Wednesday 31 December 2014

നവവത്സരാശംസകൾ

നാടെങ്ങും ആഘോഷങ്ങൾ,ദീപാലങ്കാരങ്ങളിൽ മുങ്ങിക്കുളിച്ച കെട്ടിട സമുച്ചയങ്ങൾ,ആഹ്ലാദാരവങ്ങൾ. എന്റെ എല്ലാ പ്രിയ സുഹൃത്തുക്കൾക്കും "നവവത്സരാശംസകൾ. "


Friday 19 December 2014

എൻറെ വിദ്യാലയ സ്മരണകൾ

എന്റെ പ്രിയ കൂട്ടുകാർക്ക്,
നിങ്ങളുടെ ഇടയിലേക്ക് വരൂന്നതിനു മുൻപ് മലയാളം ന്യൂസിൽ കൊടുത്ത "വിദ്യാലയസ്മരണകൾ" എന്ന ഓർമകുറിപ്പ് "സ്നേഹം തിരയടിക്കുന്ന ഗുരുസാഗരം" എന്ന തലക്കെട്ടോടുകൂടി ഈ ഞായറാഴ്ച പ്രസിദ്ധീകരിച്ചു  വന്ന വിവരം സന്തോഷപൂർവം അറിയിക്കുന്നു. വായിച്ചു നിങ്ങളുടെ
അഭിപ്രായം അറിയിക്കുമെന്നു പ്രതീക്ഷിക്കുന്നു .
                      .....................................................................................................................


      അഞ്ചാം ക്ലാസ്സിൽ പുതിയ സ്കൂളിൽ ചേരുമ്പോൾ ഉള്ള പരിഭ്രമം ഇപ്പോഴും ഓർക്കുമ്പോൾ ചിരി വരാറുണ്ട്. എൽപി സ്കൂളിൽനിന്ന് നാലാം ക്ലാസ്സ് പാസ്സായി കുറച്ചുമാറി സ്ഥിതി ചെയ്യുന്ന യുപീ സ്കൂളിൽ ചേരണം.  ഒന്നുമുതൽ നാലുവരെ ഒന്നിച്ചു പഠിച്ച സുനിതയാണ് കൂട്ട്. ഒരേ ബെഞ്ചിൽ അടുത്തടുത്തിരുന്നു ഉച്ചയക്ക് ചോറുമായി വരുന്ന ഞാൻ സ്കൂളിനടുത്തുള്ള അവളുടെ വീട്ടിൽ പോയിരുന്നാണ് ഊണ് കഴിക്കൽ. അവളുടെ അമ്മച്ചി സ്നേഹപൂർവം മീൻ വറത്തതൊക്കെ എടുത്തു പാത്രത്തിൽ വച്ച് തരുമായിരുന്നു. വേഗത്തിൽ ഞങ്ങൾ ഭക്ഷണം കഴിച്ചു തീർത്ത് കളികളാണ്. അവളുടെ അടുത്ത വീട്ടിലെ ലിൻസിമോളും വേഗം ഭക്ഷണം കഴിച്ചു കളിക്കാൻ വരും. ഒന്നാമത്തെ ബെൽ അടിക്കുന്നതിനു തൊട്ടുമുന്പ് വരെ കളിച്ചു പിന്നെ ഓട്ടമാണ് സ്കൂളിലേക്ക്.


     എന്തായാലും നാലാംക്ലാസ്സ് പാസ്സായി അഞ്ചാം ക്ലാസ്സിൽ ചേർത്തു. ആദ്യത്തെ ദിവസം കുട്ടികളെല്ലാം സ്കൂൾഗ്രൗണ്ടിൽ നിരന്നുനിൽക്കുമ്പോൾ സുനിത ഓടിവന്നു പറഞ്ഞു. ഞാനും ലിൻസിമോളും പിന്നെ അനിതയും (അവളുടെ ബന്ധു) ഞങ്ങൾ മൂന്നുപേരും ഒരേ ഡിവിഷനിലാണ്. ഞങ്ങൾ മത്തനോട് നേരത്തെ പറഞ്ഞിരുന്നു. ആരാണീ മത്തൻ എന്നല്ലേ? മത്തൻ സ്കൂളിലെ പ്യൂണ് ആണ്. മത്തൻ വിചാരിച്ചാൽ അങ്ങനെയൊക്കെ പറ്റുമോ.? ആവോ ? എന്തായാലും ഞാൻ അത്  വിശ്വസിച്ചു. എനിക്ക് വിഷമവും അവരോടല്പം പരിഭവവും തോന്നി. എന്നിട്ട് മത്തനോട് എന്റെ പേരുകൂടി പറഞ്ഞില്ലല്ലോ.
അസംബ്ലി കഴിഞ്ഞ് കുട്ടികളെയെല്ലാം പേരുവിളിച്ചു ഓരോ ക്ലാസ്സുകളിലേക്കും വിട്ടു. ശരിയായിരുന്നു സുനിത പറഞ്ഞത് എന്നെനിക്കു തോന്നി. കാരണം അവർ മൂന്നുപേരും ഒരു ഡിവിഷനിൽ.  ഞാൻ മാത്രം!!! . എന്റെ ക്ലാസ്സിൽ കൂടെ പഠിച്ച കുറച്ചു കുട്ടികളെയൊക്കെ കാണാൻ കഴിഞ്ഞെങ്കിലും അവരാരും എനിക്കത്ര അടുപ്പമുള്ളവരായിരുന്നില്ല. ആദ്യഒരാഴ്ച വിഷമമായിരുന്നു. ഇന്റർവെൽ സമയങ്ങളിൽ ഞാൻ അവരുടെ അടുത്തേക്ക് ഓടിപ്പോവുമായിരുന്നു. പതിയെ പതിയെ ക്ലാസ്സിലെ കൂട്ടുകാരുമായി അടുക്കാൻ തുടങ്ങി. എന്തായാലും ഈ സംഭവത്തോടെ സ്കൂളിലെ പ്യൂണ് മത്തനോട് എനിക്ക് വലിയ  ബഹുമാനം ആയി. കൂട്ടുകാരോടും ഇത് ഞാൻ പറഞ്ഞു. അങ്ങനെ മത്തൻ വിചാരിച്ചാൽ ചിലതൊക്കെ നടക്കുമെന്ന് അവരും വിശ്വസിച്ചു. അതിനാൽ ഞങ്ങൾ കുട്ടികളെല്ലാവരും മത്തനെ വളരെ ആദരവോടെയാണ് വീക്ഷിച്ചിരുന്നത്.

