Monday 18 November 2019

പുലരികൾ

സന്ധ്യയ്ക്ക് ചേക്കേറാനായി മാനത്തൂടെ ഒറ്റക്കും കൂട്ടമായും വേഗത്തിൽ പറന്നുപോവുന്ന കിളികൾ ... ... ..  എന്തു രസം .. അവറ്റകളെയിങ്ങനെ നോക്കിയിരിക്കാൻ ... പഴയവീടിനെയാണ് അപ്പോൾ ഓർമ്മവന്നത് . വൈകുന്നേരങ്ങളിൽ ഏട്ടനുമൊത്ത് വീടിനു മുൻപിലെ വരാന്തയിലിരുന്ന് വേഗത്തിൽ പറന്നുപോവുന്ന കിളികളെ മത്സരിച്ചെണ്ണുക ഒരു രസമായിരുന്നു . സന്ധ്യാനേരത്ത് ഇവ പറന്നുപോവുന്നത് അവറ്റകളുടെ വീട്ടിലേക്കാണെന്ന് ഏട്ടൻ പറയാറുണ്ട് . മാനത്തേയ്ക്കു നോക്കിയിരുന്നപ്പോൾ ഒരുനിമിഷം ആശിച്ചു ' ഈ പറവകളായി ജനിച്ചാൽ മതിയായിരുന്നു ... എന്തു ഭാഗ്യം ... എന്തോരം ഉയരത്തിൽ പറക്കാം ... മാനത്ത് ഇഷ്ടംപോലെ സ്ഥലമില്ലേ ...'
മുറ്റത്തെ ചരലുകളിൽ ഈർക്കിലിച്ചൂലുകൊണ്ട് വേഗത്തിൽ കോറുന്നതിന്റെ ഒച്ച . സന്ധ്യയ്ക്കു മുന്നേയുള്ള നളിനിയേടത്തിയുടെ വഴിപാട്. കവലയിൽനിന്നും “കുട്ടൻപ്രാന്തന്റെ” ഉറക്കെയുള്ള സംസാരവും പാട്ടും കേൾക്കാം .  പകലൊക്കെ വഴിനീളെ പാട്ടുപാടിയും പ്രസംഗിച്ചും നടക്കും . രാത്രിയിൽ കയറിച്ചെല്ലുന്ന ഏതേലും വീടിന്റെ വരാന്തയിൽക്കിടന്നുറങ്ങും . . ലക്ഷ്മിയമ്മ പറഞ്ഞുള്ള അറിവുകളാണ് . ഇതേവരെ അയാളെയൊന്നു നേരിൽ കാണാനായിട്ടില്ല . 

അകന്ന ബന്ധുവായ ലക്ഷ്മിയമ്മയുടെ വീട്ടിലെ ചുറ്റുപാടുകളുമായി സാവകാശം ഇണങ്ങിവരാൻ  കഴിയുന്നുണ്ട് . ലക്ഷ്മിയമ്മക്കു വല്യവീടുണ്ട് ... പറമ്പുണ്ട് ... പണമുണ്ട് ... പക്ഷേ എന്തൊക്കെയോ ദുഃഖങ്ങൾ അലട്ടുന്നുണ്ട് . ലക്ഷ്മിയമ്മക്കു തന്റെ സാഹചര്യങ്ങൾ അറിയാവുന്നതുകൊണ്ടാകാം മുഖമൊന്നു വാടിക്കണ്ടാൽ തിരക്കും " എന്താ കുഞ്ഞേ .. മുഖം വാടിയെ ..." വാക്കുകളിലൂടെ ആ കരുതൽ മനസ്സിലാവും എന്നാലും അന്നേരം മനസ്സ് ഒന്നൂടെ വിഷമിച്ചുപോകാറുണ്ട്.   ഉയർന്നമാർക്കിൽ പത്താംതരംപാസ്സായ ഏട്ടനെ അച്ഛൻ പട്ടണത്തിൽ നല്ല കോളേജിൽത്തന്നേ ചേർത്തുകഴിഞ്ഞല്ലോ . പുതിയസ്ഥലത്തു വീടുവാങ്ങിയാൽ ഏട്ടനെ ഹോസ്റ്റലിലാക്കാനാണ് അച്ഛന്റെ തീരുമാനം . ചേച്ചിയാണെങ്കിലോ സാഹചര്യങ്ങളാൽ പ്രീഡിഗ്രി കഴിഞ്ഞതോടെ പഠിപ്പുമതിയാക്കി . പാവം ചേച്ചി !! ആറാംതരത്തിൽ പഠിക്കുന്ന തന്റെ കാര്യത്തിലായിരുന്നല്ലോ അച്ഛന്റെ ആധി . അദ്ധ്യായനവർഷം തുടങ്ങി . ഇടക്കുവച്ചു പഠിപ്പു മുടങ്ങിയാൽ .... ലക്ഷ്മിയമ്മയുടെ കനിവ് അച്ഛന് വലിയൊരു ആശ്വാസമായിട്ടുണ്ടാവണം .  എന്നാവും അച്ഛനിനി സ്വന്തമായി ഒരുവീടു വാങ്ങുക . ഓരോ പുലർച്ചെയും രാത്രിയിലും ഉള്ള പ്രാർത്ഥനയിൽ ഒറ്റ അപേക്ഷമാത്രേ ഉള്ളൂ മനസ്സിൽ ' അച്ഛന് വേഗം സ്വന്തായി ഒരു വീടുവാങ്ങാൻ കഴിയണേ ...' 
ആ വാടകവീട്ടിൽനിന്നും എത്രയുംവേഗം മാറാനായെങ്കിൽ ...    ആ വീടുമായി ഒട്ടും പൊരുത്തപ്പെടാനായിട്ടില്ല ... പാവം ഏട്ടനും ചേച്ചിയും ഇപ്പോ എന്തെടുക്കുകയാണോ .. ആവോ .. ദുഃഖം നിഴലിച്ച മുഖങ്ങളാണ് സദാ അച്ഛനും അമ്മയ്ക്കും .. അമ്മക്കൊരേ പ്രാർത്ഥനമാത്രം " സ്വന്തമായി ഒരുകിടപ്പാടം ..". പകലത്തെ അലച്ചിലിനൊടുവിൽ കയറിവരുന്ന അച്ഛൻ അഭിമുഖീകരിക്കുന്നത് പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുറേ മുഖങ്ങളെയാണ് .  " ഇന്നത്തെ പോക്കു ശരിയായില്ല .. വേറെവിടെയെങ്കിലും ദൈവം നമുക്കായി കരുതിവച്ചിട്ടുണ്ടാവും .." അച്ഛന്റെ സമാധാനവാക്കുകൾ കേൾക്കുമ്പോൾ അമ്മയുടെയും ചേച്ചിയുടെയും ചേട്ടന്റെയും മുഖത്തു സങ്കടമാണ് .. അതുകാണുമ്പോൾ ഒന്നൂടെ വല്ലാത്ത സങ്കടം വരും . ആശിക്കും ... താമസിയാതെ ഞങ്ങൾക്ക് സ്വന്തമായി ഒരു വീടുണ്ടാവണേ ..

വാടകവീട്ടിലെ അയൽക്കാരി മോളമ്മയുടെ പെരുമാറ്റമാണല്ലോ മനസ്സിനെ വല്ലാതെ വ്രണപ്പെടുത്തിയിട്ടുള്ളത് .  സമപ്രായക്കാരി കൂട്ടുകൂടാൻ വന്നപ്പോൾ ആദ്യം ഇഷ്ടമായിരുന്നു . പക്ഷേ അവൾ തനിനിറം പുറത്തുകാട്ടിയപ്പോൾ വെറുപ്പായിത്തുടങ്ങി . തങ്ങൾ താമസിക്കുന്ന വാടകവീടിന്റെ മുറ്റത്തെ തുളസിയില നുള്ളാനും മുറ്റത്തേയ്ക്കു ചാഞ്ഞുകിടക്കുന്ന മുരിങ്ങയില പറിക്കാനും ഒക്കെ ഒരു സന്ദർശനം നടത്തിയിട്ട് തങ്ങളെനോക്കി ഒരു താക്കീതുകൂടിയുണ്ട് " ഇതിലൊന്നും വടക്കാർക്കവകാശമില്ലാട്ടോ ... വീടുമാത്രേ അമ്മാമ തന്നിട്ടുള്ളൂ ..". അവടമ്മാമയുടേതാണത്രേ വാടകവീട് ... അവളുടെ നടപ്പിലും ഭാവത്തിലുമോ ... ഇതൊന്നും അമ്മാമേടെ അല്ല അവളുടെ സ്വന്തമാണെന്ന അഹങ്കാരം ..    അവളുടെ ഇമ്മാതിരി വർത്തമാനം കേട്ട് പലതവണ പിറുപിറുത്തുപോകാറുണ്ട് ' എന്റച്ഛന് നല്ല ഉദ്യോഗം ഉണ്ടായിരുന്നു .. എന്റച്ഛനെ എല്ലാർക്കും എന്തു കാര്യാരുന്നു .. ഞങ്ങൾക്കവിടെ വല്യ വീടുണ്ടാരുന്നു .. ' അവളോടിങ്ങനെ നല്ല രണ്ടു വർത്തമാനം പറയണൊണ്ടെന്നു പറഞ്ഞാലോ ചേച്ചി വിലക്കും " അതൊന്നും നമുക്കു സ്വന്തമായിരുന്നില്ലല്ലോ സുധക്കുട്ടീ .. അല്ലേൽത്തന്നെ അതൊക്കെ ഇനി വിളിച്ചുപറഞ്ഞിട്ടെന്തു കാര്യം .."  
മനസ്സിൽ എപ്പോഴും ഒറ്റ പ്രാർത്ഥന മാത്രം .. വേഗം സ്വന്തമായി ഒരു വീടുണ്ടാവണേ ... വാടകവീട്ടിൽ താമസിക്കുന്നവർക്ക്‌ ഒരു വിലയുമില്ലല്ലോ . 

അച്ഛനൊരിക്കൽ പണിക്കാരൻ കുട്ടനേയും തൊട്ടടുത്തു താമസിക്കുന്ന സ്ഥിരം സന്ദർശകനായ കേശുവച്ചനെയും ഒക്കെ പുരക്കകത്തു കൊണ്ടുനടന്ന്  തങ്ങളുടെ അലമാരയും കട്ടിലുകളും സെറ്റിയും ഒക്കെ കാട്ടിക്കൊടുക്കുന്ന കണ്ടു . അവർ പോയതും 'അമ്മ അച്ഛനോടു വല്ലാതെ കയർക്കുന്നതുകേട്ടു  " എന്തിനാണ് ഇതൊക്കെ വല്ലവരേയും കാട്ടിക്കൊടുക്കുന്നത് .. നമ്മുടെ പഴയ പ്രതാപം കാട്ടാനോ ..".  

നളിനിയേടത്തി മുറ്റമടി തീർത്തു ചെടിനന തുടരുമ്പോൾ വിളിച്ചു " കുട്ട്യേ ... എന്താണിത്ര ആലോചന ... സന്ധ്യയാവണൂട്ടോ ..."  കുളിക്കാനായുള്ള മുന്നറിയിപ്പാണെന്നറിയാം . നളിനിയേടത്തിക്കു ഒരാലോചനയും ഇല്ല . സദാസമയോം ഓരോ പണികളും ചെയ്തു നടക്കും .   വന്നനാൾമുതൽ വാത്സല്യത്തോടെയേ തന്നോടിടപെട്ടിട്ടുള്ളൂ . നളിനിയേടത്തിക്കു സ്വന്തമായി ഒരോലപ്പുരയുണ്ടെന്നു പറഞ്ഞിട്ടുണ്ട് . അതിനാൽ അവർക്കു വീടിനെ ഓർത്തു സങ്കടമില്ല . മാസാമാസം ലക്ഷ്മിയമ്മ കൊടുക്കുന്ന പൈസയും വാങ്ങി സന്തോഷമായി അവർ തന്റെ വീട്ടിൽ പോയി തിരികെ വരുന്നു .   നളിനിയേടത്തി കുറ്റിമുല്ലച്ചുവട്ടിൽ വെള്ളം നനച്ചുകൊണ്ടു പറഞ്ഞു " നിറയെ മൊട്ടുകളുണ്ട് കുട്ടീ. ..". കുറ്റിമുല്ലയിൽ നിറഞ്ഞുനിൽക്കുന്നു വെള്ളപ്പൂമൊട്ടുകൾ . മതിലിൽ പടർന്നുകിടക്കുന്ന പിച്ചിയിലും അങ്ങിങ്ങായി ധാരാളം മൊട്ടുകളുണ്ട് . നാളെ കാലത്തു അവയെല്ലാം വിരിഞ്ഞുനിൽക്കുന്ന കാണാൻ എത്ര ഭംഗിയാവും . സന്തോഷം തോന്നും . ലക്ഷ്മിയമ്മയുടെ വീട്ടിൽ നിറയെ പൂക്കളുണ്ട് . നല്ല ഭംഗിയുള്ള പൂക്കൾ . ഞങ്ങളുടെ പഴയ വീടിനെ ഓർത്തു . ഉയർന്ന മതിൽക്കെട്ടിനകത്തു വിശാലമായമുറ്റം ....തിട്ടകെട്ടി നിറയെ അച്ഛൻ നട്ടുവളർത്തിയ ചെടികൾ . .... എത്ര മനോഹരമായ വീട്‌ ... എല്ലാം പെറുക്കിക്കെട്ടി ആ വീടുവിട്ടു യാത്രയായ ദിവസം ഓർക്കുന്നതേ നെഞ്ചുപിടയും . 

