Saturday, 9 January 2016

ശശികല തിരക്കിലാണ്



രാവിലെയുള്ള ജോലി കഴിഞ്ഞാൽ വല്ല മാസിക വായിച്ചും, സീരിയലു കണ്ടും, ഉറങ്ങിയും സമയം കളഞ്ഞിരുന്ന ശശികല ഇപ്പോൾ വളരെ തിരക്കിലാണ്.... എന്നു പറഞ്ഞാൽ തിരക്കോടു തിരക്ക്.
വെളുപ്പിന് അഞ്ചു മണിക്ക് എഴുന്നേറ്റ് ശടപടാന്നു ജോലികൾ തീർത്ത് നടുവ് ഒന്നു നിവർക്കാനായി ഒരു ഗ്ലാസ്സ് ചായയുമായി സോഫയിലോട്ടു വന്നിരുന്നതും  ഒരേയൊരു സന്തതിയായ കുഞ്ഞുണ്ണി കുളിമുറീന്നു  നീട്ടി വിളിച്ചു " അമ്മേ..... സോപ്പ് തീർന്നു.." .  കുഞ്ഞുണ്ണി ഷവർ ഫുൾ സ്പീഡിലിട്ടു  അതിന്റെ കീഴെ വീഗാലാണ്ടിലെ വെള്ളച്ചാട്ടത്തിനു കീഴെ നിൽക്കുംപോലെ വെള്ളം തെറിപ്പിച്ചുള്ള ചാട്ടത്തിൽ സോപ്പുമായിച്ചെന്ന ശശികലയുടെ മേലു മുഴുവൻ നനഞ്ഞു. ശശികല അവനു നേരെ കയ്യോങ്ങി പറഞ്ഞു " നീ ഇവിടെ തുള്ളിച്ചാടി നിന്നോ... സ്കൂൾ വാനിപ്പം ഇങ്ങെത്തും...." .
ശശികല ദിനപ്പത്രവുമെടുത്ത്‌ വീണ്ടും ചായ മോന്തിക്കൊണ്ട്‌ സോഫയിൽ വന്നിരുന്നു. പത്രവാർത്തകളിലൂടെ  ഒന്നു കണ്ണോടിക്കുമ്പം വീണ്ടും  കുഞ്ഞുണ്ണിയുടെ വിളി " അമ്മേ... എന്റെ സോക്സ്‌..." ശശികലക്ക് ദേഷ്യം വന്നു " നിന്റെ യൂണിഫോമും  സോക്സും കണ്മുന്നിൽ എടുത്തു വച്ചേക്കുന്ന കണ്ടില്ലേ ". രണ്ടുമിനിട്ട് കഴിയുമ്പം വീണ്ടും വിളി " അമ്മേ... എന്റെ ബാഡ്ജു കണ്ടോ?"
കുഞ്ഞുണ്ണിക്ക്  ടിഫിൻ എടുത്തു വച്ചുകൊണ്ട് അടുക്കളയിൽ നിൽക്കുകയായിരുന്ന ശശികല ഒച്ച ഉയർത്തിപ്പറഞ്ഞു " പിന്നെ നിന്റെ ബാഡ്ജ് അമ്മയെടുത്തു വച്ചേക്കുവല്ലേ അമ്മക്ക് തയ്യൽ ക്ലാസ്സിൽ പോവുമ്പം കഴുത്തിൽ തൂക്കിയിട്ടു പോവാൻ ഒന്നു പോ ചെറുക്കാ... നീ ഇന്നലെ സ്കൂളിൽ നിന്നു വന്ന് എങ്ങോട്ടാ എറിഞ്ഞേ..  ചെന്ന് നോക്കി കണ്ടുപിടിക്ക്"  പെട്ടെന്നാണ് ശശികല താൻ പറഞ്ഞ അബദ്ധത്തെപ്പറ്റി ഓർത്തത്‌. എല്ലാവരോടും ഇത് തയ്യൽ ക്ലാസ്സല്ല എന്നു തർക്കിക്കുന്ന തന്റെ തന്നെ വായിൽ നിന്ന്‌ അറിയാതെ അതേ വാചകം തന്നെയാണ് എപ്പോഴും വരാറ്. അത് മാറ്റിയെടുക്കണം താൻ തന്നെ തന്നെ പറഞ്ഞു പഠിപ്പിക്കണം ' ഇത് വെറും തയ്യൽ ക്ലാസ്സല്ല വലിയൊരു കോഴ്സ് " ഫാഷൻ ഡിസൈനിങ്ങ്" '. സ്വയം പറഞ്ഞു ശീലിച്ചില്ലേൽ എപ്പോഴും നാവിൻ തുമ്പത്ത് തയ്യലെന്നേ വരൂ... ശശികല മനസ്സിൽ കുറിച്ചിട്ടു.
തലേന്ന് രാത്രി ഉറക്കളച്ചിരുന്നതിന്റെ തെല്ലു ക്ഷീണവുമുണ്ട്  ശശികലക്ക്. കുഞ്ഞുണ്ണിയുടെ
 
ഇൻസ് ട്രമെന്റ് ബോക്സ്‌ എടുത്തു വച്ച് സർക്കിളും, സെമിസർക്കിളും, സ്ക്വയറും, റെക്ടാങ്കിളും എല്ലാം വരച്ച് കളറു ചെയ്തു വച്ചപ്പം തന്നെ പന്ത്രണ്ടര മണി.  'ഫാഷൻ ഡിസൈനിങ്ങിന്റെ ഹോം വർക്കുകൾഇത് ചെയ്തു കൊണ്ടിരിക്കുമ്പോൾ ഒന്നു രണ്ടു തവണ കുഞ്ഞുണ്ണി ശശികലയെ കളിയാക്കുന്നുമുണ്ടായിരുന്നു  " അമ്മക്ക് വേറെ പണിയില്ലേ.. വയസ്സാൻ കാലത്ത്.." ശശികല അവനോടു ദേഷ്യപ്പെടുകയും ചെയ്തു അപ്പോൾ " നീ പോടാ എനിക്ക് വയസ്സായീന്നാര് പറഞ്ഞു ഇന്നലെ ടീവീൽ കണ്ടതാ എണ്‍പതു കഴിഞ്ഞ ഒരു അപ്പച്ചൻ  ബി എ പാസ്സായി ഇനി എം എ യ്ക്കു ചേരാൻ പോവുന്നു എന്ന്‌.  പഠിത്തത്തിനു പ്രായം ഒരു പ്രശ്നമേയല്ല".
പണ്ടെന്നോ ഒരു കൈനോട്ടക്കാരൻ പറഞ്ഞ " ഉയർന്ന പദവിയിലെത്താനുള്ള യോഗം" ഒരു പക്ഷേ ഈ വഴിക്കാകാം എന്നാണു ശശികല ചിന്തിക്കുന്നത്. അല്ലേൽപിന്നെ ഈ മുപ്പത്തേഴാം വയസ്സിൽ ഇങ്ങനെയൊരു കാര്യത്തിനിറങ്ങാൻ യോഗമുണ്ടായത്‌ അതും ശശികലയുടെ കൂട്ടുകാരി രജനി മുഖേന.
ശശികലയുടെ ഗൾഫിലുള്ള  ഭർത്താവ് ശശാങ്കേട്ടൻ സമ്മതം മൂളുവോന്നുള്ള ഒറ്റ സംശയമേ ശശികലക്കുണ്ടായിരുന്നുള്ളൂ. ആ കടമ്പ കടന്നു കിട്ടി. " ഫാഷൻ ഡിസൈനിങ്ങൊ എന്തു കുന്തമെങ്കിലുമാവട്ടെ  നീ പോയി പഠിക്ക്... നിന്റെ ടെൻഷൻ കുറച്ചൊന്നു കുറയട്ടെ" ഇതായിരുന്നു ശശാങ്കന്റെ പ്രതികരണം.
ഇപ്പം ശശികലക്ക് കാലേ കുത്തിയൊന്നു നിൽക്കാൻ നേരം ഉണ്ടായിട്ടു വേണ്ടേ ടെൻഷൻ അടിക്കാൻ.  ഇഡ്ഡലി പ്ലേറ്റിലെക്കെടുത്തു വച്ച് ശശികല വിളിച്ചു " മോനേ വന്നീ ഇഡ്ഡലി കഴിക്കെടാ..... അമ്മക്ക് പുറകെ കൊണ്ടുനടന്നു തീറ്റിക്കാൻ സമയമില്ലേ".
"
അമ്മക്ക് പിന്നെന്താ ജോലി?"  കുഞ്ഞുണ്ണിയുടെ ചോദ്യവും നില്പും കണ്ട ശശികല അമ്പരന്നു.... മനസ്സിൽ കരുതുകയും ചെയ്തു " ദൈവമേ ഈ ചെക്കന്റെയൊരു നിൽപ്പു കണ്ടില്ലേ പിറകിൽ കയ്യും കെട്ടി പോലീസ് കള്ളനെ ക്വസ്റ്റ്യൻ ചെയ്യുന്ന മാതിരി. ഇവന്റെ ഈ ധൈര്യമൊക്കെ കഴിഞ്ഞാഴ്ച ഓപ്പണ്‍ ഹൗസിനു മാത് സ് മാഷിന്റെ അടുത്ത് ചെന്നപ്പം എവിടെ പോയിരുന്നു.
"
എനിക്ക്  ഇഡ്ഡലി വേണ്ടാ.... ചപ്പാത്തി മതി".  കുഞ്ഞുണ്ണി വീണ്ടും വാശി പിടിച്ചു.
'
ചപ്പാത്തിയല്ല കിപ്പാത്തിയാ  ഇപ്പം ഉണ്ടാക്കാൻ പോവുന്നെ.... ' എന്ന് ശശികല മനസ്സിൽ പറഞ്ഞെങ്കിലും കുഞ്ഞുണ്ണിയെ സോപ്പിട്ടു " ചക്കരക്കുട്ടനല്ലേടാ.. ഇപ്പം ഇഡ്ഡലി കഴിക്ക്.... വൈകിട്ടമ്മ ചപ്പാത്തീം, ചിക്കനും ഉണ്ടാക്കി വച്ചേക്കാം പ്രോമിസ്. ഇന്നമ്മക്ക് നേരത്തെ ക്ലാസ്സ് തുടങ്ങും അതാ  ".
കുഞ്ഞുണ്ണി വീണ്ടും കളിയാക്കി " ക്ലാസ്സോ... ഹി...ഹി... അമ്മക്കൊരു പണീവില്ല.... കഴിഞ്ഞ ദിവസം ദീപൂന്റമ്മ അമ്മയെ ടൌണിൽ വച്ചു കണ്ടോ? അവൻ പറേവാ ആന്റിയെ പിള്ളേരുടെ ഇടയിൽ വച്ചു കണ്ടിട്ട് അവന്റമ്മക്കു മനസ്സിലായില്ലെന്ന്".
