Wednesday, 4 September 2019

വിദ്യാലയസ്മരണകൾ


എൻറെ വിദ്യാലയ സ്മരണകൾ 

((അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ  ഗുരുനാഥന്മാരെ ഓർത്തെടുക്കുന്നു ഈ  ദിനത്തിൽ ... ആദരണീയനായ ഞങ്ങളുടെ പ്രിയ ഹെഡ്മാസ്റ്റർ കുഞ്ഞുമോൻസാർ യാത്രയായി.  ഇന്നും സാറിന്റെ മുഖം ഓർമ്മയിൽ നിറഞ്ഞുനിൽക്കുന്നു . ഒരിക്കൽ സാറിനെ പോയി കാണണം എന്ന് ആഗ്രഹിച്ചിരുന്നു . പക്ഷേ അതിനുമുന്പേ സാർ യാത്രയായി .  പഠനകാലയളവിൽ സാർ നൽകിയിട്ടുള്ള ഉപദേശങ്ങൾ സ്നേഹവാത്സല്യങ്ങൾ ഒക്കെയും .. സാറിനോട് എനിക്കു പിതൃതുല്യമായ സ്നേഹവും ആദരവുമാണ് എന്നും . സാറിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് നിങ്ങൾക്ക് വായനക്കായി ഒരിക്കൽകൂടി ഈ സ്മരണകൾ പങ്കുവയ്ക്കുന്നു )
      അഞ്ചാം ക്ലാസ്സിൽ പുതിയ സ്കൂളിൽ ചേരുമ്പോൾ ഉള്ള പരിഭ്രമം ഇപ്പോഴും ഓർക്കുമ്പോൾ ചിരി വരാറുണ്ട്. എൽപി സ്കൂളിൽനിന്ന് നാലാം ക്ലാസ്സ് പാസ്സായി കുറച്ചുമാറി സ്ഥിതി ചെയ്യുന്ന യുപീ സ്കൂളിൽ ചേരണം.  ഒന്നുമുതൽ നാലുവരെ ഒന്നിച്ചു പഠിച്ച സുനിതയാണ് കൂട്ട്. ഒരേ ബെഞ്ചിൽ അടുത്തടുത്തിരുന്നു ഉച്ചയക്ക് ചോറുമായി വരുന്ന ഞാൻ സ്കൂളിനടുത്തുള്ള അവളുടെ വീട്ടിൽ പോയിരുന്നാണ് ഊണ് കഴിക്കൽ. അവളുടെ അമ്മച്ചി സ്നേഹപൂർവം മീൻ വറത്തതൊക്കെ എടുത്തു പാത്രത്തിൽ വച്ച് തരുമായിരുന്നു. വേഗത്തിൽ ഞങ്ങൾ ഭക്ഷണം കഴിച്ചു തീർത്ത് കളികളാണ്. അവളുടെ അടുത്ത വീട്ടിലെ ലിൻസിമോളും വേഗം ഭക്ഷണം കഴിച്ചു കളിക്കാൻ വരും. ഒന്നാമത്തെ ബെൽ അടിക്കുന്നതിനു തൊട്ടുമുന്പ് വരെ കളിച്ചു പിന്നെ ഓട്ടമാണ് സ്കൂളിലേക്ക്.


     എന്തായാലും നാലാംക്ലാസ്സ് പാസ്സായി അഞ്ചാം ക്ലാസ്സിൽ ചേർത്തു. ആദ്യത്തെ ദിവസം കുട്ടികളെല്ലാം സ്കൂൾഗ്രൗണ്ടിൽ നിരന്നുനിൽക്കുമ്പോൾ സുനിത ഓടിവന്നു പറഞ്ഞു. ഞാനും ലിൻസിമോളും പിന്നെ അനിതയും (അവളുടെ ബന്ധു) ഞങ്ങൾ മൂന്നുപേരും ഒരേ ഡിവിഷനിലാണ്. ഞങ്ങൾ മത്തനോട് നേരത്തെ പറഞ്ഞിരുന്നു. ആരാണീ മത്തൻ എന്നല്ലേ? മത്തൻ സ്കൂളിലെ പ്യൂണ് ആണ്. മത്തൻ വിചാരിച്ചാൽ അങ്ങനെയൊക്കെ പറ്റുമോ.? ആവോ ? എന്തായാലും ഞാൻ അത്  വിശ്വസിച്ചു. എനിക്ക് വിഷമവും അവരോടല്പം പരിഭവവും തോന്നി. എന്നിട്ട് മത്തനോട് എന്റെ പേരുകൂടി പറഞ്ഞില്ലല്ലോ.
അസംബ്ലി കഴിഞ്ഞ് കുട്ടികളെയെല്ലാം പേരുവിളിച്ചു ഓരോ ക്ലാസ്സുകളിലേക്കും വിട്ടു. ശരിയായിരുന്നു സുനിത പറഞ്ഞത് എന്നെനിക്കു തോന്നി. കാരണം അവർ മൂന്നുപേരും ഒരു ഡിവിഷനിൽ.  ഞാൻ മാത്രം!!! . എന്റെ ക്ലാസ്സിൽ കൂടെ പഠിച്ച കുറച്ചു കുട്ടികളെയൊക്കെ കാണാൻ കഴിഞ്ഞെങ്കിലും അവരാരും എനിക്കത്ര അടുപ്പമുള്ളവരായിരുന്നില്ല. ആദ്യഒരാഴ്ച വിഷമമായിരുന്നു. ഇന്റർവെൽ സമയങ്ങളിൽ ഞാൻ അവരുടെ അടുത്തേക്ക് ഓടിപ്പോവുമായിരുന്നു. പതിയെ പതിയെ ക്ലാസ്സിലെ കൂട്ടുകാരുമായി അടുക്കാൻ തുടങ്ങി. എന്തായാലും ഈ സംഭവത്തോടെ സ്കൂളിലെ പ്യൂണ് മത്തനോട് എനിക്ക് വലിയ  ബഹുമാനം ആയി. കൂട്ടുകാരോടും ഇത് ഞാൻ പറഞ്ഞു. അങ്ങനെ മത്തൻ വിചാരിച്ചാൽ ചിലതൊക്കെ നടക്കുമെന്ന് അവരും വിശ്വസിച്ചു. അതിനാൽ ഞങ്ങൾ കുട്ടികളെല്ലാവരും മത്തനെ വളരെ ആദരവോടെയാണ് വീക്ഷിച്ചിരുന്നത്.

   എന്റെ പ്രിയപ്പെട്ട മറ്റൊരു കൂട്ടുകാരി സുമ . അടുത്തടുത്തായി താമസിച്ചിരുന്ന ഞങ്ങൾ ഒരുമിച്ചായിരുന്നു സ്കൂളിൽ പോകുന്നതും തിരികെ വരുന്നതുമെല്ലാം. പിന്നെയും ക്ലാസ്സിലെ ചില കൂട്ടുകാരെ ഓർമ്മ വരുന്നു. ഒരു സുധ ചെറുവള്ളി തോട്ടത്തിൽ (ഇന്ന് വാർത്തകളിൽ നിറഞ്ഞു നില്ക്കുന്ന ചെറുവള്ളിഎസ്റ്റേറ്റ് ) നിന്നായിരുന്നു അവൾ വന്നിരുന്നത്. പിന്നെ അഞ്ചാം ക്ലാസ്സിൽ എന്റെ അടുത്തിരുന്ന കൂട്ടുകാരി ഖദീജ ,അവളുടെ ഇടത്തേകൈ സ്വാധീനം നഷ്ടപ്പെട്ടതായിരുന്നു.  ചെറുപ്പത്തിലെ അങ്ങനെ ആയിരുന്നോ പിന്നീട് സംഭവിച്ചതായിരിക്കുമോ എന്നൊക്കെ ഞാനന്ന് വിചാരിചിട്ടുണ്ടെങ്കിലും അവളോടതെപ്പറ്റി ചോദിച്ചു വിഷമിപ്പിക്കാൻ ഞാൻ ഒരിക്കലും തുനിഞ്ഞിട്ടില്ല. എന്നാലും അവൾ എല്ലാ കാര്യങ്ങൾക്കും ഞങ്ങള്കൊപ്പം തന്നെയായിരുന്നു. കണക്കിനവൾ മിടുക്കി ആയിരുന്നു ഞാനോ ? മരമണ്ടി ആതിനാൽ കണക്കിനവളെന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട് ബഞ്ചിലൊന്നാമതിരിക്കുന്ന ഞാൻ കണക്കിന്റെ പീരീഡ് ആവുംപോഴേക്കും മനപ്പൂർവം അവളെ പിടിച്ച് ഒന്നാമതിരുത്തി ഞാൻ അവളുടെ സ്ഥാനത്തിരിക്കും. കണക്കു സാറിൽനിന്ന് രക്ഷപെടാനുള്ള ഒരു പോംവഴി .
കണക്കിന്റെ കാര്യം പറയുംപോൾ എനിക്കെങ്ങനെ മാത്യു സാറിനെപ്പറ്റി പറയാതിരിക്കാനാവും ? ഹോംവർക്ക് ചെയ്തു കൊണ്ട് വന്നാൽ സാർ ഒരുകുട്ടിയെ അടുത്തേക്ക് വിളിച്ചു ചോക്ക്  തന്നു ബോർഡിൽ ചെയ്തുകാണിക്കാൻ പറയും . അച്ഛനുമായുള്ള പരിചയമാണോ, അതോ എന്റെ മിടുക്കനായ ചേട്ടനെ പഠിപ്പിച്ചിട്ടുള്ളതുകൊണ്ടോ എന്താണന്നറിയില്ല സാറിന്റെ കണ്ണുകൾ വന്നുടക്കുന്നത് മിക്കവാറും ദിവസങ്ങളിൽ എന്നിൽതന്നെയാവും .കഷ്ടപ്പെട്ട്  ഗൃഹപാഠം ചെയ്തു കൊണ്ടുവന്നിട്ടുണ്ടെങ്കിലും സാറിന്റെ വിളി കേൾക്കുംപോഴേ എന്നെ വിറക്കാൻ തുടങ്ങും. സാർ നീട്ടിത്തരുന്ന  ചോക്ക് വാങ്ങി സ്റ്റെപ്പുകൾ ഒക്കെ കൃത്യമായി എഴുതി വന്നാലും അവസാനം കണക്കുകൂട്ടലുകൾ വരുമ്പോൾ തെറ്റിപ്പോവും. വെപ്രാളവും,പേടിയും മൂലം അറിയാവുന്നതുകൂടി മറന്നുപോയിട്ടുണ്ടാവും. ചൂരവടി കൊണ്ടുള്ള അടിയോ,ചെവിക്കു കിഴുക്കോ ഒക്കെ കിട്ടും. ഇതു രണ്ടും ആയിരുന്നു സാറിന്റെ ശിക്ഷാരീതികൾ. തെറ്റിച്ചാലും സാറു വീണ്ടും ചോദ്യങ്ങൾ ചോദിച്ച് കൃത്യമായി പറഞ്ഞു ചെയ്യിപ്പിച്ചിരിക്കും. ഞാനാണെങ്കിൽ കരച്ചിലും തുടങ്ങിയിട്ടുണ്ടാവും. എന്തായാലും സാർ അതു മുഴുവൻ ചെയ്യിപ്പിച്ചേ വിടൂ. ഇതിനുള്ളിൽ മൂന്നാലടികൾ എങ്കിലും ഞാൻ മേടിച്ചിട്ടുണ്ടാവും. ഒടുവിൽ ഉത്തരം കിട്ടി അടിയിൽ രണ്ടു വരയിട്ടു കഴിയുമ്പോളേക്കും എന്റെ തലയിൽനിന്ന് ഒരു വലിയ  ചുമട് ഇറക്കി കിട്ടിയ ആശ്വാസമാവും. ഇന്നിനി ചോദ്യമൊന്നും എന്നോടുണ്ടാവണമെന്നില്ലല്ലോ. ഇനിയും സാറിന് വേറെ ഇരകൾ ഇഷ്ടം പോലെ ഉണ്ടല്ലോ. മേശയിൽ ചോക്കു വച്ചിട്ട് സാറിന്റെ മുഖത്തേക്ക് നോക്കുമ്പോൾ സാർ പറയും "പോയിരുന്നോ നിനക്കിട്ടു ഞാൻ വച്ചിട്ടുണ്ട്" സമാധാനം. ഇന്നത്തെ കാര്യം കഴിഞ്ഞുകിട്ടി ഇനിനാളെയല്ലേ. നാളെ സാറെന്നെ വിളിക്കില്ലായിരിക്കാം. തിരിച്ചു ബെഞ്ചിൽ ഇരിക്കാൻ വരുന്ന എന്നെ ശ്വാസം അടക്കിപ്പിടിച്ചിരിക്കുന്ന കുട്ടികൾ  സഹതാപപൂർവം നോക്കുന്നതും കണ്ടിട്ടുണ്ട്. അവരുടെ മുഖങ്ങളിൽ ഞങ്ങൾ ഇന്നു രക്ഷപ്പെട്ടല്ലോ എന്ന ഭാവവും. ഇതിൽ ചിലരൊക്കെ ചിലപ്രാർത്ഥനകൾ ഒക്കെ രാവിലെ നടത്തിയാണ് വരുന്നത് എന്ന് പറയാറുണ്ടായിരുന്നു. "സാറിന്നു വരരുതേ " എന്ന്. ചില കുട്ടികൾ പറയും "പളളിയിൽ മെഴുകുതിരി കത്തിച്ചു പ്രാർത്ഥിച്ചാൽ നമ്മുടെ മനസ്സിലെ ആഗ്രഹം നടക്കും". മെഴുകുതിരി കത്തിച്ചു പ്രാർത്ഥിക്കാൻ അടുത്തെങ്ങും പള്ളിയില്ലാത്തതിനാൽ ഞാൻ വീട്ടിൽ നിന്നും ഇറങ്ങാൻ നേരം മനസ്സിൽ ചെറിയ ഒരു പ്രാർത്ഥന നടത്തുമായിരുന്നു. "സാറിന്നു വരരുതേ". ഒരിക്കൽ ചേച്ചിയോട് പറഞ്ഞു "സാറിന് പനി പിടിച്ചിരുന്നെങ്കിൽ കുറച്ചു ദിവസം രക്ഷപെടാമായിരുന്നു." എന്ന്. ചേച്ചി എന്നെ ശാസിച്ചു. "ദോഷമാണ് ,ഗുരുക്കന്മാരെ അങ്ങനെ പറയാൻ പാടില്ല."  എന്തായാലും എന്റെ പ്രാർത്ഥനകൾ ഒന്നും അക്കാലങ്ങളിൽ ദൈവം കേട്ടതായി ഭാവിച്ചിട്ടില്ല.
                         
            എന്റെ സഹപാഠികളിൽ ചേച്ചിയുടെ ഒരുകൂട്ടുകാരിചേച്ചീടെ ആങ്ങള വർഗീസ് ചാക്കോ എന്ന ഒരു കുട്ടി ഉണ്ടായിരുന്നു . പഠിത്തത്തിൽ ഞാനും അവനും തമ്മിൽ അഞ്ചാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെ ഒരു മത്സരം നിലനിന്നിരുന്നു.കണക്കൊഴികെയുള്ള വിഷയങ്ങളിൽ ഞങ്ങൾ ഒരേ മാർക്കിലോ, ചിലപ്പോൾ ഒന്നോ രണ്ടോ മാർക്കിലോ  വ്യത്യാസം വന്നിരുന്നുള്ളൂ. പക്ഷെ കണക്കിന് അവനു ഫുൾ മാർക്കും കിട്ടിയിരിക്കും. എന്റെ ഉള്ളിൽ അവനോടു അല്പം അസൂയ ഇല്ലാതില്ല. 
      എന്തായാലും  ചില ദിനങ്ങളിൽ ഗൃഹപാഠം ചെയ്യിക്കലിൽ സാറിന്റെ ഇര അവൻ ആവും. അവൻ വേഗം ചെയ്തു തീർക്കയാണ് പതിവ്. എന്നാലും ചിലപ്പോഴൊക്കെ  അവൻ തെറ്റിക്കുകയും സാറിന്റെ ചൂരവടി കൊണ്ടുള്ള അടി വാങ്ങുകയും ചെയ്യുന്നത് കാണുമ്പോൾ ഞാൻ ആശ്വസിക്കാറുണ്ടായിരുന്നു. അത്രയും മിടുക്കനായിട്ടും അവനും അടി കിട്ടിയല്ലോ. പക്ഷെ അവനൊരിക്കലും കരഞ്ഞു കണ്ടിട്ടില്ല. ബാക്കി ഞങ്ങൾ കുട്ടികളെല്ലാം അടി വീണാൽ അപ്പോഴേ കരയും. ഞാൻ അന്നൊക്കെ ചിന്തിച്ചിട്ടുണ്ട് അവൻ എന്താ കരയാത്തെ? അവനു വേദനിക്കാഞ്ഞാണോ?

           ഒരിക്കൽ ക്ലാസ്സിലെ സുലോചന എന്ന കുട്ടി പറഞ്ഞു "അവൻ രണ്ടു നിക്കർ ഇട്ടിട്ടുണ്ടാവും. എന്തായാലും നല്ല കട്ടിയുള്ള നിക്കർ ആണ് അതാണ് സാർ അവനെ അടിക്കുമ്പോൾ വലിയ ശബ്ദം കേൾക്കുന്നത്".  അവളുടെ ഒരു കണ്ടുപിടുത്തം. അവളോട് ഞങ്ങൾ ആരും തന്നെ തർക്കിക്കാൻ    പോവാറില്ല.കാരണം അവൾ ഒന്നും സമ്മതിച്ചു തരില്ല അത്ര തന്നെ. ആ വർഷം ഇലക്ഷന് സ്ഥാനാർഥി ആയി മത്സരിച്ച ആരോ ഒരാൾ പേരോർമ്മയില്ല "അയാൾ ജയിച്ചാൽ നമ്മുടെ രാജ്യത്തെ  പ്രധാനമന്ത്രി അയാൾ ആവും എന്നവൾ ക്ലാസ്സിൽ പറഞ്ഞു എന്നവൾ ഉറച്ചു വിശ്വസിച്ചിരുന്നു. അയാൾ ജയിച്ചോ? പരാജയപ്പെട്ടോ? പിന്നീട് ഞങ്ങളുടെ വർത്തമാനങ്ങളിൽ അങ്ങനെ ഒരു കാര്യം വന്നിട്ടുമില്ല. എന്തായാലും വർഗീസു ചാക്കോ എന്ന കുട്ടി കരഞ്ഞു കണ്ടിട്ടില്ലാത്തതിനാൽ അതിൽ അവളുടെ കണ്ടുപിടുത്തം ഞങ്ങളും വിശ്വസിച്ചു. ക്ലാസ്സിൽ മിടുക്കനായി പഠിച്ചിരുന്ന ആ കുട്ടി ഇന്നെവിടെയെങ്കിലും ഉന്നതനിലയിൽ ജോലി ചെയ്തു ജീവിക്കുന്നുണ്ടാകും. 

   ഏഴാം ക്ലാസ്സോടെ അച്ഛൻ പെൻഷനായി അവിടം വിട്ടു ഞങ്ങൾക്കു മറ്റൊരു സ്ഥലത്തേക്ക് പോരേണ്ടി വന്നു. എങ്കിലും കുട്ടിക്കാലത്തെ ഈചെറിയ ചെറിയ സംഭവങ്ങളും,ഇണക്കങ്ങളും, പിണക്കങ്ങളും ഒക്കെ എനിക്ക് മറക്കാൻ കഴിയില്ല.

ഞങ്ങളുടെ ഹെഡ്മാസ്റ്റർ കുഞ്ഞുമോൻസാർ, കണക്കിന്റെ മാത്യു സാർ,എപ്പോഴും പുഞ്ചിരിയോടെ കണ്ടിട്ടുള്ള കുര്യൻ സാർ, ഇംഗ്ലീഷ് പഠിപ്പിച്ച ലേശം കഷണ്ടിയുള്ള എംപി തോമസ്സ് സാർ  ഇവരെയൊക്കെ എനിക്ക് എന്നും ബഹുമാനപൂർവമേ ഓർക്കാൻ കഴിയൂ.

        മാത്യുസാർ തന്നിട്ടുള്ള അടിയും, കിഴുക്കുമൊക്കെ ആ പീരീഡു കഴിയുമ്പോൾ ഞങ്ങൾ മറന്നിട്ടുണ്ടാവും. ഒരിക്കൽപോലും സാറിനോട് പിന്നീട് പരിഭവം തോന്നാറില്ല. അതൊക്കെ സാറിന് ഞങ്ങളോടുള്ള ഉത്തരവാദിത്വമായാണ് തോന്നിയിട്ടുള്ളത്. ഞങ്ങളുടെ ആരുടേയും മാതാപിതാക്കൾ ഇതൊന്നും സ്കൂളിൽ വന്നു ചോദ്യം ചെയ്തിട്ടുമില്ല അന്നത്തെ കാലം അങ്ങനെയായിരുന്നു. ഈ അധ്യപകരൊക്കെ ഞങ്ങൾ കുട്ടികളോട് ഒരുപാടു സ്നേഹവും,വാത്സല്യവും ഒപ്പം തെറ്റു കാണിച്ചാൽ തിരുത്തി തരുവാനുള്ള മനസ്സും കാണിച്ചിരുന്നു. ഗുരുശിഷ്യ ബന്ധം എന്നു പറയുന്നത് ഇന്നത്തേക്കാൾ ദൃഢവുമായിരുന്നു .   എനിക്ക് ഈ അധ്യാപകരെ ഒക്കെ പിതൃ തുല്യരായെ അന്നും ഇന്നും സ്മരിക്കാൻ കഴിയൂ.


Wednesday, 6 March 2019

നാലുമണിപ്പൂക്കൾ

                                                 നാലുമണിപ്പൂക്കൾ.  
                                               ~~~~~~~~~~~~~~~
നാലുമണിബെൽ മുഴങ്ങിയതും ബാഗെടുത്ത് ക്ലാസിനു വെളിയിലിറങ്ങിയതും ഒരേ സമയത്തായിരുന്നു.  മുന്നേ ഓടിപ്പോവുന്ന സുമിക്കും  സുധയ്ക്കുമൊപ്പമെത്താൻ കഴിയുന്നില്ല. തലവേദനിക്കുന്നു. ആകെയൊരസ്വസ്ഥത... എങ്കിലും കഷ്ടപ്പെട്ട് അവർക്കു പുറകെ ഓടി.  വീടെത്തിയപ്പോൾ വല്ലാതെ തല വേദനിക്കുന്നുവെങ്കിലും പ്രിയപ്പെട്ട നാലുമണിപ്പൂക്കൾ മുറ്റത്തിന്റെ കിഴക്കേമൂലയിൽ വിരിഞ്ഞുനിൽക്കുന്നതു കണ്ടപ്പോൾ നല്ല സന്തോഷം തോന്നി. തന്റെ കൈകൊണ്ടു നട്ട   ചെടി. ഇത്തിരിനേരം അവയ്ക്കരികിൽ സമയം  ചെലവിട്ട് അകത്തേക്കു നടന്നു. ബാഗു മേശമേലിട്ടിട്ടു  ഡ്രസ്സ്മാറുന്നതിനിടയിൽ കേൾക്കാം സ്കൂൾവിട്ടു നേരത്തെ ഓടിപ്പാഞ്ഞെത്തിയ ഏട്ടൻ അമ്മയോട്  ക്ലാസ്സിലെ എന്തോ വിശേഷങ്ങൾ പറയുന്നു. 

