Thursday 4 December 2014

കണ്ണുനീർപ്പൂവുകൾ

    ഭർത്താവിന്റെ സ്നേഹം അളക്കാം. അങ്ങനെയും ഒരു അളവുകോലുണ്ടോ? ഭർത്താവിന്റെ സ്നേഹം അളന്നു നോക്കേണ്ടതുണ്ടോ ? ഉച്ചയൂണ് കഴിഞ്ഞ്  ഇങ്ങോട്ടു വന്നിരുന്ന് ഈയാഴ്ചത്തെ വാരിക വെറുതെ ഒന്ന് മറിച്ചു നോക്കിയപ്പോൾ കണ്ടത് ലിസ്റ്റിട്ടു പത്തു ചോദ്യങ്ങൾ ചോദിച്ചിരിക്കുന്നു. മാർക്കുസ്കോർ നോക്കി നമ്മെ സ്നേഹിക്കുന്നതിന്റെ അളവുകോൽ നമുക്കു തന്നെ നിർണ്ണയിക്കാം. "വിഡ്ഢിത്തം" അല്ലാതെന്തു പറയാൻ. അവസാനമായി " അദ്ദേഹത്തെ അകമഴിഞ്ഞു സ്നേഹിക്കൂ ഭർത്താവിന്റെ സ്നേഹത്തിനു മേലുള്ള അവകാശം ഭാര്യക്കാണ് " എന്നെഴുതിയിരിക്കുന്നു ഹാവൂ ആശ്വാസം.
      വൈകിട്ട് ദീപേട്ടൻ വരുമ്പോൾ ഇതു പറഞ്ഞാൽ കിട്ടും ഇതിനുള്ള ചുട്ട മറുപടി. അറിയാതെ കണ്ണിലേക്കു മയക്കം വരുന്നു. കുറച്ചു ദിവസമായി ഉച്ചയുറക്കം പതിവായിരിക്കുന്നു.  ഇന്നിപ്പോൾ സുമതിയുള്ളതിനാൽ  പകൽസമയത്തെ വിരസത അറിഞ്ഞതെയില്ല.
     സുമതി വന്നാൽ പിന്നെ ജോലികൾക്കിടയിലും ധാര മുറിയാതെ സംസാരിച്ചു കൊണ്ടേയിരിക്കും. അടുക്കളയിൽ തിരക്കിട്ട തറ തുടയ്കലാണ്. ഊണു കഴിഞ്ഞാൽ പിന്നെ സുമതിക്ക് ധൃതിയാണ്. 
"മൂന്നുമണിക്ക് നേരിട്ടുള്ള ബസു കിട്ടും. സ്റ്റാന്റിലോട്ട് പോകുന്നവഴി കുട്ടികൾക്ക് കഴിക്കാൻ എന്തെങ്കിലും വാങ്ങണം. പൊത്താൻ (വിറക് ) കുറച്ചുള്ളത് മുറ്റത്ത് വെയിലത്ത് ഇട്ടിട്ടാണ് വന്നത് എല്ലാം നനഞ്ഞ വിറക് രാവിലെ എത്ര സമയം കൊണ്ടാണോ അടുപ്പൊന്നു കത്തിച്ചെടുക്കുന്നത്. ചെന്നിട്ടു മേലെപടിക്കൽ വീട്ടിൽ നിന്നും വെള്ളം കോരിക്കോണ്ടുവരണം. അഞ്ചുമണി കഴിഞ്ഞാൽ അവിടത്തെ വലിയമ്മ കിണറ്റിൽ നിന്നും വെള്ളം കോരാൻ സമ്മതിക്കില്ല.സന്ധ്യാസമയത്ത് വെള്ളം കോരിക്കൊണ്ടുപോവുന്നത് ദോഷമാണ് പോലും " ഇങ്ങനെ പോവുന്നു സുമതിയുടെ പരാതികൾ.
       വീണ്ടും സുമതിയുടെ സങ്കടക്കടൽ ഇങ്ങനെ നീണ്ടുപോകും. " ഇന്ന് വെള്ളിയാഴ്ച അല്ലെ ? അങ്ങേരു വൈകുന്നേരം വരും, ഏതു കോലത്തിലാവുമൊ ഇന്നുവരുന്നത് ? എനിക്കും മക്കൾക്കും ഇന്നു സമാധാനം ഉണ്ടാവുമോ? മൂത്തവനാണെങ്കിൽ തിരിച്ചറിവായി വരുന്നു. കഴിഞ്ഞാഴ്ച വന്നപ്പോൾ ഒന്നും രണ്ടും പറഞ്ഞ് അയാൾ ചീത്തവിളി തുടങ്ങിയതും മൂത്തവൻ ചോദ്യം ചെയ്തു. പിന്നെ അവന്റെ നേരെയായി. കേട്ടാലറക്കുന്ന കുറെ ചീത്തകൾ കൂടി അവന്റെ നേരെ അവൻ സഹികെട്ട് പുറത്തിറങ്ങ്ങി പോയി.അന്നത്തെ ദേഷ്യം മുഴുവൻ അയാൾ എന്റെ മേൽ തീർത്തു. കുഞ്ഞുങ്ങളെ പറഞ്ഞു ഞാൻ തിരിപ്പിച്ചുവച്ചിരിക്കയാണെന്ന്. വൈകോളം കഷ്ടപെട്ട് ചെല്ലുന്ന എന്നെ ഉപദ്രവിക്കുന്നതിനോ യാതൊരു ദാക്ഷിണ്യവുമില്ല   മടുത്തു സുജേ മടുത്തു '' അതിനിടയിൽ പുലമ്പുന്ന കേൾക്കാം "കാലമാടൻ" എന്റെ ജീവിതം ഇങ്ങനെ എരിഞ്ഞടങ്ങാനാണ് വിധി. പലപ്പോഴും വിചാരിച്ചിട്ടുണ്ട് എല്ലാം അവസാനിപ്പിച്ചാലോ? എന്റെ കുഞ്ഞുങ്ങളെ ഓർത്താൽ!! സുമതിയുടെ കണ്ണു നിറഞ്ഞിട്ടുണ്ടാവും. 
      ഞാൻ ആശ്വസിപ്പിക്കും "കുഞ്ഞുങ്ങൾ പഠിക്കാൻ മിടുക്കരല്ലേ അവർ വളർന്ന് ഒരു നിലയിലെത്തിയാൽ നിന്റെ ദുഃഖം ഒക്കെ മാറും സുമതീ തളരരുത്."
   അവൾ വേഗം ജോലി തീർത്ത് റെഡിയായി വന്നു. മണി രണ്ടേമുക്കാൽ.
"ആ ഇടവഴിയെ ഇറങ്ങിയാൽ വേഗം ബസ് സ്റ്റാന്റിലെത്താം കടയിലൊന്നു കയറണം മൂന്ന് മണിക്കത്തെ ബസ് കിട്ടുമോ? ആവോ? ". അവൾ പറഞ്ഞു.
    കൈയിലെടുത്തു വച്ചിരുന്ന കൂലിയും കടം ചോദിച്ച ആയിരം രൂപയും ഞാൻ കൊടുക്കുമ്പോൾ സുമതി എന്റെ മുഖത്തേയ്ക്  നോക്കി. 
