Sunday 13 November 2016

.....മാധുര്യമേറും .... പോയകാലഓർമ്മകൾ ......


പാറുവമ്മ ധൃതി പിടിച്ച അടുക്കളപ്പണികളിലാണ് .   വീട്ടുജോലികൾ വേഗം വേഗം ചെയ്തുതീർക്കുന്നതിനിടയിലും  സംസാരിച്ചുകൊണ്ടേയിരിക്കും.... സംസാരത്തിൽ വീട്ടുവിശേഷങ്ങൾ, നാട്ടുവിശേഷങ്ങൾ, ഉപദേശങ്ങൾ, പാചക റെസിപ്പികൾ എല്ലാം ഉൾപ്പെടും.  പക്ഷെ ഇന്നലെ വൈകിട്ട് പതിവു ടീ വി കാഴ്ചക്കിടെ പാറുവമ്മ പറഞ്ഞ ആ " മറുത" ....    അതെങ്ങനെ .... അതു മുഴുവനാക്കാൻ പാറുവമ്മയെ 'അമ്മ സമ്മതിച്ചില്ല...
 " നിറവയറുമായി നിക്കുന്ന പെണ്ണിന്റെ കേൾക്കെ നീ ആവശ്യമില്ലാത്തതൊന്നും വിളമ്പല്ലേ.... പാറൂ.... ചുമ്മാ മനുഷേനെ പേടിപ്പിക്കാൻ.... " എന്നു പറഞ്ഞ് 'അമ്മ പാറുവമ്മേടെ സംസാരം വിലക്കി. അതോടെ പാറുവമ്മ ആ വിഷയം വിട്ടു. അമ്മയുടെയും , പാറുവമ്മയുടെയും നിർദ്ദേശങ്ങൾ കൊണ്ട് ചിലനേരങ്ങളിൽ പൊറുതിമുട്ടാറുമുണ്ട്.... സന്ധ്യയ്ക്കു ഉമ്മറപ്പടിയിൽ എങ്ങാനും പോയിരുന്നാൽ അപ്പഴേ വിലക്കായി.... സന്ധ്യയായാൽ മുറ്റത്തോട്ടൊ മറ്റോ ഒന്നിറങ്ങാൻ  സമ്മതിക്കില്ല. .... സന്ധ്യയ്ക്കു മുൻപേ കുളികഴിഞ്ഞിരിക്കണം... പകലുറക്കം വേണ്ട...  കുനിഞ്ഞും നിവർന്നും നല്ലോണം ജോലി ചെയ്താലേ സുഖപ്രസവം ഉണ്ടാവൂ.... " ഇങ്ങനെ രണ്ടാളും മാറി മാറി ഓരോ ഉപദേശങ്ങൾ തന്നെ... 

എന്നിരുന്നാലും  പാറുവമ്മയുടെ അടുത്ത് അവർ പറയുന്ന നാട്ടുവിശേഷങ്ങൾ കേട്ടിരിക്കാൻ നല്ല രസാണ്. മാസം ഏഴു തികഞ്ഞു നിൽക്കുന്ന എന്നോട് പാറുവമ്മയ്ക്കു പ്രത്യേകമായ ഒരു കരുതലും, സ്നേഹവുമാണ്.  പല ദിവസങ്ങളിലും തലനിറയെ എണ്ണ തേച്ചു പിടിപ്പിച്ചുതന്നിട്ടു ചെറുചിമിഴിൽ കുഴമ്പ് ചൂടാക്കിത്തന്നുകൊണ്ടു  പറയും " മേലാസകലം പുരട്ടി കുളിക്കണം " ഒരമ്മയുടെ സ്നേഹവും, വാത്സല്യവും അവരുടെ വാക്കുകളിൽ നിറഞ്ഞുനിൽക്കും... ചിലനേരങ്ങളിൽ പേടിപ്പിക്കുന്ന ചില വർത്തമാനങ്ങളും  പാറുവമ്മയുടെ നാവിൽ നിന്നും വീഴും. 

വീട്ടിൽത്തന്നെയിരുന്നു മുഷിയുമ്പോൾ ഇടയ്ക്ക് ഇത്തിരി അകലെ താമസിക്കുന്ന ചേച്ചിയുടെ അടുത്തേക്ക് പോവാറുണ്ട്. ചേച്ചീടെ അടുത്തെത്തിയാൽ ഇത്തിരിനേരം വർത്തമാനം പറഞ്ഞിരുന്ന് വൈകുന്നേരം ചേച്ചിതന്നെ എന്നെ വീട്ടിൽക്കൊണ്ടാക്കാറാണ് പതിവ്.  ആ കുഞ്ഞിടവഴിയേ നടന്നുപോവാൻ എനിക്കേറെ ഇഷ്ടവുമാണ്.... നല്ല തണലും, കാറ്റും, മരങ്ങളും.... പിന്നെ ഇടയ്ക്കിടെ വീടുകളും...  കുറച്ചു മുന്നോട്ടുചെന്നാൽ ചെറിയ ഒരു പാറക്കെട്ടും... വെള്ളവും ഒക്കെ കണ്ടുപോവാൻ നല്ല രസമാണ്.. പക്ഷെ കഴിഞ്ഞ ദിവസം പാറുവമ്മ പറഞ്ഞതോ... " ആ ഇടവഴിയേ ഒറ്റയ്ക്ക് നടന്നു പോവേണ്ട... ആ വഴി അത്ര നന്നല്ല...ആ പാറക്കെട്ടിന്റെ താഴെ വീണ് ഒരു പെണ്ണ് മരിച്ചതാത്രേ...അതിലേക്കുള്ള നടത്ത വേണ്ടാ.. ".     പാറുവമ്മ ഇങ്ങനെ പറഞ്ഞു പേടിപ്പിച്ചതും അതിലേയുള്ള പോക്ക് നിർത്തി. എന്നാലും " മറുത" അതെന്താവും എന്നറിയാൻ വല്ലാത്ത ആകാംക്ഷ.... ഇതും പേടിപ്പിക്കുന്ന എന്തോ വാർത്തയാണ്... അതാ പാറുവമ്മയെ 'അമ്മ വിലക്കിയത്. 
രാത്രി എന്റെ മുറിയിൽ ഉറങ്ങാൻ കൂട്ടുകിടക്കുന്നതും പാറുവമ്മ തന്നെ.. അടുക്കളവേലകളെല്ലാം ചെയ്തുതീർത്ത്  പാറുവമ്മ  വന്നു പായ  നിവർത്തിയിട്ട്  അതിൽ കുത്തിയിരുന്ന് മുടി ഉച്ചിയിൽ കെട്ടിവച്ചിട്ടു രണ്ടു കൈകളും കൂപ്പി പ്രാർത്ഥിക്കുന്നത് കാണാം... പായിലോട്ടു കിടക്കുന്നതേ കൂർക്കംവലിയും  തുടങ്ങും. എന്നാലും ഇടയ്ക്കു ഞാനൊന്നു തിരിഞ്ഞോ, മറിഞ്ഞോ കിടന്നാൽ അനക്കം കേട്ട് വിളിച്ചു ചോദിക്കും " കുഞ്ഞേ... ന്താ ഉറങ്ങീലേ...."  അപ്പോഴും നിർദ്ദേശങ്ങൾ തന്നെ.  ".. ചെരിഞ്ഞേ കിടക്കാവേ.... ഗർഭിണികൾ കിടന്നുരുളാൻ പാടില്ല... തിരിഞ്ഞു കിടക്കണേൽ എണീറ്റിരുന്നിട്ട് തിരിഞ്ഞു കിടക്കാവൂ...   "..