മാനത്തേയ്ക്കു നോക്കി .. ഇതുവരെ തീർന്നിട്ടില്ല . ഒറ്റയ്ക്കും കൂട്ടമായും ചിലച്ചുകൊണ്ടുപോവുന്ന കിളികൾ . എന്തോരം സന്തോഷത്തോടെയാ അവറ്റകളുടെ പോക്ക്‌ ... എവിടാവും അവരുടെ വീട്‌ . സങ്കടം വന്നു .. പറവകൾക്കും വീടുണ്ട് ... എല്ലാവർക്കും വീടുണ്ട് . അച്ഛനിനി വീടുവാങ്ങാൻ കഴിയില്ലേ ... 
'അമ്മ പണ്ടൊരിക്കൽ പറഞ്ഞുകേട്ടിട്ടുണ്ട്  ഞങ്ങളുടെ വീട്ടിലെ കിഴക്കേമൂലയ്ക്ക് രണ്ടുനിലയിൽ തീർത്ത കോഴിക്കൂടിനെപ്പറ്റി . മുകളിലും താഴെയും മരയഴികൾകൊണ്ട് രണ്ടുകള്ളികളായി വേർതിരിച്ചിരുന്നു . ഓർമ്മവച്ചകാലം മുതൽ അതിൽ നിറയെ കോഴികൾ ഉണ്ടായിരുന്നു . മുകളിലേത്തട്ടിൽ മുയലുകളെ വളർത്തിയിരുന്നതായി 'അമ്മ പറഞ്ഞുകേട്ടിട്ടുണ്ട് . ഇതുപണിത  ആശാരി പണിതീർന്നതും പറഞ്ഞത് " അച്ഛന് ഒരു രണ്ടുനിലവീട് പണിയാനുള്ള യോഗം ഇതിൽ തീർന്നുവത്രെ .." ഓർത്തപ്പോൾ വിഷമം തോന്നി . അതിനി സത്യാവുമോ .. അതാണോ അച്ഛന് വീടുവാങ്ങാൻ കഴിയാത്തത് . അകത്തേമുറിയിലെ ഘടികാരത്തിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന കിളിയുടെ ചിലപ്പ്‌ .. മണി അഞ്ച് ... വേഗം കുളിക്കാനായി ഓടുമ്പോൾ ഓർക്കയായിരുന്നു  പാവം കിളി .. .. രാവിലെ എണീൽക്കാൻ ... പഠിത്തം കഴിഞ്ഞു റെഡിയാവാൻ .. പള്ളിക്കൂടത്തിലേയ്ക്ക് പുറപ്പെടാൻ ... രാത്രികിടക്കാൻ ഒക്കെ .. ഈ കിളിയുടെ ചിലപ്പ്‌ ഒരനുഗ്രഹമാകുന്നു . 

പിറ്റേന്നു കുളിച്ചൊരുങ്ങി പള്ളിക്കൂടത്തിൽ ചെന്നപ്പോൾ നേരത്തേ എത്തിയിരുന്നു ജോളിയും ലീലയും . എത്രവേഗമാണ് തങ്ങൾ കൂട്ടുകാരായത് . പുതിയ ചുറ്റുപാടിൽ സംഭ്രമത്തോടെ കയറിച്ചെന്നപ്പോൾ പുഞ്ചിരിയോടെ അവർ തങ്ങളുടെ അരികിലേയ്ക്കിരുത്തിയത്.  ' ഈ ഒരു വർഷമേ താനുണ്ടാവൂ ..' എന്നോർമ്മപ്പെടുത്തുമ്പോൾ രണ്ടാളും പരാതി പറയും " നീ മുഖം കാണിക്കാനാണോ സുധക്കുട്ടീ ഇവിടേയ്ക്ക് വന്നത് ... എന്തിനാ തിരികെ പോവണേ ......ഇവിടെ പഠിച്ചൂടെ .." ചെറിയൊരു സങ്കടം അപ്പോൾ തോന്നിയാലും പറയും " അച്ഛൻ വീടുവാങ്ങിയാൽ ഉടനെ അങ്ങോട്ടേയ്ക്കു പോവും .. പിന്നെ അവിടെ സ്കൂളിൽ  പഠിക്കാമല്ലോ .." 

ഉച്ചഭക്ഷണസമയത്തെ  ഇടവേളയിൽ കുട്ടികൾക്കിടയിൽ വല്യൊരു ബഹളം കേട്ടു . പലരും മുൻവശത്തെ റോഡിലേക്കോടുന്നു .” കുട്ടൻപ്രാന്തനായിരുന്നു” താരം .  അയാൾ പാട്ടുംപാടി ആവഴി പോയത്രേ .. കൂട്ടുകാർക്കൊപ്പം തങ്ങളും ഓടിച്ചെല്ലുമ്പോൾ അയാൾ പോയിക്കഴിഞ്ഞിരുന്നു . ഇത്തവണയും കുട്ടൻപ്രാന്തനെയൊന്നു നേരിൽ കാണാനായില്ലല്ലോ എന്ന സങ്കടായി . ലീല പറഞ്ഞത് " കുട്ടൻപ്രാന്തൻ  പാവാത്രേ ... ആരേം ഉപദ്രവിക്കില്ല .. നന്നായി പാട്ടുപാടും . സ്വന്തം വീടുണ്ട് . പക്ഷേ വീട്ടുകാർ അയാളെ അടുപ്പിക്കില്ല . കഷ്ടം തോന്നി . പാവം കുട്ടൻപ്രാന്തൻ ..!! സ്വന്തംവീട്ടിൽ കയറ്റില്ലാച്ചാൽ പിന്നെ അയാൾ എവിടെപ്പോകും
നാലുമണിനേരം പള്ളിക്കൂടംവിട്ടുവന്നപ്പോൾ നളിനിയേടത്തി ഇലയട പുഴുങ്ങിയതും ചായയും തന്നു .  തേനൂറുംമധുരത്തിൽ ശർക്കര ചേർത്ത ഇലയടയുടെ സ്വാദിൽ ചായയുടെ മധുരം അറിയാനുണ്ടായിരുന്നില്ല . കാപ്പികുടി കഴിഞ്ഞ് ഉമ്മറത്തു വന്നപ്പോൾ ലക്ഷ്മിയമ്മ ചേച്ചിയുടെ കത്തുവന്നത് വച്ചുനീട്ടിക്കൊണ്ടു പറഞ്ഞു " വായിച്ചുനോക്ക് ... വിശേഷം എന്തുണ്ടെന്ന് ..". 
പാവം ചേച്ചി ..!!  ഇടയ്ക്കിടെ മുടങ്ങാതെ വിശേഷങ്ങൾ എഴുതി അറിയിക്കാറുണ്ട് . കത്തു പൊട്ടിക്കുമ്പോൾ ആകാംക്ഷകൊണ്ട് നെഞ്ചിനകം വല്ലാതെ മിടിച്ചു . .. അച്ഛൻ വീടു വാങ്ങിയിട്ടുണ്ടാവുമോ ...   ചേച്ചിയുടെ സ്ഥിരം സംബോധന ...
" പ്രിയ സുധക്കുട്ടീ ...  നിനക്കു സുഖമല്ലേ .. നന്നായി പഠിക്കണം കേട്ടോ ... വീടൊന്നും ഇതുവരെ ശരിയായില്ല .  ഇവിടുത്തെ കിണറ്റിലെ വെള്ളം പറ്റി . താഴെ മോളമ്മയുടെ കിണറ്റിൽ നിന്നാത്രേ വെള്ളം കോരുന്നത് .  അവർ അധികം കോരാൻ സമ്മതിക്കില്ല . അച്ഛൻ പണിക്കാരൻ കുട്ടനെക്കൊണ്ട് വഴീലെ പൈപ്പീന്നു കുറച്ചു വെള്ളം പിടിച്ചുകൊണ്ടുവയ്‌പ്പിക്കും . അമ്മയ്ക്ക് നല്ല വിഷമമാണ് ... ഞങ്ങൾക്കും ... പ്രാർത്ഥിക്കുവാ ... നമുക്കു വേഗം വീടു ശരിയാവണേ ... നീയും പ്രാർത്ഥിക്കണം . ലക്ഷ്മിയമ്മക്കും നളിനിയേടത്തിക്കും സുഖമല്ലേ .. ഇവിടെ എല്ലാവരും ഇങ്ങനെ പോകുന്നു .         സ്നേഹത്തോടെ ചേച്ചി . "
മുഖത്തെ സങ്കടം മനസ്സിലായതാവാം ലക്ഷ്മിയമ്മ ആശ്വസിപ്പിച്ചു " എല്ലാം ശരിയാകും കുഞ്ഞേ ... വിഷമിക്കേണ്ട .." പുറത്തു തലോടിപ്പറഞ്ഞപ്പോൾ  അറിയാതെ തുളുമ്പിയ കണ്ണുകൾ ലക്ഷ്മിയമ്മ കാണാതിരിക്കാനായി മുറ്റത്തു ചെടികൾ നനച്ചുനിന്ന നളിനിയേടത്തിക്കരികിലേക്കു നടന്നു . 

സന്ധ്യയ്ക്ക്  ലക്ഷ്മിയമ്മക്കൊപ്പം നാമം ചൊല്ലാനിരിക്കുമ്പോൾ കേട്ടു കവലയിൽനിന്നും കുട്ടൻപ്രാന്തന്റെ പാട്ട് .  നാമംചൊല്ലിത്തീർത്തു പുസ്തകങ്ങളുമായി ഉമ്മറത്തുവന്നിരുന്ന് ആദ്യേ ഗൃഹപാഠങ്ങൾ ചെയ്തുതുടങ്ങി . മുറിക്കകത്തൊക്കെയും മങ്ങിയ വെട്ടം.  വോൾട്ടേജ് പ്രശ്നം കാരണം നേരത്തേ ഉമ്മറത്തെ ട്യൂബ് ലൈറ്റ് കത്തിച്ചിട്ടിട്ടുണ്ടാവും . പഠിക്കാനായി ഒരു ചെറിയമേശയും കസേരയും ഉമ്മറത്തിട്ടുതന്നിട്ടുണ്ട് . ഗൃഹപാഠം  ചെയ്തുതീർന്നതും ഏഴരമണിക്കത്താഴം . അത്താഴം കഴിച്ചുവന്ന് ബാക്കി പഠിക്കാനുള്ള പുസ്തകങ്ങൾ തുറന്നു . ലക്ഷ്മിയമ്മ കുറച്ചുനേരം ഒപ്പം വന്നിരുന്നശേഷം അകത്തേക്കു പോയി . ചിട്ടകളിൽ ലക്ഷ്മിയമ്മയുടെ നയങ്ങൾ കൃത്യമാണ് . ഏഴരമണിക്കത്താഴം കഴിഞ്ഞാൽ എട്ടരവരെ പഠിക്കാനനുവാദം ഉണ്ട് . ബാക്കി പുലർച്ചെ . കിടക്കാനായി വിളിതുടങ്ങും .  ലക്ഷ്മിയമ്മക്കൊപ്പമാവും കിടപ്പ്‌ .   

ഇറയത്തെ മുളംകർട്ടനുകൾക്കിടയിലൂടെ  റോഡിലെ അരണ്ടവെളിച്ചം അകത്തേക്കു അരിച്ചുകടക്കുന്നുണ്ട് .  തെക്കുവശത്തെ പിച്ചിപ്പൂവുകളുടെ ഹൃദ്യമായ ഗന്ധം തണുത്ത ഇളംകാറ്റിനൊപ്പം അകത്തേക്കു വരുന്നു . വിശാലമായ ഉമ്മറത്തിന്റെ പുറത്തേക്കുള്ള വാതിലിലേക്കു നോക്കുമ്പോൾ ചെറിയൊരു പേടി . പദ്യം മെല്ലെ ചൊല്ലിപ്പഠിച്ചുകൊണ്ടിരിക്കുമ്പോൾ നളിനിയേടത്തി അടുക്കളപ്പണികളൊതുക്കി കതകുകൾ അടച്ച്  ഉമ്മറത്തുവന്നെത്തിനോക്കിക്കൊണ്ടു ചോദിച്ചു " കഴിഞ്ഞില്ലേ കുട്ട്യേ ..."
' ഇല്ല നളിനിയേടത്തി ..'.    " ഓ .... എനിക്കുറക്കം വരുന്നു ....ഞാൻ കിടക്കട്ടേന്ന് " പറഞ്ഞ് നളിനിയേടത്തി മുടിവാരി  ഉച്ചിയിൽ മുറുക്കിക്കെട്ടിവച്ചുകൊണ്ട് അകത്തേക്കു പോയി . ഘടികാരത്തിനുള്ളിൽ ഒളിഞ്ഞിരുന്നകിളി അറിയിപ്പെന്നോണം പുറത്തേക്കു വന്നെത്തിനോക്കി ചിലച്ചുകൊണ്ടിരുന്നു . പാവം കിളി .. അതിനെങ്ങോട്ടേക്കും പറന്നുപോവേണ്ട  . പക്ഷേ അതിനും മനോഹരമായ വീടുണ്ടല്ലോ.. അതിനകത്തിങ്ങനെ ഒളിഞ്ഞിരുന്നാൽ മതീല്ലോ .. സമയം എട്ട് . ലക്ഷ്മിയമ്മ പറയണമാതിരി നളിനിയേടത്തിയെപ്പോലെ ഒരു ഉറക്കക്കാളി . 

