Tuesday 25 November 2014


 നന്ദി ഒരുപാടു നന്ദി

               പ്രിയ സുഹൃത്തുക്കൾക്ക്‌,

                                നിങ്ങളുടെ ഈ കൂട്ടായ്മയിലേക്ക് എന്നെ പരിചയപ്പെടുത്തി തന്ന ഞങ്ങളുടെ സുഹൃത്ത് ഫൈസലിനോട് ആദ്യമേ നന്ദി പറയട്ടെ. എന്റെ ചെറിയ ഒരു കഥ (ഓർമ്മയിലൂടെ) വായിക്കുകയും അഭിപ്രായങ്ങൾ പറയുകയും എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവരോടും ഞാൻ എന്റെ നന്ദി അറിയിക്കുന്നു.

 തുടർന്നും നിങ്ങൾ വായിക്കും എന്ന് ഞാൻ പ്രതീക്ഷിക്കട്ടെ. തീർച്ചയായും തെറ്റുകുറ്റങ്ങൾ കണ്ട് അഭിപ്രായം അറിയിക്കണം.


സ്നേഹത്തോടെ  

ഗീത ഓമനക്കുട്ടൻ

Thursday 20 November 2014

ഓർമമയിലൂടെ.......


  
  നമ്മുടെ മനസ്സിൽ എന്നും മായാതെ നിൽക്കുന്ന ഓർമ്മകൾ അല്ലെ നമ്മുടെ
ജനിച്ച വീടും അവിടുത്തെ കുട്ടിക്കാലങ്ങളും. എനിക്കും ഉണ്ടായിരുന്നു അങ്ങനെ ഒരു വീട്. ചെറുപ്പത്തിൽ ഒക്കെ അത് സ്വന്തം വീടാണെന്നു ഞാൻ കരുതിയിരുന്നെങ്കിലും കുറച്ചു വലുതായപ്പോൾ അച്ഛൻ ജോലി ചെയ് തിരുന്ന എസ്റ്റേറ്റ് ലെ വീടായിരുന്നെന്നും തിരിച്ചറിഞ്ഞു. 

   അവിടെ അച്ഛൻ നട്ടു വളർത്തിയ ഒരു ചാമ്പമരമുണ്ടായിരുന്നു. സീസണ് ആയാൽ നിറയെ പഴുത്തു ചുവന്ന ചാമ്പക്ക്കൾ കൊണ്ട് നിറഞ്ഞിരിക്കും. അച്ഛനും അമ്മയ്ക്കും ഞങ്ങൾ എട്ടു മക്കൾ. ഞാൻ ഏറ്റവും ഇളയത് .എല്ലാ വീടുകളിലെയും പോലെ ഇളയ കുട്ടി ആയതിനാൽ എല്ലാവരുടെയും സ്നേഹവും, കരുതലും ഒക്കെ അല്പം കൂടുതൽ കിട്ടിയിരുന്നു. എന്റെ രണ്ടു ചേച്ചിമാരും, നേരെ മൂത്ത ചേട്ടനും വളരെ വേഗത്തിൽ ചാമ്പമരത്തിനു മുകളിൽ കയറിപ്പറ്റുമായിരുന്നു. പക്ഷെ അവർ ഒരിക്കലും എന്നെ ചാമ്പമരത്തിൽ കയറാൻ അനുവദിച്ചിട്ടില്ല. തന്നെയുമല്ല കയറാൻ ശ്രമിച്ചാൽ അച്ഛനോട് പറഞ്ഞുകൊടുക്കും എന്ന് ഭീഷണി മുഴക്കിയിരുന്നു. എന്നാലും ഇടക്ക് ഒക്കെ ഞാൻ ഇവരുടെ കണ്ണ് വെട്ടിച്ചു ചെറിയകൊമ്പിലൊക്കെ വലിഞ്ഞു കയറുമായിരുന്നു. 

    ഒരിക്കൽ കയറ്റതിനിടെ കാലിൽ നീറ് (ഉറുമ്പ്)  പൊതിഞ്ഞതും പേടിച്ചു താഴേക്ക് മറിഞ്ഞു വീണതും ആരുടേയും കണ്ണിൽപെടാതെ രക്ഷപെട്ടതും ഓർക്കുന്നു. എന്തായാലും ചാമ്പയുമായുള്ള എന്റെ ഒരു അടുപ്പം അങ്ങനെ തുടർന്ന് പോരുന്ന കാലം. എന്റെ ചേച്ചിമാരിൽ വഞ്ഞെച്ചിയായിരിന്നു ചാമ്പച്ചുവട്ടിൽ കളിക്കുംപോഴൊക്കെ എന്നെ വന്നു നിരീക്ഷിച്ചിരുന്നത് നിർഭാഗ്യവശാൽ വന്നുനോക്കുന്പോഴൊക്കെ എന്റെ മടിയിൽ കുറെ ചാമ്പക്കകളും കാണും. വഴക്കും , അടിയും ഒക്കെ കിട്ടും. ഇതെല്ലാം തിന്നിട്ടു വൈകിട്ട് വയറുവേദന എന്നുപറഞ്ഞു കരയും ഇതായിരുന്നു ചേച്ചി കണ്ടുപിടിച്ച ന്യായം. എന്റെ ചേട്ടനോ ? ഇത് കേട്ടപാതി അച്ഛനോട് പറയാൻ പോവാ എന്ന് ഭീഷണി മുഴക്കിയിട്ടു ഓടും.
    
