Wednesday, 20 May 2026


ചെറുകഥ 


ഒറോതാമ്മയും മഞ്ഞപ്പറങ്കാപ്പഴങ്ങളും 


അയൽവീട്ടിലെ സുമിയോടൊപ്പമാണ് മീനുവിന്റെ പള്ളിക്കൂടത്തിൽപ്പോക്ക് . കുറേദൂരം നടന്നുവേണം പള്ളിക്കൂടത്തിലെത്താൻ . ദൂരെ തോട്ടത്തിൽനിന്നും കൂട്ടമായെത്തുന്ന കുറേ കുട്ടികളുണ്ടാവും പള്ളിക്കൂടത്തിലേയ്ക്ക് . അവരുടെ കൂട്ടത്തിലെ മല്ലി എന്ന കുട്ടി മീനുവിന്റെ ക്ലാസ്സിലാണ്. അവളാണ് ഇഞ്ചക്കാട്ടെ വീട്ടിൽ മൾബറിപ്പഴങ്ങളുണ്ടെന്നും വീട്ടുകാർ കാണാതെ ചിലദിനങ്ങളിൽ ഇവർ കൂട്ടുകാർ ചേർന്ന് പറിച്ചെടുക്കാറുണ്ടെന്നും പുളിപ്പും മധുരവുമാണെന്നും അഞ്ചേക്കർ വീട്ടിൽ മംഗോഷ്ട്ടിക്കാ പഴങ്ങളും പനിനീർചാമ്പക്കയും ഉണ്ടെന്നും ഒക്കെപ്പറയാറ് .  നാലുമണിവിട്ടു പോകുന്ന നേരം ഇക്കൂട്ടർ ഓരോ കൂട്ടം കൂട്ടമായാണ് വീട്ടിലേയ്ക്കു മടക്കം . മീനുവിനും സുമിയ്ക്കും അവരോടൊപ്പം കൂടണമെന്നുണ്ടെങ്കിലും ഓട്ടത്തിലും ചാട്ടത്തിലുമൊന്നും അവരുടെയത്രയും മിടുക്കില്ലാത്തതിനാലും അച്ഛൻ വഴക്കു പറയുമെന്നു ഭയന്നും അവരോടൊപ്പം കൂടാറില്ല .

പോകുന്ന വഴിയിൽ  പറമ്പിൽനിന്ന് വേലിക്കിടയിലൂടെ വഴിയിലോട്ടു നീണ്ടുകിടക്കുന്ന വള്ളിയിൽനിന്ന് മല്ലി കുരുമുളകു പറിച്ചെടുക്കുന്നത് കണ്ട്‌ മീനുവും സുമിയും “ ഇതെന്തിനാ മല്ലീ .. എരിവല്ലേ ..” ന്നു ചോദിച്ചപ്പം “ കപ്പയ്ക്കരയ്ക്കാം.. മത്തിപൊരിയ്ക്കാനരയ്ക്കാം .. ഇതു കാണുമ്പോൾ അമ്മയ്ക്കെന്തു സന്തോഷമാവുമെന്നോ ..” എന്നു പറയുമ്പോൾ മല്ലിയുടെ കണ്ണില് സന്തോഷവും ഒപ്പം വീട്ടുകാർ കാണുന്നുണ്ടോ എന്ന വെപ്രാളവും . 

 

ഒരു നാലുമണിവിട്ടു വരുമ്പോഴായിരുന്നു മല്ലിയും കൂട്ടരും വർത്തമാനവും ചിരിയുമായി മുൻപേയും തൊട്ടുപിറകേ മീനുവും സുമിയും . ഇടത്തൊണ്ടിലെത്തിയപ്പോഴാണ് മല്ലി തിരിഞ്ഞുനിന്ന് ചോദിച്ചത് “ വരുന്നോ ഞങ്ങളോടൊപ്പം “ . തൊട്ടപ്പുറത്തെ പറമ്പിലേയ്ക്ക് കൈചൂണ്ടി അവൾ കാട്ടിക്കൊടുത്തു പഴുത്തുതുടുത്തു കിടക്കുന്ന മഞ്ഞപ്പറങ്കാപ്പഴങ്ങൾ …. മീനുവും സുമിയും ഒന്നു ശങ്കിച്ചുനിന്നപ്പോൾ മല്ലി ഉറപ്പുനൽകി “ അവിടുത്തെ ഒറോതാമ്മ ഒന്നും പറയില്ല “. പിന്നെ ഒന്നും നോക്കിയില്ല മല്ലിയ്ക്കു പുറകേ മീനുവും സുമിയും പറങ്കിമരച്ചുവട്ടിലേയ്ക്ക് …