വൈകിട്ടുറങ്ങാൻ വരുമ്പോൾ എന്തായാലും പാറുവമ്മയോട് ഇക്കാര്യം ചോദിച്ചറിഞ്ഞിട്ടു തന്നെ.. പതിവു ടീ വി കാഴ്ചയും കഴിഞ്ഞ് അത്താഴവും കഴിച്ച് ഞാൻ കൈകഴുകി വന്നുറങ്ങാതെ കണ്ണു തുറന്നു കിടന്നു.   പാറുവമ്മ വായിക്കോട്ട വിട്ടുകൊണ്ടു വന്ന് എന്റെ കട്ടിലിനടിയിൽ നിന്നും പായ വലിച്ചെടുത്തു നിവർത്തിയിട്ട് കൈകൾ രണ്ടുംകൂപ്പി ദൈവത്തെ വിളിച്ചു കിടക്കാനൊരുങ്ങുമ്പോൾ ഞാൻ ഒച്ച താഴ്ത്തി വിളിച്ചു " പാറുവമ്മേ..... മുമ്പേ പറഞ്ഞ ആ " മറുത" ക്കാര്യം ....  അതെന്താ... ഒന്ന് പറയൂ..."  പാറുവമ്മ പറഞ്ഞു " ങ്ഹേ..... കുഞ്ഞിതുവരെ ഉറങ്ങീലേ.... 'അമ്മ കേൾക്കണ്ടാ... പിന്നെ എന്നെ വഴക്കു പറയും.. അതു തന്നേമല്ല ഈ സമയത്ത് ഇത്തരം കാര്യം ഒന്നും അറിയാണ്ടിരിക്കയാ നല്ലത്..." പാറുവമ്മ എന്നെ നിരുത്സാഹപ്പെടുത്തി . " പിന്നെന്തിനാ.. അന്നേരം എന്റെ കേൾക്കെ പറയാനൊരുങ്ങിയെ... എനിക്കു പേടിയൊന്നും ഇല്ല പാറുവമ്മേ... 'അമ്മ കേൾക്കാനും പോണില്ല... പറയൂ പാറുവമ്മേ... എന്താണ്.."
എന്റെ നിർബന്ധം സഹിക്കാണ്ടായപ്പോൾ പാറുവമ്മ ആ സത്യം പറഞ്ഞു" ഇവിടെ " മറുത" ശല്യം ഉണ്ട് കുഞ്ഞേ... "
"ങ്ഹേ.... "മറുത" ശല്യോ...അതെന്താ...." എന്റെ നെഞ്ചിൽ ഒരാളൽ.... 
പ്രേതശല്യം ന്നൊക്കെ കേട്ടിട്ടുണ്ട് ഇതിപ്പം ആദ്യേന്നു കേൾക്കുവാ...
പാറുവമ്മ  തുടർന്നു " അന്ന് നിങ്ങളമ്മേം മോളും കൂടി കഴിഞ്ഞ ശനിയാഴ്ച ചേച്ചീടങ്ങോട്ടു സർക്കീട്ടു നടത്തീട്ടു പിറ്റേന്ന് വെളുപ്പിനെയല്ലേ വന്നത്.... അന്നു രാത്രീലത്തെ സംഭവാ..... അമ്മയോട് ഞാൻ പറഞ്ഞതാ.... ഈ വിവരം.." 
" അന്നു രാത്രി എന്ത് സംഭവം..." ഞാൻ ആകാംക്ഷ അടക്കാനാവാതെ ചോദിച്ചു. പാറുവമ്മ പറഞ്ഞു. " ന്റെ കുഞ്ഞേ...അന്നു രാത്രി പത്തുമണിയോടടുത്തു കാണും... ഞാനങ്ങോട്ടു കിടന്നതേ ഉറങ്ങിപ്പോയി... നല്ല ക്ഷീണം ഉണ്ടായിരുന്നു.... നല്ല ഉറക്കത്തിൽ എന്റെ നെഞ്ചത്തിട്ട് ആരോ ഒറ്റച്ചവിട്ട്..... ഈശ്വരാ..... ഞാനൊറ്റ അലറിച്ച.... ഞെട്ടിയുണരുകേം.... എന്തോ  തട്ടിത്തടയുന്ന ശബ്ദം കേട്ടു..... ഞാനെണീറ്റു ലൈറ്റിട്ടു നോക്കി.... മണി പന്ത്രണ്ട്..... ഇവിടെങ്ങും ഒന്നും കണ്ടില്ല... മുൻവശത്തെ കതകടച്ചു പൂട്ടി താക്കോൽ എന്റെ തലേണക്കീഴിൽ ഭദ്രമായിരിപ്പുണ്ട്.... ദേ.. ഞാനിവിടെ ഈ ഹാളിലാ കിടന്നേ.... ഇവിടൊന്നും കണ്ടില്ല.... അപ്പം പിന്നാരാ..." 
" പിന്നാരാ" അതെ ചോദ്യം ഞാൻ പാറുവമ്മയോട് തിരികെ ചോദിച്ചു.
" മറുത" അല്ലാണ്ടാരാ..... ഹോ.... എന്താരുന്നു ആ ചവിട്ട്.... ജീവൻ പോയപോലാരുന്നു.... " പാറുവമ്മ നെഞ്ചത്ത് കൈചേർത്തുപിടിച്ചു  പറയുമ്പോൾ കണ്ണുതള്ളി വന്നത് കണ്ടപ്പഴേ പേടി തോന്നി. 
എനിക്കു പിന്നേം സംശയം.." പാറുവമ്മ കണ്ടോ..." 
" അങ്ങനൊന്നും കാണാൻ കഴിയൂല്ല.... വിചാരിക്കാത്ത നേരത്താ ഇങ്ങനെയൊക്കെ ഉണ്ടാവുന്ന ശല്യം.... അരൂപികളായി.... അതു " മറുത" തന്നെ.... എനിക്കുറപ്പാ....  "
പാറുവമ്മ ഇത് പറയുമ്പോൾ ഭയം കൊണ്ട് എന്റെ കണ്ണും തള്ളി. ഞാൻ പാറുവമ്മയോട് പറഞ്ഞു " ലൈറ്റ് ഓഫ് ചെയ്യണ്ട.. പാറുവമ്മേ... കിടന്നോട്ടെ... എനിക്കു ലേശം പേടി തോന്നുന്നു...." 
" ഇതാ ഞാൻ പറഞ്ഞെ.... പറയില്ലാന്ന്... കേൾക്കണ്ടേ...'അമ്മ അറിഞ്ഞാൽ എന്നെ കൊല്ലും കേട്ടോ.... ഈ സമയത്ത് കുട്ടിയോടിതൊക്കെ പറഞ്ഞൂന്നറിഞ്ഞാൽ..... പിന്നത്തെ ബഹളം പറയണ്ടാ...  ദൈവത്തെ വിളിച്ചു കിടന്നുറങ്ങിക്കോ.... ആരും വരില്ല...." പാറുവമ്മ ആശ്വസിപ്പിച്ചെങ്കിലും എന്റെ മനസ്സിൽ വല്ലാത്ത ഭയം....    കണ്ണടച്ചിട്ടും ഉറക്കം വരാതെ ഇടയ്ക്കിടെ പാറുവമ്മയെ വിളിച്ചുകൊണ്ടിരുന്നു
 " പാറുവമ്മേ... ഉറങ്ങിയോ..." 
പാറുവമ്മ പറഞ്ഞു " ഈ കുട്ടീടെ കാര്യം....എന്നെക്കൊണ്ട് പറേപ്പിച്ചിട്ട്...... കിടന്നുറങ്ങാൻ നോക്ക്....... ഒന്നും പേടിക്കണ്ട..." ഇരുമ്പാ തലയ്ക്കൽ ഇരിക്കുന്നെ... അങ്ങോട്ടൊന്നും അടുക്കില്ല... "

