Wednesday, 29 October 2025







ജാലകത്തിനപ്പുറം 


മയക്കത്തിലോട്ടൊന്നു വീണു തുടങ്ങിയപ്പോഴാണ്.  “ അമ്മേ … അമ്മേ …ഇങ്ങോട്ടു വന്നേ ..” മോളുടെ വിളി . തൊട്ടപ്പുറത്തെ മുറിയിലേയ്ക്കു അവൾ എന്നെക്കൂട്ടി. അവൾക്കൊപ്പം നടക്കുമ്പോൾ ചോദിച്ചു ‘ നീയിതുവരെ ഉറങ്ങിയില്ലേ ..’ .   “ 'അമ്മ എന്തിനാ സോഫയിൽക്കിടന്നുറങ്ങിയത് .. ബെഡ്‌റൂമിൽ പോയി കിടന്നൂടെ “ എന്നായി അവളുടെ മറുപടി. അവൾ കിഴക്കുവശത്തുള്ള ആ  മുറിയിലെ ജനാലയിലൂടെ പുറത്തേയ്ക്ക് കൈചൂണ്ടിക്കാട്ടി.  മെയിൻ റോഡിനപ്പുറം കുറച്ചകലത്തായി വെറുതെ കാടുകയറിക്കിടക്കുന്ന ആ പറമ്പിന്റെ ചുറ്റുമുള്ള ഇലക്ട്രിക് ലൈറ്റുകളൊന്നും തന്നെ അന്നു പ്രകാശിച്ചിട്ടുണ്ടായിരുന്നില്ല . ഇതെന്തു പറ്റി .. ഇവിടെ കറന്റ് ഉണ്ടല്ലോ .. നേരം വെളുക്കുവോളം ആ ലൈറ്റുകളത്രയും എന്നും പ്രകാശിച്ചിട്ടുണ്ടാവും. ഇതിപ്പോ … മോൾ വീണ്ടും പറഞ്ഞു “ 'അമ്മ അങ്ങോട്ടു നോക്കൂ ..” . സൂക്ഷിച്ചു നോക്കി .

അവിടെ ചെറിയ വെട്ടത്തിൽ മാടക്കട പോലെ എന്തോ ഒന്ന് … കുറച്ചു ദൂരെ ഓല മറച്ചപോലെ ഒരു കുടിൽ .. മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്കിന്റെ വെളിച്ചം ഇടയ്ക്കൊക്കെ . ഇന്നു വൈകുന്നേരം വരെ കാണാത്ത ചില കാഴ്ചകൾ ....ഇതൊക്കെ എപ്പോ വന്നു . 


ഈ വീട്ടിൽ പുറംലോകത്തെ കാഴ്ചകൾ കാണാനാവുന്ന ഒരേയൊരു ജാലകമാണ് . മോളുടെ പഠനമുറിയാണ് . അച്ഛനും മോളും പോയിക്കഴിഞ്ഞാൽ പിന്നെ വീടു വൃത്തിയാക്കലും തൂക്കലും തുടയ്ക്കലും ഒക്കെ നടത്തുന്നതിനിടയിൽ വെറുതെ ഈജാലകത്തിലൂടെ കുറേനേരം പുറത്തേയ്ക്ക് നോക്കിനിൽക്കാറുണ്ട് . വെയിലിന്റെ കാഠിന്യം എത്രത്തോളം ഉണ്ടെന്നും ഇന്നു മഴ പെയ്യാൻ സാധ്യത ഉണ്ടോ എന്നും ഒക്കെ അറിയാനാവും ഈ ജാലകക്കാഴ്ചകളിലൂടെ . പട്ടണത്തിന്റെ ഒത്ത മധ്യത്തിലായുള്ള ഈ പറമ്പ് എന്താവും ഇങ്ങനെ ഒഴിച്ചിട്ടിരിക്കുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് . നിറയെ പുൽപ്പടർപ്പുകൾ . നാട്ടിലാണെങ്കിൽ എന്തെങ്കിലും കൃഷിയൊക്കെ ചെയ്യുമായിരുന്നില്ലേ .. ആരാവും ഇതിന്റെ ഉടമ . അയാൾക്കിതൊരു നല്ല പാർക്കാക്കി മാറ്റിക്കൂടെ … കുട്ടികൾക്ക് ഓടിക്കളിക്കാനായി … എന്തെങ്കിലും ചെയ്തു കൂടെ .. എന്നിങ്ങനെ ഒരുകൂട്ടം ചോദ്യങ്ങൾ മനസ്സിലിട്ടിങ്ങനെ ഈ ജാലകത്തിലൂടെ ഇടയ്ക്കൊക്കെ പുറത്തേയ്ക്ക് നോക്കിനിൽക്കാറുണ്ട് . 


ഇതിപ്പോ ഈ കാഴ്ച അമ്പരപ്പാണ് തോന്നിയത് . ഇത്ര പെട്ടെന്നിതൊക്കെ എങ്ങനെ വന്നു . പെട്ടെന്നാണ് മോളുടെ കാര്യം ഓർത്തത്‌ ‘ മോളേ ..’ എന്നു വിളിച്ചുകൊണ്ട് തിരിഞ്ഞുനോക്കുമ്പോൾ വശത്തായി ഇട്ടിരിക്കുന്ന ചെറിയ ടേബിളിൽ അവൾ  വയറിൽ പിടിച്ചുകൊണ്ട് ഇരിക്കുന്നു. പേടിച്ചുപോയി ‘ എന്തു പറ്റി മോളേ ..’ .  “ വയറു വേദനിക്കുന്നു ..” അവളുടെ മറുപടി . ഞാനവളെ മുറിക്കു പുറത്തേയ്ക്ക് കൂട്ടി .   ‘ മതി പഠിത്തം .. ഉറക്കമൊഴിഞ്ഞിരുന്നതിന്റെയാ ..’ ഫ്ലാസ്കിൽ നിന്നും അല്പം ചൂടുവെള്ളം പകർന്ന് അവളെ കുടിപ്പിച്ചു . അവൾ ഉറക്കം തൂങ്ങുകയായിരുന്നു . അവളുടെ അച്ഛനാവട്ടെ ഓഫീസ് സംബന്ധമായി ഒരു മീറ്റിങ് അറ്റൻഡ് ചെയ്യാനായി ദൂരെ ഒരു സ്ഥലത്തു പോയിരിക്കുന്നു . നാളെയേ എത്തൂ .  മോളെ ഒപ്പം കിടത്തി അവളുടെ വയറു മെല്ലെത്തടവിക്കൊടുത്തു. അവൾ വേഗം ഉറക്കത്തിലേയ്ക്ക് വീണു . ജാലകത്തിന്റെ പുറത്തെ കാഴ്ചകളെപ്പറ്റി അങ്ങോട്ടൊന്നും പറഞ്ഞതുമില്ല അവൾ ഇങ്ങോട്ടൊന്നും ചോദിച്ചതും ഇല്ല . വെറുതേ .. എന്തോ ഒരു ചെറിയ ഭയം …പതിവില്ലാതെ  കിടപ്പുമുറിയുടെ ഡോർ ശബ്ദമുണ്ടാക്കാതെ അടച്ചു കുറ്റിയിട്ടു . മോൾക്കൊപ്പം വന്നു കിടക്കുമ്പോൾ ജാലകത്തിനപ്പുറം കണ്ട കാഴ്ചകൾ .. മനസ്സിലൊരു ഭയവും കുറേ ചോദ്യങ്ങളും . എപ്പോഴോ ഉറക്കത്തിലേയ്ക്ക് വീണു .  രാവിലെ ആകെ തിരക്കായിരുന്നു . മോൾക്ക് എക്സാം തുടങ്ങുന്ന ദിവസമായതിനാൽ  അവളെ സ്കൂളിലയയ്ക്കുന്ന തിരക്ക് കഴിഞ്ഞപ്പോൾ അദ്ദേഹം ദൂരയാത്ര കഴിഞ്ഞെത്തിയിരുന്നു . പിന്നെ പ്രഭാതഭക്ഷണം ഉച്ചയൂണു റെഡിയാക്കൽ. തിരക്കായിരുന്നു . ഉച്ചയൂണു കഴിഞ്ഞതും അദ്ദേഹം പോയി . ബാക്കിയുള്ള പണികൾ തീർത്ത് മോളു വരുമ്പോഴേയ്ക്കും ഉളള സ്‌നാക്‌സും റെഡിയാക്കി തന്റെ വിശ്രമസ്ഥലമായ സോഫയിലേയ്ക്ക് വന്നിരുന്ന് ടി വി യുടെ റിമോട്ട് എടുത്തപ്പോൾ സുഹൃത്തായ സാറച്ചേച്ചിയുടെ കാൾ “ ദാ ഞാൻ ഡോറിന്റെ ഫ്രണ്ടിലുണ്ട് ..” ഓടിച്ചെന്നു ഡോർ തുറന്നു . സാറച്ചേച്ചി  ഒരു പൊതിയുമായാണ് വന്നത് .. കുറച്ചു പഫ്സ് ..” ദാ മോൾ വരുമ്പോൾ കൊടുക്കാം ..” ന്നു പറഞ്ഞ് . 

മോളുടെ പഠനമുറിയിലെ ജനാലയ്ക്കരികിലെ ചെറിയ സ്റ്റാൻഡിൽ വച്ചിരിക്കുന്ന സ്പൈഡർ പ്ലാന്റ് കണ്ട്‌ സാറച്ചേച്ചി  “ ഇതു പുതിയതോ .. നല്ല ഭംഗിയുണ്ടല്ലോ .. കുറേ തൈകൾ ഉണ്ടല്ലോ ..” എന്നു പറഞ്ഞുകൊണ്ട് അകത്തേയ്ക്കു നടന്നു. താനും പുറകേ ചെന്നു . ജനലിലൂടെ നല്ല സുഖമുള്ളൊരു കാറ്റ് അകത്തേയ്ക്കു വീശി . സാറച്ചേച്ചി  ജനാലയ്ക്കരികിൽ പോയി പുറത്തേയ്ക്ക് നോക്കി . അപ്പോഴാണ് തലേന്നത്തെ കാഴ്ചകളെപ്പറ്റി ഓർമ്മ വന്നത് . സാറച്ചേച്ചി പാതയോരത്തുകൂടെ നടന്നുപോവുന്ന രണ്ടു സ്ത്രീകളെ നോക്കി “ അവർ നമ്മുടെ രാജ്യക്കാരാവാനാണ് സാധ്യത ..” എന്നു പറഞ്ഞു . ഓരോ മനുഷ്യരുടെ നടത്തത്തിലൂടെയും രൂപത്തിലൂടെയും അവർ ഏതു രാജ്യക്കാരാവും എന്നു വേഗം തിരിച്ചറിയാനാവും എന്നാണ് ചേച്ചി പറഞ്ഞത് . അങ്ങകലേയ്ക്ക് ചൂണ്ടി “ആ കാണുന്ന കട സൂപ്പർ മാർക്കേറ്റോ അതോ മറ്റെന്തെങ്കിലും കടയോ ..” എന്നൊക്കെ പറയുമ്പോൾ എന്റെ ശ്രദ്ധ ആ ദൂരെക്കാണുന്ന കാടുകയറിക്കിടക്കുന്ന പറമ്പായിരുന്നു .  അവിടെ പഴയതുപോലെ ശൂന്യം ആയിരുന്നു . ഇന്നലെക്കണ്ട കാഴ്ചകളൊന്നും ഉണ്ടായിരുന്നില്ല . ചിലപ്പോൾ രാത്രിയിലെന്തെങ്കിലും കച്ചവടം ഉണ്ടായിട്ടുണ്ടാവുമോ .. നാട്ടിലെ മാതിരി വല്ല പെട്ടിക്കടയോ കാപ്പിക്കടയോ മറ്റെന്തെങ്കിലുമോ ഒക്കെ ആയിരുന്നിരിക്കുമോ എന്നൊക്കെ മനസ്സിൽ ഒരുകൂട്ടം ചോദ്യങ്ങൾ ആലോചിച്ചു സാറചേച്ചിക്കരികിൽ നിൽക്കുമ്പോൾ സാറച്ചേച്ചി പറഞ്ഞു “ പുറംലോകം കാണാൻ നിനക്കൊന്നുമല്ലെങ്കിൽ ഈ ചെറിയ ജന്നൽ ഉണ്ടല്ലോ .. എനിക്കാണെങ്കിൽ രണ്ടു മുറിയിലെയും ജനാല തുറക്കാനേ പറ്റില്ല . അടുത്തടുത്തു ഫ്ലാറ്റുകൾ അല്ലേ . എന്തു ചെയ്യാം ..“ .   സാറച്ചേച്ചി ജനാലയിലൂടെ ദൂരേയ്ക്ക് കൈചൂണ്ടിപ്പറഞ്ഞു “ ദാ ആ കാടുകയറിക്കിടക്കുന്ന പറമ്പു കണ്ടോ .... ദാ അങ്ങകലെ … ആ കാണുന്നത് …”.  'ഉവ്വ് .. മനസ്സിലായി ..’ എന്നു തലയാട്ടുമ്പോൾ ചേച്ചി പറഞ്ഞു “ അതു പണ്ടെപ്പോഴോ ഒരു ശവപ്പറമ്പായിരുന്നു എന്നാണ് പറഞ്ഞു കേട്ടത് ..” . ഒരു മിന്നൽ പോലെ എന്തോ ശരീരത്തിലൂടെ പാഞ്ഞുപോയതുപോലെ … ബെല്ലടി കേട്ടു സാറച്ചേച്ചി മുന്നേയും ഞാൻ പിറകേ യാന്ത്രികമെന്നോണം .. മോളായിരുന്നു .. പിറകേ അദ്ദേഹവും സാറച്ചേച്ചിയുടെ ചേട്ടനും. പിന്നെ വേഗം ചായയിട്ടു .. എല്ലാവരും ചായ കുടിച്ചു . സാറച്ചേച്ചിയും ചേട്ടനും പോയി . 

അച്ഛനും മകളും എക്സാം വിശേഷങ്ങൾ പറഞ്ഞു . വൈകിട്ടത്തെ കുളികഴിഞ്ഞുവന്നു വിളക്കു കത്തിക്കും മുൻപേ അദ്ദേഹമോ മോളോ കാണാതെ കിഴക്കു വശത്തെ ജനൽ അടച്ചു കർട്ടൻ താഴ്ത്തിയിട്ടു .  പിറ്റേന്ന് രാവിലെ പതിവു തിരക്കുകൾ . അച്ഛനും മകളും പോയി . തനിച്ചായ സമയത്ത് ആ മുറിയിലേയ്ക്കു കയറാനൊരു പേടി തോന്നിയെങ്കിലും വെറുതെ ആ ജനാലയ്ക്കരികിൽ ചെന്ന് കർട്ടൻ മെല്ലെയൊന്നു പൊക്കി ജനലിന്റെ    ഗ്ലാസ്സിലൂടെ സൂര്യരശ്മികൾ അകത്തേയ്ക്ക് … പക്ഷേ പെട്ടെന്നു കർട്ടൻ വലിച്ചു താഴ്ത്തിയിട്ടു .. വേണ്ട ഇനി ഈ ജാലകക്കാഴ്ച വേണ്ട .. മോളോ അദ്ദേഹമോ ഇതു ശ്രദ്ധിക്കാനും പോണില്ല . അവർ പകൽ സമയം ഉണ്ടാവില്ലല്ലോ .. ജനൽ തുറക്കുന്നതോ അടയ്ക്കുന്നതോ അവർ ശ്രദ്ധിക്കാറുമില്ല .. ഈ ജാലകക്കാഴ്ചകൾ അവർക്കറിയുകയുമില്ല . ഇനി സാറച്ചേച്ചി പറഞ്ഞ കാര്യം അദ്ദേഹത്തോടു സൂചിപ്പിച്ചാൽ “ മണ്ടത്തരം എന്നും പൊട്ടത്തരം എന്നും അങ്ങനെയൊന്നുമില്ലെന്നും ഇനി അത്‌ ആലോചിച്ചിരിപ്പാവും നിന്റെ ജോലി ..” എന്നും ആവും ശകാരം . അല്ലാതെ വേറൊന്നും പറയാനും പോവുന്നില്ല .  എന്നാലും മോളെന്താവും പിന്നതേപ്പറ്റി ഒന്നും ചോദിക്കാതിരുന്നത് എന്ന സംശയം മനസ്സിലിട്ട് കർട്ടൻ പൊക്കി ജനാലപ്പാളികൾ ഒന്നുകൂടെ തുറന്ന്‌ ശക്തിയായി വലിച്ചടച്ചു. ജനാല മുഴുവൻ മറഞ്ഞുകിടക്കത്തക്ക വണ്ണം കർട്ടൻ വലിച്ചിട്ട് അടുക്കളയിലേയ്ക്ക് നടക്കുമ്പോൾ മനസ്സിലുറപ്പിച്ചു .. നാളെ പുറത്തുപോവുമ്പോൾ ഉറപ്പായും നല്ല കട്ടിയുള്ള കർട്ടൻ വാങ്ങി ആ ജനാല മറച്ചിടണം .  