പദ്യം നാലുവരിവീതം നോക്കിപ്പഠിച്ച് കാണാതെ ഉരുവിടാൻ ശ്രമിച്ചു . കൂട്ടിൽക്കിടന്ന നായയൊന്നു  മുരണ്ടു . പെട്ടെന്നതു കുര തുടങ്ങി . നെഞ്ചിനകത്തൊരാധി . മുറ്റത്തെ നേരിയ വെട്ടത്തിൽ ഒരുരൂപം ഇറയത്തെ നടയിലോട്ടു കാലുവച്ചു കയറിവരുന്നു . ഒന്നേ നോക്കിയുള്ളൂ .. ചുവന്ന കുപ്പായമിട്ട ...        'അമ്മേ ...' ഒറ്റ അലറിച്ചയായിരുന്നു . ലക്ഷ്മിയമ്മയും നളിനിയേടത്തിയും ഒരുപോലെ " കുട്ട്യേ .." ന്നു പരിഭ്രമത്തോടെ വിളിക്കുന്ന കേട്ടു . പുസ്തകം വലിച്ചെറിഞ്ഞ്‌ ഓടി ലക്ഷ്മിയമ്മക്കരികിലെത്തി . ബദ്ധപ്പെട്ടു കട്ടിലിൽനിന്നെണീറ്റുവരികയായിരുന്ന  ലക്ഷ്മിയമ്മയെ അടക്കംപിടിച്ചു കരഞ്ഞുകൊണ്ട് ഇറയത്തേക്കു കൈചൂണ്ടി ... വിറയലോടെ. നളിനിയേടത്തി ഓടി ഇറയത്തെത്തിക്കഴിഞ്ഞിരുന്നു . ലക്ഷ്മിയമ്മ തന്നെയുംകൂട്ടി വരുന്നതിനിടയിൽ ഉറക്കെ വിളിച്ചുചോദിച്ചു " ആരാ നളിനി ..?" നളിനിയേടത്തി ഒച്ചതാഴ്ത്തിപ്പറഞ്ഞു " ആ “പ്രാന്തൻ” ..". ലക്ഷ്മിയമ്മയുടെ കൈയിൽ മുറുകെപ്പിടിച്ചുകൊണ്ട്  എത്തിനോക്കി മുറ്റത്തെ പടിയിലേയ്ക്ക് . ചുവന്ന കുപ്പായം ... മുഴിഞ്ഞ മുണ്ട് ... തലയിൽ തോർത്തും ചുറ്റി .. തോളിലൊരു കീറസഞ്ചിയുമായി അയാൾ . ലക്ഷ്മിയമ്മ ഒച്ചവച്ചു " കുട്ടാ ... നീ കുട്ടിയെ പേടിപ്പിച്ചുവോ .."
അയാൾ നടയിൽ കൈകുത്തിയിരുന്നുകൊണ്ട് യാചിക്കുംമട്ടിൽ പറഞ്ഞു " ഇല്ലമ്മച്ചീ ... സത്യായും ഇല്ല ... ഇവിടുത്തെ കുട്ടിയെ പേടിപ്പിക്കയോ ... കുഞ്ഞിനെ ഞാനൊന്നു വിളിക്കാനൊരുങ്ങും മുൻപേ അതു ബഹളം വച്ചോടീല്ലേ .. ". 
ഭയം മാറി .. മനസ്സ് ഒന്നു തണുത്തു ... പാവം കുട്ടൻപ്രാന്തൻ ..!! ലീല പറഞ്ഞത്‌ എത്ര സത്യം .  പക്ഷേ ലക്ഷ്മിയമ്മ ഒച്ച വച്ചു " രാത്രീലാ എഴുന്നള്ളത്ത്‌ .. കുട്ടി പേടിച്ചുപോയില്ലേ .." 
നളിനിയേടത്തിയും അതുശരിവച്ചു .  അയാൾ വീണ്ടും കേണു " ഇല്ലമ്മച്ചിയേ ... ഇവിടുത്തെ കുട്ടിയെ ഈ കുട്ടൻ പേടിപ്പിക്കയോ ..".  അയാളാ നടക്കൽ കുത്തിയിരുന്നു . " എനിക്കു വിശക്കുന്നു അമ്മച്ചീ .. ഇത്തിരി കഞ്ഞി താ ..". ലക്ഷ്മിയമ്മക്കു  ദേഷ്യം വന്നെങ്കിലും നളിനിയേടത്തിയുടെ മുഖത്തേയ്ക്കു നോക്കി . നളിനിയേടത്തി ഈർഷ്യയോടെ പറഞ്ഞു " ചോറിനകത്തു വെള്ളം ഒഴിച്ചു ".  ലക്ഷ്മിയമ്മ പറഞ്ഞു " സാരോല്ല ... നീ ആ പറ്റിലിത്തിരി മോരൊഴിച്ച് ഇത്തിരി കടുമാങ്ങയും ഇട്ടു കൊണ്ടക്കൊട് ..". നളിനിയേടത്തി പിറുപിറുത്തുകൊണ്ടകത്തേയ്ക്കു പോയി . ഉറക്കം മുടക്കിയതിന്റെ തെല്ലീർഷ്യയോടെ ... 

ലക്ഷ്മിയമ്മ ഉമ്മറത്തുകിടന്ന കസേരയിൽ ഇരുന്നുകൊണ്ട് ചോദിച്ചു " നിനക്കീ രാത്രിയിൽ ഇങ്ങനെ കറങ്ങിനടക്കാണ്ട് വീട്ടിൽ പോയിക്കിടന്നുറങ്ങിക്കൂടെ ...".    അയാൾ സങ്കടത്തോടെ ചോദിച്ചു " ഏതു വീടാ അമ്മച്ചീ ... എനിക്കെവിടെയാ വീട്‌ ... എനിക്കാരുമില്ലല്ലോ ... ആരുമില്ലാത്തോർക്കെവിടെയാ വീട്‌ ..." 
ശരിക്കും സങ്കടം തോന്നി ... പാവം “കുട്ടൻപ്രാന്തൻ” ..!!!
ലക്ഷ്മിയമ്മ ചോദിച്ചു " ആരു പറഞ്ഞു നിനക്കാരുമില്ലെന്ന് ... നിന്റെ പെങ്ങളില്ലേ ..". അയാളതു ശ്രദ്ധിക്കാതെ തലയിലെ കെട്ടഴിച്ച് പാടാൻ തുടങ്ങി " പാമ്പുകൾക്കു മാളമുണ്ട് ... പറവകൾക്കാകാശമുണ്ട് ... മനുഷ്യപുത്രനു തലചായ്ക്കാൻ ..." 
ലക്ഷ്മിയമ്മ അടക്കം പറഞ്ഞു " അതെങ്ങനെ ഇവനെ അങ്ങോട്ടടുപ്പിക്കാത്തത് അവടെ കെട്ടിയോനല്ലേ  ... അവൾക്കു പിന്നേം കൂടപ്പിറപ്പിനെ നോക്കണം ന്നുണ്ട്‌ .."

കഷ്ടം പാവം “കുട്ടൻപ്രാന്തൻ” !!!! അയാൾക്കു വീടുണ്ട് ... പക്ഷേ കയറിച്ചെല്ലാൻ അനുവാദമില്ല .  നളിനിയേടത്തി ഒരു പിഞ്ഞാണത്തിൽ കഞ്ഞി കൊണ്ടുക്കൊടുത്തു . ഒരു മൊന്തയിൽ കുറച്ചു വെള്ളവും . അയാൾ രുചിയോടെ അതുകഴിച്ച് മൊന്തയിലെ വെള്ളം മുഴുവൻ കുടിച്ചു .  ഒരു ദീർഘശ്വാസം വിട്ടുകൊണ്ട് തോളിൽക്കിടന്ന തോർത്തെടുത്തു മുഖം തുടച്ചു . നളിനിയേടത്തി പാത്രങ്ങളെടുത്ത് അകത്തേയ്ക്കുപോയി . മനസ്സിൽ തോന്നിയ ഭയമെല്ലാം അകന്ന് പാവം “കുട്ടൻപ്രാന്തനോട് “ കഷ്ടം തോന്നി .  അയാൾ തന്റെ കീറസഞ്ചി തോളിലിട്ടു .. തലയിൽ തോർത്തുചുറ്റി . ലക്ഷ്മിയമ്മയെ നോക്കി കൈകൂപ്പി " പോട്ടെ അമ്മച്ചീ ...". ലക്ഷ്മിയമ്മക്കരികിൽ ചേർന്നുനിന്ന തന്നെനോക്കി പറഞ്ഞു " സത്യായും കുഞ്ഞേ .. ഈ കുട്ടനാരേം പേടിപ്പിക്കാനറിയില്ല ..". ലക്ഷ്മിയമ്മ ഒച്ചവച്ചു " മതി .. മതി.  പോകാൻ നോക്ക് .." 
" ഓ ശരി അമ്മച്ചീ .." അയാൾ തലകുലുക്കിപ്പറഞ്ഞുകൊണ്ട് മുറ്റത്തേക്കിറങ്ങുമ്പോൾ ഉറക്കെപ്പടിത്തുടങ്ങിയിരുന്നു " ആകാശത്തിലെ കുരുവികൾ ... വിതക്കുന്നില്ലാ .... കൊയ്യുന്നില്ലാ .. കളപ്പുരകൾ കെട്ടുന്നില്ലാ ... അളന്നളന്നു കൂട്ടുന്നില്ലാ ..." 
അയാളുടെ പാട്ടിനൊരീണമുണ്ട് ... താളമുണ്ട് .. 
പുസ്തകങ്ങൾ വാരിയെടുത്ത് ലക്ഷ്മിയമ്മക്കൊപ്പം അകത്തേയ്ക്കു നടന്നു .  നളിനിയേടത്തി വാതിലുകൾ പൂട്ടി .. ലൈറ്റണച്ചു . ലക്ഷ്മിയമ്മക്കൊപ്പം കിടക്കുമ്പോൾ പാതിതുറന്ന ജനാലയിലൂടെ നേരിയ ശബ്ദം കേൾക്കാം .  “കുട്ടൻപ്രാന്തൻ” റോഡിലൂടെ പാടിക്കൊണ്ടു പോകയാണ് . നാളെ പള്ളിക്കൂടത്തിൽ ചെന്നാലുടനെ ജോളിയോടും ലീലയോടും “കുട്ടൻപ്രാന്തനെ” നേരിൽക്കണ്ട  വിശേഷങ്ങൾ പറയണം . പാവം “കുട്ടൻപ്രാന്തൻ” ..!! അയാൾ എവിടെയാവും അന്തിയുറങ്ങുക . സ്വന്തം വീട്ടിൽ കയറ്റില്ലല്ലോ .. കഷ്ടം !!! തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല . അസ്വസ്ഥമാകുന്ന മനസ്സ് ..  അച്ഛനിനി എന്നാവും വീടുവാങ്ങുക ... അന്ന് മോളമ്മയുടെ മുൻപിൽ തലയുയർത്തിനിന്നു പറയാം " എന്റച്ഛൻ വീടു വാങ്ങിയല്ലോ ... അവിടെ പറമ്പിലും മുറ്റത്തും ഞങ്ങൾ ഓടിനടന്നുകളിക്കും .. മുറ്റത്തു തുളസിയും നിറയെ ചെടികളും നട്ടുവളർത്തും ...".   

ലക്ഷ്മിയമ്മ സുഖസുഷുപ്തിയിലാണ്ടു .. അങ്ങേമുറിയിൽനിന്നും നളിനിയേടത്തിയുടെ കൂർക്കംവലി കേൾക്കാം .  തനിക്കുമാത്രം എന്തേ ഉറങ്ങാനാവാത്തത് ... നാളെ ഒരു നല്ല വാർത്ത കേൾക്കാനാവുമോ ... മനസ്സങ്ങനെ കൊതിക്കയാണ് ... നിറഞ്ഞുവരുന്ന മിഴികൾ തുടച്ച് തലയിണയിൽ മുഖമമർത്തി മനസ്സിൽ പ്രാർത്ഥിച്ചു ' എന്റച്ഛനു വേഗം വീടുവാങ്ങാൻ കഴിയണേ ...' 

ചിന്തകളെ മുറിച്ച് പ്രതീക്ഷകൾ നിറഞ്ഞ പുതിയൊരു ദിവസത്തിന്റെ  വരവറിയിച്ച് ഘടികാരത്തിനുള്ളിലെ കിളി പുറത്തേക്കെത്തിനോക്കി ചിലച്ചുകൊണ്ടിരിക്കുമ്പോൾ ഉറക്കം മെല്ലെ കൺപോളകളെ തഴുകിത്തുടങ്ങിയിരുന്നു . 
                           ======================================
ശുഭം 
ഗീതാ ഓമനക്കുട്ടൻ  


Friday 13 September 2019

അല്പം പഴങ്കഞ്ഞി വിശേഷങ്ങൾ






ഇടക്കാലത്തു നമ്മൾ വേണ്ടെന്നു വച്ചുകളഞ്ഞ മൺചട്ടിയും മൺകലവും  അരകല്ലും ഉരലും ഒക്കെ നമ്മുടെ വീടുകളിൽ വീണ്ടും ഇടംപിടിച്ചു  തുടങ്ങി . അതുപോലെ ഒരു പഴങ്കഥയായിപ്പോയ പഴങ്കഞ്ഞിയും വീണ്ടും തിരികെവരുന്നു എന്നാണ് ഈയടുത്ത ചില എഫ് ബി ... വാട്‍സ് ആപ്പ് വീഡിയോകളിലൂടെ  മനസ്സിലാവുന്നത് . പഴങ്കഞ്ഞിക്കടകളും  ധാരാളമായി കാണപ്പെട്ടു തുടങ്ങിയിട്ടുണ്ട് . മലയാളികൾ വീണ്ടും പഴമയിലേക്ക്‌ നീങ്ങിത്തുടങ്ങി . 

കുറച്ചുനാൾ മുൻപ് ഒരു ബ്ലോഗ് സുഹൃത്ത്  പഴങ്കഞ്ഞിവിശേഷങ്ങൾ  വിവരിച്ചുകൊണ്ടുള്ള ഒരു വീഡിയോ ഷെയർ ചെയ്തത് വായിക്കാനിടയായി . ഈയടുത്ത്  എന്റെയൊരു സുഹൃത്ത് പഴങ്കഞ്ഞിയുമായി  ബന്ധപ്പെട്ട മറ്റൊരു രസകരമായ വീഡിയോ പോസ്റ്റ് കാണിച്ചു തന്നു . കാണികളെ കൊതിപ്പിക്കുംരീതിയിൽ  മൺചട്ടിയിൽ പഴങ്കഞ്ഞി  അതിലേക്കു ഉണക്കമീൻ , പച്ചമുളക് , മീൻ അച്ചാർ , ചക്കപ്പുഴുക്ക് , ഉണക്കമീൻപീര , ഉപ്പുമാങ്ങ ഇങ്ങനെ കുറേ ഐറ്റംസ് ഇട്ട്‌ കൈയിട്ടു ഞെരടിഞെരടി  ഒരു പരുവമാക്കി കൈയില് വാരി വായിലോട്ടു വച്ചിട്ട് 
" കിടുവേ ..." എന്നൊരു  ഡയലോഗും കാച്ചി ഇഷ്ടൻ പഴങ്കഞ്ഞി തട്ടുന്നൊരു വീഡിയോ .   സുഹൃത്ത് പറഞ്ഞത്‌ " ഇതു കണ്ടാൽ ആർക്കാണ് കൊതി വന്നുപോകാത്തത് " എന്നാണ് . 
' അത്രക്കൊന്നും തോന്നുന്നില്ല ' എന്ന എന്റെ മറുപടി സുഹൃത്തിന് ഇഷ്ടപ്പെട്ടില്ല .  " നിങ്ങളുടെ ഫാമിലി ഗ്രൂപ്പിൽ ഒന്നിട്ടു നോക്കൂ .. " എന്നായി സുഹൃത്ത് . 
'ആരും ഇതിൽ വല്യ ഇമ്ബ്രസ്ഡ്   ( ആകർഷിക്കപ്പെടാൻ ) ആവാൻ വഴിയില്ല ..' എന്ന എന്റെ മറുപടി സുഹൃത്തിനെ ചൊടിപ്പിക്കയാണുണ്ടായത് .   ' പഴങ്കഞ്ഞി  കുടിച്ചു ശീലമില്ല .. അതാവാം ഇങ്ങനെയൊരു  തോന്നൽ ..' എന്നു പറഞ്ഞിട്ടൊന്നും സുഹൃത്ത്  അതൊന്നംഗീകരിക്കാൻ തയ്യാറായില്ലെന്നു  മാത്രമല്ല. " നിങ്ങൾ കുടുംബപരമായി ചില്ലറ അസുഖങ്ങൾ ഉള്ളവർ ആയതിനാലാവാം നിങ്ങൾ കുട്ടികളെ പഴങ്കഞ്ഞി കഴിപ്പിച്ചു ശീലിപ്പിക്കാതിരുന്നത് .." എന്നാണ് സുഹൃത്ത് എന്നോടു വാദിച്ചത് . ഞാനോ എന്റെ വീട്ടിലെ മുതിർന്നവരോ സ്വപ്നത്തിൽപ്പോലും ചിന്തിക്കാൻ സാധ്യതയില്ലാത്ത കാരണങ്ങളാണ് ഈ പഴങ്കഞ്ഞിയുടെ പേരിൽ സുഹൃത്ത് എന്റെമേൽ ആരോപിച്ചത് . നോക്കണേ ഒരു പഴങ്കഞ്ഞി  വരുത്തിവച്ച പ്രശ്നങ്ങൾ ..... ഓരോരുത്തർക്കും ഓരോരോ ഇഷ്ടങ്ങളും ശീലങ്ങളുമല്ലേ  ... അതിനിങ്ങനെ തർക്കിക്കേണ്ടതുണ്ടോ ... എന്ന ഒരു മനോവിഷമം തോന്നി സുഹൃത്തിനെ അതുപറഞ്ഞു  മനസ്സിലാക്കാൻ എത്ര ശ്രമിച്ചിട്ടും സുഹൃത്ത് പറഞ്ഞതുതന്നെ  ആവർത്തിക്ക മാത്രമാണ് ചെയ്തത് .  ഈ പഴങ്കഞ്ഞിപ്രിയം വീട്ടിൽ മറ്റുള്ളവർക്കുണ്ടാകാം പക്ഷെ എനിക്കെന്തോ അതിൽ വല്യ പ്രിയം അന്നുമില്ല .. ഇന്നുമില്ല .. അതുകൊണ്ട് ഒരിക്കലും പഴങ്കഞ്ഞിയെ തള്ളിപ്പറയുകയല്ല . സുഹൃത്ത് ഉണ്ടാക്കിയ മനോവിഷമത്തിനിടയിലും പഴങ്കഞ്ഞിയുമായ ബന്ധപ്പെട്ട പഴയ ചില സംഭവങ്ങൾ ഓർമ്മയിൽ വന്നു . 