   എന്റെ പ്രിയപ്പെട്ട മറ്റൊരു കൂട്ടുകാരി സുമ . അടുത്തടുത്തായി താമസിച്ചിരുന്ന ഞങ്ങൾ ഒരുമിച്ചായിരുന്നു സ്കൂളിൽ പോകുന്നതും തിരികെ വരുന്നതുമെല്ലാം. പിന്നെയും ക്ലാസ്സിലെ ചില കൂട്ടുകാരെ ഓർമ്മ വരുന്നു. ഒരു സുധ ചെറുവള്ളി തോട്ടത്തിൽ (ഇന്ന് വാർത്തകളിൽ നിറഞ്ഞു നില്ക്കുന്ന ചെറുവള്ളിഎസ്റ്റേറ്റ് ) നിന്നായിരുന്നു അവൾ വന്നിരുന്നത്. പിന്നെ അഞ്ചാം ക്ലാസ്സിൽ എന്റെ അടുത്തിരുന്ന കൂട്ടുകാരി ഖദീജ ,അവളുടെ ഇടത്തേകൈ സ്വാധീനം നഷ്ടപ്പെട്ടതായിരുന്നു.  ചെറുപ്പത്തിലെ അങ്ങനെ ആയിരുന്നോ പിന്നീട് സംഭവിച്ചതായിരിക്കുമോ എന്നൊക്കെ ഞാനന്ന് വിചാരിചിട്ടുണ്ടെങ്കിലും അവളോടതെപ്പറ്റി ചോദിച്ചു വിഷമിപ്പിക്കാൻ ഞാൻ ഒരിക്കലും തുനിഞ്ഞിട്ടില്ല. എന്നാലും അവൾ എല്ലാ കാര്യങ്ങൾക്കും ഞങ്ങള്കൊപ്പം തന്നെയായിരുന്നു. കണക്കിനവൾ മിടുക്കി ആയിരുന്നു ഞാനോ ? മരമണ്ടി ആതിനാൽ കണക്കിനവളെന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട് ബഞ്ചിലൊന്നാമതിരിക്കുന്ന ഞാൻ കണക്കിന്റെ പീരീഡ് ആവുംപോഴേക്കും മനപ്പൂർവം അവളെ പിടിച്ച് ഒന്നാമതിരുത്തി ഞാൻ അവളുടെ സ്ഥാനത്തിരിക്കും. കണക്കു സാറിൽനിന്ന് രക്ഷപെടാനുള്ള ഒരു പോംവഴി .
കണക്കിന്റെ കാര്യം പറയുംപോൾ എനിക്കെങ്ങനെ മാത്യു സാറിനെപ്പറ്റി പറയാതിരിക്കാനാവും ? ഹോംവർക്ക് ചെയ്തു കൊണ്ട് വന്നാൽ സാർ ഒരുകുട്ടിയെ അടുത്തേക്ക് വിളിച്ചു ചോക്ക്  തന്നു ബോർഡിൽ ചെയ്തുകാണിക്കാൻ പറയും . അച്ഛനുമായുള്ള പരിചയമാണോ, അതോ എന്റെ മിടുക്കനായ ചേട്ടനെ പഠിപ്പിച്ചിട്ടുള്ളതുകൊണ്ടോ എന്താണന്നറിയില്ല സാറിന്റെ കണ്ണുകൾ വന്നുടക്കുന്നത് മിക്കവാറും ദിവസങ്ങളിൽ എന്നിൽതന്നെയാവും .കഷ്ടപ്പെട്ട്  ഗൃഹപാഠം ചെയ്തു കൊണ്ടുവന്നിട്ടുണ്ടെങ്കിലും സാറിന്റെ വിളി കേൾക്കുംപോഴേ എന്നെ വിറക്കാൻ തുടങ്ങും. സാർ നീട്ടിത്തരുന്ന  ചോക്ക് വാങ്ങി സ്റ്റെപ്പുകൾ ഒക്കെ കൃത്യമായി എഴുതി വന്നാലും അവസാനം കണക്കുകൂട്ടലുകൾ വരുമ്പോൾ തെറ്റിപ്പോവും. വെപ്രാളവും,പേടിയും മൂലം അറിയാവുന്നതുകൂടി മറന്നുപോയിട്ടുണ്ടാവും. ചൂരവടി കൊണ്ടുള്ള അടിയോ,ചെവിക്കു കിഴുക്കോ ഒക്കെ കിട്ടും. ഇതു രണ്ടും ആയിരുന്നു സാറിന്റെ ശിക്ഷാരീതികൾ. തെറ്റിച്ചാലും സാറു വീണ്ടും ചോദ്യങ്ങൾ ചോദിച്ച് കൃത്യമായി പറഞ്ഞു ചെയ്യിപ്പിച്ചിരിക്കും. ഞാനാണെങ്കിൽ കരച്ചിലും തുടങ്ങിയിട്ടുണ്ടാവും. എന്തായാലും സാർ അതു മുഴുവൻ ചെയ്യിപ്പിച്ചേ വിടൂ. ഇതിനുള്ളിൽ മൂന്നാലടികൾ എങ്കിലും ഞാൻ മേടിച്ചിട്ടുണ്ടാവും. ഒടുവിൽ ഉത്തരം കിട്ടി അടിയിൽ രണ്ടു വരയിട്ടു കഴിയുമ്പോളേക്കും എന്റെ തലയിൽനിന്ന് ഒരു വലിയ  ചുമട് ഇറക്കി കിട്ടിയ ആശ്വാസമാവും. ഇന്നിനി ചോദ്യമൊന്നും എന്നോടുണ്ടാവണമെന്നില്ലല്ലോ. ഇനിയും സാറിന് വേറെ ഇരകൾ ഇഷ്ടം പോലെ ഉണ്ടല്ലോ. മേശയിൽ ചോക്കു വച്ചിട്ട് സാറിന്റെ മുഖത്തേക്ക് നോക്കുമ്പോൾ സാർ പറയും "പോയിരുന്നോ നിനക്കിട്ടു ഞാൻ വച്ചിട്ടുണ്ട്" സമാധാനം. ഇന്നത്തെ കാര്യം കഴിഞ്ഞുകിട്ടി ഇനിനാളെയല്ലേ. നാളെ സാറെന്നെ വിളിക്കില്ലായിരിക്കാം. തിരിച്ചു ബെഞ്ചിൽ ഇരിക്കാൻ വരുന്ന എന്നെ ശ്വാസം അടക്കിപ്പിടിച്ചിരിക്കുന്ന കുട്ടികൾ  സഹതാപപൂർവം നോക്കുന്നതും കണ്ടിട്ടുണ്ട്. അവരുടെ മുഖങ്ങളിൽ ഞങ്ങൾ ഇന്നു രക്ഷപ്പെട്ടല്ലോ എന്ന ഭാവവും. ഇതിൽ ചിലരൊക്കെ ചിലപ്രാർത്ഥനകൾ ഒക്കെ രാവിലെ നടത്തിയാണ് വരുന്നത് എന്ന് പറയാറുണ്ടായിരുന്നു. "സാറിന്നു വരരുതേ " എന്ന്. ചില കുട്ടികൾ പറയും "പളളിയിൽ മെഴുകുതിരി കത്തിച്ചു പ്രാർത്ഥിച്ചാൽ നമ്മുടെ മനസ്സിലെ ആഗ്രഹം നടക്കും". മെഴുകുതിരി കത്തിച്ചു പ്രാർത്ഥിക്കാൻ അടുത്തെങ്ങും പള്ളിയില്ലാത്തതിനാൽ ഞാൻ വീട്ടിൽ നിന്നും ഇറങ്ങാൻ നേരം മനസ്സിൽ ചെറിയ ഒരു പ്രാർത്ഥന നടത്തുമായിരുന്നു. "സാറിന്നു വരരുതേ". ഒരിക്കൽ ചേച്ചിയോട് പറഞ്ഞു "സാറിന് പനി പിടിച്ചിരുന്നെങ്കിൽ കുറച്ചു ദിവസം രക്ഷപെടാമായിരുന്നു." എന്ന്. ചേച്ചി എന്നെ ശാസിച്ചു. "ദോഷമാണ് ,ഗുരുക്കന്മാരെ അങ്ങനെ പറയാൻ പാടില്ല."  എന്തായാലും എന്റെ പ്രാർത്ഥനകൾ ഒന്നും അക്കാലങ്ങളിൽ ദൈവം കേട്ടതായി ഭാവിച്ചിട്ടില്ല.
                         
