Saturday 22 February 2020

വായനാനുഭവങ്ങൾ

ബ്ലോഗ് പോസ്റ്റുകളിലൂടെ ….
~~~~~~~~~~~~~~~~
ബ്ലോഗുകൾ വളരെ സജീവമായിരുന്ന ഒരു സമയത്താണ് ഞാനീ രംഗത്തേക്ക് വരുന്നത് . ആ സമയങ്ങളിൽ വളരെ തിരക്കുള്ളവരും നല്ല എഴുത്തുകാരുമായ പല കൂട്ടുകാരും പുതുമുഖങ്ങളെ പ്രോത്സാഹിപ്പിക്കുകയും തുടർന്നും എഴുതാൻ പ്രചോദനം നൽകുകയും ചെയ്തിരുന്നു . അതൊരു വലിയ ഭാഗ്യമായാണ് ഞാൻ കരുതുന്നത് .   എപ്പോഴും പലയിടത്തും ഞാൻ പറയാറുള്ളതാണ് നിങ്ങൾക്കേവർക്കും സുപരിചിതനായ 
ഫൈസൽ ബാബുവാണ് എന്നെ ഈ ലോകത്തേക്ക് പരിചയപ്പെടുത്തിയത് . ഏറെ തിരക്കായതിനാലാവാം ഫൈസലിനെ ഇപ്പോൾ ബ്ലോഗുകളിൽ കാണാറില്ല . 

ഇടക്കാലം കൊണ്ട് ബ്ലോഗുകൾ ഏതാണ്ട് മാഞ്ഞുപോയ ഒരവസ്ഥയിലാണ് “ബ്ലോഗ് പോസ്റ്റ് ഓഫ് ദി ഡേ “ എന്ന ആശയവുമായി നമ്മുടെ കൂട്ടുകാർ മുന്നോട്ടുവന്നത് . ഈ കൂട്ടായ്മയിലൂടെ ബ്ലോഗിനെ വീണ്ടും ഉണർത്തിയെടുക്കാനും നല്ല എഴുത്തുകാരായ പഴയ പല ബ്ലോഗെർമാരെയും ഇവിടേക്ക് കൊണ്ടുവരാനും അവരുടെ രചനകൾ നമുക്ക് വായിക്കാനും ഒപ്പം പുതുമുഖങ്ങൾക്ക് അവരുടെ രചനകൾക്ക് ഇവരുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും  അറിയാനും ഒക്കെയുള്ള നല്ല ഒരവസരമാണ് ഈ കൂട്ടായ്മ . നമ്മുടെ കൂട്ടുകാർ നടത്തിവരുന്ന ഈ നല്ല ശ്രമത്തിന് ഒരു ബിഗ് സല്യൂട്ട് . കൂട്ടുകാർ കഥകളും അനുഭവക്കുറിപ്പുകളും ഒക്കെ പങ്കുവെക്കുകയാണ് ഇവിടെ . ബ്ലോഗുകളുടെ ഒഴുക്ക് . അവയിലൂടെ നമുക്കൊന്നു യാത്ര ചെയ്താലോ .. കൂടെയുണ്ടാവില്ലേ നിങ്ങൾ . അപ്പോൾ നമുക്ക് തുടങ്ങാം ല്ലേ . 

“ കുറേ ഏറെ കാര്യങ്ങൾ പറയാനുണ്ടെന്ന് “ പറഞ്ഞുകൊണ്ട് മഴക്കാലഓർമ്മകൾ പങ്കു വെയ്ക്കുന്നു “ പോസ്റ്റ് ഓഫ് ദി ഡേ “ ആഘോഷം തുടക്കമിടുന്നത് നമ്മുടെ സുധിയുടെ പോസ്റ്റാണ് .   ജീവിതാനുഭവങ്ങൾ നർമ്മത്തിൽ ചാലിച്ചു പകർത്തി വായനക്കാരെ നല്ല രസത്തിൽ വായിപ്പിച്ച്‌ അവസാനം വരെ കൂട്ടിക്കൊണ്ടുപോകാനായി സുധിയുടെ മഴക്കാലഓർമ്മകൾ . 

ഓരോ സംഭവങ്ങളും പറയുമ്പോൾ അതിനോട് ചേർത്തു പറയുന്ന ഉപമകൾ ( വല്യച്ഛനൊപ്പം ചായക്കടയിൽ കയറുമ്പോൾ “ രണ്ടു കാപ്പി .. ഒന്നു വിതൗട്ട് .. ആ മധുരം കൂടി ഇവനിട്ടു കൊടുത്തേര് … ) എന്നതുപോലെ ( കാലവർഷം ഇരച്ചുകുത്തി പെയ്യണേ “ ഈ തണുപ്പത്തുനിന്നും കയറിപ്പോയിനെടാ പിള്ളേരെ എന്നു പറയുന്നപോലെ നീർക്കാക്കകൾ തലയ്ക്കു മുകളിൽ വന്ന് ചിറകു കുടഞ്ഞ് വെള്ളം തെറിപ്പിച്ചു “) ഇമ്മാതിരി പ്രയോഗങ്ങൾ കലക്കി . വെള്ളത്തിൽ മുങ്ങിയത് വായിക്കുമ്പോൾ തമാശ വിട്ടു വായനക്കാരിൽ തെല്ലു ഭീതിയും ആകാംക്ഷയും ജനിപ്പിക്കുന്നു .

ഗ്രാമീണ പശ്ചാത്തലവും അവിടുത്തെ നിഷ്കളങ്കതയും കുട്ടിക്കാലത്തെ കുസൃതികളും ഒക്കെ ലളിതമായ ശൈലിയിലൂടെ പറഞ്ഞ് വായനക്കാരെ ഒട്ടും മുഷിപ്പിക്കാതെ അവസാനം വരെ കൂട്ടിക്കൊണ്ടുപോയി സുധി .  ആശംസകൾ സുധി . 

നാലാംനിലയിലെ എഴുത്തുമുറിയിൽ കടക്കാൻ ശ്രമിക്കുമ്പോളൊക്കെ ഒരു തടസ്സം . രണ്ടുമൂന്നു തവണ വാതിലിൽ തട്ടിയിട്ടും എന്താ സൂര്യാ എഴുത്തുമുറി ഒന്നു തുറന്നു തരാത്തെ ..അതുകൊണ്ട് നേരെ സമാന്തരന്റെ സങ്കട തീവണ്ടിയിൽ കയറി. എന്താ … ല്ലേ … സങ്കടങ്ങളുടെ പെരുമഴ . സ്വന്തം പത്നിയോടു നീതി പുലർത്താനായില്ലേ എന്ന കുറ്റബോധം ഒരു വശത്ത് … മറുവശത്തു സ്വന്തം തൊഴിലിനോട് നീതി പുലർത്തേണ്ടുന്ന ഉത്തരവാദിത്വം . ഇവയ്ക്കു രണ്ടിനുമിടയിൽ പെട്ടുഴറുന്ന ഒരു ലോക്കോപൈലറ്റിന്റെ ജീവിതസങ്കടങ്ങൾ … നിസ്സഹായാവസ്ഥ വായനക്കാരുടെ മനസ്സിൽ തട്ടുംവിധം പകർത്തിവച്ചിരിക്കുന്നു കഥാകൃത്ത്. 
ഹൃദ്യമായ ശൈലി … ആശംസകൾ സമാന്തരൻ . 


(തുടരും )