Sunday 12 February 2023

അന്നത്തെ മഴക്കാലങ്ങൾ 

~~~~~~~~~~~~~~~~~~~~

ഈയടുത്തു ഇവിടെ രണ്ടോമൂന്നോ ദിവസം കനത്ത മഴപെയ്തു .  മഴക്കോളു വന്നപ്പോഴേ പുറത്തു ഉണങ്ങാനിട്ടിരുന്ന വസ്ത്രങ്ങൾ അകത്തേയ്‌ക്കെടുത്തു . പിന്നെ കുഞ്ഞിച്ചെടിച്ചട്ടികൾ ഷെയ്ഡ് ഉള്ളയിടത്തേക്കു നീക്കിവച്ചു . കനത്ത മഴത്തുള്ളികൾ താങ്ങാനുള്ള ശക്തി അവയ്ക്കുണ്ടാവില്ലല്ലോ .  ഇന്നു മഴയാണല്ലോ എന്ന വേവലാതിയിൽ വല്ലാത്തൊരു ആധിയും സങ്കടവും പേടിയും വന്നു . ഇപ്പോൾ മഴ എന്നു കേട്ടാൽ ഇതാണല്ലോ എന്റെ അവസ്ഥ എന്നു ഞാൻ സ്വയം ആവലാതിപ്പെട്ടു . എന്നുമുതലാണ് മഴയെപ്പേടിച്ചു തുടങ്ങിയത് . ആ വലിയവെള്ളപ്പൊക്കവും അതിനെത്തുടർന്നുള്ള ദുരിതങ്ങളും പിന്നെയും അത്രയും തീവ്രമല്ലെങ്കിലും തുടർന്നും ഉണ്ടായിക്കൊണ്ടിരിക്കുന്ന മഴക്കെടുതികളും ദുരിതങ്ങളും എല്ലാം ഓർക്കുമ്പോൾ മഴയെന്നുകേട്ടാൽ ഭയമാണ് .  മഴ കഴിഞ്ഞൊരുനാൾ അറബിക്കൂട്ടുകാരി ഷേഖാ വന്നപ്പോൾ ആദ്യം ചോദിച്ചത് മഴയെക്കുറിച്ചായിരുന്നു .

  “ ഐ ലവ് റെയിൻ . ഹൗ ബ്യൂട്ടിഫുൾ ഈസ് ദി റെയിൻ ഇൻ യുവർ കൺട്രി . ഐ ലൈക്ക് കേരളാ . ഇറ്റ്സ് റെയിൻ ആൻഡ് ട്രാവലിംഗ് ബൈ ഓട്ടോറിക്ഷാ .” മഴയോടുള്ള അവളുടെ ഇഷ്ടം ആ കണ്ണുകളിൽ തിരയടിക്കുന്നുണ്ടായിരുന്നു . മഴക്കോളുള്ളതിനാൽ സ്കൂൾ അവധിയായിരുന്നെന്നും കുട്ടികളെയും കൂട്ടി പുറത്തു കറങ്ങിനടന്നുവെന്നും ഒക്കെ അവൾ പറഞ്ഞു .  കേരളത്തിൽ വന്നപ്പോൾ കണ്ടകാഴ്ചകളിൽ അവൾ എപ്പോഴും ഉത്സാഹത്തോടെ പറഞ്ഞിരുന്ന കാര്യം മഴയെക്കുറിച്ചു തന്നെയായിരുന്നു ഒപ്പം നിങ്ങളുടെ നാട്ടിൽ മഴക്കാലത്തും കുട്ടികൾ സ്കൂൾബാഗും പിടിച്ച് കുടചൂടി പോകുന്നത് കണ്ടപ്പോൾ അവൾക്ക് വളരെ അതിശയം തോന്നി എന്നും.  


മഴയെ എനിക്കും എന്തിഷ്ടമായിരുന്നു . മഴയെ ഇഷ്ടപ്പെടാത്തവർ ആരുമുണ്ടാവില്ല . മഴ ആസ്വദിച്ചു കുടചൂടി അങ്ങനെ നടക്കാൻ.. രാത്രിസമയങ്ങളിൽ ജനലിലൂടെ കേൾക്കുന്ന മഴയുടെ ശബ്ദം …. മഴക്കാലത്തുള്ള സ്കൂളിൽപ്പോക്ക് … കോരിച്ചൊരിയുന്ന മഴയത്ത് സ്കൂൾബാഗ് ശരീരത്തോടു ചേർത്തുപിടിച്ച് കുടനിവർത്തി ചെറിയചെറിയ വെള്ളക്കെട്ടുകളിൽ ചവിട്ടി കൂട്ടുകാരുമൊത്ത് നടന്നുപോയിരുന്ന ആ ഓർമ്മകൾ … ഹാ എത്ര മനോഹരം.  ചിലപ്പോൾ ഉടുപ്പൊക്കെ അല്പം നനഞ്ഞിട്ടുണ്ടാവുമെങ്കിലും അതൊന്നും ഒരു കാര്യമേ അല്ല . സ്കൂളിൽ എത്താൻ പറ്റുന്ന രണ്ടു വഴികള്‍ ഉണ്ട് . ഇതിലേതു വഴിയാണോ സ്കൂളിൽ വേഗം എത്താൻ പറ്റുക അതൊന്നും അറിയില്ല . ഞങ്ങൾ കൂട്ടുകാർ പരസ്പരം ചോദിച്ച് ഭൂരിപക്ഷാഭിപ്രായത്തിൽ “ ഇന്നീ വഴിയേ പോകാം … നാളെ മറ്റേ വഴിയേ പോകാം ..” അങ്ങനെയൊക്കെ കളിയും ചിരിയുമായി സ്കൂളിൽ പോയിരുന്ന അക്കാലങ്ങൾ . 

മഴക്കാലമായാൽ ആണ് രസം.  സ്കൂളിലേയ്ക്ക് പോകുന്ന രണ്ടുവഴികളിലും കൈത്തോടുകളുണ്ട് ( ചെറിയ തോടുകൾ ) . ഉണങ്ങിവരണ്ടുകിടക്കുന്ന ആ കൈത്തോടുകൾ മഴക്കാലമായാൽ വെള്ളം ഒഴുക്കു തുടങ്ങും. ഞങ്ങൾ കുട്ടികളുടെ മനസ്സിലോ അപ്പോൾ പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദവും.  കുട്ടികളെന്നാൽ ഒത്തിരിപ്പേരൊന്നുമില്ല ഞങ്ങൾ നാലുപേർ .  തൊട്ടയല്പക്കക്കാരായ സുമ.. സുജ… സുനിൽ . സഹോദരങ്ങളായ ഇവരും ഞാനും അടങ്ങുന്ന നാൽവർ സംഘം.  എനിക്കവരും അവർക്കു ഞാനും ആണ് സ്കൂളിലേയ്ക്കുള്ള യാത്രയിലും എല്ലാം കൂട്ട് . ദൂരെ ചെറുവള്ളിത്തോട്ടത്തിൽ നിന്നും വരുന്ന ധാരാളം കുട്ടികളുണ്ട്. അവരൊക്കെ നല്ല കുട്ടികൾ തന്നെ. ഞങ്ങളും അവരും ഒക്കെതമ്മിൽ നല്ല ഇഷ്ടത്തിലൊക്കെത്തന്നെ പക്ഷേ സ്കൂളിൽപ്പോക്കിനിടയിലുള്ള ഓട്ടത്തിലും ചാട്ടത്തിലും മതിലുചാട്ടത്തിലുമൊന്നും അവരെപ്പോലെ വിദഗ്ദ്ധർ അല്ലാത്ത ഞങ്ങൾ അവർക്കൊപ്പം കൂടിയിരുന്നില്ല . അതേപ്പറ്റി പറയാൻ ഒരുപാടുണ്ട് . അതു മറ്റൊരിക്കലാവാം.   


മഴക്കാലത്തെപ്പറ്റിയല്ലേ പറഞ്ഞു വന്നത്.. അച്ഛന്റെ ചേട്ടന്റെ മകൻ അച്ഛന്റെ കൂടെ അതേ എസ്റ്റേറ്റിൽ ജോലിയാണ് . അതിനാൽ കുട്ടോച്ചാട്ടനും ഞങ്ങളോടൊപ്പമായിരുന്നു  താമസം . ഞങ്ങൾ കുട്ടികളോടും തിരിച്ചു ഞങ്ങൾക്ക് കുട്ടോച്ചാട്ടനോടും വലിയ അടുപ്പവും സ്നേഹവും ആയിരുന്നു.  കുട്ടപ്പൻ കൊച്ചാട്ടൻ എന്നത് ചുരുക്കപ്പേരാക്കി കുട്ടോച്ചാട്ടൻ എന്നായിരുന്നു ഞങ്ങൾ സ്നേഹത്തോടെ വിളിച്ചിരുന്നത് .  മഴക്കാലത്ത് കൈത്തോടുവഴി ഒഴുക്കായാൽ അച്ഛന് വലിയ ശ്രദ്ധയാണ്.  പ്രത്യേകിച്ചും വീട്ടിലെ ഏറ്റവും ചെറുതായ എന്റെ കാര്യത്തിൽ.  അങ്ങനെ കൈത്തോട്ടിൽ വെള്ളമായാൽ അച്ഛൻ കുട്ടോച്ചാട്ടനെ വിളിച്ചിട്ടു പറയും “ കുട്ടപ്പോ … എടാ കുഞ്ഞിനെ ആ തോടിനക്കരെ കടത്തിവിട്ടിട്ടു വാ … അവളാണ്ട് സ്കൂളിൽ പോകാനിറങ്ങി..”   അച്ഛൻ കേൾക്കാതെ ഞാൻ കുട്ടോച്ചാട്ടനോട് പറയും ‘ വേറേ പിള്ളേരെല്ലാം ഉണ്ടല്ലോ .. ഞാൻ സൂക്ഷിച്ചു തോടു കടന്നോളാം കൊച്ചാട്ടാ ..’ . കൊച്ചാട്ടൻ ഒന്നാലോചിച്ചു നിന്നിട്ടു തലകുലുക്കും. എന്നിട്ടോർമ്മപ്പെടുത്തും “ ഈവഴിയേ പോയാ മതി കേട്ടോ .. സൂക്ഷിച്ചു തോടുകടക്കണം .. അവിടെ കളിച്ചു നിൽക്കരുത് .. അപ്പാപ്പനറിഞ്ഞാൽ ..” .   ഹോ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടും.  രക്ഷപ്പെട്ടു . വീടിനു മുൻപിലെ വഴിയിൽ കാത്തുനിൽക്കും കൂട്ടുകാരുടെ വരവിനായി  . ചെറുവള്ളിത്തോട്ടത്തിൽ നിന്നു വരുന്ന കുട്ടികൾ ഓരോ കൂട്ടങ്ങളായി ബഹളം വച്ചുപോകുന്നുണ്ടായിരിക്കും . എന്റെ കൂട്ടുകാർ വന്നാൽ ഞങ്ങൾ നാൽവർ സംഘം ഉത്സാഹത്തോടെ സ്കൂളിലേയ്ക്ക് . കൈത്തോടിനടുത്തെത്തുമ്പോൾ കേൾക്കാം മറ്റേ കുട്ടികളുടെ ബഹളങ്ങൾ .. അവർ ബുക്കും സഞ്ചിയും കരയിൽ വച്ച് കൈത്തോട്ടിൽ കളിയാവും . റബർതോട്ടത്തിൽനിന്നും ഇലയും കമ്പും ഒക്കെ എടുത്ത് വെള്ളത്തിലിട്ട് ഒഴുക്കു കണ്ടു രസിക്കുന്നവർ… തോടുകളിൽ നിറഞ്ഞ കുഞ്ഞുമീനുകളെ പിടിക്കാനുള്ള ശ്രമത്തിൽ ചിലർ …ബുക്ക്‌പേപ്പർ കീറി ചെറുവഞ്ചികളാക്കി വെള്ളത്തിൽ ഒഴുക്കിവിടുന്നവർ … അങ്ങനെ അവർ ആ ചെറുതോട്ടിൽ അങ്ങോട്ടും ഇങ്ങോട്ടും വെള്ളം തെറിപ്പിച്ചു നടക്കും . ഇത്തിരി മാറി വഴുക്കലുള്ള ചെറിയ പാറകളിലൂടെ ഒക്കെ അവർ നല്ല അഭ്യാസികളെപ്പോലെ പിടിച്ചു പിടിച്ചു നടക്കുന്നത് ഞങ്ങൾ കൗതുകത്തോടെ നോക്കിനിൽക്കും .  “ദേ ഇവിടെ വഴുക്കലില്ല .. ദേ ഇവിടെ വെള്ളത്തിന് നല്ല തണുപ്പ് .. “എന്നൊക്കെ പറഞ്ഞ് അവരു ഞങ്ങളെ പ്രലോഭിപ്പിക്കും. അപ്പൊ അച്ഛൻ പറഞ്ഞതും കുട്ടോച്ചാട്ടന് കൊടുത്ത വാക്കും ഒക്കെ മറന്ന് തോട് കടന്നു പോകേണ്ടതിനു പകരം തോട്ടിലൂടെ താഴത്തോട്ടു നടക്കും … പിന്നെ തിരിച്ചും അതു മൂന്നാലുതവണ ആവർത്തിക്കുമ്പോൾ ബെല്ലടിക്കുന്ന സമയം ആയല്ലോ എന്നു വേവലാതിയോടെ സ്കൂളിലേക്കോടും . ഇനി വൈകിട്ടോ തിരിച്ചു വരവിൽ മറ്റേ വഴി ഞങ്ങൾ തിരഞ്ഞെടുക്കും . ആ കൈത്തോട് കുറച്ചൂടെ വീതി കൂടിയതായതിനാൽ കുറച്ചു കൂടുതൽ വെള്ളത്തിൽ നടക്കാല്ലോ എന്ന മോഹത്തിൽ കുട്ടോച്ചാട്ടന് കൊടുത്ത വാക്ക് മറന്ന് ഉത്സാഹത്തോടെ ഞങ്ങൾ ആ വഴിയേ .. അവിടെയും മറ്റേ കുട്ടികളുടെ ബഹളങ്ങളും ആരവങ്ങളും . ഞങ്ങളും ആ തോട്ടിൽ … കുറുകെ കടക്കേണ്ടതിനു പകരം തോട്ടിലൂടെ അങ്ങോട്ടും ഇങ്ങോട്ടും അഞ്ചാറു വട്ടം .. നാലുമണി സമയത്ത് അത്ര ധൃതിപ്പെടേണ്ടല്ലോ എന്ന സന്തോഷത്തിൽ കുറേ നേരം തോട്ടിൽ ചെലവഴിക്കുമ്പോൾ വല്യതോടിന്റെ അങ്ങേക്കരയിൽനിന്ന് കല്യാണിച്ചേടത്തി വിളിച്ചു പറയും  “കുഞ്ഞേ … നല്ല ഒഴുക്കുണ്ടെ ..“  അതു കേൾക്കുമ്പോഴേ വെള്ളത്തിൽ കളിനിർത്തി വീട്ടിലേക്കോടും .  എന്റെ നേരെമൂത്ത ഏട്ടൻ അതേ സ്കൂളിൽ ഹൈസ്കൂൾ ക്ലാസ്സിൽ പഠിക്കുന്നുണ്ട് . പഠിത്തകാര്യങ്ങളിലും അല്പസ്വല്പം കലാപരമായ കാര്യങ്ങളിലും (പിന്നെ അല്പം വണ്ടിഭ്രമവും ഉണ്ടായിരുന്നു )  ഇവയിലൊക്കെ മാത്രം ശ്രദ്ധ പുലർത്തിപ്പോന്ന പഠിപ്പിസ്റ്റും ബുദ്ധിജീവിയും ആയ ഏട്ടന് ഏട്ടന്റെ ക്ലാസ്സിലെ തന്നെ അടുത്ത ഒന്നുരണ്ടുകൂട്ടുകാർ ഉണ്ട് . അവർക്കൊപ്പം നേരെ സ്കൂളിൽ പോകുക ക്ലാസ്സ്‌ കഴിഞ്ഞാൽ നേരേ വീട്ടിലെത്തുക . കുഞ്ഞുതോട്ടിലെ വെള്ളമോ അങ്ങനെയുള്ള കാര്യങ്ങളൊന്നും ചേട്ടനെ അത്രകണ്ട് സ്വാധീനിച്ചിട്ടില്ല എന്നു തോന്നുന്നു അതിനാൽ ഞങ്ങളുടെ മഴക്കാലത്തുള്ള ഇമ്മാതിരി വിനോദങ്ങൾക്ക് ചിലപ്പോഴൊക്കെ ചേട്ടന്റെ വക ശാസനകളും കിട്ടിയിരുന്നു .  അങ്ങനെയൊക്കെയായിരുന്നു അന്നത്തെ മഴക്കാലങ്ങൾ .  


ജനുവരി 26  ഞങ്ങളുടെ പ്രിയപ്പെട്ട അച്ഛന്റെ ഓർമ്മദിനമാണ് .  അച്ഛനെക്കുറിച്ചുള്ള ഓർമ്മകളിൽ എല്ലാം ഞങ്ങളുടെ ഏറ്റവും മൂത്ത ഏട്ടനുമുണ്ട്. അച്ഛൻ ഞങ്ങൾ മക്കളെയെങ്ങനെ സ്നേഹിച്ചിരുന്നുവോ അതുപോലെതന്നെയാണ് ഞങ്ങളുടെ ഏട്ടനും ഞങ്ങളെ സ്നേഹിച്ചിരുന്നത് . അതുകൊണ്ടുതന്നെ അച്ഛനെപ്പറ്റിയുള്ള ഓർമ്മകളിൽ കൂടെ ഏട്ടനും ഉണ്ടാവും .. കുട്ടിക്കാലത്തെ ഓർമ്മകളിൽ കുട്ടോച്ചാട്ടനും. നമ്മെ വിട്ടുപോകുന്നവർ ബാക്കിവെച്ചിട്ടുപോകുന്ന നല്ല ഓർമ്മകളുണ്ട്‌ . ആ ഓർമ്മകൾ മനസ്സിനെ സന്തോഷിപ്പിക്കുകയും ഒപ്പം വല്ലാത്ത ദുഃഖവും നഷ്ടബോധവും ചിലപ്പോഴൊക്കെ ആരുമില്ലല്ലോ എന്നൊരു അരക്ഷിതത്വവും ഒക്കെ തോന്നിപ്പോകും .  അച്ഛന്റെ ഓർമ്മദിനത്തിൽ ഇങ്ങനെയൊരു മഴക്കാലഓർമ്മക്കുറിപ്പ് എഴുതിയത് യാദൃശ്ചികം. 

“ കടലാസുതോണിയെപോലെന്റെ ബാല്യത്തിലൊഴുകുന്നൊരോർമ്മയാണച്ഛൻ… അറിയില്ലെനിക്കേതു വാക്കിനാലച്ഛനെ വാഴ്ത്തുമെന്നറിയില്ല ഇന്നും ….”

ഇതിൽപ്പരം എന്ത് വാക്കുകൾ ആണ് അച്ഛനെപ്പറ്റി പറയാൻ . 

“സൂര്യനായ് തഴുകിയുറക്കമുണർത്തുമെൻ അച്ഛനെയാണെനിക്കിഷ്ടം …”  എന്ന പാട്ടുകേട്ടാൽ അച്ഛനെ സ്നേഹിക്കുന്ന ഏതൊരാളുടെയും കണ്ണുനിറഞ്ഞു പോവും എന്നെനിക്കു തോന്നിയിട്ടുണ്ട് . 🌹🌹🌹🙏🙏🙏

Tuesday 22 November 2022

ഓർമ്മകൾ .....





“ പുലയനാർ മണിയമ്മ …. പൂമുല്ലക്കാവിലമ്മ 

കലമാന്റെ മിഴിയുള്ള കളിത്തത്തമ്മാ …”

ടീ വി പ്രോഗ്രാമിൽ റിയാലിറ്റി ഷോയിൽ കൊച്ചുകുട്ടി പാടുന്നു …ഈ പാട്ട് ആരോ പാടിക്കേട്ടു നല്ല പരിചയം .. ആരാണ് ..? കുറേ ആലോചിച്ചു … ഹൈസ്കൂൾ ക്ലാസ്സിലെ കൂട്ടുകാരി രാജി … ഏയ് അല്ല … അവൾ പാടിയത് “ മൈനാകം …..കടലിൽ നിന്നുയരുന്നുവോ…. ചിറകുള്ള മേഘങ്ങളായ് … ശിശിരങ്ങൾ തിരയുന്നുവോ …” ( ചിത്രം തൃഷ്ണ 1981 ഗാനരചന ബിച്ചു തിരുമല സംഗീതം ശ്യാം … എസ് ജാനകി ) ഒരു സ്കൂൾ ഫെസ്റ്റിവൽ കാലത്തു പനിവന്നുമാറി തൊണ്ടയടച്ച ശബ്ദത്തിലും അവൾ “ മൈനാകം …” പാടി പ്രൈസ് വാങ്ങിയതും ഹെഡ്മാസ്റ്റർ അവളെ അഭിനന്ദിച്ചു പറഞ്ഞതും ഓർക്കുന്നു. അപ്പൊ അവളുമല്ല.   നല്ല പരിചയം .. പക്ഷേ അതാരെന്നു ഓർത്തെടുക്കാൻ ശ്രമിച്ചിട്ട് …?    “ ആളിമാരൊത്തുകൂടി ആ …. മ്പൽപൂക്കടവിങ്കൽ …

ആയില്യപ്പൂനിലാവിൽ കുളിക്കാൻ പോ…. യ് “ ഏറിയാൽ നാലോ അഞ്ചോ വയസ്സു തോന്നിപ്പിക്കുന്ന കുരുന്നിന്റെ നാവിൽനിന്നും ഇത്രയും വാക്കുകൾ ഇത്രയും ഭാവത്തിൽ …. കുട്ടി പാടുക മാത്രമല്ല ഗാനരചന… സംഗീതം ഒക്കെ കൃത്യമായി ഓർത്തു പറയുന്നു. വെറുതെ യൂ ട്യൂബിൽ ആ പാട്ടൊന്നു തിരഞ്ഞു. 1976 കളിലെ “ പ്രസാദം “ എന്ന സിനിമ .. 

പി.ഭാസ്കരൻ മാഷുടെ ഗാനരചനയിൽ ദക്ഷിണാമൂർത്തിസാർ ഈണം നൽകി ജാനകിയമ്മയുടെ സ്വരമാധുരിയിൽ പഴയകാലനടിമാരിലെ സുന്ദരി ജയഭാരതിച്ചേച്ചിയും പ്രേംനസീർ സാറും അഭിനയിച്ച ഗാനരംഗം. അതിമനോഹരഗാനം. ഇതു പാടിയ ആൾ ..? ഒന്നൂടെ ഓർമ്മകൾ ഒന്നു തട്ടിക്കുടഞ്ഞെടുക്കാൻ നോക്കി. കിട്ടുന്നില്ല. 