            എന്റെ സഹപാഠികളിൽ ചേച്ചിയുടെ ഒരുകൂട്ടുകാരിചേച്ചീടെ ആങ്ങള വർഗീസ് ചാക്കോ എന്ന ഒരു കുട്ടി ഉണ്ടായിരുന്നു . പഠിത്തത്തിൽ ഞാനും അവനും തമ്മിൽ അഞ്ചാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെ ഒരു മത്സരം നിലനിന്നിരുന്നു.കണക്കൊഴികെയുള്ള വിഷയങ്ങളിൽ ഞങ്ങൾ ഒരേ മാർക്കിലോ, ചിലപ്പോൾ ഒന്നോ രണ്ടോ മാർക്കിലോ  വ്യത്യാസം വന്നിരുന്നുള്ളൂ. പക്ഷെ കണക്കിന് അവനു ഫുൾ മാർക്കും കിട്ടിയിരിക്കും. എന്റെ ഉള്ളിൽ അവനോടു അല്പം അസൂയ ഇല്ലാതില്ല. 
      എന്തായാലും  ചില ദിനങ്ങളിൽ ഗൃഹപാഠം ചെയ്യിക്കലിൽ സാറിന്റെ ഇര അവൻ ആവും. അവൻ വേഗം ചെയ്തു തീർക്കയാണ് പതിവ്. എന്നാലും ചിലപ്പോഴൊക്കെ  അവൻ തെറ്റിക്കുകയും സാറിന്റെ ചൂരവടി കൊണ്ടുള്ള അടി വാങ്ങുകയും ചെയ്യുന്നത് കാണുമ്പോൾ ഞാൻ ആശ്വസിക്കാറുണ്ടായിരുന്നു. അത്രയും മിടുക്കനായിട്ടും അവനും അടി കിട്ടിയല്ലോ. പക്ഷെ അവനൊരിക്കലും കരഞ്ഞു കണ്ടിട്ടില്ല. ബാക്കി ഞങ്ങൾ കുട്ടികളെല്ലാം അടി വീണാൽ അപ്പോഴേ കരയും. ഞാൻ അന്നൊക്കെ ചിന്തിച്ചിട്ടുണ്ട് അവൻ എന്താ കരയാത്തെ? അവനു വേദനിക്കാഞ്ഞാണോ?

           ഒരിക്കൽ ക്ലാസ്സിലെ സുലോചന എന്ന കുട്ടി പറഞ്ഞു "അവൻ രണ്ടു നിക്കർ ഇട്ടിട്ടുണ്ടാവും. എന്തായാലും നല്ല കട്ടിയുള്ള നിക്കർ ആണ് അതാണ് സാർ അവനെ അടിക്കുമ്പോൾ വലിയ ശബ്ദം കേൾക്കുന്നത്".  അവളുടെ ഒരു കണ്ടുപിടുത്തം. അവളോട് ഞങ്ങൾ ആരും തന്നെ തർക്കിക്കാൻ    പോവാറില്ല.കാരണം അവൾ ഒന്നും സമ്മതിച്ചു തരില്ല അത്ര തന്നെ. ആ വർഷം ഇലക്ഷന് സ്ഥാനാർഥി ആയി മത്സരിച്ച ആരോ ഒരാൾ പേരോർമ്മയില്ല "അയാൾ ജയിച്ചാൽ നമ്മുടെ രാജ്യത്തെ  പ്രധാനമന്ത്രി അയാൾ ആവും എന്നവൾ ക്ലാസ്സിൽ പറഞ്ഞു എന്നവൾ ഉറച്ചു വിശ്വസിച്ചിരുന്നു. അയാൾ ജയിച്ചോ? പരാജയപ്പെട്ടോ? പിന്നീട് ഞങ്ങളുടെ വർത്തമാനങ്ങളിൽ അങ്ങനെ ഒരു കാര്യം വന്നിട്ടുമില്ല. എന്തായാലും വർഗീസു ചാക്കോ എന്ന കുട്ടി കരഞ്ഞു കണ്ടിട്ടില്ലാത്തതിനാൽ അതിൽ അവളുടെ കണ്ടുപിടുത്തം ഞങ്ങളും വിശ്വസിച്ചു. ക്ലാസ്സിൽ മിടുക്കനായി പഠിച്ചിരുന്ന ആ കുട്ടി ഇന്നെവിടെയെങ്കിലും ഉന്നതനിലയിൽ ജോലി ചെയ്തു ജീവിക്കുന്നുണ്ടാകും. 

   ഏഴാം ക്ലാസ്സോടെ അച്ഛൻ പെൻഷനായി അവിടം വിട്ടു ഞങ്ങൾക്കു മറ്റൊരു സ്ഥലത്തേക്ക് പോരേണ്ടി വന്നു. എങ്കിലും കുട്ടിക്കാലത്തെ ഈചെറിയ ചെറിയ സംഭവങ്ങളും,ഇണക്കങ്ങളും, പിണക്കങ്ങളും ഒക്കെ എനിക്ക് മറക്കാൻ കഴിയില്ല.

ഞങ്ങളുടെ ഹെഡ്മാസ്റ്റർ കുഞ്ഞുമോൻസാർ, കണക്കിന്റെ മാത്യു സാർ,എപ്പോഴും പുഞ്ചിരിയോടെ കണ്ടിട്ടുള്ള കുര്യൻ സാർ, ഇംഗ്ലീഷ് പഠിപ്പിച്ച ലേശം കഷണ്ടിയുള്ള എംപി തോമസ്സ് സാർ  ഇവരെയൊക്കെ എനിക്ക് എന്നും ബഹുമാനപൂർവമേ ഓർക്കാൻ കഴിയൂ.

        മാത്യുസാർ തന്നിട്ടുള്ള അടിയും, കിഴുക്കുമൊക്കെ ആ പീരീഡു കഴിയുമ്പോൾ ഞങ്ങൾ മറന്നിട്ടുണ്ടാവും. ഒരിക്കൽപോലും സാറിനോട് പിന്നീട് പരിഭവം തോന്നാറില്ല. അതൊക്കെ സാറിന് ഞങ്ങളോടുള്ള ഉത്തരവാദിത്വമായാണ് തോന്നിയിട്ടുള്ളത്. ഞങ്ങളുടെ ആരുടേയും മാതാപിതാക്കൾ ഇതൊന്നും സ്കൂളിൽ വന്നു ചോദ്യം ചെയ്തിട്ടുമില്ല അന്നത്തെ കാലം അങ്ങനെയായിരുന്നു. ഈ അധ്യപകരൊക്കെ ഞങ്ങൾ കുട്ടികളോട് ഒരുപാടു സ്നേഹവും,വാത്സല്യവും ഒപ്പം തെറ്റു കാണിച്ചാൽ തിരുത്തി തരുവാനുള്ള മനസ്സും കാണിച്ചിരുന്നു. ഗുരുശിഷ്യ ബന്ധം എന്നു പറയുന്നത് ഇന്നത്തേക്കാൾ ദൃഢവുമായിരുന്നു .   എനിക്ക് ഈ അധ്യാപകരെ ഒക്കെ പിതൃ തുല്യരായെ അന്നും ഇന്നും സ്മരിക്കാൻ കഴിയൂ.