ശശികല അപ്പഴാ ഓർത്തത്‌ ' ശരിയാണല്ലോ കഴിഞ്ഞാഴ്ച ബസ്‌ സ്റ്റോപ്പിൽ വച്ചു കയ്യേൽ ചെന്നു പിടിച്ചപ്പഴാ പുള്ളിക്കാരിക്കു മനസ്സിലായെ..  അവരന്നേരം പറയുകയും ചെയ്തു " യ്യോ... ഞാനോർത്തു ഏതോ കോളേജ് പിള്ളാരാണെന്ന് ... " കൂടെയുണ്ടായിരുന്ന ലീനേം, മിനിയേം ചൂണ്ടി ചോദിക്കേം ചെയ്തു  " ഇവരൊക്കെ ആരാന്ന്?"  അല്ലെങ്കിലും ശശികല പലപ്പോഴും ഓർത്തിട്ടുണ്ട് ഈ പീക്കിരിപ്പിള്ളാരുടെ കൂടെ നടക്കരുത് എന്ന്..  അതെങ്ങനെ കൂട്ടുകാരി രജനി നിർബന്ധിച്ചു പറഞ്ഞു കോഴ്സിനു ചേർപ്പിച്ചിട്ട്  അവൾക്കെന്നും കൊച്ചിനു പനി, ചേട്ടനു തലവേദന, മോനെ ട്യൂഷന് കൊണ്ടു വിടണം... ഇങ്ങനെ നൂറു കാരണങ്ങൾ പറഞ്ഞ് ആഴ്ചേൽ ഒരു ദിവസം ക്ലാസ്സിൽ വന്നാലായി എന്നിട്ട് " അയ്യോ... എനിക്ക് കൊറേ ക്ലാസ്സ് പോയി " എന്നു പറഞ്ഞ് തലക്കു കയ്യും കൊടുത്തിരിക്കും.
കഴിഞ്ഞ ഒരു ദിവസം എന്തോ പറഞ്ഞു വന്ന കൂട്ടത്തിൽ കുഞ്ഞുണ്ണി ശശികലയോടു പറഞ്ഞത്
"
അമ്മയിനി ഓപ്പണ്‍ ഹൗസിനു വരുമ്പം സാരിയുടുത്തു വന്നാ മതി".  ഈ ചെറുക്കനിതെന്തിന്റെ കുഴപ്പമാ എന്നു ചിന്തിച്ചുകൊണ്ട് ശശികല അവനോടു ചോദിച്ചു " അതെന്താടാ.. ചുരിദാറിട്ടാൽ  എന്താ കുഴപ്പം?"  ശശികലക്ക് ദേഷ്യമായി എന്നു മനസ്സിലാക്കിയ കുഞ്ഞുണ്ണി തല ചൊറിഞ്ഞുകൊണ്ട് പറഞ്ഞു " അല്ലമ്മേ... ദീപൂന്റമ്മേം, നിതിന്റമ്മേം ഒക്കെ സാരിയുടുത്തല്ലേ വരുന്നേ..  അവരൊക്കെയല്ലെ അമ്മേടെ സ്കൂളിലെ ഫ്രണ്ട്സ്... അപ്പൊ അമ്മ മാത്രം.. " അതും പറഞ്ഞോണ്ട് കുഞ്ഞുണ്ണി പാട്ട് കേൾക്കുന്ന കുന്ത്രാണ്ടം ചെവിക്കകത്ത്‌ കുത്തിത്തിരുകി മൈക്കിൾ ജാക്സണ്‍ സ്റ്റൈൽ സ്റ്റെപ്പിൽ മുറിക്കകത്തൂടെ   ഉള്ള നടപ്പിനിടയിൽ ശശികല ഉറക്കെ വിളിച്ചു " ടാ അവിടെ നിന്നേ..." എവിടെ? വെടി വച്ചാൽ പുക.. ഇനിയിപ്പം ശശികലയുടെ ചുണ്ടനങ്ങുന്ന കണ്ടാൽ മാത്രം കുഞ്ഞുണ്ണി ചെവിയിലെ കുന്ത്രാണ്ടം മാറ്റി വെടി പൊട്ടിക്കും പോലെ ഉറക്കെ ചോദിക്കും " അമ്മ എന്നെ വിളിച്ചോ?" അതു കേൾക്കുമ്പം ശശികലയുടെ ദേഷ്യം ഇരട്ടിക്കും. ഈ തിണ്ണമിടുക്കല്ലാതെ പുറത്തോട്ടിറങ്ങിയാൽ ഇവന്റെ മിടുക്കൊക്കെ എതിലെയാണോ ചോർന്നു പോകുന്നെ എന്നു ശശികല ആലോചിക്കാറുണ്ട്.  ഈ മൈക്കിൾ ജാക്സണ്‍ സ്റ്റെപ്പുകളൊക്കെ കാണിക്കുന്ന മിടുക്ക് സ്കൂളിൽ കാണിച്ചിരുന്നേൽ എന്ന് ശശികല പലപ്പോഴും കുഞ്ഞുണ്ണിയോട് ചോദിക്കാറുണ്ട്. സ്കൂൾ പ്രോഗ്രാമ്മിനു ഓരോ പിള്ളാരുടെ ബ്രേക്ക്‌ ഡാൻസ് കണ്ട് ശശികല അന്തം വിട്ടിരുന്നു പോയിട്ടുണ്ട്.  ചിന്തയിലാണ്ടിരുന്ന ശശികലയെ ഉണർത്തിക്കൊണ്ട്  കുഞ്ഞുണ്ണിയുടെ വിളി വീണ്ടും " അമ്മേ.. ഷൂ പോളിഷ് ചെയ്തോ?"
ശശികല മനസ്സില് കരുതി ' ഇവനെ ഇങ്ങനെ വിട്ടാൽ ശരിയാവൂല്ല' " ടാ... ഇവിടെ വന്നേ.... നീ എട്ടാം ക്ലാസ്സിലായി നിനക്കിനി ഇതൊക്കെ തനിയെ ചെയ്തൂടെ?"  കുഞ്ഞുണ്ണി വീണ്ടും പഴയ ചോദ്യം ആവർത്തിച്ചു " അമ്മക്ക് വേറെന്താ പണി?"
തർക്കിച്ചിട്ടു യാതൊരു ഫലവുമില്ലെന്നറിഞ്ഞുകൊണ്ട്  ശശികല കുഞ്ഞുണ്ണിയുടെ ഷൂവെടുത്തു വേഗം പോളിഷ് ചെയ്തു കാലിലിട്ടു കൊടുത്തു. അവൻ 'റ്റാ റ്റാ ' പറഞ്ഞു ബാഗുമായി വെളിയിലോട്ടോടിപ്പോയി.

ശശികല വീണ്ടും ചിന്തയിലാണ്ടു. കൊച്ചാണേലും അവൻ പറയുന്നതിലും കാര്യമുണ്ട്. അവനു തോന്നിയിട്ടുണ്ടാവും അമ്മയിത്തിരി ഗെറ്റപ്പിൽ നടക്കണം ന്ന്. പ്രത്യേകിച്ച് നിതിന്റമ്മ കണ്ണടയും വച്ച്, മുടിയൊക്കെ പൊക്കിക്കെട്ടി നല്ല പെർഫക്റ്റ്  ലുക്കിലാവും എപ്പോഴും ഓപ്പണ്‍ ഹൗസിനു വരിക.

 
അന്നു വൈകിട്ട് ശശാങ്കന്റെ ഫോണ്‍ വന്നപ്പോൾ ശശികല ഇക്കാര്യം എടുത്തിട്ടു " സാരി ഉടുക്കണോ ശശാങ്കേട്ടാ? അല്ലേൽ വേണ്ടാല്ലേ... ഇതുവരെ ചുരിധാറല്ലാരുന്നോ... ? " ശശികല ആകെ ചിന്താക്കുഴപ്പത്തിലായി ' ഇനി സാരി ഉടുത്തു തുടങ്ങിയാൽ ആൾക്കാരു വല്ലോം പറയുവോ?"
"
ആൾക്കാരെന്തു പറയാൻ?" ശശാങ്കൻ ചോദിച്ചു.
"
അല്ല ഗൾഫുകാരന്റെ ഭാര്യയായതുകൊണ്ട് ചിലപ്പോൾ..........  തൊട്ടടുത്ത്‌   താമസിക്കുന്ന ശശികലയുടെ ഫ്രണ്ട് പറഞ്ഞത് " നമ്മൾ ഗൾഫുകാരുടെ ഭാര്യമാർ ഒരുങ്ങിയൊക്കെ പോകുന്ന കണ്ടാൽ നാട്ടുകാർക്ക് വലിയ ആകാംക്ഷയും, ഉത്തരവാദിത്വവും ആയിരിക്കുമെന്ന് ".
"
നാട്ടുകാരാണോ നിനക്ക്  ചിലവിനു തരുന്നേ?" ശശാങ്കൻ ദേഷ്യപ്പെട്ടു.
"
ന്തായാലും മോനറിവായി വരുവാ.... അവന്റെ വാക്കിനൂടെ നീ വില കൊടുക്കണം" ന്ന ഓർമ്മപ്പെടുത്തലോടെയാണ് അന്നു ശശാങ്കൻ ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചത്.
എന്തായാലും ശശികല അതു കേട്ടതും അന്നു വൈകിട്ടു തന്നെ വാർഡ്രോബിന്റെ  മൂലക്കു വെളിച്ചം കാണാതെ കിടന്ന ഒന്നു രണ്ടു കോട്ടണ്‍ സാരികൾ എടുത്തു കഷ്ടപ്പെട്ട് തേച്ചു വച്ചുവെങ്കിലും അതിനി ഉടുത്തു പിടിപ്പിക്കുന്ന മെനക്കേടോർത്തു നാളെയാകട്ടെ നാളെയാകട്ടെ എന്നു കരുതി മാറ്റി വച്ചിരിക്കയായിരുന്നു.  ഇന്നിനി തിങ്കളാഴ്ച ദിവസം നല്ല ദിവസമായി ഇന്നങ്ങു സാരി ഉടുത്താലോ എന്നു ശശികലയുടെ മനസ്സിലൊരു തോന്നൽ. വേഗം കുളിച്ചു വന്ന് ചന്ദനക്കളറിൽ  പച്ചബോർഡറുള്ള  സാരിയും, അതിനു മാച്ചു ചെയ്യുന്ന ബ്ലൗസും എടുത്തു......... ദാണ്ടേ....... മൊബൈൽ അടിയോടടി..... ഓടിച്ചെന്നു ഫോണെടുത്തു നോക്കുമ്പം വല്യേച്ചി. " ഓ ഈ ചേച്ചിക്ക് രാവിലെ വേറൊരു പണീവില്ല.... രാവിലെ ബിസിയാണെന്നു പലപ്പോഴും വല്യേച്ചിയെ ഓർമ്മിപ്പിച്ചിട്ടുള്ളതാ പിന്നിപ്പം ഈ സമയത്ത് " എന്നു മനസ്സില് ഓർത്തു കൊണ്ട് ശശികല ഫോണ്‍ എടുത്തു " ഹലോ... എന്താ ചേച്ചി?"