സ്ഥലത്തെ പ്രധാനിയും വലിയ മുതലാളിയുമായ പുന്നൂസച്ചായനെപ്പറ്റി നാട്ടുകാർ പറയുന്നത് അദ്ദേഹത്തിന്റെ ഭാര്യയുടെ അശ്രാന്തപരിശ്രമത്തിന്റെ ഫലമായത്രേ എല്ലും തോലുമായിരുന്ന പുന്നൂസച്ചായന്റെ പഴയരൂപം മാറി നല്ല തടിവച്ചത്‌  എന്നാണ് . പലർക്കും ഭാര്യ ആ സീക്രെട്ട്  പറഞ്ഞുകൊടുത്തിട്ടുണ്ടെന്നാണ് കേട്ടിട്ടുള്ളത് . അതിപ്രകാരമാകുന്നു ... തലേന്നത്തെ ചോറ് വെള്ളം ഒഴിച്ച് കുറച്ചു ചുവന്നുള്ളിയും ചതച്ചിട്ട് അടച്ചു വക്കുക .  രാവിലെ ഒരു കാന്താരിയും ഇത്തിരി തൈരും ഉപ്പും ചേർത്ത് അതങ്ങു പിടിക്കുക ... തടി താനേ വന്നുകൊള്ളും ... എന്നാണ് വയ്പ് .  എത്രത്തോളം ശരിയാണെന്നറിയില്ല . പുന്നൂസച്ചായനെ കാണുന്നനാൾ മുതൽ നല്ല തടിയനാണ് .  പണ്ടങ്ങനെയായിരുന്നോ എന്നെനിക്കറിയില്ല .. പറഞ്ഞുകേട്ട അറിവു മാത്രമാകുന്നു .  ഇനി രണ്ടാം സംഭവം ... എന്റെ ചേച്ചിമാരാണ് കഥാപാത്രങ്ങൾ .  പ്രായത്തിൽ എന്നേക്കാൾ കുറച്ചു മുതിർന്നവരാകയാൽ അവരുടെ കൂട്ടുകെട്ട് ലിസ്റ്റിൽ ഞാനൊരിക്കലും ഉണ്ടായിരുന്നില്ല . സദാസമയവും അവർ രണ്ടാളും ഒരുമിച്ചുതന്നെ ... നടപ്പും ..  കളിയും ... ചിരിയും ... കഴിപ്പും ... കിടപ്പും ..എല്ലാം .  ഒരുദിവസം മുറ്റത്തു കളിച്ചുകൊണ്ടിരുന്ന ഞാൻ അടുക്കളയിലെ ചിരിയും ബഹളവും കേട്ടാണ് അങ്ങോട്ടോടിച്ചെന്നത് . കാര്യം എന്താണെന്നല്ലേ .. അമ്മയുടെ സഹായി അമ്മിണിക്ക് ജോലി നീങ്ങണമെങ്കിൽ രാവിലെ പഴങ്കഞ്ഞി നിർബന്ധം തന്നെ . പണിയൊക്കെ കഴിഞ്ഞ് രാവിലെ അടുക്കളയിൽ കൊരണ്ടിപ്പുറത്തിരുന്ന് അമ്മിണി വിസ്തരിച്ചൊരു പഴങ്കഞ്ഞികുടിയുണ്ട് . ഉണക്കമീൻ ചുട്ടത് അമ്മിണിക്കു നിർബന്ധം .  ദിവസേന ഇതുകണ്ട് കൊതിപൂണ്ട് ചേച്ചിമാർ അമ്മയോട് പറഞ്ഞിട്ട് അമ്മിണിക്കൊപ്പം രണ്ടാളും കൊരണ്ടിപ്പുറത്തിരിക്കുന്നു .. പഴങ്കഞ്ഞി 'അമ്മ അവർക്കു വിളമ്പിക്കൊടുക്കുന്നു .  
" എങ്ങനെയുണ്ടെന്ന " അമ്മിണിയുടെ ചോദ്യത്തിന്   " ഉം ... നല്ല രുചിയെന്ന " രണ്ടാളുടെയും മറുപടി .  അമ്മിണിയെ അനുകരിക്കാനുള്ള രണ്ടാളുടെയും ശ്രമം കണ്ട് അമ്മിണിയും അമ്മയും മൂത്തചേച്ചിയും എല്ലാവരും ചേർന്ന്‌ ഭയങ്കരചിരിയും ബഹളവും .  അവരുടെ കൂട്ടുപിടുത്തവും ഒരുക്കവും നടത്തയും ഒന്നും എനിക്കത്ര സുഖമുള്ള കാര്യങ്ങളല്ലാത്തതിനാൽ ഈ സംഭവവും എന്നിൽ വല്യ ചിരിയൊന്നും ഉണർത്തിയില്ല .  ഒരു പഴങ്കഞ്ഞികുടിയിൽ  ഇത്ര ചിരിക്കാനെന്തിരിക്കുന്നു എന്നാണ് എനിക്കു തോന്നിയത് .. എന്നു കരുതി ഞാനൊരിക്കലും പഴങ്കഞ്ഞിയെ തള്ളിപ്പറഞ്ഞതല്ലാ ട്ടോ ... എന്റെ സുഹൃത്ത് ഇതു വായിക്കാനിടയായാൽ തെറ്റിദ്ധരിക്കരുതല്ലോ . 

മൂന്നാമത്തെ സംഭവം ... അടുത്തിടെയുണ്ടായ ചില അസുഖങ്ങൾക്കും അസ്വസ്ഥതകൾക്കും ചികിത്സതേടി  സ്ഥലത്തെ പ്രധാനഹോസ്പിറ്റലിൽ അവിടുത്തെ ഏറ്റവും മുഖ്യനായ ഡോക്ടറുടെ ട്രീറ്റ്മെന്റിൽ ഇരിക്കുന്ന സമയം . എല്ലാത്തവണയും കൂട്ടുവരുന്നത് ബന്ധുവായ ചേച്ചി ... എല്ലാതിരക്കുകളും മാറ്റിവച്ച് ഓടിയെത്താറുള്ള ചേച്ചി ..  അന്നും ഞങ്ങൾ ഹോസ്പിറ്റലിലേക്ക് രാവിലെ തന്നെ യാത്ര പുറപ്പെടുന്നു .  സാധാരണ അരമുക്കാൽമണിക്കൂർ  ബസ്സ് യാത്രയിൽ തലവേദന ... ഛർദിക്കാൻ തോന്നുക ഇമ്മാതിരി അസ്വസ്ഥതകളാൽ വീർപ്പുമുട്ടുന്ന എന്നെ ആശ്വസിപ്പിച്ച് ധൈര്യം നൽകി കൂട്ടിക്കൊണ്ടുപോവുന്നത് ചേച്ചിയുടെ ശ്രമകരമായ ഒരു ദൗത്യം തന്നെയായിരുന്നു .  പക്ഷേ അന്നു പതിവിനു വിപരീതമായി ബസ്സ് യാത്രയിൽ ഇടയ്ക്കുള്ള സ്റ്റോപ്പിൽ എന്നെയും കൂട്ടി ചേച്ചി ഇറങ്ങി . കാര്യമെന്തെന്നറിയാതെ വാ പൊളിച്ചുനിന്ന എന്നോട് ചേച്ചിക്കെന്തോ ഒരസ്വസ്ഥത തോന്നുന്നു ... ഇത്തിരി സോഡാ നാരങ്ങാവെള്ളം കുടിക്കാമെന്നു പറഞ്ഞ് അടുത്തുകണ്ട കടയിൽക്കയറി  അതും കുടിച്ച് അടുത്ത ബസ്സിൽ യാത്ര തുടരുന്നു . 

ഹോസ്പിറ്റലിൽ എത്തിയപ്പോഴേക്കും ചേച്ചി ആകെ ക്ഷീണിതയായിക്കഴിഞ്ഞിരുന്നു . തന്നെയുമല്ല അവിടെച്ചെന്ന് മൂന്നാലുതവണ ചേച്ചി വാഷ്‌റൂമിൽ പോയി ഛർദിച്ചു വന്നു .  ഇതുകണ്ട ഞാൻ ' നമുക്കൊരു ഡോക്ടറെ കാണാം ..' ന്നു പറഞ്ഞിട്ട് ചേച്ചി സമ്മതിക്കുന്നുമില്ല . എന്റെ ഡോക്ടറാവട്ടെ എത്തുന്നുമില്ല . അപ്പോഴേക്കും ചേച്ചി അവശയായി അടുത്തുകിടന്ന രണ്ടു കസേരകൾ ചേർത്തടുപ്പിച്ചിട്ട്  സാരിത്തുമ്പ് തലവഴി മൂടിപ്പുതച്ചു കിടപ്പായി . ഇതുകൂടി കണ്ടതോടെ ഞാൻ എന്റെ രോഗമെല്ലാം മറന്ന് ചേച്ചിയെ എത്രയും വേഗം ഒരു ഡോക്ടറെ കാണിക്കാനുള്ള തീരുമാനമെടുക്കുന്നു .  ചേച്ചി പറഞ്ഞിട്ടു സമ്മതിക്കുന്നുമില്ല ... അതങ്ങു മാറിക്കൊള്ളും ... നിന്നെ കാണിച്ചു മരുന്നുവാങ്ങി പോകാം ... ഡോക്ടർ എത്തുമ്പോൾ എന്നെ വിളിക്കാൻ മറക്കല്ലേ ... എന്നോർമ്മപ്പെടുത്തിക്കൊണ്ടു  ചേച്ചി കണ്ണടച്ചു കിടക്കയാണ് . അക്ഷമയോടെ ഞാൻ എന്റെ ഡോക്ടറെ കാത്തിരിക്കുന്നു . 

ഇനി ഈ ഡോക്ടറെ കാണാനായി ഞാൻ ഒരുമാസം മുൻപേ ബുക്ക് ചെയ്തു വന്നിട്ടുകൂടി കിട്ടിയത് പതിനഞ്ചാം നമ്പർ . ഒരു ഉത്സവത്തിനുള്ള ആൾക്കാർ ( രോഗികളും ബന്ധുക്കളുമൊക്കെയായി ) അവിടെ കിടന്ന കസേരകളിൽ ഇരിക്കുന്നു .. കുറേപ്പേർ നിൽക്കുന്നുണ്ട് ... മിക്കവരും ക്ഷീണിച്ച്‌  അവശരായി ... നീണ്ടകാത്തിരിപ്പിനിടയിൽ ചില രോഗികൾ തലകറങ്ങി വീഴാനൊരുങ്ങുമ്പോൾ വേഗം സിസ്റ്റർ അവരെ അകത്തേക്ക് കൊണ്ടുപോയി കിടത്തുന്നു ...പുറത്തിരിക്കുന്നവർ ഡോക്ടറെ കാണാഞ്ഞു അസ്വസ്ഥരായി സിസ്റ്ററിനോട് ആവലാതിപ്പെടുന്നു ..."  ഉടനെ എത്തുന്നതാണ് ... " എന്ന സിസ്റ്ററുടെ പതിവു മറുപടി .... ഇതിനുമുൻപ് രണ്ടുതവണ വന്നിട്ടുള്ളപ്പോഴും ഇതേ കാഴ്ചകളൊക്കെത്തന്നേ  കണ്ടിട്ടുള്ളതിനാൽ വലിയ പുതുമയൊന്നും തോന്നിയില്ല .  എത്രേം പ്രഗത്ഭനാകുന്നുവോ അത്രേം തിരക്കും അവർക്കുണ്ടാകും ... പറഞ്ഞസമയത്തു എത്തുക എന്നുള്ള കാര്യം പ്രഗത്ഭരെ സംബന്ധിച്ചിടത്തോളം അസാദ്ധ്യം ... അപ്പൊ പാവപ്പെട്ട രോഗികൾ പ്രഗല്ഭനെയും കാത്ത് ക്ഷമയോടെ ഇരിക്കുക .. അത്രതന്നെ . 

ഇതിനോടകം നീണ്ട കാത്തിരിപ്പിനൊടുവിൽ ഒരു കൊടുംകാറ്റിന്റെ വേഗതയിൽ ഡോക്ടർ പാഞ്ഞുവന്ന് തന്റെ കൺസൾട്ടിങ് റൂമിലേക്ക് കയറുന്നു . രോഗികൾക്കൊക്കെ ഒരനക്കവും ജീവനും വച്ചപോലെ .. പിന്നെ ചടപടാന്ന് കാര്യങ്ങൾ .... സിസ്റ്റർ പേരുവിളിക്കുന്നു ... ആദ്യത്തെ രോഗി കയറുന്നു ... അധികം താമസിയാതെ പുറത്തേക്കു വരുന്നു ... അകത്തേക്ക് ക്ഷീണിതയായി കയറിപ്പോയ രോഗിയുടെ  മുഖത്തു നല്ല തെളിച്ചം .. സന്തോഷം ... 
അതാണല്ലോ ഒരു ഡോക്ടറുടെ ഏറ്റവും നല്ല ചികിത്സ ... ആരാണോ പറഞ്ഞത്‌  ഇങ്ങനെ 
" ഡോക്ടർ ദൈവമാണ് ..." ഈ വാക്കുകൾ എത്ര സത്യമാണല്ലേ ..   അടുത്താളേ വിളിക്കുന്നു ... കയറുന്നു ... അങ്ങനെ എന്റെ ഊഴമാകുന്നു . പാവം ചേച്ചി ഇതൊന്നുമറിയാതെ അപ്പോഴും ക്ഷീണിച്ചു മയക്കം തന്നെ . 