ഇത് അമ്മയുടെ വക ...രാത്രി കിടക്കുമ്പോൾ പിച്ചാത്തി കൊണ്ട് തലയ്ക്കൽ വയ്ക്കുക പതിവ്... ഭൂതപ്രേതാദികൾ അടുക്കാതിരിക്കാനുള്ള രക്ഷ.. 
" ഈ 'മറുത' എങ്ങനിരിക്കും.... എങ്ങനെ ഇവിടെ വന്നു.... " ചോദ്യങ്ങൾ മനസ്സിലിങ്ങനെയിട്ടു ചിന്തിച്ചു ചിന്തിച്ച് എപ്പോഴോ ഉറക്കം പിടിച്ചു. 

കാലത്തു പാറുവമ്മ അടുക്കളയിൽ പതിവുജോലികൾ ചെയ്തുകൊണ്ടിരിക്കുമ്പോൾ അമ്മയുമായി വാഗ്വാദം കേട്ടു... ' ദോശക്കരയ്ക്കുന്ന ചമ്മന്തിയിൽ പച്ചമുളകരച്ചാ മതീന്നമ്മയും ഉണക്കമുളകരച്ചാലേ ടേസ്റ്റ് കിട്ടൂന്ന് പാറുവമ്മയും' .   രണ്ടാളും തർക്കവും, ഒച്ചയും കേട്ടു. ഇത് പതിവായതിനാൽ ഞാനങ്ങോട്ടു വലിയ ശ്രദ്ധ കൊടുത്തില്ല. ഇത്തിരി കഴിയുമ്പം കാണാം രണ്ടാളും കൂടി മുറുക്കിത്തുപ്പി നാട്ടുവിശേഷോം പറഞ്ഞിരിക്കുന്നെ.... ചേച്ചീടെ മോൻ രവി അവന്റെ വീട്ടിലോട്ടു പോവാണെന്നും പറഞ്ഞ് മുറ്റത്തോട്ടിറങ്ങുന്നതിനിടയിൽ പറഞ്ഞു " ഇവർക്ക് രണ്ടിനും ഒരു ജോലീവില്ലേ അമ്മായീ .... രാവിലെ തുടങ്ങിയോ ബഹളം..." " ദോശ കഴിച്ചിട്ട് പോവാം.... " ന്നു ഞാൻ പറഞ്ഞിട്ടും അവനതു കൂട്ടാക്കാതെ "അമ്മേടടുത്തു ചെന്ന് കഴിച്ചോളാം" ന്നും പറഞ്ഞ് റോഡിലേക്കിറങ്ങി കിഴക്കോട്ടു നടന്നു. സ്കൂൾ പഠിത്തം കഴിഞ്ഞ ചെക്കൻ ഇങ്ങനെ തെക്കു വടക്കു നടപ്പു തന്നെ.  തുടർപഠനത്തിന് ചേച്ചി നിർബന്ധിച്ചും പറഞ്ഞും മടുത്തു. അവനിതുവരെ ' എന്ത്  പഠിത്തം' ഇനി പഠിക്കണം ന്നൊരു നിഗമനത്തിലുമെത്തിയിട്ടുമില്ല. ആരെങ്കിലും ഉപദേശിച്ചാൽ അവനതനുസരിക്കയുമില്ല.   .എല്ലാ ദിവസവും വൈകുന്നേരം കിടക്കാനായി അവൻ വീട്ടിലെത്തുന്നത് അമ്മയ്ക്കേറെ ആശ്വാസമാണ്... " വീട്ടിലൊരാൺതരിയുണ്ടല്ലോ ..... വൈകിട്ട് എന്തേലും ഒരത്യാവശ്യം വന്നാൽ....  " ഇതാണമ്മയുടെ ന്യായം.  സഹായത്തിനായി ആകെയുള്ളൊരു ആൺതരിയെ ഇങ്ങോട്ടു പറഞ്ഞുവിട്ടിട്ട് അവിടെ ചേച്ചിയും, മോളും തന്നെയാണ് രാത്രി കഴിച്ചുകൂട്ടൽ. രണ്ടിടത്തെയും ആണുങ്ങൾ മറുനാട്ടിൽ വിയർപ്പൊഴുക്കി മാസാമാസം കൃത്യമായി ഒരു തുക ഇങ്ങെത്തിക്കുന്നതുകൊണ്ട് നാട്ടിൽ അത്യാവശ്യം സുഭിക്ഷമായിത്തന്നെ കാര്യങ്ങൾ നീങ്ങുന്നു. 

ഇനി ചേച്ചീടെ മോൻ രവീടെ കാര്യം പറഞ്ഞാൽ അവനെപ്പോലൊരു തികഞ്ഞ ധൈര്യശാലി ഈ മലയാളക്കരയിലുണ്ടോ എന്ന്  സംശയം .... ആരോടും എന്തും തുറന്നടിച്ചു പറയുന്നതിൽ അവനു യാതൊരു മടിയുമില്ല... ഇഷ്ടക്കേട് കണ്ടാൽ അവനപ്പോൾ തന്നെ അത് വിളിച്ചുപറയും... 
  ഇതൊക്കെയാണെങ്കിലും രാത്രിയായാൽ ഇവന്റെ ഈ തന്റേടവും, ധൈര്യവും ഒക്കെ എവിടെപ്പോയൊളിക്കുന്നു എന്നു  സംശയം "തോന്നിയിട്ടുണ്ട്..  രാത്രി പട്ടിയെ അഴിച്ചു വിടുന്നതും, ഗേറ്റു പൂട്ടുന്നതും ഒക്കെ പാറുവമ്മയുടെ ജോലിയാണ്. ഇരുട്ടായാൽ പിന്നെ അവൻ ആണാണെങ്കിൽ മുറ്റത്തൊട്ടിറങ്ങില്ല....  ഇനി കറന്റ് പോയാലോ...  ഓടി അമ്മമ്മയുടെ കട്ടിലിൽ കയറും..... പിന്നെ അവൻ അങ്ങോട്ടോ ഇങ്ങോട്ടോ ചലിക്കില്ല... ടോർച്ചു കണ്ടുപിടിക്കുന്നതും, മെഴുകുതിരി കത്തിക്കുന്നതും എല്ലാം ഞാനും പാറുവമ്മയും ചേർന്നാണ്....  ഇതൊക്കെയാണ് രവീടെ വിശേഷങ്ങൾ...  ന്നാലും ഒരാൺതരി വീട്ടിലുള്ളത് ഒരാശ്വാസമല്ലേ.... 