"
നീ ഇന്ന് തയിക്കാൻ പോയില്ലേടീ?"  വല്യേച്ചിയുടെ ചോദ്യം കേട്ട് ദേഷ്യം ഉള്ളിലൊതുക്കി ശശികല പറഞ്ഞു " ഓ... ഈ ചേച്ചിയോടെത്ര പ്രാവശ്യം പറഞ്ഞു തന്നു ചേച്ചീ...  തയ്യലല്ല ഫാഷൻ ഡിസൈനിങ്ങ് " ശശികല തിരുത്തി.
"
ഓ എന്തോ ഡിസൈനിങ്ങാണേലും ചുമ്മാ എംബ്രൊയിഡറി ഒക്കെയല്ലേ അവിടെ പഠിപ്പിക്കുന്നെ... അതോണ്ടാ ഞാൻ തയ്യലെന്നു പറഞ്ഞേ... ഇപ്പം നീ തിരക്കാവും ല്ലേ.... ന്നാപ്പിന്നെ വൈകിട്ട് വിളിക്കാവേ വെക്കട്ടെ..." വല്യേച്ചി കാര്യങ്ങൾ നിസ്സാരമാക്കി തള്ളി ഫോണ്‍ കട്ട്‌ ചെയ്തു.  കഴിഞ്ഞു ഇതിനാ ഇപ്പം രാവിലെ ധൃതി വച്ച് വിളിച്ചേ ' തയിക്കാൻ പോയോന്നറിയാൻ ശശികലക്ക് അല്പം ദേഷ്യവും സങ്കടവും തോന്നി മനസ്സിൽ പറഞ്ഞു ' അല്ലേലും നമ്മുടെ ആൾക്കാർ എന്ത് പറഞ്ഞാലും വെല വെക്കില്ല' .  കഴിഞ്ഞ ദിവസം അനുവേച്ചി വന്നപ്പം വലിയ ഇന്ററസ്റ്റിൽ  ശശികലയോടിതേപ്പറ്റി  ചോദിച്ചപ്പോൾ ശശികല രണ്ടുമൂന്നു സ്റ്റിച്ച് കാട്ടി " പഠിപ്പിച്ചു തരട്ടെ സാരിയിലൊക്കെ ചുമ്മാ തയിക്കാം " ന്നു പറഞ്ഞപ്പോഴോ സ്റ്റിച്ചിലേക്ക് നോക്കി അനുവേച്ചി വളരെ നിസ്സാരമായി പറഞ്ഞതോ " ഓ ഇതാണോ...  ഇത് നാലാം ക്ലാസ്സിൽ ലീലാമ്മ ടീച്ചർ പഠിപ്പിച്ചു കൊടുത്ത തയ്യലാത്രേ... ഇതൊക്കെയാണോ നീ ഇത്രേം പൈസ കൊടുത്തു പോയി പഠിക്കുന്നേ.... എന്നൊരു ചോദ്യവും.
ദേഷ്യം ഉള്ളിലൊതുക്കി ശശികല മനസ്സിൽ പറഞ്ഞു " ന്നാപ്പിന്നെ ഒരെണ്ണം തയിച്ചു കാണിക്കട്ടെ.  വാചകമടിക്കാൻ ആർക്കാ പ്രയാസം".
ശശികല അപ്പഴേ വിഷയം മാറ്റി അനുവേച്ചിക്കേറ്റം ഇൻറ്റസ്റ്റ് ഉള്ള മേഖലയിലേക്ക് വഴി തിരിച്ചു " മഹി അണ്ണന്റെ അമ്മ ഇപ്പൊ എങ്ങനുണ്ട്? "
പിന്നെ അനുവേച്ചി പോണ വരെ അമ്മയെപ്പറ്റി അല്ലാതെ വേറൊരു വിഷയത്തിലും കൈ വച്ചില്ല. ഭാഗ്യം അല്ലേ പിന്നെ നാലാം ക്ലാസ്സിലെ ലീലാമ്മ ടീച്ചറിന്റെ കാര്യം പറഞ്ഞ് നീ ചുമ്മാ പൈസകളയാൻ പോവാന്നു പറഞ്ഞോണ്ടിരുന്നേനെ.

 
മുക്കാൽ മണിക്കൂറെടുത്തു ശശികല സാരി ഒന്നുടുത്തു പിടിപ്പിച്ചപ്പോഴേക്കും. മുടിയൊരു പോണീട്ടയിൽ സ്റ്റയിലിൽ കെട്ടി കണ്ണാടിയിൽ തിരിഞ്ഞും, മറിഞ്ഞും, ചെരിഞ്ഞും നോക്കുമ്പം തനിക്കു തന്നെ തന്നെ തിരിച്ചറിയാൻ പറ്റുന്നോ ഒരു സംശയം ശശികലക്ക്. കണ്ണട കൂടെ ഫിറ്റ് ചെയുമ്പോൾ ശശികല ഓർത്തു സൂചിയിൽ നൂൽ കോർക്കാൻ ലീനക്കൊച്ചിന്റെ കാലു പിടിക്കേണ്ടല്ലോ. ഒന്നൂടെ കണ്ണാടിയിൽ നോക്കുമ്പോൾ ശശികലക്ക് സ്വയം ഒരു മതിപ്പൊക്കെ തോന്നി.

വേഗം തലേന്ന് രാത്രി വർക്ക്‌ ചെയ്തു തീർത്തു വച്ച ബുക്സ് എല്ലാം ബാഗിലാക്കി വീട് പൂട്ടി സമയം കളയാതെ ശശികല പുറത്തിറങ്ങി. ഓരോന്നാലോചിച്ച് ഗേറ്റിനടുത്തു ചെന്നതും സെക്യൂരിറ്റി ചേട്ടനെ കണ്ടിട്ട് ഒരു പന്തികേട്‌ പോലെ. സാധാരണ ശശികല പത്തുമണി സമയത്ത് ക്ലാസ്സിൽ പോവുമ്പോഴും, ഉച്ചക്ക് രണ്ടുമണിക്ക് തിരികെ വരുമ്പോഴും പുള്ളിക്കാരൻ ഇത്തിരി തണല് പറ്റി കസേരയിട്ട് 50 ഡിഗ്രി ഇടത്തോട്ട് കഴുത്തു ചെരിച്ചു വച്ച് ഉറങ്ങുന്നത് കാണുമ്പോൾ ഈ പാവത്തിനെ ഉപദ്രവിക്കേണ്ടല്ലോ എന്നു കരുതി ഗേറ്റ് തുറന്നു കയറാറുമുണ്ട്‌ . അപ്പോൾ കേൾക്കുന്ന ചെറിയ ശബ്ദത്തിൽ ചിലപ്പോൾ ഞെട്ടി ഉണർന്ന് വെളുക്കെച്ചിരിച്ച്‌ ചോദിക്കാറുമുണ്ട്  " ഈ വെയിലത്ത്‌ ഒരോട്ടോ വിളിച്ചു വന്നു കൂടാരുന്നോ കുഞ്ഞേ?".
ഇതിപ്പോ ദാണ്ടേ..... ശശികലയെ കണ്ടതും സെക്യൂരിറ്റി ചേട്ടൻ എണീറ്റ്‌ ഭവ്യതയോടെ ഓടിച്ചെന്ന് ഗേറ്റ് തുറന്നു പിടിച്ചു നിൽപ്പാണ്.  ശശികലക്ക് സംശയമായി. " ഇതിപ്പോ തന്നെക്കണ്ടോണ്ടാണോ അതോ? പുറകിലോട്ടു നോക്കീട്ടാരേം കാണുന്നുമില്ല. ഇയാൾക്കിതെന്നാ പറ്റിയതാവുംഇനിയിപ്പം പ്രസിഡണ്ട്‌ സാറിന്റെ പുതിയ ഓർഡർ വല്ലോം ആവും... ഉറക്കം തൂങ്ങലിനു കൊടുത്ത പണിഷ് മെന്റ്. ശശികലക്ക് കഷ്ടം തോന്നി ' പാവം മനുഷ്യൻ! അച്ഛന്റെ പ്രായമുള്ള ഈ പാവം എന്നെക്കാണുംപോ ഇങ്ങനൊന്നും ചെയ്യേണ്ട ആവശ്യമില്ല  ഗേറ്റ് ഒന്ന് തുറന്നെന്നു വച്ച്  എനിക്കൊന്നും സംഭവിക്കാൻ പോന്നില്ല എന്നു പറയണം എന്നു തന്നെ കരുതി മുന്നോട്ടു നടന്നു.
"
ഗുഡ് മോർണിംഗ് മാഡം"
ഈശ്വരാ!!!
രാവിലെ വാതിൽക്കലെ കടേന്നു പാല് മേടിച്ചോണ്ട് വന്ന ശശികലയോട് ഇയാൾ ചോദിച്ചതാണ് " കുഞ്ഞേ മീൻ വേണോ? ഇവിടിപ്പം ഒരുത്തി സ്ഥിരം വരാൻ തുടങ്ങി.. വെട്ടിത്തരും കേട്ടോ... വേണേൽ അങ്ങോട്ട്‌ പറഞ്ഞുവിടാം".
"
അത് നല്ല കാര്യമായല്ലോ  ഇന്നിപ്പം വേണ്ട ചേട്ടാ" എന്നു മറുപടിയും പറഞ്ഞാണ് ശശികല പാലുമായി പോന്നത്. എന്നിട്ടിപ്പം " ഗുഡ് മോർണിംഗ് മാഡം"
ഗുഡ് മോർണിംഗ് പറയുമ്പോൾ തിരിച്ചു വിഷ് ചെയ്യേണ്ടതല്ലേ മര്യാദ എന്നു കരുതി ശശികല തിരിച്ചു ഗുഡ് മോർണിംഗ് പറഞ്ഞു. അയാളാകട്ടെ വളരെ ഭവ്യതയോടെ ഗേറ്റ് തുറന്നു പിടിച്ചു നിൽക്കയാണ്‌. ഇപ്പോൾ ശശികലക്ക് ഒരു കാര്യം പിടികിട്ടി. അയാൾക്ക്‌ തന്നെ മനസ്സിലായിട്ടില്ല.  മോൻ പറഞ്ഞതിൽ അല്പം അല്ല മുഴുവൻ കാര്യവുമുണ്ടെന്നു ശശികലക്ക് തോന്നി. അയാളുടെ ധാരണ തിരുത്തിക്കൊടുക്കാനൊന്നും  മിനക്കെടാതെ ശശികല വേഗം പുറത്തേക്കു നടന്നു.