ഓടിട്ട ആ കൊച്ചുവീടിന്റെ വരാന്തയിൽ ഒരു കലത്തിൽ നിറയെ വെള്ളം. അതിനരികെ ഒരു മഗ്ഗും ഗ്ലാസ്സും . ചില കുട്ടികൾ വെള്ളം എടുത്തു കുടിക്കുന്നു . അതിനടുത്ത് ഒരു കുട്ടയിൽ കുറച്ചു മഞ്ഞപ്പറങ്കാപ്പഴങ്ങൾ . മുതിർന്ന രണ്ടാൺകുട്ടികൾ തോട്ടികൊണ്ട് പറങ്കാപ്പഴങ്ങൾ പറിച്ചിടുന്നു . കുറേ കുട്ടികൾ ചേർന്ന് ആ പറങ്കാപ്പഴങ്ങൾ ശ്രദ്ധയോടെ പെറുക്കി കുട്ടയിൽകൊണ്ടു നിറയ്ക്കുന്നു . ഒറോതാമ്മ അതിനരികെ ഒരു കസേരയിൽ ഇരുന്നുകൊണ്ട് കുട്ടികൾക്ക് നിർദ്ദേശം കൊടുക്കുന്നുണ്ട് . തടിച്ച ശരീരപ്രകൃതം . തലനിറയെ നരച്ചമുടി പഞ്ഞിക്കെട്ടുപോലെ .. വെള്ളനിറത്തിലെയെങ്കിലും മുഷിഞ്ഞ ചട്ടയും മുണ്ടും വേഷം . അവർ പറഞ്ഞപ്പോൾ കുട്ടികൾ പറങ്കാപ്പഴം പറിക്കുന്നതു നിർത്തി എല്ലാം പെറുക്കി കുട്ടയിലിട്ട് അനുസരണയോടെ ഒറോതാമ്മയ്ക്കരികിൽ വന്നു നിൽക്കുന്നു .

ഒറോതാമ്മ ഓരോരുത്തർക്കായി പറങ്കാപ്പഴം കൊടുക്കുന്നു . തൊട്ടടുത്തു വച്ചിരിക്കുന്ന ഒരു ചെറിയ കുട്ടയിൽ പറങ്കിയണ്ടി ഇരിഞ്ഞിട്ടിട്ട് പറങ്കാപ്പഴം തിന്നാം . ഒരാൾക്ക് എത്രവേണമെങ്കിലും പറങ്കാപ്പഴം ഒറോതാമ്മ കൊടുക്കും . പക്ഷേ പറങ്കിയണ്ടി ഒറോതാമ്മയുടെ കുട്ടയിൽ വീണിരിക്കണം . മീനുവിനും സുമിയ്ക്കും കിട്ടി ഓരോ പറങ്കാപ്പഴങ്ങൾ .   ഒറോതാമ്മയ്ക്ക് എന്തോ സംശയം തോന്നിയതാണോ “ എവിടുത്തെയാ പിള്ളേരേ … നേരത്തെ കണ്ടിട്ടില്ലല്ലോ ..?” എന്നൊരു ചോദ്യം . കുട്ടയിൽ പറങ്കിയണ്ടി വീഴുന്ന ശ്രദ്ധയിൽ ഒറോതാമ്മ ആ ചോദ്യത്തിനു വല്യ പ്രാധാന്യം നൽകിയതുമില്ല മറുപടി പ്രതീക്ഷിച്ചതുമില്ല . മീനുവിനും സുമിയ്ക്കും ഈ കാഴ്ചകൾ കൗതുകമായി . എന്തൊരു സ്നേഹം ഒറോതാമ്മയ്‌ക്ക്‌ കുട്ടികളോട് . ഒറോതാമ്മയുടെ വീട്ടിലെ മഞ്ഞപ്പറങ്കാപ്പഴങ്ങളുടെ മധുരം വീട്ടിലെ ചുവന്ന പറങ്കാപ്പഴങ്ങൾക്ക് ഉണ്ടാവുമോ മീനു ഓർത്തു . 'അമ്മ പറിച്ചു മേശയിൽ വച്ചാൽ മീനു ശ്രദ്ധിക്കാറു പോലുമില്ല . 



അടുത്തദിനവും നാലുമണിവിട്ടു വരുന്നനേരം മീനുവും സുമിയും ഇക്കൂട്ടർക്കൊപ്പം കൂടി .  എന്തു രസം . മധുരമുള്ള മഞ്ഞപ്പറങ്കാപ്പഴങ്ങൾ .. പിന്നെ ഇഷ്ടം പോലെ വെള്ളം കുടിക്കാം . കുറേനേരം അവരുടെ പറമ്പിൽ കളിക്കാം . ഒറോതാമ്മ മുതിർന്ന ആൺകുട്ടികളെക്കൊണ്ട് കിണറ്റിൽനിന്ന് വെള്ളംകോരിച്ച് കലങ്ങളിൽ നിറപ്പിയ്ക്കും . അവരതെടുത്ത് ആ തിണ്ണയിൽ കൊണ്ടുവച്ചുകൊടുക്കും .  ഒറോതാമ്മ അകത്തേയ്‌ക്കെങ്ങാനും കേറിപ്പോകുന്ന തക്കം കിട്ടിയാൽ മുതിർന്ന ആൺകുട്ടികൾ ഞൊടിയിടയിൽ മൂന്നാലു പറങ്കിയണ്ടികൾ പോക്കറ്റിനുള്ളിലാക്കി ഒന്നുമറിയാത്ത ഭാവത്തിൽ നിൽക്കും . 