അതവിടെ നിൽക്കട്ടെ.... പാറുവമ്മയുടെയും, അമ്മയുടെയും ചമ്മന്തിത്തർക്കത്തിൽ പാറുവമ്മ തന്നെ ജയിച്ചു. അല്ലെങ്കിലും പല കാര്യങ്ങളിലും അങ്ങനെയൊക്കെത്തന്നെയേ സംഭവിച്ചിട്ടുള്ളൂ താനും... പാറുവമ്മയെ തോൽപ്പിക്കാൻ അമ്മയെന്നല്ല ദൈവംതമ്പുരാൻ  മുകളീന്നിറങ്ങി വന്നാലും കഴിയുമെന്ന് തോന്നുന്നില്ല എന്നു ചില സന്ദർഭങ്ങളിൽ തോന്നീട്ടുണ്ട്.  മുളകരച്ച ചമ്മന്തി കൂട്ടിത്തന്നെ ഞാനും, അമ്മയും ദോശ കഴിച്ചുകൊണ്ടിരിക്കുമ്പോൾ 'അമ്മ ഇടയ്ക്കിടെ "..... ശ്ശ്...... ശ്ശ്..... എന്ന്  എരിവൂറുന്നതു  കേൾക്കാമായിരുന്നു.  
ഉച്ചക്കത്തെ ഭക്ഷണം തയ്യാറാക്കൽ തകൃതിയായി നടക്കുന്നു. വേവിക്കാനുള്ള ചക്കയൊരുക്കാനായി 'അമ്മ അടുക്കളയിൽത്തന്നെ കൂടിയിരിക്കുന്നതിനാൽ ഇടയ്ക്കു ' മറുത' ക്കാര്യം പാറുവമ്മയുമായി സംസാരിക്കാനേ സാധിക്കുന്നില്ല. 
" ന്നാലും പാറുവമ്മേടെ നെഞ്ചത്തു തന്നെ ചവിട്ടിയിട്ടു പോയ ആ ..." മറുത"... അതു തന്നെ മനസ്സിൽ ദഹിക്കാതെ ഇങ്ങനെ കിടക്കുന്നു. 
ഉച്ചയൂണു കഴിഞ്ഞതും പാറുവമ്മയും, അമ്മയും അടുക്കളപ്പുറകിലെ നീളൻവരാന്തയിൽ ഇരുന്നു കഥ പറച്ചിലും, മുറുക്കും മുറക്ക് നടക്കുന്നു. ഞാൻ വെറുതെ ഉമ്മറത്തു വന്ന് റോഡിലേക്കും നോക്കിയിരുന്നു. പോസ്റ്റുമാൻ നേരത്തെ പോകുന്നത് കണ്ടിരുന്നു... ഏട്ടന്റെ കത്തിന്നും ഉണ്ടായിരുന്നില്ലല്ലോ എന്ന ഒരു സങ്കടം... മനസ്സിൽ... ഇനിയിപ്പം ഒത്തിരി സങ്കടം തോന്നിയാൽ പഴയ കത്ത് ഒന്നൂടെടുത്ത് വീണ്ടും വായിച്ചു സങ്കടം തീർക്കാൻ നോക്കും.... ഏട്ടന്റെ കത്തിലാണെങ്കിലോ ഉപദേശങ്ങളും, നിർദ്ദേശങ്ങളും അല്ലാണ്ട് വേറൊരു വാചകോം കാണില്ല.... " ചെക്കപ്പിന്റെ ഡേറ്റായാൽ കറക്ട് ഹോസ്പിറ്റലിൽ പോവണം.... കൂട്ടിനു ചേച്ചിയെ വിളിച്ചോണ്ടു പോവണം.... ഓട്ടോയിലൊന്നും പോവരുത്..... ഉറപ്പായും രാജന്റെ ടാക്സി വിളിച്ചു പോയാൽ മതി... ഫ്രൂട്ട് സ് ഒക്കെ നല്ലോണം കഴിക്കണം... ആരോഗ്യം ശ്രദ്ധിക്കണം.... അമ്മേം, പാറുവമ്മേം എന്തു പറയുന്നു.... അമ്മയോട് താഴെ തൊടിയിലോട്ട് ഒന്നും ഇറങ്ങിപ്പോവരുത് എന്നു പറയണം... അവിടൊക്കെ ആകെ ഇടിഞ്ഞും, പൊളിഞ്ഞും കിടക്കുവാ.... അവിടെങ്ങാനും ചെന്ന് മറിഞ്ഞു വീണാൽ..... രവി വല്ല കോഴ്സിനും ചേർന്നോ.... അതോ......   എല്ലാരോടും അന്വേഷണം പറയുക.... എനിക്ക് സുഖം തന്നെ... സസ്നേഹം..." തീർന്നു. ഇതൊക്കെത്തന്നെ ഏട്ടന്റെ കത്തിലെ സ്ഥിരം പല്ലവികൾ.. പുതുമയായി ഒന്നും കാണില്ല.
 എങ്കിലും ഓരോ കത്തു വരുമ്പോഴും ആശയോടെ വായിച്ചു നോക്കും..... എവിടെയെങ്കിലും സ്നേഹമധുരമായ ഒരു സംബോധനയോ..... വിളിയോ... ഉണ്ടോ.... എവിടെ..... . ഏട്ടന്റെ രീതികൾ ഇങ്ങനെയൊക്കെത്തന്നെ. കുട്ടികളോട് പെരുമാറുന്ന രീതി...... എന്നും ഉപദേശങ്ങളും... പഠിപ്പിക്കലും. ഏട്ടന്റെ ഈ രീതി കാണുമ്പോൾ വല്ല സ്കൂളിലോ, കോളേജിലോ മാഷാകുന്നതായിരുന്നു ഏട്ടനു പറ്റിയ പണി എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.  ഇനിയിപ്പം ഏട്ടന്റെ ഉപദേശങ്ങളും, നിർദ്ദേശങ്ങളും കേൾക്കാൻ പരുവത്തിൽ ഇവിടൊരാളുള്ളത് 'ചേച്ചീടെ മോൻ രവി..'  അവനാണെങ്കിലോ അമ്മാച്ചനെ കണ്ടുകഴിഞ്ഞാൽ പിന്നെ പോണവരെ ഈ വഴിക്കടുക്കില്ല. ഏട്ടൻ വന്നു കഴിഞ്ഞാൽ അവനെ ഒന്നുപദേശിക്കാനായി ഇങ്ങോട്ടു വിളിച്ചാൽ അവൻ ' പിന്നെ വരാം.... പിന്നെ വരാം...' ന്നു പറഞ്ഞ് കൂടിക്കാഴ്ച നീട്ടിക്കൊണ്ടുപോവും. ഇനി അങ്ങോട്ട് ചെന്നാലോ... അവനെങ്ങനെയെങ്കിലും ഈ ന്യൂസ് മണത്തറിഞ്ഞ് അപ്പഴേ അവിടെനിന്നെങ്ങോട്ടെങ്കിലും മുങ്ങും. പിന്നെ ഏട്ടനു പറയാനുള്ള ഉപദേശങ്ങളും, വഴക്കുപറച്ചിലും എല്ലാം ചേച്ചിയെ പറഞ്ഞു കേൾപ്പിച്ചിട്ടു പോരും... പാവം ചേച്ചി... " ഞാനെന്തു ചെയ്യാനാടാ...." എന്നു സങ്കടം പറഞ്ഞിരിക്കുകയും ചെയ്യും. ഇതൊക്കെത്തന്നെയാണ് ഇവിടുത്തെ പതിവുരീതികൾ. 