"എന്റെ സുജേ ഇന്നാളിൽ മേടിച്ച അഞ്ഞൂറും കൂട്ടി ഒന്നിച്ചു തിരിച്ചു തരാം കേട്ടോ". 
"ആ സുമതി ചെല്ല്". ഞാൻ പറഞ്ഞു.
"ഞാൻ എന്നാലിറങ്ങട്ടെ കതകടച്ചേക്ക് സുജേ അടുത്ത വെള്ളിയാഴ്ച നേരത്തെ വരാൻ നോക്കാം". സുമതി പോയി. 
   വാതിലടച്ചു വന്നു ക്ലോക്കിൽ നോക്കി കുട്ടികൾ വരാൻ ഇനിയും സമയമെടുക്കും ദീപേട്ടൻ വരുമ്പോൾ ഏഴു മണിയാകും ഇന്നു മക്കൾക്ക് നൂഡിൽസ് മതിയെന്ന് ഓർഡർ ചെയ്തിട്ടാണ് പോയിരിക്കുന്നത് ദീപേട്ടന് പിന്നെ ചായ മാത്രം മതി. 
      വീണ്ടും മാഗസിനുമായി സോഫയിലേക്ക് ചാഞ്ഞു . കണ്ണിലേക്കു ഒരു മയക്കം വന്നു തുടങ്ങിയതേ കാളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടുണർന്നത്. താഴെ ഫ്ലാറ്റിലാണ്. ഡോർ തുറക്കുന്നതും ഉച്ചത്തിൽ ചിരിയും,വർത്തമാനവും കേൾക്കാം. ഗസ്റ്റുകൾ ആരോ വന്നതാവാം. കണ്ണിലേക്കു വന്ന മയക്കവും പോയി. 
       സുമതിക്ക് ബസ് കിട്ടിയിട്ടുണ്ടാവുമോ ആവോ ? വീണ്ടും അവളെപറ്റിയായി ചിന്ത. ദീപേട്ടനോട് പറഞ്ഞാൽ പറയും "എന്റെ സുജേ അവൾ പറയുന്നതെല്ലാം സത്യമാണോ അയാൾ ജോലി ചെയ്തുണ്ടാക്കുന്ന കാശ് പിന്നെ ആർക്കാണ്  കൊടുക്കുന്നത്? അവൻ സ്കൂളിൽ പഠിക്കുന്ന സമയത്ത് ഒരു മിണ്ടാപൂച്ച ആയിരുന്നു. ഒരു പാവം. അവനെങ്ങനെ ഇങ്ങനെയായി. ആർക്കറിയാം ഇവളെങ്ങനെയെന്ന് നീ ആരെങ്കിലും  എന്തെങ്കിലുമൊക്കെ പറഞ്ഞാൽ അതെല്ലാം വിശ്വസിക്കും. നീ അവളോട് കൂടുതൽകഥകൾ ഒന്നും ചോദിക്കാൻ പോവണ്ട" . ഇതാണു ദീപേട്ടന്റെ വാക്കുകൾ.
   അയാൾ ദീപേട്ടൻ പഠിച്ച സ്കൂളിൽ പഠിച്ചിട്ടുണ്ട്. കൂടുതലായി അറിയില്ലെങ്കിലും ദീപേട്ടന് ചെറിയ ഒരു ഓർമയുണ്ട് അയാളെ.
"നിനക്കിത്തിരി സഹതാപം കൂടുതലാണ്. കഥകളോരോന്നു  ചോദിച്ചറിഞ്ഞ്.  നീ നിന്റെ കാര്യം നോക്ക്". ദീപേട്ടൻ ചിലപ്പോൾ എന്നോടു ദേഷ്യപ്പെടും. 
       ദീപേട്ടന്റെ ഇതുപോലുള്ള മറുപടി കേൾക്കുമ്പോൾ "പുരുഷൻമാർ സാധാരണയായി തന്നെക്കുറിച്ചും, തനിക്കേറ്റവും അടുപ്പമുള്ളവരെക്കുറിച്ചും മാത്രമേ ചിന്തിക്കാറുള്ളൂ. സ്ത്രീകളാകട്ടെ പൊതുവെ അടുത്തും  അകലത്തുമുള്ളവരെക്കുറിച്ച് ചിന്തിച്ചു വേവലാതിപ്പെടുന്നു "എന്ന് എവിടെയോ വായിച്ചതായി ഓർമയിൽ  വരും. അത് ശരിയല്ലേ?
      ശരിയാണ്. ഞാനാണെങ്കിൽ എല്ലാം ചോദിച്ചറിയും. കാരണം മറ്റുള്ള വീടുകളിൽ അടുക്കളപണിക്കു വരാനുള്ള സാഹചര്യം എന്താവും? ഒരു സ്ത്രീയെന്നനിലയിൽ ഞാൻ ചിന്തിക്കും. എത്രയോ സ്ത്രീകൾ ഇങ്ങനെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ വേണ്ടി മറ്റുള്ള വീടുകളിൽ പോയി കഷ്ടപെട്ടു ജോലി ചെയ്തു ജീവിക്കുന്നു. കള്ളുകുടിയനായ ഭർത്താവുമാണെങ്കിലോ?                          ..           ...           ..
    എന്റെ ചിന്തകൾ വർഷങ്ങൾ പുറകോട്ടുപോയി. ചിന്നമ്മുവും സുമതിയെപ്പോലെയല്ലേ ? അല്ല. വ്യത്യാസങ്ങൾ ഉണ്ട്. രണ്ടു ജീവിതങ്ങളും തമ്മിൽ ചില വ്യത്യാസങ്ങൾ ഉണ്ട്. എന്നാലും ചിന്നമ്മുവിന്റെ ജീവിതവും ഇങ്ങനെ കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നല്ലോ? അന്നെനിക്ക് എത്ര വയസ്സുണ്ടാവും? അഞ്ചോ ആറോ വയസ്സ് കാണും.
      ചിന്നമ്മു വീട്ടിൽ അമ്മയെ ജോലികളിൽ സഹായിക്കാൻ വന്നിരുന്നു. അങ്ങു പുഴക്കക്കരെ പുറമ്പോക്കിലായിരുന്നു വീട്. അപ്പൻ കശാപ്പുകാരൻ. ഇളയ രണ്ടു സഹോദരങ്ങൾ. ചിന്നമ്മുവിന് അന്നെത്ര വയസ്സു കാണും? പതിനെട്ടോ പത്തൊന്പതോ.എന്തായാലും അതിനുമപ്പുറം പോവില്ല.  
