Sunday 8 May 2016

അമ്മയെ ഓർമ്മിക്കാൻ...........



അമ്മയെ ഓർമ്മിക്കാൻ ഈ ഒരു ദിനം വേണമായിരുന്നോ? 
ഒന്നും വേണ്ട..... ഓരോ ദിനവും ഓരോ ഓർമ്മപ്പെടുത്തലുകളുമായി അമ്മ എന്നും ഒപ്പമുണ്ട്.. 

നേരം പുലർന്നിട്ടും മടി പിടിച്ചെണീൽക്കാൻ കൂട്ടാക്കാതെ കിടന്നുറങ്ങുന്ന ചില ദിനങ്ങളിൽ
 " ഇങ്ങനെ കിടന്നുറങ്ങിയാൽ ക്ഷീണം കൂടുകയേയുള്ളൂ " എന്നോർമ്മിപ്പിച്ചു തന്നിട്ടുള്ള അമ്മ.........    പാറിപ്പറന്ന മുടിയുമായി നടന്നാൽ "ചീവിയൊതുക്കി കെട്ടിവക്കൂ...... " എന്നോർമ്മപ്പെടുത്തുന്ന അമ്മ.....  മുഖമൊന്നു വാടിക്കണ്ടാൽ " എന്തു പറ്റിയെന്നു " ചോദിച്ച് ആശ്വാസവും, ധൈര്യവും പകർന്നു തരുമായിരുന്ന അമ്മ....  പഠനം കഴിഞ്ഞുള്ള തിരിച്ചുവരവിൽ  പതിവുസമയത്തിൽ  അല്പം വൈകിയാൽ ആശങ്കപ്പെട്ട് വാതിൽപ്പടിയിൽ കാത്തുനിൽക്കുമായിരുന്ന അമ്മ.....     ദൂരെയാത്രക്കോ  മറ്റോ ഒറ്റയ്ക്ക് പോവുന്ന സന്ദർഭങ്ങളിൽ " ആരെയും കണ്ണടച്ചു വിശ്വസിക്കരുത്..... അപരിചിതരോട് കൂടുതൽ അടുക്കരുത്.... " എന്നോർമ്മിപ്പിച്ചു  തന്നിട്ടുള്ള അമ്മ.....  തെറ്റും....  ശരിയും എന്തെന്ന് പഠിപ്പിച്ചു തന്ന അമ്മ......  ഇങ്ങനെ എല്ലായ്പോഴും അമ്മ ഓർമ്മകളിലൂടെ മനസ്സിലേക്കോടിയെത്തുകയാണ് .  അങ്ങകലങ്ങളിൽ എവിടെയോ  ആണെങ്കിലും അമ്മയെന്നും അടുത്തുണ്ടെന്ന തോന്നലാണ്. അങ്ങനെയാണല്ലോ നമുക്കോരോരുത്തർക്കും നമ്മുടെ അമ്മമാർ. 
കാപട്യമില്ലാത്ത ആ  സ്നേഹം..... . നാം അറിഞ്ഞോ അറിയാതെയോ ചെയ്തുപോകുന്ന തെറ്റുകൾ ക്ഷമിക്കാൻ കഴിയുന്ന മനസ്സ്..... നമ്മുടെ വേദനകളിൽ സങ്കടപ്പെടാനും, നമ്മുടെ വിജയങ്ങൾ കണ്ടാഹ്ലാദിക്കാനും, നമ്മെ  ആശ്വസിപ്പിക്കാനും കാണിക്കുന്ന വ്യഗ്രത......കളങ്കമറ്റ ആ സ്നേഹത്തിനു മുന്നിൽ നാം നമ്മുടെ ദുഖങ്ങളെല്ലാം മറക്കുന്നു.  അതാണ് " അമ്മ " 

ഇന്ന് കേരളം മുഴുവൻ ഉറ്റുനോക്കുന്നത് -----ഒരമ്മയ്ക്ക് നീതി ലഭിക്കുമോ ?----
എന്ന വാർത്തയിലേക്കാണ്.. ആ അമ്മയ്ക്ക് നീതി ലഭിക്കുമോ?  ആ കുട്ടി ജീവിച്ചിരിക്കുമ്പോഴും ആ അമ്മയ്ക്കോ, മകൾക്കോ നീതി ലഭിച്ചിട്ടില്ല എന്നാണു വാർത്തകളിലൂടെ മനസ്സിലാക്കാൻ കഴിയുന്നത്. എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് ഇത്രയും കഷ്ടപ്പാടുകളിലൂടെയും ആ പെൺകുട്ടിയെ വളർത്തി പഠിപ്പിച്ച് ഇത്രയുമാക്കിക്കൊണ്ടുവന്ന ആ അമ്മ അവളെ സുരക്ഷിതമായ കരങ്ങളിൽ ഏൽപ്പിക്കാനുള്ള തത്രപ്പാടിലായിരുന്നു. അഭിഭാഷകയാക്കുക.... സുരക്ഷിതമായ ഒരു വീട്.... ഇതു രണ്ടും അവരുടെ സ്വപ്നങ്ങളായിരുന്നു...... എന്നിട്ടോ...? 

ഇങ്ങനെ നീതി തേടി എത്രയോ അമ്മമാർ നമുക്കു ചുറ്റുമുണ്ട്..... നാം അറിഞ്ഞും.... അറിയാതെയും....   
സ്ത്രീകൾക്കെതിരെ വർദ്ധിച്ചു വരുന്ന ഇത്തരം അക്രമങ്ങൾ തടയാൻ ഇനിയെങ്കിലും നീതിപീഠങ്ങൾ  ഉണർന്നിരുന്നെങ്കിൽ ....... നിയമങ്ങൾ കർക്കശമാക്കിയിരുന്നെങ്കിൽ.......  സ്ത്രീസുരക്ഷ ശക്തമാക്കാനുള്ള നടപടികൾ എടുത്തിരുന്നെങ്കിൽ........ സ്ത്രീകൾക്ക് നിർഭയരായി ജീവിക്കാൻ  കഴിയണം. ഇനിയും ഒരമ്മമാരും ഇതുപോലെ കരളുരുക്കുന്ന വേദനയായി  ഹൃദയം നൊന്ത് ഓരോരുത്തർക്കും മുൻപിൽ വിലപിക്കുന്നത് കാണാൻ വയ്യ.  സന്ദർശകരുടെ തിരക്കാണല്ലോ ആ അമ്മയ്ക്ക്..... ആ അമ്മയെ എന്തു പറഞ്ഞാണ് ഇവരൊക്കെ ആശ്വസിപ്പിക്കുന്നത്. 
" മാതൃദിനം " എന്ന മുൻപേജിലെ  പത്രവാർത്ത കണ്ടപ്പോൾ ആ അമ്മയുടെ മുഖം ആണ് മനസ്സിൽ തെളിഞ്ഞു വന്നത്. അതുകൊണ്ടിത്രയും കുറിച്ചു. ആ അമ്മക്കിനിയെങ്കിലും നീതി ലഭിക്കണേ എന്നു നമുക്ക് പ്രാർത്ഥിക്കാം. 
എല്ലാ അമ്മമാർക്കും ഹൃദയംനിറഞ്ഞ മാതൃദിനാശംസകൾ .