അങ്ങനെ കുറച്ചു ദിവസങ്ങൾ പിന്നിട്ടപ്പോഴാണ് ഓരോ ദിവസവും ഇട്ടിട്ടു വരുന്ന മീനുവിന്റെ ഉടുപ്പിലെ കറ 'അമ്മ കണ്ടുപിടിച്ചത് .  ഓണത്തിനു വാങ്ങിയ പുതിയ ഉടുപ്പിലെ കറ അമ്മയെ ചൊടിപ്പിച്ചു “ എന്താ മീനൂ ഇത് ..? സത്യം പറ ..” 'അമ്മ മീനുവിനെ ചോദ്യം ചെയ്തു.  അവൾക്കാകട്ടെ അമ്മയോട് നുണ പറയാനാവില്ല . പറങ്കാപ്പഴത്തിന്റെ കാര്യം കേട്ട് 'അമ്മ ശകാരിച്ചു “ നമ്മുടെ പറമ്പിൽ പഴുത്ത പറങ്കാപ്പഴങ്ങൾ ഉണ്ടായിട്ടാണോ നീ വല്ലവരുടെയും ..” 

മീനു പറഞ്ഞു “ അമ്മേ .. ഒറോതാമ്മയ്‌ക്ക്‌ കുട്ടികളോട് എന്തൊരു സ്നേഹമാണെന്നും കഥകൾ ഒക്കെ വിസ്തരിച്ചു അമ്മയെ പറഞ്ഞുകേൾപ്പിച്ചപ്പോൾ 'അമ്മ പറഞ്ഞു

 “ കൊള്ളാം ഒറോതേടെ ബുദ്ധി ..” ഇനിമേലിൽ ഇതാവർത്തിക്കരുതെന്നും പറഞ്ഞ് 'അമ്മ ചുവന്ന പറങ്കാപ്പഴങ്ങൾ പറിച്ചുകൊടുത്തിട്ടും മീനുവിന്‌ ഒറോതാമ്മയുടെ മഞ്ഞപ്പറങ്കാപ്പഴങ്ങളുടെ അത്ര മധുരമോ രുചിയോ തോന്നിയതുമില്ല അവളതു കഴിച്ചതുമില്ല . 


നാലുമണി വിട്ടു വരുന്നവഴി ഇടത്തൊണ്ടിലെത്തിയാൽ അമ്മയുടെ വിലക്കു മറന്ന് മീനുവും സുമിയും മല്ലിയ്ക്കും കൂട്ടർക്കും പുറകേ ഓടും .. പറങ്കാപ്പഴം തിന്നും . വെള്ളം കുടിക്കും .. കുറേ ഓടിക്കളിക്കും . അങ്ങനെ ഓടി വീട്ടിലെത്തും . എന്തു രസം ..

 അടുത്ത വർഷം മീനുവിന്റെ അച്ഛന് സ്ഥലം മാറ്റമായി . പുതിയൊരു സ്ഥലം .. പുതിയ വീട് .. പുതിയ പള്ളിക്കൂടം .. പുതിയ കൂട്ടുകാർ … മീനുവിന്‌ സങ്കടമായി . പഴയ പള്ളിക്കൂടം …കൂട്ടുകാര് … പഴയ വീട് .. ആ വഴികള്‍ … ആ ഓർമ്മകളാണ് അവളുടെ മനസ്സിലെപ്പോഴും . ഇടയ്ക്കൊക്കെ അമ്മയോ ചേച്ചിയോ ഒക്കെയായി തങ്ങളുടെ ജന്മനാട്ടിലെ ക്ഷേത്രദർശനത്തിനായി അന്നാട്ടിലൊട്ടൊരു പോക്കു മാത്രമായി ആ നാടുമായുള്ള ബന്ധം .  


 അങ്ങനെ ഒരുനാൾ മീനുവും ചേച്ചിയും ക്ഷേത്രദർശനം കഴിഞ്ഞിറങ്ങിയപ്പോൾ ചേച്ചി പറഞ്ഞു “ മീനൂ .. എന്റെ കൂട്ടുകാരി കുഞ്ഞുമോളുടെ വീട്ടിലൊന്നു കയറി അവളുടെ കുഞ്ഞിനെ കണ്ടിട്ടു പോകാമെന്ന് “ . മീനുവിനു സന്തോഷമായി . പഴയ വഴികളൊക്കെ ഒന്നൂടെ കാണാമല്ലോ .