*************************************************************************************************

ശുഭം 

ഗീതാ ഓമനക്കുട്ടൻ 













എന്റെ വീട് 

**********





യാത്ര പറഞ്ഞിറങ്ങുമ്പോൾ കൊച്ചപ്പൻ ഓർമ്മപ്പെടുത്തി 

“ .. നേരം വൈകുന്നു . ഇന്നിനി ആ വഴി പോകേണ്ട ” .  ചേച്ചി രഹസ്യം പറഞ്ഞു “ കൊച്ചേ അതു വാങ്ങിയ മുതലാളി വല്യ പുള്ളിയാ ..”.  

‘വല്യ പുള്ളിയല്ലാത്തവർ മുതലാളിയാവുമോ എന്ന മറുചോദ്യം കേട്ടു ചേച്ചി ചിരിച്ചു . 

 വണ്ടി മുന്നോട്ടു നീങ്ങി .  മനസ്സിൽ പറഞ്ഞു ‘ കൊച്ചപ്പാ ക്ഷമിക്കൂ .. ഇന്നെങ്കിലും അവിടെയൊന്നു കേറാതെ എനിക്കു തിരികെപ്പോകാനാവില്ല …’

 ‘ വേഗം …. വേഗം …’

കൂട്ടുകാരൻ ദേഷ്യപ്പെട്ടു “ഞാനാര് നിന്റെ ഡ്രൈവറോ “

സംയമനം പാലിച്ചുകൊണ്ട്‌ പറഞ്ഞു ‘സോറി’  .  ബ്രേക്കിൽ നിന്ന് ആക്സിലേറ്ററിൽ കാലമർത്തി സ്പീഡിൽ വിടുമ്പോൾ കൂട്ടുകാരന്റെ ചോദ്യം “ വഴി നിശ്ചയമുണ്ടോ ..” 

‘ രാജാവിനോടാണോ സ്വന്തം രാജ്യത്തെ വഴിയറിയുമോ … എന്ന ചോദ്യം ‘ 


“എങ്കിൽ രാജാവേ മുന്നോട്ടു നോക്കൂ ഇതിൽ ഏതു വഴിയേ പോകണം  “

… കണ്ണൊന്നു തിരുമ്മി തുറന്ന് മുന്നോട്ടു നോക്കി..  ‘ഈശ്വരാ !! ഇതെന്നാ സ്പീഡിലാ വണ്ടി വിട്ടേ .. .’

“നല്ല വഴിയാരുന്നകൊണ്ടു വിട്ടിങ്ങു പോന്നു .. ഇനി എങ്ങോട്ടു തിരിയണം  …” . 

ആകെ ഒരുകൺഫ്യൂഷൻ . ഇടത്തേ സൈഡിലെ ഇടത്തൊണ്ടു പോലത്തെ ഒരു വഴി ഉണ്ടാരുന്നിടത്ത് കുറേ വീടുകൾ … വലത്തോട്ടു നോക്കിയിട്ടും … 

പെട്ടെന്നു തന്നെ വലത്തേ സൈഡിലെ മാടക്കടയിൽ ബീഡിയും പുകച്ചു നിന്ന പ്രജയെ കൈ കാട്ടി വിളിച്ചു .  അയാൾ സ്വയം നെഞ്ചിൽ കൈവച്ച് എന്നെത്തന്നെയോ എന്നൊരു ആംഗ്യം . ‘അതേ’  എന്നു  ധൃതിപ്പെട്ടപ്പോൾ അയാൾ ബീഡി കളഞ്ഞു മുണ്ടിന്റെ മടക്കിക്കുത്തൽ അഴിച്ചിട്ട് ഓടി വരുന്നു . മനസ്സൊന്നു തണുത്തു ….  അയാൾ ഓടിവന്നു ചോദിച്ചു “ എന്നാ ചേച്ചീ …”   

‘… ഇതിലേ ഒരു കുഞ്ഞിടത്തൊണ്ടു വഴി ഇല്ലാരുന്നോ ..’

“അയ്യോ അതൊക്കെ എന്നേ ഇടിച്ചുനിരത്തി കാശൊള്ളോരൊക്കെ വസ്തു മേടിച്ചു .. കണ്ടില്ലേ .. നെറയെ വീടുകളായില്ലേ … അയാൾ അല്പം സംശയത്തിൽ താടിക്കു കൈകൊടുത്തൊരു ചോദ്യം .. അല്ലാ ചേച്ചി എവിടുന്നാ …” 

ഡ്രൈവിംഗ് സീറ്റിൽ നിന്നും തല ഇടത്തേ സൈഡിലോട്ടു നീട്ടി മറുപടി പറയാനാഞ്ഞ കൂട്ടുകാരനെ കൈകൊണ്ടു തടഞ്ഞ് ഞാനയാൾക്കു മറുപടി കൊടുത്തു ‘ കുറേ ദൂരേന്നാ …’ പോകണ്ട സ്ഥലം സൂചിപ്പിച്ചു . അയാൾ വഴി കൃത്യമായി പറഞ്ഞു തന്നു.  അയാൾക്കു നന്ദി പറഞ്ഞു ശകടം മുന്നോട്ടു നീങ്ങുമ്പോൾ “ പ്രജ രാജാവിനെ തിരിച്ചറിഞ്ഞോ .. “ എന്ന കൂട്ടുകാരന്റെ പരിഹാസം . അതു കേൾക്കാത്ത ഭാവത്തിൽ “ആ മനുഷ്യന്റെ പെരുമാറ്റം എത്ര മാന്യം .. അതാണെന്റെ നാട് .. നന്മ നിറഞ്ഞ നാട് എന്നു പുകഴ്ത്തി . 


അങ്ങനെ ഞങ്ങൾ ചേടത്തിമുക്കിൽ എത്തി .  എവിടെ ചേടത്തീടെ മുറുക്കൻ കട . ഇവിടുണ്ടാരുന്ന ആ വലിയ തോടെവിടെ …  തോട്ടത്തിന്റെ വാതിൽക്കലെ ഗേറ്റ് ഒക്കെ എവിടെ … വീണ്ടും കൺഫ്യൂസ്ഡ് … അതിനിടയിൽ കൂട്ടുകാരൻ വഴിയിൽ കണ്ട ആരോടോ വഴി ചോദിക്കുന്നു അയാൾ ഇത്തിരി മുൻപോട്ടു നടന്നു വഴി കാട്ടി തരുന്നു . ഞാൻ പെട്ടെന്നു വണ്ടിയിൽ നിന്നിറങ്ങി അയാളോട് ചോദിച്ചു  ‘അങ്ങേ സൈഡിലുള്ള ഗേറ്റ് ആരാണ് ഇപ്പുറത്തു മാറ്റി സ്ഥാപിച്ചത് ‘ അയാൾ ഒന്നും മനസ്സിലാകാതെ “ അല്ലാ മനസ്സിലായില്ല .. എവിടുന്നാ” എന്ന സംശയം .. പെട്ടെന്ന് ഞാൻ ഇടത്തേ സൈഡിലേക്ക് നോക്കി  ‘ഇവിടുണ്ടായിരുന്ന കുന്നെവിടെ … ‘ എന്നു ചോദിക്കുമ്പോൾ കൂട്ടുകാരൻ വിലക്കിക്കൊണ്ട്    “ നീ എന്തോക്കെയാ ഈ പറയുന്നത്”  . 

ഞാനാ കൈ തട്ടിമാറ്റി അയാളോടു ചോദിച്ചു ‘ സഹോദരാ നിങ്ങൾ പറയൂ… ഇവിടുണ്ടായിരുന്ന കുന്നെവിടെ …’ അയാൾ പറയുന്നു “ഞാനിന്നാട്ടുകാരനല്ല .. ഇവിടൊരു പണിക്കായി വന്നതാണ് . “ കൂട്ടുകാരൻ അങ്ങോട്ടു നോക്കി സംശയം പ്രകടിപ്പിച്ചു “ ഏയ് ഇവിടെ കുന്നുണ്ടായിരുന്നോ ....എനിക്കു തോന്നുന്നില്ല ..” .  ഞാൻ തർക്കിച്ചു ‘ എന്നേക്കാൾ നിശ്ചയം നിങ്ങൾക്കാ .. എന്റെ അച്ഛൻ ഈ കുന്നിന്റെ മുകൾ വരെ വഴിവെട്ടിച്ചിട്ടുണ്ടായിരുന്നു . അങ്ങനെ ആ വഴിയിലൂടെ കുന്നിന്റെ മുകളിൽ വരെ ചെല്ലാമായിരുന്നു . എന്തു രസമായിരുന്നെന്നോ …’ തെല്ലുനേരം ഗതകാലസ്മരണകളില്‍ മുഴുകിപ്പോയ  എന്നെ  കൂട്ടുകാരൻ തട്ടിയുണർത്തി …


‘വരൂ നമുക്കു ബംഗ്ലാവിലേക്കു നടക്കാം .. അവിടെ മുതലാളിയുണ്ടാവും .. അയാളോടെനിക്ക് അല്പം സംസാരിക്കാനുണ്ട് ‘ ആജ്ഞാപിച്ചുകൊണ്ട് മുൻപേ നടന്ന എന്റെ പിറകേ ഓടി വന്ന്‌ കൂട്ടുകാരൻ അപരിചിതൻ കാണാതെ  കൈയിൽ ഒന്നു തട്ടിയിട്ട് സ്വകാര്യമെന്നോണം  ചെവിയിൽ ചോദിച്ചു “ ഏതു മുതലാളി .. നിനക്കു സ്ഥലകാലബോധം നഷ്ടപ്പെട്ടോ …” 

അപരിചിതൻ ഓടി വന്നെന്റെ അടുത്തെത്തി ചോദിച്ചു “ അയ്യോ ചേച്ചീ ക്ഷമിക്കണം .. ഈ എസ്റ്റേറ്റ് നോക്കാൻ വന്നതാണല്ലേ ..  ഒരു പാടുപേര് കച്ചോടത്തിന് കേറിയിറങ്ങുന്നുണ്ട് .. കുറേയെല്ലാം വിറ്റുപോയി .. . ബാക്കി കൊടുക്കാൻ ഇട്ടേക്കുവാ . ഞനൊരു ബ്രോക്കറാണെ..ഡീറ്റൈൽസ് ഒക്കെ തരാം “.. കൂട്ടുകാരൻ അയാളെ വിലക്കുകയായിരുന്നു . “ഞങ്ങൾ വാങ്ങാനൊന്നും അല്ല മിസ്റ്റർ . ഇവിടെയൊക്കെ ഒന്നു കാണാൻ മാത്രം ..  നിങ്ങൾ പൊയ്ക്കൊള്ളൂ ..” . അയാളെ പറഞ്ഞയക്കാൻ ധൃതിപ്പെട്ടു. അയാൾ അത്ര വിശ്വാസം വരാത്ത മട്ടില്‍ ഞങ്ങളേയും നോക്കി അവിടെത്തന്നെ നിന്നു . 

ഞാൻ ധൃതിപ്പെട്ടു മുന്നോട്ടു നടന്നു . കൂട്ടുകാരൻ പിറകീന്നു വിളിച്ചു “ ഒന്നു പതുക്കെ നടക്ക് .. അവിടെ ചെന്നു ആവശ്യമില്ലാത്തതൊന്നും പറയരുത് .. അല്ലാ ആരാ നീ പറയുന്ന ഈ മുതലാളി ..” പുള്ളിക്ക് സംശയം . ‘ വാ അപ്പ കാണാമെന്നു’  ഞാനും .  ചേച്ചി പറഞ്ഞത് അവിടെ പട്ടിയുണ്ടെന്നും ..കുരച്ചു ചാടി വരുമെന്നും .. സൂക്ഷിക്കണമെന്നും ഒക്കെ . അതുകൊണ്ടു തന്നെ കൂട്ടുകാരന്റെ കയ്യിലെ പിടിമുറുക്കി മുന്നോട്ടു വേഗത്തിൽ . എത്ര വല്യ ഉഗ്രൻ പട്ടിയായാലും കുരച്ചു ചാടി വന്നാൽ ഒരു ചൂണ്ടു വിരൽ കാട്ടി എന്നാടാ എന്നു ചോദിച്ച് തിരിച്ചോടിക്കാനുള്ള മാന്ത്രികവിദ്യ പുള്ളിയുടെ കയ്യിലുള്ളപ്പോൾ പിന്നെ എന്തിനു പേടിക്കണം ..ഇച്ചിരീം കൂടെ നടന്നു. കൂട്ടുകാരൻ ഏതാണ്ടൊക്കെ പറയുന്നുണ്ട് എന്റെ ലക്‌ഷ്യം എന്റെ ബംഗ്ലാവ് മാത്രം .  കൂട്ടുകാരന്റെ കൈയ്യിലെ പിടിമുറുക്കി വേഗത്തിൽ നടന്നുകൊണ്ടു ഞാൻ പറഞ്ഞു   ‘കൺകുളിരെ കണ്ടോളൂ നീ എന്റെ ഗ്രാമം .. നമുക്കൊരിക്കൽ ഈ ഗ്രാമത്തു വന്ന്‌ രാപ്പാർക്കണം .. അതികാലത്തെഴുന്നേറ്റ് റബർ തോട്ടത്തിൽ പോയി അതിന്റെ ഇലകൾ തളിർത്തോ റബ്ബറും കായകൾ പൊട്ടിവീണോ .. കാപ്പിമരങ്ങൾ പൂത്തോ .. എന്നൊക്കെ നോക്കണം ….’


“ദാ ആ കാണുന്നതല്ലേ ചേച്ചി ബംഗ്ലാവ് “ 

പിറകിൽനിന്ന് ഒരു അശരീരി കേട്ടു ഞങ്ങൾ തിരിഞ്ഞു നോക്കി . ബ്രോക്കർ അപരിചിതൻ പിറകേ കൂടിയിട്ടുണ്ട് . “ നിങ്ങൾ പൊയ്ക്കൊള്ളൂ” ..കൂട്ടുകാരൻ അയാളെ വീണ്ടും വിലക്കുന്നു .      ദാ മുറ്റത്തു ഒരു കസേരയിൽ മുതലാളി .. കൂട്ടുകാരന്റെ കൈവിട്ടു ഞാനോടി അദ്ദേഹത്തിനരികിൽ എത്തി . പ്രായം ചെന്ന ഒരു മനുഷ്യൻ . എന്റച്ഛന്റെ പ്രായം ഒക്കെ ഉണ്ടാവും . മുഖത്തു ശാന്തമായ ഒരു ചിരി . ആരാണെന്ന ചോദ്യഭാവത്തിൽ എന്റെ മുഖത്തുനോക്കിയ അദ്ദേഹത്തോടു ഞാൻ ചോദിച്ചു

 ‘ മുതലാളിയല്ലേ ‘ . തെല്ല് ആശ്ചര്യത്തോടെ അദ്ദേഹം “ മുതലാളിയോ … എവിടുത്തെ മുതലാളി … ആരാ കുഞ്ഞേ നീ ..”. ഞാൻ തെല്ലു ജാള്യതയോടെ പറഞ്ഞു ‘

അതു ഈ വീട് അപ്പച്ചന്റെയല്ലേ ..’