ഇവിടാരെല്ലാം മാഡങ്ങൾ  വരുന്നു... കുറച്ചു ദിവസം താമസിച്ചു പോകുന്നു..  ചിലർ റെന്റിനു താമസിക്കാൻ വരുന്നു. സ്ഥിരം തങ്ങൾ കുറച്ചുപേർ മാത്രം. ഇതിനിടയിൽ ഇയാളാരെയൊക്കെ ഓർത്തിരിക്കാൻ. ഏതോ മാഡം ആണെന്ന് കരുതിയാ ഈ ഭവ്യത. ഇനീപ്പം നാളെ പാല് മേടിക്കാൻ വരുമ്പം ലോഹ്യം ചോദിക്കാം .   ഇപ്പം കിട്ടിയ ക്രെഡിറ്റ്‌ വെറുതെ കളയണ്ട എന്നു മനസ്സിൽ കരുതി ശശികല നടത്തക്ക് വേഗം കൂട്ടി. മെയിൻ റോഡിലൂടെ നടന്നു മുന്നോട്ടു ചെല്ലുമ്പം ദാ ...  കിടക്കുന്നു ഒരു ട്രാൻസ്പോർട്ട് ബസ്‌ അങ്ങോട്ടും ഒരു മിനി ലോറി ഇങ്ങോട്ടും. സൈഡില്ലാതെ മിനി ലോറിക്കാരൻ  പുറകോട്ടെടുക്കുന്നു. ഇതിനിടയിൽക്കൂടൊക്കെ നൂഴ്ന്നു പോവാൻ ശ്രമിച്ചാൽ പണി കിട്ടുംന്ന് പേടിച്ച് ശശികല സൈഡിലേക്ക്  മാറി നിന്ന് വണ്ടി രണ്ടും പോയിട്ട് മുന്നോട്ടു നടക്കാം ന്നു കരുതി.  നോക്കുമ്പോൾ ഹോ ....ആശ്വാസം ... ട്രാൻസ്പോർട്ട് ബസ്‌ പോയിക്കിട്ടി. മിനിലോറി മുന്നോട്ടെടുത്താൽ  ശശികലക്ക് വലത്തേ ഓരം പറ്റി അങ്ങു നടന്നു പോവാം. ശശികല അവിടെത്തന്നെ നിൽക്കുമ്പോൾ   അതാ മിനിലോറിക്കാരൻ  കയ്യാട്ടി വിളിക്കുമ്പോലെ... കടന്നു പൊയ് ക്കോളാൻ പറയാനാവും. ശശികല മനസ്സിൽ പറഞ്ഞു ' നല്ല മനുഷ്യൻകുനിഞ്ഞു നടന്നു മുൻപോട്ടു നീങ്ങുന്ന ശശികലയുടെ ചെവിയിലേക്ക് അയാളുടെ ശബ്ദം "  'അമ്മാമ്മേ...' ഈ സൈഡിലൂടെ കടന്നു പൊക്കോ..."
ശശികലക്ക് സംശയമായി "അമ്മാമ്മയോ??" തന്റെ പിറകിൽ ആരോ ഉണ്ടല്ലോ? ഇവിടെയും ശശികല പിറകിലോട്ടു തിരിഞ്ഞു നോക്കി...  ശൂന്യം...
"
ഈ അമ്മാമ്മക്കു ചെവി കേട്ടൂടെ? " ലോറിക്കാരന്റെ ശബ്ദം ശശികലയുടെ ചെവിയിൽ ഒരു വല്ലായ്മയോടെ മുഴങ്ങി. ശശികല സംശയത്തോടെ ലോറിക്കാരനെ നോക്കുമ്പോൾ അയാൾ വീണ്ടും " ഇങ്ങോട്ട് നടന്നു മാറിക്കൊട്   അമ്മാമ്മേ.... വണ്ടി മുന്നോട്ടെടുക്കട്ടെ".

ഈശ്വരാ!!!  ഇതിലും ഭേദം........
ശശികലക്ക് കരച്ചിലോ... ദേഷ്യമോ... പറഞ്ഞറിയിക്കാൻ പറ്റാത്ത വികാരവിചാരങ്ങൾ മനസ്സിൽ വേലിയേറ്റം സൃഷ്ടിച്ചു.
മുന്നോട്ടാഞ്ഞു നടന്നു ' " അമ്മാമ്മ തന്റെ....... " വേണ്ട ഞാനൊന്നും പറയുന്നില്ല പിറുപിറുത്തുകൊണ്ട്  ശശികല വേഗം ക്രോസ്സ് ചെയ്തു കണ്ണട ഊരി ഹാൻഡ്‌ ബാഗിലേക്കൊരേറു വച്ചു കൊടുത്തു.

അണച്ചു പിടിച്ചു ക്ലാസ്സിൽ ചെന്നപ്പോഴേക്കും അര മണിക്കൂർ വൈകിയ പരിഭവം മറന്ന് ടീച്ചർ
 "
ആഹാ.... ഇന്ന് ന്യൂ സ്റ്റൈലിൽ ആണല്ലോ... കൊള്ളാം ട്ടോ" .   ചിരിച്ചെന്നു വരുത്തി ശശികല തന്റെ സീറ്റിൽ ചെന്നിരിക്കുമ്പം സഹപാഠികളായ മറ്റു തരുണീമണികളുടെ കമന്റ്
"
ചേച്ചിക്കീ വേഷമാ നല്ലത്.... ഒരു ഗൌരവം വന്നിട്ടുണ്ട്. ഇനിയെന്നും സാരി ഉടുത്തു വരണേ...."
ബാഗ് ടെബിളിലേക്ക് വച്ചു കൊണ്ട് ശശികല മറുപടി നല്കി " ഓ ഇതൊക്കെ മെനക്കെട്ട പണിയാടീ. എത്ര സമയം പിടിക്കും ഇതൊന്നു ഫിറ്റു ചെയ്തു വക്കാൻ".
എന്തായാലും ശശികലയുടെ കൂട്ടുകാരി രജനി തൊട്ടടുത്തു തന്നെ അന്ന് ഹാജരായി ഇരിപ്പുറപ്പിച്ചിട്ടുണ്ടായിരുന്നു. സമപ്രായക്കാരിയായ അവളോടു ചോദിച്ചാൽ സത്യസന്ധമായ മറുപടി കിട്ടുമല്ലോ എന്നു കരുതി ശശികല രജനിയോട്‌ ചോദിച്ചു.  " ടീ... എനിക്ക് ചുരിധാറാണോ.... സാരിയാണോ നല്ലത്?".
"
രണ്ടും കൊള്ളാം". രജനി.
ചുരിദാറിട്ടാ എനിക്ക് ഒത്തിരി പ്രായം തോന്നിക്കുവോടീ"? ശശികല
"
ഒരു പത്തു വയസ്സ് കുറച്ചു തോന്നും " രജനി.
"
സാരിയുടുത്താലോ" ശശികല.
"
ഒരു പത്തു വയസ്സ് കൂടുതൽ തോന്നും". രജനി.
"
ന്നാപ്പിന്നെ സാരിയെല്ലാം ഔട്ട്‌ " ശശികല മനസ്സിൽ പറഞ്ഞു.
"
എന്താടീ നീ ഇപ്പം ഇങ്ങനെ ചോദിക്കാൻ?" രജനി.
"
ഈ സാരിയൊക്കെ ഉടുക്കണേൽ എന്താ പാട്. എത്ര സമയം മിനക്കെടണം... കഴുകി കഞ്ഞി മുക്കണം... തേക്കണം... പിന്നെ ഉടുത്തു പിടിപ്പിക്കുന്ന കാര്യം പറയുകയും വേണ്ട"  ശശികല.
"
അത് കറക്റ്റ് " രജനി.
"
അമ്മാമ്മക്കാര്യം " ശശികല അങ്ങു വിഴുങ്ങിക്കളഞ്ഞു. അന്നേരം അനുഭവിച്ച മനപ്രയാസം എന്തിനു മറ്റുള്ളോരെക്കൂടി  അറിയിക്കണം ന്നു ശശികല വിചാരിച്ചു.
ക്ലാസ്സിലെ വാതിലിനടുത്തുള്ള ജനാലക്കരികിൽ പോയി നിന്ന് ശശികല ബദ്ധപ്പെട്ടു നൂൽ കോർക്കാൻ ശ്രമിക്കുമ്പോൾ " ഇന്നും കണ്ണട എടുത്തില്ലേ ചേച്ചീ ഞാൻ കോർത്ത്‌ തരണോ? " എന്നുള്ള ലീനക്കൊച്ചിന്റെ ചോദ്യത്തിന്  ഉരുളക്കുപ്പേരി പോലെ ശശികലയുടെ മറുപടി " എനിക്കത്രക്കു പ്രായമൊന്നുമായിട്ടില്ലെടീ... കണ്ണടയില്ലാതെ നൂൽ കോർക്കാൻ പറ്റും... ഞാനിരിക്കുന്ന സീറ്റിൽ വെളിച്ചം കുറവായ കൊണ്ടല്ലേ നിന്റെ സഹായം തേടിയിട്ടുള്ളത്".
"
ഏതു സോപ്പു തേച്ചാ നീ കുളിക്കുന്നെ? ചർമ്മം കണ്ടാൽ പ്രായം തോന്നുകയേ ഇല്ല " എന്നുള്ള രജനിയുടെ ചോദ്യത്തിന് " ലൈഫ് ബോയ്‌ എവിടെയോ അവിടെയാണ് ചർമ്മത്തിളക്കം" എന്നു ശശികല തിരിച്ചടിച്ചു.
ക്ലാസ്സിൽ കൂട്ടച്ചിരി മുഴങ്ങുമ്പോൾ ശശികല ജനാലക്കരികിൽ നിന്ന് സൂചിയിൽ ഒന്നു നൂൽ കോർത്ത്‌ കിട്ടാൻ പെടാപ്പാട് പെടുകയായിരുന്നു.
~~~~~~~~~~~~~~~~~~~~~~~~~~~~~~~****~~~~~~~~~~~~~~~~~~~~~~

Sunday, 22 November 2015

വിശപ്പ്



ഇന്നത്തെ " മലയാളം ന്യൂസി"ൽ  എന്റെ ഒരു ചെറിയ കഥ പബ്ലിഷ് ചെയ്തു വന്നതാണ്. എന്റെ സുഹൃത്തുക്കളായ നിങ്ങൾക്കു വായിക്കുവാനായി  അത് ഞാനിവിടെ പോസ്റ്റ് ചെയ്യുന്നു.  