      സത്യത്തിൽ അച്ഛനെ എല്ലാവര്ക്കും പേടിയായിരുന്നു പക്ഷെ അച്ഛനെന്നെ വഴക്കുപരഞ്ഞതായി എനിക്കോർമയില്ല , ഇവർ പറഞ്ഞു കൊടുത്തിട്ടുള്ളതാണോ എന്തോ അച്ഛനെന്നെ ഇടക്കൊക്കെ വന്നുനോക്കി ചില ചെറിയ ഉപദേശങ്ങൾ ഒക്കെ തന്നു പോകാറാണ് പതിവ്.

   സ്കൂളിൽ ചിലകുട്ടികൾ ലോലോലിക്ക,പേരക്ക തുടങ്ങിയവ കൊണ്ടുവന്നു വിതരണം നടത്തിയിരുന്നു ഞാനും ചിലപ്പോഴൊക്കെ ചാമ്പക്ക കൊണ്ടുപോയിരുന്നു പക്ഷെ വളരെ കഷ്ടപ്പെട്ടാണ് ഇത് സാധിച്ചിരുന്നത് കാരണം എത്രപേരുടെ കണ്ണ് വെട്ടിച്ചുവേണം ഇത് സാധിച്ചെടുക്കാൻ എനിക്കാണെങ്കിൽ യാതൊരു സ്വാതന്ത്ര്യവും ഇല്ല ഒക്കെ അവരാണ് തീരുമാനിക്കുന്നത് . സ്കൂളിൽ പോകാനായി ഏത് ഡ്രസ്സ് ഇടണം മുടിയെങ്ങനെ കെട്ടണം ഇതൊക്കെ ചേച്ചിമാർ ആണ് ചെയ്തു തരുന്നത് ഇതിനിടയിൽ എങ്ങിനെയാണ് ചാമ്പക്ക പറിച്ചെടുക്ക ?  എന്തായാലും ഒരു ദിവസം സ്കൂളിൽ പോകാനുള്ള രാവിലത്തെ തിരക്കിനിടയിൽ ആരും കാണാതെ കുറെ ചാമ്ബയ്ക്കകൾ പറിച്ചു ഒരു പേപ്പറിൽ പൊതിഞ്ഞു ബാഗിലാക്കി സ്കൂളിൽ കൊണ്ടുപോയി. ഇന്റർവെൽ സമയത്ത് കൂട്ടുകാർക്കൊക്കെ വിതരണം നടത്തി. അപ്പോളാണ് ബീനാമോൾ ഓടിവന്നു  ചാമ്പയ്ക്ക ചോദിച്ചത്. ബീന എന്റെ കൂട്ടുകാരി സുനിതയുടെ ബന്ധു  ആണ്. വേറെ ക്ലാസ്സിലാണ് പഠിക്കുന്നത്. ഞങ്ങൾ അത്ര കൂട്ടൊന്നുമല്ല എങ്കിലും എന്തോ ഒരു അടുപ്പം ഞങ്ങൾ തമ്മിലുണ്ടായിരുന്നു. ചിലപ്പോൾ ഒക്കെ ഞങ്ങളുടെ കൂടെ കളിയ്കാൻ വരുമായിരുന്നു. ഞങ്ങള്കൊക്കെ ആ കുട്ടിയെ ഇഷ്ടം ആയിരുന്നു.  എപ്പഴും ചിരിച്ചു കൊണ്ട് മാത്രം കണ്ടിട്ടുള്ള നല്ല വെളുത്ത നിറമുള്ള കുട്ടി. ആ കുട്ടിയ്ക്ക് ഇടയ്ക്കിടെ അസുഖം വന്നു കണ്ടിട്ടുണ്ട്. ബോധക്ഷയം ഉണ്ടാകും. അപസ്മാരം ആയിരുന്നു. നല്ല സാമ്പത്തികശേഷി ഉള്ള വീട്ടിലെ കുട്ടിയായിരുന്നു എന്നറിയാം. അന്നൊക്കെ ഇന്നത്തെ പോലെ ഫലപ്രദമായ ചികിത്സ ആയിട്ടില്ലല്ലോ?
   
    ബീനാമോൾ വന്നു ചോദിക്കുമ്പോൾ വിതരണം നടത്തി എന്റെ കൈയ്യിൽ ഉണ്ടായിരുന്ന ചാമ്പയ്ക്ക തീർന്നു പോയിരുന്നു. വിഷമിച്ചു നിന്ന എന്നോട് "സാരമില്ല മോളെ ഇനി കൊണ്ടുവരുമ്പോൾ മറക്കാതെ എനിക്ക് തരണം " എന്ന് പറഞ്ഞു ക്ലാസ്സിലേക്ക് ഓടിപ്പോയി. 