     കള്ളിക്കൈലിമുണ്ടും ഉടുത്ത്, ചെറിയ ബ്ലൗസും ഇട്ട്  പഴയ സാരിയെന്തോ മുറിച്ച്  ഹാഫ് സാരി പോലെ ചുറ്റിയിട്ടുണ്ടാവും. നല്ല വണ്ണവും ഇരുനിറവുമുള്ള ചിന്നമ്മു ഒരു സുന്ദരിയൊന്നുമായിരുന്നില്ല . രാവിലെ വന്നാൽ തിരക്കിട്ട ജോലികളിൽ ഏർപ്പെടും. മുറ്റം അടിച്ച് ,തേച്ചു മഴക്കി,പാത്രങ്ങളിൽ വെള്ളം കോരി നിറച്ച് പിന്നെ അടുക്കളയിൽ കൊരണ്ടിപുറത്തിരുന്ന് അമ്മ കൊടുക്കുന്ന കാപ്പിയും , പലഹാരവും കഴിക്കുന്നത് ഞാൻ ചിലപ്പോഴൊക്കെ കൌതുകത്തോടെ നോക്കിയിരിക്കുമ്പോൾ ചിന്നമ്മു എന്നോടു ചോദിക്കാറുണ്ടായിരുന്നു "സുജമോള് കഴിച്ചോ?" . 
     ചില ദിവസങ്ങളിൽ ഞാൻ ചിന്നമ്മുവിന്റെ പുറകേ കൂടും. പുഴയിൽ തുണി നനക്കാൻ പോവുമ്പോൾ,പുല്ലുപറിക്കാൻ  കുന്നിൻമുകളിൽ പോകുമ്പോൾ അമ്മയുടെ പിറകേ നടന്നു കെഞ്ചി ഞാൻ അനുവാദം വാങ്ങും. നനക്കാനുള്ള തുണികളൊക്കെ വലിയ ഒരു തുണിയിൽ പൊതിഞ്ഞുകെട്ടി തലയിൽ വച്ചാണ് ചിന്നമ്മു പുഴയിൽ പോവുന്നത്. ചിന്നമ്മുവിന്റെ കൈയിൽ തൂങ്ങി ഞാനും. "ചിന്നമ്മൂ കൊച്ചിനെ ശ്രദ്ധിച്ചോണേ". അമ്മ പറയും
       പുഴയിൽ ചെന്നാൽ ചിന്നമ്മു തുണി നനച്ചു തീരുംവരെ പുഴയിൽ കല്ലുകൾ പെറുക്കി എറിഞ്ഞും,വെള്ളത്തിലിറങ്ങികളിച്ചും ഞാനിരിക്കും. അവിടവിടെ പൊന്തി നിൽക്കുന്ന ചെറിയ പാറകളിൽ കയറാൻ ശ്രമിക്കുന്ന എന്നെ ചിന്നമ്മു വിലക്കും. "വഴുക്കലുണ്ട് മോളേ വീഴും". വലിയ നീളത്തിൽ കാണുന്ന ഒരു കല്ലിൽ ചിന്നമ്മു തുണികൾ അടിച്ചു നനക്കുന്നതു കാണുമ്പോൾ ഞാനും ചിലപ്പോൾ നിർബന്ധം പിടിക്കും. കുഞ്ഞു തുണി എന്തെങ്കിലും എന്റെ കൈയിൽ തരും. ഞാനും അതുപോലെ ആഞ്ഞടിച്ച് അലക്കാൻ ശ്രമിക്കുന്നതു കാണുമ്പോൾ ചിന്നമ്മു ചിരിക്കും. വെള്ളത്തിൽ നിന്നു കയറാൻ കൂട്ടാക്കാത്ത എന്നെ " ദേ ഞണ്ട് " എന്നു പറഞ്ഞു പേടിപ്പിച്ചു കരയ്ക്  കയറ്റും. ആപുഴയിൽ ഞണ്ടുണ്ട് . കാലിൽ അത് ഇറുക്കി പിടിക്കും. എനിക്കതിനെ കാണുന്നതു പേടിയാണെന്ന് ചിന്നമ്മുവിനറിയാം. എന്നെ അനുസരിപ്പിക്കാൻ ചിന്നമ്മു കണ്ട ഒരു അടവായിരുന്നു അത്.
         എല്ലാ ദിവസവും ചിന്നമ്മു വരാറില്ല. കാരണം അയല്പക്കത്തെ അന്നമ്മച്ചിയുടെ വീട്ടിലും ഇടദിവസങ്ങളിൽ പണിക്കു പോവുന്നുണ്ട്. അന്നമ്മച്ചി അമ്മയുമായി നല്ല കൂട്ടാണ്. അങ്ങനെ രണ്ടു വീടുകളിലായി ജോലി ചെയ്തു ജീവിച്ചിരുന്ന ചിന്നമ്മു സ്കൂളിൽ പോയിട്ടുണ്ടോ,പഠിച്ചിട്ടുണ്ടോ ഒന്നും അറിയില്ല .      ചിന്നമ്മു ജോലി തീർത്ത് വൈകിട്ട് തിരികെ പോവുമ്പോൾ കൈയിൽ ചെറിയ പാത്രത്തിൽ അമ്മ എന്തെങ്കിലുമൊക്കെ കൊടുത്തയക്കും .ചിലപ്പോൾ ചെറിയ ഒരു കുട്ട എളിയിൽ വച്ചുകൊണ്ടാവും പോകുന്നത്. ചിന്നമ്മു പോവുമ്പോൾ വീടിന്റെ മുറ്റത്തെ നടയിൽ ഞാനിങ്ങനെ നോക്കിയിരിക്കും. പകൽ മറഞ്ഞു പോവുന്നത് പിന്നെ മെല്ലെ സന്ധ്യയാവുന്നത് എനിക്ക് സങ്കടമായിരുന്നു. "സുജക്കുട്ടീ പോട്ടെ"ചിന്നമ്മു പറയും. പടികൾ ഓരോന്നായി ഇറങ്ങി പോവുന്നതും നോക്കി ഞാനിരിക്കും.നേരെ നടപ്പാതയിലൂടെ നീങ്ങി അങ്ങു ദൂരെ നിഴലുപോലെ പുഴ കടന്ന് ചിന്നമ്മു പോകുന്നതു കണ്ണെത്തുവോളം ഞാൻ നോക്കിയിരിക്കും. മനസ്സിനുള്ളിൽ അപ്പോഴൊക്കെ ഒരു നേർത്ത സങ്കടം പൊടിക്കും.
    വീണ്ടും ആ ഇരുപ്പു തുടരും. ഇരുളിന്റെ വരവിനു മുന്നേ ചേക്കേറാൻ  തിരക്കിട്ടു പറന്നു പോവുന്ന ഒരു കൂട്ടം പറവകളെ കാണാൻ. എണ്ണിയാലുമെണ്ണിയാലും തീരാതെ പറന്നുപോവുന്ന പറവകളെ എത്ര നോക്കിയിരുന്നാലും മതിയാവില്ല. എത്ര രസമായിരുന്നു അവറ്റകളുടെ പോക്ക്. ആ ഇരുപ്പു തുടരുമ്പോൾ അമ്മയുടെ വിളി കാതിൽ മുഴങ്ങുന്നുണ്ടാവും .