ആ വിളി അദ്ദേഹത്തിന് ഇഷ്ട്ടപ്പെട്ടു എന്നു തോന്നി . അതേ കുഞ്ഞേ … എന്റെ വീടായിരുന്നു . വളരെ സൗമ്യതയോടെ അദ്ദേഹം മറുപടി നൽകി . “ആയിരുന്നു “ എന്ന മറുപടി എന്നിൽ ചെറിയ ഒരു സംശയം ഉണ്ടായി . ഞാൻ തിരിഞ്ഞു നോക്കി . ഭാഗ്യം !! കൂട്ടുകാരനും അപരിചിതനും അല്പം മാറി എന്തോ വർത്തമാനം പറഞ്ഞു നിൽക്കുന്നു . അതു നന്നായി . അപ്പച്ചനോട് സ്വകാര്യമായി എനിക്കു സംസാരിക്കാം . അല്ലേൽ കൂട്ടുകാരൻ എന്തെങ്കിലും പെട്ടെന്ന് കേറിപ്പറഞ്ഞ് എല്ലാം മുടക്കും . ഈ പാവം അപ്പച്ചനെ ആണല്ലോ ചേച്ചി വല്യ പുള്ളിയാ എന്നു പറഞ്ഞത് എന്നു ഞാൻ അതിശയിച്ചു നിൽക്കുമ്പോൾ അപ്പച്ചൻ വീണ്ടും ചോദിച്ചു. “മോളെവിടുന്നാ..” . ഞാൻ പെട്ടെന്നു തന്നെ അപ്പച്ചനോട് കാര്യങ്ങൾ പറഞ്ഞു . അപ്പച്ചൻ ചിരിച്ചു . വാത്സല്യത്തോടെ എന്റെ കൈയിൽ പിടിച്ചിട്ടു പറഞ്ഞു “മോളുടെ അച്ഛനും ഞാനും സുഹൃത്തുക്കളായിരുന്നു .. നീ പറഞ്ഞ കാര്യങ്ങളൊക്കെ എനിക്കറിയാം . പണ്ടൊക്കെ നിങ്ങടെ വീട്ടിൽ വന്നിട്ടുണ്ട് . അന്നൊക്കെ നിങ്ങൾ കുഞ്ഞുങ്ങളായിരുന്നു. മൂത്തതുങ്ങളെ ഒക്കെ അറിയാം . നീ ഇളയകുട്ടിയാണല്ലേ ..” എന്റെ അച്ഛന്റെ സുഹൃത്ത് . ഞാൻ അദ്ദേഹത്തിന്റെ കൈയ്യിൽ പിടിച്ചു . എനിക്കെന്റെ അച്ഛന്റെ കൈയ്യിൽ പിടിച്ചതുപോലെ തോന്നി . എന്റെ കണ്ണു നിറഞ്ഞു . ഞാൻ പെട്ടെന്ന് അപ്പച്ചനോടു ചോദിച്ചു ‘ അപ്പച്ചാ ഈ വീട് എനിക്കു തിരികെ തരുമോ .. എത്രയാ പൈസ അതു ഞാൻ തരാം .. ഈ വീടു മാത്രം മതി ..’ .  എന്റെ ചോദ്യം മനസ്സിലാകാതെയോ എന്തോ അദ്ദേഹം എന്റെ കണ്ണുകളിൽ നോക്കി നിന്നു . എന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു . എന്തോ സംശയം തോന്നിയതോ ആണോ കൂട്ടുകാരൻ ധൃതി പിടിച്ചു ഞങ്ങൾക്കരികിലേയ്ക്കു വന്നു സ്വയം പരിചയപ്പെടുത്തൽ നടത്തി “ ഇവിടെ ഒന്നു കാണാനായി മാത്രം എത്തിയതെന്നു പറഞ്ഞു “ . ബ്രോക്കെർ അപരിചിതൻ ഞങ്ങളെ ചുറ്റിപ്പറ്റി അവിടൊക്കെ കറങ്ങി നടക്കുന്നു . അപ്പച്ചനോട് ഞാൻ ചോദിച്ചു ‘ ഈ വീടിനകത്തൊന്നു കേറിക്കോട്ടെ .. ‘. “ അതിനെന്താ  കേറിക്കോളൂ” എന്ന്‌ അപ്പച്ചൻ . 

‘അപ്പച്ചാ ഞാൻ ചോദിച്ച കാര്യം ..’ എന്നു ചോദിച്ചപ്പം “ മോളു കേറി കണ്ടിട്ടു വരൂ .. എന്നിട്ടു പറയാം ..” ന്ന് അപ്പച്ചൻ . 


അപ്പച്ചൻ ആരെയോ വിളിച്ചു . ചെറുപ്പക്കാരിയായ ഒരു സ്ത്രീ അകത്തു നിന്നിറങ്ങി വന്നു . അവർ എന്നെ അകത്തേയ്ക്കു കൂട്ടി . ഒന്നും മനസ്സിലാവാതെ കൂട്ടുകാരൻ എന്റെയൊപ്പം വന്ന്‌ “ നീ എന്താ അങ്ങേരോട് പറഞ്ഞേ “എന്നു  ചോദിക്കുന്നുണ്ടായിരുന്നു . ഞാൻ കൈ കൊണ്ട്‌  ആംഗ്യം കാട്ടി വിലക്കി . എന്റെ വീടിന്റെ വല്യ ഹാളിലേയ്ക്കാണ് പ്രവേശിച്ചത് . ഞാൻ ചുറ്റുമൊന്നു നോക്കി . ആകെ വലിച്ചുവാരി കുറേ പഴയപത്രങ്ങളും മാസികകളും രണ്ടുമൂന്നു പ്ലാസ്റ്റിക് കസേരകളും മേശയും എല്ലാം ഒരടുക്കും ചിട്ടയുമില്ലാതെ . ഞാൻ തെല്ലുനേരം നിന്നു . ‘ദാ ഇടത്തേ ഭാഗത്തു രണ്ടു ചാരുകസേരകൾ … പിന്നെ  ദാ ആ കാണുന്ന ഭാഗത്തു സോഫ കം ബെഡ് … ദേ ഇവിടെ ഈ മധ്യത്തിലായിരുന്നു ഞാൻ പഠിച്ചിരുന്ന എന്റെ വട്ടമേശ … അതിന്മേൽ ചേമ്പിലയുള്ള ഒരു പൂച്ചെട്ടിയുണ്ടായിരുന്നു . എത്ര വൃത്തിയായി ആണ് ഞങ്ങൾ ഇവിടെയൊക്കെ സൂക്ഷിച്ചിരുന്നത് .. ‘ഞാൻ ആ സ്ത്രീയോടു പറഞ്ഞു . കൂട്ടുകാരൻ എന്നെ തട്ടി .’ “ടീ ..”

 അവർ ഒന്നും മനസ്സിലാവാതെ എന്നെ നോക്കിനിന്നു . അവരോട് ഞാൻ ചോദിച്ചു ‘അകത്തോട്ടു കയറിക്കോട്ടെ’  . അവർ അനുമതി നൽകി. എന്റെ വീട്ടിൽ വന്നിട്ട് ഞാൻ മറ്റൊരാളോട് അനുവാദം വാങ്ങുന്നു . എനിക്കു വിഷമം തോന്നി . കൂട്ടുകാരൻ വിലക്കി . “നമുക്കു പോവാം . ഇത്രയും മതി . “. ഞാൻ സമ്മതിച്ചില്ല . എങ്കിൽ അവരോട് ഒന്നും പറയാതെ അകത്തു കേറിക്കണ്ടിട്ട് പോരണം എന്ന നിർദ്ദേശം നൽകി കൂട്ടുകാരൻ പിൻവാങ്ങി .  ഇത്തിരി പൊക്കത്തിലാണ് അടുത്ത മുറി . അങ്ങോട്ടു കയറി . മൂലയ്ക്കൊരു കട്ടിൽ ഇട്ടിട്ടുണ്ട് . അങ്ങേ സൈഡിൽ ചെറിയൊരു ടേബിളും . കൂട്ടുകാരന്റെ മുന്നറിയിപ്പു  മറന്നു ഞാൻ എന്റെ ഗതകാല ഓർമ്മകളിലേയ് ക്ക്‌ വീണ്ടും . ഞാനാ സ്ത്രീയോടു പറഞ്ഞു ‘ഇതായിരുന്നു .. ദേ ഇവിടെ ആയിരുന്നു .. എന്റെ അച്ഛനും അമ്മയും കിടക്കുമായിരുന്ന കട്ടിൽ ..ദാ അതിനടുത്ത് എന്റെ കുഞ്ഞു കട്ടിലും . ദേ ഇങ്ങേ സൈഡിലെ കട്ടിലിൽ എന്റെ ഏട്ടനും . ഞങ്ങളുടെ കിടപ്പുമുറി . ഇതിലേ തട്ടിൻപുറത്തു കയറുന്ന വാതിലുണ്ടായിരുന്നു ‘. അവർ മുകളിലേക്ക് ചൂണ്ടിക്കാട്ടി “ദാ  അതല്ലേ ..”എന്നു ചോദിച്ചു .  ‘ഉവ്വ് ‘ അതു ഭാഗ്യത്തിന് അതുപോലെ അവിടുണ്ട് . അങ്ങേ മുറിയിൽ കയറാൻ ചെന്നപ്പോൾ അതടച്ചിട്ടിരിക്കുന്നു . അതവർ ഉപയോഗിക്കുന്നില്ലത്രേ . ശ്ശെ ഇവർ എന്തൊരു മനുഷ്യർ എന്നു മനസ്സിൽ ഓർത്തുകൊണ്ട് ഞാൻ പറഞ്ഞു ‘ ഇതു എന്റെ ചേച്ചിമാർ ഉറങ്ങിയിരുന്ന വല്യ നിലക്കണ്ണാടിയുള്ള ഭംഗിയുള്ള മുറി ആയിരുന്നു . ഉപയോഗശൂന്യമാക്കി അടച്ചിട്ടിരിക്കുന്ന ആ മുറിക്കുനേരേ കൈചൂണ്ടി ഞാനവരെ ഉപദേശിച്ചു ‘നിങ്ങളീ മുറി വൃത്തിയാക്കിയിടൂ . ആരെങ്കിലും സ്വന്തം വീട്ടിലെ ഒരു മുറി ഇങ്ങനെ ഉപയോഗശൂന്യമാക്കി ഇടുമോ ..’

 അവർക്ക്‌ എല്ലായിടവും തൂത്തു വൃത്തിയാക്കിയിടാൻ വയ്യത്രേ .. അതുകൊണ്ടാണെന്ന് അവർ പറഞ്ഞു . എനിക്കു മതിയായിരുന്നു . അവിടുത്തെ വൃത്തിക്കുറവ് എന്റെ മനസ്സ് മടുപ്പിച്ചു . അടുക്കള കാണാൻ തുനിയാതെ ഞാൻ പുറത്തേയ്ക്കു ചെന്നു . കൂട്ടുകാരനും അപ്പച്ചനും വർത്തമാനം പറഞ്ഞു നിൽക്കുന്നു . “എല്ലാം കണ്ടോ കുഞ്ഞേ..” എന്ന് അപ്പച്ചൻ.  പിന്നെ അല്പം മാറി അവിടെ നിന്ന ഒരു മനുഷ്യനെ ചൂണ്ടി അപ്പച്ചൻ പറഞ്ഞു “മോളു മുൻപേ ചോദിച്ചില്ലേ എന്നോടൊരു കാര്യം .. ഇതിപ്പം എന്റേതല്ല .. ദാ ആ കാണുന്ന ആൾ ഇത് വാങ്ങിയത് .അവനോടു  ചോദിച്ചോളൂ…”

ഞാനയാൾക്കരികിലേയ്ക്ക് നടന്നു . എനിക്കു പിറകേ കൂട്ടുകാരനും അകത്തുനിന്ന് ആ സ്ത്രീയും വന്നു . കൂട്ടുകാരൻ “ടീ ..  ഇതെന്നാ ഭാവിച്ചാ .. “എന്നെന്റെ കൈകളിൽ തട്ടി ചോദിക്കുന്നുണ്ടായിരുന്നു .  എന്റെ ലക്ഷ്യം ഒന്നു മാത്രമായിരുന്നു .  അയാളുടെ അരികിൽ എത്തി ഞാൻ പറഞ്ഞു ‘ഈ വീടിന് എത്ര രൂപ വേണം .. അതു ഞാൻ തരാം … ഈ വീടു മാത്രം ..’ അയാൾ മറുപടി പറയും മുൻപേ ആ സ്ത്രീ ദേഷ്യഭാവത്തിൽ ചോദിച്ചു “ചേച്ചി നിങ്ങൾക്കെന്തിനാണ് ഈ വീട് .. എന്റെ ഭർത്താവ് ഒരു കൂലിപ്പണിക്കാരനാണ് . ഞങ്ങൾ എത്ര കഷ്ടപ്പെട്ടാണ് ഈ വീടു വാങ്ങിയത് . ഇവിടെ ഈ ഇത്തിരി സ്ഥലത്തു കൃഷിചെയ്തും ഒക്കെ നല്ല കഷ്ടപ്പെട്ടാണ് ഞങ്ങൾ ജീവിക്കുന്നത് . ദാ ഈ കാണുന്ന ഇ ത്രയുമേ ഉള്ളൂ ഞങ്ങളുടേതായി . അങ്ങേ സൈഡ് വേറേ ആളുകൾ വാങ്ങിയതാണ് . നിങ്ങൾ എന്തു തരാമെന്നു പറഞ്ഞാലും ഞങ്ങൾ തരില്ല ചേച്ചീ .. ഉറപ്പ് . ഇനി ഇത്‌ ചോദിക്കല്ലേ” . അവരുടെ ഭർത്താവിന്റെ മുഖത്തേയ്ക്കു ഞാൻ നോക്കി . ഇതിൽക്കൂടുതലായി എനിക്കൊന്നും പറയാനില്ല എന്ന ഭാവത്തിലായിരുന്നു അയാളുടെ നിൽപ്പ് . കൂട്ടുകാരനാവട്ടെ “ വെറുതേ .. അവൾ വെറുതേ ചോദിച്ചതാണ് .. ജസ്റ്റ് ഒന്നു കാണാനായി മാത്രം വന്നതാണെന്ന് അവരെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലും ഒപ്പം എന്നെ എങ്ങനെയെങ്കിലും അവിടെനിന്നും മടക്കിക്കൊണ്ടു പോവാനുള്ള വെപ്രാളത്തിലും എന്തൊക്കെയോ അവരോടൊക്കെ പറയുന്നു . അപ്പച്ചൻ അപ്പോഴും ശാന്തനായി അവിടെ ഇരിപ്പുണ്ടായിരുന്നു . ബ്രോക്കെർ അപരിചിതൻ എന്നോടെന്തോ പറയാനായി ശ്രമിക്കുന്നത്  കൂട്ടുകാരൻ തടയുന്നതും കാണാമായിരുന്നു . ആ എനിക്കതൊന്നും ശ്രദ്ധിക്കാൻ തോന്നിയില്ല . ഞാൻ എന്റെ വീടിന്റെ മുറ്റത്തേക്കിറങ്ങി . എനിക്ക്‌ എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല . എന്റെ അച്ഛൻ നട്ടുവളർത്തിയ അശോകമരവും ചാമ്പയും അതതുപോലെ ആ നടയുടെ ഇടത്തെ സൈഡിൽ . അവിടേയ്ക്കു നോക്കി ഞാൻ പറഞ്ഞു  ‘.. ഇതെന്റെ അച്ഛൻ നട്ടു …’ പറയാൻ മുഴുമിപ്പിക്കാതെ ആ അപ്പച്ചൻ  എഴുന്നേറ്റു വന്നു എന്നെ ചേർത്തു പിടിച്ചിട്ടു പറഞ്ഞു “ അറിയാം കുഞ്ഞേ ..  “

എന്റച്ഛന്റെ കൈകൾ കൊണ്ടു നട്ടുവളർത്തിയ ഈ വൃക്ഷങ്ങൾ … വർഷം ഇത്ര കഴിഞ്ഞിട്ടും ..സങ്കടം നിയന്തിക്കാൻ കഴിയുന്നില്ല .. ഞാൻ കരഞ്ഞു . എനിക്കവയെ ഒന്നു തൊടണം .. അത്രയേ വേണ്ടൂ .. ഞാൻ ആ നടയിലൂടെ താഴോട്ടിറങ്ങി .  കൂട്ടുകാരൻ മുകളിൽനിന്നു വിലക്കുന്നുണ്ടായിരുന്നു . “അവിടെ നിറയെ ചപ്പും കാടുകളും .. സൂക്ഷിച്ച് ..” . എന്റെ അച്ഛന്റെ അശോകമരത്തിൽ ഞാൻ ചുറ്റിപ്പിടിച്ചു കുറേനേരം നിന്നു .. പിന്നെ ചാമ്പമരത്തിലും . അവരെല്ലാം മുകളിൽ കാഴ്ചക്കാരായും . ഞാൻ ആ സ്ത്രീയോടും അയാളോടുമായി ചോദിച്ചു  ‘നിങ്ങളെന്താ ഈ നടയും വഴിയും വൃത്തിയാക്കിയിടാത്തത് ..’ അയാൾ പറഞ്ഞു “അങ്ങേവശത്തൂടെയുള്ള വഴിയേ ഞങ്ങൾ ഉപയോഗിക്കുന്നുള്ളൂ ..” 