വിശപ്പ് 
ഇന്റർവെൽ ബെല്ലടിച്ചപ്പോൾ കലപില ശബ്ദം കൂട്ടി കുട്ടികൾ പുറത്തേക്ക് ചിതറിയോടി. കുറേപ്പേർ പള്ളിക്കിണറ്റുകരയിലേക്ക്  വേഗത്തിൽ പാഞ്ഞു . അവിടെ നാലാം ക്ലാസ്സിൽ രണ്ടാം തവണയും തോറ്റുകിടക്കുന്ന  സീനിയർ അമ്മിണിക്കുട്ടി വെള്ളം കോരി കുട്ടികൾ എല്ലാം കൂട്ടം കൂടി തിക്കിത്തിരക്കുമ്പോൾ  അമ്മിണിക്കുട്ടി സാറാമ്മ ടീച്ചർ കണക്കു പട്ടിക തെറ്റിക്കുമ്പോൾ ഒച്ച വെക്കുന്ന അതെ ഗർവിൽ ഒച്ചവെച്ചു. " ഓരോരുത്തരായി വന്നാൽ മതി എല്ലാർക്കും തരാം".  ഓരോരുത്തരും കുനിഞ്ഞ് കൈക്കുമ്പിൾ നീട്ടി അമ്മിണിക്കുട്ടിക്ക്  മുന്നിൽ അനുസരണയോടെ നിൽക്കുമ്പോൾ അമ്മിണിക്കുട്ടി മൂടു കിഴിഞ്ഞ് അനേകം സുഷിരങ്ങളാൽ  പുറകിലേക്ക് പൂത്തിരിപോലെ  വെള്ളം ചിതറിത്തെറിക്കുന്ന ആ തൊട്ടി മെല്ലെ ചായ്ച്ചു കൊടുത്തു. കുട്ടികൾ ഓരോരുത്തരായി ആർത്തിയോടെ ആ തണുത്ത വെള്ളം ' മട മടാ' ന്നു കുടിച്ചു.  വേറെ കുറേപ്പേർ പള്ളിക്കൂടത്തിന്റെ പിറകുവശത്തെ മൂത്രപ്പുരയിലേക്ക് ഓടി. ചിലർ അങ്ങോട്ട്, ചിലർ ഇങ്ങോട്ട് ആകെ ബഹളം. മീനുക്കൊച്ചും കൂട്ടരും സ്കൂളിന്റെ തെക്കേ വശത്തുള്ള ചെമ്പകമരച്ചുവട്ടിലേക്കാണ് പാഞ്ഞത്.  മീനുക്കൊച്ച് ചെമ്പകമരത്തിൽ മുഖം പൊത്തി അമ്പതുവരെ എണ്ണിത്തീർത്ത് ഒളിച്ചിരുന്ന രണ്ടുപേരെ കണ്ടുപിടിച്ച് സാറ്റു വച്ചപ്പോഴേക്കും ബെൽ മുഴങ്ങി. നിരാശയോടെ തിരിച്ചു ക്ലാസ്സ് മുറിയിലേക്കുള്ള ഓട്ടത്തിനിടയിൽ സുനിക്കുട്ടി പറഞ്ഞു " നമുക്ക് ഉച്ചക്ക് വേഗം ഉണ്ടിട്ടു ബാക്കി കളിക്കാം". 
 ഓടിയണച്ച് ക്ലാസ്സ് മുറിയിൽ കയറിച്ചെല്ലുമ്പോൾ വലത്തേ അറ്റത്തെ ജനാലക്കരികിൽ കുട്ടികൾ കൂട്ടം കൂടിനിന്ന് ഒച്ചവക്കുന്നു. നടുക്ക് അവൾ ആ കറുത്ത കുട്ടി മുഖം കുനിച്ച് മഹാഅപരാധിയെപ്പോലെ  നിൽക്കുന്നുണ്ടായിരുന്നു. കുട്ടികളിൽ ഒരുവൾ പറഞ്ഞു " ഇവൾ ഇവിടെയിരുന്ന ചോറ്റുപാത്രം തുറന്നു ചോറുവാരിത്തിന്നു". അവിടെ ജനാലപ്പടിയിൽ കുട്ടികളുടെ ചോറ്റുപാത്രങ്ങൾ നിരത്തിവച്ചിട്ടുണ്ടായിരുന്നു. ' നീലക്കളറിലെ ചോറ്റുപാത്രം, അലുമിനിയത്തിന്റെ ചോറ്റുപാത്രം, സ്റ്റീലിന്റെ തൂക്കുപാത്രം ' ഇതിനെല്ലാം നടുവിലായി മീനുക്കൊച്ചിന്റെ സ്റ്റീലിന്റെ ചെറിയ വട്ടപ്പാത്രവും, അതിനു മുകളിൽ നീലക്കളറുള്ള  കുഞ്ഞുജാറിൽ  അമ്മ കുടിക്കാൻ കൊടുത്തയച്ച വെള്ളവും വെള്ളത്തിന്റെ ജാർ മാറ്റി വെച്ച് സ്റ്റീൽ പാത്രം തുറന്ന പടുതി ഇരിപ്പുണ്ടായിരുന്നു.  കുട്ടികളിൽ ആരോ പറഞ്ഞു " മീനുക്കുട്ടീടെ പാത്രത്തിലാ ഇവൾ കയ്യിട്ടേ". മീനുക്കൊച്ചിനു സങ്കടവും വന്നു അവൾ കരയാനും തുടങ്ങി. 
സാറാമ്മ ടീച്ചർ എഞ്ചുവടിപ്പുസ്തകവും, ചൂരൽവടിയുമായി ക്ലാസ്സിലേക്ക് കയറി വരുമ്പോൾ കുട്ടികളുടെ 'കലപില' കേട്ട് മേശപ്പുറത്ത് ചൂരൽവടിയിട്ട് അടിച്ചു ശബ്ദമുണ്ടാക്കി. കുട്ടികൾ ഉച്ചത്തിൽ  മത്സരിച്ചു പറഞ്ഞു " ടീച്ചർ... ഈ കുട്ടി ചോറു കട്ടു തിന്നു..". 
" ആര്? " ടീച്ചർ ചോദിച്ചു. 
കുട്ടികൾ എല്ലാവരും ചേർന്ന് ഒരു കൊടുംകുറ്റവാളിയെയെന്നപോലെ അവൾക്കു നേരെ കൈ ചൂണ്ടി. 
ടീച്ചർ വീണ്ടും ചോദിച്ചു " ആരുടെ ചോറാ?"
കുട്ടികൾ അതിനും മത്സരിച്ചു മറുപടി പറഞ്ഞു " മീനുക്കുട്ടിയുടെ"
മീനുക്കൊച്ച് ഏങ്ങലടിച്ചു കരയുകയായിരുന്നു. 
ടീച്ചർ ആശ്വസിപ്പിച്ചു " പോട്ടെ സാരമില്ല കരയാതെ" എന്നു പറഞ്ഞ് ചോറ്റുപാത്രം പരിശോധിച്ചു  എന്നിട്ട് മീനുക്കൊച്ചിന്റെ തോളിൽത്തട്ടി പറഞ്ഞു 
" അവൾ ചോറെടുത്തില്ല കുട്ടീ...... അപ്പോഴേക്കും മറ്റു കുട്ടികൾ കണ്ടുപിടിച്ചില്ലേ.... നീ കരയണ്ട ....." അതു കേട്ടിട്ടും മീനുക്കൊച്ച്  കരഞ്ഞു. 
ടീച്ചർ ആ കുട്ടിയുടെ അടുത്ത് ചെന്നു. അവൾ ഭയം മൂലം വിറക്കുന്നുണ്ടായിരുന്നു. " നിനക്കു കഴിക്കാൻ ഉച്ചക്കിവിടെ ഉപ്പുമാവുണ്ടല്ലോ. നീ അതല്ലേ എന്നും ഉച്ചക്ക് കഴിക്കുന്നത് പിന്നെന്തിനാ ആ കുട്ടീടെ ചോറെടുത്തെ?"  അവളപ്പോഴും മിണ്ടാതെ തലകുനിച്ചു നിന്നു. ടീച്ചർ താക്കീതു കൊടുത്തു 
" ഇനിയിതാവർത്തിക്കരുത് .... പറഞ്ഞതു മനസ്സിലായോ..."അവൾ തലയാട്ടി. ടീച്ചർ മറ്റുകുട്ടികളോടായി പറഞ്ഞു " ഇനിയാരും ഇതെപ്പറ്റി പറയണ്ട കേട്ടല്ലോ ". ക്ലാസ്സ് മുറി നിശബ്ദമായി . ടീച്ചർ രണ്ടിന്റെ കണക്കുപട്ടിക പഠിപ്പിക്കാൻ തുടങ്ങി. 

ഉച്ചമണി അടിച്ചു. കുട്ടികൾ ബഹളം വെച്ച് വെളിയിലേക്ക് പാഞ്ഞു. മീനുക്കൊച്ചും കൂട്ടരും കിണറ്റുകരയിൽ പാഞ്ഞെത്തി. സീനിയർ അമ്മിണിക്കുട്ടി ഒച്ചവച്ചുകൊണ്ട് ഓടി വന്നു " മാറ്.... മാറ്... എല്ലാരും മാറിക്കെ....."  കുട്ടികൾ  ഭവ്യതയോടെ  മാറി നിന്നു.
അമ്മിണിക്കുട്ടി കിണറ്റിൻ കരയിലിട്ടിരിക്കുന്ന ചെറിയ കല്ലിൽ കയറിനിന്ന് തൊട്ടി കിണറ്റിലേക്ക്  സ്പീഡിലിറക്കി . പിന്നെ ഗമയിൽ കയറിൽ ഒന്നു രണ്ടു തവണ മേലോട്ടും, താഴോട്ടും വലിച്ച് തൊട്ടി മുങ്ങിയെന്നുറപ്പു  വരുത്തി ആഞ്ഞാഞ്ഞു വലിച്ച് തൊട്ടി കരയിലേക്കെടുക്കുംപോൾ  കുട്ടികൾ തിക്കിത്തിരക്കി ബഹളം വച്ചു. അമ്മിണിക്കുട്ടി  തൊട്ടിയിലെ വെള്ളം ഒഴിച്ചു കൊടുത്തു. മീനുക്കൊച്ചും, കൂട്ടരും തിക്കിയിടിച്ച് കൈ നീട്ടി...... കൈ നനഞ്ഞോ...... ഇല്ലയോ...... ഓടടാ......ഓട്ടം... ക്ലാസ്സിലേക്ക്.  ഓടിച്ചെന്നു ചോറ്റുപാത്രം എടുക്കുമ്പോൾ  സുനിക്കുട്ടിയും, മറ്റു കുട്ടികളും ഓർമ്മപ്പെടുത്തി " കുട്ടീടെ ചോറിൽ ആ കുട്ടി കയ്യിട്ടതല്ലേ? "  മീനുക്കൊച്ച് സാവകാശം പാത്രം തുറന്നു അമ്മ തന്നു വിട്ട മുട്ട വറുത്തതും, പയറുതോരനും, ചമ്മന്തിയും ചോറിനു മുകളിൽ.  മുട്ട വറുത്തതിന്റെ ഒരു സൈഡ് അള്ളിപ്പറിച്ചെടുത്ത  പോലെ. മീനുക്കൊച്ചിനു അതുകണ്ടപ്പോൾ സങ്കടം വന്നു. സുനിക്കുട്ടി വീണ്ടും ചോദിച്ചു " ആ കുട്ടി കയ്യിട്ടു വാരിയ ചോറു മീനുക്കുട്ടി തിന്ന്വോ? അയ്യേ...... "  അവൾ മുഖം കോട്ടിപ്പിടിച്ചു. 
മീനുക്കൊച്ചിനു സങ്കടമായി. അവൾ നീല ജാറിലെ വെള്ളം കുടിച്ചു.  മീനുക്കൊച്ച് ചോറിൽ കയ്യിട്ടു കുഴച്ചു കുഴച്ചിരുന്നു. അവൾ കഴിച്ചില്ല. സ്കൂൾ പറമ്പിന്റെ അങ്ങേ തൊടിയിലേക്ക്  ചോറുകൊട്ടിക്കളഞ്ഞ് മീനുക്കൊച്ചും മറ്റുള്ളവർക്കൊപ്പം പാത്രം കഴുകാനായി ഓടുമ്പോഴും അവൾക്കു വിശന്നു. പാത്രംകഴുകിവച്ച് ചെമ്പകച്ചുവട്ടിൽ സാറ്റ് തിമിർത്തു കളിക്കുമ്പോഴും മീനുക്കൊച്ചിനു വല്ലാണ്ട് വിശന്നു. തന്റെ പാത്രത്തിൽ കയ്യിട്ട ആ കുട്ട്യോട് അവൾക്കു ദേഷ്യം തോന്നി. 