" ഈ കൊച്ച് എവിടാ". 
"ഞാനിവിടുണ്ടേ" ഞാൻ പറയും. 
" സന്ധ്യ ആകുന്നു. വിളക്കു കൊളുത്താൻ തുടങ്ങുവാ കേറി വാ". അമ്മ പറയും.
    ഇടക്ക് എപ്പോഴോ ചിന്നമ്മു വരാതായി. അന്നമ്മച്ചിയും,അമ്മയും കൂടി ചിന്നമ്മുവിനെ കുറ്റപ്പെടുത്തി സംസാരിക്കുന്നത്  കേട്ടിട്ടുണ്ട്. എന്താവും ചിന്നമ്മു വരാത്തത്. ഇടക്ക് ഒക്കെ ഞാനമ്മയോടു ചോദിക്കുമ്പോൾ "അവൾക്കു സുഖമില്ല " എന്നമ്മ പറയും.
         കുറെ ദിവസങ്ങൾക്കു ശേഷം ചിന്നമ്മുവിന്റെ അമ്മ പണിക്കു വരാൻ തുടങ്ങി. ഇടക്ക് ഒക്കെ അവർ അമ്മയോടു ചിന്നമ്മുവിന്റെ കാര്യം പറയുകയും, കരയുകയും ഒക്കെ ചെയ്യുന്നത് കണ്ടിട്ടുണ്ട്.അമ്മ അപ്പോൾ ആശ്വസിപ്പിക്കുന്നത് കാണാം. എനിക്കവരോടു ചിന്നമ്മുവിനോടുള്ളതുപോലുള്ള അടുപ്പം ഒന്നും തോന്നിയിട്ടില്ല. ചിന്നമ്മുവിന്റെ അപ്പനു സുഖമില്ല എന്നമ്മ പറയുന്ന കേട്ടു.  ചിന്നമ്മുവിന്റെ അമ്മ വന്നാൽ ജോലികളൊക്കെ തീർത്തു വേഗം പോകും.ഒരിക്കൽ അവർ ജോലി കഴിഞ്ഞ് അടുക്കള വാതിലിൽ അമ്മ കൊടുത്ത കട്ടൻകാപ്പി ഊതി കുടിച്ചുകൊണ്ടു നിൽക്കുമ്പോൾ ഞാനവരോടു ചോദിച്ചു "ചിന്നമ്മു ഇനി എന്നാ വരിക"? അവർ വിഷാദം കലർന്ന ഒരു ചെറുപുഞ്ചിരിയോടെ എന്നോടു പറഞ്ഞു " വരും മോളേ  കുറച്ചു ദിവസം കഴിഞ്ഞു വരും". ഞാനവരുടെ കണ്ണുകളിൽ നോക്കി. ഒരു ജന്മത്തിന്റെ മുഴുവൻ ദു:ഖമോ ആ കണ്ണുകളിൽ.. അന്നെനിക്കതു മനസ്സിലാക്കാൻ കഴിഞ്ഞില്ല. അവർ പറഞ്ഞത് ഞാൻ വിശ്വസിച്ചു ചിന്നമ്മു സൂക്കേട് മാറുമ്പോൾ വീണ്ടും പഴയപോലെ വരും. ഞാനതും കേട്ട് ഓടി അടുക്കള പുറകിലെ മുറ്റത്ത് അക്കു കളിക്കാനായി കളങ്ങൾ വരച്ചു കൊണ്ടു നിൽക്കുമ്പോൾ അമ്മ അവരോടു ചോദിക്കണ കേട്ടു "അവനെപ്പറ്റി വല്ല വിവരവും ഉണ്ടോ? നിങ്ങൾ എന്തെങ്കിലും തിരക്കുന്നുണ്ടോ?"
അവരെന്തോക്കെയോ അമ്മയോടു പറയുന്നുണ്ടായിരുന്നു. അവർ എപ്പോഴോ പോയി. ഞാൻ അപ്പോഴേക്കും തനിച്ചു ഒറ്റക്കാലിൽ ഞൊണ്ടി അക്കുകളി തുടങ്ങിയിരുന്നു. അമ്മയുടെ വിളി തുടങ്ങി. " ഇങ്ങോട്ടു കേറി വരണൊണ്ടോ നീയ്  മുറ്റം അടിച്ചു വൃത്തി ആക്കി ഇട്ടിരിക്കയാ. അവിടെ വരച്ചു വൃത്തികേടാക്കാതെ". 
             പിന്നെയും കുറെ നാളുകൾക്ക് ശേഷമല്ലേ ചിന്നമ്മു വീണ്ടും വരാൻ തുടങ്ങിയത്. പിന്നീട് ഇടക്കൊക്കെ വരാതായി. വേറെയും ഒന്നു രണ്ടു വീടുകളിൽ പണിക്കു പോകുന്നുണ്ട് എന്നമ്മ പറയുന്നതു കേട്ടു. തന്നെയുമല്ല  രാവിലെ വീട്ടിൽ വന്നാൽ പണി വേഗം തീർത്ത് ചിന്നമ്മു ഉച്ചക്കു ശേഷം അന്നമ്മച്ചിയുടെ വീട്ടിലും പോയിത്തുടങ്ങി. 
          ഒരിക്കൽ ചിന്നമ്മു 'അവനെ'യുമെടുത്തുകൊണ്ട് വീട്ടിൽ വന്നു. അമ്മ അവന്റെ കൈയിൽ ബിസ്കറ്റു വച്ചു കൊടുക്കുമ്പോൾ അവനമ്മയെ നോക്കി പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചുകൊണ്ടിരുന്നു. അമ്മയെന്തോക്കെയോ അവനോടു ചോദിക്കുന്നതു കേട്ട് അവൻ ചെറിയ ശബ്ദമുണ്ടാക്കി ചിരിച്ചുകൊണ്ടിരുന്നു. ഞാനും പോയി അവനെ നോക്കി നിന്നു അപ്പോൾ ചിന്നമ്മു അവനെ കൊഞ്ചിച്ചുകൊണ്ട് പറഞ്ഞു " ദേ കുട്ടാ ഇതാരാന്നു നോക്കിയേ" ചൂണ്ടിക്കാണിക്കുമ്പോൾ അവൻ നിഷ്കളംകമായി ചിരിച്ചുകൊണ്ടിരുന്നു.
       .......          ......        ... ......         ........ 