 മനസ്സിലേ ദേഷ്യത്തെ അടക്കി ഞാൻ പറഞ്ഞു ‘ ഇത്ര നല്ല ഒരു വഴിയും ഈ നടയും ഇന്നെവിടെ കാണാൻ പറ്റും . പറ്റുമെങ്കിൽ നിങ്ങൾ ഇതെങ്കിലും ഒന്ന് വൃത്തിയാക്കിയിടൂ..’ “മതി ഇനി ഇവിടെ നിന്നാൽ ശരിയാവില്ല . നമുക്കിറങ്ങാം “എന്ന് കൂട്ടുകാരൻ കട്ടായം പറഞ്ഞു . മുകളിൽ കയറി വന്ന് അപ്പച്ചനോട് യാത്ര പറയുമ്പോൾ അപ്പച്ചൻ പറഞ്ഞു “മോളു പറഞ്ഞ അക്കാര്യത്തോടു ഞാനും യോജിക്കുന്നു . വീടായാൽ വൃത്തിയുണ്ടാവണം . വൃത്തിയുള്ളിടത്തേ ഐശ്വര്യം ഉണ്ടാവൂ ..” . ആ സ്ത്രീയും ഭർത്താവും ഒന്നും മിണ്ടാതെ നിൽക്കുന്നു . ഞാനവരോട് പറഞ്ഞു  ‘വിഷമം ഉണ്ടായെങ്കിൽ ക്ഷമിക്കൂ . പറ്റുമെങ്കിൽ ആ അടച്ചിട്ട മുറി തുറന്നിടൂ. അവിടെ കാറ്റും വെളിച്ചവും കയറിയിറങ്ങട്ടെ.. ഇതൊരു ഐശ്വര്യമുള്ള വീടാണ് . നിങ്ങൾക്കു നല്ലതേ വരൂ .’

  അവരുടെ മുഖത്ത് ചെറിയൊരു ആശ്വാസം .. ഞാനിനി അവരെ ശല്യപ്പെടുത്തില്ല എന്നു തോന്നിയാവാം “കുടിക്കാൻ എന്തെങ്കിലുമൊന്നു തരട്ടെ” എന്നവർ ചോദിച്ചു . ഒന്നും വേണ്ട എന്നു പറഞ്ഞ് ഇറങ്ങാൻ നേരം അപ്പച്ചൻ എഴുന്നേറ്റു “ ഞാനും ഇറങ്ങുന്നു എന്നു പറഞ്ഞ് അപ്പച്ചൻ തെല്ലുനേരം എന്റെ മുഖത്തു നോക്കി നിന്നു .  എന്നിട്ട് പറഞ്ഞു “ ജീവിതം നീണ്ട ഒരു യാത്രയാണു കുഞ്ഞേ .. യാത്രക്കിടയിൽ നാം ആരെയെല്ലാം കണ്ടുമുട്ടുന്നു ഒരുമിച്ചു യാത്ര ചെയ്യുന്നു പാതിവഴിക്കു വച്ചു പിരിയുന്നു . വീണ്ടുമുള്ള യാത്രയിൽ പുതിയ ആളുകളെ കാണുന്നു .  നിന്റെ യാത്ര തുടങ്ങിയത് ഇവിടെനിന്നുമാണ് . അതിൽനിന്നും നീ എത്രയോ ദൂരം പോയി . നിന്റെ സങ്കടം എനിക്കു മനസ്സിലാകുന്നു . അച്ഛന്റെ ഓർമ്മകൾ ഉറങ്ങുന്ന ഈ വീട് നിനക്കു ജീവനാണെന്നു അറിയാം .   നമ്മളെ വിട്ടുപിരിഞ്ഞവർ  അവർ ജീവിച്ചിരിക്കുമ്പോൾ നമുക്കു നൽകിയ സന്തോഷകരമായ കാര്യങ്ങൾ മുഹൂർത്തങ്ങൾ … അത്തരം നല്ല ഓർമ്മകൾ ഉണ്ടാവില്ലേ … ആ ഓർമ്മകൾ ഉണ്ടാവണം മനസ്സിൽ . അവരെപ്പറ്റി ഓർത്തു വിഷമിച്ചിരുന്നാൽ നമ്മുടെ മനസ്സും ശരീരവും ഒരുപോലെ അസ്വസ്ഥമാകും . അത് നമ്മെയും നമുക്കു ചുറ്റും ഉള്ളവരെയും ബാധിക്കും “ . ഞാൻ പറഞ്ഞത് മനസ്സിലായോ .. അപ്പച്ചന്റെ ചോദ്യത്തിന് ഉവ്വെന്നു തലയാട്ടി . കൈയുയർത്തി “നിങ്ങളെ ദൈവം  അനുഗ്രഹിക്കട്ടെ “ എന്ന് പറഞ്ഞു അപ്പച്ചൻ നടന്നു . ഞങ്ങൾ കാറിൽ കയറി . കാർ മുന്നോട്ടു നീങ്ങുമ്പോൾ ആ സ്ത്രീയും അവരുടെ ഭർത്താവും ബ്രോക്കറും  കൈവീശിക്കാണിക്കുന്നുണ്ടായിരുന്നു.