ഉച്ച ഇന്റെർവെൽ കഴിഞ്ഞു ബെൽ മുഴങ്ങി. മീനുക്കൊച്ചും കൂട്ടരും ക്ലാസ്സിലേക്ക് പാഞ്ഞു. ക്ലാസ്സിൽ 'കല പില ' ശബ്ദം. മീനുക്കൊച്ചിനപ്പോഴും വിശക്കുന്നുണ്ടായിരുന്നു. ക്ലാസ്സിൽ ആരോ പറഞ്ഞു " അയ്യേ.....ചോറുകള്ളീ..... ചോറു കട്ടു തിന്നേ...." . അപമാനഭാരത്താൽ തല താഴ്ത്തി നടന്നു ബെഞ്ചിന്റെ ലാസ്റ്റ് ഭാഗത്തു പോയിരുന്ന ആ കുട്ടിയെ മീനുക്കൊച്ച് ഇങ്ങേയറ്റത്തിരുന്നു  എത്തിനോക്കി. അവളപ്പോഴും കുനിഞ്ഞിരിക്കയായിരുന്നു. കളിക്കാൻ വിളിച്ചാൽ വരാൻ കൂട്ടാക്കാത്ത, ആരോടും കൂട്ടു കൂടാത്ത, നിറം മങ്ങിയ നീല ഉടുപ്പിട്ടിരിക്കുന്ന അവളെ നോക്കുമ്പോൾ മീനുക്കൊച്ചിന് അവളോട് സങ്കടം തോന്നി. 
 ടീച്ചർ വന്നു ക്ലാസ്സ് തുടങ്ങി. ഇന്റെർവെൽ ആയപ്പോഴേക്കും മീനുക്കൊച്ചിനു കലശലായ വിശപ്പായി എങ്കിലും ആശ്വസിച്ചു ' ഇപ്പൊ നാലുമണി ബെല്ലടിക്കുമല്ലോ'. ഇന്റെർവെൽ കഴിഞ്ഞു ടീച്ചർ വന്ന് ചില കടംകഥകളും, കഥകളും പറഞ്ഞ് നേരം പോക്കി. ലാസ്റ്റ് ബെൽ അടിച്ചു. കുട്ടികൾ വീണ്ടും 
' കലപില'  മുഴക്കി വെളിയിലേക്ക്. മീനുക്കൊച്ച് ബാഗുമെടുത്ത് പുറത്തേക്കു പായാൻ ഒരുങ്ങുമ്പോൾ ആരോ കുട്ടികൾ " ചോറുകള്ളീ ......"  ആ കുട്ടിയെ...... വീണ്ടും.... കണ്ടു നിന്ന ചില കുട്ടികൾ ഉറക്കെ ചിരിച്ചു. മീനുക്കൊച്ച് തിരിഞ്ഞാ കുട്ടിയെ നോക്കി. അവൾ തന്റെ സ്ലേറ്റും, പുസ്തകവും മാറോടടുക്കി വച്ചു കുനിഞ്ഞു നടന്നു വന്നു. കുട്ടികൾ വെളിയിലേക്ക് ഓടിപ്പോയി. മീനുക്കൊച്ച് അവളുടെ അടുത്തെത്തി അവളോടു പറഞ്ഞു " എനിക്ക് കുട്ടിയോടു പിണക്കമില്ലാട്ടൊ ".  അവൾ മുഖമുയർത്തി ആ കണ്ണുകളിൽ നന്ദിയുടെയോ, സ്നേഹത്തിന്റെയോ ഒരു പ്രകാശം ചൊരിയുന്നപോലെ. മീനുക്കൊച്ച് മുഖത്തു നോക്കി ചിരിച്ചു എന്നിട്ടവളോട് ചോദിച്ചു " കുട്ടിക്ക് ഉപ്പുമാവിഷ്ടമല്ലേ?" അവൾ ഒന്നും മിണ്ടാതെ നിന്നു. മീനുക്കൊച്ച് വീണ്ടും ചോദിച്ചു " കുട്ടീടമ്മ എന്താ ചോറ്റുപാത്രത്തിൽ ചോറു തന്നു വിടാത്തെ?". അവളുടെ മുഖം പെട്ടെന്നു മ്ലാനമായി. 
" നീ വേഗം വന്നില്ലേൽ ഞാൻ പോവും"  മീനുക്കൊച്ച് തിരിഞ്ഞുനോക്കുംപോഴേക്കും സ്കൂൾവരാന്തയുടെ അങ്ങേഅറ്റത്തുനിന്ന് മുറ്റത്തേക്ക് ചാടി ഏട്ടൻ ഓട്ടം തുടങ്ങിയിരുന്നു. മീനുക്കൊച്ചു ബാഗുമായി ഓടിയണച്ച് അവർക്കൊപ്പം എത്താൻ ശ്രമിക്കുമ്പോഴും " ആ കുട്ടീടമ്മ എന്താവും അവൾക്കു ചോറുകൊടുത്തയക്കാത്തെ?" എന്ന ചിന്തയായിരുന്നു  മനസ്സിൽ.  സ്കൂളിനോട് ചേർന്ന ആ ഓലഷെഡിൽ നിന്നും ഉപ്പുമാവുചേടത്തി  തയ്യാറാക്കുന്ന ഉപ്പുമാവിന്റെ മണം കാറ്റിൽ മൂക്കിലേക്കടിച്ചു കയറുമ്പോൾ കൊതിതോന്നിയിട്ടുണ്ട് . എന്താവും അതിന്റെ രുചി?  അത് മീനുക്കൊച്ചിനറിയില്ലല്ലോ! എന്തായാലും ആ മണം ഓർത്തപ്പോൾ മീനുക്കൊച്ചിനു കൊതി വന്നു. വിശപ്പ് മൂലം തളർന്നിരുന്ന മീനുക്കൊച്ചിന് എത്ര ഓടിയിട്ടും മുന്നേ മുന്നേ കൂട്ടുകാർക്കൊപ്പം ഓടിപ്പോവുന്ന എട്ടനൊപ്പം എത്താൻ കഴിയാതെ പിറകീന്നു നീട്ടി വിളിച്ചു " ഏട്ടാ............... നിൽക്കൂ......... ഇല്ലെങ്കിൽ ഞാനച്ചനോടു പറയുവേ..."      ഏട്ടൻ ബ്രേക്കിട്ടപോലെ നിന്നു ഏട്ടന്റെ കൂട്ടരും തിരിഞ്ഞുനിന്നു. മീനുക്കൊച്ച് ഓടി അവർക്കൊപ്പം എത്തുമ്പോൾ അവർ വീണ്ടും ഓടാൻ തുടങ്ങിയിരുന്നു. മീനുക്കൊച്ചും അവർക്കുപുറകെ അണച്ചോടുമ്പോൾ ഏട്ടൻ കൂട്ടുകാരോടായി പറയുന്ന കേൾക്കാമായിരുന്നു " എനിക്കൊരനിയനെ മതിയായിരുന്നു കളിക്കാൻ ....ഇവളെ എനിക്കിഷ്ടമല്ല.... ഇവൾക്കു മോങ്ങാൻ മാത്രേ അറിയൂ.... കളിക്കാനറിയില്ല....."
മീനുക്കൊച്ചിന്റെ മനസ്സിൽ അപ്പോൾ ഉപ്പുമാവുചേടത്തി തയ്യാറാക്കുന്ന ആ 'ഉപ്പുമാവിന്റെ വായുവിലൂടെ വരുന്ന ഗന്ധം .......ഒരിക്കലെങ്കിലും അതിന്റെ സ്വാദുരുചിച്ചറിയാനുള്ള  ആഗ്രഹം ....'  അത്രക്കും അവൾക്കു വിശപ്പ് കഠിനമായിക്കഴിഞ്ഞിരുന്നു. 
*************************************////////////////////////*********************************************

Thursday, 19 November 2015

ഓർമ്മയിൽ 'നവംബർ 20' പിന്നെ എന്റെ കുപ്പായവും

 

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
'നവംബർ 20 ' എന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ പ്രത്യേകതയാണ്. എന്റെ ജീവിതത്തെപ്പോലും മറ്റൊരു വഴിയിലേക്ക് തിരിച്ചു വിട്ടത്..... ഞാനറിയാതെ തന്നെ ഞാനൊരിക്കൽ പോലും കണ്ടിട്ടോ, അറിയുകയോ ഇല്ലാത്ത കുറേപ്പേർ ചേർന്ന് എന്നെ അവരുടെ ലോകത്തേക്ക് കൈപിടിച്ചു കൊണ്ടുപോയി..... എഴുത്തിൽ പ്രോത്സാഹനം നൽകി.  ഞാനെഴുതിയതൊക്കെയും  ക്ഷമയോടെ വായിച്ച് അഭിപ്രായങ്ങൾ കുറിച്ച് എന്നെ പ്രോത്സാഹിപ്പിച്ചു.
 വായന ഇഷ്ടമായിരുന്നു . അത് ചില ചെറുകഥകളിൽ  മാത്രം ഒതുക്കിത്തീർത്തു. കാരണം മറ്റൊന്നുമായിരുന്നില്ല ഒരു നോവൽ വായിച്ചു തീർക്കാനുള്ള ക്ഷമയുണ്ടായിരുന്നില്ല. എങ്കിലും ചില കുറിപ്പുകൾ, ലേഖനങ്ങൾ ഇവയൊക്കെ ആകാംക്ഷയോടെ വായിച്ചു തീർക്കുമായിരുന്നു. ചില നേരങ്ങളിൽ  മനസ്സിൽ തോന്നിയതൊക്കെ ഡയറിയിൽ കുറിച്ചിട്ടു. അവയൊന്നും ഒരിക്കലും വെളിച്ചം കാണാതെ എന്റെ മാത്രം സ്വകാര്യമായി സൂക്ഷിച്ചു വച്ചു. പിന്നീടവ എവിടെ വച്ചൊക്കെയോ നഷ്ടപ്പെട്ടു. 