       അച്ഛന് സ്ഥലം മാറ്റമായി അവിടെ നിന്നും പോരുവാനുള്ള ദിവസങ്ങൾ അടുക്കുന്തോറും എന്റെ കുഞ്ഞുമനസ്സ് സങ്കടം കൊണ്ടു വിതുമ്പി. ഈ കുഞ്ഞുപൂമ്പാറ്റകളും,ആകാശത്തെ പറവകളും,സൂര്യകാന്തിപൂക്കളും ഒക്കെ ഇനിചെല്ലുന്ന വീട്ടിലും ഉണ്ടാവുമോ? അവിടെ എനിക്ക് കളങ്ങൾ വരച്ചു തീർത്ത് അക്കു കളിക്കാൻ അടുക്കളപുറത്തു മുറ്റം ഉണ്ടാകുമോ? സങ്കടപ്പെടുമ്പോഴൊക്കെ അച്ഛൻ പറയും "മോൻ കരയല്ലേ അവിടെ നമുക്കൊരു കൊച്ചു വീടുണ്ട് നല്ല ഭംഗിയുള്ള വീട് ഇവിടെനിന്നും നമ്മൾ പോയേ പറ്റു അവിടെ നമുക്ക് സൂര്യകാന്തിചെടി നടാം". മാറാനുള്ള ദിവസങ്ങൾ അടുക്കുന്തോറും എനിക്ക് സങ്കടം ഏറി വന്നു. ഇടക്കൊക്കെ അന്നമ്മച്ചിയും വന്ന് അമ്മയോട് ഒത്തിരിനേരം വർത്തമാനം പറഞ്ഞിരുന്നു പോകും.
     അന്ന് വീട്ടിലാകെ തിരക്കും പണിക്കാർ  സാധനങ്ങൾ എല്ലാം പെറുക്കി ലോറിയിൽ കയറ്റുന്നു. അച്ഛൻ ഇടക്കിടെ മറക്കരുതെന്നു പറഞ്ഞ് എന്തൊക്കെയോ അമ്മയെ ഓർമ്മിപ്പിക്കുന്നു. കുറച്ച് അടുത്തായി താമസിക്കുന്ന ചെറിയച്ചൻ പണിക്കാർക്ക് നിർദേശം കൊടുത്തു നിൽക്കുന്നു. അച്ഛന്റെ വലിയ മേശ പിടിച്ചിറക്കുന്നതിന്റെ ബഹളം. ഞാനതിനിടയിൽക്കൂടി കയറി എന്റെ കുപ്പിവളമുറികൾ സൂക്ഷിച്ചുവച്ചിരിക്കുന്ന ബോക്സ് എടുത്ത് മറക്കാതെ ബാഗിൽ വയ്കാൻ, പിന്നെ ഞാൻ നിധിപോലെ  സൂക്ഷിച്ചിരുന്ന പളുങ്ക് പോലത്തെ കുറെ വട്ടുകൾ, ഒരിക്കൽ ഉത്സവത്തിന് അച്ഛനെനിക്കു വാങ്ങിത്തന്ന വെള്ളമുത്തുമാലയുടെ പൊട്ടിയ വെള്ളമുത്തുകൾ എല്ലാം ഒന്നുകൂടെ നോക്കണം. മറക്കാതെ അമ്മയുടെ ബാഗിൽ വക്കണം. ചെറിയച്ചൻ ദേഷ്യപ്പെട്ടു "മാറികൊടുക്ക്  സുജമോളെ അവർ സാധനങ്ങൾ പിടിച്ചിറക്കുന്നിടത്ത് നീ അതിനിടയിൽ തട്ടീം മുട്ടീം വീഴാനാണോ?" . ഞാനെന്നിട്ടും അതിനിടയിൽക്കൂടി നുഴഞ്ഞു കയറി അമ്മയുടെ വലിയബാഗിൽ ഒന്നൂടെ നോക്കി. ഞാനെടുത്തു വച്ചിരുന്നതൊക്കെ ഭദ്രമായുണ്ട്. 
        പിന്നെ ഇനി എന്ത് ? മനസ്സിനുള്ളിൽ എന്തോ ഒന്നു നഷ്ടപ്പെടുന്നതിന്റെ വേദന!! അതൊരു വലിയ കരച്ചിലായി പുറത്തേക്ക് വരുന്നെന്നു തോന്നിയപ്പോൾ ഞാൻ പുറകുവശത്തേക്കോടിയിറങ്ങി. അവിടുത്തെ കുഞ്ഞുവരാന്തയിൽ പോയിരുന്നു ഞാൻ തേങ്ങി. കുഞ്ഞുപൂമ്പാറ്റകളെ,പറവകളെ നിങ്ങൾ അവിടെയും വരുമോ? ബോറടിക്കുമ്പോൾ  ഒറ്റക്കിരുന്നു വർത്തമാനം പറഞ്ഞു കളിക്കാൻ എനിക്കവിടെയും ഇതുപോലൊരു കുഞ്ഞുവരാന്ത ഉണ്ടാവുമോ ? ഞാനറിയാതെ ഏങ്ങലടിച്ചുകൊണ്ടിരിക്കുമ്പോൾ അച്ഛന്റെ ഉറക്കെയുള്ള വിളി കേട്ടു. ഞാനോടിവരുമ്പോൾ അവിടെ നില്പുണ്ടായിരുന്നു ചിന്നമ്മു ..... പാവം ചിന്നമ്മു .....എന്നോടു ചോദിച്ചു "അവിടെ ചെന്നാൽ സുജമോളെന്നെ ഓർക്കുമോ? വലിയ കുട്ടിയാവുമ്പോൾ ഈ ചിന്നമ്മുവിനെ മറന്നു പോകും ല്ലേ ?. ഞാൻ ചിന്നമ്മുവിന്റെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി എന്റെ കണ്ണുകൾ നിറഞ്ഞുവോ? ഗദ്ഗദം കൊണ്ട് എനിക്കു ശ്വാസം മുട്ടുന്നുവോ? കണ്ണുനിറഞ്ഞിട്ടാണോ എനിക്കു ചിന്നമ്മുവിന്റെ മുഖം തെളിഞ്ഞു കാണുവാൻ പറ്റാത്തത് . ഞാൻ കണ്ണുകൾ ഇറുകെയടച്ചുതുറന്ന് ചിന്നമ്മുവിന്റെ കണ്ണുകളിലേക്കു നോക്കുമ്പോൾ ആ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. അച്ഛന്റെ വിളി വീണ്ടും "മോളേ.....". പൊട്ടിവന്ന തേങ്ങൽ അടക്കി ഞാനോടി അച്ഛന്റെ അടുത്തേക്ക്.
     പിന്നീടെത്ര ദിവസങ്ങളെടുത്തു പുതിയ സ്ഥലവും,വീടുമായി ഇണങ്ങി ചേരാൻ. പലപ്പോഴും അച്ഛൻ ആശ്വസിപ്പിച്ചു തന്നു "ഇതാണു മോളേ നമ്മുടെ സ്വന്തം വീട്". 