                                             ********************************************

                          ശുഭം 



Sunday, 12 February 2023

അന്നത്തെ മഴക്കാലങ്ങൾ 

~~~~~~~~~~~~~~~~~~~~

ഈയടുത്തു ഇവിടെ രണ്ടോമൂന്നോ ദിവസം കനത്ത മഴപെയ്തു .  മഴക്കോളു വന്നപ്പോഴേ പുറത്തു ഉണങ്ങാനിട്ടിരുന്ന വസ്ത്രങ്ങൾ അകത്തേയ്‌ക്കെടുത്തു . പിന്നെ കുഞ്ഞിച്ചെടിച്ചട്ടികൾ ഷെയ്ഡ് ഉള്ളയിടത്തേക്കു നീക്കിവച്ചു . കനത്ത മഴത്തുള്ളികൾ താങ്ങാനുള്ള ശക്തി അവയ്ക്കുണ്ടാവില്ലല്ലോ .  ഇന്നു മഴയാണല്ലോ എന്ന വേവലാതിയിൽ വല്ലാത്തൊരു ആധിയും സങ്കടവും പേടിയും വന്നു . ഇപ്പോൾ മഴ എന്നു കേട്ടാൽ ഇതാണല്ലോ എന്റെ അവസ്ഥ എന്നു ഞാൻ സ്വയം ആവലാതിപ്പെട്ടു . എന്നുമുതലാണ് മഴയെപ്പേടിച്ചു തുടങ്ങിയത് . ആ വലിയവെള്ളപ്പൊക്കവും അതിനെത്തുടർന്നുള്ള ദുരിതങ്ങളും പിന്നെയും അത്രയും തീവ്രമല്ലെങ്കിലും തുടർന്നും ഉണ്ടായിക്കൊണ്ടിരിക്കുന്ന മഴക്കെടുതികളും ദുരിതങ്ങളും എല്ലാം ഓർക്കുമ്പോൾ മഴയെന്നുകേട്ടാൽ ഭയമാണ് .  മഴ കഴിഞ്ഞൊരുനാൾ അറബിക്കൂട്ടുകാരി ഷേഖാ വന്നപ്പോൾ ആദ്യം ചോദിച്ചത് മഴയെക്കുറിച്ചായിരുന്നു .

  “ ഐ ലവ് റെയിൻ . ഹൗ ബ്യൂട്ടിഫുൾ ഈസ് ദി റെയിൻ ഇൻ യുവർ കൺട്രി . ഐ ലൈക്ക് കേരളാ . ഇറ്റ്സ് റെയിൻ ആൻഡ് ട്രാവലിംഗ് ബൈ ഓട്ടോറിക്ഷാ .” മഴയോടുള്ള അവളുടെ ഇഷ്ടം ആ കണ്ണുകളിൽ തിരയടിക്കുന്നുണ്ടായിരുന്നു . മഴക്കോളുള്ളതിനാൽ സ്കൂൾ അവധിയായിരുന്നെന്നും കുട്ടികളെയും കൂട്ടി പുറത്തു കറങ്ങിനടന്നുവെന്നും ഒക്കെ അവൾ പറഞ്ഞു .  കേരളത്തിൽ വന്നപ്പോൾ കണ്ടകാഴ്ചകളിൽ അവൾ എപ്പോഴും ഉത്സാഹത്തോടെ പറഞ്ഞിരുന്ന കാര്യം മഴയെക്കുറിച്ചു തന്നെയായിരുന്നു ഒപ്പം നിങ്ങളുടെ നാട്ടിൽ മഴക്കാലത്തും കുട്ടികൾ സ്കൂൾബാഗും പിടിച്ച് കുടചൂടി പോകുന്നത് കണ്ടപ്പോൾ അവൾക്ക് വളരെ അതിശയം തോന്നി എന്നും.  


മഴയെ എനിക്കും എന്തിഷ്ടമായിരുന്നു . മഴയെ ഇഷ്ടപ്പെടാത്തവർ ആരുമുണ്ടാവില്ല . മഴ ആസ്വദിച്ചു കുടചൂടി അങ്ങനെ നടക്കാൻ.. രാത്രിസമയങ്ങളിൽ ജനലിലൂടെ കേൾക്കുന്ന മഴയുടെ ശബ്ദം …. മഴക്കാലത്തുള്ള സ്കൂളിൽപ്പോക്ക് … കോരിച്ചൊരിയുന്ന മഴയത്ത് സ്കൂൾബാഗ് ശരീരത്തോടു ചേർത്തുപിടിച്ച് കുടനിവർത്തി ചെറിയചെറിയ വെള്ളക്കെട്ടുകളിൽ ചവിട്ടി കൂട്ടുകാരുമൊത്ത് നടന്നുപോയിരുന്ന ആ ഓർമ്മകൾ … ഹാ എത്ര മനോഹരം.  ചിലപ്പോൾ ഉടുപ്പൊക്കെ അല്പം നനഞ്ഞിട്ടുണ്ടാവുമെങ്കിലും അതൊന്നും ഒരു കാര്യമേ അല്ല . സ്കൂളിൽ എത്താൻ പറ്റുന്ന രണ്ടു വഴികള്‍ ഉണ്ട് . ഇതിലേതു വഴിയാണോ സ്കൂളിൽ വേഗം എത്താൻ പറ്റുക അതൊന്നും അറിയില്ല . ഞങ്ങൾ കൂട്ടുകാർ പരസ്പരം ചോദിച്ച് ഭൂരിപക്ഷാഭിപ്രായത്തിൽ “ ഇന്നീ വഴിയേ പോകാം … നാളെ മറ്റേ വഴിയേ പോകാം ..” അങ്ങനെയൊക്കെ കളിയും ചിരിയുമായി സ്കൂളിൽ പോയിരുന്ന അക്കാലങ്ങൾ . 

മഴക്കാലമായാൽ ആണ് രസം.  സ്കൂളിലേയ്ക്ക് പോകുന്ന രണ്ടുവഴികളിലും കൈത്തോടുകളുണ്ട് ( ചെറിയ തോടുകൾ ) . ഉണങ്ങിവരണ്ടുകിടക്കുന്ന ആ കൈത്തോടുകൾ മഴക്കാലമായാൽ വെള്ളം ഒഴുക്കു തുടങ്ങും. ഞങ്ങൾ കുട്ടികളുടെ മനസ്സിലോ അപ്പോൾ പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദവും.  കുട്ടികളെന്നാൽ ഒത്തിരിപ്പേരൊന്നുമില്ല ഞങ്ങൾ നാലുപേർ .  തൊട്ടയല്പക്കക്കാരായ സുമ.. സുജ… സുനിൽ . സഹോദരങ്ങളായ ഇവരും ഞാനും അടങ്ങുന്ന നാൽവർ സംഘം.  എനിക്കവരും അവർക്കു ഞാനും ആണ് സ്കൂളിലേയ്ക്കുള്ള യാത്രയിലും എല്ലാം കൂട്ട് . ദൂരെ ചെറുവള്ളിത്തോട്ടത്തിൽ നിന്നും വരുന്ന ധാരാളം കുട്ടികളുണ്ട്. അവരൊക്കെ നല്ല കുട്ടികൾ തന്നെ. ഞങ്ങളും അവരും ഒക്കെതമ്മിൽ നല്ല ഇഷ്ടത്തിലൊക്കെത്തന്നെ പക്ഷേ സ്കൂളിൽപ്പോക്കിനിടയിലുള്ള ഓട്ടത്തിലും ചാട്ടത്തിലും മതിലുചാട്ടത്തിലുമൊന്നും അവരെപ്പോലെ വിദഗ്ദ്ധർ അല്ലാത്ത ഞങ്ങൾ അവർക്കൊപ്പം കൂടിയിരുന്നില്ല . അതേപ്പറ്റി പറയാൻ ഒരുപാടുണ്ട് . അതു മറ്റൊരിക്കലാവാം.   


മഴക്കാലത്തെപ്പറ്റിയല്ലേ പറഞ്ഞു വന്നത്.. അച്ഛന്റെ ചേട്ടന്റെ മകൻ അച്ഛന്റെ കൂടെ അതേ എസ്റ്റേറ്റിൽ ജോലിയാണ് . അതിനാൽ കുട്ടോച്ചാട്ടനും ഞങ്ങളോടൊപ്പമായിരുന്നു  താമസം . ഞങ്ങൾ കുട്ടികളോടും തിരിച്ചു ഞങ്ങൾക്ക് കുട്ടോച്ചാട്ടനോടും വലിയ അടുപ്പവും സ്നേഹവും ആയിരുന്നു.  കുട്ടപ്പൻ കൊച്ചാട്ടൻ എന്നത് ചുരുക്കപ്പേരാക്കി കുട്ടോച്ചാട്ടൻ എന്നായിരുന്നു ഞങ്ങൾ സ്നേഹത്തോടെ വിളിച്ചിരുന്നത് .  മഴക്കാലത്ത് കൈത്തോടുവഴി ഒഴുക്കായാൽ അച്ഛന് വലിയ ശ്രദ്ധയാണ്.  പ്രത്യേകിച്ചും വീട്ടിലെ ഏറ്റവും ചെറുതായ എന്റെ കാര്യത്തിൽ.  അങ്ങനെ കൈത്തോട്ടിൽ വെള്ളമായാൽ അച്ഛൻ കുട്ടോച്ചാട്ടനെ വിളിച്ചിട്ടു പറയും “ കുട്ടപ്പോ … എടാ കുഞ്ഞിനെ ആ തോടിനക്കരെ കടത്തിവിട്ടിട്ടു വാ … അവളാണ്ട് സ്കൂളിൽ പോകാനിറങ്ങി..”   അച്ഛൻ കേൾക്കാതെ ഞാൻ കുട്ടോച്ചാട്ടനോട് പറയും ‘ വേറേ പിള്ളേരെല്ലാം ഉണ്ടല്ലോ .. ഞാൻ സൂക്ഷിച്ചു തോടു കടന്നോളാം കൊച്ചാട്ടാ ..’ . കൊച്ചാട്ടൻ ഒന്നാലോചിച്ചു നിന്നിട്ടു തലകുലുക്കും. എന്നിട്ടോർമ്മപ്പെടുത്തും “ ഈവഴിയേ പോയാ മതി കേട്ടോ .. സൂക്ഷിച്ചു തോടുകടക്കണം .. അവിടെ കളിച്ചു നിൽക്കരുത് .. അപ്പാപ്പനറിഞ്ഞാൽ ..” .   ഹോ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടും.  രക്ഷപ്പെട്ടു . വീടിനു മുൻപിലെ വഴിയിൽ കാത്തുനിൽക്കും കൂട്ടുകാരുടെ വരവിനായി  . ചെറുവള്ളിത്തോട്ടത്തിൽ നിന്നു വരുന്ന കുട്ടികൾ ഓരോ കൂട്ടങ്ങളായി ബഹളം വച്ചുപോകുന്നുണ്ടായിരിക്കും . എന്റെ കൂട്ടുകാർ വന്നാൽ ഞങ്ങൾ നാൽവർ സംഘം ഉത്സാഹത്തോടെ സ്കൂളിലേയ്ക്ക് . കൈത്തോടിനടുത്തെത്തുമ്പോൾ കേൾക്കാം മറ്റേ കുട്ടികളുടെ ബഹളങ്ങൾ .. അവർ ബുക്കും സഞ്ചിയും കരയിൽ വച്ച് കൈത്തോട്ടിൽ കളിയാവും . റബർതോട്ടത്തിൽനിന്നും ഇലയും കമ്പും ഒക്കെ എടുത്ത് വെള്ളത്തിലിട്ട് ഒഴുക്കു കണ്ടു രസിക്കുന്നവർ… തോടുകളിൽ നിറഞ്ഞ കുഞ്ഞുമീനുകളെ പിടിക്കാനുള്ള ശ്രമത്തിൽ ചിലർ …ബുക്ക്‌പേപ്പർ കീറി ചെറുവഞ്ചികളാക്കി വെള്ളത്തിൽ ഒഴുക്കിവിടുന്നവർ … അങ്ങനെ അവർ ആ ചെറുതോട്ടിൽ അങ്ങോട്ടും ഇങ്ങോട്ടും വെള്ളം തെറിപ്പിച്ചു നടക്കും . ഇത്തിരി മാറി വഴുക്കലുള്ള ചെറിയ പാറകളിലൂടെ ഒക്കെ അവർ നല്ല അഭ്യാസികളെപ്പോലെ പിടിച്ചു പിടിച്ചു നടക്കുന്നത് ഞങ്ങൾ കൗതുകത്തോടെ നോക്കിനിൽക്കും .  “ദേ ഇവിടെ വഴുക്കലില്ല .. ദേ ഇവിടെ വെള്ളത്തിന് നല്ല തണുപ്പ് .. “എന്നൊക്കെ പറഞ്ഞ് അവരു ഞങ്ങളെ പ്രലോഭിപ്പിക്കും. അപ്പൊ അച്ഛൻ പറഞ്ഞതും കുട്ടോച്ചാട്ടന് കൊടുത്ത വാക്കും ഒക്കെ മറന്ന് തോട് കടന്നു പോകേണ്ടതിനു പകരം തോട്ടിലൂടെ താഴത്തോട്ടു നടക്കും … പിന്നെ തിരിച്ചും അതു മൂന്നാലുതവണ ആവർത്തിക്കുമ്പോൾ ബെല്ലടിക്കുന്ന സമയം ആയല്ലോ എന്നു വേവലാതിയോടെ സ്കൂളിലേക്കോടും . ഇനി വൈകിട്ടോ തിരിച്ചു വരവിൽ മറ്റേ വഴി ഞങ്ങൾ തിരഞ്ഞെടുക്കും . ആ കൈത്തോട് കുറച്ചൂടെ വീതി കൂടിയതായതിനാൽ കുറച്ചു കൂടുതൽ വെള്ളത്തിൽ നടക്കാല്ലോ എന്ന മോഹത്തിൽ കുട്ടോച്ചാട്ടന് കൊടുത്ത വാക്ക് മറന്ന് ഉത്സാഹത്തോടെ ഞങ്ങൾ ആ വഴിയേ .. അവിടെയും മറ്റേ കുട്ടികളുടെ ബഹളങ്ങളും ആരവങ്ങളും . ഞങ്ങളും ആ തോട്ടിൽ … കുറുകെ കടക്കേണ്ടതിനു പകരം തോട്ടിലൂടെ അങ്ങോട്ടും ഇങ്ങോട്ടും അഞ്ചാറു വട്ടം .. നാലുമണി സമയത്ത് അത്ര ധൃതിപ്പെടേണ്ടല്ലോ എന്ന സന്തോഷത്തിൽ കുറേ നേരം തോട്ടിൽ ചെലവഴിക്കുമ്പോൾ വല്യതോടിന്റെ അങ്ങേക്കരയിൽനിന്ന് കല്യാണിച്ചേടത്തി വിളിച്ചു പറയും  “കുഞ്ഞേ … നല്ല ഒഴുക്കുണ്ടെ ..“  അതു കേൾക്കുമ്പോഴേ വെള്ളത്തിൽ കളിനിർത്തി വീട്ടിലേക്കോടും .  എന്റെ നേരെമൂത്ത ഏട്ടൻ അതേ സ്കൂളിൽ ഹൈസ്കൂൾ ക്ലാസ്സിൽ പഠിക്കുന്നുണ്ട് . പഠിത്തകാര്യങ്ങളിലും അല്പസ്വല്പം കലാപരമായ കാര്യങ്ങളിലും (പിന്നെ അല്പം വണ്ടിഭ്രമവും ഉണ്ടായിരുന്നു )  ഇവയിലൊക്കെ മാത്രം ശ്രദ്ധ പുലർത്തിപ്പോന്ന പഠിപ്പിസ്റ്റും ബുദ്ധിജീവിയും ആയ ഏട്ടന് ഏട്ടന്റെ ക്ലാസ്സിലെ തന്നെ അടുത്ത ഒന്നുരണ്ടുകൂട്ടുകാർ ഉണ്ട് . അവർക്കൊപ്പം നേരെ സ്കൂളിൽ പോകുക ക്ലാസ്സ്‌ കഴിഞ്ഞാൽ നേരേ വീട്ടിലെത്തുക . കുഞ്ഞുതോട്ടിലെ വെള്ളമോ അങ്ങനെയുള്ള കാര്യങ്ങളൊന്നും ചേട്ടനെ അത്രകണ്ട് സ്വാധീനിച്ചിട്ടില്ല എന്നു തോന്നുന്നു അതിനാൽ ഞങ്ങളുടെ മഴക്കാലത്തുള്ള ഇമ്മാതിരി വിനോദങ്ങൾക്ക് ചിലപ്പോഴൊക്കെ ചേട്ടന്റെ വക ശാസനകളും കിട്ടിയിരുന്നു .  അങ്ങനെയൊക്കെയായിരുന്നു അന്നത്തെ മഴക്കാലങ്ങൾ .  


ജനുവരി 26  ഞങ്ങളുടെ പ്രിയപ്പെട്ട അച്ഛന്റെ ഓർമ്മദിനമാണ് .  അച്ഛനെക്കുറിച്ചുള്ള ഓർമ്മകളിൽ എല്ലാം ഞങ്ങളുടെ ഏറ്റവും മൂത്ത ഏട്ടനുമുണ്ട്. അച്ഛൻ ഞങ്ങൾ മക്കളെയെങ്ങനെ സ്നേഹിച്ചിരുന്നുവോ അതുപോലെതന്നെയാണ് ഞങ്ങളുടെ ഏട്ടനും ഞങ്ങളെ സ്നേഹിച്ചിരുന്നത് . അതുകൊണ്ടുതന്നെ അച്ഛനെപ്പറ്റിയുള്ള ഓർമ്മകളിൽ കൂടെ ഏട്ടനും ഉണ്ടാവും .. കുട്ടിക്കാലത്തെ ഓർമ്മകളിൽ കുട്ടോച്ചാട്ടനും. നമ്മെ വിട്ടുപോകുന്നവർ ബാക്കിവെച്ചിട്ടുപോകുന്ന നല്ല ഓർമ്മകളുണ്ട്‌ . ആ ഓർമ്മകൾ മനസ്സിനെ സന്തോഷിപ്പിക്കുകയും ഒപ്പം വല്ലാത്ത ദുഃഖവും നഷ്ടബോധവും ചിലപ്പോഴൊക്കെ ആരുമില്ലല്ലോ എന്നൊരു അരക്ഷിതത്വവും ഒക്കെ തോന്നിപ്പോകും .  അച്ഛന്റെ ഓർമ്മദിനത്തിൽ ഇങ്ങനെയൊരു മഴക്കാലഓർമ്മക്കുറിപ്പ് എഴുതിയത് യാദൃശ്ചികം. 

“ കടലാസുതോണിയെപോലെന്റെ ബാല്യത്തിലൊഴുകുന്നൊരോർമ്മയാണച്ഛൻ… അറിയില്ലെനിക്കേതു വാക്കിനാലച്ഛനെ വാഴ്ത്തുമെന്നറിയില്ല ഇന്നും ….”

ഇതിൽപ്പരം എന്ത് വാക്കുകൾ ആണ് അച്ഛനെപ്പറ്റി പറയാൻ . 

“സൂര്യനായ് തഴുകിയുറക്കമുണർത്തുമെൻ അച്ഛനെയാണെനിക്കിഷ്ടം …”  എന്ന പാട്ടുകേട്ടാൽ അച്ഛനെ സ്നേഹിക്കുന്ന ഏതൊരാളുടെയും കണ്ണുനിറഞ്ഞു പോവും എന്നെനിക്കു തോന്നിയിട്ടുണ്ട് . 🌹🌹🌹🙏🙏🙏