Thursday 4 December 2014

കണ്ണുനീർപ്പൂവുകൾ

    ഭർത്താവിന്റെ സ്നേഹം അളക്കാം. അങ്ങനെയും ഒരു അളവുകോലുണ്ടോ? ഭർത്താവിന്റെ സ്നേഹം അളന്നു നോക്കേണ്ടതുണ്ടോ ? ഉച്ചയൂണ് കഴിഞ്ഞ്  ഇങ്ങോട്ടു വന്നിരുന്ന് ഈയാഴ്ചത്തെ വാരിക വെറുതെ ഒന്ന് മറിച്ചു നോക്കിയപ്പോൾ കണ്ടത് ലിസ്റ്റിട്ടു പത്തു ചോദ്യങ്ങൾ ചോദിച്ചിരിക്കുന്നു. മാർക്കുസ്കോർ നോക്കി നമ്മെ സ്നേഹിക്കുന്നതിന്റെ അളവുകോൽ നമുക്കു തന്നെ നിർണ്ണയിക്കാം. "വിഡ്ഢിത്തം" അല്ലാതെന്തു പറയാൻ. അവസാനമായി " അദ്ദേഹത്തെ അകമഴിഞ്ഞു സ്നേഹിക്കൂ ഭർത്താവിന്റെ സ്നേഹത്തിനു മേലുള്ള അവകാശം ഭാര്യക്കാണ് " എന്നെഴുതിയിരിക്കുന്നു ഹാവൂ ആശ്വാസം.
      വൈകിട്ട് ദീപേട്ടൻ വരുമ്പോൾ ഇതു പറഞ്ഞാൽ കിട്ടും ഇതിനുള്ള ചുട്ട മറുപടി. അറിയാതെ കണ്ണിലേക്കു മയക്കം വരുന്നു. കുറച്ചു ദിവസമായി ഉച്ചയുറക്കം പതിവായിരിക്കുന്നു.  ഇന്നിപ്പോൾ സുമതിയുള്ളതിനാൽ  പകൽസമയത്തെ വിരസത അറിഞ്ഞതെയില്ല.
     സുമതി വന്നാൽ പിന്നെ ജോലികൾക്കിടയിലും ധാര മുറിയാതെ സംസാരിച്ചു കൊണ്ടേയിരിക്കും. അടുക്കളയിൽ തിരക്കിട്ട തറ തുടയ്കലാണ്. ഊണു കഴിഞ്ഞാൽ പിന്നെ സുമതിക്ക് ധൃതിയാണ്. 
"മൂന്നുമണിക്ക് നേരിട്ടുള്ള ബസു കിട്ടും. സ്റ്റാന്റിലോട്ട് പോകുന്നവഴി കുട്ടികൾക്ക് കഴിക്കാൻ എന്തെങ്കിലും വാങ്ങണം. പൊത്താൻ (വിറക് ) കുറച്ചുള്ളത് മുറ്റത്ത് വെയിലത്ത് ഇട്ടിട്ടാണ് വന്നത് എല്ലാം നനഞ്ഞ വിറക് രാവിലെ എത്ര സമയം കൊണ്ടാണോ അടുപ്പൊന്നു കത്തിച്ചെടുക്കുന്നത്. ചെന്നിട്ടു മേലെപടിക്കൽ വീട്ടിൽ നിന്നും വെള്ളം കോരിക്കോണ്ടുവരണം. അഞ്ചുമണി കഴിഞ്ഞാൽ അവിടത്തെ വലിയമ്മ കിണറ്റിൽ നിന്നും വെള്ളം കോരാൻ സമ്മതിക്കില്ല.സന്ധ്യാസമയത്ത് വെള്ളം കോരിക്കൊണ്ടുപോവുന്നത് ദോഷമാണ് പോലും " ഇങ്ങനെ പോവുന്നു സുമതിയുടെ പരാതികൾ.
       വീണ്ടും സുമതിയുടെ സങ്കടക്കടൽ ഇങ്ങനെ നീണ്ടുപോകും. " ഇന്ന് വെള്ളിയാഴ്ച അല്ലെ ? അങ്ങേരു വൈകുന്നേരം വരും, ഏതു കോലത്തിലാവുമൊ ഇന്നുവരുന്നത് ? എനിക്കും മക്കൾക്കും ഇന്നു സമാധാനം ഉണ്ടാവുമോ? മൂത്തവനാണെങ്കിൽ തിരിച്ചറിവായി വരുന്നു. കഴിഞ്ഞാഴ്ച വന്നപ്പോൾ ഒന്നും രണ്ടും പറഞ്ഞ് അയാൾ ചീത്തവിളി തുടങ്ങിയതും മൂത്തവൻ ചോദ്യം ചെയ്തു. പിന്നെ അവന്റെ നേരെയായി. കേട്ടാലറക്കുന്ന കുറെ ചീത്തകൾ കൂടി അവന്റെ നേരെ അവൻ സഹികെട്ട് പുറത്തിറങ്ങ്ങി പോയി.അന്നത്തെ ദേഷ്യം മുഴുവൻ അയാൾ എന്റെ മേൽ തീർത്തു. കുഞ്ഞുങ്ങളെ പറഞ്ഞു ഞാൻ തിരിപ്പിച്ചുവച്ചിരിക്കയാണെന്ന്. വൈകോളം കഷ്ടപെട്ട് ചെല്ലുന്ന എന്നെ ഉപദ്രവിക്കുന്നതിനോ യാതൊരു ദാക്ഷിണ്യവുമില്ല   മടുത്തു സുജേ മടുത്തു '' അതിനിടയിൽ പുലമ്പുന്ന കേൾക്കാം "കാലമാടൻ" എന്റെ ജീവിതം ഇങ്ങനെ എരിഞ്ഞടങ്ങാനാണ് വിധി. പലപ്പോഴും വിചാരിച്ചിട്ടുണ്ട് എല്ലാം അവസാനിപ്പിച്ചാലോ? എന്റെ കുഞ്ഞുങ്ങളെ ഓർത്താൽ!! സുമതിയുടെ കണ്ണു നിറഞ്ഞിട്ടുണ്ടാവും. 
      ഞാൻ ആശ്വസിപ്പിക്കും "കുഞ്ഞുങ്ങൾ പഠിക്കാൻ മിടുക്കരല്ലേ അവർ വളർന്ന് ഒരു നിലയിലെത്തിയാൽ നിന്റെ ദുഃഖം ഒക്കെ മാറും സുമതീ തളരരുത്."
   അവൾ വേഗം ജോലി തീർത്ത് റെഡിയായി വന്നു. മണി രണ്ടേമുക്കാൽ.
"ആ ഇടവഴിയെ ഇറങ്ങിയാൽ വേഗം ബസ് സ്റ്റാന്റിലെത്താം കടയിലൊന്നു കയറണം മൂന്ന് മണിക്കത്തെ ബസ് കിട്ടുമോ? ആവോ? ". അവൾ പറഞ്ഞു.
    കൈയിലെടുത്തു വച്ചിരുന്ന കൂലിയും കടം ചോദിച്ച ആയിരം രൂപയും ഞാൻ കൊടുക്കുമ്പോൾ സുമതി എന്റെ മുഖത്തേയ്ക്  നോക്കി. 
"എന്റെ സുജേ ഇന്നാളിൽ മേടിച്ച അഞ്ഞൂറും കൂട്ടി ഒന്നിച്ചു തിരിച്ചു തരാം കേട്ടോ". 
"ആ സുമതി ചെല്ല്". ഞാൻ പറഞ്ഞു.
"ഞാൻ എന്നാലിറങ്ങട്ടെ കതകടച്ചേക്ക് സുജേ അടുത്ത വെള്ളിയാഴ്ച നേരത്തെ വരാൻ നോക്കാം". സുമതി പോയി. 
   വാതിലടച്ചു വന്നു ക്ലോക്കിൽ നോക്കി കുട്ടികൾ വരാൻ ഇനിയും സമയമെടുക്കും ദീപേട്ടൻ വരുമ്പോൾ ഏഴു മണിയാകും ഇന്നു മക്കൾക്ക് നൂഡിൽസ് മതിയെന്ന് ഓർഡർ ചെയ്തിട്ടാണ് പോയിരിക്കുന്നത് ദീപേട്ടന് പിന്നെ ചായ മാത്രം മതി. 