      ഇടക്കൊക്കെ ചെറിയച്ചൻ വരികയും അന്ന്  രാവേറോളം അച്ഛനും, അമ്മയുമായി വിശേഷങ്ങൾ പറഞ്ഞിരിക്കും. അച്ഛനും അമ്മയും അവിടുത്തെ ഓരോ കാര്യങ്ങൾ തിരക്കും. 
ഒരിക്കൽ കുറെനാളിനുശേഷം ചെറിയച്ചൻ വന്നപ്പോൾ അച്ഛനും, അമ്മയും വർത്തമാനം പറഞ്ഞിരിക്കുന്നതിനിടയിൽ ചെറിയച്ചൻ പറയുന്നതു കേട്ടു. " ഓ എന്തു പറയാനാ ആ ചിന്നമ്മുവിന് പിന്നെയും ഒരു കുഞ്ഞുകൂടി ആരൊക്കെയോ പറഞ്ഞുകേട്ടു. കുറെനാളായി അവളെ പുറത്തോട്ടൊന്നും കാണാനില്ലായിരുന്നു എന്നാണ് അടുത്തുള്ളവർ ഒക്കെ പറയുന്നത്. എന്തായാലും വലിയ ദുരിതത്തിലാണ്! തന്ത തീരെ കിടപ്പിലായി. തള്ള വീണ്ടും എവിടൊക്കെയോ പണിക്കു പോകുന്നുണ്ട്". അമ്മ മൂക്കത്ത് വിരൽ വച്ചിരിക്കുന്നതു കണ്ടു. അച്ഛനും,അമ്മയും ചെറിയച്ചനോട് പറയുന്ന കേട്ടു "അവളെത്ര വന്നാലും പഠിക്കില്ല. ഇത്ര ബുദ്ധി ഇല്ലാത്തവളായി പോയല്ലോ. കഷ്ടം!! ചിന്നമ്മുവിനെ മൂന്നുപേരും കുറ്റപ്പെടുത്തുന്നത് കേട്ടു. 
സത്യത്തിൽ ചിന്നമ്മു ഒരു പാവമായിരുന്നില്ലേ! ചിന്നമ്മു വീണ്ടും ചതിക്കപ്പെട്ടതായിരിക്കില്ലെ? അല്ലാതെ അറിഞ്ഞുകൊണ്ട് വീണ്ടും ആ തെറ്റിലേക്ക് വീഴുമോ? ആരാവും ചിന്നമ്മുവിനെ വീണ്ടും ചതിക്കുഴിയിലേക്ക് തള്ളിയിട്ടത്? പഴയ ആൾ വീണ്ടും ചിന്നമ്മുവിനോട് സ്നേഹം നടിച്ചുചെന്നതോ? അതോ വേറെ ആരെങ്കിലും വിവാഹവാഗ്ദാനം കൊടുത്തു ചതിക്കുഴിയിലേക്ക് വലിച്ചിട്ടതോ? ആരായാലും പാവം ചിന്നമ്മു അയാളെ വിശ്വസിച്ചിട്ടുണ്ടാകണം. ഒരു നല്ല ജീവിതം കിട്ടുമെന്നു പാവം പ്രതീക്ഷിച്ചിട്ടുണ്ടാകണം. ആദ്യത്തെ അയാൾക്ക് ഭാര്യയും,രണ്ടു മക്കളുമുള്ള ആളായിരുന്നു എന്ന് പിന്നീടെപ്പോഴോ അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്. പിന്നെ ആരാവും? അന്ന് ഞാൻ ചിന്തിച്ചിരുന്നു. 
കൂടുതൽ ചോദ്യങ്ങൾ ചോദിച്ചാൽ അമ്മ വഴക്ക് പറയും " കുട്ട്യോൾ എന്തിനാ ആവശ്യം ഇല്ലാത്ത കാര്യങ്ങൾ തിരക്കണത്". 
       എത്ര വേഗമാണ് കാലങ്ങൾ കടന്നുപോയത്. അച്ഛന്റെയും, അമ്മയുടെയും വേർപാടും,ചെറിയച്ചന്റെ റിട്ടയർമെന്റും ആ നാടുമായുള്ള ബന്ധം അറ്റുപോയി. ഇന്നത്തെ തിരക്കിട്ട ജീവിതപ്പാച്ചിലിൽ എവിടെ സമയം? ജന്മനാടിനെയോ, ജനിച്ച മണ്ണിനെയോ ഓർക്കാൻ!! അല്ലെങ്കിൽ തന്നെ ഇനിയെന്തു ബന്ധം ആ നാടുമായി!! 
     ഒരു നൂറു കൂട്ടം ചോദ്യങ്ങൾ ഇപ്പോൾ മനസ്സിലേക്കൊടിയെത്തുന്നു. ആ മൂത്തകുട്ടി ഇപ്പോൾ എന്തായിട്ടുണ്ടാവും? അവൻ ചിന്നമ്മുവിനെ സംരക്ഷിക്കുന്നുണ്ടാവുമോ? ചിന്നമ്മുവിനോട് അവൻ ചോദിക്കില്ലേ അവന്റെ അച്ഛൻ ആരെന്ന്? അവൻ കുറ്റപ്പെടുത്തുന്നുണ്ടാവില്ലേ? അയാളെ തേടി പോയിട്ടുണ്ടാവുമോ അവൻ? അതോ അയാൾ കാണാൻ വന്നിട്ടുണ്ടാവുമോ അവനെ? ഇളയ കുട്ടിയും അയാളുടെ തന്നെയോ. "പിതാവിനാലും,ഭർത്താവിനാലും, പുത്രനാലും സംരക്ഷിക്കപ്പെടെണ്ടവൾ" എന്നല്ലേ ചൊല്ല് . ഇവിടെ ആരാലാവും ചിന്നമ്മു സംരക്ഷിക്കപ്പെട്ടിട്ടുണ്ടാവുക ?  അതോ ചിന്നമ്മു ഇന്നും പഴയ പോലെ കഷ്ടപ്പെട്ടാണോ ജീവിക്കുന്നത് .
    കാളിംഗ് ബെൽ നിർത്താതെ അടിച്ചുകൊണ്ടിരിക്കുന്നു. ഈശ്വരാ...... കുട്ടികളെത്തിയിരിക്കുന്നു. സമയം പോയതറിഞ്ഞില്ല. വേഗം ചാടിയെണീട്ട് ഓടിപ്പോയി ഡോർ തുറന്നതും നാളത്തെ അവധിയുടെ സന്തോഷത്താൽ മോനും, മോളും ബാഗും സോഫയിലെക്കിട്ട് ഓടി ഡ്രസ്സ് മാറാനായി. ഞാൻ വേഗം കിച്ചണിലേക്ക്  വച്ചുപിടിച്ചു കുട്ടികൾക്ക് ജ്യൂസ് എടുക്കാനായി.
----------------------------------------/-/--/-////----------------------------------------------