“ ദിൽ കെ അരുമാ …. ആസുവോമേ ….. ബെ ഹേ  ഗയേ …” ഫേവറിറ്റ് സോങ് എന്നു പറഞ്ഞ് ചേച്ചി പലപ്പോഴും പാടാറുള്ള പാട്ട്.  മലയാളം പാട്ടുകളിൽ “ സൂര്യകാന്തീ …..സൂര്യകാ… ന്തി “..... “ ഗോപുരമുകളിൽ വസന്തചന്ദ്രൻ … ഗോരോചനക്കുറി വരച്ചു …” ഇതൊക്കെ പാടിനടന്ന ചേച്ചി ഈയിടെ വന്നപ്പോൾ മൂളിക്കേട്ടത് “ ദർശനാ …. ദർശനാ …. സ്നേഹാമൃതം എന്നിലേകൂ … ദർശനാ …”  . ഒരുവർഷക്കാലം മകളോടൊപ്പം അവളുടെ ജോലിസ്ഥലത്തു പോയി ചിലവഴിച്ചുവന്ന ചേച്ചിയുടെ ജീവിതത്തെ… പാട്ടുകളെ… ഒക്കെ എത്രവേഗത്തിൽ മാറ്റിയെടുത്തു.    ‘ നമുക്കറിയാവുന്ന ആരാണ് “ പുലയനാർ മണിയമ്മ “ പാടിക്കേട്ടിട്ടുള്ളത് ‘ എന്ന എന്റെ സംശയത്തെ “ പഴയപാട്ടുവിട്ട് പുതിയത് ആസ്വദിക്കൂ ..” എന്നു നിസ്സാരവൽക്കരിച്ചുകളഞ്ഞ ചേച്ചിയോട് ഞാൻ തർക്കിച്ചു ‘ പഴയ ഗാനങ്ങളോളം വരുമോ .. പുലയനാർ മണിയമ്മ പാടിയ നാലുവയസ്സുകാരിയിൽ അത്രയും ഭാവം ഉണ്ടാകുന്നതെങ്ങനെ എന്ന അതിശയവും ആ കുട്ടികളൊക്കെയും തിരഞ്ഞെടുക്കുന്ന പഴയ ചലച്ചിത്രഗാനങ്ങളേയുംപറ്റി പറഞ്ഞപ്പോൾ ചേച്ചിയും അനുകൂലിച്ചു “ ഇപ്പോഴത്തെ കുട്ടികളുടെ കഴിവ് .. അപാരം ..” 


ഈയടുത്തു വെറുതെ ഒരൊത്തുകൂടൽപരിപാടിയിൽ കൂട്ടത്തിൽ പ്രായമായ ഒരാൾ അക്കൂട്ടത്തിലുണ്ടായിരുന്ന ചെറിയ കുട്ടിയോട് കുശലാന്വേഷണം തിരക്കലിനിടയിൽ 

“ ആരാവാനാണ് ആഗ്രഹം “ എന്ന ചോദ്യത്തിന്‌ നാലുവയസ്സുകാരി കുരുന്നിന്റെ നാവിൽനിന്നു വന്നത് അവൾക്കൊരു യൂട്യൂബറായാൽ മതിയത്രേ.  സോഷ്യൽ മീഡിയകളും 

ടീവിയുമൊക്കെ കുട്ടികളെ എത്രമാത്രം സ്വാധീനിക്കുന്നു.  കുട്ടിക്കാലങ്ങൾ ഓർമ്മവന്നു. മുതിർന്നവരുടെയും ടീച്ചർമാരുടെയും സ്ഥിരം ചോദ്യം “ ഭാവിയിൽ ആരാവാനാണ് ആഗ്രഹം ..” .  നാലാംക്ലാസ്സിലെ കുഞ്ഞമ്മടീച്ചർ …ആദ്യം മനസ്സിൽ വരുന്നത് ടീച്ചറുടെ കയ്യിലെ ചൂരൽവടിയും പൊങ്ങിയപല്ലുമാണ്.  ഉച്ചകഴിഞ്ഞനേരത്തെ ക്ലാസ്സാണെങ്കിൽ ടീച്ചർ പഠിപ്പിച്ചുകഴിഞ്ഞ് കുറച്ചുനേരം കഥപറയുകയോ കുട്ടികളെക്കൊണ്ടു പാട്ടുപാടിക്കുകയോ ഒക്കെ ഒരു പതിവുള്ളതാണ്. അങ്ങനെയൊരു നേരത്താണ് ടീച്ചർ കുട്ടികളിൽ ചിലരോടായി “രാവിലെ  എപ്പോൾ എഴുന്നേൽക്കും..? പഠിക്കുമോ… ഭാവിയിൽ ആരാവാനാണ് ആഗ്രഹം..?” ഇത്തരം ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നത് ..”. പിറകിലെ ബെഞ്ചിലിരുന്ന സുലോചനയോടായി ടീച്ചറുടെ ചോദ്യം “ ആരുമാവണ്ട … വീട്ടിലിരുന്നാൽ മതിയെന്ന “ അവളുടെ മറുപടി ടീച്ചറെ ചൊടിപ്പിച്ചതാവാം “ നീയവിടെ നിന്നോ .. ഇരിക്കേണ്ട ..” എന്നു പറഞ്ഞ് അവളെ അവിടെ നിർത്തി അടുത്ത ഊഴം തന്റെ നേർക്കുവന്നതും ടീച്ചറായാൽ മതിയെന്ന മറുപടി … ടീച്ചറുടെ മുഖത്തു സന്തോഷവും “ മിടുക്കി “ എന്നൊരഭിനന്ദനവും പിറകേ സുലോചനയോട്  “ കേട്ടു പഠിക്ക് ..” എന്നൊരു താക്കീതും. ബെല്ലടിച്ചു ടീച്ചർ ക്ലാസ്സിൽനിന്നു പോയിക്കഴിഞ്ഞിട്ടും സങ്കടം മാറാതെ തലകുനിച്ചിരുന്ന് കരഞ്ഞ സുലോചന…  ശരിക്കുള്ള ആഗ്രഹം ടീച്ചറിനോട് പറഞ്ഞിരുന്നെങ്കിൽ ചിലപ്പോൾ സുലോചനയെപ്പോലെ തലകുനിച്ചിരുന്ന് കരയേണ്ടി വന്നേനെ എന്നാണപ്പോൾ ഓർത്തത്‌. അന്നത്തെ മനസ്സിലെ ആഗ്രഹം  പറഞ്ഞതിന്റെ പേരിൽ അച്ഛന്റെ ഉപദേശവും അമ്മയുടെ ശാസനയും … എന്തായിരുന്നു പുകില് . അപ്പോൾപ്പിന്നെ ടീച്ചറും വഴക്കു പറയുകയേ ഉള്ളൂ.  


വീടിനടുത്തുകൂടെ ആദ്യമായി ഓടിയ പ്രിൻസ് ബസ്സിലെ ഡ്രൈവറെപ്പോലെ ബസ്സോടിക്കുന്ന ഡ്രൈവറായാൽ മതിയെന്ന ആഗ്രഹത്തെ അച്ഛനും അമ്മയും യാതൊരു ദാക്ഷിണ്യവുമില്ലാതെ മുളയിലേ നുള്ളിക്കളഞ്ഞു. രണ്ടാമത്തെ ആഗ്രഹം കേട്ടാണ് രണ്ടാളും ഷോക്കടിച്ചപോലെ നിന്നുപോയത് . പിന്നെ എന്തോ വലിയ ഫലിതം കേട്ട മട്ടില്‍ പൊട്ടിച്ചിരിച്ചു. പിന്നെ രണ്ടാളും ഇണങ്ങിയും കർശനമായും ഉപദേശവും താക്കീതും നൽകി

 “ ഇനിയിങ്ങനെ ആരോടും പറയാൻ  പാടില്ല ..അച്ഛന്റെ സ്നേഹോപദേശം ടീച്ചറാവണം ന്നാകണം ത്രേ പെൺകുട്ടികളുടെ ആഗ്രഹം .  പ്രിൻസ് ബസ്സിലെ ഡ്രൈവറെപ്പോലെയാകാൻ ആഗ്രഹിച്ച കഥ മുൻപൊരിക്കൽ പറഞ്ഞതാണ് . വായനക്കാരിൽ ചിലരെങ്കിലും മറ്റൊരാളെപ്പറ്റി സൂചന നൽകി കഥ മടക്കിയപ്പോൾ മുതൽ സംശയം ചോദിച്ചിരുന്നു അതാരെന്ന്‌ .  അക്കഥ ഇക്കുറി വെളിപ്പെടുത്തിയില്ലയെങ്കിൽ പിന്നെ അതും മറവിയിലായാലോ…


രണ്ടാമതു പറഞ്ഞ ആഗ്രഹം വലുതായാൽ മൂപ്പരെപ്പോലെയാവണം എന്നതായിരുന്നു. ആരാണീ മൂപ്പരെന്നല്ലേ. അച്ഛന്റെയും ഏട്ടന്റെയും മുടി വെട്ടാനായി ആഴ്ചക്കണക്കോ മാസക്കണക്കോ അതൊന്നും കൃത്യമായി ഓർമ്മയില്ല … വീട്ടിൽ വരുമായിരുന്ന ആളായിരുന്നു മൂപ്പർ.  കരഞ്ഞു ബഹളം വെച്ചിരുന്ന എന്നെ അച്ഛനോ അമ്മയോ ആരൊക്കെയോ ചേർന്ന് ബലമായി പിടിച്ചിരുത്തി മൂപ്പരു കത്രിക കൊണ്ട് ക്ലിക്ക്.. ക്ലിക്ക്  ശബ്ദത്തിൽ മുടി വെട്ടിക്കളഞ്ഞതായ ചെറിയ ഒരോർമ്മയേയുള്ളൂ. അതു തീരെച്ചെറിയ പ്രായത്തിലാവാം. പിന്നെയൊക്കെ എന്റെ മുടിയിലെ പ്രയോഗങ്ങൾ ഒക്കെ മുതിർന്ന ചേച്ചിമാരുടെ ഉത്തരവാദിത്വമാകയാൽ എനിക്കതിൽ വലിയ എതിർപ്പൊന്നും ഉണ്ടായിട്ടുമില്ല. പോകെപ്പോകെ മൂപ്പരുടെ ഇടയ്ക്കുള്ള ഈ സന്ദർശനങ്ങളും അച്ഛനെയും ഏട്ടനേയും ഇരുത്തി മുടിവെട്ടലും അതിനിടയിൽ അച്ഛനുമായുള്ള വർത്തമാനം പറച്ചിലും ഒക്കെ എനിക്കും ഏറെ കൗതുകകരമായ കാര്യങ്ങളായിരുന്നു. അതുകൊണ്ടുതന്നെ ഞാനും ഇതെല്ലാം കണ്ടുകൊണ്ട് അവർക്കരികിൽ പോയി ഇതെല്ലാം നോക്കിയിരിക്കുമായിരുന്നു. ഇപ്പണിയാണോ എന്നെ ആകർഷിച്ചത് എന്നാവും …അല്ല .  അതായത് മുടിവെട്ടുകൂടാതെ സീസൺ വരുമ്പോൾ മൂപ്പർ മറ്റൊരു പണി കൂടി അധികമായി ചെയ്തിരുന്നു.  ചുരുക്കം രണ്ടു വരുമാനം മൂപ്പർക്കുണ്ടായിരുന്നു. മൂപ്പരു ചെയ്തിരുന്ന രണ്ടാമത്തെ പണിയിലാണ് ഞാനാകൃഷ്ടയായതും വലുതായാൽ ഇതുപോലൊരാൾ ആയാൽ മതിയെന്നും ഒക്കെ ആഗ്രഹിച്ചത്. 


“എരുമേലി “ എന്ന സ്ഥലത്തെപ്പറ്റി അറിയാത്തവർ ഉണ്ടാവില്ലല്ലോ . ഒരുപാടു് ഐതിഹ്യങ്ങൾ ഉറങ്ങുന്ന മണ്ണ് … അയ്യപ്പസ്വാമിയുടെ നാട്.  അവിടെ “കനകപ്പലം “ എന്ന സ്ഥലത്താണ് ഞാൻ ജനിച്ചു വളർന്നത്. നവംബർ ഡിസംബർ മാസങ്ങൾ മഞ്ഞിന്റെയും തണുപ്പിന്റെയും കുളിർമ്മയിൽ ശരണംവിളികളുടെയും പേട്ടകെട്ടിന്റെയും ക്രിസ്തുമസ്സ്കരോൾ സംഘങ്ങളുടെയും ഒക്കെ ശബ്ദങ്ങൾ കൂടിക്കലർന്ന ഒരു അന്തരീക്ഷം. ശബരിമല സീസണായാൽ നാട് ഉണർന്നു. ചരിത്രപ്രസിദ്ധമായ “ എരുമേലി പേട്ടതുള്ളൽ “ അതേപ്പറ്റി പറയാനാണെങ്കിൽ ഈ ഒരു കുറിപ്പ് മതിയാവില്ല. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശരീരത്തിലാകമാനം വിവിധനിറങ്ങളിലെ ചായം പൂശി പച്ചിലക്കൊമ്പുകളേന്തി കൊച്ചമ്പലത്തിൽനിന്നും പേട്ടകെട്ടിയിറങ്ങി വാവരുപള്ളിയിലേക്കും അവിടെനിന്നും പേട്ട തുള്ളിയുറഞ്ഞു വലിയമ്പലത്തിലേയ്ക്ക് ചുവടുവെക്കുന്ന അയ്യപ്പഭക്തർ . ഇതാണ് പേട്ട തുള്ളൽ . മതസൗഹാർദ്ദത്തിന്റെ വലിയൊരു കാഴ്ച . മൂപ്പരെപ്പറ്റിയാണല്ലോ പറഞ്ഞുവന്നത്. പേട്ട തുള്ളലും മൂപ്പരും തമ്മിൽ നല്ലൊരാത്മബന്ധമുണ്ട്. കുട്ടിക്കാലങ്ങളിലെ ഓർമ്മയിൽ ഈ പേട്ടകെട്ടിന് ഒരു അവധിദിനത്തിൽ അച്ഛൻ ഞങ്ങളെ കുട്ടികളെയെല്ലാം പേട്ടകെട്ടു കാണിക്കാനായി കൊണ്ടുപോകും. അന്നത്തെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. അച്ഛന്റെ സുഹൃത്തായ വൈദ്യന്റെ ഒളശ്ശയിൽ ഞങ്ങളെ കൊണ്ടിരുത്തും. അവിടിരുന്ന്‌ ഓരോ സംഘങ്ങളായി വരുന്ന പേട്ടകെട്ടും ബഹളങ്ങളും കാണും. അതിൽ പരിചയമുളള മുഖമാണ് മൂപ്പരുടേത്. ഓരോ സംഘങ്ങൾക്കു മുൻപിൽ ചെണ്ടയിൽ താളം പിടിച്ച് അയ്യപ്പഭക്തർക്കു മുൻപേ വരുന്ന മൂപ്പർ.  മൂപ്പരുടെ താളത്തിനൊപ്പിച്ചു ചുവടു വെയ്ക്കുന്ന അയ്യപ്പഭക്തർ.  ഒരു സംഘത്തെ പേട്ട തുള്ളിച്ച് വലിയമ്പലത്തിൽ കൊണ്ടെത്തിച്ച് മൂപ്പർ ചെണ്ടയുമായി വീണ്ടും ചെറിയമ്പലത്തിലേയ്ക്ക് ഓടിപ്പോവുന്നതു കാണാം. മറ്റു ചെണ്ടകൊട്ടുകാർ ഉണ്ടാവുമെങ്കിലും എനിക്കു മൂപ്പരെയല്ലേ അറിയൂ. ഇവരുടെയൊക്കെ ലീഡറാവാം മൂപ്പർ .. മൂപ്പരുടെ നിർദ്ദേശങ്ങൾക്കനുസരിച്ചാവാം ഈ പേട്ടതുള്ളൽ എന്നൊക്കെയുള്ള കൗതുകത്തോടെയാണ് ഞാൻ മൂപ്പരുടെ ഈ ചെണ്ടകൊട്ടും അതിനൊപ്പിച്ചു അയ്യപ്പന്മാരുടെ പെട്ടതുള്ളലും ഒക്കെ കണ്ടിരുന്നത് . കുട്ടിക്കാലത്തെ ആ കൗതുകം തന്നെയാണ് മൂപ്പരെപ്പോലെ ചെണ്ടകൊട്ടുകാരനായാൽ മതിയെന്നും ആഗ്രഹിച്ചതും . അച്ഛനതു തിരുത്തിപ്പറഞ്ഞു തന്നത് “പെൺകുട്ടികൾ ചെയ്യുന്ന പണിയല്ലിതെന്നും …മേലിൽ ആരോടും ഇനിയിങ്ങനെ പറയരുത് “ എന്ന താക്കീതു നൽകുകയും ചെയ്തതോടെ ആ ആഗ്രഹവും മനസ്സിൽ അടക്കിയാണ് കുഞ്ഞമ്മടീച്ചറിനോട് വെറുതെ നുണ പറയേണ്ടി വന്നത് . 


എന്തായാലും മൂപ്പരക്കാലങ്ങളിലും അച്ഛന്റെ മുടിവെട്ടാൻ സമയമായാൽ കൃത്യമായി വീട്ടിലെത്തും. മുറ്റത്തു കസേരയിട്ട് അച്ഛനിരിക്കും. മൂപ്പർ കുറേ വർത്തമാനങ്ങൾ പറഞ്ഞുകൊണ്ട് സ്പീഡിൽ അച്ഛന്റെ മുടി വെട്ടിക്കൊടുക്കും. ഞാനതും നോക്കി മുറ്റത്തെ പടിയിൽ പോയി ഇരിക്കും.  മൂപ്പരുടെ  കൈയ്യിലെ കത്രിക ചലിക്കുന്നതിനും ഒരു താളമുള്ളതുപോലെ തോന്നും.  അവസാനമായി മൂപ്പരു വീട്ടിൽ വന്ന ദിവസമാണ് ഓർമ്മയിൽ മായാതെ നിൽക്കുന്നത്. അച്ഛൻ പെൻഷൻ ആകാറായതിന്റെ ഒരുക്കങ്ങൾ നടക്കുന്ന ഒരു ദിനമാണ് മൂപ്പർ വന്നത് . പതിവുപോലെ വർത്തമാനം പറഞ്ഞ് മൂപ്പർ അച്ഛന്റെ മുടി വെട്ടാൻ തുടങ്ങി. വർത്തമാനങ്ങൾ പറഞ്ഞു മുടിവെട്ടിത്തീർന്ന വേളയിലാണ് അച്ഛന്റെ കൈപിടിച്ച് മൂപ്പർ നിയന്ത്രണം വിട്ടു പൊട്ടിക്കരയാൻ തുടങ്ങി “ ഇനിയാരെ കാണാനാ സാറേ ഞാനിങ്ങോട്ടു വരിക ..” … മൂപ്പരുടെ ഇടറിയ ശബ്ദം … അച്ഛനാകട്ടെ ഒന്നും പറയാതെ മൂപ്പരുടെ മുഖത്തേയ്ക്കു നോക്കിയിരിക്കുന്നു. ഞാനമ്മയ്ക്കരികിലേയ്ക്ക് ഓടി… ‘ അമ്മേ … മൂപ്പർ …’ .  'അമ്മ “ എന്താ ..” എന്നു ചോദിച്ച് പുറത്തേയ്ക്ക് .. ഞാനും അമ്മയ്ക്ക് പുറകേ … അപ്പോഴും മൂപ്പർ അച്ഛന്റെ കൈ പിടിച്ച് സങ്കടം അടക്കാനാവാതെ കരയുന്നു.  അച്ഛനെന്തെല്ലാമോ പറയുന്നു. ഞാനമ്മയുടെ മുഖത്തുനോക്കി. അമ്മയുടെ കണ്ണു നിറഞ്ഞിരുന്നു . അതുകണ്ട എനിക്കും കരച്ചിൽ വന്നു . ഞാനോടി മുറിയ്ക്കകത്തേയ്ക്ക്. കുറേക്കഴിഞ്ഞ് മൂപ്പർ പടിയിറങ്ങിപ്പോവുന്നതു ജനാലയിലൂടെ കണ്ടു. എന്തിനെന്നറിയാതെ എന്റെയും കണ്ണു നിറഞ്ഞു .  


വർഷങ്ങൾക്കിപ്പുറവും  ആ പേട്ടകെട്ടും മൂപ്പരുടെ ചെണ്ടകൊട്ടും പിന്നെ അച്ഛന്റെ മുടിവെട്ടും അവസാനമായി മൂപ്പരു പടിയിറങ്ങിപ്പോയതും ഒക്കെ ഓർമ്മയിൽ വരുമ്പോൾ സങ്കടം വരും. കുട്ടിക്കാലത്തെ ആ ഓർമ്മ ഉണ്ടെങ്കിലും മൂപ്പരുടെ മുഖമൊന്നും അത്ര കൃത്യമായി ഓർമ്മയില്ല.  ഇക്കഴിഞ്ഞ ദിവസം ഏട്ടനൊരു ഫോട്ടോ അയച്ചു തന്നിട്ട് ചോദിച്ചു 

“ ഇതാരെന്നു  പറയാമോ ..”. ഒരു ഉൾവിളിയെന്നോണം ഞാൻ ചോദിച്ചു ‘ മൂപ്പരാണോ ‘ . 

ഏട്ടൻ മറുപടി ഇട്ടു “ നാണു മൂപ്പർ ..”

എനിക്കതിശയം തോന്നി .. ഞാനെങ്ങനെ മൂപ്പരെ തിരിച്ചറിഞ്ഞത് ..!! കുട്ടിക്കാലത്തെ ആ ഓർമ്മയുണ്ടെങ്കിലും മുഖം കൃത്യമായി ഓർമ്മയില്ല … എന്നിട്ടും ഞാൻ മറുപടി ഇട്ടതു കൃത്യമായിരുന്നല്ലോ .  അപ്പോഴാണ് ഞാനാ ഫോട്ടോയുടെ മുകളിൽ ശ്രദ്ധിച്ചത് .. ആദരാഞ്ജലികൾ ..

അപ്പാവു നാണു ( 103)

പുതുപ്പറമ്പിൽ 

കനകപ്പലം . 