      വീണ്ടും മാഗസിനുമായി സോഫയിലേക്ക് ചാഞ്ഞു . കണ്ണിലേക്കു ഒരു മയക്കം വന്നു തുടങ്ങിയതേ കാളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടുണർന്നത്. താഴെ ഫ്ലാറ്റിലാണ്. ഡോർ തുറക്കുന്നതും ഉച്ചത്തിൽ ചിരിയും,വർത്തമാനവും കേൾക്കാം. ഗസ്റ്റുകൾ ആരോ വന്നതാവാം. കണ്ണിലേക്കു വന്ന മയക്കവും പോയി. 
       സുമതിക്ക് ബസ് കിട്ടിയിട്ടുണ്ടാവുമോ ആവോ ? വീണ്ടും അവളെപറ്റിയായി ചിന്ത. ദീപേട്ടനോട് പറഞ്ഞാൽ പറയും "എന്റെ സുജേ അവൾ പറയുന്നതെല്ലാം സത്യമാണോ അയാൾ ജോലി ചെയ്തുണ്ടാക്കുന്ന കാശ് പിന്നെ ആർക്കാണ്  കൊടുക്കുന്നത്? അവൻ സ്കൂളിൽ പഠിക്കുന്ന സമയത്ത് ഒരു മിണ്ടാപൂച്ച ആയിരുന്നു. ഒരു പാവം. അവനെങ്ങനെ ഇങ്ങനെയായി. ആർക്കറിയാം ഇവളെങ്ങനെയെന്ന് നീ ആരെങ്കിലും  എന്തെങ്കിലുമൊക്കെ പറഞ്ഞാൽ അതെല്ലാം വിശ്വസിക്കും. നീ അവളോട് കൂടുതൽകഥകൾ ഒന്നും ചോദിക്കാൻ പോവണ്ട" . ഇതാണു ദീപേട്ടന്റെ വാക്കുകൾ.
   അയാൾ ദീപേട്ടൻ പഠിച്ച സ്കൂളിൽ പഠിച്ചിട്ടുണ്ട്. കൂടുതലായി അറിയില്ലെങ്കിലും ദീപേട്ടന് ചെറിയ ഒരു ഓർമയുണ്ട് അയാളെ.
"നിനക്കിത്തിരി സഹതാപം കൂടുതലാണ്. കഥകളോരോന്നു  ചോദിച്ചറിഞ്ഞ്.  നീ നിന്റെ കാര്യം നോക്ക്". ദീപേട്ടൻ ചിലപ്പോൾ എന്നോടു ദേഷ്യപ്പെടും. 
       ദീപേട്ടന്റെ ഇതുപോലുള്ള മറുപടി കേൾക്കുമ്പോൾ "പുരുഷൻമാർ സാധാരണയായി തന്നെക്കുറിച്ചും, തനിക്കേറ്റവും അടുപ്പമുള്ളവരെക്കുറിച്ചും മാത്രമേ ചിന്തിക്കാറുള്ളൂ. സ്ത്രീകളാകട്ടെ പൊതുവെ അടുത്തും  അകലത്തുമുള്ളവരെക്കുറിച്ച് ചിന്തിച്ചു വേവലാതിപ്പെടുന്നു "എന്ന് എവിടെയോ വായിച്ചതായി ഓർമയിൽ  വരും. അത് ശരിയല്ലേ?
      ശരിയാണ്. ഞാനാണെങ്കിൽ എല്ലാം ചോദിച്ചറിയും. കാരണം മറ്റുള്ള വീടുകളിൽ അടുക്കളപണിക്കു വരാനുള്ള സാഹചര്യം എന്താവും? ഒരു സ്ത്രീയെന്നനിലയിൽ ഞാൻ ചിന്തിക്കും. എത്രയോ സ്ത്രീകൾ ഇങ്ങനെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ വേണ്ടി മറ്റുള്ള വീടുകളിൽ പോയി കഷ്ടപെട്ടു ജോലി ചെയ്തു ജീവിക്കുന്നു. കള്ളുകുടിയനായ ഭർത്താവുമാണെങ്കിലോ?                          ..           ...           ..
    എന്റെ ചിന്തകൾ വർഷങ്ങൾ പുറകോട്ടുപോയി. ചിന്നമ്മുവും സുമതിയെപ്പോലെയല്ലേ ? അല്ല. വ്യത്യാസങ്ങൾ ഉണ്ട്. രണ്ടു ജീവിതങ്ങളും തമ്മിൽ ചില വ്യത്യാസങ്ങൾ ഉണ്ട്. എന്നാലും ചിന്നമ്മുവിന്റെ ജീവിതവും ഇങ്ങനെ കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നല്ലോ? അന്നെനിക്ക് എത്ര വയസ്സുണ്ടാവും? അഞ്ചോ ആറോ വയസ്സ് കാണും.
      ചിന്നമ്മു വീട്ടിൽ അമ്മയെ ജോലികളിൽ സഹായിക്കാൻ വന്നിരുന്നു. അങ്ങു പുഴക്കക്കരെ പുറമ്പോക്കിലായിരുന്നു വീട്. അപ്പൻ കശാപ്പുകാരൻ. ഇളയ രണ്ടു സഹോദരങ്ങൾ. ചിന്നമ്മുവിന് അന്നെത്ര വയസ്സു കാണും? പതിനെട്ടോ പത്തൊന്പതോ.എന്തായാലും അതിനുമപ്പുറം പോവില്ല.  
     കള്ളിക്കൈലിമുണ്ടും ഉടുത്ത്, ചെറിയ ബ്ലൗസും ഇട്ട്  പഴയ സാരിയെന്തോ മുറിച്ച്  ഹാഫ് സാരി പോലെ ചുറ്റിയിട്ടുണ്ടാവും. നല്ല വണ്ണവും ഇരുനിറവുമുള്ള ചിന്നമ്മു ഒരു സുന്ദരിയൊന്നുമായിരുന്നില്ല . രാവിലെ വന്നാൽ തിരക്കിട്ട ജോലികളിൽ ഏർപ്പെടും. മുറ്റം അടിച്ച് ,തേച്ചു മഴക്കി,പാത്രങ്ങളിൽ വെള്ളം കോരി നിറച്ച് പിന്നെ അടുക്കളയിൽ കൊരണ്ടിപുറത്തിരുന്ന് അമ്മ കൊടുക്കുന്ന കാപ്പിയും , പലഹാരവും കഴിക്കുന്നത് ഞാൻ ചിലപ്പോഴൊക്കെ കൌതുകത്തോടെ നോക്കിയിരിക്കുമ്പോൾ ചിന്നമ്മു എന്നോടു ചോദിക്കാറുണ്ടായിരുന്നു "സുജമോള് കഴിച്ചോ?" . 
     ചില ദിവസങ്ങളിൽ ഞാൻ ചിന്നമ്മുവിന്റെ പുറകേ കൂടും. പുഴയിൽ തുണി നനക്കാൻ പോവുമ്പോൾ,പുല്ലുപറിക്കാൻ  കുന്നിൻമുകളിൽ പോകുമ്പോൾ അമ്മയുടെ പിറകേ നടന്നു കെഞ്ചി ഞാൻ അനുവാദം വാങ്ങും. നനക്കാനുള്ള തുണികളൊക്കെ വലിയ ഒരു തുണിയിൽ പൊതിഞ്ഞുകെട്ടി തലയിൽ വച്ചാണ് ചിന്നമ്മു പുഴയിൽ പോവുന്നത്. ചിന്നമ്മുവിന്റെ കൈയിൽ തൂങ്ങി ഞാനും. "ചിന്നമ്മൂ കൊച്ചിനെ ശ്രദ്ധിച്ചോണേ". അമ്മ പറയും