പിന്നീട് വിവാഹശേഷമാണ് കുറച്ചൂടെ പുസ്തകങ്ങളെയും, വായനയും അറിയാൻ കഴിഞ്ഞത്. ഒരുപാട് പുസ്തകശേഖരങ്ങളുടെ ഉടമയായിരുന്നു  എന്റെ ഭർത്താവ് ഓമനക്കുട്ടൻ. പലതും വായിക്കാനായി എന്നെ പ്രോത്സാഹിപ്പിച്ചു. എന്റെ സംസാരത്തിലോ, പെരുമാറ്റത്തിലോ എങ്ങനെയോ എന്നിൽ അല്പമെങ്കിലും എഴുത്തിൽ വാസനയുണ്ടെന്നു മനസ്സിലാക്കി പലപ്പോഴും എനിക്ക് പ്രോത്സാഹനം നല്കി. പക്ഷെ എങ്ങനെ, എപ്പോൾ, ഏതു വഴി ഇതൊന്നും എനിക്കു നിശ്ചയമില്ലായിരുന്നു. എപ്പോഴോ മനസ്സ് അല്പം സ്വസ്ഥവും, സമാധാനവുമായി എന്ന് തോന്നിത്തുടങ്ങിയപ്പോൾ  ഞാനെന്തൊക്കെയോ കുറെ പേപ്പറുകളിലും, ഡയറിയിലുമായി കുത്തിക്കുറിച്ചിട്ടു. അത് ഓമനക്കുട്ടന്റെ സുഹൃത്ത് ഫൈസൽ ബാബുവിന് ''മലയാളം ന്യൂസിൽ ' അയച്ചു കൊടുക്കാമോ എന്ന് ചോദിച്ചയച്ചു കൊടുത്തു. അത് വായിച്ച ഫൈസൽ ബ്ലോഗിൽ ഹരിശ്രീ കുറിക്കാൻ ഉള്ള എല്ലാ പ്രോത്സാഹനവും നല്കി നിങ്ങൾക്കു മുന്നിൽ എന്നെ പരിചയപ്പെടുത്തി. എന്റെ ബ്ലോഗിലെ ഗുരുവായ ഫൈസലിനോട് ആദ്യമേ നന്ദി പറയട്ടെ. പിന്നെ എന്നെ പ്രോത്സാഹിപ്പിച്ച നിങ്ങളേവരോടും എന്റെ ഹൃദയം നിറഞ്ഞ നന്ദി. വാക്കുകളാൽ എവിടെയൊക്കെയോ ദൂരെയിരുന്ന് എനിക്കേറെ പ്രോത്സാഹനം നല്കിയ നിങ്ങൾ...... ഞാനാണെങ്കിലോ ചിരകാലപരിചിതരെപ്പോലെ നിങ്ങളെയൊക്കെ പേര് വിളിച്ച് നിങ്ങളുടെയൊക്കെ ലേഖനങ്ങൾ, കഥകൾ, കവിതകൾ ഒക്കെ വായിച്ച് കമന്റുകൾ കുറിച്ച് ഇങ്ങനെ...... പിന്നെയും പുതുതായി കുറെ സുഹൃത്തുക്കൾ കൂടി........ എന്റെ എല്ലാ ബ്ലോഗ്ഗർ സുഹൃത്തുക്കൾക്കും വായിക്കാനായി ഞാനൊരു കഥ പോസ്റ്റ്  ചെയ്യുന്നു.
                .. ...... ...... ...... ...... ...... ...... ...... ...... ...... ...... ...... 
  
                                                 എന്റെ കുപ്പായം 
                                                  ****************
ഞാനെത്തിപ്പെട്ടത് ഒട്ടും പരിചിതമല്ലാത്ത ഒരു ലോകത്തായിരുന്നു.  എല്ല്ലാവരും അപരിചിതർ...... അവിടെയുള്ള കാഴ്ചകളും വ്യത്യസ്തമായിരുന്നു. ആ ലോകത്ത് ആ അപരിചിതർക്കിടയിൽ ഞാനും..... എനിക്ക് ചുറ്റുമുള്ളവർ ഒരേ തരത്തിൽ... ഒരേ നിറത്തിൽ നല്ല ഭംഗിയുള്ള കുപ്പായം ധരിച്ചിട്ടുണ്ടായിരുന്നു തന്നെയുമല്ല എന്നെയും അതേ കുപ്പായം അവർ അണിയിപ്പിച്ചിട്ടുണ്ടായിരുന്നു. എന്റെ കുപ്പായത്തിലേക്ക് നോക്കുമ്പോഴോക്കെയും അത്ഭുതവും, ആഹ്ലാദവും കൊണ്ട്  മനസ്സ് നിറഞ്ഞു. കാരണം അവർ അണിയിച്ചു തന്ന ആ കുപ്പായം എനിക്ക് ശരിക്കും പാകമായതായിരുന്നു. എവിടെ തുന്നിച്ചാലും, വാങ്ങിയാലും ഒരിക്കലും പാകമാകാത്ത എന്റെ കുപ്പായങ്ങൾ ഞാൻ എത്ര വെട്ടിക്കുറച്ചും, വീണ്ടും തുന്നിയുമാണ് എനിക്ക് പാകമാക്കിയെടുക്കുന്നത്.  ഞാനെന്റെ കുപ്പായത്തിന്റെ ഭംഗി ആസ്വദിച്ചിരിക്കെ പെട്ടെന്നാണത്  സംഭവിച്ചത്. ഞാൻ നോക്കുമ്പോളേക്കും അവരെല്ലാവരും എഴുന്നേറ്റ്  ഒരാളെ വണങ്ങുന്നു. ആരോ പ്രധാനപ്പെട്ട ആളാണെന്നു തോന്നി. ഞാനും അവർക്കൊപ്പം എഴുന്നേൽക്കാൻ ശ്രമിച്ചു.  ദൈവമേ.....!! കഴിയുന്നില്ലല്ലോ? മുന്നിൽ കുറെ ഇരിപ്പിടങ്ങൾ എനിക്കു തടസ്സമാവുന്നു.  എന്നിട്ടും ഞാനും ബദ്ധപ്പെട്ട് എഴുന്നേറ്റ് അവർക്കൊപ്പം ചെന്ന് അദ്ദേഹത്തെ വണങ്ങി. വീണ്ടും ഞാനെന്റെ കുപ്പായത്തിലേക്ക് ശ്രദ്ധ തിരിച്ചു. ഈശ്വരാ..!! ഇത്ര ഭംഗിയേറിയ കുപ്പായം... ഇതെങ്ങനെ എനിക്കു പാകമായി.... ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു.  അതാ.... അവരെല്ലാവരും മുട്ടിൽ കുത്തി നിൽക്കുന്നു. ഞാൻ വിചാരിച്ചു ' എനിക്കു മുട്ടിൽ കുത്തി നിന്ന് ശീലമില്ലല്ലോ'. ഈയിടെയായി കാലിനൊക്കെ ഒരു വേദനയും, പിടുത്തവും. അവരിരിക്കുന്നപോലെ എനിക്കും സാധിക്കുമോ എന്നു സംശയിച്ചു കൊണ്ട് മെല്ലെ ഇരുന്നു. കുഴപ്പമില്ലല്ലോ..... കാലിന്റെ വേദന അറിയുന്നേയില്ലല്ലോ..... 

ഇടവേളകളിൽ ഒക്കെയും ഞാൻ എന്റെ കുപ്പായത്തിന്റെ  ഭംഗിയും ആസ്വദിച്ചിരുന്നു. ഇടക്ക് ഞാൻ വീണ്ടും ചുറ്റും ഒന്ന് കണ്ണോടിച്ചപ്പോൾ അവരെല്ലാവരും ചുണ്ടുകൾ അനക്കി ഒരു പ്രത്യേക ഈണത്തിൽ എന്തോ പറയുന്നു. ഇതെന്താണ്....?  ഞാൻ വളരെ ശ്രദ്ധയോടെ നോക്കി.... അവർ പ്രാർത്ഥനയിലാണെന്നു  തോന്നി പക്ഷെ അവർ പറയുന്നതെന്തെന്നു എനിക്ക് മനസ്സിലാവുന്നതെയില്ല. ഞാനാദ്യമൊന്നു വിഷമിച്ചെങ്കിലും പിന്നെ കണ്ണുകൾ അടച്ച് അവർക്കൊപ്പം ഇരുന്നു. അപ്പോഴും എന്റെ മനസ്സിലെ വിചാരം ഈ അപരിചിതലോകത്തെപ്പറ്റിയായിരുന്നു.  ഒറ്റക്കൊരു ദൂരയാത്രക്കോ, അപരിചിതമായ സ്ഥലത്തോ പോകണമെങ്കിൽ അമിതമായ മാനസിക സംഘർഷം അനുഭവിക്കുന്ന ഞാൻ എങ്ങനെ ഇത്ര മനോധൈര്യത്തോടെ ഇവരുടെ കൂടെ..... ഒരു സംഭ്രമവും ഇല്ലാതെ ഇങ്ങനെ ഇരിക്കാൻ പറ്റുന്നത് എന്ന് ഓർത്തപ്പോൾ മനസ്സിൽ  അത്ഭുതം തോന്നി.  പ്രാർത്ഥനക്ക്  ശേഷം എല്ലാവരും മറ്റേതോ ദിശയിലേക്ക് ഒഴുകുമ്പോൾ ഞാനും അവർക്കൊപ്പം....  ചെന്നു നിന്നത് അടച്ചിട്ട ഒരു കൂറ്റൻ വാതായനത്തിനു മുൻപിൽ....... അത് മെല്ലെ തുറക്കപ്പെട്ടപ്പോൾ എല്ലാവരും അതിനുള്ളിലേക്ക് നടക്കുകയാണോ..... ഒഴുകുകയാണോ.... അവിടെയും കുറേ ആൾക്കാർ.... ഇവരൊക്കെ ആരാവുംന്ന ചോദ്യം എന്റെ മനസ്സിൽ? അവിടെയെത്തിയപ്പോഴും ഞാൻ ചുറ്റുപാടും ഒന്നു ശ്രദ്ധിച്ചു കുറച്ചു ദൂരെ കുറേ കുഞ്ഞുങ്ങൾ അവരുടെ കൂടെ എന്റെ കുഞ്ഞും.....  പിന്നെ ഞാനൊന്നും ചിന്തിച്ചില്ല.... ഓടി അവന്റെയടുത്തേക്ക്..... ഓടുമ്പോൾ ഞാനെന്റെ കുപ്പായം സ്വല്പം ഉയർത്തിപ്പിടിച്ചിരുന്നു തട്ടി വീഴാതിരിക്കാൻ പിന്നെ ഉടയാതിരിക്കാൻ പ്രത്യേകം  ശ്രദ്ധിച്ചുകൊണ്ട് ഓടി ഞാനവന്റെ അടുത്തു ചെല്ലുമ്പോൾ അവനെന്നോട് സങ്കടപ്പെട്ടു " എല്ലാം എടുത്തിട്ട് വരാൻ അവൻ മറന്നു പോയി അവനു പേന വേണം ..... പെൻസിൽ, പേപ്പർ  അങ്ങനെ എന്തൊക്കെയോ ലിസ്റ്റ് അവനെന്റെ മുന്നിൽ നിരത്തി സങ്കടപ്പെട്ടു. അല്ലെങ്കിലും എന്തിനും  മുഹൂർത്തസമയത്ത് അവൻ ഇതുപോലെ എന്നെ വട്ടംചുറ്റിക്കുക പതിവാണല്ലോ എന്ന് ഞാനോർത്തു. ഞാനെന്റെ കയ്യിലുണ്ടായിരുന്ന പേനയോ, പേപ്പറോ എന്തെല്ലാമോ അവന് എടുത്തു കൊടുക്കുമ്പോൾ മറ്റു കുഞ്ഞുങ്ങളുടെയെല്ലാം കൈകൾ എന്റെ നേരെ നീണ്ടു വന്നു. പിന്നെ ഞാനൊന്നും നോക്കിയില്ല. കയ്യിലുള്ളതൊക്കെ പെറുക്കി  നീട്ടിയ കൈകളിൽ വച്ചു കൊടുത്തു. പെട്ടെന്നൊരു നിശബ്ദത. ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ദൂരെ അവർ എന്നെ മാടി വിളിക്കയായിരുന്നു....  ഞാൻ ധൃതി പിടിച്ച് അവിടെ നിന്നിറങ്ങാൻ ശ്രമിച്ചു എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല. എന്റെ കുപ്പായം എവിടെയോ ഉടക്കി മുൻപോട്ടു നീങ്ങാൻ കഴിയാതെ ഞാൻ വിഷമിക്കുമ്പോൾ ഒരാൾ കത്രികയുമായി വന്ന് എന്തോ ഒന്നിൽ ഉടക്കി നിന്ന കുപ്പായത്തെ വിടുവിക്കുവാൻ ഒരു ശ്രമം നടത്തി. അയാൾ എത്ര ശ്രമിച്ചിട്ടും കുപ്പായം വിടുവിക്കാൻ സാധിക്കുന്നില്ല.  അയാൾ ശ്രമം തുടരുമ്പോൾ " എന്റെ ആവശ്യം " എന്റെ കുപ്പായത്തിനു കേടുപാടുകൾ വരുത്തരുതേ" എന്നായിരുന്നു.  ഒടുവിൽ അയാൾ കുപ്പായത്തിൽ ഒട്ടിപ്പിടിച്ച ആ സാധനത്തോടെ കട്ട് ചെയ്തു തന്നു. ഞാനോടി അവരുടെ അടുത്തേക്ക്. ഓട്ടത്തിനിടയിൽ ഞാനെന്റെ കുപ്പായത്തിൽ നോക്കി. ടേപ്പ് പോലെ ഒരു തുണി കുപ്പായത്തിൽ പറ്റിപ്പിടിച്ചിരിക്കുന്നു. എന്നാലും ഞാൻ സമാധാനിച്ചു ' കുപ്പായത്തിനൊന്നും പറ്റിയില്ലല്ലോ' . 