മുറുക്കിയും, നട്ടുവർത്തമാനം പറഞ്ഞും ഇരുന്ന പാറുവമ്മേടേം, അമ്മേടേം അനക്കം കേൾക്കുന്നില്ല.... രണ്ടാളും ഉച്ചമയക്കത്തിലാണ്ടുകാണും . ഉച്ചകഴിഞ്ഞത്തെ വെയിലുമങ്ങിത്തുടങ്ങിയിരുന്നു. നേരിയ കാറ്റുള്ളതുകൊണ്ട് സുഖം തോന്നി ഞാനാ ഉമ്മറത്തെ അരഭിത്തിയിൽ കാലുനീട്ടിവച്ചു ചാരി ഇരുന്നു.  ചേച്ചീടെ മോൻ രവി കൂട്ടുകാരൻ ജോസൂട്ടിയുടെ സ്കൂട്ടറിന്റെ പിറകിൽ നിന്നിറങ്ങി ഗേറ്റ് തുറന്ന് അകത്തേക്ക് വന്നു. ജോസൂട്ടി വണ്ടിയോടിച്ചുപോയി.  വന്ന പാടെ രവി ചോദിച്ചു " അമ്മായി എന്താ ദുഃഖിച്ചിരിക്കുന്നെ....." ഞാൻ ഒന്നുമില്ലെന്ന അർത്ഥത്തിൽ തലയാട്ടിക്കാണിച്ചു.  അവൻ അവിടെക്കിടക്കുന്ന ചൂരൽക്കസേരയിൽ ഇരുന്നുകൊണ്ടു പറഞ്ഞു 
" അമ്മാവനോട്  ലാൻഡ് ഫോണിന് അപേക്ഷ കൊടുക്കട്ടേന്ന് ചോദിക്ക്.... അമ്മാവൻ ഫോൺ വിളിക്കുമ്പോഴെല്ലാം അമ്മേടടുത്തോട്ടു ഓടണ്ടാല്ലോ.... തന്നേമല്ല അമ്മായിക്ക് ഫോൺ വരുന്നേന് എന്തിനാ അമ്മമ്മ പിറകെ വരുന്നേ....അമ്മമ്മക്കിവിടിരുന്നാൽ പോരെ...." അവന്റെ സംശയം. 
ആഴ്ച്ചേല് ഒരിക്കലുള്ള ഫോൺ വിളി.... അതും രാത്രിയായതിനാൽ അന്നവിടെ തങ്ങാറാണ് പതിവ്. ആദ്യമൊക്കെ അമ്മയുടെ വരവ് ചേച്ചി സ്നേഹരൂപേണ വിലക്കിയെങ്കിലും " പിന്നെ നിനക്കെന്തറിയാം ..... വയറു നിറഞ്ഞു നിൽക്കുന്ന പെണ്ണിനെയല്ലേ ഇങ്ങനെ നീയൊക്കെ പറേന്നപോലെ വിടാൻ ..." എന്ന് പറഞ്ഞുകൊണ്ട് 'അമ്മ ചേച്ചീടെ നാവടക്കി. നീപ്പം ആഴ്ച്ചേലെ ആ ദിവസമെത്തിയാലോ...... ഏതോ വലിയ ദൂരയാത്രക്കുള്ള തയ്യാറെടുപ്പു പോലെയാകും അന്നത്തെ ദിവസം... ഉച്ച കഴിയുമ്പോഴേ 'അമ്മ ചോദിച്ചു തുടങ്ങും " നീ കുളിച്ചുവോ....  വേഗം വേണം... അന്തിക്കൂരാപ്പിനു  നടന്നു പോവാൻ പറ്റില്ല.... വയറു നിറഞ്ഞു നിൽക്കുന്ന പെണ്ണാണെന്നോർമ്മ വേണം..... " .  ഹോ.... എന്റീശ്വരാ.... ഇത് കേട്ടുകേട്ട് ഞാൻ മടുത്തു " എന്ത് പറഞ്ഞാലും വയറു നിറഞ്ഞു നിൽക്കുന്ന പെണ്ണ്.." പാറുവമ്മക്കും അമ്മേടെ നിർദ്ദേശങ്ങൾ കിട്ടും.... " പാറൂ.... ഞങ്ങളു വൈകിട്ടങ്ങോട്ടു പോവാ.. .. രാവിലെ ഇങ്ങെത്തിക്കൊള്ളാം... ചെക്കനുണ്ടെങ്കിലും നിന്റെയൊരു ശ്രദ്ധ എല്ലായിടത്തുമുണ്ടാവണേ.... " ഇതൊക്കെ അമ്മേടെ സ്ഥിരം പല്ലവികൾ.  ഇത് കേൾക്കുമ്പോഴോ പാറുവമ്മ അത് പിടിക്കാത്തമാതിരി പൊറുപൊറുക്കുന്നതു കേൾക്കാം. ഈ ഇഷ്ടക്കേട് പാറുവമ്മയുടെ സംസാരത്തിൽ ഇടയ്ക്കിടെ വരാറുമുണ്ട്. 'അമ്മ കേൾക്കാതെ പാറുവമ്മ പറയും " പിള്ളേര് സംസാരിക്കുന്നിടത്തു ഈ അമ്മയ്ക്കെന്താ കാര്യം... വീടും, പറമ്പും ഇട്ടെറിഞ്ഞേച്ച്  ഒരു സർക്കീട്ട്..." 
രവി വീണ്ടും പറഞ്ഞു " അമ്മായി അമ്മാവനോട് പറയു ലാൻഡ് ഫോണിന് അപ്ലൈ ചെയ്യട്ടെന്നു... അല്ലെൽത്തന്നെ ഫോൺ വിളിക്കുന്നെനെന്തിനാ അമ്മായീടെ കൂടെ അമ്മമ്മ വരുന്നേ.... " 
ഞാൻ പറഞ്ഞു" എനിക്കറീല്ല രവി ഞാനൊന്നും അമ്മയോട് പറയാൻ പോണില്ല .... ഇനിയിപ്പം അതുമതി..." 
അവൻ ദേഷ്യം പിടിച്ചു പറഞ്ഞു " അമ്മായിക്ക് പേടിയാണേൽ ഞാൻ പറയാം..... ഇനി രാത്രി എന്നെ ഏല്പിച്ചുപോയാൽ ഞാനിവിടെ കിടക്കില്ല... ഈ പാറുവമ്മയുണ്ടല്ലോ ... . നിങ്ങൾ രണ്ടാളും ഇവിടൂന്നിറങ്ങിക്കഴിഞ്ഞാൽ പിന്നെ എന്റെ നേരെ വലിയ ഭരണമാ...  ന്നിട്ട് ഇടയ്ക്കിടെ പറേകേം ചെയ്യും ' അമ്മേം മോളും വീടും കളഞ്ഞേച്ചു സർക്കീട്ടു പോയിരിക്കുവാന്ന്...." 
" കഴിഞ്ഞ ദിവസം നിങ്ങളങ്ങോട്ടു പോയന്ന് ഒരു സംഭവമുണ്ടായി..." 
ഞാൻ ആകാംക്ഷാപൂർവം ചോദിച്ചു " എന്ത് സംഭവം?" 
അവൻ പറഞ്ഞു " അതോ.... അന്ന് ഞാൻ ചുമ്മാ ജോസൂട്ടിയേം കൂട്ടിയാ കിടക്കാൻ വന്നേ.... ചുമ്മാ ഒരു കൂട്ടിനാ അവനെ കൂട്ടിയെ...."   ( അതേപോലും അവനൊറ്റയ്ക്കു കിടക്കാൻ പേടിയായിട്ടാണെന്നുള്ള സത്യം എനിക്കറിയാമെങ്കിലും ഞാനതു ഭാവിക്കാനേ പോയില്ല...") 
അവൻ പറഞ്ഞു " ഈ പാറുവമ്മയുണ്ടല്ലോ... ... രാത്രി എട്ടുമണിയായപ്പഴേ പാതിരാത്രിയായെന്ന് പറഞ്ഞ് ഞങ്ങൾക്ക് ചോറ് വിളമ്പിത്തന്നു.  പാറുവമ്മ ചോറുണ്ടു വന്നതും  ടീ വി കണ്ടോണ്ടിരുന്ന ഞങ്ങളെ ബഹളം വച്ചോടിച്ചു  'പോയിക്കിടന്നുറങ്ങിക്കോ.... ടീ വി ഓഫ് ചെയ്തോ... പാതിരാത്രിയായി... എനിക്കുറങ്ങണം... ' എന്നും പറഞ്ഞ്. 
ഞങ്ങളു രണ്ടും കതകടച്ചു കിടന്നു. ടീ വിയിൽ നല്ല ഹിന്ദി ഫിലിം കണ്ടിരുന്നതാ ഞങ്ങൾ.... പാവം ജോസൂട്ടിയെ ഞാൻ നിർബന്ധിച്ചു വിളിച്ചോണ്ടു വന്നതാ.... എന്നിട്ടോ... ഈ പാറുവമ്മേടെ പെരുമാറ്റം.... ശരിക്കും എന്നെ ഇൻസൾട്ട് ചെയ്യുകയായിരുന്നു അവന്റെ മുൻപിൽ വച്ച്... " 
അവൻ  ചിരി തുടങ്ങി. 