       പുഴയിൽ ചെന്നാൽ ചിന്നമ്മു തുണി നനച്ചു തീരുംവരെ പുഴയിൽ കല്ലുകൾ പെറുക്കി എറിഞ്ഞും,വെള്ളത്തിലിറങ്ങികളിച്ചും ഞാനിരിക്കും. അവിടവിടെ പൊന്തി നിൽക്കുന്ന ചെറിയ പാറകളിൽ കയറാൻ ശ്രമിക്കുന്ന എന്നെ ചിന്നമ്മു വിലക്കും. "വഴുക്കലുണ്ട് മോളേ വീഴും". വലിയ നീളത്തിൽ കാണുന്ന ഒരു കല്ലിൽ ചിന്നമ്മു തുണികൾ അടിച്ചു നനക്കുന്നതു കാണുമ്പോൾ ഞാനും ചിലപ്പോൾ നിർബന്ധം പിടിക്കും. കുഞ്ഞു തുണി എന്തെങ്കിലും എന്റെ കൈയിൽ തരും. ഞാനും അതുപോലെ ആഞ്ഞടിച്ച് അലക്കാൻ ശ്രമിക്കുന്നതു കാണുമ്പോൾ ചിന്നമ്മു ചിരിക്കും. വെള്ളത്തിൽ നിന്നു കയറാൻ കൂട്ടാക്കാത്ത എന്നെ " ദേ ഞണ്ട് " എന്നു പറഞ്ഞു പേടിപ്പിച്ചു കരയ്ക്  കയറ്റും. ആപുഴയിൽ ഞണ്ടുണ്ട് . കാലിൽ അത് ഇറുക്കി പിടിക്കും. എനിക്കതിനെ കാണുന്നതു പേടിയാണെന്ന് ചിന്നമ്മുവിനറിയാം. എന്നെ അനുസരിപ്പിക്കാൻ ചിന്നമ്മു കണ്ട ഒരു അടവായിരുന്നു അത്.
         എല്ലാ ദിവസവും ചിന്നമ്മു വരാറില്ല. കാരണം അയല്പക്കത്തെ അന്നമ്മച്ചിയുടെ വീട്ടിലും ഇടദിവസങ്ങളിൽ പണിക്കു പോവുന്നുണ്ട്. അന്നമ്മച്ചി അമ്മയുമായി നല്ല കൂട്ടാണ്. അങ്ങനെ രണ്ടു വീടുകളിലായി ജോലി ചെയ്തു ജീവിച്ചിരുന്ന ചിന്നമ്മു സ്കൂളിൽ പോയിട്ടുണ്ടോ,പഠിച്ചിട്ടുണ്ടോ ഒന്നും അറിയില്ല .      ചിന്നമ്മു ജോലി തീർത്ത് വൈകിട്ട് തിരികെ പോവുമ്പോൾ കൈയിൽ ചെറിയ പാത്രത്തിൽ അമ്മ എന്തെങ്കിലുമൊക്കെ കൊടുത്തയക്കും .ചിലപ്പോൾ ചെറിയ ഒരു കുട്ട എളിയിൽ വച്ചുകൊണ്ടാവും പോകുന്നത്. ചിന്നമ്മു പോവുമ്പോൾ വീടിന്റെ മുറ്റത്തെ നടയിൽ ഞാനിങ്ങനെ നോക്കിയിരിക്കും. പകൽ മറഞ്ഞു പോവുന്നത് പിന്നെ മെല്ലെ സന്ധ്യയാവുന്നത് എനിക്ക് സങ്കടമായിരുന്നു. "സുജക്കുട്ടീ പോട്ടെ"ചിന്നമ്മു പറയും. പടികൾ ഓരോന്നായി ഇറങ്ങി പോവുന്നതും നോക്കി ഞാനിരിക്കും.നേരെ നടപ്പാതയിലൂടെ നീങ്ങി അങ്ങു ദൂരെ നിഴലുപോലെ പുഴ കടന്ന് ചിന്നമ്മു പോകുന്നതു കണ്ണെത്തുവോളം ഞാൻ നോക്കിയിരിക്കും. മനസ്സിനുള്ളിൽ അപ്പോഴൊക്കെ ഒരു നേർത്ത സങ്കടം പൊടിക്കും.
    വീണ്ടും ആ ഇരുപ്പു തുടരും. ഇരുളിന്റെ വരവിനു മുന്നേ ചേക്കേറാൻ  തിരക്കിട്ടു പറന്നു പോവുന്ന ഒരു കൂട്ടം പറവകളെ കാണാൻ. എണ്ണിയാലുമെണ്ണിയാലും തീരാതെ പറന്നുപോവുന്ന പറവകളെ എത്ര നോക്കിയിരുന്നാലും മതിയാവില്ല. എത്ര രസമായിരുന്നു അവറ്റകളുടെ പോക്ക്. ആ ഇരുപ്പു തുടരുമ്പോൾ അമ്മയുടെ വിളി കാതിൽ മുഴങ്ങുന്നുണ്ടാവും .
" ഈ കൊച്ച് എവിടാ". 
"ഞാനിവിടുണ്ടേ" ഞാൻ പറയും. 
" സന്ധ്യ ആകുന്നു. വിളക്കു കൊളുത്താൻ തുടങ്ങുവാ കേറി വാ". അമ്മ പറയും.
    ഇടക്ക് എപ്പോഴോ ചിന്നമ്മു വരാതായി. അന്നമ്മച്ചിയും,അമ്മയും കൂടി ചിന്നമ്മുവിനെ കുറ്റപ്പെടുത്തി സംസാരിക്കുന്നത്  കേട്ടിട്ടുണ്ട്. എന്താവും ചിന്നമ്മു വരാത്തത്. ഇടക്ക് ഒക്കെ ഞാനമ്മയോടു ചോദിക്കുമ്പോൾ "അവൾക്കു സുഖമില്ല " എന്നമ്മ പറയും.
         കുറെ ദിവസങ്ങൾക്കു ശേഷം ചിന്നമ്മുവിന്റെ അമ്മ പണിക്കു വരാൻ തുടങ്ങി. ഇടക്ക് ഒക്കെ അവർ അമ്മയോടു ചിന്നമ്മുവിന്റെ കാര്യം പറയുകയും, കരയുകയും ഒക്കെ ചെയ്യുന്നത് കണ്ടിട്ടുണ്ട്.അമ്മ അപ്പോൾ ആശ്വസിപ്പിക്കുന്നത് കാണാം. എനിക്കവരോടു ചിന്നമ്മുവിനോടുള്ളതുപോലുള്ള അടുപ്പം ഒന്നും തോന്നിയിട്ടില്ല. ചിന്നമ്മുവിന്റെ അപ്പനു സുഖമില്ല എന്നമ്മ പറയുന്ന കേട്ടു.  ചിന്നമ്മുവിന്റെ അമ്മ വന്നാൽ ജോലികളൊക്കെ തീർത്തു വേഗം പോകും.ഒരിക്കൽ അവർ ജോലി കഴിഞ്ഞ് അടുക്കള വാതിലിൽ അമ്മ കൊടുത്ത കട്ടൻകാപ്പി ഊതി കുടിച്ചുകൊണ്ടു നിൽക്കുമ്പോൾ ഞാനവരോടു ചോദിച്ചു "ചിന്നമ്മു ഇനി എന്നാ വരിക"? അവർ വിഷാദം കലർന്ന ഒരു ചെറുപുഞ്ചിരിയോടെ എന്നോടു പറഞ്ഞു " വരും മോളേ  കുറച്ചു ദിവസം കഴിഞ്ഞു വരും". ഞാനവരുടെ കണ്ണുകളിൽ നോക്കി. ഒരു ജന്മത്തിന്റെ മുഴുവൻ ദു:ഖമോ ആ കണ്ണുകളിൽ.. അന്നെനിക്കതു മനസ്സിലാക്കാൻ കഴിഞ്ഞില്ല. അവർ പറഞ്ഞത് ഞാൻ വിശ്വസിച്ചു ചിന്നമ്മു സൂക്കേട് മാറുമ്പോൾ വീണ്ടും പഴയപോലെ വരും. ഞാനതും കേട്ട് ഓടി അടുക്കള പുറകിലെ മുറ്റത്ത് അക്കു കളിക്കാനായി കളങ്ങൾ വരച്ചു കൊണ്ടു നിൽക്കുമ്പോൾ അമ്മ അവരോടു ചോദിക്കണ കേട്ടു "അവനെപ്പറ്റി വല്ല വിവരവും ഉണ്ടോ? നിങ്ങൾ എന്തെങ്കിലും തിരക്കുന്നുണ്ടോ?"