 ഞാൻ വേഗം ഡോക്ടറുടെ മുറിയിലേക്ക് കയറിച്ചെല്ലുന്നു . ഡോക്ടർ എന്തെങ്കിലും 
ചോദിക്കുംമുൻപേ ഞാൻ പറയുന്നു ' ഡോക്ടർ ... ചേച്ചിക്കു നല്ല ക്ഷീണം ... ഛർദിച്ചു ... കിടക്കുന്നു ...'.    ആദ്യം ഡോക്ടർക്കോ സിസ്റ്റർക്കോ കാര്യം പിടികിട്ടുന്നില്ല ... ഞാനാകെ ടെൻഷനിൽ പറഞ്ഞതുതന്നെ ആവർത്തിക്കുന്നു ... മെല്ലെ സിസ്റ്റർ വന്നെന്റെ ചെവിയിൽ മന്ത്രിക്കുന്നു .." നിങ്ങളുടെ രോഗവിവരം പറയൂ ...".      ഡോക്ടർ  എന്റെ ഫയൽ നോക്കിയിട്ട് ചോദിക്കുന്നു " ഇപ്പൊ എങ്ങനെ ..?". ഞാൻ പെട്ടെന്നുതന്നെ പറയുന്നു ' എനിക്കിപ്പോൾ ഒരു കുഴപ്പവും ഇല്ല ഡോക്ടർ ...'.  ഞാൻ വീണ്ടും മുൻപ് പറഞ്ഞതുതന്നെ ആവർത്തിക്കുന്നു ..' ഡോക്ടർ കൂട്ടിനു വന്ന ചേച്ചി വളരെ ക്ഷീണിതയാണ് ...'.  ഇതിനോടകം എന്റെ വിഷമം ചോദിച്ചു മനസ്സിലാക്കിയ അദ്ദേഹം പഴയ മരുന്നുകളൊക്കെത്തന്നേ  വീണ്ടും കുറിച്ചുതന്ന്  മൂന്നുമാസം ഇതു മുടങ്ങാതെ കഴിക്കണമെന്നു നിർദ്ദേശിച്ചതൊക്കെ ഞാനൊരു ചെവിയിലൂടെ കേൾക്കുന്നുണ്ടെങ്കിലും ഒന്നൂടെ ചേച്ചിയുടെ കാര്യം ഡോക്ടറെ ഓർമ്മപ്പെടുത്തുന്നു .  ഡോക്ടർ സിസ്റ്ററോട് നിർദ്ദേശിക്കുന്നു " ഇവരെ കാഷ്വാലിറ്റിയിലെ ഡോക്ടറുടെ അടുത്തേക്കു വിടൂ ..."
സിസ്റ്റർ അടുത്തയാളുടെ പേരുവിളിച്ച്‌  അകത്തു കയറ്റിവിട്ട  ശേഷം എന്നോടു പറയുന്നു 
" വേഗം  രോഗിയെ കൂട്ടിവരൂ ...".    രോഗിയായ ഞാൻ പെട്ടെന്ന് രോഗിയായിപ്പോയ ചേച്ചിയെ തട്ടിയുണർത്തുന്നു . ചേച്ചി പെട്ടെന്ന് ഞെട്ടി ഉണർന്ന് ചാടിയെണീറ്റ് " ങേ ... എപ്പോ നിന്റെ ഡോക്ടർ വന്നു ... നീ കേറിക്കണ്ടോ ... എന്താ എന്നെ വിളിക്കാഞ്ഞത് ... " എന്നൊക്കെ ചോദിച്ചതൊന്നും ശ്രദ്ധിക്കാതെ ഞാൻ ചേച്ചിയോടു പറഞ്ഞു ' വേഗം വാ ... നമുക്ക് ഡോക്ടറെ കാണാം ..'.   സിസ്റ്റർ മുന്നേ നിന്നു വീണ്ടും വിളിക്കുന്നു " വേഗം വരൂ ...".     ഞാൻ  ചേച്ചിയുടെ കൈയിൽ പിടിച്ചു പറഞ്ഞു ' വാ ചേച്ചീ ... '.     ചേച്ചി ആകെ ഒരു വല്ലായ്‌മയോടെ പറഞ്ഞു. " എന്റെ മോളേ .... ഇതിന്റാവശ്യമുണ്ടായിരുന്നോ ... എനിക്കൊരു കുഴപ്പവുമില്ല ..."
ഞാൻ തർക്കിച്ചു ' അതു ശരിയാവില്ല ... രണ്ടുമൂന്നു തവണ ർദ്ധിച്ചില്ലേ  ...' 
സിസ്റ്റർക്കു പിറകെ കയ്യിൽപിടിച്ചു നടത്തിക്കൊണ്ടു പോവുമ്പോൾ ചേച്ചീ എന്റെ ചെവിയിൽ പറഞ്ഞു " അതു പിന്നെ .. ഞാനിന്നൊരബദ്ധം കാണിച്ചു .... പതിവില്ലാതെ രാവിലെ ഇത്തിരി പഴങ്കഞ്ഞി കുടിച്ചോണ്ടാ വന്നേ ... അതാ പറ്റിയെ ..".   എനിക്കു ചിരി വന്നെങ്കിലും ഞാനതടക്കി.    കാഷ്വാലിറ്റിയിൽ നിന്ന സിസ്റ്ററിനോട് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയ സിസ്റ്റർ എന്തോ പറഞ്ഞു അവർ വേഗം ചേച്ചിയെ കൂട്ടിക്കൊണ്ടുപോയി അകത്തു കിടത്തി .  ഡോക്ടർ എന്നെ വിളിച്ചു കാര്യം തിരക്കി .  രോഗിയായ എനിക്കു കൂട്ടു വന്നതാണെന്നും രണ്ടുമൂന്നു തവണ ഛർദിച്ചവശയായെന്നും ഞാൻ പറഞ്ഞു .  " നോക്കട്ടെ " എന്നു പറഞ്ഞ്  ഡോക്ടർ ചേച്ചിക്കടുത്തേക്കു നീങ്ങി .  വിശദമായി പരിശോധിച്ചുകൊണ്ടിരുന്നപ്പോൾ ചേച്ചി ഡോക്ടറോടും ശബ്ദം താഴ്ത്തി പറഞ്ഞു " ഞാനിന്നൊരബദ്ധം കാണിച്ചു ഡോക്ടർ ... പതിവില്ലാതിത്തിരി പഴങ്കഞ്ഞി  കുടിച്ചു ..." ഡോക്ടറും സിസ്റ്ററും ചിരിച്ചു .  ഡോക്ടർ പറഞ്ഞു " സാരമില്ല ... ക്ഷീണത്തിന് ചെറിയൊരു ട്രിപ്പിടാം ... പിന്നെ മരുന്നു തരാം ..." 

ചേച്ചി ട്രിപ്പിട്ടു കിടക്കുന്നിടത്തു ഞാൻ കാവലിരിക്കുമ്പോൾ ചേച്ചി വീണ്ടും പറഞ്ഞു 
" വേണ്ടായിരുന്നു  മോളേ ... ഇതിന്റാവശ്യമുണ്ടായിരുന്നില്ല .." 
ഞാൻ പറഞ്ഞു ' ശരിയാ ചേച്ചീ ... ഇന്നിതിന്റെ വല്ലാവശ്യവുമുണ്ടായിരുന്നോ ..'
" എന്ത് ..?" എന്നു ചേച്ചി 
' പഴങ്കഞ്ഞി ..' എന്നു ഞാൻ 
ഞങ്ങൾ പരസ്പരംനോക്കി ചിരിച്ചുകൊണ്ടിരിക്കുമ്പോൾ സിസ്റ്റർ അകത്തേക്കു വന്നു .. എന്നിട്ടവർ ചോദിച്ചു " പഴങ്കഞ്ഞി പണി പറ്റിച്ചു കളഞ്ഞല്ലേ ... ഇതിലിപ്പം ആരാ രോഗി ...?" അവർക്കൊപ്പം ഞങ്ങളും ചിരിച്ചു .   

എന്നാലും പഴങ്കഞ്ഞി ഇത്ര വലിയ വില്ലനാകുമെന്നു കരുതിയില്ല .  ചേച്ചി പറഞ്ഞത്‌ പതിവില്ലാതെ കഴിച്ചതുകൊണ്ടാകാം അങ്ങനെയുണ്ടായത് എന്നാണ് .   ഇത് വായിക്കാനിടയായാൽ സുഹൃത്ത് തെറ്റിദ്ധരിക്കരുതെന്ന് ഒരിക്കൽ കൂടി അപേക്ഷിക്കുന്നു ... സത്യമായും പഴങ്കഞ്ഞിയെ തള്ളിപ്പറഞ്ഞതല്ലാ ട്ടോ .. എന്തോ ചേച്ചിക്കന്നേരം ഇമ്മാതിരി അസ്വസ്ഥകൾ ഉണ്ടായി .. ചേച്ചി അതിനു കണ്ടുപിടിച്ച കാരണം പഴങ്കഞ്ഞിയായിപ്പോയതിൽ  എന്ത് ചെയ്യാൻ പറ്റും ...    എന്തായാലും പഴയ തലമുറയുടെ ആരോഗ്യരഹസ്യം പഴങ്കഞ്ഞിയാണെന്ന്  ചിലർ പറഞ്ഞു കേട്ടിട്ടുണ്ട് . അതേപ്പറ്റി കൂടുതലായി വായിച്ചറിഞ്ഞ കാര്യങ്ങൾ ഇങ്ങനെയൊക്കെ ... ഏറെ  പോഷകഗുണമുള്ള  പ്രഭാതഭക്ഷണം ... അതുപോലെ ഇന്നത്തെ ജീവിതശൈലീരോഗങ്ങളിൽനിന്നൊക്കെ മുക്തി നേടാൻ ഈ ഭക്ഷണം കൊണ്ടു സാധിക്കും ... ചെറുപ്പം നിലനിർത്താൻ ... ചർമ്മസൗന്ദര്യത്തിന് ... ഒക്കെ ഫലപ്രദമായ ഒന്നാണ് പഴങ്കഞ്ഞി എന്ന്‌ പലവിധ അഭിപ്രായങ്ങൾ കണ്ടു . ഇവയൊക്കെ എത്രത്തോളം ശരിയെന്നെനിക്കറിയില്ല .. അതൊക്കെ വായനക്കാരായ നിങ്ങളുടെ അഭിപ്രായങ്ങൾക്കു വിട്ടുതന്നിരിക്കുന്നു .  പക്ഷേ എന്റെ സംശയം ഇന്നത്തെ പുതുപുത്തൻ തലമുറയ്ക്ക് ഇങ്ങനെയൊരു ഭക്ഷണത്തെപ്പറ്റി  അറിയാമോ .. ഇപ്പോ പുതുതായി ഇറങ്ങിയ ആ പഴങ്കഞ്ഞിവീഡിയോകളിലൂടെയും വിവരണങ്ങളിലൂടെയും പഴങ്കഞ്ഞിയുടെ മാഹാത്മ്യം പുത്തൻതലമുറയും അറിയാൻ ഇടവരട്ടെ ...  "ഓൾഡ് ഈസ് ഗോൾഡ് " എന്നല്ലേ ചൊല്ല് .. 
പഴങ്കഞ്ഞിക്കുവേണ്ടി എന്നോടു കലഹിച്ച എന്റെ സുഹൃത്തിന് ഞാനീ കഥ സമർപ്പിക്കട്ടെ . 

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
ശുഭം 
ഗീതാ  ഓമനക്കുട്ടൻ 







Wednesday 4 September 2019

വിദ്യാലയസ്മരണകൾ


എൻറെ വിദ്യാലയ സ്മരണകൾ 

((അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ  ഗുരുനാഥന്മാരെ ഓർത്തെടുക്കുന്നു ഈ  ദിനത്തിൽ ... ആദരണീയനായ ഞങ്ങളുടെ പ്രിയ ഹെഡ്മാസ്റ്റർ കുഞ്ഞുമോൻസാർ യാത്രയായി.  ഇന്നും സാറിന്റെ മുഖം ഓർമ്മയിൽ നിറഞ്ഞുനിൽക്കുന്നു . ഒരിക്കൽ സാറിനെ പോയി കാണണം എന്ന് ആഗ്രഹിച്ചിരുന്നു . പക്ഷേ അതിനുമുന്പേ സാർ യാത്രയായി .  പഠനകാലയളവിൽ സാർ നൽകിയിട്ടുള്ള ഉപദേശങ്ങൾ സ്നേഹവാത്സല്യങ്ങൾ ഒക്കെയും .. സാറിനോട് എനിക്കു പിതൃതുല്യമായ സ്നേഹവും ആദരവുമാണ് എന്നും . സാറിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് നിങ്ങൾക്ക് വായനക്കായി ഒരിക്കൽകൂടി ഈ സ്മരണകൾ പങ്കുവയ്ക്കുന്നു )
      അഞ്ചാം ക്ലാസ്സിൽ പുതിയ സ്കൂളിൽ ചേരുമ്പോൾ ഉള്ള പരിഭ്രമം ഇപ്പോഴും ഓർക്കുമ്പോൾ ചിരി വരാറുണ്ട്. എൽപി സ്കൂളിൽനിന്ന് നാലാം ക്ലാസ്സ് പാസ്സായി കുറച്ചുമാറി സ്ഥിതി ചെയ്യുന്ന യുപീ സ്കൂളിൽ ചേരണം.  ഒന്നുമുതൽ നാലുവരെ ഒന്നിച്ചു പഠിച്ച സുനിതയാണ് കൂട്ട്. ഒരേ ബെഞ്ചിൽ അടുത്തടുത്തിരുന്നു ഉച്ചയക്ക് ചോറുമായി വരുന്ന ഞാൻ സ്കൂളിനടുത്തുള്ള അവളുടെ വീട്ടിൽ പോയിരുന്നാണ് ഊണ് കഴിക്കൽ. അവളുടെ അമ്മച്ചി സ്നേഹപൂർവം മീൻ വറത്തതൊക്കെ എടുത്തു പാത്രത്തിൽ വച്ച് തരുമായിരുന്നു. വേഗത്തിൽ ഞങ്ങൾ ഭക്ഷണം കഴിച്ചു തീർത്ത് കളികളാണ്. അവളുടെ അടുത്ത വീട്ടിലെ ലിൻസിമോളും വേഗം ഭക്ഷണം കഴിച്ചു കളിക്കാൻ വരും. ഒന്നാമത്തെ ബെൽ അടിക്കുന്നതിനു തൊട്ടുമുന്പ് വരെ കളിച്ചു പിന്നെ ഓട്ടമാണ് സ്കൂളിലേക്ക്.