അടുക്കളപ്പുറത്തെ വരാന്തയിൽ വച്ചിരിക്കുന്ന വലിയ ചരുവത്തിനിന്ന് മഗ്ഗിൽ വെള്ളമെടുത്ത് കൈയും  മുഖവും കഴുകുമ്പോൾ കുളിരണപോലെ... ചൂടുകാപ്പി ആറ്റിത്തണുപ്പിച്ചുകൊണ്ടുനിൽക്കുന്ന അമ്മയുടെ അരികിലേക്കോടിയെത്തി പറഞ്ഞു ' എനിക്ക് വയ്യാ.. തല വേദനിക്കുന്നു... '    'അമ്മ കാപ്പി ഗ്ലാസ്സിലേക്ക് പകർത്തിയിട്ട്.... നെറ്റിയിൽ കൈവച്ചുനോക്കി  "ചൂടുണ്ടല്ലോ.. " ഓട്ടട ഇലയിൽനിന്നടർത്തി പ്ലെയിറ്റിലിട്ടു തന്ന് 'അമ്മ പറഞ്ഞു  "കഴിക്ക്..  ബാം പുരട്ടിത്തരാം.." ഓട്ടട മുറിച്ച് ഒരുകഷണം വായിലിട്ടുകൊണ്ട്  ചിണുങ്ങി ' വേണ്ടമ്മേ.. വായില്  കയ്പ് .' . 'അമ്മ നിർബന്ധിച്ചു ... "ഈ കാപ്പിയങ്ങോട്ടു കുടിച്ചേ ചൂടോടെ... തലവേദന പമ്പകടക്കും ..."

ഏട്ടൻ പറഞ്ഞു  "ചുമ്മാ നുണ... അടവ് ... നാളെ സ്കൂളിൽ പോവാതിരിക്കാനുള്ള വേല "
'അമ്മ ബാം എടുത്തുകൊണ്ടുവന്ന് നെറ്റിയിൽ പുരട്ടിത്തരുമ്പോൾ ഒന്നൂടെ മൂക്കുവലിച്ചു ചിണുങ്ങി... ' തലവേദന...' 
"ഇത്തിരിനേരം പോയിക്കിടക്ക്... മാറിക്കൊള്ളും..."  അമ്മയുടെ ആശ്വാസവാക്കുകൾ. 
ബാമിന്റെമണം മൂക്കിലേക്ക് വലിച്ചുകയറ്റി കട്ടിലിൽ ചുരുണ്ടുകൂടി . ഏട്ടൻ മുറ്റത്തേക്കിറങ്ങിയിട്ടുണ്ട് ... ഇനി പുരയ്ക്കു ചുറ്റും മൂന്നാലുതവണ  ഒരോട്ടപ്രദക്ഷിണം... ഇടയ്ക്കു സ്പീഡ് കുറയ്ക്കുന്നതും ഗിയറു മാറ്റുന്നതും ഇടക്കുനിന്ന് ആളെക്കയറ്റുന്നതും മുന്നോട്ടെടുക്കലും  സ്പീഡ് കൂട്ടലും ...എല്ലാത്തിനും പ്രത്യേകംപ്രത്യേകം ശബ്ദം കൊടുത്ത് ഏട്ടൻ ഈ ഓട്ടം തുടരും. കളംവരച്ച് ഒറ്റക്കാലിൽ ഞൊണ്ടി അക്കുകളിക്കാനാണ് ഏറെ ഇഷ്ടമെങ്കിലും ഏട്ടന്റെ ഈ ഓട്ടപ്പാച്ചിലിൽ  മനഃപൂർവ്വം  അക്കുകളങ്ങൾ ചവിട്ടിക്കളഞ്ഞേ ഏട്ടൻ ഓട്ടംതുടരൂ.... അടി....പിടി... ബഹളം.. ഒക്കെ നടന്നാലും അവസാനം തടസ്സമേതുമില്ലാതെ ഏട്ടന്റെ ബസ്സോട്ടം തുടരും.  നിവൃത്തികേടിനാൽ അക്കുകളി ഉപേക്ഷിച്ച് ഏട്ടന്റെ പുറകെ ബസ്സോട്ടത്തിൽ വെറുതെ കിളിയാവാനാണ് വിധി. അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഏട്ടന്റെ ബ്രേക്കിടീലിൽ കൂട്ടിയിടി പതിവും. 

ജനലിലൂടെ കാണാം തന്റെ പ്രിയപ്പെട്ട നാലുമണിച്ചെടി. അതിൽ നിറയെ പൂക്കൾ!! സുമിയുടെ വീട്ടുമുറ്റത്തു നിൽക്കുന്ന ഭംഗി  കണ്ട് ചോദിച്ചുവാങ്ങിയതാണ് തൈ.  "സൂക്ഷം നാലുമണിക്കുമാത്രം വിരിയുന്ന പൂവത്രെ..." അവൾ പറഞ്ഞപ്പോൾ കൗതുകം തോന്നി.  പ്രത്യേക ശ്രദ്ധ കൊടുത്തു നട്ടുവളർത്തി. ആദ്യം പൂവിട്ടുകണ്ടപ്പോൾ എന്തായിരുന്നു സന്തോഷം...  രാവിലെ സ്കൂളിൽപോവുമ്പോൾ കണ്ടിട്ടുണ്ട് മൊട്ടുകൾ ഇങ്ങനെ കൂമ്പിനിൽക്കുന്നത്.  നാലുമണിക്ക് സ്കൂൾവിട്ടുവന്നുകയറുമ്പോൾ കാണാം നിറയെ വിരിഞ്ഞുനിൽക്കുന്ന ഇളംപിങ്കുനിറത്തിലെ മനോഹരമായ മണമില്ലാത്തപൂക്കൾ . നാലുമണിക്ക് ശരിക്കും ശ്രദ്ധിച്ചുനോക്കിനിന്നാൽ ഇവ വിടർന്നുവരുന്നത് കാണാൻ കഴിയുമോ...അതെങ്ങനെ സ്കൂളിൽനിന്ന് വരുമ്പോൾ ഇവയെല്ലാം വിരിഞ്ഞിട്ടുണ്ടാവും . ശനിയും ഞായറും ശ്രദ്ധിക്കണമെന്ന് കരുതിയാലും ആകെക്കിട്ടുന്ന കളികൾക്കിടയിൽ ഓർക്കാറേ  ഇല്ല നാലുമണിപ്പൂക്കൾ  വിരിയുന്ന കാര്യം. 
 ജനലിലൂടെ നേർത്തകാറ്റ് അരിച്ച് അകത്തേക്കു കയറുമ്പോൾ കുളിരുന്നു. തലയിണക്കീഴിൽ മടക്കിവച്ചിരുന്ന പുതപ്പെടുത്ത് തലവഴങ്ങാരം മൂടി. ജനലിനരികിലെത്തിയ ഏട്ടൻ ബ്രേക്ക് പിടിച്ച് വണ്ടീടെ സ്പീഡ് കുറച്ചു ... അകത്തേക്കുനോക്കി    "മടിച്ചി... നാളെ സ്കൂളിൽ പോവാതിരിക്കാനുള്ള അടവ് ..."
അസ്വസ്ഥതകൾക്കിടയിലും മനസ്സിൽ നേർത്ത ആശ്വാസം .. ' ഹായ് നാളെ സ്കൂളിൽ പോവേണ്ട...'    കണ്ണടച്ചുറങ്ങാനുള്ള ശ്രമം വിഫലമാവുന്നു ... ഏട്ടന്റെ ഓട്ടപ്രദക്ഷിണത്തിന്റെയും  ഹോണടിയുടെയും ബഹളം .. വെളിയിൽ.. 
ആകെ ഒരു മടുപ്പ്...  
  ഇത്തിരികഴിഞ്ഞപ്പോൾ  ജനലിലൂടെകേൾക്കാം അങ്ങുതാഴെ റോഡിൽ ഒരൊച്ചയും .. ബഹളവും....   അസ്വസ്ഥതകൾ മറന്ന് പുതപ്പുവലിച്ചുമാറ്റി കട്ടിലിൽനിന്നു ചാടിയെണീറ്റ് ഉമ്മറത്തേക്കോടി . താഴെ തോട്ടത്തിലൂടെ കുറേപ്പേർ പടിഞ്ഞാറുഭാഗത്തേക്കോടുന്നു . നടയിറങ്ങി ഓടി ഗേറ്റിങ്കൽ ചെല്ലുമ്പോൾ  ആളുകൾ  വിളിച്ചുകൂവുന്നു...... ' അയ്യോ ...  തീ... തീ....' പിന്നെ  ഒന്നുംനോക്കിയില്ല . ഉമ്മറപ്പടിക്കൽ നിന്ന് ഏട്ടൻ നീട്ടിവിളിച്ചതും ശ്രദ്ധിക്കാതെ ആളുകൾക്കു പിറകെ ഓടി... 

ദൂരേന്നേ കാണാൻ കഴിയുന്നൂ മുകളിലേക്കുപടരുന്ന ചുവപ്പ്..... ഓട്ടത്തിനിടയിൽ ആരോ ആരോടോ വിളിച്ചുപറയുന്നുണ്ടായിരുന്നു  "വാസുദേവന്റെ പുരയ്ക്കു തീ കത്തി  ...." ഓടിയണച്ച് ആൾക്കൂട്ടത്തിനൊപ്പം കുത്തുകല്ലിന്റെ പടികളിറങ്ങുമ്പോൾ വല്ലാത്ത അണപ്പ്....  ആരൊക്കെയോ അടുത്തുള്ള തോട്ടിൽനിന്നു ബക്കറ്റിൽ വെള്ളം കോരിഒഴിച്ച്  തീയണയ്ക്കാനുള്ള  ശ്രമം... 
മാനംമുട്ടെ നിൽക്കുന്ന റബർമരത്തിന്റെ ചില്ലകളിലേക്ക് എത്തിപ്പിടിക്കാനായി ശ്രമംനടത്തുന്ന തീജ്വാലകൾ... ഈശ്വരാ..!!! ഏറെദൂരം മാറിനിന്നു കാഴ്ചകാണുമ്പോഴും വല്ലാത്ത ചൂട് അടിക്കുമ്പോലെ.....
നിലവിളി കേട്ട് നോക്കുമ്പോൾ കാണാം വാസുദേവന്റെ ഭാര്യ പൊന്നമ്മ ഇളയകുട്ടിയെ എളിയിൽ വച്ച് മൂത്തകുട്ടി അമ്മയുടെ മുണ്ടിൻതുമ്പിൽ പിടിച്ച്......    ആരോ പറഞ്ഞു ....  "ഭാഗ്യം .... ആർക്കും ആപത്തൊന്നും പറ്റിയില്ല.... വാസുദേവൻ പേട്ടക്കു  പോയിരിക്കുവാ.... എത്തിയിട്ടില്ല.... കഞ്ഞീടടുപ്പീന്നു ഓലേൽ  പടർന്നു കത്തിയതാത്രേ.... "
'"....... എന്റെ  ദൈവങ്ങളേ  .... എല്ലാം എടുത്തോണ്ടുപോയല്ലോ.... ഞങ്ങളിനി എങ്ങോട്ടുപോവും ഈശ്വരന്മാരേ......"പൊന്നമ്മയുടെ നിലവിളി ആളിക്കത്തുന്ന തീനാളങ്ങളുടെ ' ശ്ശ്...ശ്ശ് '  ന്ന ഒച്ചയിൽ അലിഞ്ഞുചേർന്നു. 
   അമ്പരപ്പോടെ തീജ്വാലകളിലേക്ക് നോക്കിനിൽക്കുമ്പോൾ അമ്മയുടെ അടുപ്പക്കാരി മീനാക്ഷിയമ്മ താടിക്കുപിടിച്ചു മുഖത്തേക്കുനോക്കി ആശ്ചര്യം കൂറി...!  "ഈശ്വരാ.... ഈ കുട്ടീടെ മുഖത്തെല്ലാം പൊങ്ങീട്ടൊണ്ടല്ലോ....  "അവർ നെറ്റിമേൽ കൈവച്ചുനോക്കിയിട്ട് .... ഒച്ചവച്ചു .....  "തീപോലെ പൊള്ളണൊണ്ടല്ലോ ..... ഇതു പൊങ്ങൻതന്നെ ..... നീ ഓടിപ്പോരണത് 'അമ്മ കണ്ടില്ലേ...."    
പിന്നൊന്നും നോക്കീല്ല.... ഒറ്റ ഓട്ടമായിരുന്നു... പടവുകൾ കയറിയതറിഞ്ഞതേയില്ല...  അണച്ചു കയറിച്ചെല്ലുമ്പോൾ കിട്ടി അമ്മേടെ കൈയീന്ന് നല്ലചുട്ട ഒരെണ്ണം.... കണ്ണു തിരുമ്മിക്കരഞ്ഞുനിൽക്കുമ്പോൾ ഏട്ടൻ പറഞ്ഞു  "നോക്കമ്മേ.... ഇവളുടെ മേലെല്ലാം ചൊറിഞ്ഞുപൊങ്ങിയെ ..."
  'അമ്മ അടുത്തോട്ടു പിടിച്ചുനിറുതിനോക്കിയിട്ടു പറഞ്ഞു  "ഈശ്വരാ....! ഇതു പൊങ്ങൻപനിയാണെന്ന് തോന്നുന്നു.... ഇതെവിടുന്നു കിട്ടിയോ..."
അടിയുടെ ചൂടുമാറാതെ കട്ടിലിൽക്കിടന്നു കൈയിലേക്ക് നോക്കി... ആകെ ചുവന്നുപൊങ്ങി... 
പുറത്തു മീനാക്ഷിയമ്മേടെ ഒച്ച കേൾക്കുന്നു .... പനിക്കാര്യോം .... പുര കത്തിയ കാര്യങ്ങളുടെയും ചർച്ചയാണെന്നു മനസ്സിലായി... അല്ലെങ്കിലും നാട്ടിൽ എന്ത് വിശേഷങ്ങളുണ്ടായാലും അവയെല്ലാം അമ്മയ്ക്ക്കൈമാറുന്ന ഏകവാർത്താവിനിമയദൂതയാണ് മീനാക്ഷിയമ്മ..  

'അമ്മ പൊടിയരിക്കഞ്ഞി നിർബന്ധിച്ചു കഴിപ്പിക്കുന്നതിനിടയിൽ അച്ഛനോട് വാസുദേവന്റെ പുരകത്തിയ കാര്യം പറഞ്ഞു സങ്കടപ്പെട്ടു.... "പാവം  അവളും പിള്ളാരും ഇനി എങ്ങോട്ടുപോവും... "
' മതിയമ്മേ..... വാ കയിക്കുന്നു... ' വാശിപിടിച്ചപ്പോൾ 'അമ്മ മതിയാക്കി.. 
കട്ടിലിൽ ചുരുണ്ടുകൂടുമ്പോൾ വല്ലാത്ത കുളിര്.... 'അമ്മ മെല്ലെ നെറ്റിമേൽ തടവിത്തന്നു ...... ' ശ്ശ്..... ശ്ശ്.... ന്നുള്ള ഒച്ച.... ആകാശത്തോളം ഉയരുന്ന തീജ്വാലകൾക്ക് ചുവപ്പും ... നീലയും ഇടകലർന്ന നിറം... ഹോ... പൊള്ളുന്നല്ലോ...    ' അമ്മേ.... തീയ് .....' പിറുപിറുക്കുമ്പോൾ 'അമ്മ ശാസിച്ചു 
" തീയൊന്നുമില്ല ... കിടന്നുറങ്ങാൻ നോക്ക്..."
'അമ്മ അച്ഛനോടു പറഞ്ഞു  "വയ്യാന്നു പറഞ്ഞു കട്ടിലിൽക്കിടന്നവൾ എങ്ങനെ അവിടെ പാഞ്ഞുപോയെന്നാരും കണ്ടില്ല..."
അച്ഛൻ അമ്മയോട് സംശയം പങ്കുവച്ചു "ഇനി ഇവൾ അതു കണ്ടു പേടിച്ചതാവുമോ..."
'അമ്മ : "ഏയ് .... അവളു സ്കൂളിൽനിന്നു വരുമ്പോഴേ ചൂടുണ്ടായിരുന്നു .... "ഉടുപ്പു മാറ്റി 'അമ്മ മേല് കാണിച്ചുകൊടുക്കുമ്പോൾ ..  അച്ഛൻ പറഞ്ഞു "ആകെ പൊങ്ങിയിട്ടുണ്ടല്ലോ... ഇതെങ്ങനെകിട്ടി..."

' അച്ഛാ....  ആകാശത്തോളം ഉയരത്തിലാരുന്നു ആ തീ....!!!! ' അച്ഛനോട് അന്നുകണ്ട ആശ്ചര്യം പങ്കുവയ്ക്കുമ്പോൾ അച്ഛൻ പറഞ്ഞു   "പാവം വാസുദേവൻ...!!! " 
അച്ഛനും  അമ്മയും  വാസുദേവനെയും 
കുടുംബത്തെയുംപറ്റി പറയുമ്പോൾ വീണ്ടും ചിണുങ്ങി....'  അമ്മേ... വയ്യാ....'  അച്ഛൻ നെറ്റിമേൽ തടവി ആശ്വസിപ്പിച്ചു... "ഉറങ്ങിക്കോ...." അസ്വസ്ഥതകളാൽ അറിയാതെ വീഴുന്ന ഞരക്കങ്ങൾക്കിടയിൽ കേട്ടു അമ്മയുടെ ശബ്ദം ....  "നല്ലോണം പൊങ്ങിയിട്ടുണ്ട് ... അഞ്ചു ദിവസം പിടിക്കും..."
 പനിച്ചൂടിന്റെയും അസ്വസ്ഥകളുടെയും ഇടയിലും മനസ്സിലൊരു  ആശ്വാസം.....' . ഈശ്വരാ.... കോളടിച്ചു... ഒരാഴ്ച ഇങ്ങനെ പനിച്ചുവിറച്ച് ... ഈ കട്ടിലിൽ.... മൂടിപ്പുതച്ച് .... എന്തൊരു സുഖം... രാവിലെ എഴുന്നേൽക്കണ്ടാ... പഠിക്കണ്ടാ.... സ്കൂളിൽ പോവണ്ടാ.... ആരും വഴക്കുപറയില്ല... കൊറേ ദിവസം ഇങ്ങനെ.... ഇങ്ങനെ......'
പാവം ഏട്ടൻ നാളെ രാവിലെ എണീറ്റ് കഷ്ടപ്പെട്ട് പഠിച്ചു സ്കൂളിൽ പോവാൻ ഒരുങ്ങുമ്പോൾ ഞാനിങ്ങനെ സുഖായി മൂടിപ്പുതച്ചു പുതപ്പിനടിയിൽ.... സുമിയും സുധയും കഷ്ടപ്പെട്ട് പദ്യം മുഴുവൻ കാണാപ്പാഠം പഠിച്ചിട്ടുണ്ടാവുമോ..? കണക്കുമാഷിന്റെ ഹോംവർക് ചെയ്തിട്ടുണ്ടാവുമോ..? 
ഹോ.... എന്തൊരാശ്വാസം.... പുതപ്പു തലവഴങ്ങാരം മൂടിപ്പുതയ്ക്കുമ്പോൾ അച്ഛൻ പുതപ്പുമാറ്റി പറഞ്ഞു " തല മൂടിയാൽ ശ്വാസം മുട്ടില്ലേ.. വേഗം ഉറങ്ങിക്കോ... രാവിലെ ഉണരുമ്പോൾ പനി പമ്പകടക്കും ...."
....' ങേ  നാളെ പനി മാറുമോ... ' ആശ്വാസം ആശങ്കയായി.... നാളെ സ്കൂളിൽ പോവേണ്ടി വരുമോ...
'നാളത്തെ ഹോം വർക്ക് ചെയ്തില്ലല്ലോ ....  അമ്മെ...' 
 അച്ഛൻ:  "ഈ അസുഖോംകൊണ്ട് നീ നാളെ എങ്ങനെ സ്കൂളിൽ പോവും "
കൈയിലെ ചുവന്ന തടിപ്പുകൾ കാട്ടി അച്ഛനോടു ചോദിച്ചു 'ഇതൊക്കെ എപ്പോ പോവും അച്ഛാ ....' 
അച്ഛൻ : " മൂന്നാലു ദിവസം കഴിയുമ്പോൾ അതൊക്കെ താനേ പൊയ്ക്കൊള്ളും "
നാളത്തെ കാര്യത്തിൽ ഒരു ഉറപ്പു കിട്ടിയ ആശ്വാസത്തോടെ  പനിച്ചൂടിന്റെ അസ്വസ്ഥതകളാൽ  കുളിരുന്ന ദേഹത്തോടെ മൂടിപ്പുതച്ചുറങ്ങാൻ ശ്രമിക്കുമ്പോൾ കാതുകളിൽ  '...ശ്ശ് ....ശ്ശ്..' ന്ന് തീ ആളിപ്പടരണ ശബ്ദം.. കണ്ണുകളിൽ ചൊവപ്പും.... നീലയും കലർന്ന ആ തീനാളങ്ങൾ .....  അറിയാതെ ഉള്ളിൽനിന്നുതിർന്നുവീഴുന്ന ഞരക്കങ്ങൾക്കിടയിലും അറിയുന്നു ശിരസ്സിൽ  അച്ഛന്റെ കരസ്പർശത്തിൽ നേർത്ത തണുപ്പ് ..... നേരിയ ആശ്വാസം....

കൈകൾ രണ്ടും പിണച്ച് കാല്മുട്ടുകൾക്കിടയിലേക്ക് വച്ച് ചുരുണ്ടുകൂടി. നെറ്റിമേൽ നേർത്ത കുളിർമ്മ പടർന്ന സുഖത്തിൽ  മെല്ലെ പാതിതുറന്ന കണ്ണാൽ കണ്ടു ..... 'അമ്മ നനച്ച നേർത്ത തിരശ്ശീല നെറ്റിമേൽ   വച്ചുതരുകയായിരുന്നു അകത്തേ പൊള്ളണ ചൂടൊന്നു ശമിക്കാനായി.... ഹായ്.... നല്ല ആശ്വാസം....വീണ്ടും കണ്ണുകൾ താനേ അടഞ്ഞുപോകുന്നു .... അറിയാതെ.... അറിയാതെ.... മനസ്സ് താനേ മന്ത്രിച്ചു ....' ഹായ്.... നല്ല സുഖം ... നാളെ സ്കൂളിൽ പോവേ വേണ്ടാ ....   നാളെ ഉറപ്പായും സൂക്ഷം നാലുമണിക്കു നോക്കിയിരിക്കണം കൂമ്പിനിൽക്കുന്ന ആ മൊട്ടുകളത്രയും നാലുമണിക്കു വിരിഞ്ഞുവരുന്നതു കാണാൻ. തന്റെ പ്രിയപ്പെട്ട നാലുമണിപ്പൂക്കൾ .................
--------------------------------------------------------------------------------------
ഗീതാ ഓമനക്കുട്ടൻ 

 

Thursday, 15 November 2018

'ശവാസനം '

പ്രിയ ബ്ലോഗ് ....എഫ് ബീ .... കൂട്ടുകാർക്ക്... 
' യോഗാ ഒരു ശീലമാക്കാം ' എന്ന എന്റെ ഒരു കഥ 'ശവാസനം '  എന്ന പേരിൽ
' മലയാളംന്യൂസിൽ ' കഴിഞ്ഞ ഞായറാഴ്ച പബ്ലിഷ് ചെയ്തു വന്നതാണ്.  