അവരെന്തോക്കെയോ അമ്മയോടു പറയുന്നുണ്ടായിരുന്നു. അവർ എപ്പോഴോ പോയി. ഞാൻ അപ്പോഴേക്കും തനിച്ചു ഒറ്റക്കാലിൽ ഞൊണ്ടി അക്കുകളി തുടങ്ങിയിരുന്നു. അമ്മയുടെ വിളി തുടങ്ങി. " ഇങ്ങോട്ടു കേറി വരണൊണ്ടോ നീയ്  മുറ്റം അടിച്ചു വൃത്തി ആക്കി ഇട്ടിരിക്കയാ. അവിടെ വരച്ചു വൃത്തികേടാക്കാതെ". 
             പിന്നെയും കുറെ നാളുകൾക്ക് ശേഷമല്ലേ ചിന്നമ്മു വീണ്ടും വരാൻ തുടങ്ങിയത്. പിന്നീട് ഇടക്കൊക്കെ വരാതായി. വേറെയും ഒന്നു രണ്ടു വീടുകളിൽ പണിക്കു പോകുന്നുണ്ട് എന്നമ്മ പറയുന്നതു കേട്ടു. തന്നെയുമല്ല  രാവിലെ വീട്ടിൽ വന്നാൽ പണി വേഗം തീർത്ത് ചിന്നമ്മു ഉച്ചക്കു ശേഷം അന്നമ്മച്ചിയുടെ വീട്ടിലും പോയിത്തുടങ്ങി. 
          ഒരിക്കൽ ചിന്നമ്മു 'അവനെ'യുമെടുത്തുകൊണ്ട് വീട്ടിൽ വന്നു. അമ്മ അവന്റെ കൈയിൽ ബിസ്കറ്റു വച്ചു കൊടുക്കുമ്പോൾ അവനമ്മയെ നോക്കി പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചുകൊണ്ടിരുന്നു. അമ്മയെന്തോക്കെയോ അവനോടു ചോദിക്കുന്നതു കേട്ട് അവൻ ചെറിയ ശബ്ദമുണ്ടാക്കി ചിരിച്ചുകൊണ്ടിരുന്നു. ഞാനും പോയി അവനെ നോക്കി നിന്നു അപ്പോൾ ചിന്നമ്മു അവനെ കൊഞ്ചിച്ചുകൊണ്ട് പറഞ്ഞു " ദേ കുട്ടാ ഇതാരാന്നു നോക്കിയേ" ചൂണ്ടിക്കാണിക്കുമ്പോൾ അവൻ നിഷ്കളംകമായി ചിരിച്ചുകൊണ്ടിരുന്നു.
       .......          ......        ... ......         ........ 
       അച്ഛന് സ്ഥലം മാറ്റമായി അവിടെ നിന്നും പോരുവാനുള്ള ദിവസങ്ങൾ അടുക്കുന്തോറും എന്റെ കുഞ്ഞുമനസ്സ് സങ്കടം കൊണ്ടു വിതുമ്പി. ഈ കുഞ്ഞുപൂമ്പാറ്റകളും,ആകാശത്തെ പറവകളും,സൂര്യകാന്തിപൂക്കളും ഒക്കെ ഇനിചെല്ലുന്ന വീട്ടിലും ഉണ്ടാവുമോ? അവിടെ എനിക്ക് കളങ്ങൾ വരച്ചു തീർത്ത് അക്കു കളിക്കാൻ അടുക്കളപുറത്തു മുറ്റം ഉണ്ടാകുമോ? സങ്കടപ്പെടുമ്പോഴൊക്കെ അച്ഛൻ പറയും "മോൻ കരയല്ലേ അവിടെ നമുക്കൊരു കൊച്ചു വീടുണ്ട് നല്ല ഭംഗിയുള്ള വീട് ഇവിടെനിന്നും നമ്മൾ പോയേ പറ്റു അവിടെ നമുക്ക് സൂര്യകാന്തിചെടി നടാം". മാറാനുള്ള ദിവസങ്ങൾ അടുക്കുന്തോറും എനിക്ക് സങ്കടം ഏറി വന്നു. ഇടക്കൊക്കെ അന്നമ്മച്ചിയും വന്ന് അമ്മയോട് ഒത്തിരിനേരം വർത്തമാനം പറഞ്ഞിരുന്നു പോകും.
     അന്ന് വീട്ടിലാകെ തിരക്കും പണിക്കാർ  സാധനങ്ങൾ എല്ലാം പെറുക്കി ലോറിയിൽ കയറ്റുന്നു. അച്ഛൻ ഇടക്കിടെ മറക്കരുതെന്നു പറഞ്ഞ് എന്തൊക്കെയോ അമ്മയെ ഓർമ്മിപ്പിക്കുന്നു. കുറച്ച് അടുത്തായി താമസിക്കുന്ന ചെറിയച്ചൻ പണിക്കാർക്ക് നിർദേശം കൊടുത്തു നിൽക്കുന്നു. അച്ഛന്റെ വലിയ മേശ പിടിച്ചിറക്കുന്നതിന്റെ ബഹളം. ഞാനതിനിടയിൽക്കൂടി കയറി എന്റെ കുപ്പിവളമുറികൾ സൂക്ഷിച്ചുവച്ചിരിക്കുന്ന ബോക്സ് എടുത്ത് മറക്കാതെ ബാഗിൽ വയ്കാൻ, പിന്നെ ഞാൻ നിധിപോലെ  സൂക്ഷിച്ചിരുന്ന പളുങ്ക് പോലത്തെ കുറെ വട്ടുകൾ, ഒരിക്കൽ ഉത്സവത്തിന് അച്ഛനെനിക്കു വാങ്ങിത്തന്ന വെള്ളമുത്തുമാലയുടെ പൊട്ടിയ വെള്ളമുത്തുകൾ എല്ലാം ഒന്നുകൂടെ നോക്കണം. മറക്കാതെ അമ്മയുടെ ബാഗിൽ വക്കണം. ചെറിയച്ചൻ ദേഷ്യപ്പെട്ടു "മാറികൊടുക്ക്  സുജമോളെ അവർ സാധനങ്ങൾ പിടിച്ചിറക്കുന്നിടത്ത് നീ അതിനിടയിൽ തട്ടീം മുട്ടീം വീഴാനാണോ?" . ഞാനെന്നിട്ടും അതിനിടയിൽക്കൂടി നുഴഞ്ഞു കയറി അമ്മയുടെ വലിയബാഗിൽ ഒന്നൂടെ നോക്കി. ഞാനെടുത്തു വച്ചിരുന്നതൊക്കെ ഭദ്രമായുണ്ട്. 
        പിന്നെ ഇനി എന്ത് ? മനസ്സിനുള്ളിൽ എന്തോ ഒന്നു നഷ്ടപ്പെടുന്നതിന്റെ വേദന!! അതൊരു വലിയ കരച്ചിലായി പുറത്തേക്ക് വരുന്നെന്നു തോന്നിയപ്പോൾ ഞാൻ പുറകുവശത്തേക്കോടിയിറങ്ങി. അവിടുത്തെ കുഞ്ഞുവരാന്തയിൽ പോയിരുന്നു ഞാൻ തേങ്ങി. കുഞ്ഞുപൂമ്പാറ്റകളെ,പറവകളെ നിങ്ങൾ അവിടെയും വരുമോ? ബോറടിക്കുമ്പോൾ  ഒറ്റക്കിരുന്നു വർത്തമാനം പറഞ്ഞു കളിക്കാൻ എനിക്കവിടെയും ഇതുപോലൊരു കുഞ്ഞുവരാന്ത ഉണ്ടാവുമോ ? ഞാനറിയാതെ ഏങ്ങലടിച്ചുകൊണ്ടിരിക്കുമ്പോൾ അച്ഛന്റെ ഉറക്കെയുള്ള വിളി കേട്ടു. ഞാനോടിവരുമ്പോൾ അവിടെ നില്പുണ്ടായിരുന്നു ചിന്നമ്മു ..... പാവം ചിന്നമ്മു .....എന്നോടു ചോദിച്ചു "അവിടെ ചെന്നാൽ സുജമോളെന്നെ ഓർക്കുമോ? വലിയ കുട്ടിയാവുമ്പോൾ ഈ ചിന്നമ്മുവിനെ മറന്നു പോകും ല്ലേ ?. ഞാൻ ചിന്നമ്മുവിന്റെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി എന്റെ കണ്ണുകൾ നിറഞ്ഞുവോ? ഗദ്ഗദം കൊണ്ട് എനിക്കു ശ്വാസം മുട്ടുന്നുവോ? കണ്ണുനിറഞ്ഞിട്ടാണോ എനിക്കു ചിന്നമ്മുവിന്റെ മുഖം തെളിഞ്ഞു കാണുവാൻ പറ്റാത്തത് . ഞാൻ കണ്ണുകൾ ഇറുകെയടച്ചുതുറന്ന് ചിന്നമ്മുവിന്റെ കണ്ണുകളിലേക്കു നോക്കുമ്പോൾ ആ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. അച്ഛന്റെ വിളി വീണ്ടും "മോളേ.....". പൊട്ടിവന്ന തേങ്ങൽ അടക്കി ഞാനോടി അച്ഛന്റെ അടുത്തേക്ക്.