" ചിരിക്കാതെ കാര്യം പറ രവീ... എന്നിട്ട് ന്താ ഉണ്ടായേ..." ഞാൻ ചോദിച്ചു.
അവൻ ശബ്ദമടക്കി ചോദിച്ചു " എവിടെ രണ്ടാളും.... അനക്കമില്ലല്ലോ.." 
ഞാൻ പറഞ്ഞു " പിറകുവശത്താ..  ഉറക്കമാ.." 
അവൻ തുടർന്നു " ഞങ്ങൾ കിടന്നു .  മണി ഒൻപതര ആയുള്ളൂ....  ഇത്രയും നേരത്തെ ഉറങ്ങിപ്പതിവില്ലെന്നും വീട് മാറിക്കിടന്നിട്ട് ഉറക്കം വരുന്നില്ലെന്നും പറഞ്ഞ് ജോസൂട്ടി തിരിഞ്ഞും, മറിഞ്ഞും കിടക്കുന്നതു കണ്ടു. ഞാനങ്ങോട്ടു മയക്കം പിടിച്ചിരുന്നു.... ഒരു അലറിച്ചയും.... ബഹളവും കേട്ടാണ് ഞെട്ടിയുണർന്നത്..... നോക്കുമ്പോൾ ജോസൂട്ടി പേടിച്ചു വിറച്ച് എന്റെ കട്ടിലിന്റെ അരികിൽ നിൽപ്പുണ്ട്....  ഞങ്ങൾ കിടക്കുന്ന മുറി അടഞ്ഞു തന്നെ കിടക്കുന്നു. പുറത്തു പാറുവമ്മയുടെ ഒച്ചയാണ്.... ' ആരാത്.... അയ്യോ.....' ന്നൊക്കെ പറയുന്നു. ഞാൻ വേഗം ചാടിയെണീറ്റു...... ഡോർ തുറക്കാൻ തുടങ്ങുമ്പോൾ ജോസൂട്ടി ഓടിവന്ന് എന്നെ വിലക്കി...' എടാ... എനിക്കൊരബദ്ധം പറ്റി..... ഞാൻ ഇത്തിരി തണുത്ത വെള്ളം കുടിക്കാൻ എടുക്കാനായി ഫ്രിഡ്ജിന്റെ അടുത്തോട്ടു ചെന്നതും എന്തോ കാലിൽ തട്ടി..... ഇരുട്ടായതിനാൽ ആദ്യം ഒന്നും മനസ്സിലായില്ല....അലറിച്ച കേട്ടപ്പഴാ പിടി കിട്ടിയേ... പാറുവമ്മയാണെന്ന്...... എന്നെ കണ്ടില്ല കേട്ടോ..... ഞാനോടിക്കയറി വാതിലടച്ചു. ' ജോസൂട്ടി അണച്ചുകൊണ്ടിത്രയും പറഞ്ഞതും പുറത്തെ ഹാളിൽ പാറുവമ്മ ലൈറ്റിടുകേം, ഏതാണ്ടൊക്കെ വിളിച്ചു പറേന്നതുംകേൾക്കാമായിരുന്നു.  
ഞാനവനോടു പറഞ്ഞു " മിണ്ടാതെ കിടന്നുറങ്ങിക്കോ... ഇല്ലേൽ പാറുവമ്മേടെ വക ചീത്തവിളി ഉറപ്പ്" .  ജോസൂട്ടി എന്നോട് കെഞ്ചി " എടാ എന്റെ തൊണ്ട ഉണങ്ങുന്നു..... ഇത്തിരി വെള്ളം.... പ്ളീസ് എന്ന് പറഞ്ഞ് " ഞാനവനോട് പറഞ്ഞു " നിനക്ക് പാറുവമ്മേടെ സ്വഭാവം അറീല്ല... രാത്രിയാണെന്നൊന്നും അവർ നോക്കില്ല.... നമ്മളെ രണ്ടിനേം അടിച്ചു  വെളിയിലിറക്കും... അനങ്ങാതെ.... കിടന്നുറങ്ങാൻ നോക്കിക്കോ.... 
രാവിലെ എണീറ്റ് ഫ്രിഡ്ജിൽ നിന്നും ഒരു കുപ്പി തണുത്ത വെള്ളം ' മട മടാ' ന്ന് കുടിച്ചുകൊണ്ട് ജോസൂട്ടി എന്നോട് വന്നു പറഞ്ഞു " ഇനി രാത്രി നിനക്ക് കൂട്ടു കിടക്കാൻ എന്റെ പട്ടി വരും .."   തൊണ്ടയൊ ണങ്ങീട്ടു അവൻ രാത്രീല് ഒറ്റപ്പോള കണ്ണടച്ചില്ലെന്നു... ഞാനന്നേരവും അവന്റെ വായടച്ചുപിടിച്ചു പറഞ്ഞു.." പാറുവമ്മ കേൾക്കണ്ട..." 
ഇത്രയും നേരം ചിരി അടക്കിയിരുന്ന ഞാൻ രവിയോട് ചോദിച്ചു " അപ്പൊ.... ഈ ജോസൂട്ടിയായിരുന്നല്ലേ  പാറുവമ്മേ ചവിട്ടിയ മറുത..." 
അവൻ അന്ധാളിച്ചു ചോദിച്ചു " മറുതയോ... അതാരാ..."
ഞാൻ പാറുവമ്മ പറഞ്ഞ ' മറുത'ക്കാര്യം അവനെ പറഞ്ഞു കേൾപ്പിച്ചു..  ഞങ്ങളുടെ രണ്ടാളുടെയും ചിരി അൽപ്പം ഉച്ചത്തിലായപ്പോൾ അമ്മയുടെ വിളി വന്നു " കൊച്ചെ... ആരാടീ... അവിടെ..."
ഇനിയിപ്പം ഇതിനും 'അമ്മ പറയുവാരിക്കും ഗർഭിണിപ്പെണ്ണുങ്ങൾ ഇങ്ങനെ ഒച്ച വച്ച് ചിരിക്കാൻ പാടില്ലാന്ന്...' ഈശ്വരാ.... ഇതെന്തൊരു കഷ്ടം! 
ഞാനുറക്കെപ്പറഞ്ഞു " രവിയാ ....അമ്മേ...."
'അമ്മ വീണ്ടും എന്തോ പറയുന്നതു കേട്ട് ഞാനകത്തേക്കു പോകാനായി എഴുന്നേൽക്കുമ്പോൾ രവി പറഞ്ഞു " അമ്മായീ.... പാറുവമ്മയ്ക്കു തിരുത്തിക്കൊടുക്കാനൊന്നും പോവണ്ട... അത് ' മറുത' യാണെന്നു തന്നെ വിചാരിച്ചോട്ടെ... ഇല്ലേൽ എനിക്ക് ചെവിതല കേട്ടു കിടക്കേണ്ട... " 
ഞാൻ പറഞ്ഞു " ജോസൂട്ടി  മറുത....." . വീണ്ടും അതോർത്തു ഞങ്ങൾ ചിരിക്കുമ്പോൾ അമ്മേടെ വിളി വീണ്ടും അകത്തൂന്ന്.... " ഓ ഈ അമ്മേടെ ഒരു കാര്യം.... ഒരു സമാധാനവും തരില്ലാന്നു വച്ചാൽ......" മനസ്സിൽ പറഞ്ഞുകൊണ്ട് ഞാനകത്തേക്കു നടക്കുമ്പോൾ വലിയ ആശ്വാസം.... അകാരണമായ ' മറുത' ഭയം ഒഴിഞ്ഞുപോയ ആശ്വാസം... 
എല്ലായിടത്തും നോട്ടം ഉണ്ടാവണേ ന്നു 'അമ്മ ഓർമ്മപ്പെടുത്തിയതിനു നോട്ടം എല്ലായിടവും ചെന്നെത്താനായി ഹാളിൽ പാ വിരിച്ചുകിടന്ന പാറുവമ്മയ്ക്കു പറ്റിയ അബദ്ധം..... പാവം പാറുവമ്മ. 
{പഴമക്കാർ അന്നു പറഞ്ഞു തന്ന ഉപദേശങ്ങൾ എത്രയോ വിലപ്പെട്ടതാണെന്നു നാം വൈകിയേ മനസ്സിലാക്കൂ... " മൂത്തവർ വാക്കും മുതുനെല്ലിക്കയും ആദ്യം കയ്ക്കും... പിന്നെ  ഇനിക്കും ( മധുരിക്കും) " .  }