  എന്തായാലും അടുത്ത ദിവസം ചാമ്പയ്ക്ക കൊണ്ടുപോവാൻ പറ്റിയില്ല. സ്കൂളിൽ ചെന്ന് കുറച്ചു കഴിഞ്ഞപ്പോൾ അന്ന് അവധി ആണെന്നറിഞ്ഞു. അത് കേട്ടതും വേഗം വീട്ടിലെത്തി അത്രയും കൂടുതൽ സമയം കളിക്കാമല്ലോ എന്ന സന്തോഷത്തൽ ബാഗും എടുത്തുകൊണ്ടുള്ള ഓട്ടത്തിനിടയിൽ കുട്ടികളിൽ ആരോ ബീനമോൾക്കു അസുഖം കൂടുതലാണ് എന്ന് പറയുന്നത് കേട്ടു. ഓടിച്ചാടി വീട്ടിലെത്തിയപ്പോൾ അമ്മ ആരോ പറഞ്ഞരിഞ്ഞിരുന്നു സ്കൂളിലെ ഒരു കുട്ടി മരിച്ചു പോയതിനാലാണ് അവധി. പിന്നീടറിഞ്ഞു അത് ഞങ്ങളുടെ പാവം ബീനാമോൾ ആയിരുന്നു എന്ന്. വീട്ടില് വച്ചാണോ അതോ ഏതെങ്കിലും ഹോസ്പിറ്റലിൽ വച്ചാണോ ഓർമയില്ല. 

     അവസാനസമയത്ത് എന്നോട് ചാമ്പയ്ക്ക ചോദിച്ചു വന്നത് ,കൊടുക്കാൻ ചാമ്പയ്ക്ക ഇല്ലാതെ വിഷമിച്ചു നിന്ന എന്നെ ആശ്വസിപ്പിച്ചു പോയത്, ഇത്തിരികിട്ടുന്ന ഇന്റർവെൽ സമയങ്ങളിലും ധൃതി പിടിച്ചു കളിച്ചുകൊണ്ടിരിക്കുന്ന എന്നെ അതിലെയെങ്ങാനും പോയാൽ പിടിച്ചു നിർത്തി വർത്തമാനം പറഞ്ഞിട്ട് പോവുന്നത്. പുറമേ ഒരിക്കലും ഞങ്ങൾ അത്ര വലിയ കൂട്ടൊന്നുമല്ലായിരുന്നെങ്കിലും ഉള്ളിന്റെ ഉളളിൽ എന്തോ ഒരു സ്നേഹം ആ കുട്ടി കാത്തു സൂക്ഷിചിരുന്നുവോ ?    അടുത്തദിവസവും ക്ലാസ്സുണ്ടയിരുന്നില്ല. അതിനടുത്ത ദിവസം അസംബ്ലി സമയത്ത് ഹെഡ്മാസ്റ്റർ സാർ പ്രത്യേകം അനുശോചനം അറിയിച്ചു. ക്ലാസ്സിൽ അവരുടെ അയല്പക്കത്തുള്ള ചില കുട്ടികൾ ബീനമോളെ കാണാൻ പോയതായും അടക്കത്തിൽ പങ്കു കൊണ്ടിരുന്നതായും പറഞ്ഞു കേട്ടപ്പോൾ എനിക്ക് വിഷമം തോന്നി. എനിക്കൊന്നു കാണാൻ പറ്റിയില്ലല്ലോ അവസാനമായി ആ കുട്ടിയെ. 

അടുത്ത ദിവസം സുനിത സ്കൂളിൽ വന്നു ഞങ്ങളോട് പറഞ്ഞു പളളിയിൽ ഫാദർ പറഞ്ഞുപോലും " അവൾ മാലാഖയായി സ്വർഗ്ഗത്തിലേയ്ക് പോയി അവളുടെ ആത്മാവിനു വേണ്ടി പ്രാർത്ഥിക്കൂ" എന്ന് . ഞാനും അത് വിശ്വസിക്കുന്നു. ആ കുട്ടി ശരിക്കും ഒരു മാലാഖ തന്നെയായിരുന്നു. ഹൃദയത്തിൽ ഒരുപാടു നന്മകൾ കാത്തുസൂക്ഷിച്ചിരുന്ന കുട്ടി. 
 
സ്കൂൾസമയങ്ങളിൽ കുറെ കാലത്തോളം ആ കുട്ടിയേപറ്റി ഓർക്കുമ്പോൾ ഒക്കെ മനസ്സില് ഒരു നൊമ്പരം ആയിരുന്നു. ഒരിക്കലും ആരുമായും പങ്കുവക്കാതിരുന്ന തുറന്നു പറയാൻ കഴിയാതെ പോയ ആ നൊമ്പരം!
ഇന്നു വർഷങ്ങൾ പിന്നിട്ടു ഞാനിതെഴുതുമ്പോഴും മനസിനുള്ളിൽ എവിടെയോ ഒരു നൊമ്പരം............!