ശവാസനം

~~~~~

'യോഗ ഒരു ശീലമാക്കൂ. അത് ജീവിതം തന്നെ മാറ്റിമറിക്കും..' 
പിന്നെ ഒന്നും നോക്കിയില്ല. നേരെ യോഗാ ക്ലാസിലേക്ക്...  മൂന്നാലു ദിവസം പിന്നിട്ടപ്പോൾ ഒറ്റക്കുള്ള യോഗാ ക്ലാസ് ബോറായിത്തോന്നിയതോടെ അതവസാനിപ്പിച്ചു. 
എങ്കിലും ഡോക്ടറുടെ വാക്കുകൾ: വ്യായാമം ആരോഗ്യത്തിന് അത്യന്താപേക്ഷിതം.
ഇത് ഇടക്കിടെ മനസ്സിനെ ഓർമപ്പെടുത്തിക്കൊണ്ടിരുന്നു. മനസ്സിലൊരു ഐഡിയ തോന്നി. ചെറുപ്പത്തിൽ പകുതിവെച്ച് നിന്നുപോയ നൃത്തം ആയാലോ.. ശിക്ഷണത്തിനു പുറത്തെങ്ങും പോവേണ്ടതും ഇല്ല. നൃത്താധ്യപികയായ ബന്ധുവിനോട് ആഗ്രഹം അറിയിച്ചപ്പോൾ സമപ്രായക്കാരായ കുറച്ചു പേരെക്കൂടി സംഘടിപ്പിച്ചു വരൂ എന്ന ഉപദേശം നൽകി. സുഹൃത്തുക്കളെ സമീപിച്ചപ്പോൾ താൽപര്യമുള്ളവർക്കോ സമയമില്ല.... സമയമുള്ളവർക്കാകട്ടെ ആകെ ഒരു ജാള്യത... 
- ഈ പ്രായത്തിലോ.. നാട്ടുകാർ എന്തു പറയും? അങ്ങനെ അതും മുടങ്ങി. എങ്കിലും മനസ്സ് മടുത്തില്ല. മനസ്സിന് ആനന്ദവും സംതൃപ്തിയും നൽകുന്ന കാര്യങ്ങളിലൂടെയുള്ള വ്യായാമം ചെയ്താലാണ് യഥാർഥ ഫലം കിട്ടുക എന്നു തോന്നി. പണ്ട് ചെറിയ ക്ലാസിൽ നൃത്തം പഠിപ്പിച്ച രവി മാഷിനേയും തിരുവാതിര പഠിപ്പിച്ച ഓമന ആശാത്തിയെയും  മനസാ സ്മരിച്ചുകൊണ്ട് അടച്ചിട്ട മുറിയിൽ പഴയ ആ ചുവടുകളൊക്കെ ഓർത്തെടുത്ത് പ്രാക്ടീസ് തുടങ്ങി. ഇടക്ക് നൃത്താധ്യാപികയായ ബന്ധുവിനെ കണ്ടപ്പോൾ ഈ സന്തോഷവും പങ്കുവെക്കാൻ മറന്നില്ല. സുസ്മേരവദനയായി വിശേഷങ്ങൾ പറഞ്ഞുനിന്ന ടീച്ചറുടെ മുഖത്ത് വല്ലാത്തൊരു ഗൗരവം. ടീച്ചറുടെ വാക്കുകൾ: 'തനിയെ പ്രാക്ടീസ് ചെയ്യുകയോ... ശിവ, ശിവ... ഒരു ഗുരുവിന്റെ അനുഗ്രഹവും ശിക്ഷണവും ഇല്ലാതെ തനിയെ ഒരിക്കലും ഇതൊന്നും അഭ്യസിക്കാൻ പാടുള്ളതല്ല.
അതോടെ ആ മോഹം ഉപേക്ഷിക്കേണ്ടി വന്നു. 
അപ്പോഴേക്കും നാട്ടിലെ പരോൾ കഴിഞ്ഞ് വീണ്ടും തിരികെ. പ്രവാസ ജീവിതത്തിലെ പകൽ നേരങ്ങളിലെ ഏകാന്തതയെ കൊല്ലാൻ ഗൂഗിളിലും യൂട്യൂബിലേക്കും തിരിഞ്ഞു. പിന്നെ എയ്റോബിക്സിലേക്ക് ഒരു എടുത്തുചാട്ടം എന്നു വേണമെങ്കിൽ പറയാം.   
സുമാ റിയോ എന്ന മദാമ്മയുടെ അനുഗ്രഹവും മനസാ വാങ്ങി അവരുടെ വ്യായാമത്തിനൊപ്പം തുടങ്ങി. 
നല്ല താളം... വേഗം തന്നെ കുറെ ചുവടുകൾ പഠിച്ചെടുത്തു. ക്ലാസിക്കൽ ഡാൻസ് എന്ന മോഹം തൽക്കാലം ഉപേക്ഷിച്ച്   എയ്റോബിക്സിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതുപോലെയുള്ള ശ്രമങ്ങൾക്ക് ഏറ്റവും പറ്റിയ ഇടം പ്രവാസജീവിതം എന്നു തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അവ. അങ്ങനെ വിരസമായ പകലുകളെ എയ്റോബിക്സ് എക്സർസൈസ് കൊണ്ട് ജീവനുള്ളവയാക്കി. 
ആരംഭശൂരത്വം എന്നു പറഞ്ഞു പരിഹസിച്ച കൂട്ടാളി സ്ഥിരം പ്രകടനം കണ്ട് മെല്ലെ പ്രോത്സാഹിപ്പിക്കാനും തുടങ്ങി. അങ്ങനെ പോകവേ കുറച്ചകലെ താമസമുള്ള മറ്റൊരു പ്രവാസി സുഹൃത്ത് കുറേക്കാലങ്ങൾക്കു ശേഷം ഫോണിൽ വിളിച്ച് പരസ്പരമുള്ള കുശലാന്വേഷണങ്ങൾക്കിടയിൽ തന്റെ കൺട്രോളിലൊതുങ്ങാതെ പോകുന്ന ശരീരഭാരത്തെപ്പറ്റി സങ്കടം പറഞ്ഞു. ഇഷ്ടംപോലെ വീട്ടുജോലികൾ ചെയ്യുന്ന നല്ല അടക്കവും ഒതുക്കവുമുള്ള കുലീനയായ വീട്ടമ്മയാണീ സുഹൃത്ത്. വളരെ ഓർത്തഡോക്സ് മൈൻഡുള്ള ഒരു വ്യക്തി. സുഹൃത്തിനോട് മടിച്ചു മടിച്ചാണെങ്കിലും ഇത്തിരി ശങ്കയോടെ ഇന്നുവരെ ആരോടും വെളിപ്പെടുത്തിയിട്ടില്ലാത്ത ഈ എയ്റോബിക്സ് രഹസ്യം പങ്കുവെച്ചു. സുഹൃത്ത് എങ്ങനെ ഇതിനെ ഉൾക്കൊള്ളും എന്ന ആകാംക്ഷയോടെ. സുഹൃത്തിന്റെ തിരിച്ചുള്ള മറുപടി കേട്ട് അക്ഷരാർഥത്തിൽ കുറേ നേരത്തേക്ക് ശബ്ദം നിലച്ചുപോയി. തിരിച്ചു ശബ്ദം കേൾക്കാഞ്ഞതാവാം.
ഹലോ, കേൾക്കുന്നില്ലേ, കട്ടായോ...
എന്നു ചോദിക്കുമ്പോൾ പരിസരബോധം വീണ്ടെടുത്ത്  ഹലോ എന്നു തിരികെപ്പറഞ്ഞു. സുഹൃത്ത് ബിപാഷാ ബസുവിന്റെ എക്സർസൈസ് ആണത്രേ ചെയ്യുന്നത്. ഈയിടെയായി ഇത്തിരി തിരക്കേറിയതിനാൽ ഇതു മുടങ്ങിപ്പോയതാണ് ശരീരഭാരം കൂടാൻ കാരണം. ബോളിവുഡ് ഒന്നും അത്ര പിടിയില്ലാത്ത ഈയുള്ളവൾ  അന്തംവിട്ടതിൽ അതിശയിക്കാനുണ്ടോ... എന്നാലും ബിപാഷാ ബസു എന്ന ആ പേര്, അതിൽ എന്തോ.... ഒരു ഇത് ഇല്ലേ?  അതെന്താണാവോ....? എങ്കിലും സുഹൃത്തിനോട് മറുത്തൊന്നും ചോദിച്ചില്ല. നെറ്റിൽ ബിപാഷാ ബസു എന്നടിച്ചാൽ മതിയെന്ന ഉപദേശം നൽകി സുഹൃത്ത് ഫോൺ കട്ട് ചെയ്തു .
സുഹൃത്തിന്റെ ഉപദേശം കേട്ട് എത്ര നേരം ചിന്താധീനയായി ഇരുന്നു പോയതെന്നോർമയില്ല. 
ബിപാഷാ ബസു... മനസ്സിൽ ചെറിയൊരു കല്ലുകടി തോന്നിയ  ആ പേര് ചുമ്മാ ഗൂഗിളിൽ ടൈപ്പ് ചെയ്തു. ഓ... മൈ ഗോഡ്.. അവർ അഭിനയിച്ച സൂപ്പർഹിറ്റ് പടങ്ങളിലെ ചില ഫോട്ടോസ്. നെഞ്ചിടിപ്പ് കൂടി വരുന്നതറിഞ്ഞ് വേഗം തന്നെ അതിൽനിന്ന്  ക്വിറ്റ് ചെയ്തു.
ഒരാഴ്ചക്ക് ശേഷം ഈ സുഹൃത്ത് വീണ്ടും വിളിച്ചപ്പോൾ ബിപാഷാ ബസുക്കാര്യം പറഞ്ഞു. സെർച്ച് ചെയ്തപ്പോൾ ഫോട്ടോസ് ഒക്കെ ആകെ ഹോട്ട് എന്നു പറഞ്ഞപ്പോൾ സുഹൃത്ത് കുറേ നേരം ചിരിച്ചു. എന്നിട്ടു പറഞ്ഞു: 'ബിപാഷാ ബസു വർക്ക് ഔട്ട് 15 മിനിറ്റ് എന്നടിക്കൂ...'
ആളിത്ര മോഡേണാണെന്നു കരുതിയില്ലല്ലോ എന്നു പറഞ്ഞപ്പോൾ സുഹൃത്ത് വീണ്ടും ചിരിച്ചു. 
എയ്റോബിക്സ് വിട്ട് ഇതൊന്നു ശ്രമിച്ചു നോക്കൂ
എന്ന ഉപദേശം നൽകി ഫോൺ കട്ട് ചെയ്തു.
വീണ്ടും ഗൂഗിളിൽ 'ബിപാഷാ ബസു വർക്ക് ഔട്ട് 15 മിനിറ്റ്  'എന്നു ടൈപ്പ് ചെയ്തു. നല്ല കിടിലൻ വർക്ക് ഔട്ട്.  അപ്പോഴേക്കും എയ്റോബിക്സിൽ ബഹുദൂരം പിന്നിട്ടിരുന്നു. എന്തോ, സുമാ റിയോ എന്ന മദാമ്മയുടെ എയ്റോബിക്സിൽ നിന്നും ബിപാഷാ ബസുവിലേക്ക്..' ചാടാൻ താൽപര്യം തോന്നിയതുമില്ല. എയ്റോബിക്സ് തന്നെ തുടർന്നു. 
ഇതിനകം പ്രവാസ ജീവിതത്തിനിടയിലെ പരോളിൽ നാട്ടിലേക്ക്. നാട്ടിലെ ചുറ്റുപാടുകൾ എയ്റോബിക്സിനു പറ്റിയതല്ല എന്നും, പ്രായം ഏറുന്നതിനനുസരിച്ച് ഇത്തിരി ഒതുങ്ങുന്നത് നന്ന് എന്നും ഉള്ള തിരിച്ചറിവ് മനസ്സിൽ തോന്നിത്തുടങ്ങി. എങ്കിലും ആരോഗ്യം കാത്തു സൂക്ഷിക്കേണ്ടത് ആവശ്യം തന്നെ. 
ആധുനിക വൈദ്യശാസ്ത്രവും അംഗീകരിച്ചു കഴിഞ്ഞ നമ്മുടെ ഭാരതത്തിലെ സന്യാസി വര്യന്മാർ വരുംതലമുറയുടെ ശാരീരിക മാനസിക ശാന്തിക്കു വേണ്ടി നൽകിയ മഹാപൈതൃകമായ യോഗാസനത്തിലേക്കു വീണ്ടും ചുവടുമാറ്റി. ഇപ്പോൾ പവനമുക്താസനം, വജ്രാസനം,  ഭുജംഗാസനം എല്ലാം ശീലിച്ചു കഴിഞ്ഞു. ഇതിൽ ഏറ്റവും പ്രിയപ്പെട്ടത് (മിക്കവാറും യോഗ ശീലിക്കുന്ന ഏവർക്കും പ്രിയപ്പെട്ടതാകുന്ന) ശവാസനം എന്ന എക്സർസൈസ് ആകുന്നു. 
'റിലാക്സേഷൻ അറ്റ് എനി ഇന്റർവെൽ ഈഫ് നെസസറി' എന്നാണ് യോഗാ ഗുരു ഉപദേശിച്ചത്. അതിനാൽ കൂടുതൽ സമയവും ശവാസനത്തിനായി നീക്കി വെക്കും. 
ഗുരുവിന്റെ വാക്കുകളിലേക്ക്: ശവാസനം എന്നാൽ നേരെ നിവർന്നു കിടക്കുക. എല്ലാവരും അവരവരുടെ പായകളിൽ അപ്പോൾ നിവർന്നു കിടക്കും. യോഗാ ഗുരു പറയുന്നു:
നമ്മുടെ ശരീരത്തിലെ ഓരോ മാംസപേശിയും പൂർണമായും അയച്ചിടുക. ശ്വാസത്തിൽ യാതൊരു നിയന്ത്രണവും വേണ്ട. അതു സ്വാഭാവികമായി നടന്നുകൊള്ളും. കൈകൾ അയച്ചിടൂ. ശിരസ്സ്, കഴുത്ത്, ഉടൽ, കാൽവണ്ണകൾ, റിലാക്സ്.. റിലാക്സ്.. ഏവരും നിശ്ശബ്ദരായി.. ഗുരു പറയുന്നതുപോലെ... അനുസരണയോടെ.
ഗുരുവിന്റെ ശബ്ദം: മനസ്സിലെ സർവചിന്തകളും ഉപേക്ഷിക്കുക. റിലാക്സ്.. റിലാക്സ്.. റിലാക്സ്.. ഗുരുവിന്റെ ശബ്ദം നേർത്തുനേർത്തില്ലാതാകുമ്പോൾ ചിന്തകൾ കാടു കയറുന്നു.  
ദൈവമേ... സൈലന്റ് മോഡിൽ വെച്ചിരിക്കുന്ന മൊബൈലിൽ ഇപ്പോൾ എത്ര കാൾ വന്നിട്ടുണ്ടാകും.... പാൽക്കാരൻ ഈ സമയത്തെങ്ങാനും വന്നു പോയിട്ടുണ്ടാകുമോ.... ഇന്നെന്തു കറിവയ്ക്കും.... ഫോൺ എടുക്കാതെ വരുമ്പോൾ 'അമ്മ വീണ്ടും വീണ്ടും ഫോണിൽ ബെല്ലടിച്ചിട്ടുണ്ടാവില്ലേ...'         
ഒരു ചെറിയ സംശയം.
ആർക്കെങ്കിലും എപ്പോഴെങ്കിലും ഇങ്ങനെ തലയ്ക്കകത്തു നിന്ന് സർവ ചിന്തകളും വെടിഞ്ഞ് ശൂന്യമാക്കി ഒരു പതിനഞ്ചു മിനിറ്റ് കിടക്കാൻ സാധിക്കുന്നുണ്ടാവുമോ...  എങ്കിൽ അവർ ഭാഗ്യവാൻമാർ... ഈ ചുറ്റും കിടക്കുന്നവരുടെ ഒക്കെ തലക്കുള്ളിൽ ഇപ്പോൾ ശൂന്യമോ....' 
ചിന്തകൾ കാടുകയറി തല ചൂടുപിടിച്ചു തറയിൽ ഇങ്ങനെ കിടക്കുമ്പോൾ ചെവിയിൽ 'ശ്....ശ്..' എന്നൊരു ശബ്ദം.   അതു മറ്റൊന്നുമല്ല, എല്ലാവരും കൈവെള്ളകൾ രണ്ടും കൂട്ടിത്തിരുമ്മുന്ന ശബ്ദം. വേഗം അവർക്കൊപ്പം കൈവെള്ളകൾ രണ്ടും അമർത്തി കൂട്ടിത്തിരുമ്മും. അങ്ങനെ കൈവെള്ള ചൂടാക്കി കണ്ണിൽ വെച്ച് ചൂടു പകർന്ന് കണ്ണുകൾ മെല്ലെ തുറക്കും. പിന്നെ വേഗം എല്ലാവരും എഴുന്നേൽക്കുന്നു. അവരവരുടെ പായകൾ ചുരുട്ടി ഹാളിന്റെ മൂലയിൽ കൊണ്ടുവെച്ച് വേഗം യോഗാ ക്ലാസ് തീർത്ത് വീട്ടിലേക്കു മടക്കം. 
വേഗം നടത്തത്തിനിടയിൽ ഫോൺ ഓണാക്കി അർജന്റ് കാൾ വന്നതു നോക്കും. വേറാരുടേയുമല്ല അമ്മയുടെ കാൾ ഉണ്ടാവും. തിരിച്ചു വിളിക്കുമ്പോൾ ഫോൺ എടുക്കാത്തതിന്റെ പരിഭവം പറച്ചിൽ. യോഗാ ക്ലാസ്  എന്നോർമിപ്പിക്കുമ്പോൾ 'ഓ ഞാനതങ്ങു മറന്നു'എന്ന സ്ഥിരം മറുപടി. 

യോഗാസനം സ്ത്രീ-പുരുഷ ഭേദമില്ലാതെ എല്ലാവർക്കും അനുഷ്ഠിക്കാൻ കഴിയുന്ന ഒന്നാണ്. ഇത് ശീലിച്ചു കഴിഞ്ഞാൽ നിത്യവും യോഗ ചെയ്യേണ്ടതാണ് ആരോഗ്യത്തിന് ഉത്തമം. 


Friday, 9 November 2018

ബ്ലോഗുലകം വീണ്ടും......


 രമേഷ് അരൂർ സാറിന്റെ ഈ ശ്രമത്തിനു നന്ദി പറയുന്നു. ബ്ലോഗേഴ്സ് സുഹൃത്തുക്കളായ ഏവരെയും വീണ്ടും എഴുത്തിന്റെ കൂട്ടായ്മയിലേക്ക് ഒരുമിച്ചു കൊണ്ടുവരാൻ അങ്ങനെ  ബ്ലോഗുലകം വീണ്ടും സജീവമാക്കാൻ സാർ നടത്തിയ ഈ ഉദ്യമം ഏറെ അഭിനന്ദനാർഹം. 

വലിയൊരു മഴപെയ്തുതോർന്ന അവസ്ഥ ... തൽക്കാലത്തേക്കെങ്കിലും..
മീഡിയകളും മറ്റും മറ്റു വിഷയങ്ങളിലേക്ക് ശ്രദ്ധതിരിഞ്ഞു.  എങ്കിലും ആധി തന്നെ ... ഇനിയുള്ള ദിവസങ്ങൾ എങ്ങനെ...? വിഷയം ശബരിമല തന്നെ...
പക്ഷെ അതിനുമുന്പിൽ വലിയൊരു സംഭവം ഉണ്ടായത് എല്ലാവരും മറന്നോ..? മഹാപ്രളയം..!! മലയാളികളായ നാമൊരിക്കലും ജീവിതത്തിൽ മറക്കാനാവാത്ത ആ പ്രളയം..!!  പ്രളയത്തിന്റെ തീവ്രത അധികം അറിഞ്ഞില്ല എങ്കിലും അറിഞ്ഞ കണ്ട ചില കാര്യങ്ങൾ പ്രിയ ബ്ലോഗ് സുഹൃത്തുക്കൾക്കായി പങ്കുവക്കുന്നു.

നിമിത്തങ്ങൾ 
------------
അങ്ങിങ്ങായി ചിതറിക്കിടക്കുന്നവയൊക്കെ ഒന്നൊതുക്കിപ്പെറുക്കിവയ്ക്കുക .  അത്രയുമേ വേണ്ടൂ... 
തിരികെപ്പോരുംമുൻപ് പിന്നാമ്പുറത്തേക്ക് നടന്നപ്പോൾ ഇച്ചേയി പിറകിൽനിന്നു വിളിച്ചു 
വിലക്കിയിട്ടും തങ്ങൾ രണ്ടുപേരും ചേർന്ന് അങ്ങോട്ടു നടന്നു. അതിൽ നിറയെ പച്ചപ്പ് കിളിർത്തുനിൽക്കുന്നു ... കാണാൻ നല്ല ഭംഗി .  തിരിഞ്ഞുനടക്കുമ്പോൾ വെറുതെ സങ്കല്പിച്ചു ....അവിടെ നിറയെ തുളസിയും റോസാപ്പൂക്കളും ഇടകലർന്നുനിൽക്കുന്നത്. 

പടിയടച്ചിറങ്ങുമ്പോൾ  എന്തോ മറന്നതുപോലെ..... എന്താവും....? അറിയില്ല.    ... മഴ മെല്ലെ തുടങ്ങിയിരുന്നു.  വീട്ടിൽ വന്നപ്പോഴാകട്ടെ പനിച്ചൂടിൽ വിറച്ചു മോൻ കിടക്കുന്നു.അടുത്ത ദിവസവും വീട്ടിലേക്കു  പോകാനിരുന്ന പ്ലാൻ മാറ്റി .  അവനെ ഹോസ്പിറ്റലിൽ കാണിച്ച് തിരികെ വരുമ്പോൾ മഴ കനത്തിരുന്നു. 

മരുന്നു കഴിച്ച് മോൻ കിടന്നൊന്നു മയങ്ങി. നെറ്റിയിൽ കൈവച്ചുനോക്കി. ചൂടിന് ചെറിയൊരു ശമനം വന്നിരിക്കുന്നു. ഫോൺ ബെല്ലടിച്ചു. ... സ്മിതയാണ് ...എപ്പോഴുമെന്നപോലെ ഓടിയണച്ചെത്തുന്ന രീതിയിലുള്ള അവളുടെ ശബ്ദം ..." ഹലോ  ആന്റി ... നമ്മുടെ സാറിന്റെ വീട്ടിൽ വെള്ളം കയറിയിട്ടുണ്ടാവുമോ.." അവളുടെ ആകാംക്ഷകലർന്ന ചോദ്യത്തെ തമാശയാക്കി അവഗണിച്ചു . അവൾ വീണ്ടും പറഞ്ഞു " ടീവീ 
വച്ചുനോക്കൂ ആന്റി.. അവിടെ റെഡ് അലേർട്ട് പ്രഖ്യാപിച്ചു ".   വാട്സ് ആപ്പിൽ ഇടയ്ക്കിടെ വരുന്ന മെസ്സേജ് നോക്കി അവൾ പലപ്പോഴും പറയാറുള്ള ഓറഞ്ച് അലെർട്ടിനെയും , റെഡ് അലെർട്ടിനെയും ഒരിക്കലും ഗൗനിച്ചിരുന്നില്ല. വേഗം ടീവി ഓണാക്കി.... ന്യൂസ് ചാനലിടുമ്പോഴാണ് കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കുന്നത്  ....ആലുവ വെള്ളത്തിൽ ....   വേഗം ഷെബിയെ വിളിച്ചു.
"വെള്ളം കയറാൻ തുടങ്ങി ..... സാധനങ്ങൾ  കുറെയൊക്കെ മുകളിലെ നിലയിലേക്കു    മാറ്റി....ഞങ്ങൾ മറ്റൊരിടത്തേക്ക് മാറുന്നു..... " വല്ലാത്തൊരു പരിഭ്രമം ആ വാക്കുകളിൽ നിഴലിച്ചിരുന്നു. 

പുലർച്ചെ ഇച്ചേയിയുടെ ഫോൺ വന്നു " റോഡിൽ വെള്ളം കയറിത്തുടങ്ങി ....  മരുമകൾ ബിന്ദു ഹോസ്പിറ്റലിൽ ഡ്യൂട്ടി കഴിഞ്ഞ് അങ്ങോട്ടുവരും..."  ബിന്ദു വൈകുന്നേരമെത്തിയതോടെ വീട്ടിലേക്കുള്ള റോഡ് മുഴുവൻ മുങ്ങി എന്നറിഞ്ഞു .  
 
രാത്രിയിൽ  മഴയുടെ ശക്തിയാർജിച്ചിരുന്നു. വല്ലാത്തൊരു ഇരപ്പോടെ പുറത്തുനിന്ന് മഴയുടെ ശബ്ദം അകത്തേക്കടിച്ചുകയറുമ്പോൾ മനസ്സിൽ വല്ലാത്തൊരസ്വസ്ഥത... അന്നും ഇതുപോലത്തെ മഴയായിരുന്നു..! ഒരിക്കലും കാണാത്ത പ്രകൃതത്തോടെ കോരിച്ചൊരിയുന്ന മഴയും.. തണുപ്പും..   ഇതൊന്നും അറിഞ്ഞില്ലയെന്ന മട്ടിൽ സുഖമായി മൂടിപ്പുതച്ചുറങ്ങിയ 'അമ്മ... അല്ലെങ്കിലും തണുപ്പു വഴിയേ പോയാൽ പുതപ്പിനുള്ളിൽ ചുരുണ്ടുകൂടുകയാണ് അമ്മയുടെ പ്രകൃതം..  കൊച്ചുമകൻ ഓടിക്കളിക്കുന്നതിനിടയിൽ എത്രതവണ സുഖമായി മൂടിപ്പുതച്ചുറങ്ങുന്ന അമ്മയെ നോക്കി ഉണർത്താൻ ശ്രമിച്ചു വിളിച്ചു " അമ്മേ... വാ... വാ.."  അവന്റെ നിഷ്കളങ്കത നിറഞ്ഞ മുഖത്ത് 'അമ്മ വിളികേൾക്കാത്തതിന്റെ സങ്കടം നിഴലിച്ചിരുന്നു.

രാവിലെ ടീവിയിലെ ന്യൂസ് ..... സ്വന്തം കണ്ണുകളെ വിശ്വസിക്കാനാകാതെ ഞങ്ങൾ വാർത്ത കേട്ടിരുന്നു..!!    ഇതു നമ്മുടെ കേരളമോ...!! പ്രളയത്തിന്റെ ഭീകരമായ കാഴ്ചകൾ....വെളിയിൽ ഇടയ്ക്കിടെ കടന്നുപോകുന്ന ഹെലികോപ്ടറിന്റെ മുഴക്കംനിറഞ്ഞ ശബ്ദം....   മറ്റേതൊക്കെയോ രാജ്യങ്ങളിൽ പ്രളയം.... ഉരുൾപൊട്ടൽ ... ആഹാരത്തിനായി കൈനീട്ടുന്ന ജനങ്ങൾ ... ഇതൊക്കെ നാം ന്യൂസിലൂടെ കാണുമ്പോൾ ..' അയ്യോ കഷ്ടം.... !! നാം എന്തറിയുന്നു എന്ന് വിചാരിച്ചിരുന്നിടത്ത് ....  തൊട്ടടുത്ത സ്ഥലങ്ങളിൽ നടക്കുന്ന സംഭവങ്ങൾ  ടീവിയിലെ വാർത്തകളിലൂടെ നടുക്കത്തോടെ കണ്ടിരുന്നു.  എന്തുചെയ്യണമെന്നറിയാതെ പകച്ചിരുന്നപ്പോൾ ഭർത്താവിന്റെ ഫോൺകാൾ  " വീട്ടുസാധനങ്ങൾ വല്ലതുംഇരുപ്പുണ്ടോ... ഇത്തിരി സാധനങ്ങളൊക്കെ വാങ്ങൂ... പിന്നെ കിട്ടിയെന്നു വരില്ല...  നാട്ടിലെ സ്ഥിതിഗതികൾ ന്യൂസിലൂടെ കാണുന്നുണ്ട് എന്നു പറഞ്ഞ് ഫോൺ കട്ട് ചെയ്തു. 

തിരിച്ചുപോക്കിനുള്ള തയ്യാറെടുപ്പിൽ സാധനങ്ങളെല്ലാം കാലിയാക്കിയിരുന്നു.  മോനേക്കൂട്ടി  സൂപ്പർമാർക്കറ്റിൽ ചെന്നപ്പോൾ സാധനങ്ങളെല്ലാം വാങ്ങിക്കൂട്ടാനുള്ള തിരക്കിൽ നിറയെ ആളുകളുടെ  ബഹളം . വല്ലവിധേനയും കുറച്ചു സാധനങ്ങൾ വാങ്ങി. മോന്റെ ആവശ്യപ്രകാരം കുറച്ചു പാൽപ്പൊടിയും , കുട്ടികൾക്കു കൊടുക്കാനുള്ള കുറുക്കും വാങ്ങി. അവന്റെ സുഹൃത്തിന്റെ ബന്ധുക്കൾക്കായി കൊടുക്കാനാണ്. നമുക്കൊന്ന് പോയിവരാം എന്നു പറഞ്ഞ് ഞങ്ങൾ മുന്നോട്ടു നീങ്ങുമ്പോൾ പരിചയക്കാരിലൊരാൾ മുന്നറിയിപ്പ് നൽകി " എങ്ങോട്ടാണ് .... എല്ലായിടവും വെള്ളം കയറിത്തുടങ്ങി ... സൂക്ഷിക്കണം..." 

എപ്പോഴും ഗതാഗതക്കുരുക്കിൽപ്പെട്ടുഴറുന്ന നഗരം തിരക്കുകുറഞ്ഞ് ശാന്തമായിരുന്നു. മുൻപോട്ടു ചെല്ലുമ്പോൾ പോലീസ് വിലക്കി. എത്തേണ്ട സ്ഥലം പറഞ്ഞപ്പോൾ പൊയ്ക്കൊള്ളാൻ അനുവാദം നൽകി. പല സ്ഥലങ്ങളിലേക്കുള്ള റോഡുകൾ  ബ്ലോക്ക്ചെയ്തുവച്ചിരിക്കുന്ന   ബോർഡുകൾ.    കുറെ മുന്നോട്ടു ചെന്നപ്പോൾ ആകെ ബഹളം. വണ്ടികളുടെ  തിരക്ക് .  കുറച്ചു ചെറുപ്പക്കാർ എല്ലാം നിയന്ത്രിച്ചുവിടുന്നു. ഞങ്ങൾ അവിടെയുള്ള ഒരു പള്ളിയുടെ ഗ്രൗണ്ടിലേക്ക് വണ്ടി കയറ്റിയിട്ട് മോൻ സാധനങ്ങളുമായി  പുറത്തേക്കുപോയി  . ആ ഗ്രൗണ്ടിലും പള്ളിയുടെ ഹാളിലും  കടകളിലും എല്ലാം നല്ല ആൾത്തിരക്ക്. എല്ലാം നഷ്ടപ്പെട്ട ആളുകളുടെ നെട്ടോട്ടം . ചിലർ ഫോണിൽ ബന്ധുക്കളെ വിളിച്ച് ...  ആകെ അങ്കലാപ്പോടെ  അങ്ങോട്ടുമിങ്ങോട്ടും   പരക്കംപായുന്ന കാഴ്ച മനസ്സിൽ തെല്ലു ഭീതി പടർത്തി. മോൻ അവന്റെ സുഹൃത്തിനെ ഫോണിൽ വിളിച്ചിട്ട് എടുക്കുന്നില്ല. ഒരുവിധേന വണ്ടി അവിടെനിന്നിറക്കി തിരികെ വന്ന് റോഡിൻറെ ഓരത്തൊരു സൈഡിൽ ഒതുക്കിനിർത്തി മോൻ വീണ്ടും ഫോണിൽ സുഹൃത്തിനെ വിളിച്ചുകൊണ്ട്  കൈയിലെ  പൊതിയുമായി മുന്നോട്ടു നടന്നു. 
വണ്ടിയിലിരുന്നു കണ്ട കാഴ്ചകൾ മനസ്സിനെ വല്ലാതെ നോവിച്ചു . ഒറ്റയ്ക്കും   കൂട്ടമായും നടന്നുനീങ്ങുന്നവർ .... പലരും നനഞ്ഞ വസ്ത്രത്തോടെ  .... ചിലരുടെ  കൈയിൽ   ബാഗും   പെട്ടികളും  കുറെ കവറുകളും.  ഇവിടെ ചെറിയവരോ ... വലിയവരോ എന്ന വ്യത്യാസമില്ലാതെ .... എല്ലാവരുടെയും മുഖത്ത് ഒരേ ഭാവം... അത് ആധിയുടെയോ...? ആശങ്കയുടെയോ...?   ഇതിനിടയിൽ ചിലർ വെള്ളം കാണാനുള്ള ആകാംക്ഷയിൽ മുന്നോട്ടു നീങ്ങുന്നതും കാണാൻ കഴിഞ്ഞു. കുറെ സമയത്തിനുശേഷം സാധനങ്ങൾ കൊടുത്ത് മോൻ തിരികെയെത്തി  വൈകുന്നേരം ചിലപ്പോൾ നമ്മുടെ വീട്ടിൽ ഒന്നുരണ്ടുപേർ വന്നേക്കും എന്നു സൂചിപ്പിച്ചു. അവന്റെ സുഹൃത്തിന്റെ ബന്ധുക്കൾ.

തിരിച്ചുപോക്കിനു വിരലിലെണ്ണാവുന്ന ദിനങ്ങൾമാത്രം...ഈ അവസ്ഥയിൽ എങ്ങനെ...? എന്ത് ..?     ഒന്നുമറിയില്ല.   . അല്ലെങ്കിലും ഇത്തവണത്തെ തിരിച്ചുപോക്കിൽ തയ്യാറെടുപ്പുകൾ ഒന്നുമില്ല . തയ്യാറെടുക്കാൻ .... കൊണ്ടുപോവാനുള്ളത് ഓർമ്മപ്പെടുത്താൻ ആരുമില്ല...  

വൈകുന്നേരം നാലുമണിയോടെ മോൻ സുഹൃത്തിന്റെ ബന്ധുക്കളെ കൂട്ടിവരാനായി പോയി. ഞാനവർക്കായി ഒരു മുറി വൃത്തിയാക്കിയിട്ടു .  ആറരയോടെ കാളിംഗ്ബെൽ ശബ്ദം കേട്ട് ഡോർ തുറന്നു. പരസ്പരം ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഞങ്ങൾ തമ്മിൽ കണ്ണിൽക്കണ്ണിൽ  നോക്കി. രണ്ടു പെൺകുട്ടികൾ ... അവരുടെ ഭർത്താക്കന്മാർ ... അവരുടെ കുട്ടികൾ... ഒന്ന് തീരെ പൊടിക്കുഞ്ഞ് .  അവരുടെ കണ്ണുകളിൽ പകപ്പോ ആശങ്കയോ ഒക്കെയായിരുന്നു .  അവരെ  അകത്തേക്കു  ക്ഷണിച്ചു . ഞാനും എന്താണ് ചെയ്യേണ്ടതെന്നറിയാതെ ഒരു നിമിഷം പകച്ചു. പെൺകുട്ടികൾ എന്തൊക്കെയോ കുറച്ചു സാധനങ്ങൾ  കൈയിലുണ്ടായിരുന്നത്  കിച്ചണിൽ കൊണ്ടുവന്ന് " ഇവിടെ വയ്ക്കട്ടെ ചേച്ചീ ..." എന്ന് ചോദിച്ചു.   അവർ കുളിച്ചു ഡ്രസ്സ് മാറിവന്നു. കഞ്ഞിയും, ചെറുപയർതോരനും, മോരുകാച്ചിയതും കൂട്ടി ഞങ്ങൾ ഒരുമിച്ച് അത്താഴം കഴിക്കുമ്പോഴേക്കും    പെൺകുട്ടികൾ രണ്ടാളും വേഗം എന്നോടടുത്തു കഴിഞ്ഞിരുന്നു .  

ആണുങ്ങൾ രണ്ടുപേരും മോനും ചേർന്ന് പുറത്തു സാധനങ്ങൾ വാങ്ങാനും പിന്നെ ടീ വിയിലെ വാർത്തകൾ കണ്ടും സമയംപോക്കി. പൊടിക്കുഞ്ഞ് അല്ലലില്ലാതെ കളിക്കയും സുഖമായി ഉറങ്ങുകയും ചെയ്തു. ഇതൊക്കെയെങ്കിലും അവരുടെ മുഖത്ത് ഓരോ നിമിഷവും ആശങ്കയായിരുന്നു. തങ്ങളുടെ വീടുകളിൽ ഇനിയും വെള്ളം കയറിയിട്ടുണ്ടാവുമോ... സാധനങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടാവുമോ.. എന്നൊക്കെയുള്ള ആശങ്ക...  ഇനിയും വീടുവിട്ടുവരാൻ കൂട്ടാക്കാത്ത അവരുടെ ബന്ധുക്കളെ വിളിച്ച് വിവരം അന്വേഷിച്ച് അവരെപ്പറ്റി ഓർത്ത് വേവലാതിപ്പെട്ട് സമയം തള്ളിനീക്കുമ്പോഴും കുട്ടികളുടെ വർത്തമാനവും   ആഹാരം പാകംചെയ്കലും ഒക്കെയായി ചെറിയ സന്തോഷങ്ങളും സമ്മാനിച്ചു. 

വീട്ടിലേക്കു  ഫോണിൽ കുറെ ട്രൈ ചെയ്തപ്പോൾ ഇച്ചേയിയെ കിട്ടി . പറമ്പിന്റെ രണ്ടു തട്ടും വെള്ളത്തിൽ മുങ്ങി എന്ന് . വൈകുന്നേരം വിളക്കു കത്തിച്ചപ്പോൾ ഗായത്രി നല്ല ഈണത്തിൽ കീർത്തനം ചൊല്ലി . ഭർത്താവ് ഋഷികേശ്   മോനെക്കൂട്ടി വെള്ളത്തിന്റെ ഗതി അറിയാനായി പുറത്തുപോയി. ശരണ്യ കുഞ്ഞിനെ മടിയിൽക്കിടത്തി ഞങ്ങളോടൊപ്പം വന്നിരുന്നു. ശരണ്യയുടെ ഭർത്താവ് ദേവൻ നിർബന്ധിച്ചപ്പോൾ നല്ല ഈണത്തിൽ ശ്രീവല്ലഭനെക്കുറിച്ചൊരു പാട്ടുപാടി. ഗായത്രിയുടെ മകൾ സുഭദ്ര നൃത്തച്ചുവടുകൾ വച്ചു. രണ്ടുദിവസം ....മനസ്സുകൊണ്ട് നന്നായി അടുപ്പമുള്ളവരെപ്പോലെ തോന്നിച്ചു. ഞങ്ങൾക്ക് തിരിച്ചുവരവിനായുള്ള തിടുക്കത്തിനിടയിലും അവരോടൊപ്പം  ചെലവഴിച്ച  നിമിഷങ്ങൾ സന്തോഷപ്രദമായിരുന്നു. കൊച്ചി എയർപോർട്ടിലെ വെള്ളം കയറിയ പ്രശ്നം ഞങ്ങൾക്ക് തിരുവനന്തപുരത്തേക്ക്   ടിക്കറ്റ് മാറ്റിക്കിട്ടിയപ്പോഴും പോകാൻ പറ്റുമോ എന്ന ആശങ്കയായിരുന്നു. 
 
അന്ന് രാത്രി പത്തുമണിക്ക് ഞങ്ങളുടെ ഒരു സുഹൃത്ത് പിറ്റേന്ന് രാവിലെ ആറരക്കുള്ള 
ട്രെയിൻടിക്കറ്റ് ബുക്ക് ചെയ്തു തന്നു.   എന്തുചെയ്യണമെന്നറിയാതെ...   പെട്ടെന്ന് കുറച്ചു തുണികൾ അടുക്കിപ്പെറുക്കി ടിക്കറ്റും , പാസ്സ്പോർട്ടും എടുത്തുവച്ചു . പെൺകുട്ടികൾ രണ്ടും ചേർന്ന് വൈകിട്ട് ഗോതമ്പുദോശയും , മുളകുചുട്ടതും തയ്യാറാക്കി. ഞങ്ങൾ എല്ലാവരും ഒരുമിച്ചിരുന്ന് അത്താഴം കഴിച്ചു. 

വീട്ടിലേക്കുള്ള റോഡ് അപ്പോഴും വെള്ളംകാരണം ബ്ലോക്ക്. എല്ലാവരോടും പോകയാണ് എന്ന് ഫോണിൽ വിളിച്ചു പറയുമ്പോഴും ബന്ധുക്കൾക്കൊക്കെ ആകെ ആശങ്ക. ഇച്ചേയിയോട് ഒരിക്കൽക്കൂടി കണ്ടു യാത്രപറയാൻ കഴിയാഞ്ഞ സങ്കടം മനസ്സിൽ. ഗായത്രിയും, ശരണ്യയും ആശ്വസിപ്പിച്ചു. കസിൻ ബിന്ദു ഡ്യൂട്ടിയിലും. ബിന്ദുവിനെ ഫോണിൽ വിളിച്ച് വിവരം പറഞ്ഞു .

രാവിലെ റെഡിയായി വന്നപ്പോൾ ഗായത്രി കാപ്പി തയ്യാറാക്കി... പെൺകുട്ടികൾ രണ്ടും കെട്ടിപ്പിടിച്ച് " സന്തോഷമായി പോയിവരൂ... വഴിയിലൊന്നും തടസ്സമുണ്ടാവാതിരിക്കാൻ പ്രാർത്ഥിക്കാം.." എന്നു പറഞ്ഞ് ആശ്വസിപ്പിച്ചു. ഗായത്രി  കൈകളിൽ പിടിച്ചുകൊണ്ടു പറഞ്ഞു "ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത  ചേച്ചി വച്ചുതന്ന ആഹാരം കഴിച്ച് ചേച്ചിയോടൊപ്പം താമസിച്ച് ഇന്ന് എന്റെ കൈകൊണ്ടുണ്ടാക്കിയ കാപ്പി തന്ന് നിങ്ങളെ ഞങ്ങൾ യാത്രയാക്കുന്നു. അത്ഭുതം തോന്നുന്നു...".     ശരണ്യ തമാശമട്ടിൽ പറഞ്ഞു "ഇന്ന് ചേച്ചിയുടെ വീട്ടിൽ ഞങ്ങൾ വീട്ടുകാർ ... വീട്ടുകാർ ചേച്ചിയെയും , മോനെയും യാത്രയയയ്ക്കുന്നു എന്നു കരുതിയാൽ മതി."  കൈവീശി യാത്ര പറയുമ്പോൾ ഗായത്രി പറഞ്ഞു " ഇതെല്ലാം ഓരോ നിമിത്തങ്ങളാണ് ".

റെയിൽവേസ്റ്റേഷനിൽ  നല്ല തിരക്കായിരുന്നു. സ്റ്റേഷനിൽ ഇരുന്നുകൊണ്ട് ഷെബിയെ ഒരിക്കൽക്കൂടി വിളിച്ചു. ' ഞങ്ങൾ തിരികെ പോവുന്നു... ആലുവയിൽ എങ്ങനെ...?'
ഷെബിയുടെ മറുപടി..."ഇപ്പോൾ നഷ്ടപ്പെട്ടതിനെ ഓർത്ത് ആകുലപ്പെടുന്നില്ല... ജീവൻ തിരിച്ചുകിട്ടിയല്ലോ എന്ന ആശ്വാസംമാത്രം..."     ആ വാക്കുകളിൽ ഒരായിരം അർത്ഥങ്ങൾ ഉണ്ടായിരുന്നു. എത്രയോ ജനങ്ങൾ ഇതേ വാചകം മനസ്സിലുരുവിടുന്നുണ്ടാകാം എന്നു ചിന്തിച്ചു. 

ട്രെയിൻ തീരെ സാവകാശം ആണ് മുൻപോട്ടു നീങ്ങിക്കൊണ്ടിരുന്നത്. ട്രയൽ ചെയ്തോടിയ ശേഷമുള്ള രണ്ടാമത്തെ ട്രെയിനിലാണ് ഞങ്ങളുടെ യാത്ര. ചെറിയൊരു ആശങ്കയുണ്ടായിരുന്നു . പുറത്തേക്കു   നോക്കിയാൽ കാണുന്ന കാഴ്ചകൾ കണ്ണുകൾ നിറയ്ക്കുന്നതായിരുന്നു. വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന വീടുകൾ ...... റോഡുകൾ .... ഒരു     മനുഷ്യനെപ്പോലും     കാണാൻ കഴിയുന്നില്ല . ചില സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തിയിട്ടും യാത്രക്കാരാരും ഇല്ലാതെ ശൂന്യമായിക്കിടക്കുന്ന റെയിൽവേസ്റ്റേഷൻ.  യാത്രക്കാരാവട്ടെ എല്ലാവരുടെയും മുഖത്ത് നിസ്സംഗതയായിരുന്നു. എല്ലാവരും മൗനമായി പുറത്തെ കാഴ്ചകളിൽ കണ്ണോടിച്ചിരുന്നു. 
തിരുവനന്തപുരത്തു ചെന്ന് വീണ്ടും ഏട്ടനോടൊപ്പം ഒരു ദിവസം കൂടി.  സീരിയസായ രോഗത്തിൽനിന്ന്   പൂർണ്ണമുക്തനായി വിശ്രമിക്കുന്ന ഏട്ടനെ ഇനി ഒന്നൂടെ പോകുംമുൻപ് കാണാൻ കഴിയില്ലല്ലോ എന്നു സങ്കടപ്പെട്ടിരുന്ന എനിക്ക്   യാദൃച്ഛികമെന്നോണം   ടിക്കറ്റ് മാറ്റി തിരുവനന്തപുരത്തേക്ക്    കിട്ടിയപ്പോൾ ഒരിക്കൽക്കൂടി ഏട്ടനോടൊപ്പം തങ്ങി ബിന്ദുക്കുട്ടിയോടും, മോളോടും, മോനോടും പ്രായം ചെന്ന അവിടുത്തെ അച്ഛനോടും , അമ്മയോടും ഒപ്പം സമയം ചിലവിട്ട് പിറ്റേന്ന് അവിടുത്തെ അച്ഛൻ ഞങ്ങളെ യാത്രയാക്കി.

തിരുവനന്തപുരത്ത് എയർപോർട്ടിൽ ഞങ്ങളുടെ കസിൻ സജിനിമോൾ അവൾ ബുദ്ധിമുട്ടൊന്നും അറിയിക്കാതെ ഞങ്ങളെ എല്ലാ സഹായങ്ങളും ചെയ്തുതന്ന് യാത്രയയയ്ക്കുന്നു. എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു.    ഗായത്രിയുടെ വാക്കുകൾ ഇപ്പോഴും ഓർമ്മയിൽ വരും "  ഓരോ നിമിത്തങ്ങൾ.."     ഇച്ചേയി വിലക്കിയിട്ടും അന്ന് പിന്നാമ്പുറത്തേക്കോടിപ്പോവാൻ തോന്നിയത് .... പിന്നീടൊന്നുകൂടി വരാൻ കഴിയില്ലെന്നറിയാതെ.....  കുറേനാളായി കണ്ട അമ്മയുടെ മുഖത്തെ നിസ്സംഗത ...  ദീർഘമായ യാത്രയുടെ തയ്യാറെടുപ്പായിരുന്നോ..?     യാദൃച്ഛികമെന്നോണം മകന്റെ പെട്ടെന്നുള്ള വരവും ചെറിയ ചില അസുഖങ്ങളാൽ തിരികെയുള്ള യാത്ര നീട്ടിവച്ചതും ഒക്കെ ഒരുതരത്തിൽ ദൈവം മുൻകൂട്ടി പ്ലാൻ ചെയ്തിരുന്നതുപോലെ മകന്റെ സാമീപ്യം അനുഭവിച്ചറിഞ്ഞുള്ള അമ്മയുടെ യാത്ര.... ഈ പ്രപഞ്ചത്തിൽ നടന്ന അത്ഭുതപ്രതിഭാസങ്ങളൊന്നും അറിയാതെ...

ഓഗസ്റ്റ് പതിനഞ്ച്..... പിന്നീടുള്ള ദിവസങ്ങൾ ജീവിതത്തിലൊരിക്കലും മറക്കാൻ കഴിയില്ല. ഇന്ന് നമ്മുടെ നാട് അതിജീവനത്തിനായുള്ള അശ്രാന്തപരിശ്രമത്തിലാണ് .  ഇത് ഒരു നല്ല നാളെയ്ക്കുള്ള തുടക്കമാവട്ടെ...ഇവിടെ ജാതിയില്ല... മതമില്ല... വർണ്ണവിവേചനമില്ലാത്ത ... എല്ലാവരും സഹോദരങ്ങളെന്നപോലെയുള്ള നമ്മുടെ കൊച്ചുകേരളം... .....ദൈവത്തിന്റെ സ്വന്തം നാട്..... ഒരുമയോടെ ജീവിക്കാൻ കഴിയട്ടെ...അനുഭവങ്ങൾ നമ്മെ വലിയ ഓരോ പാഠങ്ങൾ കൂടി പഠിപ്പിക്കയാണ് . ഗായത്രിയുടെ വാക്കുകൾ വീണ്ടും ആവർത്തിക്കുന്നു " എല്ലാം      ഓരോരോ             നിമിത്തങ്ങളാകുന്നു".
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
ശുഭം                                     ഗീതാ ഓമനക്കുട്ടൻ

Friday, 2 February 2018

കനലുകൾ

                    
                         
     
              
                                             
     എത്ര ധൃതി പിടിച്ചു ജോലികൾ തീർക്കാൻ നോക്കിയിട്ടും വീണ്ടും നോക്കുന്നതെല്ലാം പണികൾ തന്നെ. വേഗത്തിൽ എല്ലാം ഒന്നൊതുക്കിത്തീർത്ത് അമ്മയ്ക്കുള്ള ഭക്ഷണം എടുത്തുകൊടുക്കുമ്പോൾ 'അമ്മ ചോദിച്ചു " നീ കഴിച്ചുവോ..?" .    ഉവ്വെന്നോ... ഇല്ലെന്നോ മറുപടി നൽകാതെ കുളിക്കാനായി നീങ്ങി. 

     റെഡിയായിക്കൊണ്ടിരിക്കുമ്പോൾ പരാതി കേട്ടു " രാത്രി ഒറ്റപ്പോള കണ്ണടച്ചിട്ടില്ല.   വല്ലാത്തൊരു അസ്വസ്ഥത... പ്രഷർ ഒന്നുപോയി നോക്കിയാലോ.." . സ്ഥിരം പല്ലവി തന്നെ... ഇനീപ്പം എങ്ങോട്ടെങ്കിലും പോകുന്നുവെന്നു കേട്ടാൽ അമ്മേടെ വയ്യാഴിക ഇത്തിരികൂടും.  രണ്ടുദിവസം മുന്നേ ചെക്കപ്പ് കഴിഞ്ഞുവന്ന കാര്യം മറന്നതോ..  അതോ...?
പോകാനിറങ്ങുമ്പോഴും 'അമ്മ പിറുപിറുക്കുന്ന കേട്ടു.." ഒറ്റയ്ക്കിങ്ങനെ ... ഇത്രയും ദൂരം... ശിവനൊന്നും പറഞ്ഞില്ലേ..." . ' പോയ്വരട്ടെ ' എന്ന ഒറ്റവാക്കിൽ മറുപടി നൽകി വേഗം നടന്നു ബസ്സ്റ്റോപ്പിലേയ്ക്ക് .  പത്തരയുടെ ബസ് ഉണ്ടാവുമോ ..ആവോ.. 
" ട്രാൻസ്പോർട്ട് സ്റ്റാന്റിലെത്തിയാൽ നേരിട്ടുള്ള ബസ് കിട്ടുമല്ലോ.. അല്ലെ...എനിക്കിത്തിരി തിരക്കാണെന്നു പറഞ്ഞാൽ മതി...." ശിവേട്ടന്റെ സ്ഥിരം പല്ലവി.  ഇത്തിരി വിഷമം തോന്നാറുണ്ടെങ്കിലും എല്ലാം അങ്ങോട്ട് മൂളിക്കേൾക്കുക മാത്രം ചെയ്യും .  അല്ലെങ്കിലും ബന്ധുക്കവീട്ടിലെ മിക്ക ചടങ്ങുകളിൽ നിന്നും എന്തെങ്കിലും കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറലാണ് ശിവേട്ടന്റെ പതിവ്.  തനിക്കുനേരെ നീളുന്ന കുറേചോദ്യങ്ങൾക്ക് വെറുതെ നുണ പറയും ' ശിവേട്ടൻ  ഒരു സ്ഥലംവരെ പോയിരിക്കയാ..' 

     നടത്ത ഇത്തിരികൂടി ധൃതിയിലാക്കി . പലചരക്കുകടക്കാരൻ രാഘവേട്ടനോടു തിരക്കി ' വണ്ടി പടിഞ്ഞാട്ടു പോയിട്ടുണ്ടോ.. രാഘവേട്ടാ ..'  " ഉവ്വ്...ഉവ്വ് " ന്നു പറഞ്ഞ് രാഘവേട്ടൻ വിശേഷങ്ങൾ തിരക്കി. രാവിലെയേ വെയിലിനു ശക്തി തുടങ്ങിയിരുന്നു . നേർത്തൊരു തലവേദന.. രാഘവേട്ടന്റെ കടത്തിണ്ണയിലേയ്ക്ക് കയറിനിന്നു. രാവിലത്തെ ധൃതിയിൽ ബ്രേക്ഫാസ്റ്റും, രാവിലെ കഴിക്കാനുള്ള മരുന്നും മറന്നു.. പലദിവസങ്ങളിലും ധൃതിപിടിച്ചുള്ള പണികൾക്കിടയിൽ മനഃപൂർവ്വമായോ അല്ലാതെയോ ഒഴിവായിപ്പോകുന്ന രണ്ടുകാര്യങ്ങൾ... ഭാഗ്യം ... കറക്ട് പത്തരയ്ക്കുതന്നെ വണ്ടിയെത്തി . ഇത്തിരി തിരക്കുണ്ട് ... ന്നാലും സാരമില്ല... ടൗണില് ബസ്സ്റ്റാന്റിലെത്തി കാൽമണിക്കൂർ വെയിറ്റ് ചെയ്യേണ്ടിവന്നു.. മനസ്സ് ചെറുതായി അസ്വസ്ഥമാകാൻ തുടങ്ങി ... സുമിത പരാതി പറയും ... നേരത്തെ എത്താത്തതിൽ ... ലക്ഷ്മിയേച്ചിയും ....       കാണുന്നതേ ശിവേട്ടനെ തിരക്കും .    എന്തെങ്കിലും നുണ പറയേണ്ടതായി വരും .     ഏറ്റവും അടുപ്പമുള്ളവർ .... പാവം സുമിത..!! അച്ഛനില്ലാത്ത കുട്ടി.. ലക്ഷ്മിയേച്ചിയുടെ നല്ല പ്രായത്തിലേ ഭർത്താവിന്റെ മരണം..!!  പിന്നീടുള്ള അവരുടെ ദുരിതങ്ങളും , കഷ്ടപ്പാടുകളും താണ്ടിയുള്ള ജീവിതത്തിന് എല്ലാം സാക്ഷിയായിരുന്നു.അവരുടെ ഒരു നല്ല കാര്യത്തിന് ഇത്തിരിനേരത്തേ എത്തിച്ചേരാൻ പറ്റാത്തതിൽ നേർത്ത കുറ്റബോധം... സാരമില്ല... ലക്ഷ്മിയേച്ചി പരാതി പറഞ്ഞാലും മനസ്സിലാവും എന്റെ അവസ്ഥ.

     അവിടെ എത്തിച്ചേർന്നപ്പോൾ ചടങ്ങിനുള്ള തയ്യാറെടുപ്പുകൾ ... ഫോട്ടോഗ്രാഫർമാരുടെയും, വീഡിയോക്കാരുടെയും ഇടയിലൂടെ ഇത്തിരി കഷ്ടപ്പെട്ടാണ് അകത്തേയ്ക്കൊന്നു കയറിപ്പറ്റിയത്. വീതിയിൽ കസവുള്ള സെറ്റും..മുണ്ടും ഉടുത്ത് മുടിയിൽ മുല്ലപ്പൂവും ചൂടി സുമിത... അകത്ത് എന്തൊക്കെയോ തിരക്കുകളിലേർപ്പെട്ടിരുന്ന ലക്ഷ്മിയേച്ചിയും....   രണ്ടാളും കണ്ടതേ... നേരത്തെ എത്താഞ്ഞതിലുള്ള പരിഭവം പറച്ചിൽ....
' ഇത്രയും ആളും ബഹളങ്ങളും...!!!' അതിശയവും , അമ്പരപ്പും തോന്നിയെങ്കിലും മുഖത്ത് പ്രകടമാക്കാതെ അവരോടു കുശലാന്വേഷണങ്ങൾ നടത്തി. സുമിതയുടെ മുഖത്ത് അതീവഉത്സാഹവും ... സന്തോഷവും ... എല്ലായ്പോഴും അവൾ ഇങ്ങനെ തന്നെ... നല്ല ചുറുചുറുക്കും ,വർത്തമാനവും  ഉള്ള കുട്ടി. പ്രത്യേകിച്ചും ഈ ഒരുദിവസം ഏതൊരു സ്ത്രീയുടെയും ജീവിതത്തിലെ  ഏറ്റവും സന്തോഷപ്രദമായ മുഹൂർത്തം..

     കാരണവന്മാരെല്ലാം സ്വീകരണമുറിയിൽ വർത്തമാനത്തിൽ.... സ്ത്രീകളാവട്ടെ അകത്തു സംസാരവും , ചിരിയും, ബഹളവും. അഞ്ചുതിരിയിട്ട നിലവിളക്കു കൊളുത്തി അരിയും, അവലും, മലരും. അല്പസമയത്തുനുള്ളിൽ സുമിതയും , അർജുനും നിലത്തിട്ടിരിക്കുന്ന പലകയിൽ മണവാളനെയും , മണവാട്ടിയെയും പോലെ ചമ്രംപടഞ്ഞിരുന്നു.  ലക്ഷ്മിയേച്ചി കുഞ്ഞിനെക്കൊണ്ടുവന്ന് അർജുന്റെ മടിയിൽ വച്ചുകൊടുത്തു . കൂടിനിന്നവരുടെ കാഴ്ചകാണാനുള്ള തിരക്കുകൂട്ടൽ .  ഫോട്ടോഷൂട്ടിങ് ചടങ്ങുകൾ കൊഴുക്കുന്നു. 

     നാട്ടിൽ ആഘോഷങ്ങൾ ഒരു ഫാഷനായി മാറിക്കൊണ്ടിരിക്കുന്നു .  ഓരോ ചടങ്ങുകളും എത്രയും മോഡിയിൽ നടത്താനാവുമോ അത്രയും കേമമാക്കാനാണ് ഓരോരുത്തരും ശ്രമിക്കുന്നത്.  ഫോട്ടോഗ്രാഫറാകട്ടെ ഇരുത്തംവന്ന  ശാന്തിക്കാരനെപ്പോലെ ചടങ്ങുകൾ പടിപടിയായി വിവരിച്ചുകൊടുക്കുന്നുമുണ്ട് . അർജുന്റെ അച്ഛനും, അമ്മയും ചേർന്ന് കുഞ്ഞിന്റെ അരയിൽ ചരടും , പൊന്നരഞ്ഞാണവും കെട്ടി.  അർജുൻ കുഞ്ഞിന്റെ ഇടത്തേചെവിയിൽ വെറ്റില പൊത്തിപ്പിടിച്ച് വലത്തേചെവിയിൽ മന്ത്രിച്ച് പിന്നീട് പേര് ഉറക്കെപ്പറഞ്ഞു " പ്രിയനന്ദൻ... പ്രിയനന്ദൻ.." . 
" ഇത്തിരി നീളം കൂടിപ്പോയോ..." കൂടിനിന്നവരിൽ ആരുടെയോ കമന്റ് . 
"അതു ഞങ്ങൾ വീട്ടിൽ ' നന്ദൂട്ടാ ...' എന്നു വിളിക്കും .... അല്ലേടാ ചക്കരേ....". അർജുന്റെ 'അമ്മ കുട്ടിയെ തലോടിക്കൊണ്ടു പറഞ്ഞു. സുമിതയുടെ മുഖം വാടിക്കണ്ടു . ലക്ഷ്മിയേച്ചി ഇതിനിടയിലൂടെ വന്ന് കുഞ്ഞിന്റെ കഴുത്തിൽ മാലയും, കൈകളിൽ വളയുമണിയിച്ചിട്ട് അകത്തേയ്ക്കു പോയി. പിന്നീട് ഓരോരുത്തരായി സമ്മാനങ്ങൾ അണിയിക്കലും , ഫോട്ടോയെടുപ്പും ആകെ തിരക്ക് . കുഞ്ഞിന്കൊടുക്കാൻ വാങ്ങിക്കൊണ്ടുപോയ ആചെറുമോതിരം  ഒന്നുസമ്മാനിക്കാൻ  നോക്കിയിട്ട് അങ്ങോട്ടടുക്കാൻ കഴിയുന്നില്ല. അർജുന്റെ ബന്ധുക്കളുടെ ഒരു ബഹളം തന്നെ... അർജുന്റെ 'അമ്മ കാഴ്ചയിൽ പ്രൗഢയായ ആസ്ത്രീ... ഉച്ചത്തിലുള്ള അവരുടെ സംസാരം അല്പം അരോചകമായിത്തോന്നി. വല്ലപ്പോഴും ഒക്കെ ഒത്തുകൂടിയിട്ടുള്ള ചില സന്ദർഭങ്ങളിൽ സുമിത ചില സങ്കടങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. അതിലിത്തിരി വാസ്തവം തോന്നിച്ചു. അച്ഛനാണെങ്കിൽ ഒരു ഭാഗത്തു മാറിയിരിപ്പുണ്ട്. സുമിതയുടെ മുഖത്ത് ആദ്യംകണ്ട  ഉത്സാഹവും , ചിരിയും മാഞ്ഞപോലെ.... കുഞ്ഞാകട്ടെ ആകെ അസ്വസ്ഥമായതിനാലാകാം  കരച്ചിൽ തന്നെ കരച്ചിൽ. സുമിത ആശ്വസിപ്പിക്കുന്നു ..." കരയല്ലേ... അമ്മേടെ ഉണ്ണി കരയല്ല്ലേടാ..."
അമ്മായിയമ്മയുടെ കനത്തശബ്ദം  കേട്ടു.... " കുഞ്ഞുങ്ങളായാൽ ഇത്തിരി കരയണം ....
അതുകൊണ്ട് ഒന്നും സംഭവിക്കില്ല.."
     ഭക്ഷണം കഴിക്കാനായി ആൾക്കാർ നീങ്ങാൻ തുടങ്ങിയ ഇടവേളയിൽ തിരക്കൊന്നിത്തിരി കുറഞ്ഞു . സുമിത കുഞ്ഞിനെയുമെടുത്ത് അകത്തേയ്ക്കു കയറിപ്പോയി. നാളുകൾക്കുശേഷമുള്ള കൂടിക്കാഴ്ചയിൽ ദൂരെയുള്ള ബന്ധുക്കളുമായൊക്കെ ഒന്നു കുശലം പറഞ്ഞശേഷം സുമിതയുടെ അടുത്തേയ്ക്കു നീങ്ങി. അവൾ അകത്തെമുറിയിലിരുന്ന് കുഞ്ഞിനെ പാലൂട്ടുന്നു . നല്ല ഐശ്വര്യമുള്ള കുഞ്ഞ് . അതിന്റെ ഇപ്പോഴത്തെ കോലം കണ്ട് കഷ്ടം തോന്നി ..!! ആഭരണങ്ങൾ വാരിവലിച്ചിട്ട് മൂടി കുഞ്ഞിനെ കാണാൻ വയ്യാത്ത മാതിരി...  എന്തോ വലിയ ആപത്തിൽനിന്നും 'അമ്മ അവനെ രക്ഷിച്ചെടുത്തെന്നപോലെ അവളുടെ മടിയിൽ പറ്റിച്ചേർന്നിരുന്ന് പാലു കുടിക്കയാണ്.  സുമിതയുടെ കൈവെള്ളയ്ക്കുള്ളിലേയ്ക്ക് കുഞ്ഞിന്റെ മോതിരം വച്ചുകൊടുക്കുമ്പോൾ അവൾ തലയുയർത്തിനോക്കി . അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ' എന്താണാവോ കാര്യം..?'.  അവളോടൊപ്പം ചേർന്നിരുന്ന് ആശ്വസിപ്പിച്ചു ' സുമിതാ... കുഞ്ഞു വിശന്നു പാലുകുടിക്കുമ്പോൾ നീ ഇങ്ങനെ സങ്കടപ്പെട്ടിരുന്നാൽ ....'.
തേങ്ങലടക്കി എന്റെ കൈകളിൽ മുറുകെപ്പിടിച്ചുകൊണ്ടവൾ ചോദിച്ചു " എന്റെ കുഞ്ഞിനിടുന്ന പേര് എന്താണെന്നറിയുവാനുള്ള അവകാശം എനിക്കില്ലേ.."
എന്താണ് മറുപടി പറയേണ്ടതെന്നറിയാതെ കുഴങ്ങി. ചടങ്ങു തുടങ്ങുമ്പോൾ എത്ര ഉത്സാഹവും, സന്തോഷവുമായി ഇരുന്ന കുട്ടിയാണ്. ഇപ്പോൾ ആകെ അസ്വസ്ഥയായി..!! ഇടയ്ക്കിടെ കണ്ണുകൾ തുടയ്ക്കുന്നു..  മറ്റുള്ളവർ ശ്രദ്ധിക്കാതിരിക്കാനായി ഞാനവളെ ഒരുവിധത്തിൽ  പറഞ്ഞാശ്വസിപ്പിച്ച്  പുറത്തേയ്ക്കു വരുമ്പോൾ  ഭക്ഷണശേഷം അച്ഛൻകൂട്ടർ തിരികെപ്പോവാനുള്ള തിടുക്കംകൂട്ടലിലായിരുന്നു. 
ക്ഷീണിച്ചു പാലുകുടിച്ച് ഉറക്കത്തിലേക്കു വഴുതിവീണുകൊണ്ടിരുന്ന പാവം കുഞ്ഞിനെ വീണ്ടും ഓരോരുത്തരായി എടുക്കലും, ഉമ്മകൊടുക്കലും , ഫോട്ടോയെടുപ്പും കഴിഞ്ഞു യാത്രയായി. അർജുനും അവർക്കൊപ്പം പോയി. അപ്പോഴൊക്കെയും സുമിതയുടെ മുഖം മ്ലാനമായിരുന്നു. അർജുൻ നല്ല പെരുമാറ്റവും , വിനയവും ഉള്ള ചെറുപ്പക്കാരനാണെന്ന് ഒന്നുരണ്ടുതവണ ഉള്ള സംഭാഷണത്തിലൂടെ മനസ്സിലായിട്ടുണ്ട് .  സ്നേഹമുള്ള ഭർത്താവെങ്കിലും തീർത്തും 'ഒരമ്മക്കുട്ടൻ ' തന്നെ എന്ന് സുമിത ഒരിക്കൽ കളിവാക്കായി പറഞ്ഞതോർക്കുന്നു.  ലക്ഷ്മിയേച്ചിയാകട്ടെ ബന്ധുക്കളോടു വർത്തമാനം പറയുന്നതിലും, തിരക്കിട്ട എന്തോ പണികളിലുമൊക്കെയായിരുന്നെങ്കിലും ചേച്ചിയുടെ മുഖവും ആകെ അസ്വസ്ഥമായിരുന്നു.   പാവം..!!  സ്വന്തം മകൾക്കുവേണ്ടി ഉരുകിത്തീരുകയായിരുന്നു എന്നു വേണമെകിൽ പറയാം . ഭർത്താവിന്റെ മരണശേഷം അയാളുടെ വീട്ടുകാരുടെ സഹകരണം അധികം ഉണ്ടായിട്ടില്ല. നല്ലൊരു തറവാട്ടിൽ പിറന്ന ലക്ഷ്മിയേടത്തിയെ വീട്ടുകാർ ആവതും മറ്റൊരു വിവാഹം കഴിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും ലക്ഷ്മിയേടത്തി സ്വന്തം തീരുമാനത്തിൽ തന്നെ ഉറച്ചുനിന്നു... ചെറിയൊരു ജോലിയിൽനിന്നു കിട്ടുന്ന വരുമാനത്തിലൂടെ മകളെ വളർത്തി വലുതാക്കി വിദ്യാഭ്യാസം കൊടുത്ത് വിവാഹജീവിതത്തിലേക്ക് പറഞ്ഞുവിട്ടു.

     ഭൂരിഭാഗംപേരും ചടങ്ങുകൾ കഴിഞ്ഞു പോയിരുന്നു. ഞാനും, സുമിതയും, ലക്ഷ്മിയേച്ചിയും പിന്നെ ബാക്കിയുള്ള കുറച്ചാൾക്കാരും എല്ലാം ചേർന്ന് ഭക്ഷണം കഴിച്ചു . ബാക്കിയുള്ളവരും ഓരോരുത്തരായി പോയിക്കഴിഞ്ഞിരുന്നു. സുമിത എന്നെ അകത്തേയ്ക്കു കൂട്ടിക്കൊണ്ടുപോയി. 
മൊബൈൽ ബെല്ലടിച്ചു .... നോക്കുമ്പോൾ ശിവേട്ടന്റെ കോൾ...." ചടങ്ങുകൾ കഴിഞ്ഞോ... നീ അവിടിരുന്നാൽ മതി... തിരികെവരുമ്പോൾ നിന്നെ കൂട്ടിക്കൊള്ളാം ..."    ഹാവൂ ... ആശ്വാസം... സുമിതക്കും സന്തോഷമായി . ഇത്തിരിനേരംകൂടെ അവൾക്കൊപ്പം ഉണ്ടാവുമല്ലോ. എത്രനാൾ കൂടിയാണ്... ദൂരക്കൂടുതലാണെന്നും തിരികെയെത്താൻ വൈകുമെന്നും ശിവേട്ടനു നന്നായറിയാം.

     ലക്ഷ്മിയേച്ചി ചെറുചൂടുവെള്ളത്തിൽ കുഞ്ഞിന്റെ മേലുതുടച്ച് അരയിലൊരു പാണലിലയും തിരുകി തൊട്ടിലിൽ ആട്ടി ഉറക്കുന്നതിനിടയിൽ സുമിതയോടു പറഞ്ഞു " ഇത്തിരിനേരം കിടക്കു മോളെ.. രാവിലെമുതൽ തുടങ്ങിയതല്ലേ... ഈ നിൽപ്പും... നടപ്പും..." 
" ഇന്നൊരു നല്ല ദിവസമായിട്ട്..." സുമിത വിതുമ്പാൻ തുടങ്ങി. 
ലക്ഷ്മിയേച്ചി ആശ്വസിപ്പിച്ചു " നീയിതങ്ങു മറന്നേക്കൂ മോളെ... ഇങ്ങനെ ഒരു കാര്യം ഉണ്ടായതായി മനസ്സിൽ കരുതരുത് ... നിനക്കവിടെപോയി ജീവിക്കേണ്ടതല്ലേ ....".     സ്നേഹവും, വിനയവും, ഈശ്വരഭക്തിയുമുള്ള ഈ അമ്മയ്ക്ക് മകളോടിങ്ങനെയേ പറയാൻ കഴിയൂ... 

     അർജുനും, സുമിതയും ചേർന്ന് കുഞ്ഞിനൊരു പേര് സെലക്ട് ചെയ്തുവച്ചിരുന്നതാണ് . ഈ വിവരം അമ്മയെ അറിയിക്കുകയും ചെയ്തതാണ് . ചടങ്ങുസമയത്ത്  അവർ മറ്റൊരു പേരിടുകയും അതേപ്പറ്റി അവളോടൊന്നു സൂചിപ്പിക്കുകപോലും ചെയ്തില്ല. അതാണവളുടെ സങ്കടം. ലക്ഷ്മിയേച്ചി ഇതുപറയുമ്പോൾ അവൾ എന്റെ കൈകളിൽ മുറുകെപ്പിടിച്ചുകൊണ്ട് സങ്കടങ്ങൾ ഒന്നൊന്നായി നിരത്തി. " മറ്റുള്ളവരും മനുഷ്യരാണെന്നെന്തേ അവർ കരുതുന്നില്ല... 'അമ്മ എത്ര കഷ്ടപ്പെട്ടാണ് ഈചടങ്ങുകൾ  ഒക്കെയും നടത്തിയത്... എന്നിട്ടവർ അമ്മയേയും....!! " 
അവൾ അർദ്ധോക്തിയിൽ ഒന്നു നിർത്തിയിട്ട് തുടർന്നു " പെറ്റെഴുന്നേറ്റ പെണ്ണിന് അന്വേഷണക്കുറവു കാണാനുണ്ടെന്നും, കുഞ്ഞിന്റെ തിരുമ്മിക്കുളിപ്പിക്കൽ ശരിയാവുന്നില്ല... ഇതൊക്കെയാണ് അവർ കണ്ടുപിടിച്ച കുറ്റങ്ങൾ... അവർ പറയുന്നതിനപ്പുറമൊന്നും ആ വീട്ടിലില്ല... അച്ഛന് യാതൊരു അധികാരവുമില്ല... വല്ലപ്പോഴും വന്ന് എന്റമ്മയെ ഒന്നു കാണണമെങ്കിൽ രണ്ടുമൂന്നുദിവസം മുന്നേ അവരുടെ അനുവാദം ചോദിച്ചു വാങ്ങണം... എല്ലാത്തവണയും അവരുടെ പുച്ഛഭാവത്തിലൊരു മറുപടിയുണ്ട്.. ' അതിന്റെയൊരു  കുറവു വേണ്ട... വൈകുന്നേരം ഇങ്ങുവരണം... ഇവിടാരുമില്ലെന്ന ചിന്ത വേണം...' . എന്റമ്മയോടൊപ്പം ഒരു രാത്രി തങ്ങാൻ ആ സ്ത്രീ വിവാഹശേഷം അനുവദിച്ചുതന്നിട്ടില്ല .... സ്വത്തും, തറവാടും കൊണ്ടെന്തു  സന്തോഷം..!! അർജുനേട്ടന് എന്നോട് സ്നേഹമാണ്...ജീവനാണ് ... പക്ഷെ അമ്മയുടെ മുൻപിൽ അനുസരണയുള്ള കുട്ടി മാത്രം...!!!" ആശ്വസിപ്പിക്കാനെന്നോണം ഞാനവളുടെ ചുമലിൽ കൈവച്ചു. ലക്ഷ്മിയേടത്തി മൗനിയായി.    അവൾ വീണ്ടും പറഞ്ഞു " വല്ലപ്പോഴും എന്നെയൊന്നു കാണാൻ വരുന്ന അമ്മയെ അവർ കറുത്തമുഖത്തോടെയേ സ്വീകരിക്കൂ... ചില കുത്തുവാക്കുകൾ പറയാനും മടിക്കില്ല... അവർക്കു സ്നേഹമല്ല... സ്വാർത്ഥതയാണ് .... അമ്മയാവട്ടെ എല്ലാം ഉള്ളിലൊതുക്കി എന്നെ ആശ്വസിപ്പിച്ച് വേഗം മടങ്ങിപ്പോരാറാണ് പതിവ് . എന്തിനാണ് ഇങ്ങനെയൊരു ജീവിതം...?" അവൾ വീണ്ടും കരയുകയാണ്. ഞാനാലോചിക്കുകയായിരുന്നു സുമിതയുടെ വിവാഹബന്ധത്തെ ബന്ധുക്കളോരോരുത്തരും പുകഴ്ത്തിയാണ് പറഞ്ഞുകേട്ടിട്ടുള്ളത് ...' നല്ല തറവാട്ടുകാർ.... ആവശ്യത്തിന് സ്വത്ത് ... ലക്ഷ്മിയുടെ ദുഃഖത്തിനെല്ലാം പരിഹാരമായി... അവളുടെ കുട്ടിക്ക് നല്ലൊരു ബന്ധം ല്ലേ കിട്ടിയത്..'.   എന്നിട്ടിപ്പോൾ..? 
" സ്ത്രീകൾക്കിത്ര അഹങ്കാരം പാടുണ്ടോ... " അവളുടെ ഈ ചോദ്യം എന്നെ പഴയൊരു കാര്യം ഓർമ്മപ്പെടുത്തി.... ' പെണ്മക്കളുള്ള അമ്മമാർ എവിടെയെങ്കിലുമൊക്കെ തലകുനിക്കേണ്ടതായി വരും..' പണ്ടെന്നോ എന്റെ ഒരു കൂട്ടുകാരി ഇതു പറഞ്ഞപ്പോൾ ഞാനവളോട് കുറെ തർക്കിച്ചിട്ടുണ്ട്... അനുഭവങ്ങൾ പിന്നീട് മാറ്റിച്ചിന്തിപ്പിച്ചിട്ടുമുണ്ട് . 
ആഗ്രഹങ്ങളും , സ്വാതന്ത്ര്യങ്ങളും കുഴിച്ചുമൂടി മറ്റുള്ളവരുടെ ഇച്ഛക്കൊത്തുള്ള ജീവിതം.... സ്വന്തം അമ്മയെയും... അച്ഛനെയും ... വിട്ട് മറ്റൊരിടത്തേയ്ക്കുള്ള പറിച്ചുനടൽ... അവിടെ സ്ത്രീകളുടെ ഇഷ്ടങ്ങൾക്കോ , സ്വാതന്ത്ര്യങ്ങൾക്കോ എന്തുവില .... മിക്ക സ്ത്രീകളുടെയും അവസ്ഥ ഇങ്ങനെതന്നെയല്ലേ...?
സുമിതയുടെ അമ്മാവിയമ്മയും ഒരുപെൺകുട്ടിയുടെ 'അമ്മ തന്നെ... അപ്പോൾ പിന്നെ എന്താണ് ഈ ചൊല്ലിലെ ഒരു വാസ്തവം..ആവോ അറിയില്ല...

     അവളുടെ സങ്കടവും, കരച്ചിലും എന്നെ ഏറെ വേദനിപ്പിച്ചു. എങ്കിലും ഞാനവളെ ആശ്വസിപ്പിച്ചു...' ഈ സമയത്ത് മനസ്സ് സ്വസ്ഥമാക്കിവയ്ക്കൂ  സുമിതാ.... നീ ഇത്തിരിനേരം വിശ്രമിക്കൂ... ചിലപ്പോൾ ആ അമ്മയുടെ പെരുമാറ്റരീതിയിലും കുറേക്കഴിയുമ്പോൾ മാറ്റമുണ്ടാകാം... ജീവിതം എന്നു പറയുന്നത് ഇങ്ങനെയൊക്കെയാണ് ...'
അവൾ പറഞ്ഞ മറുപടി എന്നെ ഏറെ നിരാശപ്പെടുത്തി " ഒരു പെണ്ണായി ജനിച്ചതിൽ എനിക്കിപ്പോൾ ദുഃഖം തോന്നുന്നു ..." 
അവളെ ആശ്വസിപ്പിക്കുമ്പോഴും എന്റെ മനസ്സിലെ ചിന്ത ഇതായിരുന്നു....
 ' പെണ്ണിനെന്നും  പെണ്ണുതന്നെയോ ശത്രു...' 
പുറത്ത് വണ്ടി വന്ന ശബ്ദം... ശിവേട്ടനാണ് ... ലക്ഷ്മിയേച്ചി വേഗം ചായയിടാനായി നീങ്ങി. 

     കുഞ്ഞിനെ മടിയിൽ വച്ചുകൊടുത്തപ്പോൾ ശിവേട്ടൻ അവന്റെ കവിളിൽ തലോടി.   " ന്നാലും ശിവേട്ടന് ഇത്തിരികൂടി നേരത്തെ എത്താമായിരുന്നു..." എന്ന സുമിതയുടെ പരിഭവത്തിന് ശിവേട്ടന്റെ മറുപടി ഒരു പുഞ്ചിരി മാത്രമായിരുന്നു. സുമിത അകത്തേയ്ക്കു നടക്കുമ്പോൾ ഒച്ചതാഴ്ത്തി ശിവേട്ടൻ ഓർമ്മപ്പെടുത്തി...
" ഒന്നു വേഗം ഇറങ്ങ് .... വൈകും മുൻപേ വീട്ടിലെത്തണ്ടേ... അല്ലെങ്കിൽ 'അമ്മ.... ..." .
 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
ശുഭം 
ഗീതാ ഓമനക്കുട്ടൻ 



Saturday, 6 May 2017

'ഇതു ഞങ്ങളുടെ സ്വന്തം ശ്രീധരേട്ടൻ'