39 comments:

  1. സുജയുടെയും ചിന്നമ്മുവിന്റെയും കഥ വായിച്ചു. കൊള്ളാം

    ReplyDelete
    Replies
    1. വായനക്ക് നന്ദി.
      സ്നേഹപൂർവം ഗീതാ ഓമനക്കുട്ടൻ

      Delete
  2. "കഥയല്ലിത് ജീവിതം " നാം അറിയാതെ പോയ എത്ര ചിന്നമ്മു മാര്‍ !,

    ReplyDelete
    Replies
    1. ഫൈസൽ ,
      കഥ വായിച്ചതിൽ സന്തോഷവും,ഒപ്പം നന്ദിയും അറിയിക്കുന്നു.
      സ്നേഹപൂർവം ഗീതാ ഓമനക്കുട്ടൻ

      Delete
  3. കഥ നന്നായി , ആശംസകൾ

    ReplyDelete
  4. ഒന്നില്‍നിന്ന് മറ്റൊന്നിലേക്കുള്ള ഓര്‍മ്മകളുടെ പ്രയാണം. (അഞ്ചുമണി കഴിഞ്ഞാൽ അവിടത്തെ വലിയമ്മ കിണറ്റിൽ നിന്നും വെള്ളം കോരാൻ സമ്മതിക്കില്ല.സന്ധ്യാസമയത്ത് വെള്ളം കോരിക്കൊണ്ടുപോവുന്നത് ദോഷമാണ് പോലും " )ഇതൊക്കെ ഞാനും കേട്ടിരിക്കുന്നു. ഇനിയും ഓര്‍ത്തെടുക്കുക.

    ReplyDelete
    Replies
    1. കഥ വായിച്ചതിൽ ഒരുപാടു സന്തോഷം. തെറ്റുകുറ്റങ്ങൾ കണ്ടാൽ പറയണം. നന്ദി.
      സ്നേഹത്തോടെ, ഗീതാ ഓമനക്കുട്ടൻ

      Delete
  5. കഥ നന്നായിട്ടുണ്ട്, ആശംസകൾ

    ReplyDelete
    Replies
    1. കഥ വായിച്ച് അഭിപ്രായം അറിയിച്ചതിൽ സന്തോഷവും,ഒപ്പം നന്ദിയും അറിയിക്കുന്നു.

      Delete
  6. ഞങ്ങളുടെ അടുത്തുള്ള ഒരു ചേച്ചിയും ഇത് പോലെ ആളുകളോട് പറയുന്നത് കേട്ടിട്ടുണ്ട്. വിളക്കു വെച്ച് കഴിഞ്ഞാല്‍ എന്ത് ചോദിച്ച് ചെന്നാലും അവര്‍ കൊടുക്കില്ല... കൊടുത്ത ഫലം കിട്ടില്ല്യാന്നാ പറയാ.. എന്താവോ.. ഈ കഥ വായിച്ചപ്പോ അതും ഓര്‍ത്തുപോയി! നന്നായിട്ടുണ്ട്ട്ടോ..

    ReplyDelete
    Replies
    1. ഞാനൊരു തുടക്കക്കാരി ആണ്. നിങ്ങളുടെയൊക്കെ അഭിപ്രായങ്ങൾ എനിക്ക് ഒരുപാടു സന്തോഷം നല്കുന്നു. തീർച്ചയായും തെറ്റുകുറ്റങ്ങൾ കണ്ടാൽ പറയണം. നന്ദി.
      സ്നേഹത്തോടെ , ഗീതാ ഓമനക്കുട്ടൻ

      Delete
  7. സുമതിയും ചിന്നമ്മുവും വേദനയായി മനസ്സിൽ നിറയുന്നു....
    നല്ല ഒഴുക്കോടെ എഴുതിയിട്ടുണ്ട് ട്ടോ...

    ReplyDelete
    Replies
    1. കഥ വായിച്ചതിൽ സന്തോഷവും ഒപ്പം നന്ദിയും അറിയിക്കുന്നു. തെറ്റുകൾ കണ്ടാൽ തീർച്ചയായും പറയണേ. സ്നേഹപൂർവം ഗീത

      Delete
  8. കൂടുതല്‍ വിശദമാക്കിയ കഥ പറച്ചില്‍.
    ആശംസകള്‍.

    ReplyDelete
  9. കഥ വായിച്ചതിൽ സന്തോഷവും ഒപ്പം നന്ദിയും അറിയിക്കുന്നു.

    ReplyDelete
  10. ശ്രദ്ധയോടെ വായിച്ചു.നന്നായിട്ടുണ്ട് രചന.ഇഷ്ടപ്പട്ടു.
    ജീവസന്ധാരണത്തിനായി അന്യന്‍റെ വീടുകളിലെ മാലിന്യങ്ങള്‍ അടിച്ചുതുടച്ചുകഴുകി വൃത്തിയാക്കുമ്പോഴും തന്നിലേക്ക് പ്രവേശിക്കാന്‍ കാത്തിരിക്കുന്ന വിഷാണുക്കളെ പ്രതിരോധിക്കാന്‍ കഴിയാത്ത പാവങ്ങള്‍.......ഇപ്പോള്‍ ഇങ്ങനെ വീട്ടുജോലികള്‍ ചെയ്യുന്നവര്‍ അനവധിയാണ്...........
    എഴുത്തുതുടരൂ...............................
    ആശംസകള്‍

    ReplyDelete
    Replies
    1. സർ, കഥ വായിച്ചതിൽ സന്തോഷമുണ്ട് ഒപ്പം നന്ദിയും അറിയിക്കുന്നു. എന്നെപ്പോലെ ഉള്ള തുടക്കക്കാർക്ക് നിങ്ങളുടെയൊക്കെ പ്രോത്സാഹനം ഒരു അനുഗ്രഹമായി ഞാൻ കരുതുന്നു.

      Delete
  11. വായിച്ചൂ... ഓർമ്മകളൂടെ വേലിയേറ്റം....ഇത് ഒരു ആഖ്യാനം മാത്രമാകുന്നൂ.... ഇനിയും ഇത് കഥയിലേക്ക് വരാനുണ്ട്.... ആശംസകൾ

    ReplyDelete
    Replies
    1. സർ,
      വായനക്കും അഭിപ്രായത്തിനും നന്ദി. കഥയിൽ അവസാനം ചോദ്യങ്ങൾ അവശേഷിപ്പിച്ചതാണ് സർ ഉദ്ദേശിച്ചത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. തീർച്ചയായും അപാകതകൾ ചൂണ്ടിക്കാട്ടി തരുന്നത് എന്നെപ്പോലെയുള്ള തുടക്കക്കാർക്ക് ഒരു പ്രോത്സാഹനം തന്നെയാണ്. ഇനിയുള്ള എഴുത്തുകളിൽ പല കാര്യങ്ങളും ശ്രദ്ധിച്ചു ചെയ്യാൻ ഇതു സഹായകമാണ്.