ഏട്ടൻ പറഞ്ഞു “ ഓർമ്മയില്ലേ … പേട്ടകെട്ടിന് മൂപ്പരുടെ ചെണ്ടകൊട്ട് .. “ . പിന്നെ ഏട്ടൻ പറഞ്ഞു “മൂപ്പരുടെ മകൾ രമണി നമ്മുടെ സ്കൂളിൽ പഠിച്ചതാണ് .. നിനക്കോർമ്മയുണ്ടോ .. രമണിയുടെ സ്ഥിരം പാട്ടായിരുന്നു ‘ പുലയനാർ മണിയമ്മ ..” പാടിക്കേട്ടു നല്ല പരിചയം തോന്നിയ ആ ശബ്ദത്തിനുടമയെ ഞാനപ്പോളാണ് തിരിച്ചറിയുന്നത് .  എത്ര തവണ തല പുകഞ്ഞാലോചിച്ചു നോക്കിയതാണ് ഈ പാട്ടിന്റെ ശബ്ദത്തിനുടമയെ .. എല്ലാം ഒരു നിമിത്തമെന്നോണം ..   

ജനിച്ചു വളർന്ന നാടിനോടുള്ള ആ സ്നേഹംകൊണ്ടുതന്നെ പേട്ടകെട്ടു സീസണിൽ പോകാൻ കഴിയാറില്ലെങ്കിലും ഇടയ്ക്കൊക്കെ ഞങ്ങൾ ക്ഷേത്രത്തിൽ പോയി തൊഴുതു മടങ്ങാറുണ്ട് . അപ്പോൾ മനസ്സിനുണ്ടാകുന്ന ആ ആഹ്ലാദവും ശാന്തതയും സമാധാനവും എങ്ങനെ പറയണമെന്നറിയില്ല . 



മൂപ്പരുടെ ചെണ്ടമേളമില്ലാത്ത എത്രയോ പേട്ടകെട്ടുകൾ കഴിഞ്ഞിട്ടുണ്ടാവാം . ഈ മണ്ഡലകാലമടുത്തപ്പോഴേയ്ക്കും മൂപ്പർ യാത്രയായി . വർഷങ്ങൾക്കു ശേഷം മൂപ്പരെ ഞാൻ വീണ്ടും ഇക്കഥയിലൂടെ പരിചയപ്പെടുത്തുമ്പോഴേയ്ക്കും മൂപ്പർ യാത്രയായല്ലോ എന്ന വല്ലാത്ത സങ്കടത്തോടെയാണ് ഈ ഓർമ്മ പങ്കു വെയ്ക്കുന്നതും … ഈ ഓർമ്മകളിൽ എന്റെ അച്ഛനുണ്ട് … അമ്മയുണ്ട് … ഞങ്ങളുടെ പ്രിയപ്പെട്ട വല്യേട്ടനുണ്ട് … ഒരുപാടു ഒരുപാടു സന്തോഷങ്ങൾ നിറഞ്ഞ ആ കുട്ടിക്കാലങ്ങൾ ഉണ്ട് .. ഇനിയൊന്നും എനിക്കു പറയാനാവില്ല .. എന്റെ കണ്ണുകൾ നിറയുന്നു … കുട്ടിക്കാലത്ത് ചെണ്ടകൊട്ടണമെന്ന മോഹം എന്നിലുണ്ടാക്കിയ പ്രിയപ്പെട്ട മൂപ്പർക്ക് എന്റെ പ്രണാമം …!!🌹🌹🙏🙏 






Monday 20 June 2022

അമ്മ പറഞ്ഞകഥയിലെ ഓർമ്മച്ചിത്രം



അച്ഛൻ ഒരു എസ്റ്റേറ്റിലാണ് ജോലി ചെയ്തിരുന്നത് . വീടിനോടു അടുത്തു തന്നെയുള്ള അച്ഛന്റെ ഓഫീസിൽ അച്ഛൻ അക്കാലങ്ങളിൽ എപ്പോഴും തിരക്കായിരുന്നു.  അവിടെ വരികയും പോകുകയും ചെയ്യുന്ന ആളുകൾ… വീട്ടിൽ  ചിലപ്പോൾ സന്ദർശകർ … അവരെയൊക്കെ സൽക്കരിക്കാനും കുശലം പറയാനും പിന്നെ ഞങ്ങൾ കുട്ടികളുടെ കാര്യങ്ങൾ  നോക്കി ...അതുപോലെ അച്ഛൻ എല്ലാക്കാര്യങ്ങൾക്കും വളരെ കൃത്യനിഷ്ഠ ഉളള ആളായിരുന്നതിനാൽ സമയാസമയങ്ങളിൽ അച്ഛന്റെ ആഹാരകാര്യങ്ങൾ ശ്രദ്ധിച്ചും ഒക്കെ 'അമ്മയും അന്നാളുകളിൽ സദാ തിരക്കോടു തിരക്കായിരുന്നു. വീട്ടിലെ കാര്യങ്ങൾക്കു സഹായികളായി അമ്മയ്ക്ക് ആരെങ്കിലുമൊക്കെ പണിക്കാർ ഉണ്ടാവും .  


'അമ്മ പലപ്പോഴും പറഞ്ഞു കേട്ടിട്ടുണ്ട് അച്ഛന്റെ സ്വപ്നം മക്കളെ എല്ലാം പഠിപ്പിച്ച് ഗവണ്മെന്റ് ഉദ്യോഗക്കാരാക്കണം എന്നതായിരുന്നു എന്ന്. പഠിക്കാൻ സമർത്ഥരായ മൂത്ത രണ്ടുചേച്ചിമാരേയും പ്രീഡിഗ്രി പഠനം പൂർത്തിയായതേ ഗവണ്മെന്റ് ഉദ്യോഗക്കാരായ ചേട്ടന്മാരെ ഏൽപ്പിച്ചു അച്ഛൻ തല്ക്കാലം ആശ്വസിച്ചു. താഴോട്ടു നീണ്ടുകിടക്കുന്ന പെൺപടകളുടെ ലിസ്റ്റ് കാട്ടി അച്ഛന്  ബന്ധുക്കളാരൊക്കെയോ കൊടുത്ത മുന്നറിയിപ്പിന്റെ പരിണതഫലം ആകാം രണ്ടാളുടെയും വിവാഹം അന്നത്തെ കാലത്തെ എല്ലാ ആർഭാടങ്ങളോടും കൂടി ഭംഗിയായി അച്ഛൻ നടത്തി. പഠിപ്പു തുടരാനാവാത്ത സങ്കടം അവർ ഇടയ്ക്കിടെ പറയാറുണ്ടായിരുന്നുവെങ്കിലും രണ്ടാളുടെയും ജീവിതം സ്വസ്ഥവും സന്തുഷ്ടവുമായിരുന്നു .  മൂന്നാമത്തെ ചേച്ചി വീട്ടിലെ സുന്ദരി…...തെല്ലു മടിച്ചിയായ ചേച്ചി സ്കൂൾ പഠിപ്പു പൂർത്തിയാക്കി അച്ഛാ ഇനി ഞാൻ പഠിക്കണോ .. വീട്ടിൽ ചുമ്മാ ഇരുന്നോട്ടെ .. ദൂരെ കോളേജിൽ ഒറ്റയ്ക്ക് പോവാൻ പേടിയാണേ .. എനിക്കാരും കൂട്ടില്ലേ ..”. എന്നൊക്കെയുള്ള ചേച്ചീടെ അടവുകൾ പതിനെട്ടിൽ അച്ഛൻ വീണുപോയി എന്നാണ് 'അമ്മ പറഞ്ഞുള്ള അറിവ് . പിന്നീട് അടുത്തെവിടെയോ “ടൈപ്പും ഷോർട് ഹാൻഡും “ ( അക്കാലങ്ങളിലെ പെൺപിള്ളേരെ കെട്ടിക്കാൻ പോവുന്നെനു മുന്നേയുള്ള കോഴ്സ് ആയിരുന്നല്ലോ ) പഠിപ്പു സമയങ്ങളിൽ ഗൾഫുകാരൻ ചേട്ടൻ വന്നു ചേച്ചിയെ കെട്ടി ചേച്ചി ചേട്ടനൊപ്പം ദുബായിക്ക് പറന്നു.  ആ സമയത്തു രണ്ടാമത്തെ ചേച്ചി ഗർഭവതിയായി നാട്ടിൽ വന്നു പ്രസവശേഷം ചേട്ടനൊപ്പം തിരികെ ചേട്ടന്റെ ജോലിസ്ഥലത്തേക്ക് പോവുമ്പോൾ നാലാമത്തെ ചേച്ചിയെ “ നിനക്കൊരു ജോലി അന്നാട്ടിൽ കിട്ടും ഉറപ്പ് .. അച്ഛന് റിട്ടയർമെന്റ് സമയം ആയി .. “ ഇങ്ങനെ ചേച്ചിയെ ഉപദേശിക്കുകയും അരമനസ്സോടെ ഈ നാലാമത്തെ ചേച്ചി രണ്ടാമത്തെ ചേച്ചിക്കും ചേട്ടനുമൊപ്പം ആസ്സാമിലേക്കു പോകയും ചെയ്തതിന്റെയും ചേട്ടന്റെ ആത്മാർത്ഥമായ പരിശ്രമത്തിന്റേയും ഫലമായിട്ടാണ് ചേച്ചി ഒരു സർക്കാരുദ്യോഗസ്ഥപദവി നേടി ആറുപെണ്മക്കളിൽ അച്ഛന്റെ സ്വപ്നം യാഥാർഥ്യമാക്കിയ ഒരേ ഒരു ഭാഗ്യവതി ആയി.


അച്ഛൻ റിട്ടയർമെന്റ് ആയി പിന്നീട് സ്വന്തമായി ചെറിയൊരു വീട് വാങ്ങി അവിടെ ഞാനും എന്റെ നേരെ മൂത്ത ഏട്ടനും ചേച്ചിയും അച്ഛനും അമ്മയുമായി പുതിയ സ്ഥലത്തു വന്നു താമസം തുടങ്ങി.  മൂത്ത ഏട്ടനും കുടുംബവും കുറച്ചകലെ ആയിരുന്നു താമസം. മൂത്ത ചേച്ചിയും നാട്ടിൽ ഉണ്ട്.  ഇടയ്ക്കിടെ മൂത്ത ഏട്ടനും ഏടത്തിയും അതുപോലെ മൂത്ത ചേച്ചിയും ചേട്ടനും ഒക്കെ വന്നു ഞങ്ങളുടെ സുഖവിവരങ്ങൾ തിരക്കി മടങ്ങും.  എല്ലാവർക്കും ആ സമയങ്ങളിൽ മുഖത്തു വല്ലാത്തൊരു മ്ലാനതയും സങ്കടവും  ഒക്കെയായിരുന്നു.  മൂത്ത ഏട്ടനും ജോലിസംബന്ധമായി ഇത്തിരി ക്ഷീണസമയം ആയിരുന്നു അക്കാലങ്ങളിൽ . എങ്കിലും “ എല്ലാം ശരിയാകും “ എന്നൊരു ആശ്വാസവാക്ക് പറഞ്ഞാണ് എപ്പോഴും അച്ഛനോടു യാത്രപറഞ്ഞു പോകുക .'അമ്മ വല്യ കഥപറച്ചിലുകാരിയായിരുന്നു.  അമ്മയുടെ കഥ എന്നു പറഞ്ഞാൽ പണ്ടുകാലത്തു നടന്ന ചില സംഭവങ്ങൾ ഒക്കെ അമ്മ വിവരിച്ചു പറയും. ആ നാളുകളിലാണ് 'അമ്മ കഥകൾ കൂടുതലും ഞങ്ങളെ പറഞ്ഞുകേൾപ്പിച്ചിട്ടുള്ളത്. 

 'അമ്മ അങ്ങനെ പറഞ്ഞുകേൾപ്പിച്ചിട്ടുള്ള ചില കാര്യങ്ങൾ കേൾക്കുമ്പോൾ ആകാംക്ഷയും കൗതുകവും തോന്നും. മനസ്സിൽ അങ്ങനെ പതിഞ്ഞുകിടക്കും. അങ്ങനെ തോന്നിയിട്ടുള്ള കാര്യങ്ങൾ വീണ്ടും വീണ്ടും ചോദിച്ചു ഞാൻ ശല്യം ചെയ്തു അമ്മയുടെ പിറകേ നടക്കും. അമ്മക്കത് എത്ര തവണ വിവരിച്ചു തരുന്നതിലും ഒരു മടിയുമുണ്ടായിരുന്നില്ല.  അങ്ങനെ അക്കാലങ്ങളിൽ 'അമ്മ ഓരോ കഥകൾ പറഞ്ഞും അച്ഛൻ ഓരോ കാര്യങ്ങൾ പറഞ്ഞുതന്നും ഉപദേശിച്ചും ഇളയകുട്ടികളായ ഞങ്ങളെ പലപ്പോഴും ആശ്വസിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നുവെങ്കിലും അച്ചനും അമ്മയും തെല്ല് അസ്വസ്ഥരും ആശങ്കാകുലരുമായിരുന്നു . എല്ലാ സുഖസൗകര്യങ്ങളിലും ജീവിച്ചു വന്ന ഞങ്ങൾ ഇളയകുട്ടികൾക്കു പിന്നീട് ജീവിതത്തിൽ  ഉണ്ടായ മാറ്റങ്ങൾ എങ്ങനെ ഉൾക്കൊള്ളും എന്ന ആശങ്ക ആവാം അച്ഛൻ ഞങ്ങളെ പഴയതിലും കൂടുതൽ അക്കാലങ്ങളിൽ ചേർത്തുപിടിക്കുകയും ഞങ്ങൾക്ക് വാത്സല്യം  നൽകുകയും സന്തോഷം നൽകുന്ന കുഞ്ഞുകാര്യങ്ങൾ ഒക്കെ ചെയ്തു തന്ന് ഞങ്ങൾ സത്യത്തിൽ അച്ഛനോടു ഏറെ അടുക്കുന്നത് അക്കാലങ്ങളിൽ ആയിരുന്നു.  


എന്റെ ഹൈസ്കൂൾ കാലയളവിൽ ആണെന്ന് തോന്നുന്നു കല്യാണച്ചടങ്ങുകളിൽ ഒക്കെ വീഡിയോ ഷൂട്ടിങ് ചെറിയ കേട്ടുകേൾവി ആയിത്തുടങ്ങുന്നേയുള്ളൂ . അതും വല്യ വമ്പൻ പാർട്ടികളുടെ ഒക്കെ കല്യാണങ്ങൾക്ക് എന്ന് എവിടെയൊക്കെയോ ആരൊക്കെയോ പറഞ്ഞു കേട്ടുള്ള അറിവു മാത്രം . മെല്ലെ മെല്ലെ അതു കുറച്ചു പണക്കാരുടെ ഇടയിലേക്ക് അതായതു സാധാരണക്കാരുടെ ഇടയിലേക്കും വ്യാപിച്ചു . അതെങ്ങനെയായിരിക്കും … സിനിമാ കാണുമ്പോലെയുണ്ടാവുമോ എന്നൊക്കെയൊരു കൗമാരത്തിലുണ്ടാകുന്ന ജിജ്ഞാസയും ആകാംക്ഷയും എന്നിലും ഉണ്ടായി. ആ ഒരു കാലയളവ് സമയത്താണ് എന്റെ നാലാമത്തെ ചേച്ചിയുടെ വിവാഹം. ആറുപെണ്മക്കളിൽ അച്ഛന്റെ സ്വപ്നം യാഥാർഥ്യമാക്കിയ ഭാഗ്യവതിചേച്ചിയുടെ . ചേട്ടന്റെയും ചേച്ചിയുടെയും നിരന്തരമായ തിരച്ചിലിനൊടുവിൽ അനിയത്തിക്കുവേണ്ടി അവിടെനിന്നും തെല്ലകലത്തിൽ ആസ്സാമിൽത്തന്നെ മറ്റൊരു സ്ഥലത്തു ജോലിയുള്ള ചേട്ടനുമായുള്ള വിവാഹം നാട്ടിൽ ഏറ്റവും ലളിതമായ രീതിയിൽ നടത്തി അവർ ജോലിസ്ഥലത്തേക്ക് തിരികെ പോകയും ചെയ്തു. അങ്ങനെ കുറച്ചു ദിവസത്തെ ചെറിയ സന്തോഷങ്ങൾക്ക് ശേഷം വീണ്ടും ഞങ്ങൾ അച്ഛനും അമ്മയും ഏട്ടനും ചേച്ചിയും ഞാനുമടങ്ങുന്ന ഞങ്ങളുടെ കുഞ്ഞുലോകത്ത് .  ഞങ്ങളുടെ വല്യച്ചനും വല്യമ്മച്ചിയും ഒക്കെ മരിച്ചുപോയതിൽ പിന്നെ 'അമ്മ അമ്മാവനെയും അമ്മായിയേയും ഒക്കെ കാണാനായി അമ്മയുടെ വീട്ടിൽ ഇടയ്ക്കു വല്ലപ്പോഴും പോകാറുണ്ടെങ്കിലും ഞങ്ങൾ ഒരിക്കലും അമ്മയോടോ അച്ഛനോടോ എങ്ങും യാത്രപോകണമെന്നോ കൂടെ വന്നോട്ടെ എന്നൊന്നും വാശി പിടിച്ചിട്ടില്ല . കാരണം ഞങ്ങളുടെ അച്ഛന് ജോലിയില്ലല്ലോ .. പഴയപൊലെയല്ലല്ലൊ എന്നുള്ള ഒരു ചിന്ത എപ്പോഴും മനസ്സിൽ ഉണ്ടായിരുന്നു അക്കാലങ്ങളിൽ . അങ്ങനെ ഒരു ദിവസം 'അമ്മ അമ്മവീട്ടിൽ പോയി തിരികെ വന്നപ്പോൾ 'ഒരു കല്യാണക്കാസറ്റ് കണ്ടതിന്റെ വിശേഷങ്ങൾ പറഞ്ഞു.  അമ്മയുടെ ഏതോ ബന്ധുവിന്റെ വീട്ടിലെ വിവാഹച്ചടങ്ങിന്റെ വീഡിയോ കാസെറ്റ്‌ കണ്ടതിന്റെ ത്രില്ലില് ആയിരുന്നൂ 'അമ്മ . പോരാത്തതിന് ആ കാസെറ്റ്‌ റെക്കോർഡ് ചെയ്തത് അമ്മാവന്റെ മകൻ ആയ ചേട്ടൻ ആയിരുന്നു . 'അമ്മ ആ കാസെറ്റിലൂടെ അമ്മയുടെ ബന്ധുക്കളെ ഒക്കെ ദീർഘനാളുകൾ ശേഷം കണ്ടതിന്റെ ആഹ്ലാദത്തിലായിരുന്നു .  അവിടുത്തെ അച്ഛന്മാരെപ്പറ്റിയൊക്കെ പറയുമ്പോൾ അമ്മയുടെ കണ്ണു നിറയുന്നത് ഞാൻ ശ്രദ്ധിച്ചു . അവരൊക്കെയും അമ്മയുടെ സഹോദരങ്ങൾ ആണെന്നും അമ്മയെ ഒക്കെ കാണുമ്പോൾ എന്തൊരു സ്നേഹമാണെന്നും ഒക്കെ 'അമ്മ പഴയ ഓർമ്മകൾ പറയുമ്പോൾ ”  നവവധു എങ്ങനെ ഉണ്ടായിരുന്നു അമ്മേ ..” എന്ന ചേച്ചിയുടെ ചോദ്യത്തിന്‌  'അമ്മ പറഞ്ഞ മറുപടി 

“ നല്ല സുന്ദരി …. പരമയോഗ്യത്തി … എന്നു പറഞ്ഞ്  'അമ്മ സെന്റിമെന്റ് വിട്ട് ഏട്ടന്റെ വീഡിയോ ഷൂട്ടിങ് കഴിവുകൾ പുകഴ്ത്താൻ  തുടങ്ങി … അല്ലെങ്കിലും 