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
ശുഭം 
ഗീതാ ഓമനക്കുട്ടൻ .




28 comments:

  1. ഒറ്റ വീർപ്പിനു വായിച്ചു. ഏതു കാലത്തെ കഥയെന്ന് സ്പഷ്ടമല്ലെങ്കിലും കത്തും ലാൻഡ് ഫോണിനുള്ള അപേക്ഷയും കുറെ വർഷങ്ങൾ പിന്നോട്ട് നമ്മെ നടത്തുന്നുണ്ട്. പെൺവിചാരങ്ങൾ കാച്ചെണ്ണയുടെ നൈർമല്യത്തോടെ എമ്പാടും തങ്ങി നിൽക്കുന്നു. മറുതയുടെ രഹസ്യമറിഞ്ഞ ചിരിപോലും സങ്കൽപിക്കാനാവും. രവിയെ ഏതോ ഇടവഴിയിൽ വച്ചു കണ്ടിട്ടുള്ളതുപോലെ.

    തുടരുക.. ആശംസകൾ.

    ReplyDelete
    Replies
    1. നന്ദി..... സ്നേഹം....

      Delete
  2. പാറുവമ്മേടെ മറുത.. ആള് കൊള്ളാലോ.

    ReplyDelete
    Replies
    1. സുധീർ ഭായ് ... വളരെ സന്തോഷം ഈ വാക്കുകൾക്ക്...

      Delete
  3. ആദ്യ പ്രസവത്തിന് നാട്ടില്‍ പോയി നിന്ന കാര്യം ഓര്‍ത്തു പോയി ഗീത... ഇതുപോലെ ഒരൂട്ടം ഉപദേശങ്ങള്‍ കൊണ്ട് നിന്ന് തിരിഞ്ഞൂടായിരുന്നു രണ്ടു വീട്ടിലും!അനുഭവമുള്ളത് കൊണ്ടാവും ഒട്ടും മുഷിഞ്ഞില്ല വായന...

    ReplyDelete
    Replies
    1. മുബീ... എന്താ പറയേണ്ടേ... ഒരുപാടു സന്തോഷം ഉണ്ട് കേട്ടോ...

      Delete
  4. This comment has been removed by the author.

    ReplyDelete
  5. സംഭവം കൊള്ളാം. നന്നായി അവതരിപ്പിക്കുകയും ചെയ്തു. എന്തോ ഒരു അടുക്കും ചിട്ടയും ഇല്ലാത്തതു പോലെ തോന്നി. ഒന്നിൽ നിന്നും മറ്റൊന്നിലേക്കു പോകുമ്പോൾ ഒരു ഗ്യാപ് അനുഭവപ്പെട്ടു. അൽപ്പം നീളം കൂടിയത് പോലെയും.അത് പോലെ മറുത ആയിരുന്നു ഹൈലൈറ്റ്. അത് effective ക്ളൈമാക്സ് ആക്കാൻ കഴിഞ്ഞില്ല എന്ന്തോന്നുന്നു. മോശമായിട്ടില്ല ഒട്ടും.രസകരവും ആയി.