     പിന്നീടെത്ര ദിവസങ്ങളെടുത്തു പുതിയ സ്ഥലവും,വീടുമായി ഇണങ്ങി ചേരാൻ. പലപ്പോഴും അച്ഛൻ ആശ്വസിപ്പിച്ചു തന്നു "ഇതാണു മോളേ നമ്മുടെ സ്വന്തം വീട്". 
      ഇടക്കൊക്കെ ചെറിയച്ചൻ വരികയും അന്ന്  രാവേറോളം അച്ഛനും, അമ്മയുമായി വിശേഷങ്ങൾ പറഞ്ഞിരിക്കും. അച്ഛനും അമ്മയും അവിടുത്തെ ഓരോ കാര്യങ്ങൾ തിരക്കും. 
ഒരിക്കൽ കുറെനാളിനുശേഷം ചെറിയച്ചൻ വന്നപ്പോൾ അച്ഛനും, അമ്മയും വർത്തമാനം പറഞ്ഞിരിക്കുന്നതിനിടയിൽ ചെറിയച്ചൻ പറയുന്നതു കേട്ടു. " ഓ എന്തു പറയാനാ ആ ചിന്നമ്മുവിന് പിന്നെയും ഒരു കുഞ്ഞുകൂടി ആരൊക്കെയോ പറഞ്ഞുകേട്ടു. കുറെനാളായി അവളെ പുറത്തോട്ടൊന്നും കാണാനില്ലായിരുന്നു എന്നാണ് അടുത്തുള്ളവർ ഒക്കെ പറയുന്നത്. എന്തായാലും വലിയ ദുരിതത്തിലാണ്! തന്ത തീരെ കിടപ്പിലായി. തള്ള വീണ്ടും എവിടൊക്കെയോ പണിക്കു പോകുന്നുണ്ട്". അമ്മ മൂക്കത്ത് വിരൽ വച്ചിരിക്കുന്നതു കണ്ടു. അച്ഛനും,അമ്മയും ചെറിയച്ചനോട് പറയുന്ന കേട്ടു "അവളെത്ര വന്നാലും പഠിക്കില്ല. ഇത്ര ബുദ്ധി ഇല്ലാത്തവളായി പോയല്ലോ. കഷ്ടം!! ചിന്നമ്മുവിനെ മൂന്നുപേരും കുറ്റപ്പെടുത്തുന്നത് കേട്ടു. 
സത്യത്തിൽ ചിന്നമ്മു ഒരു പാവമായിരുന്നില്ലേ! ചിന്നമ്മു വീണ്ടും ചതിക്കപ്പെട്ടതായിരിക്കില്ലെ? അല്ലാതെ അറിഞ്ഞുകൊണ്ട് വീണ്ടും ആ തെറ്റിലേക്ക് വീഴുമോ? ആരാവും ചിന്നമ്മുവിനെ വീണ്ടും ചതിക്കുഴിയിലേക്ക് തള്ളിയിട്ടത്? പഴയ ആൾ വീണ്ടും ചിന്നമ്മുവിനോട് സ്നേഹം നടിച്ചുചെന്നതോ? അതോ വേറെ ആരെങ്കിലും വിവാഹവാഗ്ദാനം കൊടുത്തു ചതിക്കുഴിയിലേക്ക് വലിച്ചിട്ടതോ? ആരായാലും പാവം ചിന്നമ്മു അയാളെ വിശ്വസിച്ചിട്ടുണ്ടാകണം. ഒരു നല്ല ജീവിതം കിട്ടുമെന്നു പാവം പ്രതീക്ഷിച്ചിട്ടുണ്ടാകണം. ആദ്യത്തെ അയാൾക്ക് ഭാര്യയും,രണ്ടു മക്കളുമുള്ള ആളായിരുന്നു എന്ന് പിന്നീടെപ്പോഴോ അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്. പിന്നെ ആരാവും? അന്ന് ഞാൻ ചിന്തിച്ചിരുന്നു. 
കൂടുതൽ ചോദ്യങ്ങൾ ചോദിച്ചാൽ അമ്മ വഴക്ക് പറയും " കുട്ട്യോൾ എന്തിനാ ആവശ്യം ഇല്ലാത്ത കാര്യങ്ങൾ തിരക്കണത്". 
       എത്ര വേഗമാണ് കാലങ്ങൾ കടന്നുപോയത്. അച്ഛന്റെയും, അമ്മയുടെയും വേർപാടും,ചെറിയച്ചന്റെ റിട്ടയർമെന്റും ആ നാടുമായുള്ള ബന്ധം അറ്റുപോയി. ഇന്നത്തെ തിരക്കിട്ട ജീവിതപ്പാച്ചിലിൽ എവിടെ സമയം? ജന്മനാടിനെയോ, ജനിച്ച മണ്ണിനെയോ ഓർക്കാൻ!! അല്ലെങ്കിൽ തന്നെ ഇനിയെന്തു ബന്ധം ആ നാടുമായി!! 
     ഒരു നൂറു കൂട്ടം ചോദ്യങ്ങൾ ഇപ്പോൾ മനസ്സിലേക്കൊടിയെത്തുന്നു. ആ മൂത്തകുട്ടി ഇപ്പോൾ എന്തായിട്ടുണ്ടാവും? അവൻ ചിന്നമ്മുവിനെ സംരക്ഷിക്കുന്നുണ്ടാവുമോ? ചിന്നമ്മുവിനോട് അവൻ ചോദിക്കില്ലേ അവന്റെ അച്ഛൻ ആരെന്ന്? അവൻ കുറ്റപ്പെടുത്തുന്നുണ്ടാവില്ലേ? അയാളെ തേടി പോയിട്ടുണ്ടാവുമോ അവൻ? അതോ അയാൾ കാണാൻ വന്നിട്ടുണ്ടാവുമോ അവനെ? ഇളയ കുട്ടിയും അയാളുടെ തന്നെയോ. "പിതാവിനാലും,ഭർത്താവിനാലും, പുത്രനാലും സംരക്ഷിക്കപ്പെടെണ്ടവൾ" എന്നല്ലേ ചൊല്ല് . ഇവിടെ ആരാലാവും ചിന്നമ്മു സംരക്ഷിക്കപ്പെട്ടിട്ടുണ്ടാവുക ?  അതോ ചിന്നമ്മു ഇന്നും പഴയ പോലെ കഷ്ടപ്പെട്ടാണോ ജീവിക്കുന്നത് .
    കാളിംഗ് ബെൽ നിർത്താതെ അടിച്ചുകൊണ്ടിരിക്കുന്നു. ഈശ്വരാ...... കുട്ടികളെത്തിയിരിക്കുന്നു. സമയം പോയതറിഞ്ഞില്ല. വേഗം ചാടിയെണീട്ട് ഓടിപ്പോയി ഡോർ തുറന്നതും നാളത്തെ അവധിയുടെ സന്തോഷത്താൽ മോനും, മോളും ബാഗും സോഫയിലെക്കിട്ട് ഓടി ഡ്രസ്സ് മാറാനായി. ഞാൻ വേഗം കിച്ചണിലേക്ക്  വച്ചുപിടിച്ചു കുട്ടികൾക്ക് ജ്യൂസ് എടുക്കാനായി.
----------------------------------------/-/--/-////----------------------------------------------