'അമ്മവീട്ടിലെ കാര്യങ്ങൾ പറയുമ്പോൾ അമ്മക്ക് നൂറുനാവാണെന്നു പലപ്പോഴും തോന്നിയിട്ടുമുണ്ട് . “ വധു മുടിയിൽ നിറയെ മുല്ലപ്പൂക്കൾ ചൂടി കൈനിറയെ സ്വർണ്ണവളകളുമണിഞ്ഞ്  ചെടികൾക്കിടയിലൂടെയും കപ്പത്തോട്ടത്തിനിടയിലൂടെയും ഒക്കെ സിനിമാ സ്റ്റൈലിൽ ഇങ്ങനെ നടന്നു വരുന്ന കാഴ്ച കാണേണ്ടതു തന്നെ എന്ന അമ്മയുടെ വർണ്ണന എന്റെ മനസ്സിൽ പതിഞ്ഞു. സിനിമയിൽ കാണുമ്പോലെ ഒക്കെ അഭിനയിച്ച ആ ഭാഗ്യവതി ആരാണാവോ എന്നൊരു കൗതുകത്താൽ ആ വധുവിനെപ്പറ്റി ഒരുപാടു ചോദ്യങ്ങളും സംശയങ്ങളും ഒക്കെ ഞാനമ്മയോട് ചോദിച്ചുകൊണ്ടിരുന്നു. 'അമ്മ അപ്പോഴും അമ്മയുടെ സഹോദരപുത്രനായ ഏട്ടന്റെ വീഡിയോഷൂട്ടിങ് കഴിവുകളാണ് വധുവിനെ അങ്ങനെ പുൽച്ചെടികൾക്കിടയിലൂടെയും കപ്പത്തോട്ടത്തിലൂടെയും ഒക്കെ നടത്തിച്ചു ഭംഗിയായി എടുത്ത ഏട്ടൻ എത്ര … മിടുക്കൻ “ ഇങ്ങനെ സഹോദരപുത്രന്റെ  കഴിവുകളിൽ അഭിമാനപുളകിതയായി ഓരോ ഓർമ്മകൾ അയവിറക്കുമ്പോൾ എന്റെ ചിന്തയിൽ  മുഴുവൻ ആ നായികാരൂപമായിരുന്നു. അക്കാലങ്ങളിലെ നായികമാരായ സീമയെയോ  സുഹാസിനിയെയോ ഒക്കെ ഓർത്തുപോയി . പുൽച്ചെടികൾക്കിടയിലൂടെയും കപ്പത്തോട്ടത്തിനിടയിലൂടെയും മുല്ലപ്പൂക്കൾ ചൂടി കൈനിറയെ വളകളുമണിഞ്ഞു അങ്ങനെ ആടിപ്പാടി നടന്ന ആ കഥാനായിക  എന്റെ മനോമുകുരത്തിൽ പിന്നെയും എപ്പോഴൊക്കെയോ വന്നെത്തിനോക്കി.  അവരാരെന്നോ ഏതെന്നോ എനിക്കറിയില്ല … കാലങ്ങൾ മുന്നോട്ടു പോയി … മാറ്റങ്ങൾ ഉണ്ടായി . വീഡിയോ ഷൂട്ടിംഗ് … കഥാനായിക ...ഒക്കെ മറവിയിലാണ്ടു . കൗമാരം വിട്ടു കുറച്ചൂടെ പക്വത കൈവന്നപ്പോൾ അത്തരം കൗതുകങ്ങൾ ഒന്നും ഉണ്ടായതുമില്ല. 'അമ്മ പറഞ്ഞ കഥകളിലെ അതിശയോക്തിയും മങ്ങി. ഞങ്ങളുടെ ജീവിതം മെല്ലെ മെല്ലെ മെച്ചപ്പെട്ടു. ചേച്ചിയുടെ വിവാഹവും ആർഭാടങ്ങൾ ഒന്നും ഇല്ലാതെ ഏറ്റവും ലളിതമായ രീതിയിൽ നടന്നു.  ഇതിനിടയിൽ ഞങ്ങളെ ഏറെ സങ്കടത്തിലാഴ്ത്തി ഞങ്ങളുടെ പ്രിയപ്പെട്ട അച്ഛൻ ഞങ്ങളെ വിട്ടു യാത്രയായി.    ഞാനും എന്റെ നേരെ മൂത്ത ഏട്ടനും  അച്ഛനില്ലാത്ത കുട്ടികളായി .  മൂത്ത ഏട്ടൻ ഞങ്ങളെ സ്വന്തംമക്കളെപ്പോലെ ചേർത്തുനിർത്തി അച്ഛനില്ലാത്ത ദുഃഖം നികത്തി.  ഏട്ടൻ ഞങ്ങൾക്ക് എല്ലാമായിരുന്നു . അത്രമേൽ സ്നേഹവും വാത്സല്യവും സ്വാതന്ത്ര്യവും ഞങ്ങൾക്ക് നൽകിയിരുന്നു .  ഇതിനിടയിൽ ഏതൊക്കെയോ ബന്ധുക്കളുടെ വിവാഹങ്ങൾ … അവയൊക്കെ ഓരോരുത്തരുടെ സാമ്പത്തികസ്ഥിതിക്കും നിലയ്ക്കും ഒക്കെ അനുസരിച്ച ആർഭാടങ്ങൾ ..വീഡിയോ ...ഷൂട്ടിംഗ്… ഒക്കെ സർവ്വസാധാരണമായിക്കൊണ്ടിരുന്നു.  ഒന്നിലും കൗതുകമോ ആഗ്രഹമോ ഉണ്ടായില്ല . കുട്ടിക്കാലത്തു ഞങ്ങൾ അനുഭവിച്ച സുഖങ്ങളും സൗഭാഗ്യങ്ങളും നിറഞ്ഞ ജീവിതവും അവിടെനിന്നും മറ്റൊരു അവസ്ഥയിലേക്ക് ഞങ്ങൾക്ക് ജീവിക്കേണ്ടിവന്ന സാഹചര്യവും ഏറെ കഷ്ടപ്പെട്ട് വീണ്ടും മെച്ചപ്പെട്ട ഒരുജീവിതം  തിരികെക്കൊണ്ടുവരാനായി ഏട്ടൻ ചെയ്ത പ്രയത്നങ്ങളും എല്ലാം ഞങ്ങൾക്ക് ജീവിതപാഠങ്ങൾ ആയിരുന്നു.. താമസിയാതെ യാദൃച്ഛികമെന്നോണം അമ്മയുടെ ഒരു ബന്ധുവീട്ടി ൽ നിന്നു വന്ന ആലോചനയെത്തുടർന്നുള്ള എന്റെ വിവാഹം . ഒക്കെ ഒരു നിമിത്തമാകാം എന്ന എന്റെ അമ്മയുടെ ആശ്വാസം. വിവാഹശേഷം അവിടുത്തെ ഓരോ ബന്ധുഗൃഹങ്ങളിൽ വധൂവരന്മാരായ ഞങ്ങൾ സന്ദർശിക്കുമ്പോൾ ആണ് എന്റെ 'അമ്മ അവർക്കൊക്കെ ആരാണ് എന്നും അമ്മയോട്‌ അവർക്കൊക്കെ ഉളള സ്നേഹം എത്ര വലുതാണെന്നും  നൂറുനാവോടെ 'അമ്മ പറയാറുള്ള 'ഓരോ വിശേഷങ്ങളും ഇതൊക്കെയായിരുന്നല്ലോ എന്നും ഞാൻ മനസ്സിലാക്കിയത്. അന്നേവരെ ജീവിതത്തിൽ ഒരിക്കൽപോലും കണ്ടിട്ടില്ലാത്തവർ എന്റെ അമ്മയുടെ പേര് പറഞ്ഞ് എന്നെ വാത്സല്യത്തോടെ ചേർത്തുനിർത്തി പ്രായമായവർ എന്നെ കെട്ടിപ്പിടിച്ചു ഉമ്മതന്നുകൊണ്ട് എന്റമ്മയുടെ വിശേഷം തിരക്കുമ്പോൾ എന്റെ 'അമ്മ ഇവർക്കൊക്കെ എത്ര ജീവനാണെന്നും പ്രിയപ്പെട്ടവളാണെന്നും അഭിമാനത്തോടെ ഞാൻ ഓർത്തു.  കുറേനാളുകൾ ശേഷം ആണ് വിവാഹം കഴിച്ചു ചെന്ന വീട്ടിലെ ഒരു ചേച്ചിയുടെ കല്യാണകാസെറ്റ് കാട്ടിത്തരാം അതിൽ ഇവിടുത്തെ അച്ഛനെ കാണാം എന്നുകേട്ടപ്പോൾ എനിക്കു വല്ലാത്തൊരു ആകാംക്ഷയായി . കാരണം ഞാൻ അച്ഛന്റെ ബന്ധുവാണല്ലോ പക്ഷേ അച്ഛൻ മരിച്ചുപോയതുകൊണ്ട് അവിടെ ഭിത്തിയിൽ തൂക്കിയിരിക്കുന്ന അച്ഛന്റെ ഫോട്ടോ മാത്രേ കണ്ടിട്ടുള്ളൂ . അങ്ങനെ കാസെറ്റിട്ട് വീഡിയോ കണ്ടുതുടങ്ങി ഏതൊക്കെയോ അറിയാത്ത മുഖങ്ങൾ .. ഇപ്പോൾ കാണുന്ന ചില മുഖങ്ങളുടെ പഴയ രൂപം … അച്ഛൻ … 'അമ്മ ഒക്കെ അങ്ങനെ കണ്ടുവന്നു പെട്ടെന്നായിരുന്നു പഴയ ഒരു സിനിമാപ്പാട്ടിന്റെ അകമ്പടിയോടുകൂടിയുള്ള നായികയുടെ രംഗപ്രവേശം … പെട്ടെന്ന് ഗതിമാറി നായിക സാരിത്തുമ്പ് വിടർത്തിയിട്ടു സ്ലോമോഷനിൽ പുൽച്ചെടികൾക്കിടയിലൂടെ … പെട്ടെന്ന് എന്റെ ഓർമ്മ വർഷങ്ങൾ പിറകിലോട്ടു പാഞ്ഞു . എന്റമ്മ പറഞ്ഞ കഥയിലെ നായിക… ഞാൻ ആഹ്ലാദം കൊണ്ട് ഒച്ച വച്ചു . കൂടിരുന്നയാൾ കാര്യമറിയാതെ അന്തം വിട്ടിരിക്കുമ്പോൾ ഞാൻ ഉറക്കെ പറഞ്ഞു എന്റമ്മ ഇക്കഥ എന്നോട് പണ്ട് പറഞ്ഞിട്ടുണ്ട്‌ ...എന്റെ വാക്കുകൾ  കേട്ടിരുന്നവർക്കും തെല്ല് അത്ഭുതം .  ആ കാസെറ്റ്‌ കാണുമ്പോൾ ചേച്ചി രണ്ടുകുട്ടികളുടെ അമ്മയായിക്കഴിഞ്ഞിരുന്നു . ചേച്ചിയുടെ പഴയ രൂപത്തിൽ നിന്നും ഞാൻ കാണുമ്പോൾ കുറച്ചു തടി വച്ചിട്ടുണ്ട് എങ്കിലും വല്യ വിടർന്ന കണ്ണുകളും നല്ല ഉള്ളുള്ള മുടിയും ഉളള ഇരുനിറക്കാരി സുന്ദരി ആയിരുന്നു . വർഷങ്ങൾ ശേഷം ഈ ഫോട്ടോ ചേച്ചിയുടെ മകൾ അവളുടെ പ്രൊഫൈലിൽ ഇട്ടിരിക്കുന്നത് കാണാനിടയായപ്പോൾ വീണ്ടും ഒത്തിരി ഒത്തിരി ഓർമ്മകളിലേക്ക് ഈ ചിത്രം എന്നെ കൂട്ടിക്കൊണ്ടുപോയി . എല്ലാം യാദൃശ്ചികം.  ഉടമയുടെ അനുവാദമില്ലാതെ ആണ് ഫോട്ടോ ഷെയർ ചെയ്തത്.  പ്രായമായ പലരും ഇതിനോടകം യാത്രയായി . എങ്കിലും അമ്മബന്ധുക്കളിലെ പലമുഖങ്ങളും ഇന്നും മനസ്സിൽ തെളിമയോടെ ഉണ്ട് .

 കാണുമ്പോൾ “ നീ ഞങ്ങടെ കുഞ്ഞാ .. നിനക്കറിയുമോ .. “എന്നു പറഞ്ഞ് നിറഞ്ഞ ചിരിയോടെ ചേർത്തുപിടിക്കുന്നവർ…  അടുത്ത തലമുറയിൽപ്പെട്ടവർ അതറിയണമെന്നില്ല. കഴിഞ്ഞയിടെ ഒരു ബന്ധു പറയുകയുണ്ടായി “ ഓർമ്മയുണ്ടോ … എന്റെ കുട്ടികളെ അറിയുമോ … വന്നപെണ്ണുങ്ങൾക്കു ഒന്നും അറിയില്ല ...ഞങ്ങളൊക്കെ പണ്ട് ഒരുമിച്ചു കളിച്ചു വളർന്നവർ .. എന്ന് ..”.  നല്ല വിഷമം തോന്നി .. ഞാനവർക്കാരാണ് എന്നുപോലും അറിയാമെന്നു തോന്നുന്നില്ല. അവർക്ക് മുൻപേയുള്ളവർ കാണുമ്പോഴൊക്കെ എത്ര സ്നേഹത്തോടെയും വാത്സല്യത്തോടെയും ഞങ്ങളുടെ … എന്ന്  പറഞ്ഞുകൊണ്ട് 

 വിശേഷങ്ങൾ തിരക്കുകയും  പറയുകയും ചെയ്തിട്ടുള്ളവർ എന്നോർത്തു.  കാലത്തിന്റെ പോക്ക് എത്ര വേഗമാണ് … ഇതിനിടയിൽ ചില കാര്യങ്ങൾ എന്റമ്മ പറഞ്ഞപോലെ …. യാദൃശ്ചികമായി ആവാം ജീവിതത്തിൽ വന്നു ഭവിക്കുക … 




Saturday 14 November 2020

വളവും വളയത്തിലെ ചില അഭ്യാസങ്ങളും ...


തീരെച്ചെറുപ്പത്തിൽ വളരെ ആരാധനയോടെ നോക്കിക്കണ്ട രണ്ടു വ്യക്തിത്വങ്ങൾ ആയിരുന്നു മൂപ്പരും ഞങ്ങളുടെ വഴിയേ ഓടിക്കൊണ്ടിരുന്ന ഒരേയൊരു ബസ്സായ  പ്രിൻസ്ബസ്സിന്റെ ഡ്രൈവറും .   മൂപ്പർ ആരാണെന്നു മറ്റൊരു കഥയിലൂടെ പറയാം ട്ടോ .. വല്ലപ്പോഴും ഒക്കെയേ ഈ പ്രിൻസ് ബസ്സിൽ കയറി യാത്ര ചെയ്യാനുള്ള ഭാഗ്യമുണ്ടായിരുന്നുള്ളൂ .  ഇന്നത്തെ  ബിമാനയാത്ര അല്ലെങ്കിൽ വല്ല ഷിപ്പിലോ മറ്റോ യാത്ര ചെയ്യാൻ പോവുന്നതു മാതിരിയുള്ള കൗതുകവും ആഹ്ലാദവുമായിരുന്നു അന്നത്തെ പ്രിൻസ്ബസ്സിലെ  യാത്ര .


ഞങ്ങളുടെ 'അമ്മ അപൂർവം ചില സന്ദർഭങ്ങളിൽ അടുക്കളയിൽ നിന്നൊരു മോചനം നേടി ടൗണിലേക്കൊരു യാത്രയുണ്ടാവും . 'അമ്മ സ്വരുക്കൂട്ടിവച്ച ചില ചില്ലറത്തുട്ടുകൾ ഇമ്മിണി തരക്കേടില്ലാത്ത ഒരു തുകയായാൽ "കുമാർജീടെ "( സ്ഥലത്തെ  പ്രധാന സ്വർണ്ണപ്പണിക്കാരൻ ) കടയിലേക്കാവും  ആപോക്ക് . അഞ്ചാറു പെൺകുഞ്ഞുങ്ങൾ ഇങ്ങനെ പുരനിറഞ്ഞു നിൽക്കുമ്പോൾ അമ്മമാർക്കുണ്ടാവുന്ന വേവലാതി പറഞ്ഞറിയിക്കേണ്ടതില്ലല്ലോ ...  തിരിച്ചു വരുമ്പോൾ മൂത്തവർക്കാർക്കെങ്കിലും ഒരു വളയോ  ലോക്കറ്റോ  കമ്മലോ എന്തെങ്കിലും വാങ്ങിയിട്ടുണ്ടാവും ... അതാർക്കായാലും ഞങ്ങൾ മക്കൾക്കെല്ലാവർക്കും സന്തോഷമാവും . പിന്നെ അതു സ്വന്തമായിക്കിട്ടുന്നവർക്ക് ഇത്തിരി ആഹ്ലാദം കൂടുതലുണ്ടാവും ... അത്രേയുള്ളൂ വ്യത്യാസം .


ചില സന്ദർഭങ്ങളിൽ അത്യാവശ്യം വാശിപിടിച്ചും കരഞ്ഞും ഒക്കെ അമ്മയെ ശല്യം ചെയ്താൽ ഏറ്റവും ഇളയകുട്ടി എന്ന ചെറിയൊരു പരിഗണനയിൽ ആ യാത്രയിൽ എന്നെക്കൂടി കൂട്ടാൻ 'അമ്മ സന്മനസ്സു കാണിക്കും .  അനുവാദം കിട്ടിയാൽ പിന്നെ പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദമാണ് . വേഗം റെഡിയാകും . പക്ഷേ അമ്മയാവട്ടെ പത്തുമണിക്കാണ് ബസ്സെങ്കിൽ പത്തുമണിക്ക് പത്തുമിനിറ്റ് മുന്നേവരെ ഓരോ പണികൾ ചെയ്തിങ്ങനെ നടക്കും . ഒടുക്കം 'അമ്മ സാരിചുറ്റാൻ തുടങ്ങുമ്പോഴാവും പ്രിൻസ്ബസ്സിന്റെ ഇരപ്പ്  കേൾക്കാം . അപ്പോൾ വീട്ടിൽ വല്യൊരു ബഹളമാണ് ..." അയ്യോ ബസ്സു വരുന്നേ .... അമ്മായിതുവരെ ഒരുങ്ങിയില്ലേ.." എന്നൊക്കെ .  പ്രിൻസ്ബസ്സ്  " കല്യാണിമുക്കിൽ "  ( ഞങ്ങളുടെ സ്റ്റോപ്പിന്റെ പേര് ) കൊണ്ടു നിർത്തി നീട്ടി ഹോണടിക്കും . അപ്പൊ ആരെങ്കിലും മുറ്റത്തിറങ്ങിനിന്ന് ഉച്ചത്തിൽ നീട്ടിപ്പറയും " ആളൊണ്ടേ ....പോകല്ലേ ...."  എന്ന് . ഞങ്ങളുടെ വീട്ടിൽനിന്ന് കുറച്ചുവഴി .... പിന്നൊരു തോടും കടന്ന്‌  മുകളിൽ കയറിച്ചെല്ലണം ബസ്സ് സ്റ്റോപ്പിലേക്ക് .    പിന്നെ 'അമ്മ സൂപ്പർഫാസ്റ്റിനേക്കാൾ വേഗത്തിൽ ബസ്സ്സ്റ്റോപ്പിലോട്ടൊരു പാച്ചിലാണ് .  ഞാൻ വാലുപോലെ പിറകേയും ... അന്നത്തെ ബസ്സുകാർ ഇന്നത്തെ ബസ്സുകാരെപ്പോലെ ആവേശവും മത്സരവും പരക്കംപാച്ചിലും  ഒന്നും ഉണ്ടായിരുന്ന ആൾക്കാരായിരുന്നില്ല . വളരെ ക്ഷമയും സഹനശക്തിയും ശാന്തസ്വഭാവവുമുള്ളവരായിരുന്നു . 


അങ്ങനെ ഓടിയണച്ച് ഞങ്ങൾ ബസ്സ്സ്റ്റോപ്പിൽ  ചെല്ലുമ്പോൾ ബസ്സിന്റെ വാതിൽപ്പടിയിൽ നിൽക്കുന്ന കിളി ഒരു ചോദ്യമെറിയും " എന്റമ്മച്ചീ ... ഇത്തിരി നേരത്തേ  ഇറങ്ങിയാൽ എന്താ കുഴപ്പം ...." ഒപ്പം അയാൾ എന്നെ എടുത്തു ബസ്സിനകത്തോട്ടു വയ്ക്കും . പിന്നെ എന്റെ വക ഒരു ജഗപൊകയുണ്ടാവും ബസ്സിനുള്ളിൽ . ബെല്ലടിച്ചു വണ്ടിനീങ്ങാൻ തുടങ്ങുംമുന്പേ  ഏതുവിധേനയും  പാഞ്ഞു ഡ്രൈവറുടെ സീറ്റിന്റെ ഇടത്തേസൈഡിലെ  പെട്ടിപ്പുറത്തു ഇരിപ്പുറപ്പിക്കുക . പിറകിലൊക്കെ സീറ്റുണ്ടാവും ........പിറകീന്നു അമ്മേടെ നീട്ടിവിളിയും വരും ... ഞാനപ്പോഴേക്കും പെട്ടിപ്പുറംസീറ്റു  കരസ്ഥമാക്കിയിരിക്കും .  പിന്നെ 'അമ്മ ഇടയ്ക്കിടെ പറഞ്ഞോണ്ടിരിക്കും "  വീഴല്ലേ ... മുറുക്കെപ്പിടിച്ചിരുന്നോണേ ...."  ഞാൻ സൈഡിലുള്ള കമ്പിയിലും മറ്റും കൈയും കാലുമെല്ലാം വച്ച് മുറുക്കെപ്പിടിച്ചിരുന്നുകൊണ്ട്  ( അത്ര നല്ല വഴിയാണ് )  ഡ്രൈവറുചേട്ടനെ  സാകൂതം വീക്ഷിക്കും . ഈശ്വരാ ...!! പുള്ളിക്കാരൻ ആ സീറ്റിലിരുന്ന്  സ്റ്റിയറിങ്ങിൽ കാണിക്കുന്ന അഭ്യാസങ്ങൾ എന്നെ അത്ഭുതപരതന്ത്രയാക്കും . പിന്നെ അതൊരു ആരാധനയായി മാറും .  പിന്നെ ഇടയ്ക്കിടെ ചില സ്റ്റോപ്പുകളിലൊക്കെ ഞങ്ങടെ സ്റ്റോപ്പിലെ പതിവുരീതി ആവർത്തിക്കാറുണ്ട് കേട്ടോ .. അങ്ങനെ വല്ലപ്പോഴുമുള്ള  ബസ്സ്‌യാത്രയും  പെട്ടിപ്പുറംസീറ്റുപിടുത്തവും  ഡ്രൈവറുചേട്ടന്റെ അഭ്യാസങ്ങൾ കണ്ടന്തംവിട്ടിരിക്കുന്നതും  എനിക്കൊരു ഹരം തന്നെയായിരുന്നു കുഞ്ഞുന്നാളുകളിൽ .  ആ  പ്രായത്തിലൊക്കെ ടീച്ചർമാരും പിന്നെ വീട്ടിലുള്ളവരും ഒക്കെ ചോദിക്കുന്ന ഒരു ചോദ്യമുണ്ടല്ലോ … " ഭാവിയിൽ  ആരാകാനാണ് ആഗ്രഹം ...?"  എന്റെ വല്യച്ഛൻ ( അമ്മയുടെ ചേച്ചിയുടെ ഭർത്താവ്‌ )  ഇടക്കൊക്കെ ഞങ്ങളുടെ വീട്ടിൽ വന്നാൽ ഞങ്ങൾ ചെറിയകുട്ടികൾ  വല്യച്ചനു ചുറ്റും കൂടും . വല്യച്ഛൻ തമാശകൾ പറഞ്ഞും കഥകൾ പറഞ്ഞും ഒക്കെ ഞങ്ങളെ രസിപ്പിക്കും . ഞാനും എന്റെ നേരെമൂത്ത ഏട്ടനും പിന്നെ എന്റെ കസിൻചേട്ടനും  ചേച്ചിയും ... ഞങ്ങൾ നാലുപേരായിരുന്നു കൂട്ടുകെട്ട് .  വല്യച്ഛൻ പാട്ടുപാടും ... കഥ പറയും . ഒരിക്കൽ വല്യച്ഛൻ ഞങ്ങളോടിതേ ചോദ്യം ചോദിച്ചു .. "  വലുതാകുമ്പോൾ ആരാകാനാണ് മക്കളേ നിങ്ങളുടെ ആഗ്രഹം ..?"   അവരൊക്കെ ഡോക്ടർ .... എൻജിനീയർ ... ടീച്ചർ ... ഇങ്ങനെയുള്ള അവരുടെ സ്വപ്‌നങ്ങൾ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു . കൂട്ടത്തിൽ ഏറ്റവും ഇളയതായ എന്നെ വല്യച്ഛൻ മാത്രം ഓമനപ്പേരിട്ടുവിളിക്കുന്ന ആ വിളിയോടെ ചോദിച്ചു "  ടീ ..കല്യാണിക്കുട്ടീ .. നിനക്കാരാകാനാ ആഗ്രഹം ...?"  ഞാൻ വല്യ ഗമയിൽ കാച്ചി "  മൂപ്പർ ..."  അപ്പോൾ അവരെല്ലാം കളിയാക്കി ചിരിച്ചു . അപ്പോൾ ഞാൻ താമസിയാതെ പറഞ്ഞു " ഡ്രൈവർ ....."  അപ്പോഴേക്കും വല്യച്ഛനുൾപ്പടെ എല്ലാരുംചേർന്ന്  ഉച്ചത്തിൽ കൂട്ടച്ചിരിയായി . വല്യച്ഛൻ എന്റെ ചെവിയിൽ ചെറിയ കിഴുക്കുതന്നോണ്ടു പറഞ്ഞു " മണ്ടീ .... പെൺപിള്ളാരു വല്ലോം മൂപ്പരോ ഡ്രൈവറോ ആകുവോ ..." 