      Delete
  12. വായിച്ചു. സുമതിയെയും ചിന്നമ്മുവെയും അവതരിപ്പിച്ചപ്പോള്‍ വല്ലാണ്ടങ്ങ് ചിതറി പ്പോയി. ചിന്നമ്മുവേ കുറച്ചു കൂടി ഒതുക്കി പറയാമായിരുന്നു. ഗീത തുടക്കക്കാരിയല്ലേ.സാവധാനം ശരിയായിക്കൊള്ളും

    ReplyDelete
    Replies
    1. കഥ വായിച്ചതിൽ സന്തോഷവും ഒപ്പം നന്ദിയും ഉണ്ട്. ചിന്നമ്മുവിനപറ്റി ഞാനല്പം വിവരിച്ചു എഴുതി. ഒരു പക്ഷെ ചിന്നമ്മു എന്ന കഥാപാത്രത്തോടുള്ള എന്റെയൊരു ഇഷ്ടമായിരുന്നോ എന്നെനിക്കറിയില്ല അങ്ങനെ വന്നത്. തീർച്ചയായും അപാകതകൾ ചൂണ്ടിക്കാട്ടി തരുന്നത് എന്നെപ്പോലെയൊരാൾക്ക് പ്രോത്സാഹനം ആണ്. സ്നേഹപൂർവം ഗീത .

      Delete
  13. Replies
    1. കഥ വായിച്ചതിൽ സന്തോഷം. എഴുതി വന്നപ്പോൾ രണ്ടു കഥാപാത്രങ്ങളെപ്പറ്റി പറയേണ്ടി വന്നു. അപാകതകൾ ഉണ്ടെങ്കിൽ തീർച്ചയായും പറയണം.

      Delete
  14. ഇരുളിന്റെ വരവിനു മുന്നേ ചേക്കേറാന്‍ തിരക്കിട്ടു പറന്നു പോവുന്ന ഒരു കൂട്ടം പറവകളെ കാണാന്‍. എണ്ണിയാലുമെണ്ണിയാലും തീരാതെ പറന്നുപോവുന്ന പറവകളെ എത്ര നോക്കിയിരുന്നാലും മതിയാവില്ല. എത്ര രസമായിരുന്നു അവറ്റകളുടെ പോക്ക്.

    പ്രദോഷ നേരത്തെ ആ പറവകളുടെ പ്രയാണം... അത് മനസ്സിനുള്ളില്‍ അവശേഷിപ്പിക്കുന്ന നൊമ്പരം... അത് വീണ്ടും അനുഭവിച്ചു...

    ആശംസകള്‍...

    ReplyDelete
    Replies
    1. കഥ വായിച്ചതിലും പ്രോത്സാഹനം നൽകിയതിനും നന്ദി.

      Delete
  15. വരികള്‍ക്കിടയിലൂടെയാണിപ്പോള്‍ വന്നത്. മുന്‍പ് മറ്റൊരിടത്ത് കണ്ട് എന്നെപ്പോലെ ഒരു തുടക്കക്കാരിയെന്നറിഞ്ഞ് തിരഞ്ഞു വന്നപ്പോള്‍ ഗൂഗിൾ പ്ലസ് പ്രൊഫൈല്‍ മാത്രമേ കണ്ടുള്ളു.. ബ്ലോഗിന്‍റെ പൊട്ടോ പൊടിയോ കാണാനായില്ല.
    കഥയുടെ കാമ്പ് ഇഷ്ടപ്പെട്ടു.. ആ വീടുവിട്ടു പോരുന്ന ഭാഗം എന്നെയും സങ്കടപ്പെടുത്തി... ഇനിയും ഒരുപാട് കഥകൾ പിറക്കട്ടേയെന്ന് ആശംസിക്കുന്നൂ....

    ReplyDelete
    Replies
    1. എന്റെ കഥ വായിച്ചതിൽ ഒരുപാടു സന്തോഷം. എല്ലാം പരിചയപ്പെട്ടു വരുന്നേയുള്ളൂ.സ്നേഹപൂർവം ഗീത

      Delete
  16. ഒരു തുടക്കക്കാരി ആയ എനിക്ക് ഇത് കൂടുതൽ പ്രോത്സാഹനം നല്കുന്നു.നന്ദി.

    ReplyDelete
  17. കഥ വായിച്ചു, ഇഷ്ടപ്പെട്ടു, ഇനിയും എഴുതുക, ആശംസകള്‍

    ReplyDelete
    Replies
    1. കഥ വായിച്ചതിലും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.

      Delete
  18. നല്ല ഒരു രചന ...എല്ലാ ആശംസകളും !

    ReplyDelete
  19. കഥ വായിച്ചതിലും പ്രോത്സാഹനം നൽകിയതിനും നന്ദി.

    ReplyDelete
  20. ഇത് അനേകം ചിന്നമ്മുമാരുടേയും, സുജമാരുടേയും കഥയാണ് കേട്ടൊ ഗീത

    ReplyDelete
  21. ശരിയാണു സർ, വായനക്ക് ഒരുപാട് നന്ദി

    ReplyDelete
  22. ഇനിയും ഇനിയും എഴുതുക -ആശംസകള്‍ !

    ReplyDelete
    Replies

    1. എന്റെ കഥ വായിച്ചതിൽ ഒത്തിരി സന്തോഷം മിനീ.

      Delete
  23. വളരെ നന്നായിട്ടുണ്ട് ....പ്രത്യേകിച്ച് ഭര്‍ത്തവിന്...ഭാര്യയോടുള്ള .,.....വരികള്‍...ചിന്നമ്മുവും ഗ്രാമനന്മയും....വളരെ നന്നായി വരച്ചു കാട്ടി.....

    ReplyDelete
  24. ഒരു ബ്ലോഗ് മാഗസിന്റെ അവലോകനത്തിന് ഈ ബ്ലോഗ് വായിച്ച കൂട്ടത്തിൽ മുമ്പൊരിക്കൽ ഈ കഥ വായിച്ചിരുന്നു. അന്ന് അഭിപ്രായം കുറിച്ചില്ല എന്നുമാത്രം.

    ഇന്ന് ഈ കഥ വീണ്ടും വായിച്ചു. കഥകൾക്കും കഥാപാത്രങ്ങൾക്കും എഴുത്തുകാർ ജീവിതത്തിൽ കണ്ടുമറന്ന ആളുകളോടും ,അനുഭവങ്ങളോടും ചില വിദൂരസാദൃശ്യം ഉണ്ടാവാറുണ്ടെന്നു കേട്ടിട്ടുണ്ട്. ഇവിടെ കണ്ട കഥാപാത്രങ്ങളുടെ സൂക്ഷ്മനിരീക്ഷണങ്ങൾ എന്നെ അത് വിശ്വസിക്കാൻ പ്രേരിപ്പിക്കുന്നു. നമ്മുടെ നാട്ടിലെ താഴെക്കിടയിലുള്ള സ്ത്രീകളുടെ ജീവിതം ഇപ്പോഴും ദയനീയമാണ്. ജീവിതം മുന്നോട്ടുകൊണ്ടുപോകുവാൻ അങ്ങേയറ്റം പാടുപെടുന്ന അവരെക്കുറിച്ച് ചിന്തിക്കാൻ ഈ കഥ നിമിത്തമായി.

    നേർരേഖയിലുള്ള എഴുത്താണ് ഈ കഥയുടെ മുഖ്യ ആകർഷണം

    ReplyDelete