Tuesday, 22 November 2022

ഓർമ്മകൾ .....





“ പുലയനാർ മണിയമ്മ …. പൂമുല്ലക്കാവിലമ്മ 

കലമാന്റെ മിഴിയുള്ള കളിത്തത്തമ്മാ …”

ടീ വി പ്രോഗ്രാമിൽ റിയാലിറ്റി ഷോയിൽ കൊച്ചുകുട്ടി പാടുന്നു …ഈ പാട്ട് ആരോ പാടിക്കേട്ടു നല്ല പരിചയം .. ആരാണ് ..? കുറേ ആലോചിച്ചു … ഹൈസ്കൂൾ ക്ലാസ്സിലെ കൂട്ടുകാരി രാജി … ഏയ് അല്ല … അവൾ പാടിയത് “ മൈനാകം …..കടലിൽ നിന്നുയരുന്നുവോ…. ചിറകുള്ള മേഘങ്ങളായ് … ശിശിരങ്ങൾ തിരയുന്നുവോ …” ( ചിത്രം തൃഷ്ണ 1981 ഗാനരചന ബിച്ചു തിരുമല സംഗീതം ശ്യാം … എസ് ജാനകി ) ഒരു സ്കൂൾ ഫെസ്റ്റിവൽ കാലത്തു പനിവന്നുമാറി തൊണ്ടയടച്ച ശബ്ദത്തിലും അവൾ “ മൈനാകം …” പാടി പ്രൈസ് വാങ്ങിയതും ഹെഡ്മാസ്റ്റർ അവളെ അഭിനന്ദിച്ചു പറഞ്ഞതും ഓർക്കുന്നു. അപ്പൊ അവളുമല്ല.   നല്ല പരിചയം .. പക്ഷേ അതാരെന്നു ഓർത്തെടുക്കാൻ ശ്രമിച്ചിട്ട് …?    “ ആളിമാരൊത്തുകൂടി ആ …. മ്പൽപൂക്കടവിങ്കൽ …

ആയില്യപ്പൂനിലാവിൽ കുളിക്കാൻ പോ…. യ് “ ഏറിയാൽ നാലോ അഞ്ചോ വയസ്സു തോന്നിപ്പിക്കുന്ന കുരുന്നിന്റെ നാവിൽനിന്നും ഇത്രയും വാക്കുകൾ ഇത്രയും ഭാവത്തിൽ …. കുട്ടി പാടുക മാത്രമല്ല ഗാനരചന… സംഗീതം ഒക്കെ കൃത്യമായി ഓർത്തു പറയുന്നു. വെറുതെ യൂ ട്യൂബിൽ ആ പാട്ടൊന്നു തിരഞ്ഞു. 1976 കളിലെ “ പ്രസാദം “ എന്ന സിനിമ .. 

പി.ഭാസ്കരൻ മാഷുടെ ഗാനരചനയിൽ ദക്ഷിണാമൂർത്തിസാർ ഈണം നൽകി ജാനകിയമ്മയുടെ സ്വരമാധുരിയിൽ പഴയകാലനടിമാരിലെ സുന്ദരി ജയഭാരതിച്ചേച്ചിയും പ്രേംനസീർ സാറും അഭിനയിച്ച ഗാനരംഗം. അതിമനോഹരഗാനം. ഇതു പാടിയ ആൾ ..? ഒന്നൂടെ ഓർമ്മകൾ ഒന്നു തട്ടിക്കുടഞ്ഞെടുക്കാൻ നോക്കി. കിട്ടുന്നില്ല. 


“ ദിൽ കെ അരുമാ …. ആസുവോമേ ….. ബെ ഹേ  ഗയേ …” ഫേവറിറ്റ് സോങ് എന്നു പറഞ്ഞ് ചേച്ചി പലപ്പോഴും പാടാറുള്ള പാട്ട്.  മലയാളം പാട്ടുകളിൽ “ സൂര്യകാന്തീ …..സൂര്യകാ… ന്തി “..... “ ഗോപുരമുകളിൽ വസന്തചന്ദ്രൻ … ഗോരോചനക്കുറി വരച്ചു …” ഇതൊക്കെ പാടിനടന്ന ചേച്ചി ഈയിടെ വന്നപ്പോൾ മൂളിക്കേട്ടത് “ ദർശനാ …. ദർശനാ …. സ്നേഹാമൃതം എന്നിലേകൂ … ദർശനാ …”  . ഒരുവർഷക്കാലം മകളോടൊപ്പം അവളുടെ ജോലിസ്ഥലത്തു പോയി ചിലവഴിച്ചുവന്ന ചേച്ചിയുടെ ജീവിതത്തെ… പാട്ടുകളെ… ഒക്കെ എത്രവേഗത്തിൽ മാറ്റിയെടുത്തു.    ‘ നമുക്കറിയാവുന്ന ആരാണ് “ പുലയനാർ മണിയമ്മ “ പാടിക്കേട്ടിട്ടുള്ളത് ‘ എന്ന എന്റെ സംശയത്തെ “ പഴയപാട്ടുവിട്ട് പുതിയത് ആസ്വദിക്കൂ ..” എന്നു നിസ്സാരവൽക്കരിച്ചുകളഞ്ഞ ചേച്ചിയോട് ഞാൻ തർക്കിച്ചു ‘ പഴയ ഗാനങ്ങളോളം വരുമോ .. പുലയനാർ മണിയമ്മ പാടിയ നാലുവയസ്സുകാരിയിൽ അത്രയും ഭാവം ഉണ്ടാകുന്നതെങ്ങനെ എന്ന അതിശയവും ആ കുട്ടികളൊക്കെയും തിരഞ്ഞെടുക്കുന്ന പഴയ ചലച്ചിത്രഗാനങ്ങളേയുംപറ്റി പറഞ്ഞപ്പോൾ ചേച്ചിയും അനുകൂലിച്ചു “ ഇപ്പോഴത്തെ കുട്ടികളുടെ കഴിവ് .. അപാരം ..” 


ഈയടുത്തു വെറുതെ ഒരൊത്തുകൂടൽപരിപാടിയിൽ കൂട്ടത്തിൽ പ്രായമായ ഒരാൾ അക്കൂട്ടത്തിലുണ്ടായിരുന്ന ചെറിയ കുട്ടിയോട് കുശലാന്വേഷണം തിരക്കലിനിടയിൽ 

“ ആരാവാനാണ് ആഗ്രഹം “ എന്ന ചോദ്യത്തിന്‌ നാലുവയസ്സുകാരി കുരുന്നിന്റെ നാവിൽനിന്നു വന്നത് അവൾക്കൊരു യൂട്യൂബറായാൽ മതിയത്രേ.  സോഷ്യൽ മീഡിയകളും 

ടീവിയുമൊക്കെ കുട്ടികളെ എത്രമാത്രം സ്വാധീനിക്കുന്നു.  കുട്ടിക്കാലങ്ങൾ ഓർമ്മവന്നു. മുതിർന്നവരുടെയും ടീച്ചർമാരുടെയും സ്ഥിരം ചോദ്യം “ ഭാവിയിൽ ആരാവാനാണ് ആഗ്രഹം ..” .  നാലാംക്ലാസ്സിലെ കുഞ്ഞമ്മടീച്ചർ …ആദ്യം മനസ്സിൽ വരുന്നത് ടീച്ചറുടെ കയ്യിലെ ചൂരൽവടിയും പൊങ്ങിയപല്ലുമാണ്.  ഉച്ചകഴിഞ്ഞനേരത്തെ ക്ലാസ്സാണെങ്കിൽ ടീച്ചർ പഠിപ്പിച്ചുകഴിഞ്ഞ് കുറച്ചുനേരം കഥപറയുകയോ കുട്ടികളെക്കൊണ്ടു പാട്ടുപാടിക്കുകയോ ഒക്കെ ഒരു പതിവുള്ളതാണ്. അങ്ങനെയൊരു നേരത്താണ് ടീച്ചർ കുട്ടികളിൽ ചിലരോടായി “രാവിലെ  എപ്പോൾ എഴുന്നേൽക്കും..? പഠിക്കുമോ… ഭാവിയിൽ ആരാവാനാണ് ആഗ്രഹം..?” ഇത്തരം ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നത് ..”. പിറകിലെ ബെഞ്ചിലിരുന്ന സുലോചനയോടായി ടീച്ചറുടെ ചോദ്യം “ ആരുമാവണ്ട … വീട്ടിലിരുന്നാൽ മതിയെന്ന “ അവളുടെ മറുപടി ടീച്ചറെ ചൊടിപ്പിച്ചതാവാം “ നീയവിടെ നിന്നോ .. ഇരിക്കേണ്ട ..” എന്നു പറഞ്ഞ് അവളെ അവിടെ നിർത്തി അടുത്ത ഊഴം തന്റെ നേർക്കുവന്നതും ടീച്ചറായാൽ മതിയെന്ന മറുപടി … ടീച്ചറുടെ മുഖത്തു സന്തോഷവും “ മിടുക്കി “ എന്നൊരഭിനന്ദനവും പിറകേ സുലോചനയോട്  “ കേട്ടു പഠിക്ക് ..” എന്നൊരു താക്കീതും. ബെല്ലടിച്ചു ടീച്ചർ ക്ലാസ്സിൽനിന്നു പോയിക്കഴിഞ്ഞിട്ടും സങ്കടം മാറാതെ തലകുനിച്ചിരുന്ന് കരഞ്ഞ സുലോചന…  ശരിക്കുള്ള ആഗ്രഹം ടീച്ചറിനോട് പറഞ്ഞിരുന്നെങ്കിൽ ചിലപ്പോൾ സുലോചനയെപ്പോലെ തലകുനിച്ചിരുന്ന് കരയേണ്ടി വന്നേനെ എന്നാണപ്പോൾ ഓർത്തത്‌. അന്നത്തെ മനസ്സിലെ ആഗ്രഹം  പറഞ്ഞതിന്റെ പേരിൽ അച്ഛന്റെ ഉപദേശവും അമ്മയുടെ ശാസനയും … എന്തായിരുന്നു പുകില് . അപ്പോൾപ്പിന്നെ ടീച്ചറും വഴക്കു പറയുകയേ ഉള്ളൂ.  


വീടിനടുത്തുകൂടെ ആദ്യമായി ഓടിയ പ്രിൻസ് ബസ്സിലെ ഡ്രൈവറെപ്പോലെ ബസ്സോടിക്കുന്ന ഡ്രൈവറായാൽ മതിയെന്ന ആഗ്രഹത്തെ അച്ഛനും അമ്മയും യാതൊരു ദാക്ഷിണ്യവുമില്ലാതെ മുളയിലേ നുള്ളിക്കളഞ്ഞു. രണ്ടാമത്തെ ആഗ്രഹം കേട്ടാണ് രണ്ടാളും ഷോക്കടിച്ചപോലെ നിന്നുപോയത് . പിന്നെ എന്തോ വലിയ ഫലിതം കേട്ട മട്ടില്‍ പൊട്ടിച്ചിരിച്ചു. പിന്നെ രണ്ടാളും ഇണങ്ങിയും കർശനമായും ഉപദേശവും താക്കീതും നൽകി

 “ ഇനിയിങ്ങനെ ആരോടും പറയാൻ  പാടില്ല ..അച്ഛന്റെ സ്നേഹോപദേശം ടീച്ചറാവണം ന്നാകണം ത്രേ പെൺകുട്ടികളുടെ ആഗ്രഹം .  പ്രിൻസ് ബസ്സിലെ ഡ്രൈവറെപ്പോലെയാകാൻ ആഗ്രഹിച്ച കഥ മുൻപൊരിക്കൽ പറഞ്ഞതാണ് . വായനക്കാരിൽ ചിലരെങ്കിലും മറ്റൊരാളെപ്പറ്റി സൂചന നൽകി കഥ മടക്കിയപ്പോൾ മുതൽ സംശയം ചോദിച്ചിരുന്നു അതാരെന്ന്‌ .  അക്കഥ ഇക്കുറി വെളിപ്പെടുത്തിയില്ലയെങ്കിൽ പിന്നെ അതും മറവിയിലായാലോ…


രണ്ടാമതു പറഞ്ഞ ആഗ്രഹം വലുതായാൽ മൂപ്പരെപ്പോലെയാവണം എന്നതായിരുന്നു. ആരാണീ മൂപ്പരെന്നല്ലേ. അച്ഛന്റെയും ഏട്ടന്റെയും മുടി വെട്ടാനായി ആഴ്ചക്കണക്കോ മാസക്കണക്കോ അതൊന്നും കൃത്യമായി ഓർമ്മയില്ല … വീട്ടിൽ വരുമായിരുന്ന ആളായിരുന്നു മൂപ്പർ.  കരഞ്ഞു ബഹളം വെച്ചിരുന്ന എന്നെ അച്ഛനോ അമ്മയോ ആരൊക്കെയോ ചേർന്ന് ബലമായി പിടിച്ചിരുത്തി മൂപ്പരു കത്രിക കൊണ്ട് ക്ലിക്ക്.. ക്ലിക്ക്  ശബ്ദത്തിൽ മുടി വെട്ടിക്കളഞ്ഞതായ ചെറിയ ഒരോർമ്മയേയുള്ളൂ. അതു തീരെച്ചെറിയ പ്രായത്തിലാവാം. പിന്നെയൊക്കെ എന്റെ മുടിയിലെ പ്രയോഗങ്ങൾ ഒക്കെ മുതിർന്ന ചേച്ചിമാരുടെ ഉത്തരവാദിത്വമാകയാൽ എനിക്കതിൽ വലിയ എതിർപ്പൊന്നും ഉണ്ടായിട്ടുമില്ല. പോകെപ്പോകെ മൂപ്പരുടെ ഇടയ്ക്കുള്ള ഈ സന്ദർശനങ്ങളും അച്ഛനെയും ഏട്ടനേയും ഇരുത്തി മുടിവെട്ടലും അതിനിടയിൽ അച്ഛനുമായുള്ള വർത്തമാനം പറച്ചിലും ഒക്കെ എനിക്കും ഏറെ കൗതുകകരമായ കാര്യങ്ങളായിരുന്നു. അതുകൊണ്ടുതന്നെ ഞാനും ഇതെല്ലാം കണ്ടുകൊണ്ട് അവർക്കരികിൽ പോയി ഇതെല്ലാം നോക്കിയിരിക്കുമായിരുന്നു. ഇപ്പണിയാണോ എന്നെ ആകർഷിച്ചത് എന്നാവും …അല്ല .  അതായത് മുടിവെട്ടുകൂടാതെ സീസൺ വരുമ്പോൾ മൂപ്പർ മറ്റൊരു പണി കൂടി അധികമായി ചെയ്തിരുന്നു.  ചുരുക്കം രണ്ടു വരുമാനം മൂപ്പർക്കുണ്ടായിരുന്നു. മൂപ്പരു ചെയ്തിരുന്ന രണ്ടാമത്തെ പണിയിലാണ് ഞാനാകൃഷ്ടയായതും വലുതായാൽ ഇതുപോലൊരാൾ ആയാൽ മതിയെന്നും ഒക്കെ ആഗ്രഹിച്ചത്. 


“എരുമേലി “ എന്ന സ്ഥലത്തെപ്പറ്റി അറിയാത്തവർ ഉണ്ടാവില്ലല്ലോ . ഒരുപാടു് ഐതിഹ്യങ്ങൾ ഉറങ്ങുന്ന മണ്ണ് … അയ്യപ്പസ്വാമിയുടെ നാട്.  അവിടെ “കനകപ്പലം “ എന്ന സ്ഥലത്താണ് ഞാൻ ജനിച്ചു വളർന്നത്. നവംബർ ഡിസംബർ മാസങ്ങൾ മഞ്ഞിന്റെയും തണുപ്പിന്റെയും കുളിർമ്മയിൽ ശരണംവിളികളുടെയും പേട്ടകെട്ടിന്റെയും ക്രിസ്തുമസ്സ്കരോൾ സംഘങ്ങളുടെയും ഒക്കെ ശബ്ദങ്ങൾ കൂടിക്കലർന്ന ഒരു അന്തരീക്ഷം. ശബരിമല സീസണായാൽ നാട് ഉണർന്നു. ചരിത്രപ്രസിദ്ധമായ “ എരുമേലി പേട്ടതുള്ളൽ “ അതേപ്പറ്റി പറയാനാണെങ്കിൽ ഈ ഒരു കുറിപ്പ് മതിയാവില്ല. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശരീരത്തിലാകമാനം വിവിധനിറങ്ങളിലെ ചായം പൂശി പച്ചിലക്കൊമ്പുകളേന്തി കൊച്ചമ്പലത്തിൽനിന്നും പേട്ടകെട്ടിയിറങ്ങി വാവരുപള്ളിയിലേക്കും അവിടെനിന്നും പേട്ട തുള്ളിയുറഞ്ഞു വലിയമ്പലത്തിലേയ്ക്ക് ചുവടുവെക്കുന്ന അയ്യപ്പഭക്തർ . ഇതാണ് പേട്ട തുള്ളൽ . മതസൗഹാർദ്ദത്തിന്റെ വലിയൊരു കാഴ്ച . മൂപ്പരെപ്പറ്റിയാണല്ലോ പറഞ്ഞുവന്നത്. പേട്ട തുള്ളലും മൂപ്പരും തമ്മിൽ നല്ലൊരാത്മബന്ധമുണ്ട്. കുട്ടിക്കാലങ്ങളിലെ ഓർമ്മയിൽ ഈ പേട്ടകെട്ടിന് ഒരു അവധിദിനത്തിൽ അച്ഛൻ ഞങ്ങളെ കുട്ടികളെയെല്ലാം പേട്ടകെട്ടു കാണിക്കാനായി കൊണ്ടുപോകും. അന്നത്തെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. അച്ഛന്റെ സുഹൃത്തായ വൈദ്യന്റെ ഒളശ്ശയിൽ ഞങ്ങളെ കൊണ്ടിരുത്തും. അവിടിരുന്ന്‌ ഓരോ സംഘങ്ങളായി വരുന്ന പേട്ടകെട്ടും ബഹളങ്ങളും കാണും. അതിൽ പരിചയമുളള മുഖമാണ് മൂപ്പരുടേത്. ഓരോ സംഘങ്ങൾക്കു മുൻപിൽ ചെണ്ടയിൽ താളം പിടിച്ച് അയ്യപ്പഭക്തർക്കു മുൻപേ വരുന്ന മൂപ്പർ.  മൂപ്പരുടെ താളത്തിനൊപ്പിച്ചു ചുവടു വെയ്ക്കുന്ന അയ്യപ്പഭക്തർ.  ഒരു സംഘത്തെ പേട്ട തുള്ളിച്ച് വലിയമ്പലത്തിൽ കൊണ്ടെത്തിച്ച് മൂപ്പർ ചെണ്ടയുമായി വീണ്ടും ചെറിയമ്പലത്തിലേയ്ക്ക് ഓടിപ്പോവുന്നതു കാണാം. മറ്റു ചെണ്ടകൊട്ടുകാർ ഉണ്ടാവുമെങ്കിലും എനിക്കു മൂപ്പരെയല്ലേ അറിയൂ. ഇവരുടെയൊക്കെ ലീഡറാവാം മൂപ്പർ .. മൂപ്പരുടെ നിർദ്ദേശങ്ങൾക്കനുസരിച്ചാവാം ഈ പേട്ടതുള്ളൽ എന്നൊക്കെയുള്ള കൗതുകത്തോടെയാണ് ഞാൻ മൂപ്പരുടെ ഈ ചെണ്ടകൊട്ടും അതിനൊപ്പിച്ചു അയ്യപ്പന്മാരുടെ പെട്ടതുള്ളലും ഒക്കെ കണ്ടിരുന്നത് . കുട്ടിക്കാലത്തെ ആ കൗതുകം തന്നെയാണ് മൂപ്പരെപ്പോലെ ചെണ്ടകൊട്ടുകാരനായാൽ മതിയെന്നും ആഗ്രഹിച്ചതും . അച്ഛനതു തിരുത്തിപ്പറഞ്ഞു തന്നത് “പെൺകുട്ടികൾ ചെയ്യുന്ന പണിയല്ലിതെന്നും …മേലിൽ ആരോടും ഇനിയിങ്ങനെ പറയരുത് “ എന്ന താക്കീതു നൽകുകയും ചെയ്തതോടെ ആ ആഗ്രഹവും മനസ്സിൽ അടക്കിയാണ് കുഞ്ഞമ്മടീച്ചറിനോട് വെറുതെ നുണ പറയേണ്ടി വന്നത് . 