അപ്പോഴേയ്ക്കും ഏട്ടനും കൂട്ടരും ആർത്തുചിരിയും  കളിയാക്കലും തുടങ്ങിയിരുന്നു . വല്യച്ഛൻ ചെവിയിലെ കിഴുക്കൽ സോഫ്റ്റാക്കിക്കൊണ്ടു പറഞ്ഞു " ടീച്ചറാവണം .. ന്നു പറയെടീ ... " .  ഞാനപ്പോൾ മോങ്ങലിന്റെ പരുവത്തിൽ പറഞ്ഞു "  വേണ്ടാ ... എനിക്കു ഡ്രൈവറായാൽ മതി ... "  അവരെല്ലാം ചേർന്ന് ഉറക്കെ പൊട്ടിച്ചിരിച്ചു .  പാവം വല്യച്ഛൻ ഇന്നു ജീവിച്ചിരിപ്പില്ല . 


പിന്നീട് കളികൾക്കിടയിലും ഒക്കെ ഏട്ടനും കൂട്ടരും എന്നെ മൂപ്പരെന്നും ഡ്രൈവറെന്നും ഒക്കെ വിളിച്ചു പരിഹസിച്ചിരുന്നു . അതൊന്നും എന്നെ തളർത്തിയില്ലെന്നു മാത്രമല്ല ആ ആഗ്രഹം എന്റെ മനസ്സിന്റെ ഉള്ളിൽ പതിഞ്ഞു കിടന്നു .  വലുതാവുംതോറും ആഗ്രഹങ്ങളൊക്കെ മാറിമറിഞ്ഞു വന്നുവെങ്കിലും ഡ്രൈവിംഗ് പഠിക്കണമെന്ന മോഹം ഇങ്ങനെ ഇടയ്ക്കിടെ മനസ്സിൽ തോന്നിയിരുന്നു . അങ്ങനെ വിവാഹശേഷം ഒരിക്കൽ ഭർത്താവ്‌ പൊടുന്നനെയാണ്  " നീ പോയി ഡ്രൈവിങ്ങിനു ചേരൂ ... അത്യാവശ്യം അങ്ങോട്ടോ ഇങ്ങോട്ടോ ഒക്കെ ഒന്നുപോവാൻ നല്ലതല്ലേ ..."  എന്നു പറഞ്ഞത്‌ .  രോഗി ഇഛിച്ചതും  വൈദ്യൻ കല്പിച്ചതും ഒരുപോലെ ... എന്നപോലെയായി . 


അങ്ങനെ ഒരുപാടു ശിഷ്യഗണങ്ങളുള്ള സമർത്ഥനായ ഒരു ആശാന്റെ അടുത്ത് ഡ്രൈവിംഗ് പഠനത്തിനായി ചേർന്നു .  ക്ലാസ്സ്‌ തുടങ്ങിയ ആദ്യദിവസം ആശാന്റെ കാലിൽവീണു  പ്രണമിച്ചുകൊണ്ട് " എന്നെ അനുഗ്രഹിക്കൂ ..."  എന്നു പറഞ്ഞപ്പോൾ ആശാൻ സത്യത്തിൽ അത്ഭുതപ്പെട്ടു . ആദ്യമായാണ് ഒരു ശിഷ്യ ഇങ്ങനെ ചെയ്യുന്നത് എന്നുപറഞ്ഞ് എന്റെ വിനയകുനിമയിൽ അങ്ങേയറ്റം ആഹ്ലാദവാനായി എന്റെ തലയിൽ കൈവച്ചനുഗ്രഹിച്ചുകൊണ്ട് ഡ്രൈവിങ്ങിന്റെ ആദ്യപാഠങ്ങൾ പഠിപ്പിച്ചു തുടങ്ങി . 


വല്യകുഴപ്പമില്ലാതെ ക്ലച്ചും ഗിയറും ബ്രേക്കും ഒക്കെ എങ്ങനെ പ്രയോഗിക്കണമെന്നും ഇടത്തോട്ടും വലത്തോട്ടും ഒക്കെ തിരിയണമെങ്കിൽ എന്തൊക്കെ ചിഹ്നങ്ങൾ കാണിക്കണമെന്നും ( അന്നൊക്കെ ഇൻഡിക്കേറ്റർ ഇട്ടാലും കൈ പുറത്തുകാട്ടി സിഗ്നൽ ഒക്കെ കാണിക്കണമെന്നും എല്ലാ ഡ്രൈവർമാരും ഇൻഡിക്കേറ്റർ ശ്രദ്ധിച്ചുവെന്നു വരില്ല എന്ന്‌ ആശാൻ പറഞ്ഞിരുന്നു ) ഒക്കെ പഠിപ്പിച്ചു തന്നു .  ആശാൻ നല്ല കർക്കശക്കാരനും ദേഷ്യക്കാരനുമായിരുന്നു .  ശിഷ്യർ അതാരായാലും തെറ്റുകൾ കാണിച്ചാൽ മുഖം നോക്കാതെ ശാസിക്കുന്ന രീതിയായിരുന്നു ആശാന്റേത് .  വേണ്ടുന്നിടത്തും വേണ്ടാത്തിടത്തും ഒക്കെ ഹോൺ മുഴക്കി വഴിയേ നടന്നുപോവുന്ന മനുഷ്യരെ പേടിപ്പിച്ച് പലപ്പോഴും ആശാന്റെ കണ്ണുരുട്ടൽ നേരിടേണ്ടി വന്നതൊഴിച്ചാൽ വല്യകുഴപ്പമില്ലാതെ  അനുസരണയുള്ള ശിഷ്യയായി ഡ്രൈവിംഗ് പഠിച്ചു വരുന്ന സമയം .  


അങ്ങനെ ഒരുദിവസം ഞങ്ങളുടെ സ്ഥിരം റൂട്ടുവിട്ട്‌  മറ്റൊരു പുതിയ വഴിയേ ആശാൻ നിർദ്ദേശങ്ങൾ തന്ന്‌ എന്നെക്കൊണ്ട് വണ്ടിയോടിപ്പിച്ചു വരികയാണ് .  രണ്ടു ശിഷ്യഗണങ്ങൾ പിറകിലിരിപ്പുണ്ട് .  ഒരു ചെറിയ കയറ്റം . ആശാൻ തേർഡ് ഗിയറിൽനിന്ന് സെക്കന്റ് ഗിയറിലോട്ടു ഡൌൺ ചെയ്യിച്ച് ആക്സിലേറ്റർ  കൊടുക്കാൻ പറഞ്ഞു .  കയറ്റം കയറിച്ചെല്ലുമ്പോൾ ഒരു വളവു വലത്തോട്ടു തിരിയണം . ആശാൻ " സ്റ്റിയറിങ് തിരിക്കൂ ..." എന്നു പറഞ്ഞതും എന്റെ മനസ്സിൽ പ്രിൻസ്ബസ്സിലെ  ഡ്രൈവറെ ഓർമ്മവന്നു .  " ബ്രേക്കിടൂ ....." ആശാന്റെ ഒരലറിച്ചയായിരുന്നു അത്‌ . ഞാൻ ബ്രേക്കിൽ ചവിട്ടി . വണ്ടി ടപ്പേന്ന് നിന്നു .  കണ്ണുരുട്ടിക്കൊണ്ട്  ആശാൻ എന്റെ നേരെ കൈയോങ്ങി ചോദിച്ചു " എന്തായീ കാണിച്ചത് ... ഇതെവിടുന്നു പഠിച്ചു ..." അപ്പോഴാണ് എനിക്ക് സ്ഥലകാലബോധം ഉണ്ടായത്‌ ... ഒരു വീടിന്റെ മതിലിൽ തൊട്ടുതൊട്ടില്ലാമട്ടിൽ  വണ്ടി . ആശാൻ എന്നോടു പറഞ്ഞു " ഇങ്ങോട്ടു നോക്ക് ... ഞാനിതിൽ പിടിച്ചില്ലാരുന്നേൽ ഇപ്പോൾ കാണാമായിരുന്നു ...". അപ്പോഴാ ഞാൻ സത്യത്തിൽ അറിയുന്നേ ..........ആശാന്റെ കൈയിൽ  ഇത്ര വല്യ ബ്രേക്കും ക്ലച്ചും ആക്സിലേറ്ററും  ഒക്കെ ഉണ്ടായിരുന്നു എന്ന്‌ . 


ആശാൻ വീണ്ടും കയർക്കുകയാണ് ... " ഇതെന്താ ... ലോറിയോ ... എന്തായീ കാണിച്ചേ ..."

ഞാൻ വായിലെ നാവിറങ്ങിപ്പോയകണക്കെ കണ്ണുമിഴിച്ചിരുന്നതല്ലാതെ ഒരക്ഷരം ഉരിയാടിയില്ല . ആ കയറ്റം കണ്ടതേ എന്റെ മനസ്സിൽ പ്രിൻസ് ബസ്സും ഞങ്ങളുടെ അടുത്ത സ്റ്റോപ്പ് കഴിഞ്ഞുള്ള ആ വലിയകയറ്റവും ഇടത്തേ സൈഡിലേക്കുള്ള കൊടുംവളവു തിരിക്കാൻ ഡ്രൈവർ സ്റ്റിയറിങ്ങിൽ കാണിക്കുന്ന ആ സാഹസകൃത്യവും അതതുപോലെതന്നെ ആശാന്റെ അംബാസഡർ കാറിൽ പ്രയോഗിക്കയാണുണ്ടായത് .   ഇവിടെ വലത്തേ സൈഡിലേക്കു തിരിയേണ്ടതിനു പകരം  ഇടത്തേ സൈഡിലേക്കാണ്  ഞാൻ തിരിച്ചത് ... കൂടാതെ സ്റ്റീയറിങ്ങിന്റെ ഇടത്തേ സൈഡിൽ എന്റെ ശരീരത്തിലെ സകലബലവും കൊടുത്ത് രണ്ടുകൈകളും മാറി മാറി പ്രയോഗിച്ചു കൊണ്ട് ആക്സിലേറ്റർ  കൊടുത്തു .  ആ വീടിന്റെ മതിലിൽ ഇടിക്കാഞ്ഞത് എന്തോ ... ഭാഗ്യം ...  പിറകിലിരുന്ന  ശിഷ്യഗണങ്ങളുടെ അടക്കിച്ചിരിയുടെ ശബ്ദം ..... എന്റെ മുഖത്തെ ചമ്മലും വിഷമവും കണ്ട്‌ മനസ്സലിഞ്ഞ ആശാൻ എന്റെ നേരെ ഓങ്ങിയ കൈ താത്തുകൊണ്ടു   ചോദിച്ചു " എന്നാലും ഈ പ്രയോഗം എവിടുന്നു പഠിച്ചു ..? " ഞാൻ അനങ്ങിയില്ല . ആശാന്റെ കർശനതാക്കീതും  കിട്ടി .." ഇത്ര ഡിഗ്രിയിൽ മാത്രേ സ്റ്റീയറിങ്ങിന്റെ ഇടത്തേ സൈഡിൽ ഇടത്തേകൈ പ്രയോഗിക്കാവൂ ... അതുപോലെ വലത്തേ സൈഡിൽ വലത്തേകൈ പ്രയോഗിക്കാവൂ... മേലിൽ മുൻപു നടത്തിയ പ്രയോഗം ആവർത്തിക്കാൻ പാടുള്ളതല്ല ...". 


പിന്നീടൊരിക്കലും ഞാനാ സാഹസത്തിനു മുതിർന്നിട്ടില്ല . കയറ്റം വരുമ്പോൾ പ്രിൻസ്സ്ബസ്സിലെ ഡ്രൈവറെ ഓർമ്മ വന്നാലും ഞാൻ പെട്ടെന്ന് അയാളെ മനസ്സിൽനിന്ന് തൂത്തെറിഞ്ഞ് ആശാന്റെ മുഖം ഓർക്കാൻ ശ്രമിക്കും . എന്നാലും  ഡ്രൈവിങ്‌വേളയിലെ  പല സന്ദർഭങ്ങളിലും ആശാൻ അന്നുഞാൻ വളവുവളച്ച രീതിയും മറ്റും  പറഞ്ഞു കളിയാക്കുകയും കൂടെയുള്ള ശിഷ്യഗണങ്ങൾ ചിരിക്കയും ഞാനും അവരുടെ ചിരിക്കൊപ്പം കൂടുകയും ചെയ്തിട്ടുണ്ടെങ്കിലും അതിനു പിന്നിലെ രഹസ്യം ഞാനവരോട് ഒരിക്കലും വെളിപ്പെടുത്തിയിരുന്നില്ല . 

താമസിയാതെ വല്യ കുഴപ്പങ്ങളില്ലാതെ ഡ്രൈവിംഗ് പഠിച്ചെടുത്തു . ലൈസൻസും 

കരസ്ഥമാക്കി.  അങ്ങനെ ഡ്രൈവറാകാനുള്ള എന്റെ മോഹം പൂവണിയുകയും ചെയ്തു . 

ഇനി മൂപ്പരുടെ കഥ പിന്നൊരിക്കൽ പറയാം … 

****************************************************************************************






Sent from my iPad

Saturday 22 August 2020

അവലോകനം

 



അല്പം സ്ത്രീപക്ഷചിന്തകൾ 

****************************

ടി വി യിൽ ന്യൂസ് കണ്ടിരുന്നു കുറേക്കഴിഞ്ഞപ്പോൾ വെറുതെ ചാനൽ ഒന്നുമാറ്റി. അവിടെ ഒരു ചർച്ച. ..പെൺവിഷയം.. പെൺകുട്ടികൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾ… ഭർത്തൃഗൃഹങ്ങളിൽ സ്ത്രീധനവിഷയത്തെച്ചൊല്ലിയുണ്ടാകുന്ന പീഢനങ്ങൾ.. അതേത്തുടർന്നുണ്ടാകുന്ന ആത്മഹത്യകൾ… കൊലപാതകങ്ങൾ.. ഒക്കെയായിരുന്നു ചർച്ചാവിഷയം.  ആ ചർച്ചയിൽ പങ്കെടുത്ത ഒരു സ്ത്രീ ഊന്നിപ്പറഞ്ഞ ഒരുകാര്യം ..” നമ്മുടെ പെൺകുട്ടികളുടെ അവസ്ഥ വളരെ കഷ്ടമാണ്.. ദയനീയമാണ്‌ ..” എന്നാണ്. ആ വാക്കുകൾ എന്നെയും ഒത്തിരി വേദനിപ്പിച്ചു. 


ഇന്നത്തെ കുട്ടികൾ ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ല എല്ലാ കുട്ടികളും ജീവിതത്തിനൊരു ലക്ഷ്യമുള്ളവരാണ്. നന്നായി പഠിച്ച് നല്ലഒരു ജോലിനേടി സ്വന്തംകാലിൽ നിൽക്കണമെന്നും ഒക്കെ ഉറച്ച തീരുമാനങ്ങളുള്ള കുട്ടികൾ ആണ് ഇന്നത്തെ തലമുറ. അവർക്ക് ഒരുപാടു സ്വപ്നങ്ങളുണ്ട്.  പെൺകുട്ടികളെ സംബന്ധിച്ചു പറയുകയാണെങ്കിൽ അവർ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും പല പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരുന്നു.  പല തിക്തമായ അനുഭവങ്ങൾ ഉണ്ടാകുന്നു. ആൺകുട്ടികൾക്കും പ്രശ്നങ്ങൾ ഉണ്ടാകാറില്ലേ.. എന്ന ചോദ്യം ഉണ്ടാവാം.  ഇല്ലെന്നു പറയുന്നില്ല.. പക്ഷേ പെൺകുട്ടികളുമായി താരതമ്യപ്പെടുത്തി നോക്കുമ്പോൾ പ്രശ്നങ്ങൾ കുറവാണ്‌.  ഞാനീകേട്ട ചർച്ചയിൽ പെൺകുട്ടികളെ സംബന്ധിച്ച വിഷയമാകയാൽ ഞാനിവിടെ പെണ്കുട്ടികളെപ്പറ്റി പറയാൻ ആഗ്രഹിക്കുന്നത്. 


ഒരു ജോലിയൊക്കെ ആയിക്കഴിഞ്ഞശേഷമാണ് ഇന്നത്തെ മിക്കപെൺകുട്ടികളും വിവാഹത്തിനു തയ്യാറാവുന്നത്.  എല്ലാവരും എന്നല്ല… എന്നാലും. 

വളരെ നല്ല തീരുമാനംതന്നെ.  സമൂഹത്തിൽ ഒരു വിലയുണ്ടാവണമെങ്കിൽ ഒരു ജോലിയുള്ളതു നന്ന്. ജോലിയില്ലാത്ത വീട്ടമ്മമാർക്ക്‌ വിലയില്ല എന്നല്ല ഉദ്ദേശിച്ചത്. എങ്കിലും രണ്ടുംതമ്മിൽ വ്യത്യാസമുണ്ടെന്ന് പറഞ്ഞുവെന്നുമാത്രം.  നമ്മുടെവീടുകളിൽ ചെറുപ്പംമുതലേ പെൺകുട്ടികളെ പല വിലക്കുകളിലൂടെയാണ് വളർത്തുന്നത്.  ചിട്ടയോടെ കുഞ്ഞുങ്ങളെ വളർത്തണം. ചിലകാര്യങ്ങൾ നമ്മൾ കുഞ്ഞുങ്ങളെ പറഞ്ഞുമനസ്സിലാക്കണം...അത്‌ ആൺകുഞ്ഞായാലും പെൺകുഞ്ഞായാലും …  


നമ്മുടെ നാട്ടിൽ ഒരു കാഴ്ചപ്പാടുണ്ട്. വിവാഹംകഴിച്ചുചെല്ലുന്ന വീട്ടിൽ ആ പെൺകുട്ടിയോട് ബന്ധുക്കളുടെ ഒരു സമീപനം എന്നുപറയുന്നത് അവരെ കുറേ ചിട്ടവട്ടങ്ങൾ പഠിപ്പിച്ചുകൊടുക്കലാണ്. “അങ്ങനെ അവിടെ പെരുമാറണം … ഇങ്ങനെ ഇവിടെ പെരുമാറണം.. അങ്ങനെ വേണം.. ഇങ്ങനെ വേണം.. “ . ഈ പെൺകുട്ടിയെ വിവാഹംകഴിച്ച ആൺകുട്ടിയെ സംബന്ധിച്ച് ഈ ചിട്ടകളൊന്നുമില്ല. ആണിന് പെൺവീട്ടിൽ ചെല്ലുമ്പോൾ ആണിന്റെ ഇഷ്ടത്തിനനുസരിച്ച് നോക്കി അറിഞ്ഞു പെരുമാറിക്കോണം. പക്ഷേ പെണ്ണിന്റെ അവസ്ഥയോ.. കുറേ വിലക്കുകൾ .. പിന്നെ കുറേ നിയമങ്ങൾ.. ആവീടിന്റെ എല്ലാ ചുമതലയും എന്നുപറയുന്നത് വെറുതേ .. അടുക്കളതാക്കോൽ ഈ പെൺകുട്ടിയുടെ തലയിൽ അടിച്ചേൽപ്പിക്കുകയാണ്.. എന്നിട്ട് അതിലെ കുറ്റകുറവുകൾ കണ്ടുപിടിക്കലുകൾ.. ഈ വകകാര്യങ്ങളൊക്കെ ചെയ്യിക്കുന്നത് ആ വീട്ടിലെ സ്ത്രീകൾ തന്നെ. പുരുഷന്മാർക്ക് അവിടെ യാതൊരു റോളുമില്ല എന്നതും രസകരം. { “പെണ്ണിനെന്നും പെണ്ണുതന്നെ ശത്രു ..” ഇതൊരു വസ്തുത തന്നെ.. ഈ ചൊല്ല് എല്ലാക്കാലവും ഇങ്ങനെത്തന്നെ നിലനിൽക്കുകയും ചെയ്യും..} പെൺകുട്ടിക്ക് സ്വന്തംവീട്ടിൽനിന്നു കിട്ടിയിരിക്കുന്ന ഉപദേശവും … അവിടെച്ചെന്നാൽ സ്വന്തംവീടുപോലെ കരുതണം .. { സ്വന്തം വീടുപോലെ കരുതേണ്ടതുകൊണ്ടാവും ഭർത്തൃവീട്ടുകാർ ചെല്ലുമ്പോഴേ ഈ പെൺകുട്ടിയുടെ കൈയിൽ അടുക്കളയുടെ താക്കോൽ ഏൽപ്പിക്കുന്നത്.. മറ്റു താക്കോലുകൾ ഒന്നും അവർ ഒരിക്കലും മരുമകളെ ഏൽപ്പിക്കില്ല… ഇതിനെ എതിർക്കുന്നവർ ഉണ്ടാവാം.. സാധാരണവീടുകളിൽ ഇങ്ങനെയൊക്കെത്തന്നെയാണ് സംഭവിക്കുന്നത്. } 

 മാതാപിതാക്കളെയും ബന്ധുജനങ്ങളേയും സ്നേഹിക്കണം..  തിരിച്ചും ഉണ്ടാവേണ്ടതാണ്.. മരുമകളെ സ്വന്തംമകളെയെന്നപോലെ കരുതാനാവണം.   പക്ഷേ എത്രവീടുകളിൽ ഇങ്ങനെയുണ്ടാകുന്നു. ചുരുക്കം എന്നു വേണമെങ്കിൽ പറയാം.  ചിലർ വെറുതേ മേനിപറയുന്നതു കേൾക്കാം ..” മകളെപ്പോലെയാണ് കരുതുന്നത് എന്ന്.. വെറുതെ.. ഒരമ്മായിയമ്മക്കും മരുമകളെ സ്വന്തംമകളെയെന്നപോലെ കാണാനാവില്ല.. അതുപോലെ മരുമകൾക്കും സ്വന്തംഅമ്മയെപ്പോലെ അമ്മാവിയമ്മയെയും കാണാനാവില്ല. അതിന്റെ കാരണം മരുമകൾ അമ്മാവിയമ്മക്കിഷ്ടപ്പെടാത്ത ഒരു കാര്യം പറഞ്ഞാൽ അവർക്കൊരിക്കലും ക്ഷമിക്കാനും മറക്കാനും ആവില്ല. പക്ഷേ അതവരുടെ മകളായാൽ അവർ ക്ഷമിക്കും .. മറക്കും.. തിരിച്ചും അമ്മാവിയമ്മയുടെ ഭാഗത്തുനിന്ന് ശാസനാരൂപത്തിൽ അല്ലെങ്കിൽ പരുഷമായ വാക്കുകൾ ഉണ്ടായാൽ അവൾക്കതു മറക്കാനോ ക്ഷമിക്കാനോ ആവില്ല .. സ്വന്തം അമ്മയായാൽ അവളതു മറക്കും.. ക്ഷമിക്കും.. അതാണ് അതിലെ വ്യത്യാസം. ഇതൊരു പരമാർത്ഥം ആണ്. ഇതിനെ എതിർക്കുന്നവർ ഉണ്ടാവാം.  അത്‌ സത്യസന്ധമായ അഭിപ്രായമല്ല എന്ന് അടിവരയിട്ടു പറയുന്നു. ഇനി ഞങ്ങൾ ഇങ്ങനെയല്ല .. ഞങ്ങളുടെ വീട്ടിൽ ഇങ്ങനെയല്ല എന്നുള്ളവരുണ്ടെങ്കിൽ നല്ലകാര്യം.. നിങ്ങളുടെ നല്ലമനസ്സിനെ ബഹുമാനിക്കുന്നു. 