~~~~~~~~~~~~~~~~~~~~~~~~~~~~
അതെ.... ഇതു ഞങ്ങളുടെ സ്വന്തം ശ്രീധരേട്ടൻ..... സ്വ.... ന്തം....  ന്നു പറഞ്ഞാൽ സ്വന്തം........  പിന്നേ ഞങ്ങളുടെ ഈ ശ്രീധരേട്ടനുണ്ടല്ലോ ഒരു പുലിയാ... കേട്ടോ പുലി.... ശ്രീധരേട്ടന്റെ രൂപം ന്നു പറഞ്ഞാൽ ...മെലിഞ്ഞിട്ടു നീളം കുറഞ്ഞ പ്രകൃതം ... മേലോട്ട് ചുരുക്കയറ്റി വച്ചിരിക്കുന്ന വലിയൊരു കൊമ്പൻ മീശ... അതാണ് ശ്രീധരേട്ടന്റെ  ഹൈലൈറ്റ് ന്നു പറയാം. ഫുൾക്കയ്യൻ ഷർട്ടും , മുണ്ടും വേഷം. കൊമ്പൻമീശയുള്ളത് .... ശ്രീധരേട്ടൻ എല്ലായ്പോഴും ചുരുട്ടി മേലോട്ടു വച്ചിരിക്കും.  ഈ കൊമ്പൻമീശ കാണുമ്പോഴേ ആൾക്കാർ പേടിക്കും. ഒരു ഗുണ്ടാസ്റ്റൈൽ മീശ... 