     എന്തായാലും നാലാംക്ലാസ്സ് പാസ്സായി അഞ്ചാം ക്ലാസ്സിൽ ചേർത്തു. ആദ്യത്തെ ദിവസം കുട്ടികളെല്ലാം സ്കൂൾഗ്രൗണ്ടിൽ നിരന്നുനിൽക്കുമ്പോൾ സുനിത ഓടിവന്നു പറഞ്ഞു. ഞാനും ലിൻസിമോളും പിന്നെ അനിതയും (അവളുടെ ബന്ധു) ഞങ്ങൾ മൂന്നുപേരും ഒരേ ഡിവിഷനിലാണ്. ഞങ്ങൾ മത്തനോട് നേരത്തെ പറഞ്ഞിരുന്നു. ആരാണീ മത്തൻ എന്നല്ലേ? മത്തൻ സ്കൂളിലെ പ്യൂണ് ആണ്. മത്തൻ വിചാരിച്ചാൽ അങ്ങനെയൊക്കെ പറ്റുമോ.? ആവോ ? എന്തായാലും ഞാൻ അത്  വിശ്വസിച്ചു. എനിക്ക് വിഷമവും അവരോടല്പം പരിഭവവും തോന്നി. എന്നിട്ട് മത്തനോട് എന്റെ പേരുകൂടി പറഞ്ഞില്ലല്ലോ.
അസംബ്ലി കഴിഞ്ഞ് കുട്ടികളെയെല്ലാം പേരുവിളിച്ചു ഓരോ ക്ലാസ്സുകളിലേക്കും വിട്ടു. ശരിയായിരുന്നു സുനിത പറഞ്ഞത് എന്നെനിക്കു തോന്നി. കാരണം അവർ മൂന്നുപേരും ഒരു ഡിവിഷനിൽ.  ഞാൻ മാത്രം!!! . എന്റെ ക്ലാസ്സിൽ കൂടെ പഠിച്ച കുറച്ചു കുട്ടികളെയൊക്കെ കാണാൻ കഴിഞ്ഞെങ്കിലും അവരാരും എനിക്കത്ര അടുപ്പമുള്ളവരായിരുന്നില്ല. ആദ്യഒരാഴ്ച വിഷമമായിരുന്നു. ഇന്റർവെൽ സമയങ്ങളിൽ ഞാൻ അവരുടെ അടുത്തേക്ക് ഓടിപ്പോവുമായിരുന്നു. പതിയെ പതിയെ ക്ലാസ്സിലെ കൂട്ടുകാരുമായി അടുക്കാൻ തുടങ്ങി. എന്തായാലും ഈ സംഭവത്തോടെ സ്കൂളിലെ പ്യൂണ് മത്തനോട് എനിക്ക് വലിയ  ബഹുമാനം ആയി. കൂട്ടുകാരോടും ഇത് ഞാൻ പറഞ്ഞു. അങ്ങനെ മത്തൻ വിചാരിച്ചാൽ ചിലതൊക്കെ നടക്കുമെന്ന് അവരും വിശ്വസിച്ചു. അതിനാൽ ഞങ്ങൾ കുട്ടികളെല്ലാവരും മത്തനെ വളരെ ആദരവോടെയാണ് വീക്ഷിച്ചിരുന്നത്.

   എന്റെ പ്രിയപ്പെട്ട മറ്റൊരു കൂട്ടുകാരി സുമ . അടുത്തടുത്തായി താമസിച്ചിരുന്ന ഞങ്ങൾ ഒരുമിച്ചായിരുന്നു സ്കൂളിൽ പോകുന്നതും തിരികെ വരുന്നതുമെല്ലാം. പിന്നെയും ക്ലാസ്സിലെ ചില കൂട്ടുകാരെ ഓർമ്മ വരുന്നു. ഒരു സുധ ചെറുവള്ളി തോട്ടത്തിൽ (ഇന്ന് വാർത്തകളിൽ നിറഞ്ഞു നില്ക്കുന്ന ചെറുവള്ളിഎസ്റ്റേറ്റ് ) നിന്നായിരുന്നു അവൾ വന്നിരുന്നത്. പിന്നെ അഞ്ചാം ക്ലാസ്സിൽ എന്റെ അടുത്തിരുന്ന കൂട്ടുകാരി ഖദീജ ,അവളുടെ ഇടത്തേകൈ സ്വാധീനം നഷ്ടപ്പെട്ടതായിരുന്നു.  ചെറുപ്പത്തിലെ അങ്ങനെ ആയിരുന്നോ പിന്നീട് സംഭവിച്ചതായിരിക്കുമോ എന്നൊക്കെ ഞാനന്ന് വിചാരിചിട്ടുണ്ടെങ്കിലും അവളോടതെപ്പറ്റി ചോദിച്ചു വിഷമിപ്പിക്കാൻ ഞാൻ ഒരിക്കലും തുനിഞ്ഞിട്ടില്ല. എന്നാലും അവൾ എല്ലാ കാര്യങ്ങൾക്കും ഞങ്ങള്കൊപ്പം തന്നെയായിരുന്നു. കണക്കിനവൾ മിടുക്കി ആയിരുന്നു ഞാനോ ? മരമണ്ടി ആതിനാൽ കണക്കിനവളെന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട് ബഞ്ചിലൊന്നാമതിരിക്കുന്ന ഞാൻ കണക്കിന്റെ പീരീഡ് ആവുംപോഴേക്കും മനപ്പൂർവം അവളെ പിടിച്ച് ഒന്നാമതിരുത്തി ഞാൻ അവളുടെ സ്ഥാനത്തിരിക്കും. കണക്കു സാറിൽനിന്ന് രക്ഷപെടാനുള്ള ഒരു പോംവഴി .
കണക്കിന്റെ കാര്യം പറയുംപോൾ എനിക്കെങ്ങനെ മാത്യു സാറിനെപ്പറ്റി പറയാതിരിക്കാനാവും ? ഹോംവർക്ക് ചെയ്തു കൊണ്ട് വന്നാൽ സാർ ഒരുകുട്ടിയെ അടുത്തേക്ക് വിളിച്ചു ചോക്ക്  തന്നു ബോർഡിൽ ചെയ്തുകാണിക്കാൻ പറയും . അച്ഛനുമായുള്ള പരിചയമാണോ, അതോ എന്റെ മിടുക്കനായ ചേട്ടനെ പഠിപ്പിച്ചിട്ടുള്ളതുകൊണ്ടോ എന്താണന്നറിയില്ല സാറിന്റെ കണ്ണുകൾ വന്നുടക്കുന്നത് മിക്കവാറും ദിവസങ്ങളിൽ എന്നിൽതന്നെയാവും .കഷ്ടപ്പെട്ട്  ഗൃഹപാഠം ചെയ്തു കൊണ്ടുവന്നിട്ടുണ്ടെങ്കിലും സാറിന്റെ വിളി കേൾക്കുംപോഴേ എന്നെ വിറക്കാൻ തുടങ്ങും. സാർ നീട്ടിത്തരുന്ന  ചോക്ക് വാങ്ങി സ്റ്റെപ്പുകൾ ഒക്കെ കൃത്യമായി എഴുതി വന്നാലും അവസാനം കണക്കുകൂട്ടലുകൾ വരുമ്പോൾ തെറ്റിപ്പോവും. വെപ്രാളവും,പേടിയും മൂലം അറിയാവുന്നതുകൂടി മറന്നുപോയിട്ടുണ്ടാവും. ചൂരവടി കൊണ്ടുള്ള അടിയോ,ചെവിക്കു കിഴുക്കോ ഒക്കെ കിട്ടും. ഇതു രണ്ടും ആയിരുന്നു സാറിന്റെ ശിക്ഷാരീതികൾ. തെറ്റിച്ചാലും സാറു വീണ്ടും ചോദ്യങ്ങൾ ചോദിച്ച് കൃത്യമായി പറഞ്ഞു ചെയ്യിപ്പിച്ചിരിക്കും. ഞാനാണെങ്കിൽ കരച്ചിലും തുടങ്ങിയിട്ടുണ്ടാവും. എന്തായാലും സാർ അതു മുഴുവൻ ചെയ്യിപ്പിച്ചേ വിടൂ. ഇതിനുള്ളിൽ മൂന്നാലടികൾ എങ്കിലും ഞാൻ മേടിച്ചിട്ടുണ്ടാവും. ഒടുവിൽ ഉത്തരം കിട്ടി അടിയിൽ രണ്ടു വരയിട്ടു കഴിയുമ്പോളേക്കും എന്റെ തലയിൽനിന്ന് ഒരു വലിയ  ചുമട് ഇറക്കി കിട്ടിയ ആശ്വാസമാവും. ഇന്നിനി ചോദ്യമൊന്നും എന്നോടുണ്ടാവണമെന്നില്ലല്ലോ. ഇനിയും സാറിന് വേറെ ഇരകൾ ഇഷ്ടം പോലെ ഉണ്ടല്ലോ. മേശയിൽ ചോക്കു വച്ചിട്ട് സാറിന്റെ മുഖത്തേക്ക് നോക്കുമ്പോൾ സാർ പറയും "പോയിരുന്നോ നിനക്കിട്ടു ഞാൻ വച്ചിട്ടുണ്ട്" സമാധാനം. ഇന്നത്തെ കാര്യം കഴിഞ്ഞുകിട്ടി ഇനിനാളെയല്ലേ. നാളെ സാറെന്നെ വിളിക്കില്ലായിരിക്കാം. തിരിച്ചു ബെഞ്ചിൽ ഇരിക്കാൻ വരുന്ന എന്നെ ശ്വാസം അടക്കിപ്പിടിച്ചിരിക്കുന്ന കുട്ടികൾ  സഹതാപപൂർവം നോക്കുന്നതും കണ്ടിട്ടുണ്ട്. അവരുടെ മുഖങ്ങളിൽ ഞങ്ങൾ ഇന്നു രക്ഷപ്പെട്ടല്ലോ എന്ന ഭാവവും. ഇതിൽ ചിലരൊക്കെ ചിലപ്രാർത്ഥനകൾ ഒക്കെ രാവിലെ നടത്തിയാണ് വരുന്നത് എന്ന് പറയാറുണ്ടായിരുന്നു. "സാറിന്നു വരരുതേ " എന്ന്. ചില കുട്ടികൾ പറയും "പളളിയിൽ മെഴുകുതിരി കത്തിച്ചു പ്രാർത്ഥിച്ചാൽ നമ്മുടെ മനസ്സിലെ ആഗ്രഹം നടക്കും". മെഴുകുതിരി കത്തിച്ചു പ്രാർത്ഥിക്കാൻ അടുത്തെങ്ങും പള്ളിയില്ലാത്തതിനാൽ ഞാൻ വീട്ടിൽ നിന്നും ഇറങ്ങാൻ നേരം മനസ്സിൽ ചെറിയ ഒരു പ്രാർത്ഥന നടത്തുമായിരുന്നു. "സാറിന്നു വരരുതേ". ഒരിക്കൽ ചേച്ചിയോട് പറഞ്ഞു "സാറിന് പനി പിടിച്ചിരുന്നെങ്കിൽ കുറച്ചു ദിവസം രക്ഷപെടാമായിരുന്നു." എന്ന്. ചേച്ചി എന്നെ ശാസിച്ചു. "ദോഷമാണ് ,ഗുരുക്കന്മാരെ അങ്ങനെ പറയാൻ പാടില്ല."  എന്തായാലും എന്റെ പ്രാർത്ഥനകൾ ഒന്നും അക്കാലങ്ങളിൽ ദൈവം കേട്ടതായി ഭാവിച്ചിട്ടില്ല.
                         
            എന്റെ സഹപാഠികളിൽ ചേച്ചിയുടെ ഒരുകൂട്ടുകാരിചേച്ചീടെ ആങ്ങള വർഗീസ് ചാക്കോ എന്ന ഒരു കുട്ടി ഉണ്ടായിരുന്നു . പഠിത്തത്തിൽ ഞാനും അവനും തമ്മിൽ അഞ്ചാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെ ഒരു മത്സരം നിലനിന്നിരുന്നു.കണക്കൊഴികെയുള്ള വിഷയങ്ങളിൽ ഞങ്ങൾ ഒരേ മാർക്കിലോ, ചിലപ്പോൾ ഒന്നോ രണ്ടോ മാർക്കിലോ  വ്യത്യാസം വന്നിരുന്നുള്ളൂ. പക്ഷെ കണക്കിന് അവനു ഫുൾ മാർക്കും കിട്ടിയിരിക്കും. എന്റെ ഉള്ളിൽ അവനോടു അല്പം അസൂയ ഇല്ലാതില്ല. 
      എന്തായാലും  ചില ദിനങ്ങളിൽ ഗൃഹപാഠം ചെയ്യിക്കലിൽ സാറിന്റെ ഇര അവൻ ആവും. അവൻ വേഗം ചെയ്തു തീർക്കയാണ് പതിവ്. എന്നാലും ചിലപ്പോഴൊക്കെ  അവൻ തെറ്റിക്കുകയും സാറിന്റെ ചൂരവടി കൊണ്ടുള്ള അടി വാങ്ങുകയും ചെയ്യുന്നത് കാണുമ്പോൾ ഞാൻ ആശ്വസിക്കാറുണ്ടായിരുന്നു. അത്രയും മിടുക്കനായിട്ടും അവനും അടി കിട്ടിയല്ലോ. പക്ഷെ അവനൊരിക്കലും കരഞ്ഞു കണ്ടിട്ടില്ല. ബാക്കി ഞങ്ങൾ കുട്ടികളെല്ലാം അടി വീണാൽ അപ്പോഴേ കരയും. ഞാൻ അന്നൊക്കെ ചിന്തിച്ചിട്ടുണ്ട് അവൻ എന്താ കരയാത്തെ? അവനു വേദനിക്കാഞ്ഞാണോ?