ഞാനോടിയെത്തുമ്പോൾ ആദ്യം കണ്ടു വണങ്ങിയ അതേ ആൾ....... ഞാനൊന്നു ശങ്കിച്ചു ' എന്നെ ശകാരിക്കുമോ?' അദ്ദേഹം പക്ഷെ കൈകൾ കൊണ്ടാംഗ്യം കാണിച്ചു " കയറിച്ചെല്ലാൻ " . ഞാനോടിക്കയറി എവിടെയോ ഒരു സ്ഥലം കിട്ടി അവിടെയിരുന്നു ഞാൻ ചുറ്റും നോക്കി. ആദ്യം കണ്ടവരും, പിന്നെ വേറെ ആരെല്ലാമോ നിറയെ ആളുകൾ ഉണ്ട്. ചിലർ പരിചയഭാവത്തിൽ ചിരിച്ചു. അവരുടെയെല്ലാം കുപ്പായങ്ങൾ തിളങ്ങുന്നുണ്ട്. വീണ്ടും ഞാനെന്റെ കുപ്പായത്തിൽ ശ്രദ്ധിച്ചിരുന്നു.  എന്റെ കുപ്പായവും മിനുമിനുത്തതായിരുന്നു, കൈയ്യിൽ മാലാഖയുടേത്  മാതിരി ചിറകുകളുണ്ട്. പാദം വരെ നീണ്ടു കിടക്കുന്ന കുപ്പായത്തിന്റെ വിശറിപോലെയുള്ള  കൈകളും അതു തുന്നിയിരിക്കുന്നതിന്റെ ഭംഗിയും ഒക്കെ ആസ്വദിച്ചങ്ങനെ ഇരിക്കുമ്പോൾ വീണ്ടും എന്തൊക്കെയോ ശബ്ദം കേട്ടു. ഞാൻ നോക്കുമ്പോൾ ഗുരുവിനെപ്പോലെ തോന്നിച്ച ആ മനുഷ്യൻ എന്തൊക്കെയോ പറയുന്നുണ്ട്.

ചുറ്റുമുള്ളവരെ ശ്രദ്ധിച്ചപ്പോൾ അവരെല്ലാം എന്തോ കുറിച്ചെടുക്കുന്ന  തിരക്കിൽ.  ഞാൻ നോക്കുമ്പോൾ 'എഴുതിയെടുക്കൂ ' എന്ന അർത്ഥത്തിൽ  അദ്ദേഹം ആംഗ്യം  കാട്ടി .  എന്റെ കൈയ്യിൽ ഒരു തുണ്ടു പേപ്പർ പോലും ഉണ്ടായിരുന്നില്ല. ഞാൻ അടുത്തിരുന്നവരോട് ചോദിച്ചു " എനിക്കൊരു പേപ്പർ തരുമോ?"  ആരും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.  അവരെല്ലാവരും അദ്ദേഹം പറഞ്ഞ വാക്കുകൾ കുറിച്ചെടുക്കുന്ന തിരക്കിലായിരുന്നു. ഇവരൊക്കെ എന്താവും എഴുതുന്നതെന്ന് മനസ്സിലാകാതെ  ഞാൻ വീണ്ടും അവരോട് ഒരു പേപ്പറിന് വേണ്ടി യാചിച്ചു " ആരെങ്കിലും എനിക്കൊരു പേപ്പർ തരൂ". മുന്നിലിരുന്ന ആൾ തിരിഞ്ഞു നോക്കാതെ  ഒരു തുണ്ടു പേപ്പർ പിറകിലേക്ക് നീട്ടിത്തന്നു. ഞാനപ്പോഴും വിഷമിച്ചു ' ഇതു തികയുമോ?"  'സാരമില്ല കിട്ടിയ പേപ്പറിൽ എഴുതാം ' എന്നു കരുതുമ്പോൾ ഒരു  ബഹളം ...  ഞാൻ നോക്കുമ്പോൾ ഗുരുവിന്റെ അരുകിൽ കുറേപ്പേർ ഓടിയെത്തി തിക്കും, തിരക്കും.  അവരെല്ലാവരും അവർ എഴുതിയതെന്തോ ഗുരുവിനെ കാണിക്കാനുള്ള  തിരക്കിലാണെന്ന് തോന്നിയ എനിക്ക് ചെറിയ കുറ്റബോധം തോന്നി.  ഗുരുവെന്തോ ചോദ്യം എഴുതിയെടുക്കാൻ പറഞ്ഞിട്ടുണ്ട്  കുപ്പായത്തിന്റെ ഭംഗിയും ആസ്വദിച്ചിരുന്ന ഞാൻ ആ ചോദ്യം കേട്ടതുമില്ല. ആകെ ബഹളം... എനിക്കാകട്ടെ  ഒന്നും എഴുതിയെടുക്കാനും കഴിയുന്നില്ല. ആരോടൊക്കെയോ ഞാൻ ചോദിച്ചു " എനിക്കു ഗുരു ചോദിച്ച ചോദ്യം ഒന്ന് പറഞ്ഞു തരുമോ? എഴുതിയെടുക്കാനാണ്".  ആരും ശ്രദ്ധിക്കുന്നില്ല.  അവരെല്ലാവരും ഉത്തരം ഗുരുവിനെ കാണിക്കാനുള്ള തിരക്കിൽ. തൊട്ടു പിറകിലേക്ക് ഞാൻ നോക്കുമ്പോൾ ഒരാൾ അവിടെ നിൽപ്പുണ്ടായിരുന്നു " അവരോട് ഞാൻ ചോദിച്ചു " ആ ചോദ്യം ഒന്നു കാണിക്കുമോ" അവർ എഴുതിയ പേപ്പർ കാണിച്ചു തന്നു.  അതു കണ്ട് ഞാൻ കണ്ണു മിഴിച്ചിരുന്നു. ഒന്നും മനസ്സിലാകുന്നില്ല. ചാഞ്ഞും, ചെരിഞ്ഞും കുറെ വരകളും, കുത്തും. 
" ഇതെന്താണ്?" ഞാൻ അവരോട് ചോദിച്ചു. അവർ പറഞ്ഞു " ഇതാണാ ചോദ്യം"  ഞാൻ വിഷമിച്ചുകൊണ്ട് പറഞ്ഞു " എനിക്കീ ഭാഷ  അറിയില്ലല്ലോ" . 
 അവർ എന്റരികെ വന്നു പറഞ്ഞു " സാരമില്ല എല്ലാം പതിയെ മനസ്സിലായിക്കൊള്ളും" . അപ്പോഴും ഞാൻ ആലോചിച്ചുകൊണ്ടിരുന്നത് ഗുരുനാഥന്റെ ചോദ്യം മനസ്സിലാകാതെ ഞാനെങ്ങനെ ഉത്തരം എഴുതിക്കാണിക്കും. 

     ആലോചിച്ചാലോചിച്ച് ചോദ്യം പിടികിട്ടാതെ തല പുണ്ണാക്കി ഇരിക്കുമ്പോഴേക്കും ഒരു വലിയ ശബ്ദം കേട്ട് ഞാൻ ഞെട്ടിയുണർന്നു. പുലർച്ചെ അഞ്ചുമണിക്കത്തെ ബാങ്ക് വിളിയായിരുന്നു. ഞാൻ പെട്ടെന്നെണീറ്റു. പിന്നെ ഉറങ്ങിയില്ല. ഉറങ്ങിപ്പോയിട്ടുണ്ടെങ്കിൽ എഴുതിയെടുക്കാൻ കഴിയാഞ്ഞ ആ ചോദ്യത്തെപ്പറ്റി ഓർത്ത് ഞാൻ വീണ്ടും വിഷമിക്കും. ശരിയല്ലേ? എങ്കിലും ഞാൻ നോക്കി ' എവിടെ  എന്റെ ശരിക്കും പാകമായ, ചുളിവുകളൊന്നും  വീഴാത്ത, തിളങ്ങുന്ന, മിനുമിനുത്ത തുണി കൊണ്ട് തുന്നിയ, മാലാഖ പോലെ ചിറകുകളുള്ള, പാദം വരെ നീണ്ടു കിടന്ന, ഇളം വയലറ്റ് നിറത്തിലുള്ള ആ ഭംഗിയേറിയ കുപ്പായം" . ഒന്നും കാണാൻ കഴിഞ്ഞില്ല. പകരം വെള്ള നിറത്തിലുള്ള  എന്നെപ്പോലെ രണ്ടുപേർക്കു കൂടി കയറാവുന്ന വിധത്തിലുള്ള ഞാൻ ധരിച്ചിരുന്ന എന്റെ വെള്ള ഗൌണ് എന്നെനോക്കി ചിരിക്കുന്നുണ്ടായിരുന്നു. 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~