ക്ലാസ്സ് കഴിഞ്ഞു വരുമ്പോൾ ബസ് സ്റ്റോപ്പിലും പിന്നെ നടന്നുവരുന്ന കവലകളിലും ഒക്കെ ചില സ്ഥിരപൂവാലൻസുണ്ട്. വെറുതെ ചൂളമടിക്കയും , ചില പ്രത്യേകശബ്ദമുണ്ടാക്കയും, കളിയാക്കുകയും ഒക്കെ ചെയ്യുന്ന ചില പൂവാൽസ്. ശ്രീധരേട്ടനെക്കൊണ്ട് ഇവന്മാരെ ഒന്നു വിരട്ടിച്ചാലോ എന്നു പലതവണ  ആലോചിച്ചിട്ടുള്ളതാണ്.  അമ്മയോടിക്കാര്യം ഒന്നു സൂചിപ്പിച്ചതേ 'അമ്മ എന്നെ ഓടിച്ചു കേട്ടോ... ' നീ വെറുതെ വേണ്ടാത്ത വയ്യാവേലി ഒന്നും വലിച്ചുവക്കല്ലേ.... ശ്രീധരന് ദേഷ്യം വന്നാൽ പിന്നെ പിടിച്ചാൽ കിട്ടില്ല.... പിന്നെ അവനെന്തൊക്കെയാ കാട്ടിക്കൂട്ടുക എന്നു പറയാൻ കഴിയില്ല.... ചെക്കൻമാരു പെൺപിള്ളേരെ കാണുമ്പോൾ അങ്ങനെ പലതും പറയും ..... പെൺപിള്ളേരായാൽ തിരിച്ചൊന്നും പറയാൻ പാടില്ലത്രേ.... ഈ വായിൽനോക്കിപൂവാൽസ് എന്തു പറഞ്ഞാലും അതെല്ലാം കേട്ട് ഒരക്ഷരം മറുത്തുപറയാതെ അടങ്ങിയൊതുങ്ങി ഇങ്ങു നടന്നുപോന്നേക്കണം... അങ്ങനാണത്രെ അടക്കവും, ഒതുക്കവുമുള്ള കുടുംബത്തിൽ പിറന്ന പെൺപിള്ളേർ. 