എന്തായാലും മൂപ്പരക്കാലങ്ങളിലും അച്ഛന്റെ മുടിവെട്ടാൻ സമയമായാൽ കൃത്യമായി വീട്ടിലെത്തും. മുറ്റത്തു കസേരയിട്ട് അച്ഛനിരിക്കും. മൂപ്പർ കുറേ വർത്തമാനങ്ങൾ പറഞ്ഞുകൊണ്ട് സ്പീഡിൽ അച്ഛന്റെ മുടി വെട്ടിക്കൊടുക്കും. ഞാനതും നോക്കി മുറ്റത്തെ പടിയിൽ പോയി ഇരിക്കും.  മൂപ്പരുടെ  കൈയ്യിലെ കത്രിക ചലിക്കുന്നതിനും ഒരു താളമുള്ളതുപോലെ തോന്നും.  അവസാനമായി മൂപ്പരു വീട്ടിൽ വന്ന ദിവസമാണ് ഓർമ്മയിൽ മായാതെ നിൽക്കുന്നത്. അച്ഛൻ പെൻഷൻ ആകാറായതിന്റെ ഒരുക്കങ്ങൾ നടക്കുന്ന ഒരു ദിനമാണ് മൂപ്പർ വന്നത് . പതിവുപോലെ വർത്തമാനം പറഞ്ഞ് മൂപ്പർ അച്ഛന്റെ മുടി വെട്ടാൻ തുടങ്ങി. വർത്തമാനങ്ങൾ പറഞ്ഞു മുടിവെട്ടിത്തീർന്ന വേളയിലാണ് അച്ഛന്റെ കൈപിടിച്ച് മൂപ്പർ നിയന്ത്രണം വിട്ടു പൊട്ടിക്കരയാൻ തുടങ്ങി “ ഇനിയാരെ കാണാനാ സാറേ ഞാനിങ്ങോട്ടു വരിക ..” … മൂപ്പരുടെ ഇടറിയ ശബ്ദം … അച്ഛനാകട്ടെ ഒന്നും പറയാതെ മൂപ്പരുടെ മുഖത്തേയ്ക്കു നോക്കിയിരിക്കുന്നു. ഞാനമ്മയ്ക്കരികിലേയ്ക്ക് ഓടി… ‘ അമ്മേ … മൂപ്പർ …’ .  'അമ്മ “ എന്താ ..” എന്നു ചോദിച്ച് പുറത്തേയ്ക്ക് .. ഞാനും അമ്മയ്ക്ക് പുറകേ … അപ്പോഴും മൂപ്പർ അച്ഛന്റെ കൈ പിടിച്ച് സങ്കടം അടക്കാനാവാതെ കരയുന്നു.  അച്ഛനെന്തെല്ലാമോ പറയുന്നു. ഞാനമ്മയുടെ മുഖത്തുനോക്കി. അമ്മയുടെ കണ്ണു നിറഞ്ഞിരുന്നു . അതുകണ്ട എനിക്കും കരച്ചിൽ വന്നു . ഞാനോടി മുറിയ്ക്കകത്തേയ്ക്ക്. കുറേക്കഴിഞ്ഞ് മൂപ്പർ പടിയിറങ്ങിപ്പോവുന്നതു ജനാലയിലൂടെ കണ്ടു. എന്തിനെന്നറിയാതെ എന്റെയും കണ്ണു നിറഞ്ഞു .  


വർഷങ്ങൾക്കിപ്പുറവും  ആ പേട്ടകെട്ടും മൂപ്പരുടെ ചെണ്ടകൊട്ടും പിന്നെ അച്ഛന്റെ മുടിവെട്ടും അവസാനമായി മൂപ്പരു പടിയിറങ്ങിപ്പോയതും ഒക്കെ ഓർമ്മയിൽ വരുമ്പോൾ സങ്കടം വരും. കുട്ടിക്കാലത്തെ ആ ഓർമ്മ ഉണ്ടെങ്കിലും മൂപ്പരുടെ മുഖമൊന്നും അത്ര കൃത്യമായി ഓർമ്മയില്ല.  ഇക്കഴിഞ്ഞ ദിവസം ഏട്ടനൊരു ഫോട്ടോ അയച്ചു തന്നിട്ട് ചോദിച്ചു 

“ ഇതാരെന്നു  പറയാമോ ..”. ഒരു ഉൾവിളിയെന്നോണം ഞാൻ ചോദിച്ചു ‘ മൂപ്പരാണോ ‘ . 

ഏട്ടൻ മറുപടി ഇട്ടു “ നാണു മൂപ്പർ ..”

എനിക്കതിശയം തോന്നി .. ഞാനെങ്ങനെ മൂപ്പരെ തിരിച്ചറിഞ്ഞത് ..!! കുട്ടിക്കാലത്തെ ആ ഓർമ്മയുണ്ടെങ്കിലും മുഖം കൃത്യമായി ഓർമ്മയില്ല … എന്നിട്ടും ഞാൻ മറുപടി ഇട്ടതു കൃത്യമായിരുന്നല്ലോ .  അപ്പോഴാണ് ഞാനാ ഫോട്ടോയുടെ മുകളിൽ ശ്രദ്ധിച്ചത് .. ആദരാഞ്ജലികൾ ..

അപ്പാവു നാണു ( 103)

പുതുപ്പറമ്പിൽ 

കനകപ്പലം . 

ഏട്ടൻ പറഞ്ഞു “ ഓർമ്മയില്ലേ … പേട്ടകെട്ടിന് മൂപ്പരുടെ ചെണ്ടകൊട്ട് .. “ . പിന്നെ ഏട്ടൻ പറഞ്ഞു “മൂപ്പരുടെ മകൾ രമണി നമ്മുടെ സ്കൂളിൽ പഠിച്ചതാണ് .. നിനക്കോർമ്മയുണ്ടോ .. രമണിയുടെ സ്ഥിരം പാട്ടായിരുന്നു ‘ പുലയനാർ മണിയമ്മ ..” പാടിക്കേട്ടു നല്ല പരിചയം തോന്നിയ ആ ശബ്ദത്തിനുടമയെ ഞാനപ്പോളാണ് തിരിച്ചറിയുന്നത് .  എത്ര തവണ തല പുകഞ്ഞാലോചിച്ചു നോക്കിയതാണ് ഈ പാട്ടിന്റെ ശബ്ദത്തിനുടമയെ .. എല്ലാം ഒരു നിമിത്തമെന്നോണം ..   

ജനിച്ചു വളർന്ന നാടിനോടുള്ള ആ സ്നേഹംകൊണ്ടുതന്നെ പേട്ടകെട്ടു സീസണിൽ പോകാൻ കഴിയാറില്ലെങ്കിലും ഇടയ്ക്കൊക്കെ ഞങ്ങൾ ക്ഷേത്രത്തിൽ പോയി തൊഴുതു മടങ്ങാറുണ്ട് . അപ്പോൾ മനസ്സിനുണ്ടാകുന്ന ആ ആഹ്ലാദവും ശാന്തതയും സമാധാനവും എങ്ങനെ പറയണമെന്നറിയില്ല . 



മൂപ്പരുടെ ചെണ്ടമേളമില്ലാത്ത എത്രയോ പേട്ടകെട്ടുകൾ കഴിഞ്ഞിട്ടുണ്ടാവാം . ഈ മണ്ഡലകാലമടുത്തപ്പോഴേയ്ക്കും മൂപ്പർ യാത്രയായി . വർഷങ്ങൾക്കു ശേഷം മൂപ്പരെ ഞാൻ വീണ്ടും ഇക്കഥയിലൂടെ പരിചയപ്പെടുത്തുമ്പോഴേയ്ക്കും മൂപ്പർ യാത്രയായല്ലോ എന്ന വല്ലാത്ത സങ്കടത്തോടെയാണ് ഈ ഓർമ്മ പങ്കു വെയ്ക്കുന്നതും … ഈ ഓർമ്മകളിൽ എന്റെ അച്ഛനുണ്ട് … അമ്മയുണ്ട് … ഞങ്ങളുടെ പ്രിയപ്പെട്ട വല്യേട്ടനുണ്ട് … ഒരുപാടു ഒരുപാടു സന്തോഷങ്ങൾ നിറഞ്ഞ ആ കുട്ടിക്കാലങ്ങൾ ഉണ്ട് .. ഇനിയൊന്നും എനിക്കു പറയാനാവില്ല .. എന്റെ കണ്ണുകൾ നിറയുന്നു … കുട്ടിക്കാലത്ത് ചെണ്ടകൊട്ടണമെന്ന മോഹം എന്നിലുണ്ടാക്കിയ പ്രിയപ്പെട്ട മൂപ്പർക്ക് എന്റെ പ്രണാമം …!!🌹🌹🙏🙏 






Monday, 20 June 2022

അമ്മ പറഞ്ഞകഥയിലെ ഓർമ്മച്ചിത്രം



അച്ഛൻ ഒരു എസ്റ്റേറ്റിലാണ് ജോലി ചെയ്തിരുന്നത് . വീടിനോടു അടുത്തു തന്നെയുള്ള അച്ഛന്റെ ഓഫീസിൽ അച്ഛൻ അക്കാലങ്ങളിൽ എപ്പോഴും തിരക്കായിരുന്നു.  അവിടെ വരികയും പോകുകയും ചെയ്യുന്ന ആളുകൾ… വീട്ടിൽ  ചിലപ്പോൾ സന്ദർശകർ … അവരെയൊക്കെ സൽക്കരിക്കാനും കുശലം പറയാനും പിന്നെ ഞങ്ങൾ കുട്ടികളുടെ കാര്യങ്ങൾ  നോക്കി ...അതുപോലെ അച്ഛൻ എല്ലാക്കാര്യങ്ങൾക്കും വളരെ കൃത്യനിഷ്ഠ ഉളള ആളായിരുന്നതിനാൽ സമയാസമയങ്ങളിൽ അച്ഛന്റെ ആഹാരകാര്യങ്ങൾ ശ്രദ്ധിച്ചും ഒക്കെ 'അമ്മയും അന്നാളുകളിൽ സദാ തിരക്കോടു തിരക്കായിരുന്നു. വീട്ടിലെ കാര്യങ്ങൾക്കു സഹായികളായി അമ്മയ്ക്ക് ആരെങ്കിലുമൊക്കെ പണിക്കാർ ഉണ്ടാവും .  


'അമ്മ പലപ്പോഴും പറഞ്ഞു കേട്ടിട്ടുണ്ട് അച്ഛന്റെ സ്വപ്നം മക്കളെ എല്ലാം പഠിപ്പിച്ച് ഗവണ്മെന്റ് ഉദ്യോഗക്കാരാക്കണം എന്നതായിരുന്നു എന്ന്. പഠിക്കാൻ സമർത്ഥരായ മൂത്ത രണ്ടുചേച്ചിമാരേയും പ്രീഡിഗ്രി പഠനം പൂർത്തിയായതേ ഗവണ്മെന്റ് ഉദ്യോഗക്കാരായ ചേട്ടന്മാരെ ഏൽപ്പിച്ചു അച്ഛൻ തല്ക്കാലം ആശ്വസിച്ചു. താഴോട്ടു നീണ്ടുകിടക്കുന്ന പെൺപടകളുടെ ലിസ്റ്റ് കാട്ടി അച്ഛന്  ബന്ധുക്കളാരൊക്കെയോ കൊടുത്ത മുന്നറിയിപ്പിന്റെ പരിണതഫലം ആകാം രണ്ടാളുടെയും വിവാഹം അന്നത്തെ കാലത്തെ എല്ലാ ആർഭാടങ്ങളോടും കൂടി ഭംഗിയായി അച്ഛൻ നടത്തി. പഠിപ്പു തുടരാനാവാത്ത സങ്കടം അവർ ഇടയ്ക്കിടെ പറയാറുണ്ടായിരുന്നുവെങ്കിലും രണ്ടാളുടെയും ജീവിതം സ്വസ്ഥവും സന്തുഷ്ടവുമായിരുന്നു .  മൂന്നാമത്തെ ചേച്ചി വീട്ടിലെ സുന്ദരി…...തെല്ലു മടിച്ചിയായ ചേച്ചി സ്കൂൾ പഠിപ്പു പൂർത്തിയാക്കി അച്ഛാ ഇനി ഞാൻ പഠിക്കണോ .. വീട്ടിൽ ചുമ്മാ ഇരുന്നോട്ടെ .. ദൂരെ കോളേജിൽ ഒറ്റയ്ക്ക് പോവാൻ പേടിയാണേ .. എനിക്കാരും കൂട്ടില്ലേ ..”. എന്നൊക്കെയുള്ള ചേച്ചീടെ അടവുകൾ പതിനെട്ടിൽ അച്ഛൻ വീണുപോയി എന്നാണ് 'അമ്മ പറഞ്ഞുള്ള അറിവ് . പിന്നീട് അടുത്തെവിടെയോ “ടൈപ്പും ഷോർട് ഹാൻഡും “ ( അക്കാലങ്ങളിലെ പെൺപിള്ളേരെ കെട്ടിക്കാൻ പോവുന്നെനു മുന്നേയുള്ള കോഴ്സ് ആയിരുന്നല്ലോ ) പഠിപ്പു സമയങ്ങളിൽ ഗൾഫുകാരൻ ചേട്ടൻ വന്നു ചേച്ചിയെ കെട്ടി ചേച്ചി ചേട്ടനൊപ്പം ദുബായിക്ക് പറന്നു.  ആ സമയത്തു രണ്ടാമത്തെ ചേച്ചി ഗർഭവതിയായി നാട്ടിൽ വന്നു പ്രസവശേഷം ചേട്ടനൊപ്പം തിരികെ ചേട്ടന്റെ ജോലിസ്ഥലത്തേക്ക് പോവുമ്പോൾ നാലാമത്തെ ചേച്ചിയെ “ നിനക്കൊരു ജോലി അന്നാട്ടിൽ കിട്ടും ഉറപ്പ് .. അച്ഛന് റിട്ടയർമെന്റ് സമയം ആയി .. “ ഇങ്ങനെ ചേച്ചിയെ ഉപദേശിക്കുകയും അരമനസ്സോടെ ഈ നാലാമത്തെ ചേച്ചി രണ്ടാമത്തെ ചേച്ചിക്കും ചേട്ടനുമൊപ്പം ആസ്സാമിലേക്കു പോകയും ചെയ്തതിന്റെയും ചേട്ടന്റെ ആത്മാർത്ഥമായ പരിശ്രമത്തിന്റേയും ഫലമായിട്ടാണ് ചേച്ചി ഒരു സർക്കാരുദ്യോഗസ്ഥപദവി നേടി ആറുപെണ്മക്കളിൽ അച്ഛന്റെ സ്വപ്നം യാഥാർഥ്യമാക്കിയ ഒരേ ഒരു ഭാഗ്യവതി ആയി.


അച്ഛൻ റിട്ടയർമെന്റ് ആയി പിന്നീട് സ്വന്തമായി ചെറിയൊരു വീട് വാങ്ങി അവിടെ ഞാനും എന്റെ നേരെ മൂത്ത ഏട്ടനും ചേച്ചിയും അച്ഛനും അമ്മയുമായി പുതിയ സ്ഥലത്തു വന്നു താമസം തുടങ്ങി.  മൂത്ത ഏട്ടനും കുടുംബവും കുറച്ചകലെ ആയിരുന്നു താമസം. മൂത്ത ചേച്ചിയും നാട്ടിൽ ഉണ്ട്.  ഇടയ്ക്കിടെ മൂത്ത ഏട്ടനും ഏടത്തിയും അതുപോലെ മൂത്ത ചേച്ചിയും ചേട്ടനും ഒക്കെ വന്നു ഞങ്ങളുടെ സുഖവിവരങ്ങൾ തിരക്കി മടങ്ങും.  എല്ലാവർക്കും ആ സമയങ്ങളിൽ മുഖത്തു വല്ലാത്തൊരു മ്ലാനതയും സങ്കടവും  ഒക്കെയായിരുന്നു.  മൂത്ത ഏട്ടനും ജോലിസംബന്ധമായി ഇത്തിരി ക്ഷീണസമയം ആയിരുന്നു അക്കാലങ്ങളിൽ . എങ്കിലും “ എല്ലാം ശരിയാകും “ എന്നൊരു ആശ്വാസവാക്ക് പറഞ്ഞാണ് എപ്പോഴും അച്ഛനോടു യാത്രപറഞ്ഞു പോകുക .'അമ്മ വല്യ കഥപറച്ചിലുകാരിയായിരുന്നു.  അമ്മയുടെ കഥ എന്നു പറഞ്ഞാൽ പണ്ടുകാലത്തു നടന്ന ചില സംഭവങ്ങൾ ഒക്കെ അമ്മ വിവരിച്ചു പറയും. ആ നാളുകളിലാണ് 'അമ്മ കഥകൾ കൂടുതലും ഞങ്ങളെ പറഞ്ഞുകേൾപ്പിച്ചിട്ടുള്ളത്. 

 'അമ്മ അങ്ങനെ പറഞ്ഞുകേൾപ്പിച്ചിട്ടുള്ള ചില കാര്യങ്ങൾ കേൾക്കുമ്പോൾ ആകാംക്ഷയും കൗതുകവും തോന്നും. മനസ്സിൽ അങ്ങനെ പതിഞ്ഞുകിടക്കും. അങ്ങനെ തോന്നിയിട്ടുള്ള കാര്യങ്ങൾ വീണ്ടും വീണ്ടും ചോദിച്ചു ഞാൻ ശല്യം ചെയ്തു അമ്മയുടെ പിറകേ നടക്കും. അമ്മക്കത് എത്ര തവണ വിവരിച്ചു തരുന്നതിലും ഒരു മടിയുമുണ്ടായിരുന്നില്ല.  അങ്ങനെ അക്കാലങ്ങളിൽ 'അമ്മ ഓരോ കഥകൾ പറഞ്ഞും അച്ഛൻ ഓരോ കാര്യങ്ങൾ പറഞ്ഞുതന്നും ഉപദേശിച്ചും ഇളയകുട്ടികളായ ഞങ്ങളെ പലപ്പോഴും ആശ്വസിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നുവെങ്കിലും അച്ചനും അമ്മയും തെല്ല് അസ്വസ്ഥരും ആശങ്കാകുലരുമായിരുന്നു . എല്ലാ സുഖസൗകര്യങ്ങളിലും ജീവിച്ചു വന്ന ഞങ്ങൾ ഇളയകുട്ടികൾക്കു പിന്നീട് ജീവിതത്തിൽ  ഉണ്ടായ മാറ്റങ്ങൾ എങ്ങനെ ഉൾക്കൊള്ളും എന്ന ആശങ്ക ആവാം അച്ഛൻ ഞങ്ങളെ പഴയതിലും കൂടുതൽ അക്കാലങ്ങളിൽ ചേർത്തുപിടിക്കുകയും ഞങ്ങൾക്ക് വാത്സല്യം  നൽകുകയും സന്തോഷം നൽകുന്ന കുഞ്ഞുകാര്യങ്ങൾ ഒക്കെ ചെയ്തു തന്ന് ഞങ്ങൾ സത്യത്തിൽ അച്ഛനോടു ഏറെ അടുക്കുന്നത് അക്കാലങ്ങളിൽ ആയിരുന്നു.  