    ReplyDelete
    Replies
    1. ബിപിൻ സർ , ഒരുപാടു സന്തോഷം... അപാകതകൾ ചൂണ്ടിക്കാട്ടിത്തന്നത് മനസ്സിലാക്കുന്നു. നന്ദി സർ.

      Delete
  6. കൊള്ളാട്ടോ നല്ല രസമുണ്ടായിരുന്നു വായിക്കാൻ

    ReplyDelete
    Replies
    1. ശ്രീപ്രിയ .. ഇഷ്ടം...

      Delete
  7. വീട്ടിൽ രണ്ട്‌ പെൺകുട്ടികൾ ഇതേ അവസ്ഥയിൽ നിൽക്കുന്നതുകാരണം മനുഷ്യനൊരു സമാധാനവുമില്ല.വൈകിട്ട്‌ ആറുമണിയായാൽ ഇവർക്ക്‌ പുറത്തിറങ്ങാനുള്ള സ്വാതന്ത്ര്യം പോലുമില്ല.ഒരു തരത്തിൽ പറഞ്ഞാൽ ഇങ്ങനെയുള്ള നിർദ്ദേശങ്ങൾ അവഗണിക്കാവുന്നതല്ലായെന്നാ എന്റെ ഒരു തോന്നൽ..
    കഥ വളരെ നന്നായി.നല്ല ഇഷ്ടമായി ട്ടോ.(അല്ലെങ്കിലും ഗീതച്ചേച്ചീടെ ഏത്‌ കഥയാ മോശമായിട്ടുള്ളത്‌?)

    ReplyDelete
    Replies
    1. സുധീ .... ഇതിലൊക്കെ ഇത്തിരി കാര്യം ഇല്ലാതില്ല... കഥ ഇഷ്ടമായില്ലേ... സന്തോഷം.

      Delete
  8. കൊള്ളാം ....മാടനും മറുതായും ഒക്കെ പേടിപ്പിക്കുന്ന ഒരു കുട്ടിക്കാലം ..എല്ലാം ഓർമ്മ മാത്രം ...നന്നായി യിരിക്കുന്നു

    ReplyDelete
    Replies
    1. സന്തോഷം.... സ്നേഹം.....

      Delete
  9. വായിച്ചു. തുടക്കം വളരെ ഇഷ്ടമായി. നാടന്‍ എന്നൊക്കെ പറയുന്ന ഒരു സുഖം. വായിച്ചു പോകാന്‍ രസമുണ്ട്. അല്‍പ്പം നീളം കൂടിയോ എന്നൊരു സംശയം മാത്രം. ഏറെ ഇഷ്ട്ടമായി ആശംസകള്‍.

    ReplyDelete
    Replies
    1. വരവിലും ,വായനയിലും ഏറെ സന്തോഷം. ഇത്തിരി നീളം കൂടിപ്പോയി എന്നറിയാം. എന്തോ ഒന്നും വെട്ടിത്തിരുത്താൻ തോന്നിയില്ല .. എഴുതി വന്നപ്പോൾ ഇങ്ങനെയായി.

      Delete
  10. കഥ ഇഷ്ടപ്പെട്ടു , പക്ഷെ നീളം കഥയുടെ ഒഴുക്കിനെ ഇല്ലാതാക്കി (ഇത്രയും നീട്ടി പറയണമായിരുന്നോ?)

    ReplyDelete
    Replies
    1. ഹായ് ... ഈ വരവിൽ സന്തോഷം.. ഇത്തിരി നീളം കൂടിപ്പോയി എന്നറിയാം... എന്തോ എഴുതിവന്നതൊന്നും വെട്ടിക്കളയാൻ മനസ്സ് വന്നില്ല.

      Delete
  11. സംഭവം കൊള്ളാം...
    YES
    മൂത്തവർ വാക്കും മുതുനെല്ലിക്കയും ആദ്യം കയ്ക്കും... പിന്നെ മധുരിക്കും....

    ReplyDelete
    Replies
    1. സർ,
      ഈ വരവിലും, വായനയിലും ഏറെ സന്തോഷം.

      Delete
  12. രചന ഇഷ്ടപ്പെട്ടു.രസകരമായി അവതരിപ്പിച്ചിരിക്കുന്നു.
    കുട്ടികളില്‍ ജിജ്ഞാസ വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള മുത്തശ്ശിമാരുടെ കഥചൊല്ലല്‍...
    മുത്തശ്ശി കഥചൊല്ലല്‍ നിര്‍ത്തുമ്പോള്‍ "എന്നിട്ടോ മുത്തശ്ശി?"എന്നുചോദിച്ചത് ..ഓര്‍മ്മയിലുണ്ടോ?
    മനുഷ്യമനസ്സിന്‍റെ ഇനിയെന്തെന്നറിയാനുള്ള ത്വരയെ ഉദ്ദീപിപ്പിക്കുന്നവിധം തയ്യാറാക്കുന്നതാണ്‌ വാരികകളിലെ തുടര്‍ക്കഥകളും,ടിവി സീരിയലുകളും...
    പാവംപാറുവമ്മയും,മറുതയും...
    ആശംസകള്‍


    ReplyDelete
    Replies
    1. സർ,
      വന്നതിലും വായിച്ചതിലും ഒരുപാടു സന്തോഷം.

      Delete
  13. നന്നായി ഹോം വര്‍ക്ക് ചെയ്തു തയ്യാറാക്കിയ നല്ല പോസ്റ്റ്‌ .കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ക്കൊപ്പം പ്രവാസികളുടെ ഗ്രിഹാതുരത്വമുണര്‍ത്തുന്ന ആ പഴയ കാലത്തെ കത്തെഴുത്തിലേക്കും കൂടി കൊണ്ട് പോയി. എന്തൊക്കെ പുതിയ അപ് വന്നാലും മാസത്തിലൊരിക്കലോ മറ്റോ കാത്തിരുന്നു കിട്ടുന്ന ആ കത്തിന്റെ സുഖം കിട്ടില്ല ..നന്നായി എഴുതി .

    ReplyDelete
    Replies
    1. ഫൈസൽ ...
      വായിച്ചതിലും , രണ്ടുവരി കുറിച്ചതിലും ഒരുപാടു സന്തോഷം.

      Delete
  14. "പഴമക്കാർ അന്നു പറഞ്ഞു തന്ന ഉപദേശങ്ങൾ എത്രയോ വിലപ്പെട്ടതാണെന്നു നാം വൈകിയേ മനസ്സിലാക്കൂ..."

    വളരെ ശരി, ചേച്ചീ

    ReplyDelete
    Replies
    1. ശ്രീ,
      ഈ വരവിൽ ഏറെ സന്തോഷം... കുറേക്കാലത്തിനു ശേഷം ശ്രീ എന്റെ ബ്ലോഗിൽ വരുന്നത്.. അല്ലെ .

      Delete
  15. നല്ല കഥ. നന്നായി അവതരിപ്പിച്ചു. ശരിക്ക് ഈ മറുത എന്ന് പറയുന്ന സാദനം ഉണ്ടോ? ഉണ്ടെങ്കിൽ എന്താന്ന് പറഞ്ഞ് തരണേ. ഇഷ്ടായിട്ടോ. ആശംസകൾ.

    ReplyDelete