ഇടയ്ക്കിടെ വിസിറ്റിനു വരാറുള്ള ഞങ്ങളുടെ സ്വന്തം ശ്രീധരേട്ടൻ വന്നാലുടനെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് ' എന്തൊക്കെയുണ്ട് മക്കളേ വിശേഷങ്ങൾ..... സുഖം തന്നെയല്ലേ....'  പലപ്പോഴും പ്രത്യേകിച്ചു വിശേഷങ്ങളൊന്നുമില്ലായെങ്കിലും ശ്രീധരേട്ടന്റെ ഈ കൊമ്പൻമീശയും ആ ഗുണ്ടാസ്റ്റൈൽ വരവും ഒക്കെ കാണുമ്പോൾ പൂവാൽസിന്റെ ശല്യത്തെപ്പറ്റി ശ്രീധരേട്ടനോട് ഒന്നു സൂചിപ്പിച്ചാലോ എന്നൊന്ന് ശങ്കിച്ച് അമ്മയുടെ മുഖത്തോട്ടു നോക്കിയാൽ 'അമ്മ കണ്ണുരുട്ടിക്കാണിച്ച് ശക്തമായ താക്കീതു നൽകും.  എന്തു പറയാനാന്നെ.... ഈ ശ്രീധരേട്ടന് ദേഷ്യം വന്നാൽ പിന്നെ പിടിച്ചാൽ കിട്ടില്ലെന്നേ.... പിന്നെ ഈ പൂവാൽസിന്റെ കാര്യം കട്ടപ്പൊക. 

അങ്ങനെ ഈ ശ്രീധരേട്ടന്റെ വല്ലപ്പോഴുമുള്ള സന്ദർശനം ഞങ്ങൾക്കൊരുപാട് സന്തോഷമായിരുന്നു. ആപത്തുകാലത്താണല്ലോ യഥാർത്ഥബന്ധു ആരെന്നു തിരിച്ചറിയാൻ നമുക്കു കഴിയുന്നത്.  ഞങ്ങളുടെ ക്ഷീണസമയങ്ങളിൽ ഒരു ബന്ധുക്കളെയും മഷിയിട്ടുനോക്കിയാൽ കാണാനില്ലായിരുന്നു. വല്ലപ്പോഴും ഒന്നു ഫോൺ വിളിക്കാനോ ഒന്നു വരാനോ ഒന്നും ആർക്കും സമയം തീരെയില്ല. എല്ലാവർക്കും തിരക്കോടു തിരക്ക്. 
ഈ സമയങ്ങളിലൊക്കെയും ഞങ്ങളുടെ ബന്ധുക്കളിൽ ഞങ്ങളുടെ സുഖവിവരങ്ങൾ തിരക്കിയെത്തിയിട്ടുള്ളത് ഞങ്ങളുടെ സ്വന്തംശ്രീധരേട്ടൻ  മാത്രമായിരുന്നു. യാഥാർത്ഥബന്ധു ആരെന്ന് ശ്രീധരേട്ടൻ ഞങ്ങൾക്ക് മനസ്സിലാക്കിത്തന്നു ഈ സന്ദർഭങ്ങളിൽ. 

പുലിയോ, പുപ്പുലിയോ  ഒക്കെ ആയ ഞങ്ങളുടെ സ്വന്തംശ്രീധരേട്ടൻ ചില സമയങ്ങളിൽ പെട്ടെന്ന് ലോലഹൃദയനാകുന്നതു കാണുമ്പോൾ എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്. അതെന്താണെന്നു വച്ചാൽ ചിലപ്പോൾ അമ്മയോട് വിശേഷങ്ങൾ തിരക്കുന്നതിനിടയിൽ ശ്രീധരേട്ടൻ ഏങ്ങലടിച്ചു കരയും. എന്നിട്ടിങ്ങനെ പറയും ' എന്റെ കൊച്ചമ്മേ.... നിങ്ങളെങ്ങനെ കഴിഞ്ഞതാ...... എനിക്കിങ്ങനെ കണ്ടിട്ട് സഹിക്കാൻ പറ്റണില്ല.... ഈ പിള്ളേരൊന്നു രക്ഷപ്പെട്ടാൽ കൊച്ചമ്മേടെ ദുഃഖം മാറും...' ഇതും പറഞ്ഞു ശ്രീധരേട്ടൻ കരയും.  ഇതു കേൾക്കുന്ന 'അമ്മ പറയും ' മുകളിലൊരാൾ ഇതെല്ലാം കണ്ടുകൊണ്ടിരിപ്പുണ്ട് ശ്രീധരാ....എന്തെങ്കിലും ഒരു വഴി തുറന്നു തരാതിരിക്കില്ല...' 