പലയിടങ്ങളിലും പെണ്മക്കളെ വിവാഹംകഴിച്ചുവിടുമ്പോൾ അമ്മയെക്കാളേറെ അച്ഛൻമാരുടെ കണ്ണുകൾ നിറയുന്നത്.. ചിലർ പൊട്ടിക്കരയുന്നത് കണ്ടിട്ടുണ്ട്. ആ അച്ഛൻ തന്റെ മകൾ സുഖമായി ജീവിക്കണം.. ഏറ്റവും നല്ല പുരുഷനാവണം അവളുടെ കഴുത്തിൽ താലിചാർത്തേണ്ടവൻ… എന്നൊക്കെയാണ് ആഗ്രഹിക്കുക. അങ്ങനെ നിരന്തരമായ തിരച്ചിലിലൂടെയാവും മകൾക്കനുരൂപനായ ഒരാളെ കണ്ടെത്തുക.  ഇനി ഇതൊക്കെ ഒത്തിണങ്ങിയ ബന്ധമാണ് കിട്ടിയതെങ്കിലും ആ പെൺകുട്ടിക്ക് ചിലപ്പോൾ അവിടെ സുഖമായും സന്തോഷമായും ജീവിക്കാൻ കഴിയുമെന്ന് തീർച്ചയാക്കാൻ സാധിക്കില്ല. ചിലരുടെ ജീവിതത്തിൽ പിന്നീടുണ്ടാകുന്ന പല പ്രശ്നങ്ങളും പരിഹരിക്കാനാവാത്തതും മാതാപിതാക്കളുടെ നിയന്ത്രണത്തിൽപ്പെടാത്തതും ആയ ദുഃഖങ്ങളായി മാറുന്നു.  ഇനി അവർക്കു പരിഹരിക്കാവുമെങ്കിൽത്തന്നെ ഇനിയും ഇതുപറഞ്ഞ് സ്വന്തംവീട്ടുകാരെ എന്തിനു ദുഃഖിപ്പിക്കണം എന്നോർത്ത് പലപെൺകുട്ടികളും അതു തുറന്നുപറയാറുമില്ല. പിന്നീട് പ്രശ്നങ്ങൾ അങ്ങേയറ്റം വഴളായി പരിഹരിക്കാനാവാത്ത അവസ്ഥകളിലേക്ക് ചിലജീവിതങ്ങൾ എത്തിപ്പെട്ടുപോകുന്നു.. പിന്നീട് വാർത്തകളാകുന്നു.  അതായിരുന്നു ആ ചർച്ചയിലെ സ്ത്രീപറഞ്ഞതും “ പെൺകുട്ടികളുടെ കാര്യം വളരെ ദയനീയവും കഷ്ടവുമാണ്.. എന്ന്. 


തന്റെ മകളെ വിവാഹംകഴിച്ചുവിട്ട് “ എന്റെ മകൾക്കവിടെ ഒരുജോലിയും ചെയ്യേണ്ടതില്ല .. ടീവി കണ്ടിരുന്നാൽ മതി… അവിടുത്തെ 'അമ്മ എല്ലാപണികളും ചെയ്തോളും.. …പരമാനന്ദസുഖം..” എന്ന് പറഞ്ഞുനടന്ന ഒരമ്മയെ അറിയാം.. പക്ഷേ അവരുടെ മകൻ വിവാഹം കഴിച്ചുകൊണ്ടുവന്ന ആ പെൺകുട്ടിയോടുള്ള അമ്മയുടെ സമീപനത്തിൽ മകനും അമ്മയുമായി നിരന്തരമായി വഴക്കുകൾ ഉണ്ടാവുകയും അങ്ങനെ പൊറുതികെട്ട് മകൻ മറ്റൊരിടത്തേക്ക് താമസം മാറ്റിയതും പിന്നീട് പരമാനന്ദസുഖത്തിൽ കഴിഞ്ഞ മകൾ അമ്മായിയമ്മപ്പോര് സഹിക്കാനാവാതെ ഈ അമ്മയുടെ അടുത്തുവന്നു താമസമാക്കിയതും അറിയാം. തന്റെ മകൾ ഒരുപണിയും ചെയ്യാതെ ഭർത്തൃവീട്ടിൽ സുഖിച്ചുകഴിഞ്ഞത് പൊങ്ങച്ചമായി പറഞ്ഞുനടന്ന 'അമ്മക്ക്‌ തന്റെ മരുമകൾ ജോലിതീർത്ത് കസേരയിൽ കയറി ഇരിക്കുന്നതു കാണുമ്പോൾ അസ്വസ്ഥത ഉണ്ടാകുന്നു. എന്താല്ലേ ഈ വിരോധാഭാസം..  നടന്നതും നേരിട്ടറിയാവുന്നതും ആയ സംഭവം തന്നെയാണ് ഇത്. 


മിക്ക സ്ത്രീകളുടെയും സ്വഭാവമാണ് ഇത്‌ … സ്വാർത്ഥത.. പല സ്ത്രീകളുടെയും നാവിൽനിന്നുകേട്ടിട്ടുണ്ട് പെൺമക്കളെ കെട്ടിച്ചുവിട്ടിട്ട് “ അവൾക്കൊരു ജോലിയുമറിയില്ല… അവൾ വല്ലതും ചെയ്യുമോ.... അറിയില്ല “.  ഇങ്ങനെ പറയുന്നത് വല്യ ക്രെഡിറ്റായി കാണുന്നവരാണ് ഇക്കൂട്ടർ. മകന്റെ ഭാര്യയോട് തിരിച്ചും. സ്ത്രീകൾ ആദ്യം അവനവനിലേക്കൊന്നു മനസ്സു തുറക്കാൻ തയ്യാറാവണം. നിങ്ങളും ഒരു സ്ത്രീയാണ്… നിങ്ങളും ഒരു മരുമകളായി കയറിവന്നവർ ആണ്.. നിങ്ങൾ മറ്റുള്ളവരുടെമേൽ നിയമങ്ങളും ചിട്ടകളും അടിച്ചേൽപ്പിക്കുമ്പോൾ സ്വയം ഒന്നു ചിന്തിച്ചാൽ നന്ന്.  ഈ പറയുന്ന നിയമങ്ങൾ ഒക്കെ നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ പ്രായോഗികമാക്കിയിട്ടുണ്ടോ… സ്വന്തം മക്കളെക്കൊണ്ട് ഈ നിയമങ്ങളൊക്കെ ചെയ്യിപ്പിക്കാറുണ്ടോ… ഒരിക്കലുമുണ്ടാവില്ല. 


ഒരുപെൺകുട്ടി വീട്ടിലോട്ടു കയറിവന്നാൽ അവളുടെ തലയിൽ എല്ലാഭാരവും വച്ചുകൊടുത്തിട്ട് അതാണ് കടമ എന്നുപറഞ്ഞ് മാറിനിന്ന് അവളുടെ കുറ്റവും കുറവുകളും കണ്ടുപിടിക്കലല്ല വേണ്ടത്.  ആപെൺകുട്ടിക്കൊരു സമയം കൊടുക്കണം.  ആ വീട്ടിലെ ചിട്ടകളും കാര്യങ്ങളും മനസ്സിലാക്കിയെടുക്കാൻ. ആൺകുട്ടികളും സ്വന്തംഭാര്യമാരെ സപ്പോർട്ട് ചെയ്ത് അവളെ സഹായിച്ച് അവൾക്കുവേണ്ട മനോധൈര്യവും സ്നേഹവും കൊടുക്കണം. വീട്ടിലെ മറ്റ്‌ അംഗങ്ങൾ ആ പെൺകുട്ടിയെ മര്യാദപഠിപ്പിച്ചെടുക്കാൻ നോക്കാതെ ഒരുമിച്ചു സഹകരിച്ച് സ്നേഹമായി കുടുംബം മുന്നോട്ടുകൊണ്ടുപോവാൻ ആണ് നോക്കേണ്ടത്.  അമ്മമാരേ... നിങ്ങളുടെ മകളുടെ കണ്ണൊന്നു നനഞ്ഞാൽ മുഖം തെല്ലൊന്നു വാടിയാൽ നിങ്ങളുടെ നെഞ്ചുരുകുംപോലെ നിങ്ങളുടെ വീട്ടിൽ കയറിവന്ന പെൺകുഞ്ഞിനും നിങ്ങളെപ്പോലെ ഉള്ളുനീറിക്കഴിയുന്ന ഒരമ്മയുണ്ടെന്നു നിങ്ങളോർക്കണം. 


പെൺകുട്ടികളേ …  നന്നായി പഠിച്ച്‌ ഒരു ജോലിനേടി സ്വന്തംകാലിൽ നിൽക്കാൻ പ്രാപ്തിയുള്ളവരാകൂ.. വിവാഹംകഴിച്ചുചെല്ലുന്ന വീട്ടിലെ മാതാപിതാക്കളെ തലമൂത്തവരെ ഒക്കെ ബഹുമാനിക്കണം. പക്ഷേ ആരുടെയും സഹതാപം വാങ്ങിയോ ചീത്തകേട്ടോ ജീവിക്കേണ്ടവരല്ല നിങ്ങൾ. തെറ്റുകണ്ടാൽ പ്രതികരിക്കാൻ ഉളള തന്റേടം ഉണ്ടാവണം. 

അമ്മമാർ മക്കളെ ആണെന്നോ പെണ്ണെന്നോ വ്യത്യാസം കാണിക്കാതെ വളർത്തൂ.  പുരുഷനൊപ്പം ഒരുമിച്ചു നടക്കേണ്ടവളാണ് സ്ത്രീ. ഒരു പെൺകുട്ടിയും അച്ഛനും അമ്മയ്ക്കും ബാധ്യതയല്ല.  മറ്റുള്ളവർക്ക് അപമാനിക്കാനോ അവളിൽ കുറ്റം ആരോപിക്കാനോ യാതൊരു അവകാശവും ഇല്ല. ഒരു കുഞ്ഞു ജനിക്കുമ്പോൾ നമ്മൾ ചോദിക്കുമല്ലോ “ ആണോ.. പെണ്ണോ..” ആണെന്നു കേട്ടാൽ മുഖം വിടരുകയും പെണ്ണെന്നുകേട്ടാൽ മുഖംചുളിക്കുകയും ചെയ്യുന്ന ചിലരെങ്കിലുമില്ലേ.  ആണായാലും പെണ്ണായാലും ഒരുപോലെ സന്തോഷിക്കാൻ നമുക്കാവണം. അവൾ നിങ്ങളുടെ വീട്ടിലെ വിളക്കാണ്. അതുപോലെ നിങ്ങളുടെ മകന്റെ ഭാര്യയായി വരുന്ന പെൺകുട്ടിയും നിങ്ങളുടെ വീട്ടിലെ വിളക്കാണെന്നു കരുതാനുള്ള മനസ്സ് കാണിക്കൂ.. അവളെ സ്നേഹിക്കൂ.. തീർച്ചയായും അവളും നിങ്ങളെ തിരിച്ചും സ്നേഹിക്കും.    

                                      ******************************

കൂട്ടുകാരേ മുകളിലെ ചിത്രം എനിക്കു വരച്ചു തന്നത്  എന്റെ ബന്ധുവായ രാഖിയാണ് . നല്ലൊരു ചിത്രകാരിയായ രാഖി മണിലാൽ ആനിമേഷൻ ഫീൽഡിൽ ജോലിചെയ്യുന്നു. 





Monday 4 May 2020

ചെറുക്കൻകാണൽ or പെണ്ണുകാണൽചടങ്ങ്


“ അനുക്കുട്ടി മനോരമ വീക്കിലിയിലെ ജോസിയുടെ നീണ്ടകഥയിൽ മുഴുകി സ്വയം മറന്നിരിക്കുന്നു. അനിയത്തി മിനിക്കുട്ടി മൂളിപ്പാട്ടും പാടി ഹാളിലെ സോഫയിൽ ചുരുണ്ടുകൂടിക്കിടപ്പുണ്ട്. രണ്ടും ഭൂലോക മടിച്ചിക്കോതകൾ. രണ്ടും കോളേജ് കുമാരിമാർ. മൂത്തവൾ അനുക്കുട്ടി ഡിഗ്രി മൂന്നാം വർഷ വിദ്യാർത്ഥിനി .. അനിയത്തി മിനിക്കുട്ടി  പ്രീഡിഗ്രി ഒന്നാം വർഷവും.  അമ്മയാണെങ്കിൽ രാവിലെ മൂത്തമകളുടെ വീട്ടിലേക്കു പോയിരിക്കുന്നു ഇവരുടെ ചേച്ചി അനിതക്കു പനി ആണെന്നറിഞ്ഞ് .. ഏട്ടൻ രാവിലെ ഓഫീസിലേക്കും പോയി. പെൺപിള്ളേർക്കു ക്രിസ്തുമസ് അവധിക്കാലമായതിനാൽ രണ്ടും ടീവിയിൽ സിനിമാ കണ്ടും വീക്കിലി വായിച്ചും സമയം പോക്കുന്നു. എങ്കിലും മുറ്റം തൂക്കൽ ..മുറിക്കകം തൂക്കൽ… പാത്രം കഴുകൽ ഇത്യാദി പണികളൊക്കെ അമ്മയ്ക്കു രണ്ടാളും ചെയ്തു കൊടുക്കും.  പഠിക്കുന്ന കുഞ്ഞുങ്ങളല്ലേ എന്ന്‌ കരുതി 'അമ്മ അടുക്കളയിൽ കൂടുതൽ അടുപ്പിക്കാറുമില്ല .

ഇത്തിരി കഴിഞ്ഞതും ലാൻഡ് ഫോൺ ബെല്ലടി കേട്ട് വീക്കിലി മടക്കി വച്ച് അനുക്കുട്ടി ഫോൺ ഓടിപ്പോയി എടുത്തു . അങ്ങേത്തലയ്ക്കൽ അമ്മേടെ ശബ്ദം “ മക്കളേ … ചേച്ചിക്കു പനി ഇത്തിരി കൂടുതലാ … ഞാൻ നാളെ വൈകുന്നേരം അങ്ങെത്താം …...അവൾക്കു തീരെ വയ്യ … നിങ്ങളു ഇത്തിരി കഞ്ഞി അടുപ്പത്തിട് ഇട് .. ഇത്തിരി ചമ്മന്തീം അരക്ക് … മുട്ടയിരിപ്പുണ്ട് … അതെടുത്തു പൊരിക്ക് .. ഫ്രിഡ്ജിൽ തൈര് ഇരിപ്പുണ്ട് … ഞാൻ സൗമിനിയോട് ഒന്നു സൂചിപ്പിച്ചിട്ടാ പോന്നെ … പറഞ്ഞ കേട്ടല്ലോ … ടീവി യുടെ മുന്നില് ചടഞ്ഞു കൂടിയിരുന്നേക്കരുത് …. കതകു തുറന്നിട്ടേച്ചു കിടന്നുറങ്ങിപ്പോവല്ലേ … പറഞ്ഞ കേട്ടല്ലോ … “   അച്ഛന്റെ മരണശേഷം മക്കളുടെ കാര്യത്തിൽ അമ്മക്കാകെ വേവലാതി ആണ്. അനുക്കുട്ടി 'അമ്മ പറഞ്ഞതെല്ലാം മൂളിക്കേൽക്കുന്നതിനിടയിൽ കുഞ്ഞിനെ തിരക്കി...ചേച്ചിയെ ഇങ്ങോട്ടു കൊണ്ടുവാ അമ്മേ .. ടുട്ടുവിനെ ഞങ്ങൾക്കു കളിപ്പിക്കേം ചെയ്യാരുന്നു .. അനുക്കുട്ടി കെഞ്ചിയപ്പോൾ 'അമ്മ വിലക്കി “ ഇപ്പം ഒന്നും പറ്റില്ല .. വിനു അവൾക്കു വയ്യാത്തോണ്ട് ഇന്ന് ലീവ് എടുത്തു .. കുഞ്ഞിനെ കളിപ്പിച്ചിരിക്കുന്നു. അവൾ കിടക്കുവാ .. ശരി മോളേ .. “ ഫോൺ വച്ചതും മിനിക്കുട്ടി ചേച്ചിക്കരികിൽ ഓടിയെത്തി വിവരം തിരക്കി .. വിവരം അറിഞ്ഞപ്പോൾ അവളും സങ്കടപ്പെട്ടു ടുട്ടുമോനെ ഇങ്ങുകൊണ്ടുവന്നിരുന്നെങ്കിൽ … ചേച്ചിയുടെ രണ്ടുവയസ്സുള്ള കുഞ്ഞ് ടുട്ടുമോനെ രണ്ടാൾക്കും ജീവനാണ്. 

അമ്മയുടെ ഫോൺ വന്നതോടെ രണ്ടാളും വേഗം അടുക്കളയിലോട്ടു ഓടി.  അനുക്കുട്ടി എടുത്തുകൊടുത്ത തേങ്ങ മിനിക്കുട്ടി ചിരവയെടുത്തുവച്ചു തിരുമ്മാൻ തുടങ്ങി. അനുക്കുട്ടി കലത്തിൽ വെള്ളം നിറച്ച് അടുപ്പിൽ തീ കൂട്ടാൻ നടത്തിയ ശ്രമം ദയനീയമായി പരാജയപ്പെട്ട് പുക നിറഞ്ഞ് കണ്ണു നിറയാൻ തുടങ്ങി.  എത്ര ശ്രമിച്ചിട്ടും തീ ഒന്നു കത്തിക്കിട്ടാതെ വിഷമിക്കുമ്പോൾ ആണ് അയല്പക്കത്തെ സൗമിനിയേടത്തിയുടെ ഓടി വരവ്. തൊട്ടയല്പക്കത്തെ സ്നേഹമയിയായ സൗമിനിയേടത്തീം അവരുടെ ഭർത്താവ് … ഗോപ്യേട്ടനും .. എന്തിനും ഏതിനും ഓടിയെത്താറുള്ള സ്നേഹമുള്ള അയൽക്കാർ… വന്നതേ 'അമ്മ പോയ വിവരം തിരക്കി. അടുപ്പിലേക്ക് നോക്കി അനുക്കുട്ടിയെ സ്നേഹരൂപേണ ശാസിച്ചു “ ഇത്തിരി അരി ഇടാനാണോ നീ ഈ കലം നിറച്ചു വെള്ളം ഒഴിച്ചു വെച്ചേക്കുന്നേ … “ അനുക്കുട്ടി ജാള്യതയോടെ നിന്നു. സൗമിനിയേടത്തി വേഗം കലത്തിലേ കുറേ വെള്ളം ഊറ്റിയെടുത്ത ശേഷം വിറകൊന്നു ഇളക്കി കുഴലെടുത്ത് അടുപ്പിലേക്ക് ശക്തിയിലൊന്നൂതി . തീയാളിക്കത്തി. വെള്ളം തിളച്ചപ്പോൾ അരി കഴുകി കലത്തിലേക്കിട്ടിട്ട്  അടപ്പെടുത്തടച്ച് സൗമിനിയേടത്തി വിറകൊന്നൂടെ അടുപ്പിലേക്ക് നീക്കി വച്ച്‌ കൈലിമുണ്ടിൽ കൈ തുടച്ചിട്ട് പറഞ്ഞു “ നല്ലോണം തിളക്കട്ടെ … തിള കഴിഞ്ഞാൽ പിന്നെ ചെറിയ തീ മതി … അതിൽ വെന്തോളും … ഇടയ്ക്കു തവിയിൽ കോരി നോക്കണേ വേവ് …ചോറ് കോരിയെടുത്താ മതീ കേട്ടോ മക്കളേ .. ഊറ്റാനൊന്നും നിക്കണ്ടാ .. ഒരു കൂട്ടം പണി കെടക്കുന്നു .. ഞാനങ്ങോട്ടു ചെല്ലട്ടെ … എന്തേലും വേണേൽ വിളിക്കണേ മക്കളേ… “ ഇതും പറഞ്ഞ് സൗമിനിയേടത്തി ഓടി. അല്ലേലും സൗമിനിയേടത്തി ഒരുനിമിഷം അടങ്ങിയിരിക്കുന്ന സ്വഭാവം ഇല്ല. ഓടി നടന്നുള്ള പണികൾ. ഗോപ്യേട്ടനാവട്ടെ സ്ഥലത്തെ പ്രധാന തയ്യൽക്കാരൻ. അനുക്കുട്ടിയുടെയും മിനിക്കുട്ടിയുടെയും ചുരിദാറുകൾ അമ്മയുടെ ബ്ലൗസ് ചേച്ചീടെ ബ്ലൗസ് എല്ലാം ഗോപ്യേട്ടന്റെ കൈയിലല്ലാതെ വേറാരു തയിച്ചാലും അത്രത്തോളം ശരിയാവില്ല. നാട്ടാർക്കെല്ലാം അങ്ങനെ തന്നെ. അളവുപോലും ആരുടെയും എടുക്കാറില്ല. സൗമിനിയേടത്തി പറയണത് ഗോപ്യേട്ടന് ആളെ ഒറ്റനോട്ടത്തിൽ കണ്ടാൽ അവരുടെ അളവ് കിറുകൃത്യം. കൈത്തുന്നൽ മുഴുവനും സൗമിനിയേടത്തീടെ പണി. സ്കൂൾകുട്ടികളായ മക്കൾ രഞ്ജിനിയും രജിതയും കൊച്ചുകുട്ടികൾ മൂന്നിലും അഞ്ചിലും പഠിക്കുന്നു. 