           ഒരിക്കൽ ക്ലാസ്സിലെ സുലോചന എന്ന കുട്ടി പറഞ്ഞു "അവൻ രണ്ടു നിക്കർ ഇട്ടിട്ടുണ്ടാവും. എന്തായാലും നല്ല കട്ടിയുള്ള നിക്കർ ആണ് അതാണ് സാർ അവനെ അടിക്കുമ്പോൾ വലിയ ശബ്ദം കേൾക്കുന്നത്".  അവളുടെ ഒരു കണ്ടുപിടുത്തം. അവളോട് ഞങ്ങൾ ആരും തന്നെ തർക്കിക്കാൻ    പോവാറില്ല.കാരണം അവൾ ഒന്നും സമ്മതിച്ചു തരില്ല അത്ര തന്നെ. ആ വർഷം ഇലക്ഷന് സ്ഥാനാർഥി ആയി മത്സരിച്ച ആരോ ഒരാൾ പേരോർമ്മയില്ല "അയാൾ ജയിച്ചാൽ നമ്മുടെ രാജ്യത്തെ  പ്രധാനമന്ത്രി അയാൾ ആവും എന്നവൾ ക്ലാസ്സിൽ പറഞ്ഞു എന്നവൾ ഉറച്ചു വിശ്വസിച്ചിരുന്നു. അയാൾ ജയിച്ചോ? പരാജയപ്പെട്ടോ? പിന്നീട് ഞങ്ങളുടെ വർത്തമാനങ്ങളിൽ അങ്ങനെ ഒരു കാര്യം വന്നിട്ടുമില്ല. എന്തായാലും വർഗീസു ചാക്കോ എന്ന കുട്ടി കരഞ്ഞു കണ്ടിട്ടില്ലാത്തതിനാൽ അതിൽ അവളുടെ കണ്ടുപിടുത്തം ഞങ്ങളും വിശ്വസിച്ചു. ക്ലാസ്സിൽ മിടുക്കനായി പഠിച്ചിരുന്ന ആ കുട്ടി ഇന്നെവിടെയെങ്കിലും ഉന്നതനിലയിൽ ജോലി ചെയ്തു ജീവിക്കുന്നുണ്ടാകും. 

   ഏഴാം ക്ലാസ്സോടെ അച്ഛൻ പെൻഷനായി അവിടം വിട്ടു ഞങ്ങൾക്കു മറ്റൊരു സ്ഥലത്തേക്ക് പോരേണ്ടി വന്നു. എങ്കിലും കുട്ടിക്കാലത്തെ ഈചെറിയ ചെറിയ സംഭവങ്ങളും,ഇണക്കങ്ങളും, പിണക്കങ്ങളും ഒക്കെ എനിക്ക് മറക്കാൻ കഴിയില്ല.

ഞങ്ങളുടെ ഹെഡ്മാസ്റ്റർ കുഞ്ഞുമോൻസാർ, കണക്കിന്റെ മാത്യു സാർ,എപ്പോഴും പുഞ്ചിരിയോടെ കണ്ടിട്ടുള്ള കുര്യൻ സാർ, ഇംഗ്ലീഷ് പഠിപ്പിച്ച ലേശം കഷണ്ടിയുള്ള എംപി തോമസ്സ് സാർ  ഇവരെയൊക്കെ എനിക്ക് എന്നും ബഹുമാനപൂർവമേ ഓർക്കാൻ കഴിയൂ.

        മാത്യുസാർ തന്നിട്ടുള്ള അടിയും, കിഴുക്കുമൊക്കെ ആ പീരീഡു കഴിയുമ്പോൾ ഞങ്ങൾ മറന്നിട്ടുണ്ടാവും. ഒരിക്കൽപോലും സാറിനോട് പിന്നീട് പരിഭവം തോന്നാറില്ല. അതൊക്കെ സാറിന് ഞങ്ങളോടുള്ള ഉത്തരവാദിത്വമായാണ് തോന്നിയിട്ടുള്ളത്. ഞങ്ങളുടെ ആരുടേയും മാതാപിതാക്കൾ ഇതൊന്നും സ്കൂളിൽ വന്നു ചോദ്യം ചെയ്തിട്ടുമില്ല അന്നത്തെ കാലം അങ്ങനെയായിരുന്നു. ഈ അധ്യപകരൊക്കെ ഞങ്ങൾ കുട്ടികളോട് ഒരുപാടു സ്നേഹവും,വാത്സല്യവും ഒപ്പം തെറ്റു കാണിച്ചാൽ തിരുത്തി തരുവാനുള്ള മനസ്സും കാണിച്ചിരുന്നു. ഗുരുശിഷ്യ ബന്ധം എന്നു പറയുന്നത് ഇന്നത്തേക്കാൾ ദൃഢവുമായിരുന്നു .   എനിക്ക് ഈ അധ്യാപകരെ ഒക്കെ പിതൃ തുല്യരായെ അന്നും ഇന്നും സ്മരിക്കാൻ കഴിയൂ.


Wednesday 6 March 2019

നാലുമണിപ്പൂക്കൾ

                                                 നാലുമണിപ്പൂക്കൾ.  
                                               ~~~~~~~~~~~~~~~
നാലുമണിബെൽ മുഴങ്ങിയതും ബാഗെടുത്ത് ക്ലാസിനു വെളിയിലിറങ്ങിയതും ഒരേ സമയത്തായിരുന്നു.  മുന്നേ ഓടിപ്പോവുന്ന സുമിക്കും  സുധയ്ക്കുമൊപ്പമെത്താൻ കഴിയുന്നില്ല. തലവേദനിക്കുന്നു. ആകെയൊരസ്വസ്ഥത... എങ്കിലും കഷ്ടപ്പെട്ട് അവർക്കു പുറകെ ഓടി.  വീടെത്തിയപ്പോൾ വല്ലാതെ തല വേദനിക്കുന്നുവെങ്കിലും പ്രിയപ്പെട്ട നാലുമണിപ്പൂക്കൾ മുറ്റത്തിന്റെ കിഴക്കേമൂലയിൽ വിരിഞ്ഞുനിൽക്കുന്നതു കണ്ടപ്പോൾ നല്ല സന്തോഷം തോന്നി. തന്റെ കൈകൊണ്ടു നട്ട   ചെടി. ഇത്തിരിനേരം അവയ്ക്കരികിൽ സമയം  ചെലവിട്ട് അകത്തേക്കു നടന്നു. ബാഗു മേശമേലിട്ടിട്ടു  ഡ്രസ്സ്മാറുന്നതിനിടയിൽ കേൾക്കാം സ്കൂൾവിട്ടു നേരത്തെ ഓടിപ്പാഞ്ഞെത്തിയ ഏട്ടൻ അമ്മയോട്  ക്ലാസ്സിലെ എന്തോ വിശേഷങ്ങൾ പറയുന്നു. 

അടുക്കളപ്പുറത്തെ വരാന്തയിൽ വച്ചിരിക്കുന്ന വലിയ ചരുവത്തിനിന്ന് മഗ്ഗിൽ വെള്ളമെടുത്ത് കൈയും  മുഖവും കഴുകുമ്പോൾ കുളിരണപോലെ... ചൂടുകാപ്പി ആറ്റിത്തണുപ്പിച്ചുകൊണ്ടുനിൽക്കുന്ന അമ്മയുടെ അരികിലേക്കോടിയെത്തി പറഞ്ഞു ' എനിക്ക് വയ്യാ.. തല വേദനിക്കുന്നു... '    'അമ്മ കാപ്പി ഗ്ലാസ്സിലേക്ക് പകർത്തിയിട്ട്.... നെറ്റിയിൽ കൈവച്ചുനോക്കി  "ചൂടുണ്ടല്ലോ.. " ഓട്ടട ഇലയിൽനിന്നടർത്തി പ്ലെയിറ്റിലിട്ടു തന്ന് 'അമ്മ പറഞ്ഞു  "കഴിക്ക്..  ബാം പുരട്ടിത്തരാം.." ഓട്ടട മുറിച്ച് ഒരുകഷണം വായിലിട്ടുകൊണ്ട്  ചിണുങ്ങി ' വേണ്ടമ്മേ.. വായില്  കയ്പ് .' . 'അമ്മ നിർബന്ധിച്ചു ... "ഈ കാപ്പിയങ്ങോട്ടു കുടിച്ചേ ചൂടോടെ... തലവേദന പമ്പകടക്കും ..."

ഏട്ടൻ പറഞ്ഞു  "ചുമ്മാ നുണ... അടവ് ... നാളെ സ്കൂളിൽ പോവാതിരിക്കാനുള്ള വേല "
'അമ്മ ബാം എടുത്തുകൊണ്ടുവന്ന് നെറ്റിയിൽ പുരട്ടിത്തരുമ്പോൾ ഒന്നൂടെ മൂക്കുവലിച്ചു ചിണുങ്ങി... ' തലവേദന...' 
"ഇത്തിരിനേരം പോയിക്കിടക്ക്... മാറിക്കൊള്ളും..."  അമ്മയുടെ ആശ്വാസവാക്കുകൾ. 
ബാമിന്റെമണം മൂക്കിലേക്ക് വലിച്ചുകയറ്റി കട്ടിലിൽ ചുരുണ്ടുകൂടി . ഏട്ടൻ മുറ്റത്തേക്കിറങ്ങിയിട്ടുണ്ട് ... ഇനി പുരയ്ക്കു ചുറ്റും മൂന്നാലുതവണ  ഒരോട്ടപ്രദക്ഷിണം... ഇടയ്ക്കു സ്പീഡ് കുറയ്ക്കുന്നതും ഗിയറു മാറ്റുന്നതും ഇടക്കുനിന്ന് ആളെക്കയറ്റുന്നതും മുന്നോട്ടെടുക്കലും  സ്പീഡ് കൂട്ടലും ...എല്ലാത്തിനും പ്രത്യേകംപ്രത്യേകം ശബ്ദം കൊടുത്ത് ഏട്ടൻ ഈ ഓട്ടം തുടരും. കളംവരച്ച് ഒറ്റക്കാലിൽ ഞൊണ്ടി അക്കുകളിക്കാനാണ് ഏറെ ഇഷ്ടമെങ്കിലും ഏട്ടന്റെ ഈ ഓട്ടപ്പാച്ചിലിൽ  മനഃപൂർവ്വം  അക്കുകളങ്ങൾ ചവിട്ടിക്കളഞ്ഞേ ഏട്ടൻ ഓട്ടംതുടരൂ.... അടി....പിടി... ബഹളം.. ഒക്കെ നടന്നാലും അവസാനം തടസ്സമേതുമില്ലാതെ ഏട്ടന്റെ ബസ്സോട്ടം തുടരും.  നിവൃത്തികേടിനാൽ അക്കുകളി ഉപേക്ഷിച്ച് ഏട്ടന്റെ പുറകെ ബസ്സോട്ടത്തിൽ വെറുതെ കിളിയാവാനാണ് വിധി. അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഏട്ടന്റെ ബ്രേക്കിടീലിൽ കൂട്ടിയിടി പതിവും. 

ജനലിലൂടെ കാണാം തന്റെ പ്രിയപ്പെട്ട നാലുമണിച്ചെടി. അതിൽ നിറയെ പൂക്കൾ!! സുമിയുടെ വീട്ടുമുറ്റത്തു നിൽക്കുന്ന ഭംഗി  കണ്ട് ചോദിച്ചുവാങ്ങിയതാണ് തൈ.  "സൂക്ഷം നാലുമണിക്കുമാത്രം വിരിയുന്ന പൂവത്രെ..." അവൾ പറഞ്ഞപ്പോൾ കൗതുകം തോന്നി.  പ്രത്യേക ശ്രദ്ധ കൊടുത്തു നട്ടുവളർത്തി. ആദ്യം പൂവിട്ടുകണ്ടപ്പോൾ എന്തായിരുന്നു സന്തോഷം...  രാവിലെ സ്കൂളിൽപോവുമ്പോൾ കണ്ടിട്ടുണ്ട് മൊട്ടുകൾ ഇങ്ങനെ കൂമ്പിനിൽക്കുന്നത്.  നാലുമണിക്ക് സ്കൂൾവിട്ടുവന്നുകയറുമ്പോൾ കാണാം നിറയെ വിരിഞ്ഞുനിൽക്കുന്ന ഇളംപിങ്കുനിറത്തിലെ മനോഹരമായ മണമില്ലാത്തപൂക്കൾ . നാലുമണിക്ക് ശരിക്കും ശ്രദ്ധിച്ചുനോക്കിനിന്നാൽ ഇവ വിടർന്നുവരുന്നത് കാണാൻ കഴിയുമോ...അതെങ്ങനെ സ്കൂളിൽനിന്ന് വരുമ്പോൾ ഇവയെല്ലാം വിരിഞ്ഞിട്ടുണ്ടാവും . ശനിയും ഞായറും ശ്രദ്ധിക്കണമെന്ന് കരുതിയാലും ആകെക്കിട്ടുന്ന കളികൾക്കിടയിൽ ഓർക്കാറേ  ഇല്ല നാലുമണിപ്പൂക്കൾ  വിരിയുന്ന കാര്യം. 
 ജനലിലൂടെ നേർത്തകാറ്റ് അരിച്ച് അകത്തേക്കു കയറുമ്പോൾ കുളിരുന്നു. തലയിണക്കീഴിൽ മടക്കിവച്ചിരുന്ന പുതപ്പെടുത്ത് തലവഴങ്ങാരം മൂടി. ജനലിനരികിലെത്തിയ ഏട്ടൻ ബ്രേക്ക് പിടിച്ച് വണ്ടീടെ സ്പീഡ് കുറച്ചു ... അകത്തേക്കുനോക്കി    "മടിച്ചി... നാളെ സ്കൂളിൽ പോവാതിരിക്കാനുള്ള അടവ് ..."
അസ്വസ്ഥതകൾക്കിടയിലും മനസ്സിൽ നേർത്ത ആശ്വാസം .. ' ഹായ് നാളെ സ്കൂളിൽ പോവേണ്ട...'    കണ്ണടച്ചുറങ്ങാനുള്ള ശ്രമം വിഫലമാവുന്നു ... ഏട്ടന്റെ ഓട്ടപ്രദക്ഷിണത്തിന്റെയും  ഹോണടിയുടെയും ബഹളം .. വെളിയിൽ.. 
ആകെ ഒരു മടുപ്പ്...  
  ഇത്തിരികഴിഞ്ഞപ്പോൾ  ജനലിലൂടെകേൾക്കാം അങ്ങുതാഴെ റോഡിൽ ഒരൊച്ചയും .. ബഹളവും....   അസ്വസ്ഥതകൾ മറന്ന് പുതപ്പുവലിച്ചുമാറ്റി കട്ടിലിൽനിന്നു ചാടിയെണീറ്റ് ഉമ്മറത്തേക്കോടി . താഴെ തോട്ടത്തിലൂടെ കുറേപ്പേർ പടിഞ്ഞാറുഭാഗത്തേക്കോടുന്നു . നടയിറങ്ങി ഓടി ഗേറ്റിങ്കൽ ചെല്ലുമ്പോൾ  ആളുകൾ  വിളിച്ചുകൂവുന്നു...... ' അയ്യോ ...  തീ... തീ....' പിന്നെ  ഒന്നുംനോക്കിയില്ല . ഉമ്മറപ്പടിക്കൽ നിന്ന് ഏട്ടൻ നീട്ടിവിളിച്ചതും ശ്രദ്ധിക്കാതെ ആളുകൾക്കു പിറകെ ഓടി... 