ഇങ്ങനെയൊക്കെയാണെങ്കിലും പെട്ടെന്ന് ശ്രീധരേട്ടന്റെ മൂഡും മാറും. പെട്ടെന്ന് സങ്കടങ്ങൾ മാറ്റി വിശേഷങ്ങൾ പറയും... ' ഇത്തവണ പാടത്ത് കൃഷിയിറക്കിയിട്ടുണ്ടെന്നും , പറമ്പിൽ ഏത്തവാഴയും , കപ്പയും നട്ടിട്ടുണ്ടെന്നും വിളവെടുക്കട്ടെ ...വറക്കാനും , പഴുപ്പിക്കാനും ഏത്തക്കുല കൊണ്ടുവരാമെന്നും ഒക്കെ അമ്മയോടു പറയും. പക്ഷേ 'അമ്മ ഇടയ്ക്കിടെ ശ്രീധരേട്ടനെ ഇങ്ങനെ ഓർമ്മപ്പെടുത്തുന്നത് കേൾക്കാം ....... ' നീ മെനയൊന്നും ഒപ്പിക്കല്ലേ ശ്രീധരാ.... ഇടയ്ക്കിടയ്ക്ക് നിനക്കൊരിളക്കമുണ്ടല്ലോ ... അതൊക്കെ മാറ്റിവച്ച് ഉത്തരവാദിത്വമായി ജീവിക്കാൻ നോക്ക് ... വീട്ടിലുള്ളവർക്കു നീ സമാധാനം കൊടുക്കണം...'  ശ്രീധരേട്ടൻ മറുപടി പറയുന്നതും കേൾക്കാം ' ഓ അങ്ങനെയൊന്നുമില്ല കൊച്ചമ്മേ..'
ശ്രീധരേട്ടൻ പോയിക്കഴിയുമ്പോൾ ഞാനമ്മയോട് ശ്രീധരേട്ടനെ ഇങ്ങനെ ഗുണദോഷിക്കുന്നതിനെപ്പറ്റി തിരക്കിയാൽ 'അമ്മ പറയും ' ആ... ആളു പാവമൊക്കെത്തന്നെ... ഇടയ്ക്കവനൊരിളക്കമുണ്ട് .... ' 

ശ്രീധരേട്ടന്റെ വീട് ഒരുപാട് ദൂരെയായി ഉള്ള സ്ഥലത്താണ് . അമ്മയ്ക്കും, ഏട്ടനും ഒക്കെ ശ്രീധരേട്ടന്റെ കുടുംബത്തെപ്പറ്റി നന്നായി അറിയാമെങ്കിലും ഞങ്ങളു പിള്ളേർക്ക് ശ്രീധരേട്ടനെ മാത്രേ അറിയൂ...ശ്രീധരേട്ടൻ എല്ലായ്പോഴും തനിച്ചേ വരാറുമുള്ളൂ....   എന്തായാലും ശ്രീധരേട്ടന്റെ അടുത്ത് ഞങ്ങൾ പിള്ളേർക്ക് നല്ല സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഞങ്ങൾ എന്തു പറഞ്ഞാലും, കളിയാക്കിയാലും ഒക്കെ ' എന്തുവാ ... മക്കളെ.... ' എന്നു വിളിച്ച് ചിരിച്ചുകൊണ്ടേയിരിക്കും. ' ശ്രീധരേട്ടനെന്തിനാ ഈ മീശ ഇത്രേം വളർത്തുന്നെ ' എന്നു ഞങ്ങൾ ചോദിച്ചാൽ ശ്രീധരേട്ടന്റെ മറുപടി ' ഓ ചുമ്മാ ഒരു സ്റ്റൈൽ..' 

ഒരിക്കൽ ശ്രീധരേട്ടൻ അമ്മയോട് എന്തൊക്കെയോ വിശേഷങ്ങൾ പറഞ്ഞിരുന്ന കൂട്ടത്തിൽ സങ്കടം പറയുന്നത് കേട്ടു . ഞങ്ങളുടെ തന്നെ ബന്ധത്തിലുള്ള ഒരാളുടെ മകളുടെ വിവാഹത്തിന് അവർ ശ്രീധരേട്ടനെ 'ഒരാഴ്ച മുന്നേ എത്തണേ... ശ്രീധരാ...' എന്നു പറഞ്ഞ് വലിയ ലോഹ്യത്തിൽ വിളിപ്പിച്ച് ... പാവം ശ്രീധരേട്ടൻ അവിടെ ചെന്നപ്പോഴോ... വിറകു കീറിപ്പിക്കുക... സദ്യക്കാവശ്യമുള്ള സാധനങ്ങൾ മേടിപ്പിക്കുക... മറ്റു ചില പുറംപണികൾ ഒക്കെ ചെയ്യിപ്പിച്ചിട്ട് തിരികെപ്പോരാൻ നേരം ഉടുത്തുപഴകിയ രണ്ടുമുണ്ട് അവർ ശ്രീധരേട്ടന് സമ്മാനിച്ചത്രെ... അഭിമാനിയായ ശ്രീധരേട്ടൻ അതു നിരസിച്ചുവെന്നും ജോലി ചെയ്യിച്ചതിൽ വിഷമം തോന്നിയില്ലെന്നും പക്ഷെ ഒരു വെറുതെക്കാരനെപ്പോലെ എന്നെ അവർ കരുതിയതാണ് എനിക്കേറെ വിഷമമായതെന്നും സങ്കടത്തോടെ അമ്മയോട് പറയുന്നതു കേട്ടപ്പോൾ ഞങ്ങൾ പിള്ളേർക്കും വലിയ സങ്കടമായി.... പാവം ഞങ്ങളുടെ ശ്രീധരേട്ടൻ...
പാവപ്പെട്ടവനെങ്കിലും അഭിമാനിയായിരുന്നു ഞങ്ങളുടെ പ്രിയപ്പെട്ട ശ്രീധരേട്ടൻ. വല്ലപ്പോഴും വിസിറ്റിനു വരാറുള്ള ഞങ്ങളുടെ ശ്രീധരേട്ടൻ ഞങ്ങൾക്കെന്നും ഒരു ധൈര്യം ആയിരുന്നു. ഞങ്ങൾക്ക് ചോദിക്കാനും, പറയാനും ആളുണ്ടെന്ന ഒരു തോന്നലോ ... അഹങ്കാരമോ ... ഒക്കെയായിരുന്നു ശ്രീധരേട്ടന്റെ സന്ദർശനങ്ങൾ. 

അങ്ങനെയിരിക്കെ ആ സുദിനവും വന്നെത്തി... എന്റെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു. കല്യാണത്തലേന്നു പ്രിയ കൂട്ടുകാരി ഷൈലജ എത്തി. ' നാളെ നീ ഉണ്ടാവണം ' ന്നു ഞാനോർമ്മപ്പെടുത്തുമ്പോൾ അവൾ പറഞ്ഞു ' നാളെ ഞാൻ വരില്ല.. നമ്മുടെ കൂട്ടത്തിൽ നീ കൂടെയേ ഉള്ളായിരുന്നു എനിക്കൊരു കൂട്ട് .... അതും പോവല്ലേ.... അങ്ങനെ എല്ലാവരും.... ഇനി ഞാൻ മാത്രം...' അവളുടെ വാക്കുകളിൽ സങ്കടം.. എത്ര നിർബന്ധിച്ചിട്ടും അവൾ  അവളുടെ  വാക്കുകളിൽ ഉറച്ചുനിന്നു.... 'ഞാൻ  നാളെ വരില്ല.... നീ എന്നോട് പിണങ്ങരുത് ' . 

ചായസൽക്കാരം സ്വീകരിച്ച് മടങ്ങാൻനേരം അവൾ എന്നെയൊന്നു സങ്കടപ്പെടുത്താനും മറന്നില്ല... ' ഇവിടെ ഒരു കല്യാണവീടിന്റെ യാതൊരനക്കവുമില്ലല്ലോ... ബന്ധുക്കളാരും.... ? ' അവളുടെ ഈ ചോദ്യം കേട്ടതും ഞാനമ്മയുടെ മുഖത്തേയ്ക്കു സംശയോക്തിയിൽ നോക്കിയപ്പോൾ 'അമ്മ അവളോട് പറഞ്ഞു ' ഞങ്ങളുടെ ബന്ധുക്കളൊക്കെ അങ്ങു ദൂരെയൊക്കെയല്ലേ.... അവർ നാളെ കല്യാണസ്ഥലത്തേയ്ക്കു നേരെ വരികയേ ഉള്ളൂ... ' ആ മറുപടി അവളെ തൃപ്തയാക്കിയില്ല എന്ന് തോന്നി... അവൾ വീണ്ടും എന്നോട് ' എന്നാലും... ഇങ്ങനെയാണോ ഒരു കല്യാണവീട് .... ഒരനക്കവും ആളും ഇല്ലാതെ... കഷ്ടമുണ്ട് ...നിന്റെ കാര്യം...! ' എന്നു പറഞ്ഞ് സന്തോഷവതിയായി ഇരുന്ന എന്നെ തെല്ലു വിഷമിപ്പിച്ചിട്ടു ' വിവാഹം മംഗളകരമായി നടക്കട്ടെ...'  എന്നാശംസിച്ച് അവൾ യാത്രപറഞ്ഞുപോയതും എനിക്ക് അവൾ പറഞ്ഞ വാക്കുകളോർത്ത് സങ്കടമായി. അതുവരെ ഉണ്ടായിരുന്ന സന്തോഷമെല്ലാം പോയ് മറഞ്ഞു. ഞാനമ്മയോടു സങ്കടം പറഞ്ഞു ....
.' നമുക്കാരുമില്ലല്ലോ....അമ്മേ..... '.  'അമ്മ സമാധാനപ്പെടുത്തി ' എല്ലാരും നാളെ എത്തും...' 

അല്ലെങ്കിലും പണമുള്ളിടത്തല്ലേ.. ആളും... ബഹളവും... ആഘോഷങ്ങളും.... ബന്ധുക്കളും... സ്നേഹപ്രകടനങ്ങളും ... ഒക്കെ..    ഈ യാഥാർത്ഥസത്യങ്ങൾ നല്ലോണം അനുഭവിച്ചും, മനസ്സിലാക്കിയും ജീവിച്ചുവന്ന ഞാനിനി ഇതോർത്തു എന്തിനു സങ്കടപ്പെടണം എന്ന് വിചാരിച്ച് മനസ്സിലെ സങ്കടങ്ങളെ മായ്ച്ചുകളയാൻ ശ്രമിച്ചിട്ടും അവളുടെ വാക്കുകൾ കാതിലിങ്ങനെ ഇടയ്ക്കിടയ്ക്ക് മുഴങ്ങി.....' എന്നാലും ബന്ധുക്കളാരും...'

ഞാനാ വാതില്പടിയിൽപ്പോയി റോഡിലേക്കും നോക്കിനിൽപ്പായി.  എന്റെ ഈ നിൽപ്പു കണ്ടാവണം ഏട്ടനെന്നെ ചോദ്യരൂപേണ നോക്കി. ഇത്തിരികഴിഞ്ഞതും വീട്ടിൽ ചെറിയ ഒച്ചയും, അനക്കവും ഒക്കെ വച്ചുതുടങ്ങി. അയൽക്കാരായ ചേട്ടനും, ചേച്ചിയും എത്തി. പിന്നെ ഒന്നും രണ്ടും പേർ... അമ്മയുടെ ചില വിശ്വസ്തർ... ഒക്കെ.... അയൽക്കാരൻചേട്ടൻ മുൻകൈയെടുത്ത് ഒന്നുരണ്ടുപേരും കൂടെക്കൂടി എന്റെ ഏട്ടനോട് അഭിപ്രായം ആരാഞ്ഞ് മുറ്റത്ത് ചെറിയ ഒരു പന്തലിടാനുള്ള ഒരുക്കങ്ങൾ തുടങ്ങി. അകത്ത് അയൽക്കാരായ പെണ്ണുങ്ങളുടെ സംസാരം കേൾക്കാം... എന്നിട്ടും എന്റെ മനസ്സിൽ എവിടെയോ ഒരു സങ്കടം...     ' ഞങ്ങൾക്കുള്ളവർ ആരും...!' 
' ഇത്   എന്തൊരു നിൽപ്പാ കുഞ്ഞേ....' വീട്ടിലെ പണികളിൽ അമ്മയെ സഹായിക്കാനായി എത്തുന്ന  മറിയച്ചേടത്തിയുടെ ശബ്ദം എന്നെ ചിന്തകളിൽ നിന്നുണർത്തി. മറിയച്ചേടത്തിയുടെ വേഷം എന്നെ തെല്ലൊന്നത്ഭുതപ്പെടുത്തി. മുഴിഞ്ഞവേഷം ധരിച്ചുമാത്രം വരുന്ന മറിയച്ചേടത്തി പുത്തൻ വെള്ളച്ചട്ടയും , കളംകൈലിയും ഉടുത്ത് മുടിയൊക്കെ ചീവിയൊതുക്കി ഐശ്വര്യമായി .... മറിയച്ചേടത്തിയുടെ ചോദ്യം ' എങ്ങനുണ്ട് മോളെ.... എന്റെ മോളു മേടിച്ചുതന്ന പുത്തൻ ചട്ടേം.... കൈലീവാ....  നാളെ മറ്റേ പുത്തൻചട്ടേം , നേര്യതും ഇട്ടൊരു വരവുണ്ട് ഞാൻ....'
അതുകേട്ടു ഞാൻ ചിരിച്ചുവെങ്കിലും എന്റെ മുഖത്തെ സങ്കടം വായിച്ചെടുത്ത മറിയച്ചേടത്തി എന്റെ അരികിൽ വന്നിരുന്നിട്ട് ചോദിച്ചു ' എന്തു പറ്റി..? എന്താ മോളെ... ഒരു സങ്കടം...?'
ഞാൻ പറഞ്ഞു ' ഒന്നൂല്ല .... മറിയച്ചേടത്തി..'    എന്നാപ്പിന്നെ സന്തോഷായി ഇരുന്നാട്ടെ... നാളെ ആരാ... എന്റെ മോള് .... ഉടുത്തൊരുങ്ങി മണവാട്ടിയാകേണ്ട പെങ്കൊച്ചിങ്ങനെ സങ്കടപ്പെട്ടിരിക്കാൻ പാടുണ്ടോ...?' ഇതും പറഞ്ഞ് മറിയച്ചേടത്തി അകത്തേയ്ക്കു പോയി. ഏട്ടൻ വീണ്ടും ചോദ്യരൂപേണ എന്നെ നോക്കി. ഇനിയും ഇവിടിരുന്നാൽ ഏട്ടൻ ശാസിക്കും. 

എന്നാലും എന്റെ കാര്യം വന്നപ്പോൾ ഈ സ്വന്തക്കാർ ആരും ഇല്ലല്ലോ എന്ന സങ്കടവുംപേറി ഞാനകത്തേയ്ക്കു കയറാൻ തുനിയുമ്പോൾ ഒരു ഓട്ടോയുടെ ശബ്ദം....   ഉവ്വ് ....   അങ്ങു ദൂരെനിന്നേ എനിക്കു തിരിച്ചറിയാൻ കഴിഞ്ഞു ...  ആ ഓട്ടോയിൽ വരുന്നത് ഞങ്ങളുടെ സ്വന്തം ശ്രീധരേട്ടൻ ...... ഹോ.... എന്റെ സങ്കടമെല്ലാം നൊടിയിടയ്ക്കുള്ളിൽ പോയ്മറഞ്ഞു. സന്തോഷം കൊണ്ട് ഞാനുച്ചത്തിൽ വിളിച്ചു 'അമ്മേ..... ഏട്ടാ..... നമ്മുടെ ശ്രീധരേട്ടൻ.....' 
പന്തലിടീലിനു നേതൃത്വം വഹിച്ചുനിന്ന ഏട്ടൻ എന്റെ ശബ്ദം കേട്ട് അങ്ങോട്ടുവന്നു. 

ഓട്ടോക്കാരൻ ചെക്കൻ ഓട്ടോ നിർത്തി തല സൈഡിലൂടെ ചെരിച്ച് ഞങ്ങളെ നോക്കി..... 
ഉം....  ബസ്സിറങ്ങുന്ന കവലയിൽ സ്ഥിരം കാണുന്ന പൂവാൽസിലൊരുവൻ.... അവൻ ഓട്ടോ നിർത്തി ചെറുപുഞ്ചിരിയോടെ വെളിയിലേക്കിറങ്ങി .... ഞാനും, ഏട്ടനും നോക്കിനിൽക്കുമ്പോൾ അവന്റെ മുഖത്ത് വല്ലാത്തൊരു ചിരി...  എനിക്കു ദേഷ്യം വന്നിട്ട് വയ്യ... ഇവൻ സ്ഥിരം കമന്റടിക്കുന്ന പൂവാലനാണ്.... അവന്റെ ഓട്ടോയിൽത്തന്നെ ഞങ്ങളുടെ ശ്രീധരേട്ടൻ.... എത്രയോപ്രാവശ്യം ശ്രീധരേട്ടനെക്കൊണ്ട് ഇവന്മാരെയൊന്നു വിരട്ടിക്കണമെന്നാഗ്രഹിച്ചിട്ടുണ്ട് ....  ഞാനെന്റെ മനസ്സിൽ പറഞ്ഞു ' കണ്ടോടാ... ഞങ്ങളുടെ ശ്രീധരേട്ടനെ.... ഞങ്ങൾക്ക് ചോദിക്കാനും , പറയാനും ആളുണ്ടെന്ന് നല്ലോണം  മനസ്സിലാക്കിക്കോ ....'.
 
....പറഞ്ഞപോലെ ശ്രീധരേട്ടൻ ഓട്ടോയിൽനിന്നു വെളിയിലോട്ടിറങ്ങാൻ  എന്താ ഇത്ര താമസം..? ഞങ്ങൾ സംശയത്തോടെ ഓട്ടോയ്ക്കരികിലേയ്ക്ക് ചെല്ലുമ്പോൾ അവന്റെ ചിരി ഇത്തിരി ഉച്ചത്തിലായി ... അത് പുറത്തോട്ടു കേൾക്കാതിരിക്കാനായി അവൻ വായപൊത്തി ചിരിയടക്കാൻ ബദ്ധപ്പെട്ട് ഏട്ടനെ നോക്കി ഓട്ടോയിലേയ്ക്ക് കൈചൂണ്ടി.... 
 ഏട്ടന്റെ ചോദ്യം...' ഇതെന്തു പരുവമാ ശ്രീധരേട്ടാ.....'
ഞാനും  ഏട്ടന്റരികിലേയ്ക്ക് നടക്കുമ്പോൾ ഓട്ടോക്കാരൻ പൂവാൽസിന്റെ പരിഹാസച്ചിരി എന്നെ നോക്കി.  കിട്ടിയ അവസരം അവൻ പാഴാക്കുന്നില്ല.. ഞാനവനെ കടുപ്പിച്ചൊന്നു നോക്കിയിട്ട് ഏട്ടന്റരികിലേയ്ക്ക് ചെല്ലുമ്പം ശ്രീധരേട്ടൻ ഇത്തിരി കഷ്ടപ്പെട്ട് ഓട്ടോയിൽനിന്നിറങ്ങി..... ആടിയാടി ... കാലു നിലത്തുറക്കാതെ.... കുഴഞ്ഞ ശബ്ദത്തിൽ ഏട്ടനോടായി   ' ടാ..... മോനെ .... ഒരു നാൽപ്പതു രൂപ ...... ദേ ..... ഇവനു കൊടുത്തേ....' 
ഏട്ടൻ ചോദിച്ചു ..' എന്നാലും ... എന്റെ ശ്രീധരേട്ടാ...'
ശ്രീധരേട്ടന്റെ മറുപടി ' ഒരു കൊഴപ്പോവില്ലെടാ...... മോനെ.... ചെയിഞ്ചില്ലെടാ  മോനെ..... ചെയിഞ്ചേ....' ഇതും പറഞ്ഞ് ആടിയാടി പന്തലിടുന്നവർക്കരികിലേയ്ക്ക്  ശ്രീധരേട്ടൻ...
ഏട്ടൻ ഓട്ടോക്കൂലി കൊടുത്ത് ശ്രീധരേട്ടന്റെ അടുത്തേയ്ക്കു നടന്നു.  പെട്ടെന്ന് ഉണ്ടായ എന്റെ മനസ്സിലെ സന്തോഷം നൊടിയിടനേരം കൊണ്ട് ഓടിയൊളിച്ചു.  സങ്കടമോ..... നാണക്കേടോ..... എന്താണെന്നെനിക്കറിയില്ല..... 

ഓട്ടോ സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം .... ഓട്ടോക്കാരൻ പൂവാൽസ് ഒരിക്കൽക്കൂടി  തല വെളിയിലോട്ട് ഇട്ട് എന്നെനോക്കി ഒരു പരിഹാസച്ചിരി സമ്മാനിച്ച് ഓട്ടോ ഓടിച്ചുപോയി.  സങ്കടം കൊണ്ട് എന്റെ കണ്ണുനിറഞ്ഞുപോയി......!  ഈ അവസരത്തിൽ ശ്രീധരേട്ടൻ എന്നോടിങ്ങനെ ചെയ്തല്ലോ.... 
ഞാൻ നോക്കുമ്പം ശ്രീധരേട്ടൻ ഉരിഞ്ഞുപോവാറായ മുണ്ട് താങ്ങിപ്പിടിച്ചുടുത്തുകൊണ്ട് കുഴഞ്ഞ ശബ്ദത്തിൽ പന്തലിടുന്നവരോട് എന്തെല്ലാമോ ചോദിക്കുന്നു.... അവർ അതുകണ്ടു ചിരിക്കുന്നുമുണ്ട്.
ഏട്ടൻ ശ്രീധരേട്ടനെ അകത്തേയ്ക്കു പോവാൻ നിർബന്ധിക്കുന്നു. എനിക്കു പിന്നെ എന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല... ഞാനുച്ചത്തിൽ അവിടെനിന്നുകൊണ്ട് നീട്ടി വിളിച്ചു...' ശ്രീധരേട്ടാ.....'
ശ്രീധരേട്ടൻ തിരിഞ്ഞുനോക്കി ... ഒപ്പം മറ്റുള്ളവരും... 
' യ്യോ .... ഇതാര് ...... എന്റെ പൊന്നുമോളല്ലേ.... ശ്രീധരേട്ടൻ ഇത്തിരി വൈകിപ്പോയി മോളേ..... ക്ഷമിക്ക്........ ' ശ്രീധരേട്ടൻ  ആടിയാടി എന്റരികിലേയ്ക്ക് വന്നുകൊണ്ടു പറഞ്ഞു.
എനിക്കു സങ്കടവും, ദേഷ്യവും സഹിക്കാൻ കഴിഞ്ഞില്ല... 
ഞാൻ പറഞ്ഞു ' എന്തിനാ ശ്രീധരേട്ടൻ വന്നേ.... ഇങ്ങനെയാരുന്നേൽ എന്തിനാ ഇങ്ങോട്ടു വന്നേ.... '
അമ്മയും, ഏട്ടനും എന്നെ വിളിച്ചിട്ടും സങ്കടം നിയന്ത്രിക്കാനാവാതെ കരഞ്ഞുകൊണ്ട് ഞാൻ പറഞ്ഞു ' ശ്രീധരേട്ടൻ.... പൊക്കോ ....എന്തിനാ ഈ കോലത്തിൽ ഇങ്ങോട്ടു വന്നേ.... എനിക്കാരും ഇല്ല.... എനിക്കാരും വേണ്ട.....ശ്രീധരേട്ടൻ തിരിച്ചു പൊയ്ക്കോ...' 
 
'അമ്മ ദേഷ്യത്തിൽ ഒച്ചയുയർത്തി എന്നെ വിളിച്ചു.
ശ്രീധരേട്ടൻ പറഞ്ഞു ' അവളു പറഞ്ഞോട്ടെ കൊച്ചമ്മേ.... വിലക്കണ്ട... അവളെന്റെ കുഞ്ഞല്ലേ....'   ആടിയാടി ശ്രീധരേട്ടൻ എന്റരികിൽ വന്നുനിന്നിട്ട് പറഞ്ഞു ' എനിക്കറിയാം എന്റെ മോളു ചുമ്മാ പറഞ്ഞതാന്ന്... ഞാൻ വന്നത് നിനക്ക് സന്തോഷമാണെന്ന് ഈ ശ്രീധരേട്ടനറിയാം ... നീ പോവാം പറഞ്ഞാലും ശ്രീധരേട്ടന് പോവാൻ പറ്റ്വോ ....'
ഏട്ടനെന്റെനേരെ നോക്കി താക്കീതു നൽകി..' അകത്തേയ്ക്കു കയറിപ്പോവാൻ..'  ഞാനകത്തേയ്ക്കു കയറിപ്പോന്നു .... മനസ്സിൽ ആകെ ജാള്യത...  ' ആ പൂവാൽസിന്റെ മുന്നിൽവച്ചുതന്നെ ഈ ശ്രീധരേട്ടൻ എന്നെ നാണംകെടുത്തിയല്ലോ...'
ശ്രീധരേട്ടൻ ആടിയാടി അകത്തുവന്നതും ഹാളിൽക്കിടന്ന കട്ടിലിലോട്ടു മറിഞ്ഞു. 