സൗമിനിയേടത്തി ഇടക്കെല്ലാം അമ്മക്കരികിൽ ഓടിയെത്തി വിശേഷങ്ങൾ തിരക്കും. ഇടക്കിടെ “ അനുക്കുട്ടിയെ എത്രേം വേഗം ആരുടെയെങ്കിലും കയ്യിൽ ഏൽപ്പിക്കണം .. പ്രായം ഏറുന്നു .. പഠിപ്പൊക്കെ മതി .. “ എന്ന്‌ അമ്മയെ ഓർമ്മപ്പെടുത്തും . അത് കേൾക്കുന്നതും അനുക്കുട്ടിക്ക് ദേഷ്യം വരും. സൗമിനിയേടത്തി പോയിക്കഴിഞ്ഞാൽ അനുക്കുട്ടി അമ്മയോടു പരാതിപ്പെടും “ അമ്മേ .. എനിക്കിപ്പോൾ കല്യാണം വേണ്ടാ ..” 'അമ്മ അപ്പോൾ പറയും “ അച്ഛനുണ്ടായിരുന്നെങ്കിൽ ഇപ്പോൾ എത്ര ആലോചനകൾ വന്നേനെ .. അനിതേടെ കല്യാണം ഡിഗ്രി കഴിഞ്ഞയുടനെ ഉറച്ചു . ഉടനടി കല്യാണവും നടന്നു.” അതും പറഞ്ഞ് അച്ഛനെ ഓർത്തു 'അമ്മ കണ്ണു തുടക്കുമ്പോൾ അനുക്കുട്ടിക്ക് സങ്കടം വരും .. അനുക്കുട്ടി ഏട്ടന്റെ കാര്യം ഓർമ്മപ്പെടുത്തുമ്പോൾ 'അമ്മ ചോദിക്കും അവൻ എപ്പോഴും പറയുന്ന നീ കേട്ടിട്ടില്ലേ .. “ നിന്നെ ആരെയെങ്കിലും നല്ലൊരുത്തനെ ഏൽപ്പിച്ചിട്ടേ അവൻ കെട്ടൂ .. “ . 

എന്തായാലും സൗമിനിയേടത്തി പോയതും അനുക്കുട്ടിയും മിനിക്കുട്ടിയും ചേർന്ന് രണ്ടുമണിക്കൂറു നേരത്തെ അശ്രാന്തപരിശ്രമങ്ങൾക്കൊടുവിൽ ചോറും ചമ്മന്തീം മുട്ട വറുത്തതും ബീൻസ് തോരനും റെഡിയാക്കി പണികൾ ഒതുക്കി … അമ്മേടെ വില രണ്ടാളും ശരിക്കും മനസ്സിലാക്കിയ നിമിഷങ്ങൾ … ഇനി വൈകുന്നേരം ആറുമണിക്ക് ഏട്ടനെത്തും വരെ രണ്ടാളും ഫ്രീ.  “ ടീ പിള്ളേരെ വേഗം കുളിച്ചേ … ടീവി കണ്ടതു മതി .. വല്ലോം പഠിച്ചൂടെ … “ എന്നൊക്കെയുള്ള അമ്മയുടെ ഇടയ്ക്കിടെ ഉണ്ടാകാറുള്ള ശാസനകളുണ്ടാവില്ല .. ചുരുക്കം രണ്ടാളും ഇനി ഫ്രീ .. അവധിക്കാലമായതിനാൽ ഏട്ടൻ രണ്ടുമൂന്നു വീഡിയോ കാസറ്റുകൾ കൊണ്ടു വച്ചിട്ടുമുണ്ട്. സിനിമാഭ്രാന്തിയായ അനിയത്തി മിനിക്കുട്ടി ചേച്ചിയെ ചട്ടം കെട്ടി ഒരു സിനിമാ കാണാൻ പ്ലാനിടുന്നു . റഹ്‌മാന്റെ “ പറന്നു … പറന്ന് .. “ കാസെറ്റിട്ടു സിനിമാ കണ്ടു രണ്ടാളും രസിച്ചിരിക്കുമ്പം ദാണ്ടെ … സൗമിനിയേടത്തിയുടെ ഓടിപ്പാഞ്ഞുള്ള രണ്ടാം സന്ദർശനം .. ഇക്കുറി വെറുതെ കുശലാന്വേഷണം അല്ല വരവിന്റെ ഉദ്ദേശം കാര്യമായ എന്തോ സംഗതിയുണ്ടെന്നു ഏടത്തീടെ മുഖഭാവത്തിൽ മൂത്തവൾ അനുക്കുട്ടി സംശയിക്കുന്നു.  സൗമിനിയേടത്തി മുഖവുരയൊന്നുമില്ലാതെ വേഗത്തിൽ അനുക്കുട്ടിക്കരികിലെത്തി അല്പം അധികാരഭാവത്തിൽ കല്പിച്ചു “ മോളേ വേഗം ഒന്നെണീറ്റെ … മോളെ പെണ്ണുകാണാൻ രണ്ടുപേർ ഇപ്പം വരും “ . അനുക്കുട്ടി മനസ്സിൽ കരുതി ‘ ഓ .. റഹ്‌മാൻ .. രോഹിണി.. പ്രണയം കത്തിനിൽക്കുന്ന സീൻ തല്ലിയുടച്ചു ..’. സൗമിനിയേടത്തിയോട് അനുക്കുട്ടി കട്ടായം പറഞ്ഞു ‘ വേണ്ടാ ഏടത്തീ .. അമ്മയില്ലാതെ എനിക്കു ചെറുക്കൻ കാണണ്ട ..’. ഏടത്തി നിർബന്ധം ..” മക്കളേ അവരൊന്നു കണ്ടുപോയ്‌ക്കോട്ടെ …” ഞാനമ്മേം അനിതേം വിളിച്ചു പറഞ്ഞിട്ടുണ്ട് .. അവരു സമ്മതിച്ചു . ഞാനെല്ലാം ഏറ്റു … മോളൊന്നു നിന്നുകൊടുത്താൽ മാത്രം മതി.. അവരു കണ്ടിട്ടു വേഗം പൊക്കോളും …’. ലാൻഡ് ഫോൺ ബെല്ലടികേട്ട് മടിയോടെ അനുക്കുട്ടി പോയി ഫോൺ എടുത്തു .. സംശയിച്ചപോലെ അമ്മതന്നെ .. വളരെ മയത്തിലുള്ള അമ്മയുടെ സ്വരം “ മോളേ .. 'അമ്മ പറയുന്ന കേൾക്കണേ .. സാരമില്ല .. സൗമിനി നോക്കിക്കൊള്ളും .. അവരു വന്നിട്ട് പൊയ്ക്കോട്ടേ .. “. 
‘ ചേച്ചിക്കിപ്പോ എങ്ങനെ അമ്മേ ‘ എന്ന അന്വേഷണത്തിന് “ഹോസ്പിറ്റലിൽ കൊണ്ടുപോയി ഇൻജെക്ഷൻ കൊടുത്തു .. ഇപ്പോ ചൂട് കുറവുണ്ട് … കിടക്കുന്നു ..  'അമ്മ പറഞ്ഞതു മോള് കേട്ടല്ലോ … “ അമ്മയുടെ സ്നേഹോപദേശം .. മനസ്സില്ലാമനസ്സോടെ അനുക്കുട്ടി ഫോൺ വച്ചു തിരിച്ചു വരുമ്പോൾ മിനിക്കുട്ടീം സൗമിനിയേടത്തിയും കൂടിയെന്തോ ഗൂഢാലോചന നടത്തി ഏടത്തി “ എല്ലാം ഓക്കേയാക്കൂ .. റെഡിയാകൂ… ഞാനിപ്പം വരാം ..” ന്നു പറഞ്ഞു അവരുടെ വീട്ടിലേക്കു പോയതും അനിയത്തി മിനിക്കുട്ടി നിമിഷനേരം കൊണ്ട് അമ്മറോൾ ഏറ്റെടുത്തു കഴിഞ്ഞിരുന്നു. ടീവി ഓഫാക്കി സ്വീകരണമുറി വേഗം അടുക്കിപ്പെറുക്കുന്നതിനിടയിൽ അവൾ അനുക്കുട്ടിയോടു കല്പിച്ചു .. വേഗം പോയി റെഡി ആവാൻ ..”  അനുക്കുട്ടി കട്ടായം പറഞ്ഞു “ എനിക്കിപ്പം ചെറുക്കൻ കാണാനുള്ള യാതൊരു മൂഡുമില്ല “ . അനിയത്തി മിനിക്കുട്ടി ചേച്ചിക്ക് നേരെ കണ്ണുരുട്ടി “ പറയുന്നത് കേട്ടാൽ മതി ..” അല്ലെങ്കിലും പല സന്ദർഭങ്ങളിലും പ്രായത്തിൽക്കവിഞ്ഞ പക്വതയിലുള്ള മിനിക്കുട്ടിയുടെ പെരുമാറ്റം അമ്മയെയും, അനുക്കുട്ടിയെയും പലപ്പോഴും അത്ഭുതപ്പെടുത്തുകയും ചെയ്തിട്ടുള്ളതാണ്. അങ്ങനെ മിനിക്കുട്ടിയുടെ നിർബന്ധത്തിനു വഴങ്ങി അനുക്കുട്ടി മുടി ചീവി ഒതുക്കി മുഖത്തല്പം ഗ്ലാമറുപൊടിയും പൂശി ചെറുക്കനെ കാത്തിരിപ്പായി. മിനിക്കുട്ടി വേഗം സ്ക്വാഷ് കലക്കി പ്ലേറ്റിൽ മിക്സ്ച്ചറും ഉപ്പേരിയും എടുത്ത് അടച്ചുവച്ച്  ചെറുക്കനെ സ്വീകരിക്കാൻ റെഡി ആയി അമ്മയെപ്പോലെ ആഹ്ലാദവതിയായി നിൽക്കുന്ന കണ്ടു ചേച്ചി അനുക്കുട്ടി അമ്പരന്നിരുന്നു. 

അനുക്കുട്ടിയെ ഞെട്ടിച്ചുകൊണ്ട് ഒരു മോട്ടോർബൈക്കിന്റെ ശബ്ദം … അവളുടെ നെഞ്ചും പടപടാന്നു മിടിച്ചു തുടങ്ങി.  എവിടെനിന്നെന്നറിയില്ല സൗമിനിയേടത്തിയും ഗോപ്യേട്ടനും പൊട്ടിവീണത് … രണ്ടാളും ഉമ്മറത്ത് അവരെ സ്വീകരിക്കാൻ റെഡിയായി.. അവർക്കു തൊട്ടു പുറകിൽ മിനിക്കുട്ടിയും … അനുക്കുട്ടി ഇതെല്ലം അകത്തേമുറിയിൽ നിന്നു വീക്ഷിച്ചു. വേഗം അകത്തേക്ക് വലിഞ്ഞു.  അമ്മയോ ഏട്ടനോ ഇല്ലാത്തതിന്റെ സങ്കടമായിരുന്നു അനുക്കുട്ടിക്ക്. അടുക്കളയിൽ നിന്നു സൗമിനിയേടത്തി ഒച്ച താഴ്ത്തി അനുക്കുട്ടിയെ വിളിച്ചു അവൾ മെല്ലെ നടന്ന് അടുക്കളയിൽ ചെന്നപ്പോൾ ഒരു ട്രേയിൽ സ്‌ക്വാഷും ഉപ്പേരീം എല്ലാം എടുത്ത് അനുക്കുട്ടിക്ക് നേരെ നീട്ടിക്കൊണ്ട് സൗമിനിയേടത്തി പറഞ്ഞു 
“ ഇതുംകൊണ്ട് മോളങ്ങോട്ടു വന്നേ ..”.  അനുക്കുട്ടിയുടെ ഉള്ളിലെ ഫെമിനിസ്റ്റ് തലപൊക്കി അവൾ സൗമിനിയേടത്തിയോട് കട്ടായം പറഞ്ഞു “ വല്ല ചെറുക്കന്മാർക്കെല്ലാം ജ്യൂസും ഉപ്പേരീം കൊണ്ട് കാഴ്ചവസ്തു പോലെ നിൽക്കാൻ എന്നെ കിട്ടില്ല ..”.   സൗമിനിയേടത്തി വേണ്ടാത്തതെന്തോ കേട്ടപോലെ താടിക്കു കയ്യുംകൊടുത്ത് അനുക്കുട്ടിയെ കടുപ്പിച്ചൊന്നു നോക്കി. സന്ദർഭത്തിനൊന്നയവു വരുത്താനായി അനിയത്തി മിനിക്കുട്ടി വേഗം ആ ട്രേ വാങ്ങി “ ഞാൻ കൊടുത്തോളാം … ചേച്ചി എന്റെ കൂടെ വന്നാൽ മതി … “ എന്നു പറഞ്ഞ് അവൾ മുന്നേ നടന്നു . സൗമിനിയേടത്തി  അല്പം പരിഭവത്തോടെ അനുക്കുട്ടിയെ ഉപദേശിച്ചു “ പെൺകുട്ടികൾക്ക് ഇത്ര വാശി പാടില്ല മോളേ..”. അനുക്കുട്ടി മന്ദംമന്ദം മിനിക്കുട്ടിക്കും സൗമിനിയേടത്തിക്കും പിന്നാലെ നടന്നു. ഹാളിന്റെ വാതിൽക്കൽ എത്തിയതും അനുക്കുട്ടിയുടെ ഉള്ളിലെ ഫെമിനിച്ചി എങ്ങോ ഓടിയൊളിച്ച് അവളറിയാതെ തന്നെ അവളുടെ ശിരസ്സ് കുനിഞ്ഞു പോയിരുന്നു.  അവളെയൊന്നുണർത്താനായി സൗമിനിയേടത്തിയൊന്നു മുരടനക്കി… അനുക്കുട്ടി മെല്ലെയൊന്നു തലയുയർത്തി … പിന്നെ നടന്നതെല്ലാം പെട്ടെന്ന്… സൗമിനിയേടത്തിയേം ഗോപ്യേട്ടനേം അനിയത്തിക്കുട്ടിയെയും എന്തിന്‌ അനുക്കുട്ടിയെപ്പോലും സ്വയം ഞെട്ടിച്ചുകൊണ്ട് അനുക്കുട്ടി അയാളുടെ നേരെ ഒരു ആക്രോശമായിരുന്നു “ ടോ .. താനാണോടോ എന്നെ പെണ്ണുകാണാൻ വന്നേ .. തനിക്കെങ്ങനെ ഇതിനു ധൈര്യം വന്നു …” പിന്നെയും എന്തൊക്കെയോ അനുക്കുട്ടി അയാൾക്ക്‌ നേരെ ദേഷ്യത്തോടെ പുലമ്പി .   അയാൾ “ അയ്യോ അങ്ങനെയല്ല …” എന്നെല്ലാം എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. അയാൾക്ക്‌ നേരെ അനുക്കുട്ടി ആക്രോശം തുടരുമ്പോൾ കൂടെ വന്ന ആൾ പുറത്തേക്കിറങ്ങിയിരുന്നു. അതൊന്നും അനുക്കുട്ടി ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അമ്പരന്ന് അന്തം വിട്ടുനിന്ന സൗമിനിയേടത്തീടെ ഭർത്താവ് ഗോപ്യേട്ടനോട് അനുക്കുട്ടി കരഞ്ഞുകൊണ്ട് പറഞ്ഞു “ ഇയാൾ ശരിയല്ല ഗോപ്യേട്ടാ.. ശരിയല്ല.. “ അവൾ അതും പറഞ്ഞ് ഓടി അകത്തേക്കു പോയി. അനുക്കുട്ടിയുടെ അന്നേരത്തെ പെരുമാറ്റത്തിൽ സൗമിനിയേടത്തിയും ഗോപ്യേട്ടനും മിനിക്കുട്ടിയും അന്തം വിട്ടു നിന്നു.

മോട്ടോർബൈക്കിന്റെ പട.. പട  ശബ്ദം കേട്ടപ്പോൾ അനുക്കുട്ടി ആശ്വസിച്ചു ..’ ശല്യം … പോയിക്കിട്ടി ..”. കുറേനേരത്തേക്ക് നിശബ്ദത .. കുറച്ചു സമയത്തിനുശേഷം മൂവരും അനുക്കുട്ടിക്കരുകിൽ എത്തിയപ്പോൾ അവൾ കരച്ചിൽ തുടങ്ങിയിരുന്നു.  അനുക്കുട്ടിയെ നന്നായി അറിയാമായിരുന്ന സൗമിനിയേടത്തിക്കും ഗോപ്യേട്ടനും കാര്യമായ എന്തോ സംഭവം ഉണ്ടാകുമെന്നു മനസ്സിലായിരുന്നു . ..”ഒച്ച വച്ചൊന്നു സംസാരിക്കാത്ത കുട്ടി ..
ഇതിപ്പോ എന്താവും കാര്യം ..” എന്ന ആശങ്കയോടെ സൗമിനിയേടത്തി അനുക്കുട്ടിയെ ആശ്വസിപ്പിച്ചുകൊണ്ടു കാര്യം തിരക്കി .  കണ്ണുനീർ തുടച്ച് അനുക്കുട്ടി കാര്യം വിശദീകരിച്ചു. പണ്ട് ചേച്ചി അനിതയേ പെണ്ണുകാണാൻ വന്ന ഒരു ചെറുക്കന്റെ കൂടെ വന്ന ഒരു പയ്യൻ … അച്ഛൻ അവരുമായി നടത്തിയ സംഭാഷണമദ്ധ്യേ അനുക്കുട്ടിക്ക് പ്രീഡിഗ്രിക്ക് അഡ്മിഷൻ  
ശരിയായിരിക്കുന്ന കോളേജിലെ സീനിയർ വിദ്യാർത്ഥി ആണ്‌ കൂടെ വന്ന പയ്യൻ എന്നറിയുന്നു .. അനുക്കുട്ടിയെ അയാൾക്ക്‌ പരിചയപ്പെടുത്തുകയും ചെയ്യുന്നു. ആ കല്യാണം നടന്നില്ല എങ്കിലും അനുക്കുട്ടി കോളേജിൽ ആദ്യമായി ചെല്ലുന്ന ദിവസം ചെറുക്കന്റെ കൂടെവന്ന കൃഷ്ണകുമാർ എന്ന പയ്യൻ അനുക്കുട്ടിയെ വന്നു പരിചയപ്പെടുകയും പിന്നീട് അയാൾ അനുക്കുട്ടിയുടെ ഒരു ലോക്കൽ ഗാർഡിയൻ കണക്കെ എല്ലാക്കാര്യങ്ങളിലും ഇടപെടുകയും കോളേജിലെ പലകാര്യങ്ങളിലും 
(ബസ്കൺസഷൻ കാർഡ് … ഐഡന്റിറ്റി കാർഡ് ) അനുക്കുട്ടിക്കും കൂട്ടുകാരികളായ ഷേർളിക്കും ഷീബക്കും മറിയാമ്മക്കും എല്ലാം എല്ലാ സഹായവും ചെയ്തു കൊടുക്കയും ഇന്റർവെൽ ടൈമിൽ അനുക്കുട്ടിയുടെ ക്ലാസ്സിലെ നിത്യസന്ദർശകനായി മാറുകയും ചെയ്യുന്നു.  അനുക്കുട്ടിക്കും കൂട്ടുകാരികൾക്കും കൃഷ്ണകുമാർ അങ്ങനെ ഒരു വല്യേട്ടനായി മാറുന്നു . പക്ഷേ അവരുടെ ക്ലാസ്സ്‌മേറ്റും ക്ലാസ്സ്‌ ലീഡറും ആയ സണ്ണിക്കുട്ടിക്ക് വല്യേട്ടന്റെ പെൺകുട്ടികളുടെ മേലുള്ള അധികാരം അത്ര ഇഷ്ടപ്പെടുന്നില്ല. കുറഞ്ഞൊരു കാലം കൊണ്ട് സണ്ണിക്കുട്ടിയാവട്ടെ അനുക്കുട്ടിയുടെയും കൂട്ടുകാരികളുടെയും ചങ്കു ബ്രോ ആയിത്തീർന്നു. സണ്ണിക്കുട്ടി വല്യേട്ടന്റെ ക്ലാസ്സിലേക്കുള്ള കടന്നുകയറ്റത്തെപ്പറ്റി പലപ്പോഴും അനുക്കുട്ടിയോടു സൂചിപ്പിക്കയും ചെയ്തിട്ടുണ്ട് . അതുപോലെ തിരിച്ചു വല്യേട്ടനാവട്ടെ അനുക്കുട്ടിയെ സണ്ണിക്കുട്ടിയുമായി അധികം സംസാരിക്കുന്നതിന് പല തവണ ശാസിച്ചിട്ടുമുണ്ട് .  എന്താണാവോ ഇവർ തമ്മിലുള്ള വിരോധത്തിന് കാരണമെന്ന് അന്ന് അനുക്കുട്ടി മനസ്സിലാക്കിയില്ല. അങ്ങനെ പോകവേ ഒരു ദിവസം വല്യേട്ടൻ വന്നു എന്തോ കാരണം പറഞ്ഞ് അനുക്കുട്ടിയുടെ ഒരു ടെക്സ്റ്റ് ബുക്ക് വാങ്ങുന്നു. രണ്ടു ദിവസമായിട്ടും തിരികെ കൊടുക്കാഞ്ഞ് അനുക്കുട്ടി ആ ടെക്സ്റ്റ് ചോദിക്കയും ക്ലാസ്സ്‌ കഴിഞ്ഞ് വീട്ടിലേക്കു തിരികെ പോകുംവഴി വല്യേട്ടൻ പിറകേ ഓടിച്ചെന്ന് ആ ടെക്സ്റ്റ് അനുക്കുട്ടിയെ ഏൽപ്പിക്കുന്നു . അസ്വാഭാവികമായി ഒന്നും അപ്പോൾ അനുക്കുട്ടിക്ക് തോന്നിയതുമില്ല തന്നെയുമല്ല അയാളെ അവൾ സ്വന്തം ഏട്ടനെയെന്നപോലെ മാത്രേ കരുതിയിരുന്നുമുള്ളൂ . 