ദൂരേന്നേ കാണാൻ കഴിയുന്നൂ മുകളിലേക്കുപടരുന്ന ചുവപ്പ്..... ഓട്ടത്തിനിടയിൽ ആരോ ആരോടോ വിളിച്ചുപറയുന്നുണ്ടായിരുന്നു  "വാസുദേവന്റെ പുരയ്ക്കു തീ കത്തി  ...." ഓടിയണച്ച് ആൾക്കൂട്ടത്തിനൊപ്പം കുത്തുകല്ലിന്റെ പടികളിറങ്ങുമ്പോൾ വല്ലാത്ത അണപ്പ്....  ആരൊക്കെയോ അടുത്തുള്ള തോട്ടിൽനിന്നു ബക്കറ്റിൽ വെള്ളം കോരിഒഴിച്ച്  തീയണയ്ക്കാനുള്ള  ശ്രമം... 
മാനംമുട്ടെ നിൽക്കുന്ന റബർമരത്തിന്റെ ചില്ലകളിലേക്ക് എത്തിപ്പിടിക്കാനായി ശ്രമംനടത്തുന്ന തീജ്വാലകൾ... ഈശ്വരാ..!!! ഏറെദൂരം മാറിനിന്നു കാഴ്ചകാണുമ്പോഴും വല്ലാത്ത ചൂട് അടിക്കുമ്പോലെ.....
നിലവിളി കേട്ട് നോക്കുമ്പോൾ കാണാം വാസുദേവന്റെ ഭാര്യ പൊന്നമ്മ ഇളയകുട്ടിയെ എളിയിൽ വച്ച് മൂത്തകുട്ടി അമ്മയുടെ മുണ്ടിൻതുമ്പിൽ പിടിച്ച്......    ആരോ പറഞ്ഞു ....  "ഭാഗ്യം .... ആർക്കും ആപത്തൊന്നും പറ്റിയില്ല.... വാസുദേവൻ പേട്ടക്കു  പോയിരിക്കുവാ.... എത്തിയിട്ടില്ല.... കഞ്ഞീടടുപ്പീന്നു ഓലേൽ  പടർന്നു കത്തിയതാത്രേ.... "
'"....... എന്റെ  ദൈവങ്ങളേ  .... എല്ലാം എടുത്തോണ്ടുപോയല്ലോ.... ഞങ്ങളിനി എങ്ങോട്ടുപോവും ഈശ്വരന്മാരേ......"പൊന്നമ്മയുടെ നിലവിളി ആളിക്കത്തുന്ന തീനാളങ്ങളുടെ ' ശ്ശ്...ശ്ശ് '  ന്ന ഒച്ചയിൽ അലിഞ്ഞുചേർന്നു. 
   അമ്പരപ്പോടെ തീജ്വാലകളിലേക്ക് നോക്കിനിൽക്കുമ്പോൾ അമ്മയുടെ അടുപ്പക്കാരി മീനാക്ഷിയമ്മ താടിക്കുപിടിച്ചു മുഖത്തേക്കുനോക്കി ആശ്ചര്യം കൂറി...!  "ഈശ്വരാ.... ഈ കുട്ടീടെ മുഖത്തെല്ലാം പൊങ്ങീട്ടൊണ്ടല്ലോ....  "അവർ നെറ്റിമേൽ കൈവച്ചുനോക്കിയിട്ട് .... ഒച്ചവച്ചു .....  "തീപോലെ പൊള്ളണൊണ്ടല്ലോ ..... ഇതു പൊങ്ങൻതന്നെ ..... നീ ഓടിപ്പോരണത് 'അമ്മ കണ്ടില്ലേ...."    
പിന്നൊന്നും നോക്കീല്ല.... ഒറ്റ ഓട്ടമായിരുന്നു... പടവുകൾ കയറിയതറിഞ്ഞതേയില്ല...  അണച്ചു കയറിച്ചെല്ലുമ്പോൾ കിട്ടി അമ്മേടെ കൈയീന്ന് നല്ലചുട്ട ഒരെണ്ണം.... കണ്ണു തിരുമ്മിക്കരഞ്ഞുനിൽക്കുമ്പോൾ ഏട്ടൻ പറഞ്ഞു  "നോക്കമ്മേ.... ഇവളുടെ മേലെല്ലാം ചൊറിഞ്ഞുപൊങ്ങിയെ ..."
  'അമ്മ അടുത്തോട്ടു പിടിച്ചുനിറുതിനോക്കിയിട്ടു പറഞ്ഞു  "ഈശ്വരാ....! ഇതു പൊങ്ങൻപനിയാണെന്ന് തോന്നുന്നു.... ഇതെവിടുന്നു കിട്ടിയോ..."
അടിയുടെ ചൂടുമാറാതെ കട്ടിലിൽക്കിടന്നു കൈയിലേക്ക് നോക്കി... ആകെ ചുവന്നുപൊങ്ങി... 
പുറത്തു മീനാക്ഷിയമ്മേടെ ഒച്ച കേൾക്കുന്നു .... പനിക്കാര്യോം .... പുര കത്തിയ കാര്യങ്ങളുടെയും ചർച്ചയാണെന്നു മനസ്സിലായി... അല്ലെങ്കിലും നാട്ടിൽ എന്ത് വിശേഷങ്ങളുണ്ടായാലും അവയെല്ലാം അമ്മയ്ക്ക്കൈമാറുന്ന ഏകവാർത്താവിനിമയദൂതയാണ് മീനാക്ഷിയമ്മ..  

'അമ്മ പൊടിയരിക്കഞ്ഞി നിർബന്ധിച്ചു കഴിപ്പിക്കുന്നതിനിടയിൽ അച്ഛനോട് വാസുദേവന്റെ പുരകത്തിയ കാര്യം പറഞ്ഞു സങ്കടപ്പെട്ടു.... "പാവം  അവളും പിള്ളാരും ഇനി എങ്ങോട്ടുപോവും... "
' മതിയമ്മേ..... വാ കയിക്കുന്നു... ' വാശിപിടിച്ചപ്പോൾ 'അമ്മ മതിയാക്കി.. 
കട്ടിലിൽ ചുരുണ്ടുകൂടുമ്പോൾ വല്ലാത്ത കുളിര്.... 'അമ്മ മെല്ലെ നെറ്റിമേൽ തടവിത്തന്നു ...... ' ശ്ശ്..... ശ്ശ്.... ന്നുള്ള ഒച്ച.... ആകാശത്തോളം ഉയരുന്ന തീജ്വാലകൾക്ക് ചുവപ്പും ... നീലയും ഇടകലർന്ന നിറം... ഹോ... പൊള്ളുന്നല്ലോ...    ' അമ്മേ.... തീയ് .....' പിറുപിറുക്കുമ്പോൾ 'അമ്മ ശാസിച്ചു 
" തീയൊന്നുമില്ല ... കിടന്നുറങ്ങാൻ നോക്ക്..."
'അമ്മ അച്ഛനോടു പറഞ്ഞു  "വയ്യാന്നു പറഞ്ഞു കട്ടിലിൽക്കിടന്നവൾ എങ്ങനെ അവിടെ പാഞ്ഞുപോയെന്നാരും കണ്ടില്ല..."
അച്ഛൻ അമ്മയോട് സംശയം പങ്കുവച്ചു "ഇനി ഇവൾ അതു കണ്ടു പേടിച്ചതാവുമോ..."
'അമ്മ : "ഏയ് .... അവളു സ്കൂളിൽനിന്നു വരുമ്പോഴേ ചൂടുണ്ടായിരുന്നു .... "ഉടുപ്പു മാറ്റി 'അമ്മ മേല് കാണിച്ചുകൊടുക്കുമ്പോൾ ..  അച്ഛൻ പറഞ്ഞു "ആകെ പൊങ്ങിയിട്ടുണ്ടല്ലോ... ഇതെങ്ങനെകിട്ടി..."

' അച്ഛാ....  ആകാശത്തോളം ഉയരത്തിലാരുന്നു ആ തീ....!!!! ' അച്ഛനോട് അന്നുകണ്ട ആശ്ചര്യം പങ്കുവയ്ക്കുമ്പോൾ അച്ഛൻ പറഞ്ഞു   "പാവം വാസുദേവൻ...!!! " 
അച്ഛനും  അമ്മയും  വാസുദേവനെയും 
കുടുംബത്തെയുംപറ്റി പറയുമ്പോൾ വീണ്ടും ചിണുങ്ങി....'  അമ്മേ... വയ്യാ....'  അച്ഛൻ നെറ്റിമേൽ തടവി ആശ്വസിപ്പിച്ചു... "ഉറങ്ങിക്കോ...." അസ്വസ്ഥതകളാൽ അറിയാതെ വീഴുന്ന ഞരക്കങ്ങൾക്കിടയിൽ കേട്ടു അമ്മയുടെ ശബ്ദം ....  "നല്ലോണം പൊങ്ങിയിട്ടുണ്ട് ... അഞ്ചു ദിവസം പിടിക്കും..."
 പനിച്ചൂടിന്റെയും അസ്വസ്ഥകളുടെയും ഇടയിലും മനസ്സിലൊരു  ആശ്വാസം.....' . ഈശ്വരാ.... കോളടിച്ചു... ഒരാഴ്ച ഇങ്ങനെ പനിച്ചുവിറച്ച് ... ഈ കട്ടിലിൽ.... മൂടിപ്പുതച്ച് .... എന്തൊരു സുഖം... രാവിലെ എഴുന്നേൽക്കണ്ടാ... പഠിക്കണ്ടാ.... സ്കൂളിൽ പോവണ്ടാ.... ആരും വഴക്കുപറയില്ല... കൊറേ ദിവസം ഇങ്ങനെ.... ഇങ്ങനെ......'
പാവം ഏട്ടൻ നാളെ രാവിലെ എണീറ്റ് കഷ്ടപ്പെട്ട് പഠിച്ചു സ്കൂളിൽ പോവാൻ ഒരുങ്ങുമ്പോൾ ഞാനിങ്ങനെ സുഖായി മൂടിപ്പുതച്ചു പുതപ്പിനടിയിൽ.... സുമിയും സുധയും കഷ്ടപ്പെട്ട് പദ്യം മുഴുവൻ കാണാപ്പാഠം പഠിച്ചിട്ടുണ്ടാവുമോ..? കണക്കുമാഷിന്റെ ഹോംവർക് ചെയ്തിട്ടുണ്ടാവുമോ..? 
ഹോ.... എന്തൊരാശ്വാസം.... പുതപ്പു തലവഴങ്ങാരം മൂടിപ്പുതയ്ക്കുമ്പോൾ അച്ഛൻ പുതപ്പുമാറ്റി പറഞ്ഞു " തല മൂടിയാൽ ശ്വാസം മുട്ടില്ലേ.. വേഗം ഉറങ്ങിക്കോ... രാവിലെ ഉണരുമ്പോൾ പനി പമ്പകടക്കും ...."
....' ങേ  നാളെ പനി മാറുമോ... ' ആശ്വാസം ആശങ്കയായി.... നാളെ സ്കൂളിൽ പോവേണ്ടി വരുമോ...
'നാളത്തെ ഹോം വർക്ക് ചെയ്തില്ലല്ലോ ....  അമ്മെ...' 
 അച്ഛൻ:  "ഈ അസുഖോംകൊണ്ട് നീ നാളെ എങ്ങനെ സ്കൂളിൽ പോവും "
കൈയിലെ ചുവന്ന തടിപ്പുകൾ കാട്ടി അച്ഛനോടു ചോദിച്ചു 'ഇതൊക്കെ എപ്പോ പോവും അച്ഛാ ....' 
അച്ഛൻ : " മൂന്നാലു ദിവസം കഴിയുമ്പോൾ അതൊക്കെ താനേ പൊയ്ക്കൊള്ളും "
നാളത്തെ കാര്യത്തിൽ ഒരു ഉറപ്പു കിട്ടിയ ആശ്വാസത്തോടെ  പനിച്ചൂടിന്റെ അസ്വസ്ഥതകളാൽ  കുളിരുന്ന ദേഹത്തോടെ മൂടിപ്പുതച്ചുറങ്ങാൻ ശ്രമിക്കുമ്പോൾ കാതുകളിൽ  '...ശ്ശ് ....ശ്ശ്..' ന്ന് തീ ആളിപ്പടരണ ശബ്ദം.. കണ്ണുകളിൽ ചൊവപ്പും.... നീലയും കലർന്ന ആ തീനാളങ്ങൾ .....  അറിയാതെ ഉള്ളിൽനിന്നുതിർന്നുവീഴുന്ന ഞരക്കങ്ങൾക്കിടയിലും അറിയുന്നു ശിരസ്സിൽ  അച്ഛന്റെ കരസ്പർശത്തിൽ നേർത്ത തണുപ്പ് ..... നേരിയ ആശ്വാസം....

കൈകൾ രണ്ടും പിണച്ച് കാല്മുട്ടുകൾക്കിടയിലേക്ക് വച്ച് ചുരുണ്ടുകൂടി. നെറ്റിമേൽ നേർത്ത കുളിർമ്മ പടർന്ന സുഖത്തിൽ  മെല്ലെ പാതിതുറന്ന കണ്ണാൽ കണ്ടു ..... 'അമ്മ നനച്ച നേർത്ത തിരശ്ശീല നെറ്റിമേൽ   വച്ചുതരുകയായിരുന്നു അകത്തേ പൊള്ളണ ചൂടൊന്നു ശമിക്കാനായി.... ഹായ്.... നല്ല ആശ്വാസം....വീണ്ടും കണ്ണുകൾ താനേ അടഞ്ഞുപോകുന്നു .... അറിയാതെ.... അറിയാതെ.... മനസ്സ് താനേ മന്ത്രിച്ചു ....' ഹായ്.... നല്ല സുഖം ... നാളെ സ്കൂളിൽ പോവേ വേണ്ടാ ....   നാളെ ഉറപ്പായും സൂക്ഷം നാലുമണിക്കു നോക്കിയിരിക്കണം കൂമ്പിനിൽക്കുന്ന ആ മൊട്ടുകളത്രയും നാലുമണിക്കു വിരിഞ്ഞുവരുന്നതു കാണാൻ. തന്റെ പ്രിയപ്പെട്ട നാലുമണിപ്പൂക്കൾ .................
--------------------------------------------------------------------------------------
ഗീതാ ഓമനക്കുട്ടൻ