വെളുപ്പിനെ അഞ്ചുമണിക്കേ ബ്യൂട്ടീഷ്യൻചേച്ചി എത്തി... മുഖത്തെ മിനുക്കുപണികൾ  തുടങ്ങി.... ഏഴുമണിയോടെ ബന്ധുക്കളുടെ ഓരോരുത്തരുടെ തലകാണിക്കലും , ഒരുക്കുന്നിടത്തേയ്ക്കു വന്നെത്തിനോട്ടവും  അഭിപ്രായപ്രകടനങ്ങളും ...
എട്ടരമണിയോടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി.. ഒരുങ്ങി ഇറങ്ങിവരുമ്പോൾ ശ്രീധരേട്ടൻ വെള്ള മുണ്ടും, ഷർട്ടും ഇട്ട് ഐശ്വര്യമായി ദക്ഷിണകൊടുപ്പിക്കൽ ചടങ്ങിന് നേതൃത്വം നൽകി പാക്കും, വെറ്റിലയുമായി ഹാജർ...
ഒരുങ്ങിയിറങ്ങിവന്ന എന്നെക്കണ്ടതും ശ്രീധരേട്ടൻ പറഞ്ഞു ' മോളേ... കാലിലെ ചെരുപ്പൂരി അകത്തിട്ടിട്ട് ഇങ്ങോട്ടുവാ.... ദക്ഷിണ കൊടുക്കാൻ സമയമാകുന്നു.... ' .
എല്ലാവർക്കും ദക്ഷിണ കൊടുപ്പിച്ച് അവസാനം അമ്മയ്ക്ക് ദക്ഷിണകൊടുക്കുന്നതിനു മുൻപായി ശ്രീധരേട്ടൻ എന്നോട് ദക്ഷിണ വാങ്ങി എന്നെ ചേർത്തുപിടിച്ച് എന്റെ മൂർദ്ധാവിൽ ചുംബിച്ചുകൊണ്ട് ഇടറുന്ന ശബ്ദത്തിൽ പറഞ്ഞു ' എന്റെ മോൾക്ക് നല്ലതു വരുത്തണെ... ഭഗവാനെ....' 
അറിയാതെ എന്റെ കണ്ണുകളും നിറഞ്ഞുവന്നത് ആർക്കും മനസ്സിലാക്കാൻ സമയംകൊടുക്കാതെ  ഞാൻ തുടച്ചുമാറ്റി. 
യഥാർത്ഥസ്നേഹം എന്തെന്ന് എനിക്കു മനസ്സിലാക്കിത്തന്ന ഞങ്ങളുടെ പാവം ശ്രീധരേട്ടൻ.. അതെ ..... ഞങ്ങളുടെ സ്വന്തം  ശ്രീധരേട്ടൻ. 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
കഥ
ഗീതാ ഓമനക്കുട്ടൻ. 




Saturday, 4 February 2017

സ്നേഹത്തിന്റെ ഭാഷ




ഇത്തവണ നാട്ടിൽ പോകും മുൻപ് കഫീലിന്റെ വീട്ടിലൊന്നു പോവണം എന്ന്  ഭർത്താവ്  പറഞ്ഞപ്പോൾ മനസ്സിൽ വല്ലാത്ത ഒരു മടി .  കാരണം മറ്റൊന്നുമല്ല കടുത്ത ഭാഷാദാരിദ്ര്യം തന്നെ. 
നാലഞ്ചുവർഷം ഇവിടെ സ്ഥിരമായി നിന്ന് ഇപ്പോൾ കുറെ നാളുകളായി  വെക്കേഷനു വന്ന് ഒരുമാസക്കാലം ചിലവഴിച്ച്  റീഎൻട്രി അടിച്ചു നാട്ടിൽ പോകുന്ന എനിക്ക് ഇന്നുവരെ അറബിവാക്കുകൾ നേരാംവണ്ണം പഠിച്ചെടുക്കാൻ കഴിയാത്തതിൽ നേരിയ അപകർഷതാബോധം  മനസ്സിൽ.  കഫീലിന്റെ ബീവി എന്റെ വീട്ടിൽ വന്നിട്ടുണ്ട്  ഞാൻ അവരുടെ വീട്ടിൽ പോയിട്ടുമുണ്ട്.   ഇവിടെ വരുമ്പോളൊക്കെ അവർ എന്നെ അങ്ങോട്ടു ക്ഷണിക്കാറുണ്ട്.  ഭർത്താവു പറയുന്നത്  'നിനക്കവരുടെ അടുത്ത് ഇടയ്ക്കിടെ പോയി  സംസാരിച്ചിരുന്നാൽ കുറച്ചൊക്കെ അറബി പഠിച്ചെടുക്കാൻ കഴിയില്ലേ? ' എന്നാണ്.  ശരിയാവാം.   പക്ഷെ അറബികളുടെ വീട്ടിലെ രീതികളും, ആചാരമര്യാദകളും  നല്ല നിശ്ചയമില്ലാത്തതിനാൽ അങ്ങോട്ടു പോകുന്ന കാര്യം ഓർക്കുമ്പോൾ ഒരു മടി. 

ആദ്യമായി  അവരുടെ വീട്ടിൽ പോയത് ഇന്നും ഓർമ്മയിൽ വരുന്നു. ഭാഷ വശമില്ലാത്തതിനാൽ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന കുറച്ചു ഫ്രണ്ട്സ് ഉള്ളതുകൊണ്ട് ഞാനവരുടെ സഹായം ആവശ്യപ്പെട്ടു. അവിടെപോകാൻ അവർ ഒപ്പം വരമെന്നേറ്റെങ്കിലും പ്രതീക്ഷിക്കാതെ ഒരു ദിവസം അസർസലക്കുശേഷം 
( നാലുമണി നിസ്കാരസമയം ) ഡ്യൂട്ടിക്കു പോകുംമുൻപ്  ഭർത്താവു പറഞ്ഞു " ഇന്നുരാത്രി അവരുടെ വീട്ടിൽ ഡിന്നറിനു ക്ഷണിച്ചിട്ടുണ്ട്. എട്ടുമണിക്കു റെഡിയായി  നിൽക്കണം "  എന്റെ മറുപടിക്കു കാക്കാതെ അദ്ദേഹം വേഗം പോയി. ഞാനാകെ ചിന്താക്കുഴപ്പത്തിലായി. എന്തായാലും കൃത്യം എട്ടുമണിക്കു തന്നെ ഞങ്ങൾ അവരുടെ വീട്ടിൽ എത്തി. 

മുകളിലേക്കുള്ള സ്റ്റെപ്പുകൾ കയറി ചെറിയ ഒരു ഇടനാഴി. ഭർത്താവു കാളിംഗ് ബെല്ലടിച്ചു. നേരെ കാണുന്ന വാതിൽ തുറന്ന് അറബി ഭർത്താവിനു ഹസ്തദാനം  നല്കി സ്വീകരിച്ചു. അകത്തുനിന്നുകൊണ്ടുതന്നെ അയാൾ എന്തോ ഭർത്താവിനോടു പറഞ്ഞു. ഇടത്തേഭാഗത്തു കാണുന്ന വാതിലിലേക്കു ചൂണ്ടി ഭർത്താവു പറഞ്ഞു " ആ ഡോർ തുറന്ന് അങ്ങോട്ടു കയറിച്ചെന്നോളൂ".  
 എനിക്കാണെങ്കിൽ ആകെ അങ്കലാപ്പ്.    ' ഗദ്ദാമ ' സിനിമയിൽ കാവ്യാമാധവൻ ആദ്യമായി  അറബിയുടെ വീട്ടിൽ കയറിച്ചെല്ലുമ്പോഴുള്ള അതേ റ്റെൻഷനോടെയാണ് ഞാനകത്തേക്ക്  കടന്നത്. 
" ഈശ്വരാ.... " ഞാൻ മനസ്സറിഞ്ഞു വിളിച്ചു. ഇനി എന്താവും. 
പക്ഷേ എന്നെ അമ്പരപ്പിച്ചുകൊണ്ട് അതീവസുന്ദരിയായ ഒരുവൾ( നന്നേ ചെറുപ്പം) " സലാം അലൈകും " പറഞ്ഞ് ആശ്ലേഷിച്ച് ഇരുകവിളുകളിലും മുത്തം തന്ന് സ്വീകരിച്ച് അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.  ഞാൻ അണിഞ്ഞിരുന്ന പർദ്ദ ( ബുർക്ക) അഴിച്ചുമാറ്റാൻ പറഞ്ഞു. ഞാനത് അഴിച്ചു മാറ്റുമ്പോൾ അവൾ ഓടിവന്ന് എന്റെ പർദ്ദ വാങ്ങി ഒട്ടും ചുളിവു വരുത്താതെ ഭംഗിയായി ഒരു ഹാങ്ങറിൽ തൂക്കി അകത്തേമുറിയിലുള്ള സ്റ്റാന്റിൽ കൊണ്ടിട്ടു. 
ആദ്യദർശനത്തിൽ തന്നെ എനിക്കവളെ ഇഷ്ടമായി. എന്റെ കറുപ്പിൽ ഗോൾഡൻ വർക്കുള്ള കുർത്ത പിടിച്ചു നോക്കി " ഗുഡ്... ഗുഡ് " എന്നു പറഞ്ഞു. ഒട്ടും അപരിചിതത്വം തോന്നിപ്പിക്കാത്ത അവളുടെ പെരുമാറ്റം എന്നെ അത്ഭുതപ്പെടുത്തുകയായിരുന്നു. 
ടീവി ഓണാക്കി ഹിന്ദി ചാനൽ വച്ച് അവൾ എന്നെനോക്കി പുഞ്ചിരിക്കുമ്പോൾ ഞാൻ ചോദിച്ചു 
" Do you like Hindi film " .  " Yes"  എന്നവളുടെ മറുപടി.  " Do you like  to visit kerala?" 
എന്നു ചോദിക്കുമ്പോൾ അവൾ വളരെ താല്പര്യത്തോടെ  " yes...yes like Kerala" 
എന്നുപറഞ്ഞു. 

അവൾ നിറഞ്ഞ ചിരിയോടെ സംസാരം തുടങ്ങി. അവളുടെ അമ്മയെയും, അനിയത്തിയെയും പറ്റിപ്പറഞ്ഞു. പകുതി അറബിയിലും, പകുതി ഇംഗ്ലീഷിലുമായിരുന്നു അവളുടെ സംസാരം. ഞാനും എന്റെ വിശേഷങ്ങൾ പങ്കുവച്ചു. പകുതി ഇംഗ്ലീഷിലും, പകുതി മലയാളത്തിലും. അവളുടെ അമ്മക്ക് സുഖമില്ല എന്നു പറഞ്ഞ് എന്റെ അമ്മയെപ്പറ്റി തിരക്കി. ഞാൻ എന്റെ അച്ഛനും, അമ്മയും ജീവിച്ചിരിപ്പില്ല എന്നു പറയുമ്പോൾ " അള്ളാ.... " എന്നു പറഞ്ഞ് അവൾ സങ്കടപ്പെട്ടു. 
എട്ടുമക്കളിൽ ഏറ്റവും ഇളയവളാണ്  ഞാൻ എന്നുപറഞ്ഞപ്പോൾ അവൾ സന്തോഷപൂർവം എന്റെ കവിളിൽ തലോടി.  ഞങ്ങൾക്ക് ഒരേയൊരു മകനെയുള്ളൂ  എന്നുപറയുമ്പോൾ അവൾ അത്ഭുതപ്പെട്ടു. 

ഈ വിശേഷങ്ങളത്രയും ഞങ്ങൾ പരസ്പരം മനസ്സിലാക്കിയത് അറിയാവുന്ന ഭാഷയിലൂടെയും, ആംഗ്യത്തിലൂടെയും  ആയിരുന്നു. അവളുടെ വീടിനകം എല്ലാം കൊണ്ടുനടന്നു കാണിച്ചുതന്നു. ചെറിയ ഒരു വീടായിരുന്നെങ്കിലും വളരെ രാജകീയമായ അലങ്കാരങ്ങളായിരുന്നു അതിനുള്ളിൽ. അവളുടെ കുട്ടി പിച്ചവച്ചു നടക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. മിടുക്കനായ ആ കുഞ്ഞിനെ ഞാനെടുത്തു ലാളിച്ചു.  ഈ സമയങ്ങളിലൊന്നും  അവിടെ പുരുഷപ്രജകൾ ഉള്ളതായോ അവരുടെ എന്തെങ്കിലും ശബ്ദമോ ഒന്നും കേൾക്കാൻ കഴിഞ്ഞില്ല.  അവളുടെ അതീവഹൃദ്യമായ  ആതിഥേയമര്യാദ നിറഞ്ഞ പെരുമാറ്റം.... ഞാനവിടെ ചിലവഴിച്ചത്രയും സമയം അപ്പുറത്തെ മുറിയിൽ എന്റെ ഭർത്താവ് ഉണ്ടായിരിക്കുമോ? അതോ പോയോ ? എന്നൊന്നും ചിന്തിക്കാൻ എനിക്കു സമയം കിട്ടിയില്ല. അവളുടെ ഇൻഡോനേഷ്യൻസെർവന്റ് ഭക്ഷണം ഉണ്ടാക്കി. മട്ടൻ റൈസും, ജ്യൂസും, സെവൻ അപ്പും സെർവ് ചെയ്തു.    ഞാനും, അവളും, അവരുടെ സെർവന്റും ഞങ്ങൾ മൂവരും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്. ഇവിടെ യജമാനത്തി എന്നോ പരിചാരിക എന്നോ ഒരു വ്യത്യാസം ഇല്ലാതെ സ്വന്തം കുടുംബാംഗത്തെ എന്നപോലെയുള്ള പെരുമാറ്റരീതികൾ ഞാൻ വളരെ ആദരപൂർവം ശ്രദ്ധിച്ചു.  എരിവോ, മസാലയോ ചേർക്കാത്ത മട്ടൺ റൈസ് രുചിയോടെയാണ് ഞാൻ കഴിച്ചത്.  യാത്ര പറഞ്ഞ് പിരിയാൻ നേരം വലിയൊരു ഗിഫ്റ്റ് ബോക്സ് തന്നാണ് അവൾ എന്നെ യാത്രയാക്കിയത്. അതിൽ നിറയെ മേക്കപ്പ്  ഐറ്റംസ് ആയിരുന്നു. 

അടുത്തതവണ  നാട്ടിൽ പോയി തിരികെ വരുമ്പോൾ ഞാനവൾക്കായി റോസ് നിറത്തിൽ  ഭംഗിയുള്ള ഒരു ടോപ്പും, അതിനു ചേരുന്ന പേളുമാലയും ഗിഫ്റ്റ് ആയിക്കൊണ്ടുവന്നു  കൊടുത്തു അതു തുറന്നു നോക്കിയ അവൾ സന്തോഷപൂർവം ആമാല കഴുത്തിലണിഞ്ഞ് എന്നോടു താങ്ക്സ് പറഞ്ഞു.  പിന്നീടൊരിക്കൽ സെർവന്റിനെയും കൂട്ടി അവൾ എന്നെക്കാണാനായി  വന്നു. അന്നവൾ രണ്ടാമതും ഗർഭിണിയായി വളരെ ക്ഷീണിതയായി കാണപ്പെട്ടു. അന്ന് ഞാനുണ്ടാക്കിക്കൊടുത്ത നമ്മുടെ മലയാളികളുടെ പ്രിയവിഭവമായ  പഴംപൊരി ( ഏത്തക്കാഅപ്പം ) അവൾക്ക് ഒരുപാടിഷ്ടമായി. 

ഇത്തവണ അവരുടെ വീട്ടിൽ പോവാനായി ഭർത്താവ് ഓർമ്മപ്പെടുത്തുന്നതിനു  കാരണം അവൾക്കു രണ്ടാമതുണ്ടായ കുഞ്ഞിനെ പോയിക്കാണുവാനാണ്. ഞാൻ നാളെ...... നാളെ...... പറഞ്ഞ് നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ വേഗം തന്നെ ഒരു വൈകുന്നേരം അവളുടെ വീട്ടിലേക്കു പോയി.  ഇപ്രാവശ്യവും മനസ്സിൽ അകാരണമായ ഒരു ശങ്കയോടെയാണ് അങ്ങോട്ടേക്ക് പോയത്. ഭർത്താവ് എന്നെ അവരുടെ വീട്ടുപടിക്കൽ കൊണ്ടാക്കി തിരികെ പോയി. ഞാൻ കോളിംഗ് ബെല്ലിൽ വിരലമർത്തി. പഴയ ഇൻഡോനേഷ്യൻ സെർവെന്റ് ഡോർ തുറന്ന് എന്നെ നിറഞ്ഞ ചിരിയോടെ സ്വീകരിച്ച് അകത്തേക്കു കൂട്ടിക്കൊണ്ടുപോയി. 
അവളുടെ വീട്ടിൽ നിറയെ അതിഥികൾ ആയിരുന്നു. അവരുടെ ബന്ധുക്കൾ. ഞാനാദ്യം ഒന്നമ്പരന്നു. അവളെന്നെ അവർക്കു പരിചയപ്പെടുത്തി. അവർ " ഇന്ത്യാ------ഇന്ത്യാ----"  എന്നു ചോദിക്കുന്നതു കേൾക്കാമായിരുന്നു.  അവിടെ പെണ്ണുങ്ങളുടേത്  മാത്രമായ ഒരുലോകമായിരുന്നു.  പ്രായമായ സ്ത്രീകളുടെ ഉച്ചത്തിലുള്ള സംസാരം എന്നെ തെല്ലൊന്ന് അലോസരപ്പെടുത്തി.  അവർ ശാസിക്കയാണോ, വിശേഷം പറയുകയാണോ എന്നു മനസ്സിലാക്കിയെടുക്കാൻ ഞാൻ പാടുപെട്ടു. അവർ എന്തെല്ലാമോ എന്നോടു ചോദിച്ചു. ഞാനല്പം അമ്പരന്നും,  അപകർഷതാബോധത്തോടെയും " അറബി മാഫി " എന്നു പറയുമ്പോൾ അവർ തിരിച്ചു ചോദിച്ചു 
" അറബി മാഫി?"  പിന്നെ ഉച്ചത്തിൽ ചിരിച്ചു. ഞാൻ പകപ്പോടെ അവരുടെ കണ്ണുകളിൽ മാറി മാറി നോക്കുമ്പോൾ അവൾ എന്റെ കൈകളിൽ പിടിച്ചു നടത്തി അവളുടെ ബെഡ്ഡിൽ കൊണ്ടിരുത്തി വെളുത്തു തുടുത്ത് സുന്ദരിയായ അവളുടെ പൊന്നോമനക്കുഞ്ഞിനെ എന്റെ കയ്യിലെടുത്തു വച്ചുതന്നു. ഞാനാക്കുഞ്ഞിനെ മടിയിൽ വച്ചോമനിച്ചു.  ഗസ്റ്റുകളിൽ ഒരു സ്ത്രീ അവർ കൊണ്ടുവന്ന " ഗാവ " ( പാൽ ചേർക്കാത്ത അവരുടെ രുചികരമായ കോഫി ) ഫ്ലാസ്കിൽ നിന്നു കപ്പുകളിലേക്ക് പകർന്ന് ഓരോരുത്തർക്കും കൊടുക്കുകയായിരുന്നു. 
( ഇവിടെ ആതിഥേയ  കാപ്പിയോ, ചായയോ ഇട്ടു മിനക്കെടാതിരിക്കാനാവും ഇവിടുത്തെ സ്ത്രീകൾ വൈകുന്നേരങ്ങളിൽ ബന്ധുവീടുകൾ സന്ദർശിക്കാൻ പോവുമ്പോൾ അവരുടെ കൈകളിൽ ഓരോ ഫ്ലാസ്കും ഉണ്ടാവുന്നത് പതിവുകാഴ്ചയാണ്).
ഇൻഡോനേഷ്യൻ സെർവെന്റ് ഓരോരുത്തരുടെയും ഇരിപ്പിടത്തിനരികെ ഒരു ചെറിയ ടേബിൾ വച്ച് അതിന്മേൽ ഓരോ പ്ലേറ്റിൽ ഒരു പീസ് കേക്കും കൊണ്ടുവച്ചു.  ഒച്ചവച്ചു സംസാരിച്ചുകൊണ്ടിരുന്ന പ്രായമായ സ്ത്രീ ഫ്ലാസ്കിൽനിന്നു ചെറിയ കപ്പിലേക്ക് ഗാവ പകർന്ന് എന്റെ നേരെ നീട്ടി. അവൾ കുഞ്ഞിനെ വാങ്ങി ബെഡ്ഡിൽ കിടത്തി എന്നോടതു വാങ്ങാൻ പറഞ്ഞു.  അവരുടെ ഗാവ..... ചെറിയ കപ്പിൽ പകർന്നു തന്ന ആ "ചൂടുഗാവ "  ഏസീയുടെ  തണുപ്പിൽ ഒരു പ്രത്യേകരുചിയോടെ  ഞാൻ നുകർന്നു കുടിക്കുമ്പോൾ വീണ്ടുംപെണ്ണുങ്ങളുടെ ഉച്ചത്തിലുള്ള സംസാരവും... ചിരിയും.... 
ഭാഷ മനസ്സിലാകാതെ ഞാൻ വിമ്മിഷ്ടതോടെ അവളുടെ മുഖത്തേക്കു നോക്കുമ്പോൾ അവൾ കണ്ണടച്ചുകാണിച്ച് എന്നെനോക്കി പുഞ്ചിരിതൂകി... ഞാൻ തിരിച്ചും.... ഉവ്വ്.... ഞങ്ങൾക്കു രണ്ടിനും ആ ഭാഷ മനസ്സിലാകുമായിരുന്നു " സ്നേഹത്തിന്റെ ഭാഷ". 

അടുത്ത വരവിനു കാണാമെന്ന ഓർമ്മപ്പെടുത്തലോടെ അന്നു ഞങ്ങൾ പിരിയുമ്പോൾ ഞാൻ മനസ്സിൽ പറയുകയായിരുന്നു എങ്ങനെയെങ്കിലും ഈ അറബി ഭാഷ എനിക്കു പഠിച്ചെടുക്കാൻ കഴിയണം ഇല്ലെങ്കിൽ  വീണ്ടും ഞാനാ പഴയ പല്ലവി ആവർത്തിക്കേണ്ടിവരും " അറബി മാഫി". 

ഗീതാ ഓമനക്കുട്ടൻ 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~