 ചേച്ചിയ്ക്കൊപ്പം ഉത്സാഹത്തിൽ മീനുവും നടന്നു . ചേച്ചിയുടെ കൂട്ടുകാരി കുഞ്ഞുമോളുചേച്ചിയുടെ കുഞ്ഞുവാവ തൊട്ടിലിൽ ഉറക്കമാണ് . ചേച്ചിയും കൂട്ടുകാരിയും കുറേനാൾ ശേഷം കണ്ടതിന്റെ സന്തോഷത്തിൽ കെട്ടിപ്പിടിച്ച് വിശേഷങ്ങൾ പങ്കുവച്ചു . ചേച്ചിയുടെ ഉടനെ നടക്കാൻ പോവുന്ന കല്യാണവിശേഷങ്ങൾ പറഞ്ഞ് രണ്ടാളും ചിരിക്കുമ്പോൾ ഒക്കെ തൊട്ടെതിർവശത്തെ ഒറോതാമ്മയുടെ വീട്ടിലേയ്ക്കായിരുന്നു മീനുവിന്റെ ശ്രദ്ധ മുഴുവൻ . വർത്തമാനം കഴിഞ്ഞ് തിരികെയിറങ്ങാൻ നേരമാണ് മീനു കുഞ്ഞുമോളുചേച്ചിയോട് ഒറോതാമ്മയെപ്പറ്റി  തിരക്കിയത് .  “ഒറോതാമ്മ മരിച്ചിട്ട് രണ്ടുവർഷമായല്ലോ .. അവിടിപ്പം ആരും ഇല്ല .. പറമ്പു മുഴുവൻ കാടുകയറിക്കിടക്കുന്നതു കണ്ടില്ലേ ..” എന്ന വർത്തമാനം കേട്ട് മീനുവിന്‌ വല്ലാത്ത ഒരു സങ്കടമാണോ.. കരച്ചിലാണോ .. എന്താണെന്നു പറഞ്ഞറിയിക്കാനാവാത്ത ഒന്ന് അവളുടെ മനസ്സിലോട്ടു വന്നു .  ഒറോതാമ്മ തനിക്കാരാണ് ..? അവളപ്പോൾ സുമിയെ ഓർത്തു … മല്ലിയെ ഓർത്തു .. പഴയ കാലങ്ങൾ ഓർത്തു .. അവൾക്കു കരയാൻ തോന്നി . ചേച്ചി ധൃതിപ്പെട്ടു “ മീനൂ വേഗം നടക്കാം .. ബസ്സിപ്പം വരും ..” ന്നു പറഞ്ഞ് വീടിന്റെ പടികളിറങ്ങി ഇടത്തൊണ്ടിലേയ്ക്ക്.. മീനു തൊട്ടെതിർവശത്തെ ഒറോതാമ്മയുടെ വീട്ടിലേക്കു നോക്കി .. കുഞ്ഞുമോൾചേച്ചി പറഞ്ഞമാതിരി പറമ്പു മുഴുവൻ കാടുമൂടിക്കിടക്കുന്നു . അടഞ്ഞുകിടക്കുന്ന വീട് ..!! ദൂരേന്നാണെങ്കിലും കാണാം ആ പറങ്കിമാവ് പൂത്തുനിൽക്കുന്നു . 


ചേച്ചിയ്ക്കു പിറകേ നടന്നു . മീനു ഒന്നു തിരിഞ്ഞുനോക്കി . മീനുവിന് തന്റെ കണ്ണുകളെ വിശ്വസിക്കാനാവുന്നില്ല ..!! വെള്ളച്ചട്ടയും മുണ്ടും അണിഞ്ഞ് ഒരുകുട്ട മഞ്ഞപ്പറങ്കാപ്പഴങ്ങളുമായി ആ മുറ്റത്ത് ഒറോതാമ്മ നിൽപ്പുണ്ടായിരുന്നു . മീനുവിന്‌ ചേച്ചിയോട് അതു പറയണമെന്നുണ്ട് . പക്ഷേ ചേച്ചി വിശ്വസിക്കില്ല . അവൾ വേഗം ചേച്ചിയ്ക്കു പിറകേ നടന്നു .. തിരിഞ്ഞൊന്നു നോക്കാതെ .. നോക്കിയാൽ അവൾക്കാ പറങ്കാപ്പഴങ്ങൾ വാങ്ങാതെ തിരികെപ്പോവാനാവില്ല . 



ശുഭം 








0 comments:

Post a Comment