എന്റെ ഹൈസ്കൂൾ കാലയളവിൽ ആണെന്ന് തോന്നുന്നു കല്യാണച്ചടങ്ങുകളിൽ ഒക്കെ വീഡിയോ ഷൂട്ടിങ് ചെറിയ കേട്ടുകേൾവി ആയിത്തുടങ്ങുന്നേയുള്ളൂ . അതും വല്യ വമ്പൻ പാർട്ടികളുടെ ഒക്കെ കല്യാണങ്ങൾക്ക് എന്ന് എവിടെയൊക്കെയോ ആരൊക്കെയോ പറഞ്ഞു കേട്ടുള്ള അറിവു മാത്രം . മെല്ലെ മെല്ലെ അതു കുറച്ചു പണക്കാരുടെ ഇടയിലേക്ക് അതായതു സാധാരണക്കാരുടെ ഇടയിലേക്കും വ്യാപിച്ചു . അതെങ്ങനെയായിരിക്കും … സിനിമാ കാണുമ്പോലെയുണ്ടാവുമോ എന്നൊക്കെയൊരു കൗമാരത്തിലുണ്ടാകുന്ന ജിജ്ഞാസയും ആകാംക്ഷയും എന്നിലും ഉണ്ടായി. ആ ഒരു കാലയളവ് സമയത്താണ് എന്റെ നാലാമത്തെ ചേച്ചിയുടെ വിവാഹം. ആറുപെണ്മക്കളിൽ അച്ഛന്റെ സ്വപ്നം യാഥാർഥ്യമാക്കിയ ഭാഗ്യവതിചേച്ചിയുടെ . ചേട്ടന്റെയും ചേച്ചിയുടെയും നിരന്തരമായ തിരച്ചിലിനൊടുവിൽ അനിയത്തിക്കുവേണ്ടി അവിടെനിന്നും തെല്ലകലത്തിൽ ആസ്സാമിൽത്തന്നെ മറ്റൊരു സ്ഥലത്തു ജോലിയുള്ള ചേട്ടനുമായുള്ള വിവാഹം നാട്ടിൽ ഏറ്റവും ലളിതമായ രീതിയിൽ നടത്തി അവർ ജോലിസ്ഥലത്തേക്ക് തിരികെ പോകയും ചെയ്തു. അങ്ങനെ കുറച്ചു ദിവസത്തെ ചെറിയ സന്തോഷങ്ങൾക്ക് ശേഷം വീണ്ടും ഞങ്ങൾ അച്ഛനും അമ്മയും ഏട്ടനും ചേച്ചിയും ഞാനുമടങ്ങുന്ന ഞങ്ങളുടെ കുഞ്ഞുലോകത്ത് .  ഞങ്ങളുടെ വല്യച്ചനും വല്യമ്മച്ചിയും ഒക്കെ മരിച്ചുപോയതിൽ പിന്നെ 'അമ്മ അമ്മാവനെയും അമ്മായിയേയും ഒക്കെ കാണാനായി അമ്മയുടെ വീട്ടിൽ ഇടയ്ക്കു വല്ലപ്പോഴും പോകാറുണ്ടെങ്കിലും ഞങ്ങൾ ഒരിക്കലും അമ്മയോടോ അച്ഛനോടോ എങ്ങും യാത്രപോകണമെന്നോ കൂടെ വന്നോട്ടെ എന്നൊന്നും വാശി പിടിച്ചിട്ടില്ല . കാരണം ഞങ്ങളുടെ അച്ഛന് ജോലിയില്ലല്ലോ .. പഴയപൊലെയല്ലല്ലൊ എന്നുള്ള ഒരു ചിന്ത എപ്പോഴും മനസ്സിൽ ഉണ്ടായിരുന്നു അക്കാലങ്ങളിൽ . അങ്ങനെ ഒരു ദിവസം 'അമ്മ അമ്മവീട്ടിൽ പോയി തിരികെ വന്നപ്പോൾ 'ഒരു കല്യാണക്കാസറ്റ് കണ്ടതിന്റെ വിശേഷങ്ങൾ പറഞ്ഞു.  അമ്മയുടെ ഏതോ ബന്ധുവിന്റെ വീട്ടിലെ വിവാഹച്ചടങ്ങിന്റെ വീഡിയോ കാസെറ്റ്‌ കണ്ടതിന്റെ ത്രില്ലില് ആയിരുന്നൂ 'അമ്മ . പോരാത്തതിന് ആ കാസെറ്റ്‌ റെക്കോർഡ് ചെയ്തത് അമ്മാവന്റെ മകൻ ആയ ചേട്ടൻ ആയിരുന്നു . 'അമ്മ ആ കാസെറ്റിലൂടെ അമ്മയുടെ ബന്ധുക്കളെ ഒക്കെ ദീർഘനാളുകൾ ശേഷം കണ്ടതിന്റെ ആഹ്ലാദത്തിലായിരുന്നു .  അവിടുത്തെ അച്ഛന്മാരെപ്പറ്റിയൊക്കെ പറയുമ്പോൾ അമ്മയുടെ കണ്ണു നിറയുന്നത് ഞാൻ ശ്രദ്ധിച്ചു . അവരൊക്കെയും അമ്മയുടെ സഹോദരങ്ങൾ ആണെന്നും അമ്മയെ ഒക്കെ കാണുമ്പോൾ എന്തൊരു സ്നേഹമാണെന്നും ഒക്കെ 'അമ്മ പഴയ ഓർമ്മകൾ പറയുമ്പോൾ ”  നവവധു എങ്ങനെ ഉണ്ടായിരുന്നു അമ്മേ ..” എന്ന ചേച്ചിയുടെ ചോദ്യത്തിന്‌  'അമ്മ പറഞ്ഞ മറുപടി 

“ നല്ല സുന്ദരി …. പരമയോഗ്യത്തി … എന്നു പറഞ്ഞ്  'അമ്മ സെന്റിമെന്റ് വിട്ട് ഏട്ടന്റെ വീഡിയോ ഷൂട്ടിങ് കഴിവുകൾ പുകഴ്ത്താൻ  തുടങ്ങി … അല്ലെങ്കിലും 

'അമ്മവീട്ടിലെ കാര്യങ്ങൾ പറയുമ്പോൾ അമ്മക്ക് നൂറുനാവാണെന്നു പലപ്പോഴും തോന്നിയിട്ടുമുണ്ട് . “ വധു മുടിയിൽ നിറയെ മുല്ലപ്പൂക്കൾ ചൂടി കൈനിറയെ സ്വർണ്ണവളകളുമണിഞ്ഞ്  ചെടികൾക്കിടയിലൂടെയും കപ്പത്തോട്ടത്തിനിടയിലൂടെയും ഒക്കെ സിനിമാ സ്റ്റൈലിൽ ഇങ്ങനെ നടന്നു വരുന്ന കാഴ്ച കാണേണ്ടതു തന്നെ എന്ന അമ്മയുടെ വർണ്ണന എന്റെ മനസ്സിൽ പതിഞ്ഞു. സിനിമയിൽ കാണുമ്പോലെ ഒക്കെ അഭിനയിച്ച ആ ഭാഗ്യവതി ആരാണാവോ എന്നൊരു കൗതുകത്താൽ ആ വധുവിനെപ്പറ്റി ഒരുപാടു ചോദ്യങ്ങളും സംശയങ്ങളും ഒക്കെ ഞാനമ്മയോട് ചോദിച്ചുകൊണ്ടിരുന്നു. 'അമ്മ അപ്പോഴും അമ്മയുടെ സഹോദരപുത്രനായ ഏട്ടന്റെ വീഡിയോഷൂട്ടിങ് കഴിവുകളാണ് വധുവിനെ അങ്ങനെ പുൽച്ചെടികൾക്കിടയിലൂടെയും കപ്പത്തോട്ടത്തിലൂടെയും ഒക്കെ നടത്തിച്ചു ഭംഗിയായി എടുത്ത ഏട്ടൻ എത്ര … മിടുക്കൻ “ ഇങ്ങനെ സഹോദരപുത്രന്റെ  കഴിവുകളിൽ അഭിമാനപുളകിതയായി ഓരോ ഓർമ്മകൾ അയവിറക്കുമ്പോൾ എന്റെ ചിന്തയിൽ  മുഴുവൻ ആ നായികാരൂപമായിരുന്നു. അക്കാലങ്ങളിലെ നായികമാരായ സീമയെയോ  സുഹാസിനിയെയോ ഒക്കെ ഓർത്തുപോയി . പുൽച്ചെടികൾക്കിടയിലൂടെയും കപ്പത്തോട്ടത്തിനിടയിലൂടെയും മുല്ലപ്പൂക്കൾ ചൂടി കൈനിറയെ വളകളുമണിഞ്ഞു അങ്ങനെ ആടിപ്പാടി നടന്ന ആ കഥാനായിക  എന്റെ മനോമുകുരത്തിൽ പിന്നെയും എപ്പോഴൊക്കെയോ വന്നെത്തിനോക്കി.  അവരാരെന്നോ ഏതെന്നോ എനിക്കറിയില്ല … കാലങ്ങൾ മുന്നോട്ടു പോയി … മാറ്റങ്ങൾ ഉണ്ടായി . വീഡിയോ ഷൂട്ടിംഗ് … കഥാനായിക ...ഒക്കെ മറവിയിലാണ്ടു . കൗമാരം വിട്ടു കുറച്ചൂടെ പക്വത കൈവന്നപ്പോൾ അത്തരം കൗതുകങ്ങൾ ഒന്നും ഉണ്ടായതുമില്ല. 'അമ്മ പറഞ്ഞ കഥകളിലെ അതിശയോക്തിയും മങ്ങി. ഞങ്ങളുടെ ജീവിതം മെല്ലെ മെല്ലെ മെച്ചപ്പെട്ടു. ചേച്ചിയുടെ വിവാഹവും ആർഭാടങ്ങൾ ഒന്നും ഇല്ലാതെ ഏറ്റവും ലളിതമായ രീതിയിൽ നടന്നു.  ഇതിനിടയിൽ ഞങ്ങളെ ഏറെ സങ്കടത്തിലാഴ്ത്തി ഞങ്ങളുടെ പ്രിയപ്പെട്ട അച്ഛൻ ഞങ്ങളെ വിട്ടു യാത്രയായി.    ഞാനും എന്റെ നേരെ മൂത്ത ഏട്ടനും  അച്ഛനില്ലാത്ത കുട്ടികളായി .  മൂത്ത ഏട്ടൻ ഞങ്ങളെ സ്വന്തംമക്കളെപ്പോലെ ചേർത്തുനിർത്തി അച്ഛനില്ലാത്ത ദുഃഖം നികത്തി.  ഏട്ടൻ ഞങ്ങൾക്ക് എല്ലാമായിരുന്നു . അത്രമേൽ സ്നേഹവും വാത്സല്യവും സ്വാതന്ത്ര്യവും ഞങ്ങൾക്ക് നൽകിയിരുന്നു .  ഇതിനിടയിൽ ഏതൊക്കെയോ ബന്ധുക്കളുടെ വിവാഹങ്ങൾ … അവയൊക്കെ ഓരോരുത്തരുടെ സാമ്പത്തികസ്ഥിതിക്കും നിലയ്ക്കും ഒക്കെ അനുസരിച്ച ആർഭാടങ്ങൾ ..വീഡിയോ ...ഷൂട്ടിംഗ്… ഒക്കെ സർവ്വസാധാരണമായിക്കൊണ്ടിരുന്നു.  ഒന്നിലും കൗതുകമോ ആഗ്രഹമോ ഉണ്ടായില്ല . കുട്ടിക്കാലത്തു ഞങ്ങൾ അനുഭവിച്ച സുഖങ്ങളും സൗഭാഗ്യങ്ങളും നിറഞ്ഞ ജീവിതവും അവിടെനിന്നും മറ്റൊരു അവസ്ഥയിലേക്ക് ഞങ്ങൾക്ക് ജീവിക്കേണ്ടിവന്ന സാഹചര്യവും ഏറെ കഷ്ടപ്പെട്ട് വീണ്ടും മെച്ചപ്പെട്ട ഒരുജീവിതം  തിരികെക്കൊണ്ടുവരാനായി ഏട്ടൻ ചെയ്ത പ്രയത്നങ്ങളും എല്ലാം ഞങ്ങൾക്ക് ജീവിതപാഠങ്ങൾ ആയിരുന്നു.. താമസിയാതെ യാദൃച്ഛികമെന്നോണം അമ്മയുടെ ഒരു ബന്ധുവീട്ടി ൽ നിന്നു വന്ന ആലോചനയെത്തുടർന്നുള്ള എന്റെ വിവാഹം . ഒക്കെ ഒരു നിമിത്തമാകാം എന്ന എന്റെ അമ്മയുടെ ആശ്വാസം. വിവാഹശേഷം അവിടുത്തെ ഓരോ ബന്ധുഗൃഹങ്ങളിൽ വധൂവരന്മാരായ ഞങ്ങൾ സന്ദർശിക്കുമ്പോൾ ആണ് എന്റെ 'അമ്മ അവർക്കൊക്കെ ആരാണ് എന്നും അമ്മയോട്‌ അവർക്കൊക്കെ ഉളള സ്നേഹം എത്ര വലുതാണെന്നും  നൂറുനാവോടെ 'അമ്മ പറയാറുള്ള 'ഓരോ വിശേഷങ്ങളും ഇതൊക്കെയായിരുന്നല്ലോ എന്നും ഞാൻ മനസ്സിലാക്കിയത്. അന്നേവരെ ജീവിതത്തിൽ ഒരിക്കൽപോലും കണ്ടിട്ടില്ലാത്തവർ എന്റെ അമ്മയുടെ പേര് പറഞ്ഞ് എന്നെ വാത്സല്യത്തോടെ ചേർത്തുനിർത്തി പ്രായമായവർ എന്നെ കെട്ടിപ്പിടിച്ചു ഉമ്മതന്നുകൊണ്ട് എന്റമ്മയുടെ വിശേഷം തിരക്കുമ്പോൾ എന്റെ 'അമ്മ ഇവർക്കൊക്കെ എത്ര ജീവനാണെന്നും പ്രിയപ്പെട്ടവളാണെന്നും അഭിമാനത്തോടെ ഞാൻ ഓർത്തു.  കുറേനാളുകൾ ശേഷം ആണ് വിവാഹം കഴിച്ചു ചെന്ന വീട്ടിലെ ഒരു ചേച്ചിയുടെ കല്യാണകാസെറ്റ് കാട്ടിത്തരാം അതിൽ ഇവിടുത്തെ അച്ഛനെ കാണാം എന്നുകേട്ടപ്പോൾ എനിക്കു വല്ലാത്തൊരു ആകാംക്ഷയായി . കാരണം ഞാൻ അച്ഛന്റെ ബന്ധുവാണല്ലോ പക്ഷേ അച്ഛൻ മരിച്ചുപോയതുകൊണ്ട് അവിടെ ഭിത്തിയിൽ തൂക്കിയിരിക്കുന്ന അച്ഛന്റെ ഫോട്ടോ മാത്രേ കണ്ടിട്ടുള്ളൂ . അങ്ങനെ കാസെറ്റിട്ട് വീഡിയോ കണ്ടുതുടങ്ങി ഏതൊക്കെയോ അറിയാത്ത മുഖങ്ങൾ .. ഇപ്പോൾ കാണുന്ന ചില മുഖങ്ങളുടെ പഴയ രൂപം … അച്ഛൻ … 'അമ്മ ഒക്കെ അങ്ങനെ കണ്ടുവന്നു പെട്ടെന്നായിരുന്നു പഴയ ഒരു സിനിമാപ്പാട്ടിന്റെ അകമ്പടിയോടുകൂടിയുള്ള നായികയുടെ രംഗപ്രവേശം … പെട്ടെന്ന് ഗതിമാറി നായിക സാരിത്തുമ്പ് വിടർത്തിയിട്ടു സ്ലോമോഷനിൽ പുൽച്ചെടികൾക്കിടയിലൂടെ … പെട്ടെന്ന് എന്റെ ഓർമ്മ വർഷങ്ങൾ പിറകിലോട്ടു പാഞ്ഞു . എന്റമ്മ പറഞ്ഞ കഥയിലെ നായിക… ഞാൻ ആഹ്ലാദം കൊണ്ട് ഒച്ച വച്ചു . കൂടിരുന്നയാൾ കാര്യമറിയാതെ അന്തം വിട്ടിരിക്കുമ്പോൾ ഞാൻ ഉറക്കെ പറഞ്ഞു എന്റമ്മ ഇക്കഥ എന്നോട് പണ്ട് പറഞ്ഞിട്ടുണ്ട്‌ ...എന്റെ വാക്കുകൾ  കേട്ടിരുന്നവർക്കും തെല്ല് അത്ഭുതം .  ആ കാസെറ്റ്‌ കാണുമ്പോൾ ചേച്ചി രണ്ടുകുട്ടികളുടെ അമ്മയായിക്കഴിഞ്ഞിരുന്നു . ചേച്ചിയുടെ പഴയ രൂപത്തിൽ നിന്നും ഞാൻ കാണുമ്പോൾ കുറച്ചു തടി വച്ചിട്ടുണ്ട് എങ്കിലും വല്യ വിടർന്ന കണ്ണുകളും നല്ല ഉള്ളുള്ള മുടിയും ഉളള ഇരുനിറക്കാരി സുന്ദരി ആയിരുന്നു . വർഷങ്ങൾ ശേഷം ഈ ഫോട്ടോ ചേച്ചിയുടെ മകൾ അവളുടെ പ്രൊഫൈലിൽ ഇട്ടിരിക്കുന്നത് കാണാനിടയായപ്പോൾ വീണ്ടും ഒത്തിരി ഒത്തിരി ഓർമ്മകളിലേക്ക് ഈ ചിത്രം എന്നെ കൂട്ടിക്കൊണ്ടുപോയി . എല്ലാം യാദൃശ്ചികം.  ഉടമയുടെ അനുവാദമില്ലാതെ ആണ് ഫോട്ടോ ഷെയർ ചെയ്തത്.  പ്രായമായ പലരും ഇതിനോടകം യാത്രയായി . എങ്കിലും അമ്മബന്ധുക്കളിലെ പലമുഖങ്ങളും ഇന്നും മനസ്സിൽ തെളിമയോടെ ഉണ്ട് .

 കാണുമ്പോൾ “ നീ ഞങ്ങടെ കുഞ്ഞാ .. നിനക്കറിയുമോ .. “എന്നു പറഞ്ഞ് നിറഞ്ഞ ചിരിയോടെ ചേർത്തുപിടിക്കുന്നവർ…  അടുത്ത തലമുറയിൽപ്പെട്ടവർ അതറിയണമെന്നില്ല. കഴിഞ്ഞയിടെ ഒരു ബന്ധു പറയുകയുണ്ടായി “ ഓർമ്മയുണ്ടോ … എന്റെ കുട്ടികളെ അറിയുമോ … വന്നപെണ്ണുങ്ങൾക്കു ഒന്നും അറിയില്ല ...ഞങ്ങളൊക്കെ പണ്ട് ഒരുമിച്ചു കളിച്ചു വളർന്നവർ .. എന്ന് ..”.  നല്ല വിഷമം തോന്നി .. ഞാനവർക്കാരാണ് എന്നുപോലും അറിയാമെന്നു തോന്നുന്നില്ല. അവർക്ക് മുൻപേയുള്ളവർ കാണുമ്പോഴൊക്കെ എത്ര സ്നേഹത്തോടെയും വാത്സല്യത്തോടെയും ഞങ്ങളുടെ … എന്ന്  പറഞ്ഞുകൊണ്ട് 

 വിശേഷങ്ങൾ തിരക്കുകയും  പറയുകയും ചെയ്തിട്ടുള്ളവർ എന്നോർത്തു.  കാലത്തിന്റെ പോക്ക് എത്ര വേഗമാണ് … ഇതിനിടയിൽ ചില കാര്യങ്ങൾ എന്റമ്മ പറഞ്ഞപോലെ …. യാദൃശ്ചികമായി ആവാം ജീവിതത്തിൽ വന്നു ഭവിക്കുക …