അന്ന് വൈകുന്നേരം പഠിക്കാനായി ആ  ടെക്സ്റ്റ് തുറന്നപ്പോൾ ഒരു പേപ്പർ താഴേക്ക് വീണു . അതെടുത്തു തുറന്നു നോക്കിയപ്പോൾ വല്യേട്ടനെന്നു കരുതിയ അയാൾ അനുക്കുട്ടിക്കൊരു പ്രണയലേഖനം “ ഇഷ്ടമാണെന്നും … നേരിട്ടു പറയാൻ മടിച്ചിട്ടാണ് ഇങ്ങനെ .. നാളെ ഇന്റർവെൽ ടൈമിൽ വാകമരചുവട്ടിൽ എത്തണമെന്നും ..” പഞ്ചാരവാക്കുകളിൽ എഴുതിയ ആ കത്തു കണ്ടതും അനുക്കുട്ടിക്ക് അയാളോട് വല്ലാത്ത ദേഷ്യവും വെറുപ്പും അമർഷവും … വീട്ടിൽ ആരും കാണാതെ വലിച്ചുകീറി ദൂരേക്ക്‌ എറിഞ്ഞു സ്വന്തം ഏട്ടനെപ്പോലെ കരുതിയ ഒരാൾ .. സണ്ണിക്കുട്ടി പറഞ്ഞത് എത്ര കറക്റ്റ് എന്ന്‌ അപ്പോൾ ഓർത്തു. പിറ്റേന്നു കോളേജിൽ ചെന്നപ്പോൾ അടുത്ത കൂട്ടുകാർ ഷേർളിയോടും ഷീബയോടും സണ്ണിക്കുട്ടിയോടും ഈ വിവരം വെളിപ്പെടുത്തുകയും ചെയ്തു. നല്ലതു പറഞ്ഞു വിടണമെന്ന് അവർ ഉപദേശിച്ചു. ഇന്റർവെൽ ടൈമിൽ കുശലാന്വേഷണവുമായി എത്തിയ അയാളോട് അനുക്കുട്ടി ഒരു നുണ പറഞ്ഞു “ അച്ഛന്റെ കയ്യിൽ ആ കത്തു കിട്ടിയെന്നും നിങ്ങളെ ഒന്നു കാണാനായി അച്ഛൻ ഇരിക്കയാണെന്നും ..”. അയാൾ അതു വിശ്വസിച്ച്‌ കുറേ നുണക്കഥകൾ തട്ടിവിട്ടു. അയാളല്ല ആ കത്തെഴുതിയതെന്നും മറ്റാരോ ആണെന്നും ഒക്കെ അയാളുടെ ചില ദൂതന്മാരെ അനുക്കുട്ടിക്കരികിൽ അയച്ചെങ്കിലും അയാളുടെ ചില സഹപാഠികൾ ഉള്ള വാസ്തവം വ്യക്തമാക്കി . അയാളുടെ ക്ലാസ്സിലെല്ലാം അനുക്കുട്ടി അയാളുടെ കാമുകി ആണെന്നാണ് പറഞ്ഞു വച്ചിരിക്കുന്നത് . പലരും പിന്നീട് അനുക്കുട്ടിയെ അയാളുടെ പേര് വിളിച്ചു കളിയാക്കുകയും ചെയ്തതിന്റെ പേരിൽ അനുക്കുട്ടി നേരിട്ട് അയാളോട് ഇനി മേലിൽ എന്നോടു സംസാരിക്കാനോ പരിചയം കാണിക്കാനോ വന്നേക്കരുത് എന്ന്‌ താക്കീതു നൽകയും ചെയ്തിരുന്നു. എന്നിട്ടും ചില മുട്ടാപ്പോക്കുകൾ പറഞ്ഞ് വര്ഷാവസാനം വരെയും അയാൾ അനുക്കുട്ടിയെ ശല്യം ചെയ്തിരുന്നു.  അയാൾ ആ വർഷം പഠിത്തം തീർന്നു പോവുകയും ചെയ്തു. പിന്നീട് ഒന്നുരണ്ടു തവണ അല്പം അകലെ ഒരു ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പിരിവുശേഖരണാർഥം അയാളെ സൗമിനിയേടത്തീടെ വീട്ടിൽ വന്നു കണ്ടിട്ടുണ്ട്‌. തങ്ങളുടെ വീട്ടിൽ പിരിവിനു അയാൾ അകത്തു കയറി വരാതെ കൂടെവന്നവരെ പറഞ്ഞയച്ച് അയാൾ റോഡിൽ കാത്തുനിൽക്കുന്നതും കണ്ടിട്ടുണ്ട് എങ്കിലും അനുക്കുട്ടി അതേപ്പറ്റി അമ്മയോടോ ആരോടും സൂചിപ്പിച്ചിട്ടില്ല . സൗമിനിയേടത്തിയുടെയോ ഗോപ്യേട്ടന്റെയോ ബന്ധു ആരെങ്കിലുമാവാം അയാൾ എന്ന്‌ അന്നോർത്തിട്ടുണ്ടെങ്കിലും അതു ചോദിക്കാൻ തുനിഞ്ഞിട്ടില്ലെന്നും ആ മനുഷ്യനാണ് ഇപ്പോൾ തന്നെ പെണ്ണുകാണാൻ വന്നതെന്നും അനുക്കുട്ടി വിശദീകരിച്ചപ്പോൾ സൗമിനിയേടത്തിയും ഗോപ്യേട്ടനും അന്തം വിട്ടു നിന്നു. “ താടിക്കു കൈകൊടുത്തു ദേഷ്യത്താൽ സൗമിനിയേടത്തി ഗോപ്യേട്ടനോടായി പറഞ്ഞു “” അമ്പടാ കൃഷ്ണകുമാരാ .. ഇതാരുന്നോ നിന്റെ മനസ്സിലിരുപ്പ് ..” 

അനുക്കുട്ടിയുടെ മനസ്സിൽ ഇത് പറയുമ്പോഴും സംശയമായിരുന്നു … പഴയ കാര്യം വച്ച് അയാൾ പെണ്ണുകാണാൻ എത്തിയിരിക്കുന്നു അവൾക്കു ഒരിക്കലും അയാളെ അങ്ങനെ സങ്കൽപ്പിക്കാൻപോലും ആവുമായിരുന്നില്ല. അനുക്കുട്ടി  അമ്മയെയും ഏട്ടനേയും പറ്റി ഓർത്തു. ഈ സമയത്തു അവരുണ്ടായിരുന്നെങ്കിൽ .. അച്ഛന്റെ കാര്യം ചിന്തിച്ചപ്പോൾ അവൾക്കു ദുഃഖം അടക്കാനായില്ല … അവൾ ഏങ്ങലടിച്ചു കരയാനും തുടങ്ങിയിരുന്നു. ഇതു കണ്ട സൗമിനിയേടത്തിയും ഗോപ്യേട്ടനും ആകെ വിഷമത്തിലുമായി .. തങ്ങൾ കാരണം .. 
സൗമിനിയേടത്തി അനുക്കുട്ടിയെ ആശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞു “ മോളേ അവൻ ഇടക്കൊക്കെ ഇവിടെ വരാറുണ്ട് ഗോപ്യേട്ടന്റെ ഒരു സുഹൃത്തിന്റെ ബന്ധുവാണ് … എന്നതിൽക്കവിഞ്ഞ പരിചയം ഒന്നും ഞങ്ങൾക്കവനുമായി ഇല്ല .. അവൻ കുറേ ദിവസമായി ഗോപ്യേട്ടനെ വിളിച്ച് ‘ ഒരു പയ്യനുണ്ട് .. ആലോചനകൾ നടക്കുന്നു .. നിങ്ങളുടെ മുകളിലെ വീട്ടിലെ കുട്ടിയെ ഒന്നാലോചിച്ചാലോ ഗോപ്യേട്ടാ ..’.   “നിനക്ക് ആ കുട്ടിയെ അറിയാമോ ..” എന്ന ഗോപ്യേട്ടന്റെ ചോദ്യത്തിന് അവൻ പറഞ്ഞത് ‘ കോളേജിൽ പഠിച്ചിരുന്ന സമയത്തു കണ്ടിട്ടുണ്ട് .. ‘ എന്ന്‌ മാത്രമാണ് . കരഞ്ഞുകൊണ്ടിരുന്ന അനുക്കുട്ടിയുടെ തോളിൽ തട്ടി ആശ്വസിപ്പിക്കുന്നതിനിടയിൽ ആണ് സൗമിനിയേടത്തി ആ സത്യം വെളിപ്പെടുത്തിയത്. “ പക്ഷേ അവനല്ല മോളേ കാണാൻ വന്ന പയ്യൻ അവന്റെ കൂടെയുണ്ടായിരുന്ന ആളാണ് …” 
സൗമിനിയേടത്തിയുടെ വാക്കുകൾ അനുക്കുട്ടിയിൽ ഒരു ഞെട്ടൽ ആണ് ഉണ്ടാക്കിയത്..
….ങ്ഹേ .. അങ്ങനൊരാൾ അയാളുടെ കൂടെ ഉണ്ടായിരുന്നോ.. എത്ര ആലോചിച്ചിട്ടും അങ്ങനെയൊരു മുഖം കണ്ടതായി പോലും അനുക്കുട്ടിയുടെ ഓർമ്മയിൽ ഇല്ല.. അതെങ്ങനെ അയാളുടെ മുഖം വീണ്ടും കാണേണ്ടി വന്ന ദേഷ്യത്തിൽ പരിസരം പോലും മറന്നുപോയില്ലേ .. അനുക്കുട്ടി വീണ്ടും കരച്ചിൽ തുടങ്ങിയപ്പോൾ ഗോപ്യേട്ടൻ ആശ്വാസവാക്കുകൾ പറഞ്ഞു “ അനുക്കുട്ടീ … പോട്ടെ .. ഈ സംഭവം മറന്നേക്കൂ .. ഇനി അതോർത്തു വിഷമിക്കല്ല് .. “ സൗമിനിയേടത്തീം ഗോപ്യേട്ടനും മിനിക്കുട്ടിയും പുറത്തേക്കിറങ്ങിയപ്പോൾ അനുക്കുട്ടി വീണ്ടും തന്റെ മുറിയിൽ ബെഡിൽ കിടന്നു … മനസ്സിൽ പലവിധ സംശയങ്ങൾ … അയാൾ ആരെയും കൂട്ടിയാവും വന്നേ … ഗോപ്യേട്ടനോട് മറ്റേ ആൾക്കുവേണ്ടി കൂട്ടുവന്നതാണെന്നു നുണ പറഞ്ഞതാവില്ലേ .. അയാൾക്കെങ്ങനെ വീണ്ടും തന്റെ മുൻപിൽ വരാൻ ധൈര്യം വന്നു … അയാളുടെ മുഖത്തുനോക്കി അന്നു താൻ തീർത്തും പറഞ്ഞതല്ലേ ഇനി മേലിൽ തന്നോട് സംസാരിക്കാൻ വരരുത് എന്ന്‌ ..  ഇങ്ങനെ നൂറുകൂട്ടം വിചാരങ്ങൾ അവളുടെ മനസ്സിനെ മഥിക്കാൻ തുടങ്ങി … ലാൻഡ് ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേട്ടിട്ടും അനുക്കുട്ടി അനങ്ങിയില്ല .. അമ്മയാവും .. മിനിക്കുട്ടി ഫോൺ എടുത്തെന്നു മനസ്സിലായി .. എന്താവുമോ അവൾ അമ്മയോടു പറഞ്ഞിട്ടുണ്ടാവുക എന്നും ചിന്തിച്ചു ആ കിടപ്പു ഉച്ചയൂണു പോലും കഴിക്കാതെ അവൾ കിടന്നുറങ്ങിപ്പോയി.  

പാവം അനിയത്തി മിനിക്കുട്ടി ചേച്ചി ഊണ് കഴിക്കാഞ്ഞ വിഷമത്തിൽ അവളും ഊണുപേക്ഷിച്ച് ചെറുക്കനു കൊടുക്കാൻ വച്ച ഉപ്പേരിയും മിക്സ്ച്ചറും കൊറിച്ചു
 “ പറന്നു പറന്ന് .. “ സിനിമാ ബാക്കി ഭാഗവും കണ്ടു സമയം പോക്കി നാലുമണിനേരത്തു വന്ന് ചേച്ചിയെ തട്ടിയുണർത്തി .. അനുക്കുട്ടി ഉറക്കച്ചടവോടെ കണ്ണുകൾ തുറന്ന്‌ എണീറ്റു .. ചെറുക്കന് കരുതി വച്ച സ്ക്വാഷ് അവൾ അനുക്കുട്ടിക്ക് നേരെ നീട്ടി .. അനുക്കുട്ടി ദേഷ്യത്തോടെ പറഞ്ഞു “ എനിക്കു വേണ്ടാ .. “. മിനിക്കുട്ടി ഒറ്റവലിക്ക് ആ ഒരു ഗ്ലാസ്സ്‌ സ്ക്വാഷ് അകത്താക്കുന്ന കണ്ടപ്പോൾ അനുക്കുട്ടിക്ക് ദേഷ്യം തോന്നി .. ഈ സംഭവത്തിൽ മിനിക്കുട്ടിക്ക് യാതൊരു ദുഖവും ഇല്ലല്ലോയെന്നു അവൾ ഓർത്തു. 

പിന്നീട് മിനിക്കുട്ടിയിൽ നിന്നാണ് അനുക്കുട്ടി സംഭവത്തിന്റെ യഥാർത്ഥ വിവരങ്ങൾ അറിയുന്നത്. പെണ്ണുകാണാൻവന്ന പയ്യൻ അമ്മേടെ ഒറ്റമോനാണെന്നും ഗവണ്മെന്റ് ജീവനക്കാരനാണെന്നും അനുക്കുട്ടി കോളേജിൽ പോകുന്ന വഴിയിൽ ആണ് അവരുടെ വീടെന്നും ' തങ്ങളുടെ കോളേജിന് തൊട്ടടുത്ത സ്‌കൂളിലെ ടീച്ചർ ആണ് പയ്യന്റെ 'അമ്മ എന്നും അനുക്കുട്ടിയുടെ അച്ചനെ ആ വീട്ടുകാർക്ക് അറിയാമായിരുന്നെന്നും അമ്മ പെൺകുട്ടിയെ കണ്ടിട്ടുണ്ടെന്നും അവർക്കു താല്പര്യം ഉള്ളതുകൊണ്ട് കല്യാണം കഴിക്കില്ല എന്ന്‌ വാശി പിടിച്ചിരുന്ന മകനെ നിർബന്ധിച്ചു പെണ്ണുകാണാനായി പരിചയക്കാരനെ കൂട്ടിവിട്ടതാണെന്നും . … പിന്നീട് അവൾ പറഞ്ഞതൊക്കെ അനുക്കുട്ടി മനസ്സിൽ കരുതി അനിയത്തി തന്റെ മനസ്സിലെ ആധി ഒന്നൂടെ കൂട്ടിത്തരും കണക്കെ വിശദമാക്കുന്നു .. അവൾ പറഞ്ഞു കൊണ്ടേയിരുന്നു … “ പാവം അയാൾ എന്തു പിഴച്ചു… പാവം ആ 'അമ്മ …”  അവൾ പറയുന്നത് വിശ്വാസം വരാതെ അനുക്കുട്ടി കണ്ണും മിഴിച്ചിരുന്നു .. കുറ്റബോധം അവളുടെ മനസ്സിനെ വല്ലാതെ നീറ്റി.. ഈശ്വരാ … അയാൾ… അയാളുടെ 'അമ്മ .. താനെന്തൊരു അപരാധമാണ് കാണിച്ചത്… എന്നിട്ടും മറ്റേ ആളെ പറ്റി അവൾക്കു സംശയമായി .. അയാളെന്തിന് കൂടെ വന്നു … അവൾ അനിയത്തിയോടു പറഞ്ഞു ഇപ്പം തന്നെ അയാളെ സത്യം പറഞ്ഞു മനസ്സിലാക്കണം … എനിക്കാ പയ്യനെ ഒന്നു കാണണം … മിനിക്കുട്ടി കൈമലർത്തി ..” എനിക്കറിയില്ല ചേച്ചീ .. ഇനി അയാൾ കാണാൻ നിന്നു തരുമോ .. ചേച്ചി എന്തൊക്കെയാ ദേഷ്യത്തിൽ വിളിച്ചു പറഞ്ഞതെന്നോർമ്മയുണ്ടോ … എരിതീയിൽ എണ്ണ ഒഴിക്കുമ്പോലെ അവൾ ഒരു കാര്യവും കൂടെ ചേച്ചിയുടെ ശ്രദ്ധയിൽ പെടുത്തി “ ആ പയ്യന്റെ ഇടത്തേ കവിളിൽ വല്യ ഒരു കറുത്ത മറുകുണ്ട് .. അത് മറയ്ക്കാനാവാം അയാൾ താടി നീട്ടി വളർത്തിയിട്ടുണ്ട് .. ആ കുറവു കൊണ്ടാകാം അയാൾ പെണ്ണുകാണാൻ പോകാൻ വിസമ്മതിച്ചിട്ടുള്ളത് … അയാളുടെ ആദ്യത്തെ പെണ്ണുകാണൽ … ഇങ്ങനെയായിപ്പോയല്ലോ… കഷ്ടം … “ ഇതും പറഞ്ഞ് അവൾ താടിക്കു കൈകൊടുത്ത് വിഷമിച്ചിരുന്ന കണ്ട് അനുക്കുട്ടിക്ക് ദേഷ്യമായി .. അവൾ ചോദിച്ചു “ അപ്പൊ എന്റെ കാര്യമോ .. എന്റെ ആദ്യത്തെ ചെറുക്കൻകാണൽ  ഇങ്ങനെയായതിൽ നിനക്കൊരു വിഷമവുമില്ല … വല്ലോരേം ഓർത്താ നിന്റെയൊരു ദുഃഖം . മിനിക്കുട്ടിയുടെ ന്യായം .. പെണ്ണുകെട്ടാൻ മടിച്ചിരുന്ന ചെറുക്കനല്ലേ .. പാവം അയാളെ നിർബന്ധിച്ചു 'അമ്മ പറഞ്ഞുവിട്ടിട്ട് … അതു കേട്ടതും അനുക്കുട്ടിയുടെ തല വീണ്ടും ചൂടാവാൻ തുടങ്ങി .. അവൾ ചിന്തിച്ചു ..’ ആ അമ്മയെ ഒന്നു കാണാനായെങ്കിൽ നിങ്ങളുടെ മകന് എന്തു പ്രശ്നമുണ്ടെങ്കിലും തനിക്കു സമ്മതമാണെന്നും മുഖത്തേ മറുകോ താടിയോ ഒന്നും തനിക്കു പ്രശ്‌നമില്ലെന്നും അയാളെ വിവാഹം കഴിക്കാൻ താല്പര്യമാണെന്നും ഒക്കെ പറയാൻ അവളുടെ മനസ്സിനു തോന്നി. പിന്നീട് പലതവണ സൗമിനിയേടത്തിയോട് ഇക്കാര്യം അനുക്കുട്ടി സൂചിപ്പിച്ചെങ്കിലും സൗമിനിയേടത്തി “ അതു സാരമില്ല … മോളത് മറന്നേക്കൂ.. ആരുമില്ലാത്തപ്പോൾ ഞങ്ങൾ ഒപ്പിച്ച ഒരു പണി അതു നിന്നെ ഏറെ സങ്കടപ്പെടുത്തിയില്ലേ .. ഗോപ്യേട്ടന് ഏറെ വിഷമം ഉണ്ടാക്കിയ സംഭവം ആയിപ്പോയി ....ആലോചന കൊണ്ടുവന്ന അവനെ ഗോപ്യേട്ടൻ വിളിച്ചു ശരിക്കു പറഞ്ഞു .. “ എന്നൊക്കെ പറഞ്ഞപ്പോൾ അനുക്കുട്ടി “ അയ്യോ ഏടത്തി മറ്റേ പയ്യൻ .. “ എന്നോർമ്മപ്പെടുത്തിയിട്ടും ഏടത്തി അതു കാര്യമാക്കണ്ട എന്ന്‌ പറഞ്ഞു സമാധാനപ്പെടുത്തുകയാണുണ്ടായത്. 

അങ്ങനെ അനുക്കുട്ടിയുടെ ആദ്യ ചെറുക്കൻകാണൽ പരിപാടി പൊളിഞ്ഞു നാശമായെങ്കിലും ഒരുവർഷം കഴിഞ്ഞതോടെ അനുക്കുട്ടിക്ക് തരക്കേടില്ലാത്ത ഒരാലോചന വരികയും കൂടുതൽ സംഭവവികാസങ്ങളൊന്നുമില്ലാതെ രണ്ടാം പെണ്ണുകാണൽ സക്സ്സസ്സ് ആവുകയും താമസിയാതെ വിവാഹവും നടന്നു. അങ്ങനെ സന്തുഷ്ടദാമ്പത്യജീവിതം പിന്നിട്ട് ഒന്നാം വിവാഹവാർഷികം കഴിഞ്ഞു അനുക്കുട്ടി തന്റെ പ്രിയതമനോട് തന്റെ കഴിഞ്ഞകാല സംഭവങ്ങൾ ഒക്കെ തുറന്നു പറയണമല്ലോ എന്നുകരുതി മനസ്സു തുറക്കാൻ ഒരുങ്ങുമ്പോൾ മനക്കട്ടി തീരെ കുറവായ പ്രിയതമൻ കട്ടികുറഞ്ഞ കാര്യങ്ങളൊക്കെ വെളിപ്പെടുത്തിയാൽ മതിയെന്ന ഒരു നിർദ്ദേശം വെക്കുന്നു . അങ്ങനെ ഇന്നും തന്റെ മനസ്സിനെ വല്ലാതെ വിഷമിപ്പിക്കുന്ന ആ സംഭവം അനുക്കുട്ടി പ്രിയതമനെ അറിയിക്കുകയും ഇന്നും ഓർമ്മയിൽ വല്ലാത്ത പശ്ചാത്താപം ആണെന്നും പറഞ്ഞപ്പോൾ പ്രിയതമനിൽ നിന്നുണ്ടായ മറുപടി
 “ അയാളെ തനിക്കൊന്നു കാണാൻ വല്ലവഴിയും ഉണ്ടോന്ന് .. നീ സൗമിനിയേടത്തിയോട് ഒന്നു തിരക്കാമോ .. “ . അനുക്കുട്ടി അതിശയത്തോടെ പ്രിയതമനോട് തിരക്കി “ എന്റെ പേരിൽ സോറി പറയാനാ .. “. പ്രിയതമൻ അനുക്കുട്ടിയുടെ തോളിൽ തട്ടി 
ആശ്വസിപ്പിക്കുംവിധം മൊഴിഞ്ഞു “ പറ്റിയാൽ എനിക്കയാളെയൊന്നു കാണണം … കാണുമ്പോൾ അങ്ങേർക്കൊരു കൈകൊടുക്കണം … എന്നിട്ടയാളുടെ തോളിൽത്തട്ടി പറയണം “ ഓ സുഹൃത്തേ .. നിങ്ങൾ രക്ഷപെട്ടു … ഭാഗ്യവാൻ … “ 

അനുക്കുട്ടി സോഫയിൽക്കിടന്ന കുഷ്യനെടുത്തു പ്രിയതമനു നേരെ ഒറ്റ ഏറ്. 

                    ************************************************